Saturday, December 29, 2007

ഒരു യാത്ര തുടങ്ങുന്നു..


"ദിവസം മുഴുവന്‍ കായലു കാണണം, ബോട്ടിലിരുന്ന്‌ വെള്ളത്തില്‍ കയ്യിടണം,കായലിലൂടെ നീന്തുന്ന താറാവിന്‍ കൂട്ടത്തെ കാണണം,പിന്നെ കള്ളുഷാപ്പിലെ കപ്പേം കരിമീനും കഴിക്കണം.ഇത്രേം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ എനിക്കു മരിച്ചാലും കുഴപ്പമില്ല"

ഞാന്‍ ജീവിതകാലം മുഴുവനുമുള്ള ആഗ്രഹങ്ങള്‍ അക്കമിട്ട്‌ അവതരിപ്പിച്ചു.

"അയ്യോ എനിക്ക്‌ ഇടുക്കി അണക്കെട്ടു കൂടി കാണണംന്നുണ്ട്‌.കണ്ടാല്‍ മാത്രം പോര..അതിന്റെ മോളില്‍ കേറണം.ഞാനുണ്ടാക്കിയ പ്ലാന്‍ പറയാം. അവിടുന്ന്‌ കണ്ണൂര്‍ എക്സ്പ്രസ്സില്‍ കേറിയാല്‍ രാവിലെ അഞ്ചു മണിക്ക്‌ തിരുവനന്തപുരത്തെത്തും. അഞ്ചരയാകുമ്പോള്‍ എന്റെ രാജധാനി എക്സ്പ്രസ്സും അവിടെയെത്തും.റെയില്‍വേ സ്റ്റേഷനില്‍ നമ്മള്‍ കണ്ടുമുട്ടുന്നു. പിന്നെ രണ്ടു പേരും എന്റെ വീട്ടിലെക്കു പോകുന്നു.അമ്മയുണ്ടാക്കുന്ന അപ്പോം സ്റ്റൂവും കഴിക്കുന്നു. എന്നിട്ട്‌ ഒറ്റപ്പോക്ക്‌..ആലപ്പുഴയ്ക്ക്‌...ഇപ്പം ഇത്രേം മതി. ബാക്കിയൊക്കെ പിന്നെ തീരുമാനിക്കാം ?"

ടു-ബി-സഹയാത്രിക പറഞ്ഞു നിര്‍ത്തി."മിടുക്കീ..അടിപൊളി പ്ലാന്‍.ചുമ്മാ അതുവഴി നടക്കാതെ ആ പ്ലാനിംഗ്‌ കമ്മീഷനില്‍ പോയി ഒരു കസേര വലിച്ചിട്ടിരിയ്ക്ക്‌.അത്രയ്ക്കു കഴിവുണ്ട്‌." ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ അഭിനന്ദിച്ചു പോയി.

പിന്നെ ഒട്ടും സമയം കളഞ്ഞില്ല. നടക്കുന്ന വഴിക്കൊക്കെ ആലപ്പുഴയും വെള്ളോം വള്ളോമൊക്കെ സ്വപ്നം കാണാന്‍ തുടങ്ങി.

"ഡീ നീ തിരുവന്തപുരത്തേക്കു ടിക്കറ്റു ബുക്ക്‌ ചെയ്യുന്നില്ലേ??'"അടുക്കളയില്‍ വെറും തറയിലിരുന്ന്‌ എന്റെ കായല്‍സ്വപ്നങ്ങളെ പറ്റി ഇടതടവില്ലാതെ പറയുന്നതിനിടയ്ക്കാണ്‌ മമ്മീടെ വക ഓരോരോ സംശയങ്ങള്‍.

"അതിന്റെയൊന്നും ആവശ്യമില്ലെന്നേ. കണ്ണൂരുന്ന്‌ തിരുവനന്തപുരത്തെക്കു പോകാന്‍ ഈ സമയത്ത്‌ ഞാന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ മമ്മീ. ടിക്കറ്റൊക്കെ പുഷ്പം പോലെ കിട്ടും."
"ങും അങ്ങു ചെന്നാല്‍ മതി.." മമ്മി പുച്ഛിച്ചു.

ചില സമയത്ത്‌ അമ്മമാര്‍ പ്രവചിക്കുന്നത്‌ സത്യമായിത്തീരാറുണ്ടെന്ന്‌ പിറ്റേ ദിവസം ടിക്കറ്റ്‌കൗണ്ടറിലെത്തിയപ്പോള്‍ എനിക്കു മനസ്സിലായി. കണ്ണൂര്‍ എക്സ്പ്രസ്സിന്‌ ഒരു സ്ലീപ്പര്‍' എന്നു മുഴുവന്‍ പറയാന്‍ പോലും കൗണ്ടറിലെ ചേട്ടന്‍ എന്നെ സമ്മതിച്ചില്ല.

"ഇപ്പോ സീസണാ..എല്ലാം ഫുള്ളാണ്‌"

"അയ്യോ സ്ലീപ്പര്‍ തന്നെ വേണമ്ന്നില്ല.. ഏതെങ്കിലും ക്ലാസ്സില്‍ ഒരു സിംഗിള്‍ സീറ്റ്‌ ഒഴിവുണ്ടോ?"
ഇത്രേം തങ്കപ്പെട്ട ഒരു യാത്രക്കാരിയെ ഇന്ത്യന്‍ റെയില്‍വെക്ക്‌ ഇനി കിട്ടാനില്ല എന്ന മട്ടില്‍ ഞാന്‍ ചേട്ടനെ ഒന്നു നോക്കി.

"9 മണിക്കുള്ള മലബാറില്‍ ഒരു ഫസ്റ്റ്‌ ക്ലാസ്സ്‌ ടിക്കറ്റുണ്ട്‌. വേണോ?"


"വേണം.. വേണം..അതിനെത്രയാ?" അതെങ്കില്‍ അത്‌. പ്ലാന്‍ ചെയ്തതിലും നാലു മണിക്കൂര്‍ വൈകും എന്നല്ലേയുള്ളൂ.


"3rd AC-യ്ക്കും 2nd AC-യ്ക്കും ഇടയ്ക്കായി വരും"

ടിക്കറ്റിനു പൈസ കൊടുക്കാന്‍ കയ്യിലുള്ള ചില്ലറപൈസ വരെ എടുക്കേണ്ടി വന്നു.'എന്നാലും ഇതു വെല്യ ചതിയായിപ്പോയി എന്റെ ലാലൂപ്രസാദേ' എന്നു മനസ്സില്‍ പറഞ്ഞോണ്ടാണ്‌ ടിക്കറ്റ്‌ വാങ്ങിയത്‌.

ഈ ഫസ്റ്റ്‌ ക്ലാസ്സ്‌ ഫസ്റ്റ്‌ക്ലാസ്സ്‌ എന്നു കേട്ടിട്ടുള്ളതല്ലാതെ സംഭവം ഞാനിതു വരെ കണ്ടിട്ടില്ല.ചെന്നു കേറി കണ്ടപ്പോ ആകെമൊത്തം ഇഷ്ടപ്പെട്ടു.2nd AC-യെക്കാളും സൗകര്യമുണ്ട്‌.നാലു പേര്‍ക്കിരിക്കാവുന്ന ഒരു റൂം. മൂന്നു ചേട്ടന്മാര്‍ ഓള്‍റെഡി അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്‌. നാലാമത്തേതാണ്‌ ഞാന്‍. എന്നുവച്ചാല്‍ ഞാനൊരു പെണ്ണു മാത്രം. ചെറിയൊരു പേടി പോലൊരു ഫീലിംഗ്‌."എയ്‌ എന്തു പേടിക്കാന്‍..നമ്മടെ സ്വന്തം ട്രെയിനല്ലേ,ഭാരതീയരൊക്കെ നമ്മടെ സഹോദരീസഹോദരന്‍മാരല്ലേ' എന്നൊക്കെ ഒന്നാശ്വസിക്കാന്‍ ശ്രമിച്ചിരിക്കുമ്പോഴാണ്‌ അതു കണ്ടത്‌.ആ റൂമിനൊരു വാതില്‍!! അതെങ്ങാനും അടച്ചാല്‍ പിന്നെ ആന പിടിച്ചാലും തുറക്കാന്‍ പറ്റില്ല. വാതിലടയ്ക്കണ്ടാ എന്നു പറഞ്ഞാലോ? ഛേ ..ഇനിയിപ്പോ ഇവരൊക്കെ നല്ല മനുഷ്യന്മാരാണെങ്കില്‍ അങ്ങനെയൊക്കെ പറയുന്നത്‌ മോശമല്ലേ.ചുമ്മാ ഒരു ദുരുദ്ദേശ്യവുമില്ലാത്ത മനുഷ്യരെ സംശയിക്കുന്നത്‌ തീരെ ശരിയല്ല.പക്ഷെ ഇവര്‌ നല്ലവരാണോന്ന്‌ എങ്ങനെ അറിയും??. പുറത്തെ ഇരുട്ടിലെക്കും നോക്കി ഞാന്‍ തലപുകച്ച്‌ ആലോചിക്കാന്‍ തുടങ്ങി.അപ്പോഴാണ്‌പെട്ടെന്ന്‌ മനസ്സിലെക്ക്‌ ആ സിനിമ വന്നത്‌. നമ്പര്‍ 20 മദ്രാസ്‌ മെയില്‍..അതില്‍` സുചിത്രയൊക്കെ സഞ്ചരിക്കുന്നത്‌ ഇതെ പോലെ ഒരു ഫസ്റ്റ്‌ക്ലാസ്സിലാണ്‌.എന്നിട്ട്‌ ആ കൊച്ചിനെ ആരോ കൊല്ലുന്നുണ്ട്‌.ഇപ്പം ഇതാലോചിക്കേണ്ട ഒരു കാര്യവുമില്ല.അല്ലേലും വേണ്ടാത്ത സമയത്താണല്ലോ ഇതു പോലുള്ള രംഗങ്ങളൊക്കെ ഓര്‍ക്കാന്‍ തോന്നുന്നത്‌. ഞാന്‍ കഷ്ടപ്പെട്ട്‌ അതില്‌ ഇന്നസെന്റ്‌ വെള്ളമടിച്ച്‌ 'ടോണിക്കുട്ടാ'-ന്നു പാടുന്ന രംഗം ഓര്‍ക്കാന്‍ ശ്രമിച്ചു. എവിടെ..ഇന്നസെന്റിന്റെ തള്ളിമാറ്റി പിന്നെം മുന്‍പില്‍ വരുന്നത്‌ സുചിത്രയാണ്‌..'എന്റെ പറശ്ശിനിമുത്തപ്പാ നീയാ അമ്പലത്തിലിരുന്നുറങ്ങാതെ ഇവിടെ വന്ന്‌ എന്നെയൊന്നു രക്ഷിക്ക്‌' ഞാന്‍ സര്‍വ്വശക്തിയുമേടുത്ത്‌ പ്രാര്‍ത്ഥിച്ചു.

കുറച്ചങ്ങു കഴിഞ്ഞതേയുള്ളൂ..കറുത്ത കോട്ടുമിട്ട്‌ മുത്തപ്പന്‍ വന്നു. ടിടീടെ രൂപത്തില്‍. എന്നെ തേടി വന്ന പോലെ."കുട്ടി സിംഗിള്‍ ടിക്കറ്റല്ലേ. B-ലെക്കു പൊയ്ക്കോളൂ.

ഹൊ..അങ്ങനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിച്ചു.സത്യം പറഞ്ഞാല്‍ എനിക്കാ മുത്തപ്പന്‍-ടീടിയ്ക്ക്‌ ഒരുമ്മ കൊടുക്കാന്‍ തോന്നിപ്പോയി.ആ തോന്നല്‍ ഉടനടി ക്യാന്‍സല്‍ ചെയ്ത്‌ എന്റെ സ്ഥാവരജംഗമ വസ്തുക്കളുമായി ഞാന്‍ B-ലേക്കു വിട്ടു.

അവിടെ വാതില്‍ തുറന്ന്‌ അകത്തെക്കു കടന്ന എന്നെ എതിരേറ്റത്‌ ആറു ജോഡി കണ്ണുകളായിരുന്നു.ആ റൂം നിറച്ച്‌ ആള്‍ക്കാരുള്ളതു പോലെ.ഒന്നൂടി നോക്കിയപ്പോള്‍ മനസ്സിലായി-മൂന്നു മുതിര്‍ന്ന സ്ത്രീകളും മൂന്നു കുട്ടികളുമാണ്‌.

"ഹാവൂ രക്ഷപെട്ടു.ഇനിയിപ്പോ ടെന്‍ഷനില്ല"

ഞാന്‍ മനസ്സില്‍ പറഞ്ഞ കാര്യം തന്നെ അതില്‍ ഒരു സ്ത്രീ ഉറക്കെ പറയുന്നു.
"എന്റെ മോളേ, ഇങ്ങോട്ടിനി വരാന്‍ പോകുന്നത്‌ വല്ല ആണുങ്ങളുമാണോന്നോര്‍ത്ത്‌ ആകെ ടെന്‍ഷനായിരുന്നു. മോളെ കണ്ടപ്പോള്‍ സമാധാനമായി"

സത്യം പറഞ്ഞാല്‍ എനിക്കു ചിരിക്കാനാണ്‌ തോന്നിയത്‌. രക്ഷപെട്ടോടി വന്ന ഞാനിപ്പോ ഇവിടെ രക്ഷകയായിരിക്കുകയാണ്‌.

"നിങ്ങള്‌ മൂന്നാളില്ലേ. ഒരാണ്‌ ഇങ്ങോട്ടു വന്നാലും എന്താ പേടിക്കാനുള്ളത്‌"

കിട്ടിയ തക്കത്തിന്‌ ഒരു ഡയലോഗുമടിച്ച്‌ ഞാന്‍ ഒരു വിധത്തില്‍ മോളില്‍ വലിഞ്ഞു കേറിക്കിടന്നുറക്കമായി.പിന്നെ രാവിലെ ആരോ കുലുക്കിവിളിച്ചപ്പോഴാണ്‌ ഉണര്‍ന്നത്‌. സഹമുറിയര്‍ അവിടെ ഇറങ്ങുകയാണ്‌.വാതില്‍ ലോക്കു ചെയ്യണമ്ന്നു പറയാന്‍ വേണ്ടി വിളിച്ചതാണ്‌.നല്ല സ്നേഹമുള്ള ചേച്ചിമാര്‍..വാതിലൊക്കെ ലോക്ക്‌ ചെയ്തു ഞാന്‍ താഴെ ലോവര്‍ബര്‍ത്തില്‍ തന്നെ കിടന്നുറങ്ങി.പിന്നെ ഉണര്‍ന്ന്‌ പുറത്തേക്കു നോക്കിയപ്പോള്‍ കണ്ട കാഴ്ചയാണ്‌ ഏറ്റവും മുകളില്‍ ഒട്ടിച്ചു വച്ചിരിക്കുന്നത്‌.കായലും സ്വപ്നം കണ്ടുറങ്ങിയ എനിക്ക്‌ ഇതിലും നല്ലൊരു കണി കിട്ടാനില്ല.ആകെപ്പാടെ ഒരുന്മേഷം തോന്നി.ഇനിയങ്ങോട്ടുള്ള യാത്ര മോശമാവില്ലാന്നൊരു തോന്നല്‍.അതു സത്യമായിരുന്ന.ഒരുപാടാസ്വാദിച്ച കുറച്ചു ദിവസങ്ങളായിരുന്നു പിന്നീടു വന്നത്‌..അതിനെ പറ്റി പിന്നെ....



(ഫോട്ടോയ്ക്കു തലയില്ല ;വാലില്ല എന്നൊന്നും ആരും കുറ്റം പറയരുത്‌.ജനലിലൂടെ പുറത്തേയ്ക്ക്‌ ഇതിലും കൂടുതല്‍ എന്റെ കൈ നീളില്ലായിരുന്നു.)

Thursday, December 13, 2007

വീണ്ടും കാണും വരെ വിട...

ഉണങ്ങി വരണ്ട്‌ സഹാറാമരുഭൂമി പോലെയുള്ള ഒരു വര്‍ഷമാണ്‌ കടന്നു പോകുന്നത്‌.ബ്ലോഗിംഗ്‌ തുടങ്ങി എന്നതൊഴിച്ചാല്‍ പ്രത്യേകിച്ച്‌ എടുത്തു പറയാനായി ഒന്നുമില്ല.ഇക്കൊല്ലം നടപ്പില്‍ വരുത്തണമെന്നാഗ്രഹിച്ചിച്ചിട്ടും നടക്കാതെ പോയ ഒരു പാട്‌ ആഗ്രഹങ്ങള്‍, പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍... എല്ലാമൊന്നും പറ്റില്ലെങ്കിലും അതില്‍ കുറച്ചെങ്കിലും ഇനി ശേഷിക്കുന്ന പത്തിരുപത്‌ ദിവസങ്ങള്‍ കൊണ്ട്‌ എനിക്കു ചെയ്തു തീര്‍ക്കണം.അതിന്റെ ആദ്യപടിയായിട്ടാണ്‌ പണ്ടെങ്ങോ ഉപേക്ഷിച്ച പെയിന്റ്‌ ബ്രഷ്‌ കൈയിലെടുത്തത്‌.കുറെക്കാലമായി നിര്‍ത്തി വച്ചിരുന്ന ഒരു ഹോബി.ഒരു പുതിയ തുടക്കത്തിന്റെ പ്രതീകമാവട്ടേന്നു കരുതി ആദ്യം തന്നെ പെയിന്റ്‌ ചെയ്തത്‌ ഒരു ഫീനിക്സ്‌ പക്ഷിയെ (ദാ താഴെ)
(പാറ്റേണ്‍ നെറ്റില്‍ നിന്നും കോപ്പിയടിച്ചതാണ്‌)

ഇനി ഒരു യാത്രയാണ്‌. പ്ലാനിംഗൊക്കെ ഏകദേശം പൂര്‍ത്തിയായി.'ആലിന്‍ കായ പഴുത്തപ്പോള്‍ കാക്കയ്ക്കു വായ്‌പ്പുണ്ണ്‌' എന്നൊക്കെ പറയുന്ന പോലെ ഒരു പനി വന്നു കയറിയിട്ടുണ്ട്‌. അതിനെ എങ്ങനെയെങ്കിലും തള്ളിപ്പുറത്താക്കണം.എന്നിട്ടു വേണം യാത്ര തുടങ്ങാന്‍..എല്ലാം മനസ്സില്‍ വിചാരിച്ച പോലെ തന്നെ പൂര്‍ത്തിയാക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു


അപ്പോ എല്ലാം പറഞ്ഞ പോലെ.. വീണ്ടും കാണും വരെ വിട....

Friday, November 23, 2007

അന്വേഷണവും കണ്ടെത്തലും...

ഒരു മാതിരി കുളയട്ട കടിച്ച അവസ്ഥ. എത്ര ശ്രമിച്ചിട്ടും അയാളെ പറ്റിയുള്ള ചിന്തകള്‍ കുടഞ്ഞെറിയാന്‍ പറ്റുന്നില്ല. ഭക്ഷണം കഴിക്കുമ്പോള്‍,ടി വി കാണുമ്പോള്‍, ചുമ്മാ ബാല്‍ക്കണിയില്‍ നിന്നോണ്ട്‌ റോഡില്‍ കൂടി പോകുന്നവരെ വായ്‌നോക്കുമ്പോള്‍,കമ്പ്യൂട്ടറിലേക്കും നോക്കി മിഴിച്ചിരിക്കുമ്പോള്‍ എന്നു വേണ്ട ബോസിന്റെ വായില്‍ നിന്ന്‌ കൊട്ടക്കണക്കിന്‌ ചീത്ത കേള്‍ക്കുമ്പോള്‍ പോലും ചിന്തമണ്ഡലത്തില്‍ മുഴുവന്‍ അയാള്‍ നിറഞ്ഞുനില്‍ക്കുകയാണ്‌. സാധാരണഗതിയില്‍ ഞാനങ്ങനെയൊരു ടൈപ്പൊന്നുമല്ല. ഇങ്ങനെ എത്ര പേരെ ദിവസോം കാണുന്നു.കണ്ട പാടെ അതങ്ങു മറക്കും. അല്ലെങ്കില്‍ തന്നെ മറവീടെ കാര്യത്തില്‍ ഞാന്‍ കുപ്രസിദ്ധയാണ്‌. പ്രത്യേകിച്ചും ആളുകളെ ഓര്‍ത്തുവെയ്ക്കുന്ന കാര്യത്തില്‍. പണ്ടൊരു ബന്ധൂനെ 'ആളെ മനസ്സിലായില്ലാ'ന്നും പറഞ്ഞ്‌ വീട്ടില്‍ കേറാന്‍ സമ്മതിക്കാത്തതുകൊണ്ട്‌ എന്തൊക്കെ കുടുംബപ്രശ്നങ്ങളാ ഉണ്ടായതെന്നോ. ആ ഞാനാണ്‌ വഴിയില്‍ കണ്ട എതോ ഒരു മനുഷ്യനെ പറ്റി ചിന്തിച്ചു ചിന്തിച്ച്‌ പ്രാന്തായിക്കൊണ്ടിരിക്കുന്നത്‌..

എന്താന്നറിയില്ല ആദ്യം കണ്ടപ്പോള്‍ തന്നെ അയാള്‍ക്കെന്തോ പ്രത്യേകതുയുള്ള പോലെ ഒരു തോന്നല്‍!!ബര്‍മുഡയും ടീഷര്‍ട്ടുമിട്ട ,നല്ല പൊക്കമുള്ള ഒരു മനുഷ്യന്‍ റോഡ്‌സൈഡിലൂടെ അങ്ങു ദൂരേന്ന്‌ ഓടി വരുന്നു. അയാള്‍ അടുത്തെത്താനായപ്പോഴെക്കും ബസ്സു വിട്ടു പോയി. ഓ പറയാന്‍ മറന്നു.. ഞാന്‍ ബസ്സിലായിരുന്നു കേട്ടോ. ജോലിയൊക്കെ കഴിഞ്ഞ്‌ വൈകുന്നേരം തിരിച്ച്‌ വീട്ടിലേക്കു പോകുന്ന വഴി. ആ സമയത്ത്‌ പല പ്രായത്തിലുമുള്ള മനുഷ്യര്‍ ഇങ്ങനെ ഓടുന്നതും ചാടുന്നതും കസര്‍ത്തുകാകാണിക്കുന്നതുമൊക്കെ എന്നും കാണുന്നതാണ്‌. അതൊന്നും ഞാനങ്ങനെ ശ്രദ്ധിക്കാറില്ല.ഒരു കണ്ണില്‍ കൂടി നോക്കി മറ്റേ കണ്ണില്‍ കൂടി അങ്ങു വിട്ടു കളയും - അത്രേയുള്ളൂ. പക്ഷെ ഇയാള്‍...

പിന്നെയും ഇടയ്ക്കിടക്ക്‌ വിധി ഞങ്ങളെ കൂട്ടിമുട്ടിച്ചു കൊണ്ടിരുന്നു. ഒരിക്കല്‍ ആ സ്റ്റോപ്പില്‍ ബസ്സ്‌ നിന്നപ്പോള്‍ അയാള്‍ ഓടിയോടി കൃത്യം അവിടെയെത്തി- അങ്ങനെ ആദ്യമായിട്ട്‌ അയാളെ ക്ലോസപ്പിലൊന്ന്‌കാണാന്‍ പറ്റി.ആ മുഖത്തെ ഒരു നിശ്ചയദാര്‍ഢ്യം, ഏകാഗ്രത, ഇടം വലം നോക്കാതെ നല്ല സ്റ്റഡി-വടിയായുള്ള ഓട്ടം - വെറുമൊരു വ്യായാമത്തിനു വേണ്ടിയല്ല അയാള്‍ ഓടുന്നതെന്ന്‌ എന്റെ ആറാമിന്ദ്രിയത്തില്‍ നിന്നൊരു സിഗ്നല്‍ വന്നു.എന്തോ ഒരു ലക്ഷ്യമുണ്ടിയാള്‍ക്ക്‌..പക്ഷെ എന്ത്‌?? എന്തെങ്കിലും സംശയം തോന്നിയാല്‍ അതു തീര്‍ക്കാതെ പിന്നെ എനിക്ക്‌ ഒരു സമാധാനവുമുണ്ടാവില്ല. അതുകൊണ്ട്‌ അടുത്ത സീറ്റില്‍ ഇരുന്നുറങ്ങുന്ന സോനൂനെ സര്‍വശക്തിയുമെടുത്ത്‌ കുലുക്കിയുണര്‍ത്തി എന്റെ സംശയം അങ്ങു ചോദിച്ചു.സോനു എന്റെ സഹപ്രവര്‍ത്തകയും സഹമുറിയയുമാണ്‌. "ഓഫീസിലും വീട്ടിലും നിന്നെ സഹിക്കുന്നതു പോരേ..ഈ ബസിലെങ്കിലും എനിക്കല്‍പ്പം സമാധാനം തരൂ"എന്നു കൈയും കൂപ്പി പറഞ്ഞിട്ട്‌ ആ കുട്ടി പിന്നേം ഇരുന്നുറങ്ങാന്‍ തുടങ്ങി. ചോദിച്ച ചോദ്യത്തിനൊന്നുമല്ല ഉത്തരം കിട്ടീതെങ്കിലും പിന്നെ ഞാന്‍ ശല്യപ്പെടുത്താനൊന്നും പോയില്ല. ഇക്കാര്യത്തില്‍ ഇനി ആരുടെയും സഹായം തേടില്ലെന്നും സ്വന്തമായി കണ്ടു പിടിക്കുമെന്നും അന്ന്‌ അവിടെ ആ ബസ്സിലിരുന്ന്‌ ഞാന്‍ ഒരു ഉഗ്രശപഥം ചെയ്തു.

പിന്നെ നിരീക്ഷണങ്ങളുടെ നാളുകളായിരുന്നു. അയാളുടെ രൂപവും ഭാവവും മാത്രമല്ല..വേറൊരു പ്രത്യേകത കൂടി ഞാന്‍ കണ്ടു പിടിച്ചു. അയാള്‌ വെറുംകയ്യോടെയല്ല ഓടുന്നത്‌ ഒരു കയ്യില്‍ ഒരു ചെറിയ വടിയും മറ്റേ കയ്യില്‍ വാക്കി-ടോക്കി പോലെയുള്ള എന്തോ ഒരു സാധനവുണ്ട്‌.ഇനീപ്പം അതെന്തിനാണെന്നും കൂടി കണ്ടു പിടിക്കണം.എന്റെ ജോലിഭാരം കൂടി.എപ്പഴും ഒരേ ചിന്ത.ദൈവം എന്നെ പടച്ചു വിട്ടതു തന്നെ ഈ രഹസ്യം കണ്ടു പിടിക്കാനാണെന്ന്‌ ഒരു തോന്നല്‍.

അങ്ങനെ ഞാന്‍ തന്നെ പല തിയറികളുമുണ്ടാക്കുകയും പൊളിക്കുകയും പിന്നേം ഉണ്ടാക്കുകയും ചെയ്തോണ്ടിരുന്ന ഒരു ദിവസം...ട്രാഫിക്‌ ജാമില്‌ കുടുങ്ങി ബസ്‌ കുറെ വൈകിയാണ്‌ ഞങ്ങള്‍ക്കിറങ്ങേണ്ട സ്റ്റോപ്പിലെത്തിയത്‌. ബസില്‍ നിന്നിറങ്ങി ഒന്നു നടു നിവര്‍ത്ത്‌ ചുറ്റും നോക്കുമ്പോള്‍...എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റീല്ല.നമ്മടെ കഥാനായകനതാ കുറച്ചു മുന്‍പിലായി ഓടിപ്പോകുന്നു.തേടിയ വള്ളി ഓള്‍മോസ്റ്റ്‌ കാലില്‍ ചുറ്റീന്ന്‌ തന്നെ എനിക്കു തോന്നി.ഇതു പോലൊരു അവസരം ഇനി കിട്ടാനില്ല.ഞാനെന്തിന്‌ ചുമ്മാ ഓരോന്നൂഹിച്ചു കണ്ടു പിടിക്കണം. ഉള്ള സംശയങ്ങളൊക്കെ നേരിട്ടങ്ങ്‌ അയാളോടു ചോദിച്ചാല്‍ പോരേ.പിന്നൊട്ടും താമസിച്ചില്ല. അയാളുടെ പുറകെ തന്നെ വെച്ചു പിടിച്ചു.പെട്ടെന്നെടുത്ത തീരുമാനമായതു കൊണ്ട്‌ സോനൂനോടൊന്ന്‌ പറയാന്‍ പോലും പറ്റീല്ല.പക്ഷെ എന്റെ ഓട്ടം കണ്ടപ്പഴേ സോനൂന്‌ കാര്യം മനസ്സിലായി.ഒരു നിമിഷം സ്തംഭിച്ചു നിന്നിട്ട്‌ സോനൂം എന്റെ പുറകേ ഓടാന്‍ തുടങ്ങി."ബയ്യാ..ബ്രദര്‍ പ്ലീസ്‌ സ്റ്റോപ്പ്‌" എന്നും വിളിച്ചു പറഞ്ഞോണ്ടാണ്‌ എന്റെ ഓട്ടമെങ്കില്‍ 'പാഗല്‍ രുക്‌ ജാ' എന്നു കൂവിക്കൊണ്ടാണ്‌ സോനു ഓടുന്നത്‌.

കുറച്ചങ്ങോടീട്ടും അയാളു നില്‍ക്കുന്നില്ല..മാത്രമല്ല ഞങ്ങള്‍ തമ്മിലുള്ള ദൂരം കൂടി വരികയും ഞാനും സോനുവുമായുള്ള ദൂരം കുറഞ്ഞു വരികയും ചെയ്തോണ്ടിരിക്കുകയാണ്‌.അങ്ങനെ ഒടുവില്‍ അയാളങ്ങു ദൂരെ ഓടി മറയുകയും സോനു എന്റെ ദുപ്പട്ടയില്‍ പിടി കൂടുകയും ചെയ്തതോടെ ഞാന്‍ ഓട്ടം നിര്‍ത്തി.എനിക്കിങ്ങനെ ഓടീം ചാടീമൊന്നും ശീലമില്ലല്ലോ.അതിന്റെ കൂടെ ആകെപ്പാടെ നിരാശയും..പട്ടിയെപ്പോലെ അണച്ചോണ്ട്‌ ഞാന്‍ ആ റോഡ്‌ സൈഡില്‌ വെറും മണ്ണിലേക്കിരുന്നു. സോനു എന്റെ പുറം തടവി ആശ്വസിപ്പിക്കുന്നതിന്റെ കൂടെ തന്നെഹിന്ദീലെന്തൊക്കെയോ ചീത്തേം പറയുന്നുണ്ട്‌.

ഞങ്ങളിരുന്നത്‌ ഒരു ജ്യൂസു കടേടെ മുന്നിലാണ്‌.ചുമ്മാ വഴിയരികിലൊരു മേശേമിട്ട്‌ പഴങ്ങളൊക്കെ ഇടിച്ചു പിഴിഞ്ഞ്‌ ജ്യൂസുണ്ടാക്കുന്ന ടൈപ്പില്ലേ- അത്‌. ഞങ്ങളുടെ ഓട്ടോം എന്റെ പരവേശോം ഒക്കെ കണ്ടോണ്ടിരുന്ന ആ കടക്കാരന്‍ പുറത്തേക്കിറങ്ങിവന്ന്‌ സോനൂനോട്‌ കാര്യം ചോദിച്ചു.

"ഏയ്‌ ഒന്നുമില്ല.. ജ്യൂസു കുടിക്കാന്‍ വന്നതാ. രണ്ട്‌ മിക്സ്‌ ജ്യൂസ്‌" സോനു പെട്ടെന്നു പറഞ്ഞു(ഞാനാരുന്നെങ്കില്‌ അപ്പോള്‍ കംപ്ലീറ്റ്‌ പുരാണോം പറഞ്ഞു കേള്‍പ്പിച്ചേനേ.സോനുവായതു കൊണ്ട്‌ ഇത്തിരി ബുദ്ധിപരമായി പ്രവര്‍ത്തിച്ചു)

എന്തായാലും 'ഇത്തിരി ജ്യൂസു കുടിക്കാന്‍ വേണ്ടിയാണോ ഇത്രേം ആക്രാന്തപ്പെട്ട്‌ ഓടിവന്നത്‌' 'എന്നൊരു സംശയത്തോടെ അയാളു ജ്യൂസുണ്ടാക്കി തന്നു. ഞാനിങ്ങനെ എന്തോ പോയ അണ്ണാനെപോലെ നിരാശപ്പെട്ട്‌ അവിടിരുന്ന്‌ അതും കുടിച്ചോണ്ടിരിക്കുകയാണ്‌. അപ്പഴാണ്‌ സോനൂന്റെ ചോദ്യം.-നമ്മടെ കടക്കാരനോട്‌.

"ഇപ്പോള്‍ ഒരാളിതുവഴി ഓടിപ്പോയില്ലേ..അയാളെ അറിയുമോ?"

"ഓ അയാള്‌ മിലിട്രീലാ..അല്ല ആയിരുന്നു.. അവിടുന്ന്‌ തലയ്ക്കു സുഖമില്ലാത്തതു കൊണ്ട്‌ പറഞ്ഞു വിട്ടതാ..എല്ലാ ദിവസവും ഇങ്ങനെ ഓടിക്കൊണ്ടിരിക്കും"

ഞാന്‍ ഒന്നു വിക്കിപ്പോയി ..ജ്യൂസ്‌ തലേല്‌ കേറി.

പതുക്കെ ഗ്ലാസ്സ്‌ അവിടെ വച്ച്‌ ഞാനെഴുന്നേറ്റു നടക്കാന്‍ തുടങ്ങി.പൈസേം കൊടുത്ത്‌ സോനു എന്റെ പുറകേയെത്തി. പക്ഷെ ഒന്നും മിണ്ടുന്നില്ല. ഒന്ന്‌ ഓട്ടക്കണ്ണിട്ടു നോക്കീപ്പം.സോനൂന്റെ മുഖമിങ്ങനെ ചുവന്നു തുടുത്ത്‌ തക്കാളി പോലിരിക്കുകയാണ്‌ -ദേഷ്യം കൊണ്ട്‌.അതു കണ്ടെങ്കിലും ഞാനടങ്ങേണ്ടതാണ്‌. പക്ഷെ അറിയാതെ ഒരാത്മഗതം എന്റെ വായീന്നു പുറത്തേക്കു വീണു പോയി

"എങ്ങാനും അയാളെന്റെ വിളി കേട്ടു നിന്നിരുന്നെങ്കില്‍, എന്റെ ചോദ്യം കേട്ടു കഴിയുമ്പോള്‍ അയാള്‍ എങ്ങനെയായിരിക്കും റിയാക്ടു ചെയ്യുക??"

സോനു ഒന്നു നിന്നു..എന്നെ ഒന്നു നോക്കി..എന്നിട്ട്‌ തിരിഞ്ഞ്‌ ജ്യൂസ്‌ ഷോപ്പിലെക്കു നടന്നു.കാര്യം മനസ്സിലാകാതെ ഞാനും പുറകെ പോയി.

"അയാളോട്‌ ആരെങ്കിലും സംസാരിച്ചാല്‍ അയാള്‍ ഉപദ്രവിക്കുമോ?" സോനു ചോദിച്ചു

"ഏയ്‌..അതൊന്നുമില്ല. ചിലപ്പോള്‍ ഒന്നും മിണ്ടില്ല. പക്ഷെ ചിലപ്പോള്‍ ഒരു പാടു സംസാരിക്കും.ഇതു വരെ ആരേം ഉപദ്രവിച്ചതായി കേട്ടിട്ടില്ല" ചേട്ടന്‍ കിട്ടിയ ചാന്‍സിന്‌ ഉള്ള അറിവു മുഴുവന്‍ പകര്‍ന്നു തന്നു.

"ഹാപ്പി?" സോനു തിരിഞ്ഞ്‌ എന്നോടു ചോദിച്ചു.

"ഹാപ്പി" സത്യമായിട്ടും ഞാന്‍ ഹാപ്പിയായിരുന്നു.അറിയേണ്ടതൊക്കെ അറിഞ്ഞല്ലോ..

തിരിച്ചു വീട്ടിലേക്കു വരുന്ന വഴി സോനു എന്നോടു ചോദിച്ചു.

"ഞാനെന്തു കൊണ്ടാണ്‌ ആ കടക്കാരനോട്‌ ചോദിച്ച്‌ നിന്റെ സംശയം ക്ലിയര്‍ ചെയ്തതെന്നറിയുമോ??"

"ഇല്ല"

"എനിക്കുറപ്പാണ്‌.. ഈ സംശയം തീര്‍ക്കാന്‍ വേണ്ടി മാത്രം നീ ഒരു ദിവസം ലീവെടുത്ത്‌ ഇവിടെ കാത്തു നിന്ന്‌ ആ ഭ്രാന്തനോട്‌ സസാരിച്ചു നോക്കും. അന്നു പക്ഷെ നിന്നെ രക്ഷപെടുത്താന്‍ വേണ്ടി എനിക്കും കൂടി ലീവ്‌ കിട്ടീന്നു വരില്ല."

"ഞാനൊന്നും മിണ്ടീല.. എന്റെ കാര്യമല്ലേ..ചിലപ്പോള്‍ അങ്ങനേം സംഭവിച്ചൂന്നു വരാം...അതു മാത്രമല്ല, ഇത്രെം കാലത്തെ അനുഭവത്തില്‍ നിന്നും എനിക്കറിയാം..സോനൂന്റെ ഊഹങ്ങള്‍ അങ്ങനെയൊന്നും തെറ്റാറുമില്ല്ല..പ്രത്യേകിച്ചും എന്നെപറ്റിയുള്ളവ...

Saturday, November 3, 2007

ഒരു ബ്ലഡ്‌ ടെസ്റ്റ്‌ പുരാണം..

"ശരിക്കൊന്നലോചിച്ചു നോക്കിയേ.. നിനക്കാരോടെങ്കിലും പ്രേമമുണ്ടോ?"

ഞാന്‍ ശരിക്കു തന്നെ ആലോചിച്ചു നോക്കി. ഒന്നും തടഞ്ഞില്ല.

"ഇല്ല എന്‍ററിവില്‍ അങ്ങനൊന്നുമില്ല"

"ങാ സാധാരണയായി നീയിപ്പറഞ്ഞ അസുഖങ്ങളൊക്കെ പ്രേമം അസ്ഥിയ്ക്കു പിടിക്കുന്നതിന്റെ ലക്ഷണമാ. എന്തയാലും ഇത്‌ അതല്ലാത്ത സ്ഥിതിയ്ക്ക്‌ നിനക്കെന്തോ മാരകാരോഗമാണെന്നാ തോന്നുന്നത്‌. വേഗം പോയി ഒരു ഡോക്ടറെ കാണ്‌"

എന്‍റെ മനസമാധാനത്തിനു മേല്‍ അവസാനത്തെ ആണിയുമടിച്ച്‌ കൂട്ടുകാരി വിധി പ്രസ്താവിച്ചു. ആകെ ടെന്‍ഷനായി.അല്ലെങ്കില്‍ തന്നെ കുഞ്ഞോരു ജലദോഷം വന്നാല്‍ പോലും ചിന്തിച്ച്‌ ചിന്തിച്ച്‌ അതിനെ മൂക്കില്‍ ക്യാന്‍സര്‍ വരെയാക്കുന്ന സ്വഭാവമാണെന്‍റേത്‌.ഇതിപ്പോ കാര്യമെന്താന്നു വച്ചാല്‍ കുറച്ചു ദിവസങ്ങളായി നല്ല സുഖമില്ല. ആകെപ്പാടെ ഒരു ലക്കും ലഗാനുമില്ലത്ത അവ്സ്ഥ.ഇത്തിരി സാഹിത്യഭാഷേല്‍ പറഞ്ഞാല്‍ കണ്ണെത്തുന്നിടത്തു കയ്യും കയ്യെത്തുന്നിടത്തു മനസ്സുമെത്തുന്നില്ല. ഒരു ബ്രെയ്ക്കെടുത്താല്‍ ശരിയാവുംന്ന്‌ ഒരു തോന്നല്‍. പക്ഷെ ആരെങ്കിലും ലീവിന്‌ അപ്ലൈ ചെയ്യുന്നതും കാത്തിരിക്കുകയാണ്‌ മാനേജര്‌- അതു റിജക്ടു ചെയ്യാന്‍.അതു കൊണ്ട്‌ ശകലം വളഞ്ഞ വഴി കണ്ടെത്തി. ഏതെങ്കിലും ഡോക്ടറെകൊണ്ട്‌ ‘മിനിമും ഒരു പത്തുദിവസമെങ്കിലും റെസ്റ്റ്‌ എടുത്തില്ലെങ്കില്‍ ഇക്കുട്ടീടെ കാര്യം കട്ടപ്പൊക’ എന്നെഴുതി മേടിക്കുക. അതങ്ങോട്ടു കാണിച്ചാല്‍ പിന്നെ മാനേജരല്ല അങ്ങേരുടെ വല്യപ്പൂപ്പന്‍ വരെ ലീവു തരും.അതു മാത്രമല്ല, കൂട്ടുകാരിപറഞ്ഞ പോലെ ഇനി വല്ല മാരകരോഗവുമാണെങ്കില്‍ അതുമറിയാലോ. എവിടെ പോകണംന്ന്‌ ഗൂഗിള്‍ സെര്‍ച്ച്‌ നടത്തി നോക്കീപ്പഴതാ നമ്മടെ തൈക്കാട്ടു മൂസ്സ്‌ ലൈഫ്സ്റ്റെയില്‍ ഡിസീസിനു വേണ്ടി ബാംഗ്ലൂരില്‍ ക്ലിനിക്ക്‌ സെറ്റപ്പ്‌ ചെയ്തിട്ടുണ്ടെന്ന്‌.പിന്നൊന്നും ചിന്തിച്ചില്ല അങ്ങോട്ടു തന്നെ വിട്ടു.

ഒരു പാവം ഡോക്ടറ്‌..കടങ്കഥ കേള്‍ക്കുന്ന പോലിരുന്ന്‌ എന്റെ പരിദേവനം മുഴുവന്‍ കേട്ടു. എന്നിട്ട്‌ നീട്ടിപ്പിടിച്ച്‌ ഉപദേശമാരംഭിച്ചു.ഇങ്ങനെ നടക്കണം; അങ്ങനെ ഇരിക്കരുത്‌; ഇത്രസമയം ഉറങ്ങണം; സമയത്ത്‌ ഭക്ഷണം കഴിക്കണം തുടങ്ങി എല്ലാകാര്യങ്ങളും പറഞ്ഞു;പക്ഷെ റെസ്റ്റെടുക്കണം എന്നു മാത്രം പറയുന്നില്ല.എല്ലാം കഴിഞ്ഞ്‌ ഒരു എട്ടുപത്തു കഷായങ്ങളുടെ പേര്‌ ഒരു കടലാസിലെഴുതി നീട്ടിക്കൊണ്ട്‌ ഒരാശ്വസിപ്പിക്കലും.

"ഇതൊക്കെ ഈ ഫീല്‍ഡില്‍ സാധാരണയാ. ഒന്നും പേടിക്കാനില്ല"

എന്നും പറഞ്ഞ്‌ ഡോക്ടറങ്ങ്‌ ഉപസംഹരിക്കാന്‍ തുടങ്ങുകയാണ്‌.അപ്പോള്‍ റെസ്റ്റ്‌?? ആവശ്യം നമ്മടെയല്ലേ. ഞാനങ്ങ്‌ ഇടിച്ചുകേറി ചോദിച്ചു.

"എനിക്കും തോന്നി.കുറച്ചു ദിവസം റെസ്റ്റെടുത്താല്‍ എല്ലാം ശരിയാവും അല്ലേ" എന്നിട്ട്‌ പ്രതീക്ഷയോടെ ഡോക്ടറെ നോക്കി.

"ഏയ്‌ അതിന്‍റാവശ്യമൊന്നുമില്ല. ഈ മരുന്നൊക്കെ കഴിച്ചാല്‍ മതി. 15 ദിവസം കഴിഞ്ഞ്‌ എന്നെ വന്നു കാണണം.. ങാ പിന്നെ അതില്‌ ബ്ലഡ്‌ ടെസ്റ്റിനെഴുതീട്ടുണ്ട്‌. ഇനി വരുമ്പോള്‍ അതിന്‍റെ റിസല്‍ട്ടും കൊണ്ടുവരണം". രോഗികളുടെ മനസ്സു കാണാന്‍ കഴിയാത്ത ഒരു ഡോക്ടര്‍..

ചീറ്റിപ്പോയ മോഹങ്ങളുമായി അവിടുന്നിറങ്ങി. 'റെസ്റ്റ്‌ സ്വപ്നങ്ങള്‍' പൊളിഞ്ഞു പാളീസായീന്നു മാത്രമല്ല ഇനിയിപ്പോ ഈ ടെസ്റ്റു ചെയ്യാനും കൂടി സമയം മിനക്കെടുത്തണം.പോട്ടെ എന്തായാലും ഇത്രേം ദിവസമുണ്ടല്ലോ. അതിനിടയ്ക്ക്‌ എപ്പഴെങ്കിലും പോയി ചെയ്യാം.ഞാന്‍ എന്നെതന്നെ ആശ്വസിപ്പിച്ചു

പറയുമ്പം എല്ലാം പറയണമല്ലോ.. അന്നു മാത്രമല്ല പിന്നീടുള്ള 15 ദിവസവും ഞാനാ ഡയലോഗു തന്നെ പറഞ്ഞു.ചുരുക്കത്തില്‌ ഡോക്ടര്‍ടടുത്തെയ്ക്ക്‌ റിസല്‍ട്ടും കൊണ്ട്‌ പോവണ്ട സമയമായിട്ടും ടെസ്റ്റു ചെയ്യപ്പെടണ്ട ബ്ലഡൊക്കെ എന്റെ ഞരമ്പില്‍ കൂടി ഓടിക്കളിച്ചുകൊണ്ടിരിക്കുകയാണ്‌..ഒരു നൈറ്റ്‌ ഷിഫ്റ്റും കഴിഞ്ഞ്‌ വീട്ടില്‍ ചെന്നു കേറീപ്പഴാണ്‌ ഈ തിരിച്ചറിവുണ്ടായത്‌. ഇനീം വൈകിക്കാന്‍ പറ്റില്ല. അടുത്തു വല്ല ലാബുമുണ്ടോന്നു ചോദിച്ചപ്പോള്‍ ഗൂഗിളണ്ണന്‍ കൈമലര്‍ത്തിക്കാണിച്ചു.ഇനിയിപ്പോ ആകെയറിയുന്നത്‌ വൈദേഹി ഹോസ്പിറ്റലാണ്‌. അങ്ങോട്ടു തന്നെ വച്ചുപിടിയ്ക്കാന്‍ തീരുമാനിച്ചു. നോക്കുമ്പോള്‍ അനിയന്‍ ഓഫീസില്‍ പോകാനൊരുങ്ങുകയാണ്‌. അവന്‍ പോകുന്ന വഴിക്കാണ്‌ വൈദേഹി.ഒന്നു മണിയടിച്ചാല്‍ ഒരു ലിഫ്റ്റ്‌ കിട്ടാന്‍ ചാന്‍സുണ്ട്‌. ഇത്തിരി സെന്റിയായി തന്നെ കാര്യമവതരിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ട്‌ കേട്ടപാടേ അവനങ്ങ്‌ സമ്മതിച്ചു.

'ശ്ശൊ പെട്ടെന്നു സമ്മതിച്ചല്ലോ..ഇവനിതെന്തു പറ്റി- നന്നായിപോയോ?' ഞാനാകെ ആശയക്കുഴപ്പത്തിലായി

“ലിഫ്റ്റൊക്കെ തരാം . പക്ഷെ എന്റെ ഷര്‍ട്ട്‌ ഇസ്തിരിയിട്ടു തരണം. അല്ലെങ്കില്‍ ഷൂ പോളിഷ്‌ ചെയ്യണം. ഇതിലേതു ചെയ്യണമെന്നുള്ളത്‌ നിനക്കു വിട്ടു തന്നിരിക്കുന്നു" അവന്‍ മഹാമനസ്കനായി.

“ഒന്നു പോടാ. നിന്റെ ഒണക്ക വണ്ടി മാത്രമല്ലല്ലോ ഇവിടുള്ളത്‌. ഞാന്‍ വല്ല ബസ്സിനും പോയ്ക്കോളം” അല്ല പിന്നെ.. ഇത്തിരി താഴാംന്നു വെച്ചപ്പം ചെക്കന്‍ തലേല്‍ കേറുകയാണ്‌.

അവന്റെ സഹായം ആവശ്യമില്ല എന്നൊക്കെ വീരവാദമടിച്ചെങ്കിലും ഈ ബസ്സിലൊക്കെ കേറിപോകുന്നത്‌ ഒരു സുഖമില്ലാത്ത പരിപാടിയാണ്‌. ഞാന്‍ മിന്നല്‍വേഗത്തില്‍ ബ്രേക്ഫാസ്റ്റും കഴിച്ച്‌ താഴേയ്ക്കോടി. എന്നിട്ട്‌ ചുമ്മാ ബൈക്കില്‍ തൊട്ടും തലോടീമൊക്കെ നിന്നു. അവന്‍ വന്ന്‌ എന്നെ പുല്ലുവില പോലും കല്‍പിക്കാതെ ബൈക്ക്‌ സ്റ്റാര്‍ട്ടാക്കാന്‍ തുങ്ങി.

"ഡാ ഞാനും വരുന്നു. നീ അവിടെത്തുമ്പോള്‍ വണ്ടി നിര്‍ത്തുകയൊന്നും വേണ്ട. കുറച്ചൊന്ന്‌ സ്ലോ ആക്കിയാല്‍ മതി. ഞാന്‍ ചാടിക്കോളാം" ഞാന്‍ അഡ്ജസ്റ്റ്മെന്റിന്റെ അങ്ങേയറ്റത്തെത്തി..

"ങും ങും പെട്ടെന്ന്‌ കേറ്‌"അവനങ്ങു സമ്മതിച്ചു.പ്രതീക്ഷിച്ചതു പോലെ ഒന്നു കളിയാക്കീതു പോലുമില്ല.

അങ്ങനെ വിജയകരമായി ഞാന്‍ ഹോസ്പിറ്റലിലെത്തി. അകത്തേക്കു കേറിച്ചെന്നതേ കണ്ടു നമ്മടെ സത്യസയിബാബ രണ്ടു പോസില്‌ ചിരിച്ചോണ്ടു നിക്കുന്നു—ഫോട്ടോയില്‌. ആകെപ്പാടേ ഒരുന്മേഷം തോന്നിപ്പോയി. ക്യാഷ്‌ കൗണ്ടറിലേക്കു നോക്കിയപ്പോള്‍ ആ ഉന്മേഷമൊക്കെ വന്ന വഴിയ്ക്കു തന്നെ തിരിച്ചു പോയി. അത്രേം രാവിലെയായിട്ടും അവിടുത്തെ ക്യൂവിന്‌ നല്ല നീളം. എന്തായാലും അവിടെ ചെന്നു നിന്നു. എന്റെ ഊഴമായപ്പോള്‍ ഭവ്യതയോടെ ടെസ്റ്റിന്റെ ഡീറ്റെയ്‌ല്‌സെഴുതിയ പേപ്പറെടുത്തു കൊടുത്തു.

"മാഡം രെജിസ്ട്രേഷന്‍ നമ്പര്‍??" അകത്തുന്ന്‌ ഒരു സ്ത്രീശബ്ദം

"രെജിസ്ടര്‍ ചെയ്താലല്ലേ ചേച്ചീ ഇപ്പറഞ്ഞ നമ്പറുണ്ടാവൂ.എനിക്ക്‌ ഡോക്ടറെയൊന്നും കാണണ്ട. ഈ ടെസ്റ്റൊന്നു ചെയ്തു കിട്ടിയാല്‍ മതി"

"അപ്പുറത്തെ കൗണ്ടരില്‍ പോയി രെജിസ്റ്റര്‍ ചെയ്തിട്ടു വരൂ. അതില്ലാതെ പറ്റില്ല. ഇവിടുത്തെ റൂളാണ്‌"

ഞാന്‍ പിന്നെ തര്‍ക്കിക്കാനൊന്നും നിന്നില്ല. സത്യസായിബാബേടെ ഹോസ്പിറ്റലാണ്‌. അങ്ങേരുണ്ടാക്കിയ റൂളിനെ എതിര്‍ക്കാന്‍ കേവലമൊരു മനുഷ്യജീവിയായ ഞാനാര്‌.

രെജിസ്ട്രേഷന്‍ കൗണ്ടരില്‍ വെല്യ തിരക്കൊന്നുമില്ല.ഒരു ചേട്ടനും ചേച്ചിയും കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ്‌ അവിടിരിക്കുന്നുണ്ട്‌.പേരും അഡ്രസ്സുമൊക്കെ പറഞ്ഞു കൊടുത്തു.അപ്പഴവര്‍ക്ക്‌ പ്രോബ്ലമെന്താണെന്നറിയണം. ഞാന്‍ കണ്ണൊക്കെ ഒന്നു തിരുമ്മി വെറുതെയെന്തോ പറഞ്ഞു .എന്താ വേണ്ടതെന്നു വെച്ചാല്‍ എഴുതിക്കോട്ടെ.എന്തെഴുതിയാലും കുഴപ്പമില്ല. നമ്മക്കൊരു രെജിസ്ട്രേഷന്‍ നമ്പര്‍ കിട്ടിയാല്‍ മതി.

അവര്‌ പരസ്പരം നോക്കി.ഒന്നും മനസ്സിലായില്ലാന്നുറപ്പ്‌. എന്നിട്ട്‌ എന്തോ എഴുതി പേപ്പറില്‍ ഒരു സീലുമടിച്ചു തന്നു. നോക്കുമ്പോള്‍ 'ഒഫ്താല്‍' എന്നാണ്‌ സീല്‌. കണ്ണും തിരുമ്മിനില്‍ക്കുന്നതു കണ്ടപ്പോള്‍ എനിക്കു കണ്ണിനസുഖമാണെന്നു വിചാരിച്ചു പോയിട്ടുണ്ടാകും. ഇക്കണക്കിന്‌ ഞാനവിടെ നിന്ന്‌ തല ചൊറിഞ്ഞാല്‍ തലയ്ക്കസുഖമാണെന്ന്‌ സീലടിച്ചു തന്നേക്കുമല്ലോ. ഞാന്‍ തിരുത്താനൊന്നും പോയില്ല. എന്തായാലും ഡോക്ടറെയൊന്നും കാണാന്‍ പോവുന്നില്ല. പിന്നെന്താ പ്രശ്നം.

തിരിച്ചു വീണ്ടും ക്യൂവില്‍. ഇത്തവണയും അകത്തുള്ള ചേച്ചിക്കെന്തോ ഒരു ദഹിക്കായ്ക.

"ഇതില്‌ ഡോക്ടര്‍ടെ സൈനെവിടെ?? "

"അതിലുണ്ടല്ലോ"ഞാന്‍ കാണിച്ചു കൊടുത്തു.

"ഇതേതു ഹോസ്പിറ്റലിലേതാ? ടൈ ടൈ.. "

"തൈക്കാട്ടുമൂസ്സ്‌.." ചേച്ചീടെ ബുദ്ധിമുട്ട്‌ കണ്ട്‌ ഞാന്‍ പൂരിപ്പിച്ചു കൊടുത്തു.

എന്തോ മുട്ടന്‍ തെറി കേട്ടപോലെ ചേച്ചി എന്നെ ഞെട്ടി നോക്കി.

"ഇവിടുത്തെ ഡോക്ടറുടെ സൈന്‍ വേണം"
ചേച്ചി എന്നേം കൊണ്ടേ പോവൂ എന്നുറപ്പിച്ചിറിങ്ങിയിരിക്കുകയാണ്‌.

"നോക്ക്‌ എനിക്കിവിടുത്തെ ഡോക്ടറെ ബുദ്ധിമുട്ടിക്കണമെന്നില്ല. അങ്ങനെ ഒരുപാടു ഡോക്ടര്‍മാര്‍ നോക്കേണ്ട രോഗമൊന്നും എനിക്കില്ല താനും. ആ ബ്ലഡ്‌-ടെസ്റ്റ്‌ ഒന്നു ചെയ്തു കിട്ടിയാല്‍ മാത്രം മതി."

"പറ്റില്ല മാഡം. ഇവിടുത്തെ ഡോക്ടര്‍ പറയാതെ ഞങ്ങള്‍ക്ക്‌ ബില്ല്‌ ഇഷ്യൂ ചെയ്യാന്‍ പറ്റില്ല.."

ഞാന്‍ കുറച്ചു സമയം ആ ചേച്ചിയെ തുറിച്ചു നോക്കി. എന്നിട്ട്‌ എല്ലാരോടും പിണങ്ങി അവിടെ ഒരു കസേരയില്‍ ചെന്നിരുന്നു. ഒരു രാത്രീലെ മുഴുവന്‍ ഉറക്കം ബാക്കിയുണ്ട്‌. എത്രയും പെട്ടെന്ന്‌ ഇപ്പണി തീര്‍ത്ത്‌ പോയിക്കിടന്നുറങ്ങണം. ഇനി വേറൊരു ലാബ്‌ അന്വേഷിച്ചു പോകാവുന്ന ഒരവസ്ഥയിലല്ല. അതുകൊണ്ട്‌ ഇവിടെ തന്നെ പണ്ടാരമടങ്ങാം എന്റെ കോമണ്‍സെന്‍സ്‌ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

ഞാന്‍ ഡോക്ടറെ തേടി യാത്രയായി.ആയുര്‍വേദക്കാരുടെ പ്രിസ്ക്രിപ്ഷനാണ്‌ കയ്യിലിരിക്കുന്നത്‌. അതു കണ്ട്‌ ഇവരെന്നോടു വല്ല ചിറ്റമ്മനയോം കാണിക്കുമോ? അതിലും വെല്യ പ്രതിസന്ധി വേറെയുണ്ട്‌.രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌ കണ്ണുഡോക്ടര്‍ടടുത്തേക്കാണ്‌. കണ്ണിന്റെ ഒരസുഖത്തിനും ബ്ലഡ്‌ടെസ്റ്റിനെഴുതിതരുന്നതായി ഞാനിതു വരെ കേട്ടിട്ടില്ല.എന്തായാലും നനഞ്ഞിറങ്ങി..ഇനി കുളിച്ചു തന്നെ കേറാം.ഒരു വിധത്തില്‍ കണ്ണുഡോക്ടറെ കണ്ട്‌കാര്യമൊക്കെ പറഞ്ഞു. അവരെന്തായാലും ആദ്യമൊന്നു ചിരിച്ചിട്ട്‌ പിന്നെ എന്റെ കണ്ണൊക്കെ ചുമ്മാ ഒന്നു ടെസ്റ്റു ചെയ്തു. എന്നിട്ട്‌ ബ്ലഡ്‌ടെസ്റ്റിനെഴുതി തന്നു.

വീണ്ടും ചേച്ചിയുടെ സവിധത്തില്‍....ഇത്തവണ എല്ലാം ശരിയാകും. എന്നെ ബുദ്ധിമുട്ടിക്കാന്‍ ചേച്ചിയ്ക്ക്‌ ഒരു പഴുതുമില്ല. ഞാന്‍ അഹങ്കരിച്ചു.

"450 രൂപ.."ചേച്ചി ബില്ലും നീട്ടി നില്‍ക്കുകയാണ്‌.

ഞാന്‍ കാര്‍ഡെടുത്തു കൊടുത്തു.

" സോറി മാഡം. നോ കാര്‍ഡ്‌.. ക്യാഷ്‌ പ്ലീസ്‌.."

അപ്പറഞ്ഞതു തമാശ. പൈസേം കൊണ്ടു നടക്കുന്ന ചീത്ത സ്വഭാവം എനിക്കു പണ്ടേ ഇല്ല. ബാഗില്‌ മുങ്ങിത്തപ്പിയാല്‍ ഒരു 15 രൂപെടെ ചില്ലറ കിട്ടിയേക്കാം. പിന്നെ കുറെ സൊഡോക്സോ കൂപ്പണും. പക്ഷെ ഇതും കൊണ്ടൊന്നും കാര്യമില്ലല്ലോ.. ഇത്തവണ ഞാന്‍ നേരെ പോയത്‌ May I help you-ലെക്കാണ്‌. എന്നിട്ട്‌ ഞാനൊരു വേദനിക്കുന്ന കോടീശ്വരിയാണെന്നും കാര്‍ഡ്‌ സ്വീകരിക്കാതെ എന്നോടു പൈസ ചോദിക്കുന്നത്‌ ദൈവം പൊറുക്കാത്ത തെറ്റാണെന്നും ഒക്കെ ഘോരഘോരം വാദിച്ചു.എല്ലത്തിന്റേം അവസാനം 'കയ്യില്‍ കാശും കൊണ്ടു നടക്കുന്ന ഒരു ഐ.ടി തൊഴിലാളിയെ എങ്കിലും ഈ ബാംഗ്ലൂര്‍ നഗരത്തില്‍ കാണിച്ചു തരാന്‍ പറ്റുമോ' എന്നൊരു വെല്ലുവിളീം നടത്തി...അതേറ്റു. കാര്‍ഡ്‌ എടുത്തോളാന്‍ അവര്‌ എന്റെ ശത്രുചേച്ചിയ്ക്ക്‌ സിഗ്നല്‍ കൊടുത്തു.

അങ്ങനെ കടമ്പകളോരോന്നായി തരണം ചെയ്ത്‌ ഞാന്‍ ലാബിലെക്കു നീങ്ങി. അവിടെം ഒരു ചേച്ചി. എന്റെ കയ്യില്‍ നിന്ന്‌ ബില്ലൊക്കെ മേടിച്ച്‌ അവിടെ എന്‍റര്‍ ചെയ്തു. എന്നിട്ട്‌ സ്നേഹത്തോടെ ഒരു ചോദ്യം.

"ഭക്ഷണം കഴിച്ചോ??"

ഞാനങ്ങു കോള്‍മയിര്‍ കൊണ്ടു പോയി. എന്തൊരു കസ്റ്റമര്‍ സപ്പോര്‍ട്ട്‌..ഇതാണ്‌ പ്രൈവറ്റ്‌ ഹോസ്പിറ്റലുകളുടെ ഒരു ഗുണം.സര്‍ക്കാരാശുപത്രിക്കാരേ രോഗികളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ കണ്ടു പഠി..

"ഓ കഴിച്ചു" ഞാനും സ്നേഹം ഒട്ടും കുറച്ചില്ല.

"ഓകെ എന്നാല്‍ നാളെ വരൂ. 9 മണിയ്ക്ക്‌ ലാബ്‌ തുറക്കും. അപ്പോള്‍ വന്നാല്‍ മതി"

എന്റെ ഹൃദയത്തീന്ന്‌ ഒരു കിളി പറന്നു പോയി.

"അതെന്താ ഇന്നു ബ്ലഡെടുത്താല്‌??" ..ഗംഗ നാഗവല്ലിയായി മാറുന്ന ആ ടോണില്‍ തന്നെ ഞാന്‍ ചോദിച്ചു

"മാഡം ഇത്‌ വെറും വയറ്റില്‍ ചെയ്യേണ്ട ടെസ്റ്റാണ്‌..നിങ്ങള്‍ നാളെ വരൂ.." ഇതും പറഞ്ഞിട്ട്‌ ഈച്ചയെ ആട്ടും പോലെ ഒരാംഗ്യം കാണിച്ചു. എന്നോടു പോവാന്‍ പറഞ്ഞതാണ്‌.

'ഇന്നു കണികണ്ടതാരെയാണെങ്കിലും അയാള്‌ ബാംഗ്ലൂരെ ട്രാഫിക്‌ ജാമില്‍ കുടുങ്ങിപ്പോട്ടെ'. ഞാന്‍ മനസ്സറിഞ്ഞു ശപിച്ചു. തിരിച്ചിറങ്ങുമ്പോഴും സായിബാബ അവിടെ ചിരിച്ചോണ്ടു നില്‍പ്പുണ്ടായിരുന്നു. ആ ചിരിയ്ക്ക്‌ ഒരു കളിയാക്കലിന്റെ ചുവയുണ്ടോന്ന്‌ ചുമ്മാ ഒരു സംശയം തോന്നിപ്പോയി.

പിറ്റേദിവസം ഞാന്‍ രണ്ടും കല്‍പ്പിച്ചായിരുന്നു. അന്നും കൂടി നൈറ്റ്‌ഷിഫ്റ്റുണ്ട്‌. രാവിലെ ഓഫീസില്‍ നിന്നു വരുമ്പോള്‍ തന്നെ നേരെ ഹോസ്പിറ്റലിലേയ്ക്കു പോവുക.അതായിരുന്നു പ്ലാന്‍. സാധാരണ 6 മണിയാകുമ്പോള്‍ ആരോ തല്ലിയോടിച്ചതു പോലെ പോലെ ഇറങ്ങിയോടുന്ന ഞാന്‍ അന്ന്‌ 7 മണിയായിട്ടും ഇറങ്ങാനുള്ള ഭാവമൊന്നുമില്ലാതിരിക്കുന്നതു കണ്ട്‌ ഓഫീസിലാകെയൊരാശയക്കുഴപ്പം.ഇനീപ്പോ ക്ലോക്കിനെന്തെങ്കിലും കുഴപ്പമാണോന്നറിയില്ലല്ലോ.അവസാനം ആകാംക്ഷ സഹിക്കാതെ അടുത്ത സീറ്റിലെ പയ്യന്‍ എന്നോടു കാര്യം ചോദിച്ചു.

"ഓ ഒന്നു രണ്ട്‌ ഇഷ്യൂസും കൂടിയുണ്ട്‌..അതും കൂടി തീര്‍ത്തിട്ടു പോകാമെന്നു വിചാരിച്ചു.."

ആ പയ്യന്‍ തലകറങ്ങിവീണില്ലെന്നെയുള്ളൂ. ഒരു 7.30ആയപ്പോള്‍ ഞാന്‍ സ്ലോ മോഷനില്‍ പുറത്തിറങ്ങി. ക്യാബില്‍ കേറിയിരുന്നു.

"ഇന്ന്‌ വീടു വരെ പോകണ്ട. എന്നെ വൈദേഹീ ഹോസ്പിറ്റലില്‍ ഇറക്കീട്ടു തിരിച്ചു പൊയ്ക്കോളൂ.ങ്‌ഹാ പിന്നെ പതുക്കെ പോയാല്‍ മതി.."

ഇനീം ഒന്നരമണിക്കൂറുണ്ട്‌ ലാബു തുറക്കാന്‍. അവിടെ പോയിരുന്ന്‌ ബോറടിയ്ക്കാന്‍ പറ്റില്ല. എന്തായാലും ഭഗ്യത്തിന്‌ ട്രാഫിക്‌ ജാമൊക്കെ പതിവിലും കൂടുതലായി കിട്ടിയയതു കൊണ്ട്‌ കൃത്യം 9.05 ആയപ്പോള്‍ വൈദേഹിയിലെത്തി.

ഞാനാണ്‌ ആദ്യം .അതു കഴിഞ്ഞ്‌ ഒരപ്പൂപ്പനും. ഞാന്‍ അപ്പൂപ്പനോട്‌ ആദ്യം പൊയ്ക്കോളാന്‍ പറഞ്ഞു. ചുളുവിലിത്തിരി പുണ്യം ഒപ്പിച്ചെടുക്കാനൊന്നുമല്ല.. ഇത്രേം കാലത്തെ അനുഭവം കൊണ്ടെനിക്കറിയാം എന്‍റെ ബ്ലഡ്‌ എടുക്കുക എന്നു പറയുന്നത്‌ മിനിമം ഒരരമണിക്കൂറെങ്കിലും നീണ്ടുനില്‍ക്കുന്ന പരിപാടിയാണ്‌ വെയ്ന്‍ കിട്ടാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്‌. അത്രേം നേരമൊക്കെ കാത്തു നില്‍ക്കേണ്ടി വന്നാല്‍ ഈ പാവം അപ്പൂപ്പന്‍ പോലും എന്നെ പ്രാകാന്‍ തുടങ്ങും.വെര്‍തേയെന്തിനാ ഒരു റിസ്കെടുക്കുന്നത്‌..

എന്റെ ഊഴമായി.ഒരു ചെറുപ്പക്കരനാണ്‌ അവിടിരിക്കുന്നത്‌. ഒരു മുന്നറിയിപ്പായിക്കോട്ടെന്നു കരുതി ഞാനാദ്യമെ തന്നെ അങ്ങോട്ടറിയിച്ചു..

"എന്‍റെ വെയ്ന്‍ അങ്ങനെയൊന്നും കിട്ടില്ല. ദോ ഇവിടുന്നാണ്‌ സാധാരണ ബ്ലഡെടുക്കാറുള്ളത്‌"

അയാള്‌ മൈന്‍റാക്കിപോലുമില്ല.ആ മുഖത്തൊരു പുച്ഛം.'കൊക്കെത്ര കുളം കണ്ടിരിക്കുന്നു' എന്നൊരു ഭാവം. 'ആത്മവിശ്വാസം നല്ലതാണ്‌ പക്ഷെ അമിതമാകരുത്‌ മോനേ' എന്ന്‌ മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ രണ്ടു കയ്യും നീട്ടിക്കൊടുത്തു.


രണ്ടു കയ്യും മാറി മാറി നോക്കീട്ടും അയാള്‍ക്കൊന്നും കിട്ടീലാന്ന്‌ എനിക്കു മനസ്സിലായി. പക്ഷെ യുവരക്തമല്ലേ. അങ്ങനെ തോല്‍വി സമ്മതിക്കില്ലല്ലോ. എന്തോ കിട്ടിയ ഭാവത്തില്‍ അയാളൊരു കുത്ത്‌. ശൂൂൂൂം.. ബ്ലഡിനു പകരം സിറിഞ്ചിലെക്ക്‌ കാറ്റു കേറി. ഞാന്‍ കഷ്ടപ്പെട്ട്‌ ചിരിയടക്കി. അയാള്‌ അടുത്ത കയ്യിലും കുത്തി. പിന്നേം കാറ്റു കേറി.

"നിങ്ങള്‍ടെ വെയ്ന്‍ വളരെ തിന്‍ ആണ്‌. കിട്ടുന്നില്ല. "

അപ്പോള്‍ ഇതല്ലേ ഞാനാദ്യം തന്നെ പച്ചഹിന്ദീല്‌ അങ്ങോട്ടു പറഞ്ഞത്‌. അപ്പോ അഹങ്കാരം... ഞാന്‍ മനസ്സില്‍ പറഞ്ഞു.എന്നിട്ട്‌ അയാളെ ആശ്വസിപ്പിച്ചു.

" സാരമില്ല. എപ്പഴും ഇങ്ങനെ തന്നെയാ ഞാന്‍ വെയ്റ്റ്‌ ചെയ്യാം.കുറച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ കിട്ടിയേക്കും"


അരമുക്കാല്‍ മണിക്കൂറു കഴിഞ്ഞ്‌ ഞാന്‍ വീണ്ടും ചെന്നു. പിന്നേം കിട്ടി രണ്ടു കുത്ത്‌. എന്നിട്ടും വെയ്ന്‍ തിരുനക്കരെ തന്നെ.

"നോക്കൂ നിങ്ങള്‌ ഏതെങ്കിലും ഡോക്ടറെ വിളിയ്ക്കൂ .ഇനീം സമയം കഴിയുന്തോറും കൂടുതല്‍ ബുദ്ധിമുട്ടാവുകയെ ഉള്ളൂ"ഞാന്‍ അയാളെ ഉപദേശിച്ചു.

" ഒരു മണിക്കൂറും കൂടി കഴിഞ്ഞ്‌ ഒന്നൂടെ നോക്കാം. എന്നിട്ടും ശരിയായില്ലെങ്കില്‍ ഡോക്ടറെ വിളിക്കാം" പാവം . ഞാനയാള്‍ക്ക്‌ ഒരു ചാന്‍സും കൂടി കൊടുത്തു.അതു മാത്രമല്ല അവിടെ ക്യൂവില്‍ നില്‍ക്കുന്ന ആളുകള്‍ കന്നടയില്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുമുണ്ട്‌.ഭാഷയറിയാത്തത്‌ ചിലസമത്ത്‌ ഒരു ഭാഗ്യമാണെന്ന്` പണ്ടാരോ പറഞ്ഞിട്ടുളത്‌ എത്ര ശരിയാണ്‌.

ഒരുമണിക്കൂരു കഴിഞ്ഞപ്പോള്‍ അയാള്‍ ഡോക്ടറെ കൂട്ടിക്കൊണ്ടു വന്നു. ഡോക്ടരു വന്ന പാടേ എന്റെ കയ്ക്കിട്ട്‌ അടിയ്ക്കാന്‍ തുടങ്ങി. നാലു കുത്തു കുത്തീതു പോരാഞ്ഞ്‌ ഇനി അടീം കൂടിയോ. എഴുന്നേറ്റു നിന്ന്‌ ആ ഡോക്ടറിനിട്ട്‌ രണ്ടു പൊട്ടിയ്ക്കാന്‍ തോന്നിപ്പോയി.പക്ഷേ ഞാന്‍ കണ്ട്രോള്‌ ചെയ്തു. ഇപ്പോള്‍ അവിടെ കൂടിയിരിക്കുന്ന എല്ലവരുടെയും ശ്രദ്ധ എന്റെ കയ്യിലാണ്‌. ആകെ തിക്കും ബഹളവും. അവിടെ ചീട്ടെഴുതുന്നവര്‍ പോലും വന്ന്‌ എന്‍റെ വെയ്ന്‍ തപ്പുകയാണ്‌. ഏറ്റവും വെല്യ രസം അവര്‍ടെ സഹതാപം മുഴുവന്‍ ഡോക്ടറിനോടാണ്‌. ഞാനെന്തോ വെയ്ന്‍ മനപൂര്‍വം ഒളിപ്പിച്ചു വച്ചിരിക്കുകയാണ്‌ എന്ന മട്ടിലാണ്‌ മിക്കവരുടെയും മുഖഭാവം.

ആകെപ്പടെ ചമ്മല്‌. അതിന്റെ കൂടെ ഒടുക്കത്തെ വേദനയും. മുഖമൊക്കെ ചൂടാകുന്നതു പോലൊരു തോന്നല്‍. കണ്ണണെങ്കില്‌ നിറഞ്ഞു നിറഞ്ഞു വരികയാണ്‌.അപ്പോള്‍ എങ്ങനെയെങ്കിലും അവിടുന്നൊന്ന്‌ രക്ഷപെട്ടാല്‍ മതിയായെന്നേ ഉണ്ടായിരുന്നുള്ളൂ. എന്‍റെ അവസ്ഥ മനസ്സിലാക്കീതു പോലെ ഒരു കുഞ്ഞു വെയ്ന്‌ കൈത്തണ്ടയില്‍ പ്രത്യക്ഷപ്പെട്ടു. പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു. സിറിഞ്ചെടുക്കുന്നു..കുത്തുന്നു.. പക്ഷെ ഒരു ശകലം കേറീട്ട്‌ അതങ്ങു നിന്നു. പിന്നെ രണ്ടു മൂന്നു പേര്‌ ആ ഞരമ്പിന്റെ അവിടേം ഇവിടെമൊക്കെ ഞെക്കി ഒരു വിധത്തില്‍ കുറച്ചൂടെ ഒപ്പിച്ചെടുത്തു.

ഭയങ്കര വേദന. ഞാന്‍ പെട്ടെന്ന്‌ കൈ വലിച്ചു.

'കളഞ്ഞല്ലോടീ കൊച്ചേ' എന്ന മട്ടില്‍ എല്ലാരും കൂടി എന്നെ തുറിച്ചു നോക്കി.

"ഇത്രേം മതി. ഇനി വേണമെങ്കില്‍ കുറച്ചു വെള്ളം ചേര്‍ത്ത്‌ അഡ്ജസ്റ്റ്‌ ചെയ്തോ" ഞാന്‍ ഡോക്ടറോടു പറഞ്ഞു.

ഡോക്ടറ്‌ പെട്ടെന്നെന്തോ പറയാന്‍ വന്നതു വിഴുങ്ങി. എന്നിട്ട്‌ ഒരു ചിരിയോടെ കുറച്ചു പഞ്ഞിയെടുത്ത്‌ നീട്ടിക്കൊണ്ടു പറഞ്ഞു.

" അടുത്ത പ്രാവശ്യം ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്ന്‌ പ്രതീക്ഷിക്കുന്നു"

ചുമ്മാ ഫോര്‍മാലിറ്റി.ഞാനും വിട്ടു കൊടുത്തില്ല. പറ്റുന്നത്ര മുഖം വീര്‍പ്പിച്ചോണ്ടു പറഞ്ഞു.

"ങും അടുത്ത പ്രാവശ്യോം ഡോക്ടര്‍ക്കിതു തന്നെ പറയേണ്ടി വരില്ലെന്നു ഞാനും പ്രതീക്ഷിക്കുന്നു"

Saturday, October 13, 2007

ബാംഗ്ലൂര്‍ റൗണ്ട്‌ -ഒരു വിലാപകാവ്യം..

ഓരോ അവധിദിവസവും തുടങ്ങുന്നത്‌ ഒരു പാടു പ്രതീക്ഷകളോടെയാണ്‌. പെന്റിംഗിലുള്ള കാര്യങ്ങളെല്ലാം ആ ഒരൊറ്റ ദിവസം കൊണ്ട്‌ ചെയ്തു തീര്‍ക്കുമെന്ന്‌ ചുമ്മാ ഒരു പ്രതീക്ഷ. എന്നിട്ടോ ഒന്നും ചെയ്യാതെ തെക്കുവടക്കു നടന്നിട്ട്‌ രാത്രി കിടക്കാന്‍ പോകുമ്പോള്‍ സാമാന്യം മോശമല്ലാത്ത ഒരു നിരാശയും.

“ഡീ നിനക്കു നാളെ അവധിയല്ലേ. നമ്മക്ക്‌ ബിഗ്‌ ബസാറില്‍ പോകാം. സാധനങ്ങളൊക്കെ തീര്‍ന്നു” മാതാശ്രി പറഞ്ഞു തുടങ്ങീപ്പഴേ മനസ്സിലായി എന്റെ അവധി കുളമാക്കാനുള്ള പരിപാടിയാണ്‌.

"ഹും കഴിഞ്ഞ ദിവസം മേടിച്ചതല്ലേയുള്ളൂ. മമ്മി ഇവിടുള്ളപ്പോള്‍ മാത്രമാ സാധനങ്ങളൊക്കെ ഇത്ര പെട്ടെന്നു തീര്‍ന്നു പോകുന്നത്‌. ഞങ്ങളു മാത്രമുള്ളപ്പോള്‍ രണ്ടു മാസത്തിലൊരിക്കലൊക്കെയാ വാങ്ങാറുള്ളത്‌"

അതിനു മറുപടിയായി ‘ഞാനിവിടുള്ളപ്പോഴല്ലെ മര്യാദക്കു വല്ലതും വച്ചുണ്ടാക്കുന്നുള്ളൂ’ എന്നുള്ള ലോകസത്യം പറയുന്നതിനു പകരം തികച്ചും പ്രകോപനപരമായി മമ്മി പ്രതികരിച്ചു.

‘അതെങ്ങനാന്നാറിയില്ലേ?? നിങ്ങളിവിടുന്ന്‌ ഓഫീസിലേക്കിറങ്ങിയാലുടനെ ഞാനീ സാധനങ്ങളൊക്കെ മറിച്ചു വില്‍ക്കുകയാ..അല്ല പിന്നെ..”

എന്നിട്ട്‌ മുഖം കലം പോലെ വീര്‍പ്പിച്ച്‌ അടുക്കളയിലേക്ക്‌ കയറിപ്പോയി. അതോടു കൂടി ബാക്കിയുള്ളവരുടെ സഹതാപവോട്ടും കൂടി അങ്ങോട്ടു പോയി. പിന്നെ രക്ഷയില്ലാതെ അവിടെ നിന്ന്‌ ആരോടെന്നില്ലാതെ ഞാന്‍ ചുമ്മാ പ്രഖ്യാപിച്ചു.

"നാളെ എന്തായാലും പുറത്തു പോകാന്‍ പറ്റില്ല. എത്രയാ തുണി അലക്കാന്‍ കിടക്കുന്നത്‌. നാളെ അതു മുഴുവന്‍ അലക്കി ഉണങ്ങീ തുണിക്കടേലു വെക്കുന്നതു പോലെ മടക്കി അലമാരയില്‍ വെക്കണം. "

"‘പിന്നെ.. പിന്നെ.. നാളെ കണ്ടോണേ.." അടുക്കളയില്‍ നിന്ന്‌ ഒരു വെല്ലുവിളി.അതു ഞാന്‍ കേട്ടില്ലാന്നു നടിച്ചു.

പിറ്റേദിവസമായി. രാവിലത്തെ ചായകുടി , ടി.വി, നെറ്റ്‌ തുടങ്ങി ഒഴിച്ചു കൂടാനാവത്ത പ്രാഥമികകൃത്യങ്ങളെല്ലാം കഴിഞ്ഞപ്പോഴെക്കും പത്തു-പത്തരയായി. ഇനി അലക്കണം. പക്ഷെ ഒരു മൂഡു വരുന്നില്ല. ആദ്യം തന്നെ മഴ പെയ്യാന്‍ സാധ്യതയുണ്ടോ എന്നു നോക്കി.. ഒരു ലക്ഷണവുമില്ല.. പിന്നെ അലക്കുന്ന സ്ഥലത്തു പോയി അവിടെ വെയിലു വന്നോ എന്നു നോക്കി…അതുമില്ല.. അവസാനത്തെ ആശ്രയം സോപ്പുപൊടിയാണ്‌.. അതാണെങ്കില്‍ ആവശ്യത്തില്‍ കൂടുതലുണ്ട്‌. ചുരുക്കത്തില്‍ അലക്കാതിരിക്കാനുള്ള ഒരു ഒഴിവുകഴിവും കിട്ടുന്നില്ല. ഇനിയെന്തു ചെയ്യുംന്ന്‌ തലപുകഞ്ഞാലോചിച്ചപ്പോള്‍ ഐഡിയ കിട്ടി.. 'ബാംഗ്ലൂര്‍ റൗണ്ട്‌...'

പറഞ്ഞപ്പോള്‍ മമ്മിക്കും വിരോധമില്ല. പക്ഷെങ്കില്‌ ‘ഉച്ചകഴിഞ്ഞ്‌ മഴ പെയ്യുമോ’ എന്നൊരാശങ്ക.

"അതൊന്നുമില്ല.ഇനിയിപ്പോ പെയ്താല്‍ തന്നെയെന്താ?? മഴേടെ അയ്യരുകളിയുള്ള നാട്ടീന്നു വരുന്ന നമ്മളൊക്കെ ഇങ്ങനെ പേടിച്ചാലോ" ഞാന്‍ ധൈര്യം കൊടുത്തു.

"എങ്ങോട്ടാണ്‌ നമ്മള്‌ പോകുന്നത്‌??" അടുത്ത ചോദ്യം.

"അങ്ങനൊന്നുമില്ല. ഇവിടുന്ന്‌ നേരെ എം.ജി റോഡ്‌. അതിനടുത്ത്‌ ബ്രിഗേഡ്‌ റോഡുണ്ട്‌. അവിടെ പോയി കുറച്ചു സാധനങ്ങള്‍ വാങ്ങണം.പിന്നെ അവിടുന്ന്‌ റിച്മണ്ട്‌ സര്‍ക്കിളിലേക്കു പോകാം. അതിനടുത്തെവിടെയോ ഒരു ഗവണ്മെന്റ്‌ അക്വേറിയമുണ്ടെന്ന്‌ കേട്ടു. അതും കഴിഞ്ഞ്‌ അപ്പോള്‍ തോന്നുന്ന പോലെ എങ്ങോട്ടെങ്കിലും പോകാം" പ്ലാനൊക്കെ വ്യക്തമായി പറഞ്ഞു കൊടുത്തു.

ഇപ്പറഞ്ഞതില്‍ എം.ജി റോഡും ബ്രിഗേഡ്‌ റോഡും മാത്രമെ ഞാന്‍ ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളൂ എന്ന കാര്യം അതിവിദഗ്ദമായി മറച്ചു വച്ചു.

ഞങ്ങള്‍ ബസില്‍ കയറി. എം.ജി റോഡു വരെ പോവൂലാന്ന്‌ കണ്ടക്ടര്‍ കണ്ണില്‍ ചോരയില്ലാതെ പറഞ്ഞു. ഞാനെന്തായാലും 10 രൂപേടെ ടിക്കറ്റെടുത്തു. ബസ്സു പോവുന്നിടത്തേക്കു നമ്മളും പോവും . അല്ല പിന്നെ. ബസ്‌ പോയി പോയി എനിക്കു പരിചയമുള്ള അല്‍സൂരൊക്കെ കഴിഞ്ഞു . അടുത്ത സ്റ്റോപ്പ്‌, അതിനടുത്ത സ്റ്റോപ്പ്‌ എന്നൊക്കെ പറഞ്ഞ്‌ അവസാനം മമ്മിക്കും ചെറിയ സംശയം തോന്നിത്തുടങ്ങി. ഇനി കുറച്ചു കൂടി കഴിഞ്ഞാല്‍ സംശയം ടെന്‍ഷനു വഴിമാറും . എന്തായാലും അടുത്ത സ്റ്റോപ്പിലിറങ്ങിയേക്കാം. ഞാന്‍ തീരുമാനിച്ചു. നമ്മക്ക്‌ എല്ലാ സ്റ്റോപ്പും ഒരുപോലാണല്ലോ.. ബസ്‌ ഒരു ട്രാഫിക്‌ സിഗ്നലില്‍ കുടുങ്ങി. നോക്കുമ്പോള്‍ ‘തേടിയ വള്ളി കാലില്‍ ചുറ്റി’ന്നൊക്കെ പറയുമ്പോലെ അവിടൊരു ബോര്‍ഡ്‌-‘റിച്മണ്ട്‌ റോഡ്‌!!!' ഞാന്‍ മമ്മിയേം വലിച്ചു കൊണ്ട്‌ അവിടെ ചാടിയിറങ്ങി. എന്നിട്ട്‌ ഒരോട്ടോയില്‍ കയറി അക്വേറിയത്തിലെക്കു പുറപ്പെട്ടു.

"നീയാദ്യം വേറെങ്ങാണ്ടോ പോണം എന്നല്ലേ പറഞ്ഞത്‌??" മമ്മി വിടുന്ന മട്ടില്ല.

"അതുകൊണ്ടെന്താ?? അവിടെ ആദ്യം പോണംന്ന്‌ നിയമമൊന്നുമില്ലല്ലോ? മമ്മീ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാറാന്‍ നമ്മള്‍ പഠിക്കണം" പറഞ്ഞ എനിക്കു പോലും മനസ്സിലാവാത്ത ഒരെക്സ്പ്ലനേഷന്‍ കൊടുത്തു.

അക്വേറിയത്തിന്റെ മുന്‍പിലതാ സ്വീകരണ കമ്മിറ്റി പോലെ ആള്‍ക്കാരു നില്‍ക്കുന്നു. ‘വേഗം വാ മമ്മീ ഭയങ്കര തിരക്കാണെന്നു തോന്നുന്നു എന്നും പറഞ്ഞ്‌’ ഞാന്‍ ടിക്കറ്റ്‌ കൗണ്ടറിലേക്കോടി. എന്തായാലും അവിടെ വരെ ഓടി ബുദ്ധിമുട്ടേണ്ടിവന്നല്ല. കരുണാമയനായ ഒരു ചേട്ടന്‍ വിളിച്ചു പറഞ്ഞു. ‘അക്വേറിയം ക്ലോസ്‌ അക്വേറിയം ക്ലോസ്‌’

"സാരമില്ല തുറക്കുന്നതു വരെ ഞങ്ങള്‍ വെയ്‌റ്റ് ചെയ്തോളാം" ഞാന്‍ വിനീതയായി.

" രണ്ടു ദിവസമെങ്കിലും കഴിഞ്ഞാലെ തുറക്കൂ. കണ്ടില്ലെ മരം പൊട്ടി വീണിരിക്കുന്നത്‌"

കണ്ടു..മനസ്സു നിറയെ കണ്ടു..കൃത്യം അക്വേറിയത്തിലെക്ക്‌ കയറുന്ന സ്റ്റെപ്പില്‍ തന്നെ ഭീമാകാരനൊരു മരം വീണു കിടക്കുന്നു. ഇതിനൊക്കെ വീഴാന്‍ കണ്ട സമയം..

"ഇതിനടുത്തെവിടെയെങ്കിലും ഏതെങ്കിലും ടൂറിസ്റ്റ്‌ സ്പോട്ടുണ്ടോ??" ഞാന്‍ ചോദിച്ചു.

"ദാ ഇതിന്റെ പുറകില്‍ കൊച്ചുകുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്കുണ്ട്‌" ഉത്തരവും കിട്ടി.

ഞാന്‍ ഉത്തരകര്‍ത്താവിനെ ഒന്നു നോക്കി. ‘ഇയാളെന്താ ആളെ കളിയാക്കുകയാണോ?എന്നെ കണ്ടാല്‍ കൊച്ചുകുട്ടിയാണെന്നു തോന്നുമോ ; അതോ എനിക്കൊരു കൊച്ചു കുട്ടിയുണ്ടെന്നു തോന്നുമോ’ ..അതായിരുന്നു എന്റെ നോട്ടത്തിലൂടെ ഞാനുദ്ദേശിച്ചത്‌.

"ഇതിലൂടെ എളുപ്പവഴിയുണ്ടായിരുന്നു. ഇതിപ്പോ മരം വീണ്‌ അതും ബ്ലോക്കായിരിക്കുകയാ. ഇനിയിപ്പോ പുറത്തൂടെ തന്നെ പോവേണ്ടി വരും" സഹതാപത്തോടെയുള്ള ആ മഹദ്‌വചനങ്ങള്‍ കേട്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി. ചേട്ടന്‍ തമാശിച്ചതല്ല. സീരിയസാണ്‌. ചുമ്മാ ഒരു നോട്ടം വെയ്സ്റ്റായി. അല്ലാതെന്ത്‌..

"ഇനിയെങ്ങോട്ടാ?" ഞാന്‍ മനസ്സില്‍ ചോദിച്ച ചോദ്യം തന്നെ മമ്മി ഉറക്കെ ചോദിച്ചു.

ഇവിടുന്ന്‌ എം.ജി റോഡിലേക്ക്‌ എങ്ങനെ പോകുമെന്ന്‌ ഒരു പിടിയുമില്ല. വല്ല ഓട്ടോയിലും കേറാമെന്നു വച്ചാല്‍ എത്ര ദൂരമുണ്ടെന്ന്‌ അറിയില്ല. ഓട്ടോക്കൂലി തികയാത്തതു കൊണ്ട്‌ അവസാനം ഓട്ടോ കഴുകികൊടുക്കേണ്ട ഗതികേട്‌ വന്നാലോ..

"നല്ല ശാന്തമായ സ്ഥലം. നമ്മക്ക്‌ കുറച്ചു നേരം വെറുതെ നടക്കാം." ചീറിപ്പായുന്ന വാഹങ്ങളുടെ ശബ്ദത്തിനു മുകളില്‍ കേള്‍ക്കാന്‍ വേണ്ടി അല്‍പ്പം ഉറക്കേ തന്നെ പറയേണ്ടി വന്നു.

നാലു വശത്തേക്കും റോഡുള്ളതു കൊണ്ട്‌ ഏതു റോഡില്‍ കൂടി നടക്കണം എന്ന്‌ ടോസ്സിട്ടു നോക്കിയാലോ എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ്‌ അപ്പുറത്തെ സൈഡില്‍ ഒരു എമണ്ടന്‍ പള്ളി കണ്ടത്‌. പള്ളിയെങ്കില്‍ പള്ളി. അങ്ങോട്ടു വിട്ടു. കുറച്ചു നേരം നേരം അതിനകത്തിരുന്നു. വേറെ വിശ്വാസികളൊന്നുമില്ലതിരുന്നതു കൊണ്ട്‌ കര്‍ത്താവ്‌ ഫ്രീയായിരുന്നു. കാര്യങ്ങളൊക്കെ അങ്ങോട്ടു പറഞ്ഞേല്‍പ്പിച്ചു. അപ്പഴേക്കും പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു ഫീലിംഗ്‌. കുറച്ചു നേരം ആലോചിച്ചപ്പോള്‍ മനസ്സിലായി –വിശപ്പാണ്‌ സംഭവം. മമ്മിയാണെങ്കില്‍ പ്രാര്‍ത്ഥനയോട്‌ പ്രാര്‍ത്ഥന. വിശപ്പു മറക്കാന്‍ വേണ്ടി അവിടൊക്കെ ചുറ്റിനടന്ന്‌ ഫോട്ടോയേടുത്ത്‌ ഒരു വിധത്തില്‍ സമയം കളഞ്ഞു. എന്നിട്ട്‌ ‘ഇനിയെങ്ങോട്ട്‌’ എന്നൊരു വെല്യ ചോദ്യചിഹ്നവുമായി അവിടുന്നിറങ്ങി.

ദൈവം അയച്ചതാണോ എന്തോ പള്ളീടെ ഗേറ്റിന്റവിടെ ഒരാളു നില്‍ക്കുന്നു. നേരെ പോയി അയാളോട്‌ 'എം.ജി റോഡിലെക്ക്‌ എങ്ങനെയാ പോകുന്നത്‌?' എന്നു ചോദിച്ചു. ഹൊ!! അയാളൊരു നോട്ടം നോക്കി ഒന്നല്ല രണ്ടു നോട്ടം.. ആദ്യം എന്നെ. പിന്നെ പള്ളീടെ ബോര്‍ഡിലേക്ക്‌. അവിടതാ വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിരിക്കുന്നു- St. Marks church,1,M.G.Road. പിന്നെ ചോദ്യോം പറച്ചിലുമൊന്നുമില്ല. താങ്ക്സു പോലും പറയാതെ ഞാനവിടുന്ന്‌ നടന്നു തുടങ്ങി.

കുറച്ചങ്ങോട്ടു നടന്നപ്പോഴെക്കും ഇത്തിരി പരിചയമുള്ള സ്ഥലങ്ങളൊക്കെ കണ്ടു തുടങ്ങി. കാലുവേദന, വിശപ്പ്‌ , അഭിമാനക്ഷതം എല്ലാം തീര്‍ക്കാന്‍ എന്തെങ്കിലും വഴി കാണണം. പോവുന്ന വഴിക്ക്‌ ഒരു ‘കോഫീ ഹൗസ്‌’. അവിടെ കേറി ഭക്ഷണം കഴിക്കാന്ന്‌ മമ്മി പറഞ്ഞപ്പഴേ ഞാന്‍ അതു തള്ളിക്കളഞ്ഞു. കാരണവും പറഞ്ഞു. ഇതൊക്കെ നമ്മടെ നാട്ടിലും കിട്ടും. ഇപ്പോള്‍ വേണ്ടത്‌ എന്തെങ്കിലും പ്രത്യേകതയുള്ള,, അങ്ങനെ എല്ലായിടത്തുമൊന്നും കിട്ടാത്ത എന്തെങ്കിലും ഭക്ഷണമാണ്‌. കെ.എഫ്‌.സി ചിക്കന്‍ എന്നൊരൊറ്റ വാക്കില്‍ പറഞ്ഞാലും മമ്മിക്കു മനസ്സിലാകും. പക്ഷെ അവിടെ കേറാന്‍ സമ്മതിക്കില്ല. ചിക്കന്‍ ദഹിക്കുമെങ്കിലും അതിന്റെ വില മമ്മിക്ക്‌ തീരെ ദഹിക്കില്ല. അതാണ്‌ ഞാന്‍ അത്രേം വളഞ്ഞ വഴിയെടുത്തത്‌. കെ.എഫ്‌.സീല്‍ കേറീപ്പഴേക്കും മമ്മീടെ ഭാവം മാറി.

"ഇതാ ഗുണോം മണോമില്ലാത്ത കോഴി കിട്ടുന്ന സ്ഥലമല്ലേ.എനിക്കൊന്നും വേണ്ട. അത്ര നിര്‍ബന്ധമാണെങ്കില്‍ നീ കഴിച്ചോ." മമ്മി പിണങ്ങി.

ഞാനെന്തായാലും മെനു മുഴുവന്‍ അരിച്ചു പെറുക്കി ഏറ്റവും വില കുറഞ്ഞ ഐറ്റം വാങ്ങി കഴിച്ചു. എന്നിട്ടും വിശപ്പിനൊരു മാറ്റവുമില്ല. ഞാന്‍ കീഴടങ്ങി.

"നമ്മക്കു കോഫീ ഹൗസിലേക്കു പോകാമല്ലേ" മമ്മീടെ ‘ആക്കിയ’ ചിരി ഞാന്‍ കണ്ടില്ലാന്നു വച്ചു.

കോഫീ ഹൗസിലെത്തീപ്പോ ഒരു സമാധാനം. തലേല്‌ ഞൊറി വച്ച വെള്ളതൊപ്പിയൊക്കെയിട്ട അണ്ണന്മാരെ കണ്ടപ്പഴേ ഒരു കുളിര്‍കാറ്റു വീശിയതു പോലെ.

"ദോ മീല്‍സ്‌"

‘മീല്‍സ്‌ നഹി’ ഞാന്‍ ഞെട്ടിപ്പോയി. മനുഷ്യര്‍ക്ക്‌ ഇത്രേം ദുഷ്ടന്മാരാകാന്‍ പറ്റുമോ!!

അവിടെ കോഫീം സ്നാക്സും മാത്രമെയുള്ളൂന്ന്‌ പറഞ്ഞപ്പോ പിന്നൊന്നും പറയാന്‍ തോന്നീല. എന്തങ്കിലും പറയാനുള്ള എനര്‍ജി ഇല്ലായിരുന്നൂന്നുള്ളതാ സത്യം.

"ഓകെ. രണ്ടു മട്ടണ്‍ കട്‌ലേറ്റ്‌."

കട്‌ലേറ്റു വന്നു. ഉണക്കമീന്‍ ചുട്ടതു പോലെ ആകൃതിയും നിറവും. ഇന്ത്യന്‍ കോഫീ ഹൗസിലെ മട്ടണ്‍- കട്‌ലേറ്റിനെ പ്രാണനേക്കാള്‍ സ്നേഹിക്കുന്ന എനിക്ക്‌ സഹിക്കാന്‍ പറ്റുന്നതിനപ്പുറമായിരുന്നു ആ കാഴ്ച.

"ഇത്‌ ഇന്ത്യന്‍ കോഫീ ഹൗസൊന്നുമല്ല. അവിടത്തെ കട്‌ലെറ്റ്‌ ഇങ്ങനെയല്ല" മമ്മി എരിതീയില്‍ എണ്ണയൊഴിച്ചു.

"ഇതു ബാംഗ്ലൂരാണ്‌. അപ്പോള്‍ ഇവിടുത്തെ ടെയ്സ്റ്റിനു ചേരാന്‍ വേണ്ടി ചെറിയ മാറ്റം വരുത്തീതായിരിക്കും"
ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു.

ഒരു കുഞ്ഞു പീസെടുത്ത്‌ വായില്‍ വച്ചപ്പഴെ എന്റെ മുഖം ഒരു മാതിരി കോടിപ്പോയി. അത്ര വൃത്തികെട്ട രുചി. എന്തോ ഒരു കയ്പ്പ്‌.

"വിശന്നു പോയിട്ടാന്നു തോന്നുന്നു. കഴിക്കാന്‍ പറ്റുന്നില്ല.എനിക്കു വേണ്ട." ഞാന്‍ പാത്രം നീക്കി വച്ചു.

‘‘അതൊന്നുമല്ല.. ഇതെന്തോ കേടായതാ" മമ്മി വിധിയെഴുതി.

ഞാന്‍ ഒരു വെള്ളത്തൊപ്പിചേട്ടനെ വിളിച്ച്‌ ബില്ലിനു പറഞ്ഞു. കാര്യമായ പരിക്കുകളൊന്നും തട്ടതെ പ്ലേറ്റിലിരിക്കുന്ന കട്‌ലെറ്റുകളെ നോക്കി ‘എന്താ കഴിക്കാത്തത്‌’ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ മാക്സിമം ചിരിച്ചു കൊണ്ട്‌ ‘വേണ്ട, അത്രേയുള്ളൂ’ എന്നു പറഞ്ഞു. ഇതു കൊള്ളൂലാന്നൊക്കെ എങ്ങനെ പറയും .കന്നടടേസ്റ്റ്‌ എന്റെ മലയാളി നാവിന്‌ പിടിക്കാത്തതിന്‌ അവരെ കുറ്റം പറയാന്‍ പറ്റുമോ.

ചേട്ടന്‍ പൈസേം മെടിച്ചു പോയി. കൗണ്ടറില്‍ പോയി എന്തൊക്കെയോ ഡിസ്കസ്‌ തിര്‍ച്ചു വന്ന്‌ ബാക്കി പൈസ എനിക്കു തന്നു. എത്രയും പെട്ടെന്ന്‌ വീട്ടിലെത്തി വല്ല മാഗിയും ഉണ്ടാക്കി തിന്നണം എന്നൊരൊറ്റ ചിന്തയോടെ കിട്ടിയ പൈസ എണ്ണി പോലും നോക്കാതെ ബാഗിലേക്കിടുമ്പോള്‍ ആ മാലാഖ ചേട്ടന്‍ കന്നട,ഹിന്ദി,തമിഴ്‌ സങ്കര ഭാഷയില്‍ പറഞ്ഞു.

"നിങ്ങളുടെ ചായേടെ മാത്രമെ പൈസ എടുത്തിട്ടുള്ളൂ. രുചി ഇഷ്ടപ്പെടാത്തതു കൊണ്ടാ കഴിക്കാത്തതെന്ന്‌ ഞങ്ങള്‍ക്കു മനസ്സിലായി. അതുകൊണ്ട്‌ കട്‌ലേറ്റിന്റെ പൈസ എടുത്തിട്ടില്ല"

ഞാന്‍ അയാളെ അന്തംവിട്ടു നോക്കി നിന്നുപോയി. കംപ്ലീറ്റ്‌ കുളംചളമായ ഒരു അവധിദിവസത്തില്‍ ഇത്തിരിയെങ്കിലും സന്തോഷിക്കാന്‍ ഒരു കാരണം കിട്ടീലോ. കുറേ താങ്ക്സ്‌ പറഞ്ഞിട്ടും മതിവരാത്തതു കൊണ്ട്‌ ഒരു പത്തു രൂപയെടുത്ത്‌ നിര്‍ബന്ധിച്ചയാളെ കൊണ്ടു മേടിപ്പിച്ചു.

ഇനിയൊരടി പോലും നടക്കാന്‍ പറ്റില്ല എന്നു മമ്മി പ്രഖ്യാപിച്ചതോടെ 'ബാംഗ്ലൂര്‍-റൗണ്ട്‌ പ്രൊജക്ട്‌' അവസാനിച്ചു. തിരിച്ച്‌ വീട്ടിലേക്കുള്ള ബസില്‍ വിശന്നു തളര്‍ന്നിരികുമ്പോള്‍ ഒരാശ്വാസത്തിനു വേണ്ടി ‘വീട്ടില്‌ മാഗിയില്ലേ’ എന്ന്‌ മമ്മിയോടു ചോദിച്ചു പോയി.

"ഇല്ല. അതല്ലേ നിന്നോടു ഞാന്‍ ഇന്നലെ പറഞ്ഞത്‌ സാധനങ്ങളൊക്കെ തീര്‍ന്നു.. ബിഗ്ബസാറില്‍ പോകാമെന്ന്‌"

മതി. തൃപ്തിയായി. ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.

"ശവത്തില്‍ കുത്തുന്നത്‌ ശിക്ഷാര്‍ഹമാണെന്ന്‌ ഇന്ത്യന്‍ പീനല്‍കോഡിലെവിടെയോ ഉണ്ട്‌" എന്നു മാത്രം മറുപടി പറഞ്ഞ്‌ എല്ലാം മറക്കാന്‍ വേണ്ടി സൈഡിലെ കമ്പിയില്‍ ചാരിയിരുന്ന്‌ ഞാന്‍ ഉറങ്ങാന്‍ തുടങ്ങി

Friday, October 5, 2007

സ്റ്റഡിലീവ്‌ സ്മരണകള്‍

പരീക്ഷയുടെ തലേദിവസം മാത്രം പഠിച്ചുതുടങ്ങുന്ന ഒരു വിദ്യാര്‍ത്ഥിക്ക്‌ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ശിക്ഷയെന്താണെന്നറിയാമോ -പത്താം ക്ലാസ്സിലെ സ്റ്റഡിലീവ്‌. യാതൊരാവശ്യവുമില്ലാതെ കിട്ടുന്ന കുറെ അവധികള്‍.മനസമാധാനത്തോടെ കാളകളിച്ചു നടക്കാന്‍ പറ്റുമോ- അതില്ല. എന്നാപിന്നെ പരീക്ഷയല്ലെ ഇരുന്നു പഠിച്ചേക്കാം എന്നു വിചാരിച്ചാലോ അതിനൊട്ടു മൂഡും വരില്ല.മധുരിച്ചിട്ടിറക്കാനും വയ്യ,കയ്ച്ചിട്ടു തുപ്പാനും വയ്യാന്നു പറയുന്നപോലൊരു പ്രതിസന്ധിഘട്ടം. എപ്പഴും മക്കളുടെ പഠനകാര്യത്തിലേക്ക്‌ കണ്ണും കാതും തുറന്നു വച്ചിരിക്കുന്ന അച്ഛനമ്മമാരും കൂടിയുണ്ടെങ്കില്‍ എല്ലാം പൂര്‍ത്തിയായി. ശത്രുക്കള്‍ക്കു പോലും ഈ ഗതി വരുത്തല്ലേ എന്ന്‌ പ്രാര്‍ത്ഥിച്ചു പോകും. അങ്ങനെയൊരു അവസ്ഥയിലൂടെയായിരുന്നു അവന്‍ കടന്നു പോയിക്കൊണ്ടിരുന്നത്‌.

അവന്റെ പേര്‌ പക്രു.ഒരു കണക്കുമാഷിന്റെ മകന്‍.വെറും കണക്കുമാഷല്ല;പിള്ളാരുടെ പേടിസ്വപ്നം. പഠിക്കണമ്ന്ന്‌ പ്രത്യേകിച്ചങ്ങനെ കടുപിടുത്തങ്ങളൊന്നുമില്ലാത്ത നല്ലവനായ പക്രൂനെ ചെറുപ്പം മുതലെ തല്ലിപ്പഠിപ്പിച്ചോണ്ടിരിക്കുന്നതാണ്‌ മാഷിന്റെ ഹോബി. തിരിച്ചൊന്നും പറയാനുള്ള ധൈര്യമില്ലാതിരുന്ന പാവം പക്രു മറ്റു ചില വഴികളിലൂടെയാണ്‌ തന്റെ വിരോധം തീര്‍ത്തിരുന്നത്‌.അതില്‍ ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയത്‌ അവന്റെ മലയാളം പരീക്ഷാപേപ്പറാണ്‌.'ശത്രു' എന്ന വാക്ക്‌ വാക്യത്തില്‍ പ്രയോഗിക്കാനുള്ള ചോദ്യത്തിന്‌ സര്‍വ്വശക്തിയുമെടുത്ത്‌ അവന്‍ എഴുതി -'എന്റെ ഏറ്റവും വലിയ ശത്രുവാണ്‌ എന്റെ പപ്പ'. ശരിയുത്തരം നല്‍കിയതിന്‌ അവനെ അഭിനന്ദിക്കുന്നതിനു പകരം ആ ടീച്ചറ്‌ നേരെ പോയത്‌ സ്റ്റാഫ്‌റൂമിലെക്കാണ്‌. ചൂടാറാതെ തന്നെ ആ പേപ്പര്‍ കണക്കുമാഷിനെ കാണിച്ചിട്ട്‌ ഒരു വില്ലത്തിച്ചിരീം ചിരിച്ച്‌ ടീച്ചര്‍ ചോദിച്ചു- "എന്താ മാഷെ നിങ്ങളച്ഛനും മോനുമിടയില്‍ ഇത്രേം വലിയ ശത്രുത??". എന്തായാലും അതോറ്റു കൂടി കണക്കുമാഷുമ്മാര്‍ മാത്രമല്ല മലയാളം ടീച്ചര്‍മാരും അവന്റെ ശത്രുലിസ്റ്റില്‍ സ്ഥാനം പിടിച്ചു.ഇങ്ങനെ ഒരു പാടു ടീച്ചര്‍മാരുടെ ക്രൂരതയും വിശ്വാവഞ്ചനയുമൊക്കെ ഒന്‍പതാം ക്ലാസു വരെ സഹിച്ചു കഴിഞ്ഞ്‌ 'ദൈവമേ ഇനിയീ അഗ്നിപരീക്ഷ ഒരു കൊല്ലം കൂടി സഹിച്ചാല്‍ മതിയല്ലോ' എന്നശ്വസിച്ചു നില്‍ക്കുമ്പോഴാണ്‌ അടുത്ത ചതി-അവനെ എല്ലാരും കൂടി ഒന്‍പതില്‍ തോല്‍പ്പിച്ചു. മാഷുമ്മാര്‍ക്കൊക്കെ പിന്നെ എന്തുമാവാലോ.സ്വന്തം പപ്പയും കൂടി ഉള്‍പ്പെടുന്ന ശത്രുസമൂഹത്തിനെതിരെ പ്രതികരിക്കാന്‍ അവനു ധൈര്യമുണ്ടായില്ല.എല്ലാം കഴിഞ്ഞ്‌ അവസാനം നമ്മുടെ പക്രു ഇപ്പോള്‍ പത്താം ക്ലാസ്സിന്റെ സ്റ്റഡിലീവു വരെയെത്തി നില്‍ക്കുകയാണ്‌. ഇപ്പഴത്തെ ഒരവസ്ഥ പറയുകയാണെങ്കില്‍.. രാവിലെ കുറെ നേരം 'എങ്ങനെ പഠിക്കണം' എന്ന വിഷയത്തെ പറ്റി പപ്പ-കം-കണക്കുമാഷിന്റെ വക ഉപദേശം. അതിനു ശേഷം അവനെ ഒരു റൂമില്‍ തടവിലാക്കും,കൂട്ടിനു കുറെ പാഠപുസ്തകങ്ങളും. എന്നിട്ടവന്‍ നന്നായോ-അതില്ല..ബുക്കും തുറന്നു വച്ച്‌ അവന്‍ കൂളായി ഇരുന്നുറങ്ങി.

ഇങ്ങനെ മകനെ നന്നാക്കി നന്നാക്കി ക്ഷീണിച്ച്‌ മാഷ്‌ ഒരു ദിവസം ഒരു ചെയ്ഞ്ചിനായി കുഞ്ഞുപെങ്ങളുടെ വീട്ടിലെത്തുന്നതോടെ കഥയുടെ രണ്ടാംഭാഗം ആരംഭിക്കുകയാണ്‌. വീട്ടിനുള്ളിലെക്കു കടന്നു വന്ന മാഷ്‌ കാണുന്നത്‌ സെന്‍ട്രല്‍ ഹാളിലെ തറയില്‍കിടന്നുകൊണ്ട്‌ ദൂരദര്‍ശനിലെ ബ്ലാക്ക്‌&വൈറ്റ്‌ മലയാളം സിനിമ കാണുന്ന അനന്തിരവളെയാണ്‌.മാഷിന്റെ രക്തം പതഞ്ഞു പൊങ്ങി.അപ്പഴാണ്‌' 'കുഞ്ഞാഞ്ഞയിതെപ്പഴാ വന്നത്‌??' എന്നത്ഭുതപ്പെട്ടുകൊണ്ട്‌ പെങ്ങള്‍ കടന്നു വരുന്നത്‌. അതിനു മറുപടി പറയുന്നതിനു പകരം പെങ്ങളെ രൂക്ഷമായി നോക്കിക്കൊണ്ട്‌ ചോദിച്ചു.

"ഇവള്‍ക്കിത്‌ പത്താം ക്ലാസ്സിലെ പരീക്ഷയാ. ആ ഒരു ബോധം വല്ലതും നിനക്കുണ്ടോ??മര്യാദയ്ക്കു നാലക്ഷരം പോയിപ്പഠിക്കെണ്ട സമയത്താ ഇരുന്ന്‌ ടി.വി കാണുന്നത്‌"

"ഞാനെന്തു ചെയ്യാനാ കുഞ്ഞാഞ്ഞേ. അവള്‍ടെ സ്വഭാവം അറിയാല്ലോ. അവളോട്‌ പഠിത്തത്തിന്റെ കാര്യം ചോദിക്കുന്നതും പോരുകാളേടെ മുന്നിലെക്ക്‌ ചുവന്ന തുണി വീശിക്കാണിക്കുന്നതും ഒരുപോലെയാ.തോന്നുമ്പം പോയിരുന്നു പഠിക്കട്ടേന്നാ ഇവിടുത്തെ പപ്പ പറഞ്ഞിരിക്കുന്നത്‌"

ഈ പരിപാവനമായ സ്വഭാവത്തിനുടമയാരാണെന്ന്‌ പ്രത്യേകം പറയണ്ടല്ലോ. അതെ അതു ഞാന്‍ തന്നെ‌. പക്രൂന്റെ അവസ്ഥയില്‍ നിന്നും നേരെ വിപരീതമായിരുന്നു എന്റെ സ്ഥിതി. സ്റ്റഡിലീവ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഹെഡ്‌മാഷ്‌ മമ്മിയെ സ്കൂളിലെക്കു വിളിപ്പിച്ചിരുന്നു.കാരണം മറ്റൊന്നുമല്ല- ഞാന്‍ മോഡല്‍ പരീക്ഷ മുഴുവനെഴുതിയിരുന്നില്ല.ചുമ്മാ ഓരോരസുഖങ്ങള്‍.അത്‌ പരീക്ഷാപ്പേടിയാണെന്ന്‌ മാഷ്‌ തെറ്റിദ്ധരിച്ചു പോയി.കണ്ണൂര്‍ ജില്ലക്ക്‌ ഒരു റാങ്കു നഷ്ടപ്പെട്ടു പോവാതിരിക്കാന്‍ (പിന്നെ പിന്നെ) മൂന്നു നിര്‍ദ്ദേശങ്ങളാണ്‌ മാഷ്‌ മമ്മിയ്ക്കു കൊടുത്തത്‌.

1) രാത്രി പത്തുമണി വരെയെ എന്നെ പഠിക്കാന്‍ സമ്മതിക്കാവൂ; രാവിലെ അഞ്ചുമണിക്കു മുന്‍പ്‌ എഴുന്നേല്‍ക്കാനും സമ്മതിക്കരുത്‌

2)പകല്‍ എപ്പോഴുമിരുന്നു പഠിക്കാന്‍ സമ്മതിക്കരുത്‌. ഇടക്കിടക്ക്‌ കുറച്ചുസമയം ടി.വി കാണാന്‍ സമ്മതിക്കണം.

3)ഇഷ്ടപ്പെട്ട ഭക്ഷണം തന്നെ കൊടുക്കാന്‍ ശ്രദ്ധിക്കണം.

ഇതിലെ ആദ്യത്തെ രണ്ടു നിര്‍ദ്ദേശങ്ങളും നടപ്പില്‍ വരുത്തുന്നതിന്‌ സാങ്കേതികമായ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു.രാവിലെ ഒരു എട്ടൊന്‍പത്‌ മണിയാവുമ്പോള്‍ എഴുന്നേറ്റ്‌ പകല്‌ ഫുള്‍-ടൈം ടി.വീം കണ്ട്‌(ഉച്ചയ്ക്കത്തെ ബ്ലാക്ക്‌&വൈറ്റ്‌ സിനിമയുള്‍പ്പെടെ) രാത്രി 8.30 ന്‌ ഇന്നത്തെ ഭൂതലസംപ്രേക്ഷണം അവസാനിച്ചിരിക്കുന്നു എന്ന്‌ ടി.വിയില്‍ കാണുന്നപാടെ സമയം കളയാതെ പോയിക്കിടന്നുറങ്ങുന്ന എന്റടുത്ത്‌ ആ പോയിന്റുകള്‍ക്ക്‌ പ്രസക്തിയില്ലല്ലോ. പിന്നെ നടപ്പില്‍ വരുത്താന്‍ കഴിയുന്ന എക കാര്യം മൂന്നാമത്തേതാണ്‌-ഭക്ഷണം. അതിനൊരു കുറവും മമ്മി വരുത്തീല്ല.ചുരുക്കിപ്പറഞ്ഞാല്‍ നല്ല സ്റ്റെയിലന്‍ രാജയോഗം.ജീവിക്കുകയാണെങ്കില്‍ പത്താംക്ലാസ്സുകാരിയായി ജീവിക്കണമെന്ന്‌ തോന്നിപ്പോയ ദിവസങ്ങള്‍.

ഇനി കഥയിലെക്കു തിരിച്ചുവരാം. ഒരു പത്താംക്ലാസ്സുകാരി ഇങ്ങനെ മനസമാധാനത്തോടെ കഴിയുന്നത്‌ മാമന്റുള്ളിലെ മാഷിനു സഹിക്കാവുന്നതിനപ്പുറമായിരുന്നു. ആ കണക്കുമാഷ്‌ വളരെപെട്ടെന്നു തന്നെ ചില കണക്കുകൂട്ടലുകള്‍ നടത്തിയിട്ട്‌ എന്നോടു പറഞ്ഞു

"നീ വാ കുറച്ചു നാള്‍ ഞങ്ങടവിടെ താമസിക്കാം.ബുക്കും എടുത്തോ"

പഠിക്കാന്‍ വേണ്ടി മാമന്റെ വീട്ടിലേക്കു പോവുന്നതിലും ഭേദം പായുന്ന ട്രെയിനിനു തല വെച്ചു കൊടുക്കന്നതാണ്‌.ഞാന്‍ സമ്മതിച്ചില്ല.

മാമന്‍ പ്ലേറ്റൊന്നു മാറ്റി.

'എടീ കൊച്ചെ നിന്നെ പഠിപ്പിക്കാന്‍ വേണ്ടീട്ടല്ല. നിനക്കറിയാല്ലോ പക്രൂന്റെ കാര്യം. അവനൊന്നും പഠികുന്നില്ല. നീ വന്ന്‌ അവനെന്തെങ്കിലും പറഞ്ഞു കൊടുക്ക്‌"

ഞാന്‍ രണ്ടടി പൊങ്ങിപ്പോയി. ഇനി ഞാന്‍ പറഞ്ഞു കൊടുത്ത്‌ എങ്ങാനും അവനു ഇത്തിരൂടെ മാര്‍ക്ക്‌ കിട്ടിയാലോ.എനിക്കും അഭിമാനിക്കാലോ.ഞാന്‍ മാമന്റെ വീട്ടിലെക്ക്‌ പുറപ്പെട്ടു.

ആദ്യത്തെ രണ്ടു ദിവസത്തേക്ക്‌ ഭയങ്കര കംപയ്‌ന്‍ സ്റ്റഡി.അതു കഴിഞ്ഞപ്പോള്‍ എനിക്കു ബോറടിച്ചു തുടങ്ങി (അവന്‍ പിന്നെ പണ്ടേ ബോറടിച്ചിരിക്കുകയാണല്ലോ) ഇഷ്ടം പോലെ വഴക്കുണ്ടാക്കാം; തര്‍ക്കിക്കാം എന്നല്ലാതെ കൂടെയിരുന്നു പഠിക്കാനൊന്നും അവനെ കൊള്ളില്ല. റൂമില്‍ നിന്ന്‌ പുറത്തിറങ്ങാനും പറ്റില്ല.ആകെയൊരു എന്റര്‍ടെയ്‌ന്‍മെന്റ്‌ ഇടക്കിടക്ക്‌ ആന്റി കൊണ്ടുത്തരുന്ന പലഹാരങ്ങളാണ്‌. അതു തീര്‍ന്നു കഴിഞ്ഞാല്‍ പിന്നേം ഭീകരമായ വിരസത.അതില്‍നിന്നു രക്ഷപെടാനാണ്‌ ഞങ്ങള്‍ സിനിമയുടെ അതിവിശാലമായ ലോകത്തേക്കു കടന്നത്‌. എന്നു വച്ചാല്‍ ഒളിച്ചോടി സിനിമ കാണാന്‍ പോവുകയൊന്നുമല്ല കേട്ടോ.സിനിമയെ പറ്റി അറിയുന്ന കാര്യങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുക,സിനിമാക്കഥ പറയുക; അറിവുള്ളയാള്‍ ഇല്ലാത്തയാള്‍ക്കു അറിവു പകര്‍ന്നു കൊടുക്കുക-അത്രേയുള്ളൂ. അങ്ങനെയൊരു ദിവസം ഏതോ സിനിമയെ പറ്റി തര്‍ക്കിച്ച്‌ തര്‍ക്കിച്ച്‌ അടിയായിക്കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ വെല്ലുവിളിച്ചു. അവന്‍ പറഞ്ഞ കാര്യം ചിത്രഭൂമീലുണ്ട്‌.. കാണിച്ചുതരാംന്ന്‌ പറഞ്ഞ്‌. കണ്ടാല്‍ മാത്രമെ വിശ്വസിക്കൂന്ന്` ഞാനും.മാമന്‍ വാഴുന്ന സാമ്രാജ്യത്തില്‍ മരുന്നിനു പോലും സിനിമാപ്രസിദ്ധീകരണങ്ങളൊന്നും വരുത്തില്ലാന്ന്‌ എനിക്കുറപ്പായിരുന്നു. എന്നെ ഞെട്ടിച്ചുകൊണ്ട്‌ മച്ചിന്റെ മുകളിലെക്കു വലിഞ്ഞു കയറിയ അവന്‍ തെളിവുമായി താഴെയെത്തി.മുന്‍പവിടെ താമസിച്ചിരുന്ന ആള്‍ ഉപേക്ഷിച്ചു പോയ ഒരു കെട്ട്‌ ചിത്രഭൂമികള്‍ മച്ചിന്റെ മുകളിലുണ്ടത്രേ. വഴക്കില്‍ തോറ്റാലെന്ത്‌ ഇത്രേം വല്യ നിധി കിട്ടിയല്ലോ- ഞാന്‍ സഹിച്ചു. പിന്നെയങ്ങോട്ട്‌ വായന തന്നെ വായനയായിരുന്നു. ബുക്കല്ല; ചിത്രഭൂമി.അങ്ങനെ മലയാളസിനിമയെ പറ്റിയുള്ള എന്റെ അറിവ്‌ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നു.

ആ നല്ല ദിവസങ്ങള്‍ അധികകാലം നീണ്ടു നിന്നില്ലന്ന്‌ പ്രത്യേകിച്ചു പറയണ്ടല്ലോ.അവന്റെ അനിയത്തിമാരായ രണ്ടു ചാരകളുടെ കണ്ണു വെട്ടിച്ചാണ്‌ ഞങ്ങള്‍ മലയാളസിനിമയെ വളര്‍ത്തിയിരുന്നത്‌. അതിലൊരുത്തി ഒരുദിവസം ഞങ്ങളുടെ കള്ളക്കളി കണ്ടുപിടിക്കുകയും സഹോദരസ്നേഹത്തിന്റെ 'അ ആ ഇ ഈ ' അറിയാത്ത അവള്‍ ഞങ്ങളെ ഒറ്റിക്കൊടുക്കയും ചെയ്തു. മാമന്റടുത്തുന്ന്‌ പ്രതീക്ഷിച്ചതു പോലുള്ള വഴക്കൊന്നും കിട്ടിയില്ല. ദേഷ്യം കാരണം മാമനു മിണ്ടാന്‍ വയ്യാരുന്നെന്നതായിരുന്നു സത്യം. എന്തായാലും ഇങ്ങോട്ടു കൊണ്ടു വന്നതിന്റെ നൂറിരട്ടി ഉത്സാഹത്തോടെ പിറ്റേന്നു തന്നെ മാമന്‍ എന്നെ വീട്ടില്‍ തിരിച്ചുകൊണ്ടുചെന്നാക്കി. പിന്നെല്ലാം പഴയപോലെ തന്നെ ..ഭക്ഷണം,ഉറക്കം,ബ്ലാക്ക്‌&വൈറ്റ്‌ സിനിമ, ഇതിനെല്ലാം പുറമേ ഒരു കണക്കുമാഷിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതിലുള്ള ചാരിതാര്‍ത്ഥ്യവും..

Sunday, September 30, 2007

നയം വ്യക്തമാക്കുന്നു

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണുകയും അര മണിക്കൂര്‍ നേരം മാത്രം സംസാരിക്കുകയും ചെയ്ത ഒരാള്‍ക്ക്‌ ഇത്രയും നീണ്ട കത്തെഴുതുന്നതില്‍ ചെറിയ വിഷമമുണ്ട്‌. എന്നാലും പറയാനുള്ളത്‌ എപ്പഴായാലും പറയണമല്ലോ. അതെത്രയും വേഗമാകുന്നോ അത്രയും നല്ലത്‌. അതു കൊണ്ട്‌ നേരെ കാര്യത്തിലേക്കു കടക്കട്ടെ.

എന്നത്തേക്കു കല്യാണം വയ്ക്കണം എന്നു ചോദിച്ചു കൊണ്ട്‌ ഇന്നലെ വീട്ടില്‍ നിന്നു ഫോണ്‍ വന്നിരുന്നു. അവരോട്‌ മറുപടി പറയുന്നതിനു മുന്‍പ്‌ എനിക്കു ചില കാര്യങ്ങള്‍ പറയാനും അറിയാനുമുണ്ട്‌. ഇതു വരെ വന്ന പ്രൊപ്പോസല്‍സിലൊക്കെ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിച്ചിരുന്ന ഒരു കാര്യമുണ്ട്‌-സ്ത്രീധനം. അതിനെ പറ്റിയാണ്‌ എനിക്കറിയാനുള്ളത്‌. അങ്ങനെയൊന്നും ചോദിച്ചിട്ടില്ല; ഇഷ്ടമുള്ളത്‌ തന്നാല്‍ മതിയെന്നു പറഞ്ഞതായി അറിഞ്ഞു. തുറന്നു പറയട്ടെ; ഇങ്ങനെയൊരു ഉത്തരത്തിനു പകരം 'വേണം' അല്ലെങ്കില്‍ 'വേണ്ട' എന്നൊരു ഉറച്ച ഉത്തരം പറയാന്‍ പറ്റുമെങ്കില്‍ അതാണു നല്ലത്‌.അനാവശ്യമായ ഒരു ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. ഇതൊക്കെ കാര്‍ന്നോന്‍മാര് ‍തീരുമാനിക്കട്ടെ എന്നു പറഞ്ഞ്‌ ഒഴിഞ്ഞു മാറാന്‍ എനിക്കു പറ്റില്ല. കാരണം എന്റെ ഇതുവരെയുള്ള എല്ലാ കാര്യങ്ങളിലും ഞാന്‍ കൂടി ഇടപെട്ടാണ്‌ തീരുമാനമെടുത്തിരുന്നത്‌. ആ തീരുമാനങ്ങളിലൊക്കെ സാമ്പത്തികം ഒരു പ്രധാന മാനദണ്ഡമായിരുന്നു താനും.അതുകൊണ്ടു തന്നെ എന്റെ ജീവിതത്തെ ബാധിക്കുന്ന ഇത്രയും വലിയ ഒരു കാര്യം വരുമ്പോള്‍ കയ്യും കെട്ടി മാറി നിന്ന്‌ പറയുമ്പോള്‍ ഓടി വന്ന്‌ കല്യണം കഴിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്‌. ഇനി കുറച്ചു കൂടി വിശദമായി തന്നെ പറയാം.

തികച്ചും സാധാരണമായ ഒരു ഇടത്തരം കുടുംബമാണ്‌ എന്റേത്‌. എന്നു വച്ചാല്‍ പെട്ടെന്നു കുടുംബത്തിലാര്‍ക്കെങ്കിലും അസുഖമോ മറ്റത്യാവശ്യങ്ങളൊ വരുമ്പോള്‍ താളം തെറ്റുന്ന സാമ്പത്തിക നിലയുള്ള ഒരു കുടുംബം.അവിടേയ്ക്ക്‌ ഇത്രയും വലിയ ഒരു സാമ്പത്തികബാധ്യത വരുമ്പോഴുള്ള ബുദ്ധിമുട്ട്‌ ഊഹിക്കാന്‍ കഴിയുമല്ലോ??ഇനി അതല്ല, സാധാരണ അച്ഛനമ്മമ്മാര്‍ ചെയ്യുന്നതു പോലെ ആയകാലത്തു തന്നെ മക്കളുടെ വിവാഹത്തിനു വേണ്ട പണം ഒരു പക്ഷെ അവര്‍ കരുതി വച്ചിട്ടുണ്ടാവാം. എനിക്കറിയില്ല..പക്ഷെ അതു സ്വീകരിക്കാനും ചില ബുദ്ധിമുട്ടുകളുണ്ട്‌. ഒന്നമതായി ഇത്രയും പണം എന്റെ വീട്ടുകാര്‍ അങ്ങോട്ടു തരേണ്ടതെന്തിന്‌ എന്നെനിക്കു മനസ്സിലാകുന്നില്ല. ശരിയാണ്‌. ഒരു പെണ്‍കുട്ടി ജീവിതത്തിലേക്കു കടന്നു വരുമ്പോള്‍ അവളുടെ കാര്യം കൂടി നോക്കണം ..അതിനു കൂടുതല്‍ പണം വേണം.. ഈ ന്യായങ്ങളൊന്നും നമ്മുടെ കാര്യത്തില്‍ ബാധകമല്ലല്ലോ.. കാരണം എനിക്കു സ്വന്തമായി ഒരു ജോലിയുണ്ട്‌..വരുമാനമുണ്ട്‌...അതുകൊണ്ടു തന്നെ എന്റെ കടന്നു വരവ്‌ നിങ്ങള്‍ക്കൊരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും എന്നു തോന്നുന്നില്ല. ഇനി മുതിര്‍ന്നവര്‍ പറയാറുള്ള മറ്റൊരു വാദം—ഒരു കുടുംബജീവിതത്തിന്‌ അടിത്തറയിടാന്‍ ഈ പണം ഉപയോഗിക്കാം എന്ന്‌. പക്ഷെ അതു രണ്ടു കൂട്ടരുടെയും ചുമതലയല്ലേ?? ഒരാള്‍ മാത്രം മൂലധനമിറക്കിയ ഒരു ബിസിനസ്സില്‍ പിന്നീടുണ്ടാവുന്ന എല്ലാ കാര്യങ്ങളും സ്വാര്‍ത്ഥതയില്ലാതെ പങ്കുവയ്ക്കപ്പെടണം എന്നുപറയുന്നത്‌ ന്യായമാണോ??


സ്ത്രീധനം എന്നത്‌ അച്ഛ്നമ്മമാര്‍ സ്വന്തം മകള്‍ക്കു കൊടുക്കുന്ന ഒരു ഗിഫ്റ്റാണ്‌ എന്നു പറഞ്ഞ്‌ ന്യായീകരിക്കുന്നവരുണ്ട്‌. എന്തായാലും അത്രേം വലിയ ഒരു തുക സമ്മാനമായി തരാനുള്ള കഴിവൊന്നും എന്റെ അച്ഛനമ്മമാര്‍ക്കില്ല എന്നെനിക്കറിയാം. എന്നിട്ടും അവരത്‌ തരാന്‍ തയ്യാറായതിനു പിന്നില്‍, അതില്ലാതെ ഈ കല്യാണം നടക്കില്ല എന്ന നിസ്സഹായത മാത്രമാണ്‌ എനിക്കു കാണാന്‍ കഴിയുന്നത്‌. അതു മാത്രമല്ല, മക്കള്‍ക്കു വേണ്ടി പണമുണ്ടാക്കുന്ന യന്ത്രങ്ങള്‍ എന്ന നിലയിലല്ല ഞാനവരെ കാണുന്നത്‌. എനിക്കു വേണ്ടി ഇത്രയും കഷ്ടപ്പെട്ട അവര്‍ ഈ പ്രായത്തില്‍ വിശ്രമിക്കുന്നതിനു പകരം എന്റെ വിവാഹത്തിനു പണം സംഘടിപ്പിക്കാന്‍ വേണ്ടി ഓടി നടക്കുന്നത്‌ കാണാന്‍ ഒരു മകളെന്ന നിലയില്‍ എനിക്കു വിഷമമുണ്ട്‌.. എനിക്കു മാത്രമല്ല; സ്വന്തം കാലില്‍ നില്‍ക്കാനായി,ഇനിയെങ്കിലും രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്നാഗ്രഹിക്കുന്ന ഏതു പെണ്‍കുട്ടിക്കും അപമാനമാണ്‌ ഈയൊരവസ്ഥ.

ഇനി നിങ്ങള്‍ക്ക്‌ തീരുമാനിക്കാം. സ്ത്രീധനം വേണ്ട എന്നാണ്‌ തീരുമാനമെങ്കില്‍ ഈ എഴുതിയിരിക്കുന്ന കാര്യങ്ങളില്‍ ചിലതെങ്കിലും നിങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റി എന്ന്‌ എനിക്കാശ്വസിക്കാം. പുറമേ നിന്നൊരു സഹായവുമില്ലാതെ നമ്മള്‍ക്ക്‌ ജീവിക്കാന്‍ പറ്റും. ഇപ്പോള്‍ നമ്മുടെ കയ്യില്‍ എന്തൊക്കെയുണ്ട്‌ എന്നു കണക്കെടുക്കാതെ പൂജ്യത്തില്‍ നിന്നു തുടങ്ങാന്‍ ഞാന്‍ തയ്യാറാണ്‌.

ഇനി അതല്ല ‘സ്ത്രീധനം വേണം’ എന്നാണ്‌ നിങ്ങളുടെ നിലപാടെങ്കിലും ഞാന്‍ കുറ്റം പറയില്ല. കാരണം യാതൊരു കഷ്ടപ്പടുകളുമില്ലാതെ വെറുതെ കുറച്ചു പണം കിട്ടിയാല്‍ വേണ്ടാന്നു വയ്ക്കാനുള്ള മഹാമനസ്കതയൊന്നും എനിക്കുമില്ല.നമ്മളൊക്കെ സാധാരണ മനുഷ്യരല്ലേ. ക്രിസ്ത്യന്‍ രീതിയനുസരിച്ച്‌ കുടുംബസ്വത്തിന്റെ ഒരു ഭാഗം നിങ്ങള്‍ക്കു കിട്ടുമെന്ന കാര്യം ഞാന്‍ മറക്കുന്നില്ല. അതുകൊണ്ട്‌ നിങ്ങള്‍ക്കീ വിവാഹം ഒരു നഷ്ടക്കച്ചവടമായിപ്പോകാതിരിക്കാന്‍ ഞാന്‍ ഒരു മാര്‍ഗം നിര്‍ദ്ദേശിക്കുന്നു.നിലവില്‍ നമ്മളുടെ പക്കലുള്ള സ്വത്തിന്റെ കണക്ക്‌ നമുക്കു താരതമ്യം ചെയ്യാം..(ഭാവിയില്‍ കിട്ടാനിടയുള്ളവ ഇപ്പോള്‍ കണക്കിലെടുക്കേണ്ട. കാരണം അതു കിട്ടുമെന്ന്‌ ഉറപ്പൊന്നുമില്ലല്ലോ).എന്നിട്ട്‌ ആരുടെ ഭാഗത്താണോ സ്വത്ത്‌ കുറവുള്ളത്‌ അവര്‍ അത്രയും പണം മറ്റേയാള്‍ക്കു കൊടുക്കണം. അറിയാം നാട്ടില്‍ നടപ്പില്ലാത്ത കാര്യമാണെന്ന്‌. പക്ഷെ സ്വന്തമായി പണം കൈകാര്യം ചെയ്യുകയും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകള്‍ നന്നായിട്ടറിയുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക്‌ തുറന്നു പറയട്ടേ.. ഈ കച്ചവടത്തില്‍ ലാഭമുണ്ടായില്ലെങ്കിലും നഷ്ടമൊന്നും ഉണ്ടാവരുതെന്ന്‌ എനിക്ക്‌ നിര്‍ബന്ധമുണ്ട്‌.

ഇനി ഇക്കാര്യത്തില്‍ പെട്ടെന്നു തന്നെ ഒരു തീരുമാനമെടുക്കണം എന്നൊരു അപേക്ഷയുണ്ട്‌.ഈ കല്യാണം നടക്കുമോ ഇല്ലയോ എന്നറിഞ്ഞിട്ടു വേണം ലീവിന്‌ അപേക്ഷിക്കാന്‍.ചെയ്യാന്‍..ഷോര്‍ട്ട്‌ നോട്ടീസില്‍ കുറച്ചു ലീവ്‌ ഒപ്പിച്ചെടുക്കാനുള്ള ഒരു സോഫ്ട്‌വെയര്‍എഞ്ചിനീയറുടെ കഷ്ടപ്പാടിനെ പറ്റി ഞാന്‍ പറയാതെ തന്നെ നന്നായിട്ടറിയാമല്ലോ.

-എന്നു സ്വന്തം(?) .....


*സമര്‍പ്പണം: നാലേക്കര്‍ സ്ഥലം വാങ്ങിയിടുന്നതിലും ലാഭം രണ്ട്‌ ആണ്‍കുട്ടികളെ ദത്തെടുക്കുന്നതാണെന്നു പ്രഖ്യാപിച്ച എന്റെ കൂട്ടുകാരിക്ക്‌.

ഈ പോസ്റ്റിലൂടെ ആരെയും കുറ്റക്കാരായി വിധിക്കാന്‍ എനിക്കുദ്ദേശ്യമില്ല.ആരാണു കുറ്റക്കാര്‍ എന്നെനിക്കറിയില്ല എന്നതാണ്‌ സത്യം. തികച്ചും ഏകപക്ഷീയമായ ചില സംശയങ്ങളാണ്‌ ഈ പോസ്റ്റിലുള്ളത്‌. ഇതിനു മറുവാദങ്ങളുണ്ടാവാം..ഉത്തരം അറിയുന്നവര്‍ മടിച്ചു നില്‍ക്കാതെ കടന്നു വരൂ. ഞാനൊരു തീരുമാനത്തിലെത്തിക്കോട്ടെ പ്ലീസ്‌..

Monday, September 24, 2007

ഒരു ഗവേഷകയുടെ അന്ത്യം..

നാണയം,സ്റ്റാമ്പ്‌,തീപ്പട്ടിപ്പടം എന്നു വേണ്ട കണ്ണില്‍ കാണുന്ന ചപ്പും ചവറും വരെ ശേഖരിച്ചു കൂട്ടിയിട്ട്‌ 'എന്റെ ഹോബിയാണ്‌' എന്നും പറഞ്ഞ്‌ കൂട്ടുകാര്‍ ഞെളിഞ്ഞ്‌ നില്‍ക്കുമ്പോള്‍ ഒരു നഷ്ടബോധത്തോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞിരുന്നുള്ളൂ. വിടരും മുമ്പ്‌ കൊഴിഞ്ഞു വീണ ഒരു ഹോബി എനിക്കുമുണ്ടായിരുന്നു. അതീന്ദ്രിയശക്തികള്‍- അവയിലായിരുന്നു എന്റെ സ്‌പെഷ്യലൈസേഷന്‍. പേപ്പറിലോ മാസികയിലോ എവിടെയെങ്കിലും 'തെളിയിക്കപ്പെടാത്ത രഹസ്യങ്ങള്‍', വിശ്വസിക്കാനാവാത്ത സത്യങ്ങള്‍' എന്നീ മട്ടിലുള്ള എന്തെങ്കിലും വാര്‍ത്തയുണ്ടോ അതെല്ലാം എന്റെ ചുവന്ന ഫയലില്‍ സ്ഥാനം പിടിക്കും. അക്കാലത്ത്‌ ആ വിഷയത്തിലുള്ള ഒരു ബുക്കു കൂടി (കോവൂരിന്റെ കേസ്‌ ഡയറി ആണെന്നാണ്‌ എന്റെ ഓര്‍മ്മ) എവിടുന്നോ വായിച്ചതോടെ എല്ലാം പൂര്‍ത്തിയായി. എങ്ങനെയെങ്കിലും ഒരു യക്ഷിയെ കാണണം.. സത്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കണം..മര്യാദക്കു പറഞ്ഞില്ലെങ്കില്‍ ഹിപ്‌നോട്ടൈസ്‌ ചെയ്യണം.എന്നിട്ട്‌ വലുതാവുമ്പോഴിതിനെപറ്റി ഒരു ബുക്കെഴുതണം- ആഗ്രഹങ്ങളൊക്കെ കേട്ടിട്ട്‌ ഞാനൊരു ധൈര്യശിരോമണിയാണെന്നു തോന്നീലേ.എനിക്കും പലപ്പഴും തോന്നീട്ടുണ്ട്‌.. ഈ തെറ്റിദ്ധാരണയാണ്‌ 'ചേടത്തി' ഒറ്റ രാത്രി കൊണ്ട്‌ പൊളിച്ചടുക്കിത്തന്നത്‌.

ചേടത്തി പാവമായിരുന്നു. പണ്ട്‌ പണ്ട്‌ മലബാര്‍ കുടിയേറ്റത്തിന്റെ കുത്തൊഴുക്കില്‍ ഇവിടെ വന്ന്‌ കാടും മലയും വെട്ടിത്തെളിച്ച്‌ കൃഷി ചെയ്തു ജീവിച്ചിരുന്ന ഒരു സാധാരണ അമ്മച്ചി.അങ്ങനെ എടുത്തു പറയത്തക്ക സാമര്‍ഥ്യമോ മറ്റു പ്രത്യേകതകളൊ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ഇന്ന്‌ ചേടത്തി നാട്ടില്‍ പ്രശസ്തയാണ്‌.അതിനു കാരണവുമുണ്ട്‌ - എന്തൊക്കെ സംഭവിച്ചാലും ആ നാടു വിട്ടു പോവൂല്ലാന്നുള്ള വാശി. അതുകൊണ്ടെന്തായി.. മരിച്ചു കഴിഞ്ഞ്‌ കൊല്ലം പലതു കഴിഞ്ഞിട്ടും നമ്മടെ ചേടത്തി ആ നാട്ടിലുണ്ട്‌- പ്രേതമായിട്ട്‌..

വളരെ സിംപിളും ഹംബിളുമായ ഒരു പ്രേതമായിരുന്നു ചേടത്തി.സാധാരണ ടി വി സീരിയല്‍ പ്രേതങ്ങള്‍ക്കുള്ളപോലെ കണ്ണില്‍ നിന്നും പന്തം പറപ്പിക്കല്‍, എട്ടു ദിക്കും പൊട്ടിക്കുന്ന ഡോള്‍ബി ചിരി,വായുടെ രണ്ടു സൈഡിലും എക്സ്ട്രാ പല്ലുസെറ്റ്‌,വെള്ളസാരി, അഴിച്ചിട്ടാല്‍ നിലത്തു കിടക്കുന്ന മുടി,കടുത്ത മേക്കപ്പ്‌ തുടങ്ങിയ ആഡംബരങ്ങളൊന്നുമില്ല.താമസം ഒരു ചെറിയ തോട്ടില്‍.ഇന്നു വരെ ഒരു കുഞ്ഞിനെ പോലും നുള്ളി നോവിച്ചിട്ടില്ല. പിന്നെ ആകെയൊരു പ്രശ്നമെന്താന്നു വച്ചാല്‍ ആ തോടു ക്രോസ്സ്‌ ചെയ്യാന്‍ വരുന്ന ചിലരെ ചേടത്തി വഴി തെറ്റിച്ച്‌ വേറെ എങ്ങോട്ടെങ്ങിലും വിടും. എത്ര പരിചയമുള്ള വഴിയാണെങ്കിലും പാവങ്ങള്‍ ഒരന്തോം കുന്തോം കിട്ടാതെ അലഞ്ഞലഞ്ഞ്‌ ഒരു സമയമാകുമ്പഴേ ലക്ഷ്യത്തിലെത്തൂ.. അത്രയേയുള്ളൂ. ഇന്നു വരെ ആരും കണ്ടിട്ടില്ലെങ്കിലും ഈ കുരുത്തക്കേടിനു പിന്നില്‍ ചേടത്തിയാണെന്ന്‌ ഉറപ്പിക്കാന്‍ പറ്റുന്ന ചില സാഹചര്യതെളിവുകളുണ്ട്‌. ഒന്ന്‌ ആ തോട്ടില്‍ നിന്ന്‌ ചിലപ്പോള്‍ ആരോ തൊണ്ട ക്ലിയറാക്കുന്നതു പോലെ 'ഖും ഖും' എന്നു ശബ്ദം കേള്‍ക്കുമത്രേ. നമ്മടെ ചേടത്തിയ്ക്കും അങ്ങനെയൊരു ശീലമുണ്ടായിരുന്നു ജീവിച്ചിരിക്കുമ്പോള്‍. രണ്ടാമത്തെ തെളിവ്‌ രാത്രികാലങ്ങളില്‍ അവിടെ മിന്നിക്കെടുന്ന പ്രകാശമാണ്‌.രാത്രിയില്‍ ചൂട്ടും കത്തിച്ച്‌ ആ തോടിന്റെ കരയില്‍ കൂടി നടക്കുന്നത്‌ ആള്‍ടെ ഹോബിയായിരുന്നു. ഈ തെളിവുകളുടെ ബലത്തിലാണ്‌ നമ്മടെ ചേടത്തി അവിടുത്തെ ആസ്ഥാനപ്രേതമായി അവരോധിക്കപ്പെട്ടത്‌.(ഈ പറഞ്ഞ വിവരങ്ങളൊക്കെ ഞാന്‍ പലപ്പോഴായി ഒളിച്ചുനിന്നു കേട്ടതാണ്‌ കേട്ടോ.ഇത്തരം കാര്യങ്ങളൊന്നും ഞാനറിയരുതെന്നു വീട്ടുകാര്‍ക്കു വല്യ നിര്‍ബന്ധമായിരുന്നു.അങ്ങനെ വെള്ളവും വളവും കിട്ടാതെ കാലക്രമത്തില്‍ എന്റെ ഹോബി മരിച്ചുമണ്ണടിയണം-അതാണവരുടെ ലക്ഷ്യം)

ആ തോട്‌ ഒരു മലയടിവാരത്തിലാണ്‌. അതു കഴിഞ്ഞ്‌ തെങ്ങും മാവുമൊക്കെയുള്ള ഒരു ചെറിയ പറമ്പ്‌, അതിനും മുകളില്‍ ഒരു ചെമ്മണ്‍ റോഡ്‌. ആ മലയുടെ എകദേശം നടുവിലായി ഒരു വീടുണ്ട്‌. റോഡില്‍ നിന്ന്‌ വീട്ടിലെക്കു കയറാന്‍ വേണ്ടി സ്‌റ്റെപ്പുകളുണ്ട്‌. ഒന്നും രണ്ടുമല്ല നാല്‍പ്പത്തെട്ടെണ്ണം.വീടിന്റെ മുന്‍പിലുള്ള മുറ്റത്തൊഴികെ ബാക്കി എല്ലാ സ്ഥലത്തും റബര്‍ മരങ്ങളാണ്‌. ആകെയൊരു തുറന്ന പ്രദേശമായ മുറ്റത്തു നിന്നു നോക്കുമ്പോള്‍ കാണുന്ന കാഴ്ചയോ.. നമ്മടെ ചേടത്തീടെ തോട്‌. എല്ലാം കൂടി ഒരു ഹൊറര്‍ സിനിമയ്ക്കു വേണ്ട ഫുള്‍-സെറ്റപ്പ്‌. ആ നാട്ടില്‌ ഇലക്ട്രിസിറ്റി തുടങ്ങിയ അനാവശ്യകാര്യങ്ങളൊന്നുമില്ലാത്തതു കൊണ്ട്‌ സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ പിന്നെ നല്ല ഇരുട്ടാണ്‌.ആകെയുള്ളൊരു വെട്ടം വീടിന്റെ തിണ്ണയില്‍ കത്തിച്ചു വയ്ക്കുന്ന മണ്ണെണ്ണവിളക്കാണ്‌.പറയുമ്പോള്‍ എല്ലാം പറയണമല്ലോ..ഈ ഭാര്‍ഗവീനിലയമാണ്‌ എന്റെ അമ്മവീട്‌.

ചേടത്തിയെ ഒരു പ്രാവശ്യമെങ്കിലും ഇന്റര്‍വ്യൂ ചെയ്യണമെന്ന്‌ കഠിനമായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതു പകല്‍സമയത്ത്‌ സൗകര്യത്തില്‍ കിട്ടുകയാണെങ്കില്‍ മാത്രം മതിയെന്നു എനിക്കു നിര്‍ബന്ധമായിരുന്നു രാത്രിയായാല്‍ പിന്നെ എന്താന്നറിയില്ല ഭയങ്കര പേടി- കഴിയുന്നതും വീട്ടിനു പുറത്തിറങ്ങാതെ രക്ഷപെട്ടു നടന്നു.അതു കൂടാതെ ഇരുട്ടിക്കഴിഞ്ഞാല്‍ പിന്നെ ഭയങ്കര ഭക്തിയും. കുരിശു വരയ്ക്കുമ്പോഴുള്ള ആത്മാര്‍ഥതയൊക്കെ കണ്ടാല്‍ മാര്‍പ്പാപ്പ പോലും തൊഴുതുനിന്നു പോകും. പക്ഷെ ഇത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്തിട്ടും ഒരിക്കല്‍ ഞാന്‍ ചേടത്തീടെ കണ്ണില്‍ പെട്ടു അഥവാ ചേടത്തി എന്റെ കണ്ണില്‍ പെട്ടു. സംഭവിച്ചതെന്താന്നു വച്ചാല്‍, ഒരു ദിവസം അതിരാവിലെ ഭയങ്കര മൂത്രശങ്ക. എഴുന്നേല്‍ക്കാതെ ഒരു വഴിയുമില്ല. വീട്ടില്‌ അറ്റാച്ച്‌ഡ്‌ ഒന്നുമില്ലാത്തതു കൊണ്ട്‌ കാര്യം സാധിക്കണമെങ്കില്‍ പുറത്തുള്ള ടോയ്‌ലറ്റില്‍ പോണം. അതും തിണ്ണയിലൂടെ ഇറങ്ങി മുറ്റത്തൂടെ നടന്ന്‌ ..അതെ നമ്മടെ ചേടത്തീടെ കണ്‍മുന്നിലൂടെ.പതുക്കെ എഴുന്നേറ്റു പോയി അമ്മച്ചിയോടു കാര്യം പറഞ്ഞു. എന്നെ തിണ്ണയില്‍ നിര്‍ത്തിയിട്ട്‌ അമ്മച്ചി വിളക്കെടുക്കാന്‍ വേണ്ടി അടുക്കളയിലേക്കു പോയി. 'ഒറ്റയ്ക്കു പോവണ്ടമ്മച്ചീ..ഞാനൂടി വരാംന്നൊക്കെ പറഞ്ഞ്‌ പിന്നാലെ പോകാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഞാന്‍ ഇരുട്ടത്ത്‌ തട്ടിവീഴാന്‍ സാധ്യതയുണ്ടെന്ന മുട്ടാപ്പോക്കു ന്യായം പറഞ്ഞ്‌ അമ്മച്ചി ആ വഴിയടച്ചു.ചേടത്തീനെ പേടിയാ എന്നു സത്യം പറയാംന്നു വച്ചാല്‍ പിന്നെ ഒരു പാടു ചോദ്യങ്ങള്‍ക്കുത്തരം പറയേണ്ടി വരും.വലിയവര്‍ പറയുന്ന കാര്യങ്ങള്‍ ഒളിച്ചുനിന്നു കേട്ടതിനുള്ള വഴക്കു മാത്രമല്ല.. ഇതുപോലുള്ള കാര്യങ്ങള്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യില്ലെന്ന്‌ മമ്മിയ്ക്ക്‌ ഉറപ്പു കൊടുത്തതാണ്‌.അതെങ്ങാനും തെറ്റിച്ചൂന്നറിഞ്ഞാല്‍ പിന്നെ അതു മതി.

വേറൊരു വഴിയുമില്ലാത്തതു കൊണ്ട്‌ അവിടെ ഒരു തൂണും കെട്ടിപ്പിടിച്ച്‌ അറിയാവുന്ന പ്രാര്‍ത്ഥനകളൊക്കെ മനസ്സില്‍ ചൊല്ലികൊണ്ട്‌ അവിടെ തന്നെ നിന്നു. എന്തൊക്കെ വന്നാലും തോട്ടിലേക്കു നോക്കരുതെന്ന്‌ മനസ്സ്‌ വാണിംഗ്‌ തരുന്നുണ്ട്‌. എത്ര ശ്രമിച്ചിട്ടും അറിയാതെ കണ്ണ്‌ അങ്ങോട്ടുതന്നെ പോവും.അങ്ങനെ ഓട്ടക്കണ്ണിട്ടു നോക്കിക്കൊണ്ടിരിക്കുമ്പോഴാണ്‌ ആ കാഴ്ച കണ്ടത്‌.അങ്ങു താഴെ തോടിന്റവിടെ ഒരു പ്രകാശം... സാക്ഷാല്‍ ചേടത്തി!!! ഞാന്‍ കണ്ടൂന്നു മനസ്സിലായപ്പോള്‍ ചേടത്തി വെട്ടം അണച്ചു. പിന്നേം കത്തിച്ചു.പിന്നേം കെടുത്തി. എന്റെ ഉറക്കമൊക്കെ ഒറ്റ സെക്കന്റു കൊണ്ട്‌ ആവിയായി പോയി.ആകെയൊരു സ്തംഭനാവസ്ഥ. നാലു ചുവടു വച്ചാല്‍ ചുമരില്‍ തറച്ചു വച്ചിരിക്കുന്ന ഈശോടെ പടത്തില്‍ തൊടാം.പിന്നെ കുഴപ്പമില്ല. പക്ഷെ കാലനക്കാന്‍ പറ്റുന്നില്ല. എന്തിന്‌ ഉച്ചത്തിലൊന്ന്‌ വിളിച്ചു കൂവാന്‍ പോലും പറ്റുന്നില്ല.ശ്രമിക്കുമ്പോള്‍ വായില്‍കൂടി കാറ്റു പോലൊരു ശബ്ദം മാത്രമാണ്‌ വരുന്നത്‌. ഹൃദയമിടിക്കുന്നതിന്റെ ശബ്ദം ക്ലിയറായി കേള്‍ക്കാന്‍ പറ്റുന്നുണ്ട്‌. കാര്യം ആ സ്റ്റെപ്പുകളും കേറി തിണ്ണയിലേക്കു വന്ന്‌ എന്നെ ശരിപ്പെടുത്താന്‍ പ്രേതമായ ചേടത്തിക്ക്‌ രണ്ടു സെക്കന്റു പോലും വേണ്ട. എന്നിട്ടും കൊല്ലുന്നതിനു മുന്‍പ്‌ ചുമ്മാ പേടിപ്പിക്കാന്‍ വേണ്ടി ആ തോടിന്‍കരേക്കൂടെ അങ്ങോട്ടുമിങ്ങോട്ടും വെട്ടോം കത്തിച്ചു നടക്കുകയാണ്‌.വിളക്കെടുക്കാന്‍ പോയ അമ്മച്ചീടെ പൊടി പോലുമില്ല. ഇനിയും ഇങ്ങനെ നിന്നു പോയാല്‍ അടുത്ത ദിവസം മുതല്‍ ചേടത്തീടെ കൂടെ ഞാനും ആ തോട്ടില്‍ കൂടെ നടക്കുന്നതു കാണേണ്ടിവരും. പെട്ടെന്ന്‌ എങ്ങനെയാണെന്നറിയില്ല എനിക്ക്‌ ചലനശക്തി തിരിച്ചു കിട്ടി.

"അമ്മച്ചീ ചേടത്തീടെ പ്രേതം.." എന്നലറിവിളിച്ച്‌ അടുക്കളയിലേക്ക്‌ ഓടിക്കയറി അമ്മച്ചിയെ വട്ടം പിടിച്ചതോര്‍മ്മയുണ്ട്‌. അമ്മച്ചി നോക്കുമ്പോള്‍ ഞാന്‍ കിലുകിലാ വിറയ്ക്കുകയാണ്‌. ഒച്ചേം ബഹളോം കേട്ട്‌ വീടു മുഴുവനുണര്‍ന്നു. എല്ലാരും അടുക്കളയിലേക്ക്‌ ഓടിവന്നു..ആരൊ വെള്ളം തന്നു.. ആന്റിമാരൊക്കെ തലേലൊക്കെ തലോടുന്നുണ്ട്‌...അമ്മച്ചി ഈശോ മറിയം ചൊല്ലുന്നു..അകെ ബഹളം. എനിക്കാണെങ്കില്‍ ചേടത്തീടെ ക്രൂരകൃത്യത്തെ പറ്റി പറയണമ്ന്നുണ്ട്‌.പക്ഷെ ഒന്നും മിണ്ടാന്‍ പറ്റുന്നില്ല. എന്തായാലും എല്ലാരും കൂടെ ആഘോഷമായി എന്നെ കൊണ്ടു പോയി കമ്പിളി പുതപ്പിച്ചു കിടത്തിയുറക്കി. നല്ലോണം നേരംവെളുത്തിട്ടാണ്‌ എഴുന്നേറ്റത്‌. കണ്ണും തിരുമ്മി അടുക്കളയിലേക്ക്‌ ചെന്നപ്പോള്‍ അവിടെ രാത്രിയിലെ സംഭവത്തെ പറ്റി ഗംഭീരമായ ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്‌. പകല്‍ സമയമായതുകൊണ്ടും സ്വന്തക്കാരൊക്കെ ചുറ്റുമുണ്ട്‌ എന്ന ധൈര്യം കൊണ്ടും വളരെ നാടകീയമായി തന്നെ ചേടത്തി വെട്ടം കാണിച്ച്‌ പേടിപ്പിച്ചതൊക്കെ വള്ളിപുള്ളി വിടാതെ പറഞ്ഞൊപ്പിച്ചു. എല്ലാരും എന്റെ ഹൊറര്‍ സ്‌റ്റോറി കേട്ട്‌ കണ്ണും മിഴിച്ച്‌ അവിശ്വസനീയതോടെ നില്‍ക്കുകയാണ്‌. ആ സ്ഥലത്തൂടെ ആള്‍സഞ്ചാരമുണ്ടാകണമെങ്കില്‍ നേരം വെളുക്കണം. ഇനി അതു പ്രേതമല്ല മനുഷ്യനാണെങ്കില്‍ ആ സമയത്ത്‌ അയാള്‍ക്ക്‌ ഞങ്ങളുടെ പറമ്പിലെന്താണു കാര്യം... തുടങ്ങി പല ചോദ്യങ്ങളും പല ഭാഗത്തു നിന്നുമായി പൊങ്ങി വന്നോണ്ടിരിക്കുമ്പോഴാണ്‌ എന്റെ ഏറ്റവും ഇളയ അമ്മാവന്‍ കയറിവന്നത്‌. എല്ലാരും പൊടിപ്പും തൊങ്ങലും വച്ച്‌ മാമനോട്‌ കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.മാമന്റെ ഞെട്ടല്‍ കാണാന്‍ കാത്തു നിന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട്‌ മാമന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അവസാനം ചിരി സഹിക്കാതെ വയറും പൊത്തിപ്പിടിച്ച്‌ നിലത്തേക്കിരുന്നു.ഒരു വിധത്തില്‍ ചിരി അടങ്ങിക്കഴിഞ്ഞപ്പോള്‍ മാമന്‍ ആ സത്യം പറഞ്ഞു. ആ തോട്ടിന്‍ കരയിലൂടെ നടന്നത്‌ മാമനായിരുന്നു പോലും. വിരുന്നു വന്ന ഞങ്ങള്‍ക്കു തരാന്‍ വേണ്ടി രാവിലെ തന്നെ മാങ്ങ പെറുക്കാന്‍ പോയതായിരുന്നു പാവം.ഇത്തിരൂടെ വൈകിയാല്‍ ആ വഴി പോകുന്നവര്‌ മാങ്ങേം പെറുക്കി കൊണ്ടു പോകുമ്ന്നുള്ളതു കൊണ്ട്‌ അതിരാവിലെ മാങ്ങയൊക്കെ പെറുക്കി കൂട്ടി ഒരു തെങ്ങിന്‍ചുവട്ടില്‍ ഭദ്രമായി വച്ചിട്ടാണ്‌ മാമന്‍ റബറുവെട്ടാന്‍ പോയത്‌.. മാമന്റെ തലേല്‍ വച്ചിരുന്ന ഹെഡ്‌ലൈറ്റാണ്‌(ശരിക്കും പേര്‌ ഇതാണോന്നറിയില്ല. റബറു വെട്ടാന്‍ പോകുന്നവര്‍ തലേല്‌ ഉറപ്പിച്ചു വയ്ക്കുന്ന ടോര്‍ച്ചു ലൈറ്റില്ലേ..അത്‌) ചേടത്തീടെ വെട്ടമായി ഞാന്‍ തെറ്റിദ്ധരിച്ചത്‌. മാങ്ങയെടുക്കാന്‍ വേണ്ടി കുനിയുമ്പോള്‍ വെട്ടം അപ്രതക്ഷ്യമാകും നിവരുമ്പോള്‍ പിന്നേം വെട്ടം വരും. അത്രേയുള്ളൂ.പക്ഷെ ആ സാഹചര്യത്തില്‍ ഞാനല്ല..ആരായാലും പേടിച്ചു പോയേനേ.

"ശരി ഇപ്രാവശ്യം അതു മാമനായിരുന്നൂന്ന്` സമ്മതിയ്ക്കാം. പക്ഷെ ബാക്കിയുള്ള ദിവസങ്ങളിലൊക്കെയോ??ചേടത്തി ഇല്ലാന്നൊന്നും പറയാന്‍ പറ്റില്ല"

എങ്ങനെയെങ്കിലും ചമ്മല്‍ മറയ്ക്കാന്‍ വേണ്ടി ഞാന്‍ വാദിച്ചു.അതിനാരും ഉത്തരം തന്നില്ല.പകരം അത്രേം നേരം എന്നെ സപ്പോര്‍ട്ടു ചെയ്തവരൊക്കെ എന്റെ നേരെ തിരിഞ്ഞു-മമ്മിയുടെ നേതൃത്വത്തില്‍.കഷ്ടകാലത്തിന്‌ അപ്പോഴാണ്‌ അവര്‍ക്കൊക്കെ തലേല്‌ ബള്‍ബ്‌ കത്തീത്‌.

"ഏതു ചേടത്തി?? നിന്നോടീ കഥയൊക്കെ ആരു പറഞ്ഞു??"

അറിയാതെ നാവില്‍ നിന്നും വീണു പോയത്‌ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ.ആ ചോദ്യം ഒരു തുടക്കം മാത്രമായിരുന്നു.എന്തായാലും ഒരു മണിക്കൂറു നേരം ഉപദേശം,വഴക്ക്‌ എന്നിവയൊക്കെ വയറു നിറച്ചു കേട്ടപ്പോഴെക്കും എന്റെയുള്ളിലെ അതീന്ദ്രിയഗവേഷക മനം മടുത്ത്‌ ജീവനും കൊണ്ട്‌ ഓടിരക്ഷപെട്ടു. പാവം ഇതേ വരെ തിരിച്ചു വന്നിട്ടുമില്ല..

Saturday, September 8, 2007

ചില തിരിച്ചറിവുകള്‍...

രാവിലെ അമ്മ വന്ന്‌ തലവഴി വെള്ളം കോരിയൊഴിച്ചാലും പുല്ലുവില കല്‍പ്പിക്കാതെ അട്ട ചുരുളുന്ന പോലെ ചുരുണ്ടു കിടന്നുറങ്ങുന്ന അലമ്പു പിള്ളാരില്ലേ.. അവരെപോലൊന്നുമായിരുന്നില്ല ഞാന്‍. രാവിലെ ആരും വിളിക്കാതെ തന്നെ എഴുന്നേല്‍ക്കും. എന്നിട്ട്‌ കുറച്ചു നേരം പ്രാര്‍ത്ഥിക്കും. അതിനുശേഷം ഒരോട്ടമാണ്‌. കളിക്കാനൊന്നുമല്ല.. പത്രം വായിക്കാനാണ്‌.പ്രാര്‍ത്ഥനേടെ ഉള്ളടക്കം ജില്ലാ കളക്ടറിന്‌ നല്ല ബുദ്ധി തോന്നിക്കണേ എന്നാണ്‌.ആദ്യം നോക്കുന്നത്‌ പത്രത്തിലെവിടെയെങ്കിലും വല്ല വിദ്യാര്‍ത്ഥികളും തല്ലു കൊള്ളുന്ന ഫോട്ടോയോ വാര്‍ത്തയോ ഉണ്ടൊന്നാണ്‌.ഉണ്ടെങ്കില്‍ ഉറപ്പാണ്‌ കളക്ടര്‍ അന്ന്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ടാവും. ഞാന്‍ പഠിക്കുന്നത്‌ സര്‍ക്കാര്‍ സ്കൂളിലാണെങ്കിലും അത്‌ സമരത്തിന്റെ കാര്യത്തില്‍ ചുക്കിനും ചുണ്ണമ്പിനും കൊള്ളൂല്ല. ഞങ്ങളെ സമരം ചെയാന്‍ സമ്മതിക്കില്ലെന്നതോ പോട്ടേ അടുത്ത സ്കൂളുകാരാരെങ്കിലും ദേവദൂതന്മാരെ പോലെ സമരോം കൊണ്ടു വന്നാല്‍ ഹെഡ്‌മാഷ്‌ പോലീസിനെ വിളിക്കും. തനി ഗുണ്ടായിസം..ടിയാന്‍ ആകെ കേള്‍ക്കുന്നത്‌ ജില്ലാകളക്ടറ്‌ പറഞ്ഞാലാണ്‌. അതുകൊണ്ടാണ്‌ രാവിലത്തെ പ്രാര്‍ത്ഥനയില്‍ മാഹീലമ്മ,പറശ്ശിനിമുത്തപ്പന്‍ എന്നിവരുടെ കൂടെ ജില്ലാകളക്ടറേം കൂടി പ്രതിഷ്ഠിച്ചത്‌. കളക്ടര്‍ ചതിച്ചെങ്കില്‍ അയാളെ നാലു ചീത്തേം വിളിച്ച്‌ തിരിച്ചു വന്നു കിടന്നുറങ്ങും. ഇനി എങ്ങനും പ്രാര്‍ത്ഥന ഫലിച്ചലോ 'ആര്‍പ്പോ ഇര്‍റോ'-ന്നും കൂവി വീടു തിരിച്ചു വയ്ക്കും.കുട്ടികളുടെ സന്തോഷമാണ്‌ രക്ഷിതാക്കളുടേം സന്തോഷമെന്നാണ്‌ നാട്ടുനടപ്പ്‌.പക്ഷെ എന്റെ വീട്ടിലോ.... നമ്മളിങ്ങനെ സന്തോഷം കൊണ്ട്‌ 'ഞാനിപ്പം സ്വര്‍ഗ്ഗത്തില്‍ വലിഞ്ഞു കേറും' ലൈനില്‍ നടക്കുകയാരിക്കും. അപ്പൊഴാരിക്കും പുറകീന്ന്‌ ഒരാത്മഗതം..

"ഹും പഠിക്കേണ്ട സമയത്ത്‌ പിള്ളാര്‌ കാളകളിച്ചു നടക്കുകയാണ്‌. പിടിച്ചു നല്ല പെടെ പെടയ്ക്കണം.തീന്‍കുത്താണ്‌ എല്ലാത്തിനും"

പപ്പയാണ്‌ ആ ആത്മഗതന്‍. ഞങ്ങളെയല്ല..ആ പത്രത്തീ കാണുന്ന പിള്ളാരെയാണ്‌. എന്നാലോ.. ഞങ്ങള്‍ക്കവധി മേടിച്ചു തരാന്‍ വേണ്ടി മാത്രം തല്ലുകൊണ്ടവരാണവര്‌. അവരെ ചീത്തപറഞ്ഞ പപ്പയ്ക്കെതിരെ മനസ്സില്‍ ഇന്‍ക്വിലാബ്‌ വിളിക്കും (മനസ്സില്‍ മാത്രം. ഉച്ചത്തില്‍ വിളിക്കാന്‍ വേറെ ആളെ നോക്കണം.. പേടിച്ചിട്ടൊന്നുമല്ല..)

ഇക്കാര്യത്തില്‍ പപ്പയേം ഹെഡ്‌മാഷിനേമൊക്കെ ഒരു വണ്ടിക്കു കെട്ടാം. വെല്യ ആള്‍ക്കാര്‌ സമരം ചെയ്താലൊന്നും അവര്‍ക്കൊരു കുഴപ്പവുമില്ല. വല്ല പാവം പിള്ളേരും കഷ്ടപ്പെട്ട്‌ സമരം ചെയ്താല്‍ അതു സഹിക്കില്ല. സമരം ചെയ്യുന്നതു പോട്ടെ; പിള്ളാര്‌ ക്ലാസ്സും കട്ടു ചെയ്ത്‌ ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ വല്ല ബസ്‌-സ്റ്റാന്‍ഡിലോ കടത്തിണ്ണേലോ സിനിമാതീയേറ്ററിലോ ഒക്കെ പോയീന്നറിഞ്ഞാല്‍ മതി-ഹാലിളകാന്‍.

'ഉന്തി മരം കേറ്റിയാല്‍ കൈ വിടുമ്പം താഴെപ്പോകും' എന്ന പോളിസി കാരണം ഞങ്ങളുടെ പഠനകാര്യങ്ങളിലൊന്നും തലയിടാത്ത പപ്പയാണ്‌ വല്ല പിള്ളാര്‍ടേം കാര്യത്തില്‍ ഇങ്ങനെ ബ്ലഡ്‌ പ്രഷര്‍ കൂട്ടുന്നത്‌. അവരെ അവര്‍ടെ വഴിക്കു വിട്ടൂടേ..ഇതിനുള്ള പപ്പേടെ മറുപടി രണ്ടേ രണ്ടു വാക്യത്തിലൊതുങ്ങും.

"പഠിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്‌. അങ്ങനെ ചെയ്യുന്നതാണ്‌ ഏറ്റവും വലിയ നിഷേധം"

ഓ പിന്നേ. ഇതൊക്കെ ഏതു മാതാപിതാക്കള്‍ടേം സ്ഥിരം ഡയലോഗാണ്‌. ഇത്രേം വല്യ ആശയങ്ങളൊക്കെ ഉള്ള പപ്പയെന്താ പത്താം ക്ലാസ്സിനപ്പുറത്തെക്കു പോവാത്തത്‌??ഞാന്‍ ശക്തമായി തന്നെ പ്രതിഷേധിച്ചു-മനസ്സില്‍ ..

അങ്ങനെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള ഇത്തരം മൂരാച്ചി നടപടികളില്‍ പ്രതിഷേധിച്ചു നടക്കുന്ന കാലഘട്ടം.എന്തോ വിശേഷത്തിന്‌ തറവാട്ടിലെത്തീതാണ്‌. ചാച്ചന്‍ (പപ്പേടെ അനിയന്‍) ഒരു കത്തെടുത്തു നീട്ടി.

"ഇതു കടേല്‌ സാധനം പൊതിയാനെടുക്കുന്ന പഴയ പത്രത്തിന്റെടയ്ക്കൂന്നു കിട്ടീതാ. ഫ്രം അഡ്രസു കണ്ടപ്പോള്‍ കടക്കാരന്‍ എനിയ്ക്കെടുത്തു തന്നു. ഇതു നീ വച്ചോ"

കാലപ്പഴക്കം കൊണ്ടു നിറം മങ്ങിയ ഒരു കത്ത്‌. 1970-ല്‍ പപ്പ ഒരു കൂട്ടുകാരനെഴുതിയതാണത്‌. ഒരു പുരാവസ്തു കിട്ടിയ സന്തോഷത്തോടെ ഞാന്‍ അത്‌ മമ്മി,അമ്മച്ചി,ആന്റിമാര്‌ എന്നിവരടങ്ങുന്ന സദസ്സിനെ വായിച്ചു കേള്‍പ്പിച്ചു.

"താങ്കള്‍ സ്നെഹപൂര്‍വ്വം അയച്ച കത്തു കിട്ടി.ആദ്യമായി ഔദാര്യത്തിന്‌ നന്ദിപറഞ്ഞുകൊള്ളട്ടെ.നിങ്ങളുടെ എഴുത്തില്‍ എനിക്കു വേണ്ടി നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയും എന്നു നിങ്ങള്‍ക്കു തോന്നിയ സഹായങ്ങളെപറ്റി എഴുതിയിരുന്നല്ലോ. നിങ്ങളുടെ ത്യാഗമനസ്കതയിള്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.അതോടൊപ്പം അതെത്ര പ്രായോഗികമാണെന്നു കൂടി ഞാന്‍ സംശയിക്കുന്നു.അതിനു തക്ക അപാര കഴിവുള്ള വ്യക്തിയൊന്നുമല്ലല്ലോ ഞാന്‍. പിന്നെ അതിന്‌ നിങ്ങള്‍ക്ക്‌ യാതൊരു ബുദ്ധിമുട്ടും ഇല്ല എന്ന്‌ എത്രമാത്രം സമര്‍ത്ഥിച്ചാലും അത്‌ നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടല്ല എന്ന്‌ എനിക്കു വിശ്വസിക്കാന്‍ വയ്യ താനും.ഏതായാലുമക്കാര്യത്തെ കുറിച്ച്‌ ഞാന്‍ പിന്നെ എഴുതാം.ഇപ്പോള്‍ ഉള്ള സമയം മിനക്കെടുത്താതെ എനിക്കു വേണ്ടി കൂടിയും സ്നേഹിതന്‍ പഠിച്ചു കൊള്ളണം.

പുതിയ സ്നേഹിതന്‍മാരെപറ്റി ഇതു വരെ ഒന്നും എഴുതിയില്ലല്ലോ. അടുത്ത എഴുത്തിലെങ്കിലും എഴുതുമല്ലോ.ഒരു രണ്ടാം റാങ്കുകാരന്‍ സുരേശനെ പറ്റി പറഞ്ഞല്ലോ..അതിനു മുന്‍പില്‍ ഒന്നാം റാങ്ക്‌ എന്നൊന്നുണ്ടല്ലോ.അങ്ങോട്ടൊക്കെ ഒരു അരക്കൈ ഇപ്പോള്‍ തന്നെ നോക്കിക്കോളൂ.

ഇവിടെ ഞാന്‍ വിചാരങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാനായി മിക്കവാറും ജോലിയില്ലാത്ത സമയങ്ങളില്‍ ന്യൂസ്‌ പേപ്പറിനെയും റേഡിയോയേയും അഭയം പ്രാപിക്കുകയാണ്‌.പതിവു കൂട്ടത്തില്‍ ഒരൊഴുക്കന്‍ ജീവിതവും.

അടുത്ത എഴുത്തില്‍ പഠിക്കുന്ന പുസ്തകങ്ങളെപറ്റി കുറച്ചെഴുതണം കേട്ടോ..പുസ്തകങ്ങളെല്ലാം തന്നെ ഇംഗ്ലീഷിലായിരിക്കുമല്ലോ.കണക്കും സയന്‍സും എങ്ങിനെയുണ്ട്‌.രസകരമാണോ??

ഈ എഴുത്തിന്‌ തിടുക്കത്തില്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല. സാവകാശം സൗകര്യം പോലെ എഴുതിയാല്‍ മതി.എഴുത്തില്‍ അനാവശ്യമായി വല്ലതും വലിച്ചു വാരി എഴുതി ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക. എഴുത്തു ചുരുക്കുന്നു... "

കത്തു വായിച്ചു കഴിഞ്ഞ്‌ മുഖമുയര്‍ത്തി നൊക്കിയപ്പോള്‍ കാണുന്നത്‌ എല്ലാവരുടെയും കണ്ണു നിറഞ്ഞിരിക്കുന്നതാണ്‌. അമ്മച്ചി ശരിക്കും കരയുന്നുണ്ടായിരുന്നു.എനിക്കും എന്തോ ഒരു വിഷമം തോന്നി. കത്തു മുഴുവനും മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ മനസ്സിലായിരുന്നു.കരച്ചിലിനിടയില്‍ കൂടി അമ്മച്ചി പറഞ്ഞു.

"അവന്‌ പഠിക്കണമെന്ന്‌ വെല്യ ആഗ്രഹമായിരുന്നു. സയന്‍സെന്നു വച്ചാ ജീവനാരുന്നു. ഒരിക്കല്‍ സ്കൂളില്‍ നടന്ന ഏതോ പരിപാടീടെ ശബ്ദം മുഴുവനും എതോ മെക്കാനിസം വഴി ഇവിടുത്തെ അടുക്കളേലു കേള്‍പ്പിച്ചാരുന്നു. അന്നു സാറു പറഞ്ഞു അവനെന്തായാലും ശാസ്ത്രജ്നനാകുമ്ന്ന്‌. പത്താം ക്ലാസു കഴിഞ്ഞപ്പോള്‍ ഇനി പോവുന്നില്ലമ്മച്ചീന്ന്‌ അവന്‍ പറഞ്ഞു. പോയാല്‍ ഇവിടുത്തെ കാര്യങ്ങളൊക്കെ ആരു നോക്കും.. എളേത്തുങ്ങള്‍ടെ കാര്യം എന്താകും. വിടാന്‍ എനിക്കും പറ്റീല്ല."

അമ്മച്ചി പറഞ്ഞതും ആ കത്തും കൂട്ടി വായിച്ചപ്പോള്‍ എനിക്കെല്ലാം മനസ്സിലായി. ഒരിക്കല്‍ പോലും പപ്പ പറയാതിരുന്ന കാര്യങ്ങള്‍ ദൈവമായിട്ട്‌ കാണിച്ചു തരികയായിരുന്നൂന്നാണ്‌ എനിക്കു തോന്നുന്നത്‌.അല്ലെങ്കില്‍ ഏതോ ഒരാള്‍ക്ക്‌ എതോ നാട്ടിലേക്കയച്ച കത്ത്‌ ഇത്രേം വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ പല കൈകളിലൂടെ കടന്ന്‌ എന്റടുത്ത്‌ എത്തില്ലായിരുന്നല്ലോ..

വടീം കല്ലുമൊക്കെയായി സ്കൂളു പൂട്ടിക്കാന്‍ വന്ന സമരക്കാര്‍ടെ മുന്‍പിലേക്ക്‌ ചെന്ന്‌ "നിങ്ങളീ പാഴാക്കി കളയുന്ന സമയത്തിന്റെ വില നിങ്ങള്‍ക്കറിയില്ല. എന്തായാലും എന്റെ കുട്ടികളുടെ പഠിപ്പു മുടക്കാന്‍ ഞാന്‍ സമ്മതിക്കില്ലെന്നു' പറഞ്ഞ ഹെഡ്‌ മാഷിനെം എനിക്കു മനസ്സിലായി.സമരക്കാരുടെ തലവെട്ടം അങ്ങു ദൂരെ കാണുമ്പഴേ സാധാരണ സര്‍ക്കാര്‍ സ്കൂളിലേതു പോലെ ലോംഗ്‌ ബെല്ലടിച്ചു സ്കൂളു വിടാരുന്നു മാഷിന്‌. പക്ഷെ ഒരിക്കലും മാഷതു ചെയ്തില്ല. പഠിക്കാനൊരവസരത്തിനു വേണ്ടി ഒരു പാട്‌ കഷ്ടപ്പാടുകള്‌ മാഷും സഹിച്ചിട്ടുണ്ടാവുമ്ന്‌ എനിക്കുറപ്പാണ്‌. ഇല്ലെങ്കില്‍ ഇത്രേം ആത്മാര്‍ത്ഥത കാണിക്കില്ല.

ഭക്ഷണം പാഴാക്കികളയുന്നതു കാണുമ്പോള്‍ വിശപ്പിന്റെ വേദന അനുഭവിച്ചിട്ടുള്ള ഒരാള്‍ക്ക്‌ തോന്നുന്ന അതേ വികാരം തന്നെയാണ്‌ വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കുന്നതു കാണുമ്പോള്‍ പപ്പയ്ക്കും മാഷ്ക്കുമൊക്കെ തോന്നിയിട്ടുണ്ടായിരിക്കുക എന്ന തിരിച്ചറിവുള്ളതു കൊണ്ടായിരിക്കാം... വിദ്യാര്‍ത്ഥിസംഘട്ടനങ്ങളോ സമരങ്ങളോ കാണുമ്പോള്‍ അതിലെ ന്യയാന്യായങ്ങളെ പറ്റി ചിന്തിക്കുന്നതിനെ മുന്‍പേ ഞാന്‍ അറിയാതെ പറഞ്ഞു പോകുന്നത്‌..

"ഇരുന്നു നാലക്ഷരം പഠിക്കേണ്ട സമയത്താണല്ലോ ദൈവമെ ഈ പിള്ളാര്‌... "



Wednesday, August 22, 2007

ഒരു ബൈക്കും കുഞ്ഞാങ്ങളയും..

ചോദ്യം : അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌, ജൂലിയസ്‌ സീസര്‍, നെപ്പോളിയന്‍, മുസ്സോളിനി, ഹിറ്റ്‌ലര്‍, കൊച്ചുത്രേസ്യ- ഇതില്‍ കൂട്ടത്തില്‍ പെടാത്തയാളെ കണ്ടുപിടിക്കുക.

ഉത്തരം: കൊച്ചുത്രേസ്യ (അതു പിന്നെ ചോദിക്കാനുണ്ടോ)

കാരണം: മോളില്‍പറഞ്ഞിരിക്കുന്ന പുവര്‍ ബോയ്‌സിനൊക്കെ പൂച്ചയെ പേടിയായിരുന്നു.കൊച്ചുത്രേസ്യയ്ക്ക്‌ പൂച്ചയൊക്കെ വെറും തൃണം.പിന്നെയോ ,ആള്‍ക്ക്‌ എറ്റവും പേടിയുള്ള സാധനം ബൈക്കാണ്‌ (അപ്പോള്‍ പാറ്റേം തവളേമോ എന്നു ചോദിക്കരുത്‌..ഈ കഥയിലെ നായകന്‍ അതുങ്ങളല്ല.ബൈക്കാണ്‌. .ബൈക്കു മാത്രം)

സ്വന്തമായിട്ടു രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ പറ്റാത്ത സാധനം.എന്തു വിശ്വസിച്ചാണ്‌ അതിന്റെ മോളില്‍ കയറി ഓരോ ലവന്മാര്‌ വ്രൂൂൂൂമ്ന്ന്‌ പാഞ്ഞു പോകുന്നത്‌ !!.കാണുമ്പോള്‍ രോമാഞ്ചം വരും-പേടിച്ചിട്ട്‌. ഇവന്‍മാര്‍ക്കൊന്നും വീട്ടില്‌ നോക്കാനും പറയാനും ആരുമില്ലേ?? അധികം വൈകാതെ തന്നെ ഉത്തരം കിട്ടി.സ്വന്തം വീട്ടില്‍ തന്നെ ബൈക്കെത്തി.അതില്ലാതെ എന്തു ജീവിതം എന്നും പറഞ്ഞ്‌ അനിയന്‍ ഒറ്റക്കാലില്‍ നിന്നതിന്റെ ഫലം.എന്തായാലും ഭാഗ്യത്തിന്‌ അപ്പോഴെക്കും ഞാന്‍ അരിക്കാശു തേടി അന്യനാട്ടിലെത്തിയിരുന്നു.അതുകൊണ്ട്‌ അതിന്റെ മുകളില്‍ കയറി ബുദ്ധിമുട്ടേണ്ടി വന്നില്ല. പക്ഷേ ഓഫിസിലാണെങ്കില്‍ അതിലേറെ പ്രശ്നം.പട പേടിച്ച്‌ പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തിപ്പടാന്നു പറഞ്ഞ പോലെ---എല്ലാ കൂട്ടുകാര്‍ക്കും ബൈക്കുണ്ട്‌.എങ്ങാനും ഓഫീസിന്നിറങ്ങാന്‍ വൈകിയാല്‍ എല്ലാരും ലിഫ്റ്റ്‌ ഓഫര്‍ ചെയ്തു സ്‌നേഹിക്കും. കേറാന്‍ പേടിയാന്നൊക്കെ പറഞ്ഞാ ഇമേജു പോകും. അതുകൊണ്ട്‌ ഞാന്‍ ഒരു പ്രഖ്യാപനം നടത്തി- 'അന്യപുരുഷന്മാരുടെ കൂടെ ഞാന്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കാറില്ല.അതു കൊണ്ട്‌ ഇനി മുതല്‍ ആരും ലിഫ്റ്റ്‌ ഓഫര്‍ ചെയ്യരുത്‌-സോറി".അതേറ്റു. പിന്നെ ആരും ആ സാഹത്തിനു മുതിര്‍ന്നിട്ടില്ല.

അങ്ങനെ ഒരുവിധത്തില്‍ രക്ഷപെട്ടു നടക്കുമ്പോള്‍, ഒരു ദിവസം വീട്ടീന്നൊരു ഫോണ്‍. അനിയനാണ്‌

"ഡീ ഞാനങ്ങോട്ടു വരുവാ. അവിടെ പഠിക്കാന്‍.."

"അതെനിക്കറിയുന്നതല്ലേ? ഞാനെന്താ ആനേം അമ്പാരീം ഒക്കെ ഏര്‍പ്പാടാക്കണോ നിന്നെ സ്വീകരിക്കാന്‍..."

"ഓ അതൊക്കെ നിനക്കൊരു ബുദ്ധിമുട്ടാവില്ലേ. അതല്ല. ഞാന്‍ നമ്മടെ ബൈക്ക്‌ ഇന്നു അങ്ങോട്ടു കേറ്റി അയക്കുവാ. നിന്റെ ഫ്രണ്ട്‌സിനോടാരോടെങ്കിലും പറഞ്ഞ്‌ അതൊന്ന്‌ വീട്ടിലെത്തിക്കണം"

"അയ്യടാ.ഇനി അതിങ്ങോട്ടു കെട്ടിയെടുക്കാത്ത കുറവേയുള്ളൂ. പൊന്നുമോന്‍ ഒറ്റയ്ക്കു വരാന്‍ പറ്റുവെങ്കില്‍ മാത്രം വന്നാല്‍ മതി.നിങ്ങളു സയാമീസ്‌ ഇരട്ടകളൊന്നുമല്ലലോ എപ്പഴും ഒട്ടിപ്പിടിച്ചു നടക്കാന്‍.."

അല്ല പിന്നെ.. ആജന്മശത്രൂനെ എന്റെ വീട്ടീ കേറ്റി പാര്‍പ്പിക്കനോ. നോ വേ..

"നീ വിചാരിക്കുന്നതു പോലല്ല. ഒന്നാലോചിച്ചു നോക്ക്‌. പെട്ടെന്നെന്തെങ്കിലും സധനമൊക്കെ മേടിക്കാന്‍ പോണമെങ്കില്‌--എന്തുപകാരമാണേന്നോ.. എന്തിനാ കൂടുതല്‍ പറയുന്നത്‌.. ഞാന്‍ ബൈക്കു മേടിക്കുന്നതിനെതിരെ നിരാഹാരസമരം കിടന്ന മമ്മി പോലും ഇപ്പോള്‍ പറയുന്നത്‌ "ഇതില്ലാതെ നമ്മളെങ്ങനെ ജീവിക്കുമെടാ' എന്നാ"

ഞാനൊന്നലോചിച്ചു.ഇപ്പോള്‍ പെട്ടെന്നെന്തെങ്കിലും കഴിക്കണമെന്നു തോന്നിയാല്‍ എന്തു ബുദ്ധിമുട്ടാ. കുപ്പായം മാറണം. റിക്ഷ പിടിക്കണം, ഹോട്ടലിലെത്തണം.. അപ്പഴേക്കും കഴിക്കാനുള്ള മൂഡു പോകും. അവനും ബൈക്കുമുണ്ടെങ്കില്‍ അഗര്‍വാള്‍സിലെ ചൗമീനും,കേരളഭവനിലെ പുട്ടും കടലേമൊക്കെ ശ്ശടേ പൂക്ക്ന്ന്‌ ഡൈനിംഗ്‌ ടേബിളിലെത്തിക്കോളും. അറിയാതെ എന്റെ സൈഡീന്നൊരു പച്ചക്കൊടി പൊങ്ങിപ്പോയി.അങ്ങനെ അധികം താമസിയാതെ തന്നെ ആ രണ്ടുപദ്രവങ്ങളും ഡെല്ലീലെത്തി.

എത്തി ദിവസങ്ങള്‍ കഴിഞ്ഞു.എന്നിട്ടും എനിക്ക്‌ ബൈക്കിനെയോ ബൈക്കിനെന്നെയോ ഒരു മൈന്റുമില്ല. അങ്ങനെ ഒരു ദിവസമാണ്‌ അനിയന്‌ ബോധോദയമുണ്ടായത്‌(എന്റെ കഷ്ടകാലത്തിന്‌) എല്ലാ ദിവസവും ഞാനും അവനും പോകുന്നത്‌ ഒരേ സ്ഥലത്തേക്കാണ്‌. എങ്കില്‍ പിന്നെ എന്തുകൊണ്ട്‌ ഒന്നിച്ചു പൊയ്ക്കൂടാ..

കേട്ട പാതി കേള്‍ക്കാത്ത പാതി ഞാനാ ഐഡിയ നിഷ്‌കരുണം തള്ളിക്കളഞ്ഞു.

"എന്തൊക്കെ പറഞ്ഞാലും ആ ചാര്‍ട്ടേഡ്‌ ബസ്സിന്റെ മുന്‍പില്‌ ഡ്രൈവര്‍ടെ കാബിനിലിരുന്ന്‌ ഫുള്‍ വോളിയത്തില്‌ പാട്ടും കേട്ടു പോകുന്നതിന്റെ ആ ഒരു സുഖം ...അതു നിന്റെ മത്തിവണ്ടീലിരുന്നാല്‍ കിട്ടുമോ?? ഞാനില്ല മോനേ"

അവനാരാ മോന്‍...ജനിച്ച അന്നു മുതല്‍ എന്നെ കാണുന്നതാണ്‌.എടുത്തടിച്ച പോലെ ചോദിച്ചു.

"നിനക്കു ബൈക്കീകേറാന്‍ പേടിയാ അല്ലേ??"

""ങും" ഞാന്‍ തോല്‍വി സമ്മതിച്ചു.അല്ലാതെന്തു ചെയ്യാന്‍..

അവന്‍ ഉപദേശത്തിന്റെ കെട്ടഴിച്ചു.

"നീയിങ്ങനെ പേടിച്ചാലോ. ഇപ്പോള്‍ സര്‍വസാധാരണമായിട്ടുള്ള വാഹനം ബൈക്കാണ്‌. പെട്ടെന്നൊരാവശ്യം വന്നാല്‍ നീ എന്തു ചെയ്യും??."

കാര്യമൊക്കെ ശരിയാണ്‌.സപ്പോസ്‌ ഞാന്‍ വല്ല ആക്സിഡന്റും പറ്റി ചോരേമൊലിപ്പിച്ചു നില്‍ക്കുകയാണ്‌.അപ്പോള്‍ ദൈവദൂതനെ പോലെ ഒരു ബൈക്കുചേട്ടന്‍ വന്ന്‌ ആശുപതിയിലെത്തിക്കാംന്നു ഓഫര്‍ തരുന്നു."ങൂഹും . ഞാന്‍ ബൈക്കില്‍ കേറില്ല..എനിക്കു പേടിയാ" എന്നൊക്കെ ചിണുങ്ങിക്കോണ്ടു നിന്നാല്‍ എപ്പം കാറ്റു പോയീന്നു ചോദിച്ചാല്‍ മതി.

എന്റെ ധര്‍മ്മസങ്കടം അവനു മനസ്സിലായി.

"നീ ഒന്നും പേടിക്കണ്ട.ഞാന്‍ പതുക്കയെ ഓടിക്കൂ,ഇനി എങ്ങാനും അറിയാതെ സ്പീഡിലോടിച്ചാല്‍ നീ എന്നെ ചീത്ത വിളിച്ചോ"

എന്നാലും ഇവനെ വിശ്വസിക്കണോ?? പണ്ടൊരിക്കല്‍ ട്രെയിനിലിരുന്ന്‌ "ഡാ ഞാന്‍ അരമണിക്കൂറിനുള്ളില്‍ അവിടെത്തും"ന്നു പറഞ്ഞപ്പോള്‍ തിരിച്ച്‌ "എന്നു നീയങ്ങനെ ഉറപ്പിക്കാതെ. ലാന്‍ഡു ചെയ്യാന്‍ വെറും മിനിട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പഴാ നമ്മടെ കൊളംബിയ പൊട്ടിത്തെറിച്ചത്‌" എന്നും പറഞ്ഞ്‌ ആശസിപ്പിച്ചവനാണ്‌.

ഞാന്‍ ആ ചിന്തിച്ചതും അവന്‍ മരത്തില്‍ കണ്ടു.

"നീയെന്നെ ഒന്നു വിശ്വസിക്ക്‌. ഒന്നുമില്ലേലും നമ്മള്‌ ഒരേ പ്ലാനറ്റേറിയത്തില്‍ ജനിച്ചവരല്ലേ??"

അങ്ങനെ പിറ്റേദിവസം മുതല്‍ ഞങ്ങളുടെ യജ്ഞം ആരംഭിച്ചു.രണ്ടുമൂന്നു ദിവസം കൊണ്ട്‌ തന്നെ എന്റെ പ്രശ്നങ്ങളൊക്കെ അവനു മനസ്സിലായി. ബൈക്കിലിരുന്നോണ്ടു പുറകോട്ടു തിരിഞ്ഞു നോക്കി ചുമ്മാ റോഡീക്കൂടെ പോകുന്ന ബസ്സിനേം കാറിനെമൊക്കെ കണ്ട്‌ പേടിക്കുക.അതു ദൂരേന്നു വരുന്ന കാണുമ്പഴേ അവന്റെ തോളിലുള്ള എന്റെ പിടി മുറുകാന്‍ തുടങ്ങും. അതു തൊട്ടടുത്തെമ്പോള്‍ എന്റെ പിടീടെ ശക്തി മാക്സിമത്തിലെത്തും.അതു കഴിയുമ്പോള്‍ ശക്തി കുറഞ്ഞു കുറഞ്ഞു വരും.അപ്പോഴെക്കും പേടിക്കാന്‍ വേണ്ടി അടുത്ത ബസ്‌ ഞാന്‍ കണ്ടുപിടിക്കും(സത്യം പറയാല്ലോ ബൈക്കിലിരുന്നു നോക്കുമ്പോള്‍ ബസ്സിനൊക്കെ എന്തു വലിപ്പമാന്നോ. അതിന്റെ മുന്‍പില്‌ രണ്ടുണ്ടക്കണ്ണും. എന്റമ്മോ എന്തൊരു ജീവി).രണ്ടാമത്തെ പ്രശ്നം..അതിന്റെ മോളില്‍ക്കേറിയാല്‍ ഞാന്‍ ശ്വാസം വിടാന്‍ മറന്നു പോകും (പേടിച്ചിട്ട്‌).പിന്നെ ബൈക്കോടിക്കുമ്പോള്‍ പാട്ടു പാടുക എന്നൊരു ദുശ്ശീലം അവനുണ്ട്‌. പാടുന്നതു പോട്ടെ അവന്‍ ചുമ്മാ മിണ്ടാന്‍ വേണ്ടി വാ തുറന്നാല്‍ പോലും ഞാന്‍ അവനെ മാന്താനും കുത്താനുമൊക്കെ തുടങ്ങും.മിണ്ടുന്ന തിരക്കിലെങ്ങാനും അവന്റെ കോണ്‍സന്‍ട്രേഷന്‍ പോയാലോ.ഇനിയൊരു പ്രതിസന്ധീം കൂടിയുണ്ട്‌. പ്രഗതി മൈതാനിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജ്‌.കൃത്യമായി അവിടെയെത്തുമ്പോള്‍ ഞങ്ങള്‍ക്ക്‌ റെഡ്‌-ലൈറ്റ്‌ കിട്ടും.തലയ്ക്കു മുകളീകൂടി ചീറിപായുന്ന ട്രെയിന്‍..തൊട്ടു തൊട്ടില്ലാന്നുള്ള മട്ടില്‌ നില്‍ക്കുന്ന ബസ്സുകളും കാറുകളും..ആകെ ഹോണടി ..ബഹളം..എന്റമ്മോ..അപ്പഴത്തെ എന്റെ മുഖഭാവം കണ്ടാല്‍ അവന്‍ എന്നെ ബലമായി തട്ടിക്കൊണ്ടു പോകുന്നതാണെന്ന്‌ വരെ ആരായാലും സംശയിച്ചു പോകും.

അങ്ങനെ ഏകദേശം ഒരു മാസം കഴിഞ്ഞു. എന്റെ അസുഖത്തിനൊരു കുറവുമില്ല.ആകെ നിരാശയായി.അപ്പഴാണ്‌ അവന്‍ ആ സത്യം പറഞ്ഞത്‌..

"നിനക്കു നല്ല ഇംപ്രൂവ്‌മെന്റുണ്ട്‌. ഞാനിപ്പോള്‍ നല്ല സ്പീഡിലാ ഓടിക്കുന്നത്‌. നിനക്കു പേടി തോന്നാറില്ലല്ലോ"

കൊച്ചുകള്ളാ അതെനിക്കു മനസ്സിലായിട്ടില്ലായിരുന്നു.എന്നിട്ടു വേണ്ടേ പേടിക്കാന്‍...എന്തായാലും അണയാന്‍ തുടങ്ങിയ ആവേശം പിന്നെം ആളിക്കത്താന്‍ തുടങ്ങി.

അങ്ങനെ ശാന്തസുന്ദരമായ ഒരു വൈകുന്നേരം ഞങ്ങള്‍ പതിവു കലാപരിപാടികളുമായി (ഇടി,കുത്ത്‌,മാന്തല്‍,ചീത്തവിളി) വീട്ടിലേക്കു വരികയായിരുന്നു.പാര്‍ലമെന്റ്‌ സ്ട്രീറ്റിന്റേം അശോകാറോഡിന്റേം ഇടയ്ക്കുള്ള ഗോല്‍ചക്കര്‍.ഭയങ്കര ട്രാഫിക്ക്‌. പെട്ടെന്നെന്താ സംഭവിച്ചത്‌ എന്നെനിക്ക്‌ മനസ്സിലായില്ല. ഞാന്‍ വായൂക്കൂടെ പറന്നു പൊകുന്നതു പോലെ ഒരനുഭവം.ഒന്നു മിന്നിതെളിഞ്ഞപ്പോള്‍ ബൈക്കിലെന്തോ വന്നിടിച്ചതാന്നു മനസ്സിലായി. എന്തായാലും ആ റോഡില്‍ ആകാശോം നോക്കികിടന്നപ്പോള്‍ എന്റെ മനസ്സീക്കൂടെ പോയത്‌ നമ്മടെ സര്‍ക്കാരിന്റെ അനാസ്ഥയെപറ്റിയായിരുന്നു. അവരൊന്നു മനസ്സു വച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കണ്ണൂരു വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയായിരുന്നേനേ. ഇതിപ്പോ എന്റെ ശവം ആദ്യം കോഴിക്കോടു വിമാനത്തവളത്തിലെത്തിക്കണം-അവിടുന്ന്‌ ബസ്സിലോ ട്രെയിനിലോ ഒക്കെ വീട്ടിലെത്തിക്കുമ്പോഴേക്കും ആകെ ചീഞ്ഞു വൃത്തികേടായിപ്പോകും.ച്ഛെ നാണക്കേടായല്ലോ ദൈവമേ..ഞാന്‍ കിടന്ന കിടപ്പില്‍ ഒന്നു തല ചരിച്ചു നോക്കി. ഞങ്ങടെ ബൈക്കിനെ വന്നിടിച്ച കാറിന്റെ ഡോറും തുറന്ന്‌ ഒരു ആജാനുബാഹു എന്റെ അനിയന്റെ നേരെ രണ്ടും കല്‍പ്പിച്ചു വരികയാണ്‌ ( അവനും ബൈക്കും അവിടെ സ്റ്റെഡിവടിയായി നില്‍ക്കുന്നുണ്ട്‌ കേട്ടോ. പിന്നെ ഞാന്‍ മാത്രമെങ്ങനെ വീണൂന്നാണെങ്കില്‍... അതാണു ഞാന്‍ ബു ഹ ഹ)എന്തായാലും അയാള്‍ടെ വരവു കണ്ടതും മരിച്ചു കിടന്ന ഞാന്‍ സ്പ്രിംഗു തെറിക്കുന്നതു പോലെ എഴുന്നേറ്റ്‌ അവന്റടുത്തേക്കോടി.പിന്നവിടെ നടന്നത്‌ ഏതു കരാളഹൃദയന്റേം കണ്ണു നനയിക്കുന്ന പ്രകടനമായിരുന്നു.അവനെന്റെ കയ്യും തലേമൊക്കെ പരിശോധിക്കുന്നു...ഞാനവന്റെ ഹെല്‍മറ്റിന്റെ പുറത്തു തലോടുന്നു(അതിന്റെ ഉള്ളിലാണ്‌ അവന്റെ തലാന്നൊക്കെ അപ്പം ഓര്‍മ്മ വന്നില്ല).അവിടെ കിടക്കുന്ന പത്തു നൂറു വണ്ടികളെ സാക്ഷിയാക്കി റോഡിന്റെ നടുക്കു വച്ചാണ്‌ ഈ സ്‌നേഹപ്രകടനം എന്നോര്‍ക്കണം. ഏവംവിധം വഴക്കു പറയാന്‍ വന്ന അജാനുബാഹു അങ്കിള്‍ പോലും സോറി പറഞ്ഞ്‌ തിരിച്ചു പോയി.

ഞങ്ങള്‍ പിന്നേം യാത്ര തുടര്‍ന്നു,ഇത്തിരിയങ്ങു പോയതേയുള്ളൂ. അവന്‍ ബൈക്ക്‌ സൈഡിലേയ്‌ക്കൊതുക്കി നിര്‍ത്തി ഇറങ്ങി."ഡീ എനിക്കോടിക്കാന്‍ പറ്റുന്നില്ല. എന്തോ പോലെ. ഞാനിവിടൊന്നിരിക്കട്ടെ" എന്നും പറഞ്ഞ്‌ ആ റോഡ്‌ സൈഡില്‍ ഇരുന്നു.കൂടെ ഞാനും പോയിരുന്നു. എനിക്കാണെങ്കില്‍ എവിടെയൊക്കെയോ വേദനിക്കുന്നുണ്ട്‌.ചെറുതായി വിറയ്ക്കുന്നുമുണ്ട്‌.

"നീ ഒന്നൂടൊന്നു നോക്കിക്കേ. എന്തെങ്കിലും പറ്റിയോന്ന്‌"

"ഇല്ലെടാ.കയ്യിലേം കാലിലേം ഇത്തിരി പെയിന്റു പോയീന്നേയുള്ളൂ..വേറൊന്നുമില്ല"

അവന്‍ ശൂന്യതയിലേക്ക്‌കണ്ണും നട്ട്‌ ഭയങ്കര മൗനം.ആകെമൊത്തം ഒരു വേണുനാഗവള്ളി ലുക്ക്‌.ഇരുന്നിരുന്ന്‌ എനിയ്ക്കു ബോറടിച്ചു.

"ഡാ നീ പേടിക്കണ്ട. ഞാനാരോടും പറയില്ല" ഞാന്‍ മഹാമനസ്കയായി.

"അതൊന്നുമല്ല.നമ്മക്ക്‌ ആശൂപത്രീ പോവാം. നീ വാ" അവന്‍ എഴുന്നേറ്റു.

"ചുമ്മാ ഇത്രേം കുഞ്ഞു പരിക്കുമായി ചെന്നാല്‍ അവരെന്തു വിചാരിക്കും. നമ്മക്കു വീട്ടിലേക്കു വിടാം. എനിക്കു ഭീകരമായി വിശക്കുന്നു"

ഒന്നു സംശയിച്ചു നിന്ന ശേഷം അവന്‍ ബൈക്കു സ്റ്റാര്‍ട്ടു ചെയ്യന്‍ തുടങ്ങി.

"ശ്‌ശെ അല്ലെങ്കിലേ നിനക്കു പേടിയായിരുന്നു. ഞാനാ നിര്‍ബന്ധിച്ചു കേറ്റീത്‌. ഇപ്പം നിനക്കു പിന്നേം പേടികൂടീട്ടുണ്ടാവും അല്ലേ" അവന്‍ എന്നെ നോക്കാതെ ചോദിച്ചു.

അതിനെന്തോ മറുപടി പറയാന്‍ തുടങ്ങീതാ. പക്ഷെ പറ്റിയില്ല. പെട്ടെന്ന്‌ എന്റെ കണ്ണീന്ന്‌ കുടു കുടാന്നു വെള്ളം ചാടാന്‍ തുടങ്ങി. സത്യമായിട്ടും സങ്കടം വരേണ്ട ഒരു കാര്യവുമില്ലവിടെ. എന്നിട്ടും കരച്ചിലടക്കാന്‍ പറ്റുന്നില്ല.ഇനിയിപ്പം ഇതു കണ്ടാല്‍ മതി,അവന്‌ കൂനിന്മേല്‍ കുരു പോലാകും.ഞാന്‍ ന്യൂട്രലില്‌ ദുപ്പട്ടേം കൊണ്ട്‌ കണ്ണൊക്കെ തുടച്ച്‌ ബൈക്കില്‍ കേറിയിരുന്നു.പിന്നങ്ങോട്ട്‌ കരച്ചിലടക്കിപ്പിടിക്കാനുള്ള തത്രപ്പടില്‍ പരിസരമൊന്നും ശ്രദ്ധിക്കാന്‍ പറ്റീല്ല. അങ്ങനെ കുറച്ചു കഴിഞ്ഞ്‌ ഒരു ലെവലായിക്കഴിഞ്ഞപ്പോഴാന്‌ ഞാനൊരു കാര്യം ശ്രദ്ധിച്ചത്‌.ബസ്സുകള്‍ക്കും കാറുകള്‍ക്കുമൊക്കെ അതേ വലിപ്പോം രൂപോമൊക്കെ തന്നെ. എന്നിട്ടും എനിക്കൊരു പേടീം തോന്നുന്നില്ല. ഞാന്‍ ചുമ്മാ ഒന്നു പേടിക്കാന്‍ ശ്രമിച്ചു.ഒരു രക്ഷേമില്ല.ഒരു കുഞ്ഞു പേടി പോലും വരുന്നില്ല. ഇനിയിപ്പോ ഇവന്‍ പാട്ടു പാടാത്തതു കൊണ്ടാണോ? ഞാന്‍ അവനെ തോണ്ടി വിളിച്ചു.

"ഡാ നീയെന്താ പാട്ടു പാടാത്തത്‌?"

"ഒന്നൂല്ല. എനിക്കു പാടാന്‍ തോന്നുന്നില്ല"

"നീ ചുമ്മാ പാട്‌.നിന്റെ അപസ്വരം കേള്‍ക്കാഞ്ഞിട്ട്‌ ഒരു രസോം തോന്നുന്നില്ല"

"ഇല്ലെന്നു പറഞ്ഞില്ലേ. അത്രയ്ക്കും നിര്‍ബന്ധമാണെങ്കില്‍ നീ തന്നെയങ്ങ്‌ പാട്‌" അവന്‍ ചാടിക്കടിയ്ക്കാന്‍ വന്നു. അല്ലെങ്കിലും ഇവനെയൊക്കെ സ്‌നേഹിക്കാന്‍ പോവുന്ന എന്നെ പറഞ്ഞാല്‍ മതീല്ലോ.

എന്തായാലും ആപ്പറഞ്ഞതും പോയിന്റ്‌.ഞാന്‍ ഇരുന്നു പാടാന്‍ തുടങ്ങി.പാടി പാടി പ്രഗതി മൈതാനിലെത്തി. അന്നും തീവണ്ടി തലയ്ക്കു മോളീക്കൂടി പോയി.ഞാനതു ശ്രദ്ധിച്ചുപോലുമില്ല. അന്ന്‌ വീടെത്തും വരെ ഞാന്‍ പാടിക്കൊണ്ടിരുന്നു.

ആ സംഭവമൊക്കെ കഴിഞ്ഞ്‌ ഒത്തിരി നാളുകള്‍ക്കു ശേഷം ഞാനവനോടു ചോദിച്ചു.

"നിനക്കോര്‍മ്മയുണ്ടോ.. അന്നു ഞാന്‍ ബൈക്കീന്ന്‌ ഉരുണ്ടുകെട്ടിവീണത്‌??"

"ഓര്‍മ്മയുണ്ടോന്ന്‌. അന്ന്‌ നിനക്കെന്തെങ്കിലും സംഭവിക്കുമ്ന്ന്‌ പ്രതീക്ഷിച്ചതാ. നീ ചുമ്മാ കൊതിപ്പിച്ചു"

അവനാപറഞ്ഞത്‌ നുണയാണെന്ന്‌ എനിക്കു മനസ്സിലായി.എനിക്കതു മനസ്സിലായീന്ന്‌ അവനും മനസ്സിലായി. അന്നെനിക്ക്‌ അത്രേം കുഞ്ഞു പരിക്കുണ്ടായിട്ടു പോലും അവനെന്തു വിഷമമായിരുന്നു. അപ്പോള്‍ എനിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ??എന്തായാലും ഞാനന്നു മരിയ്ക്കാത്തത്‌ എന്തുകൊണ്ടും നന്നായി..

ഉള്ളതു പറയാലോ.ആ സംഭവത്തിനു ശേഷം എനിക്കു ഭയങ്കര ധൈര്യമായി.ബൈക്കില്‌ ഏതു ചമ്പല്‍ക്കാട്ടില്‍ കൂടി പോവാനും ഒരു പ്രശ്‌നോമില്ല.പക്ഷെ അതോടിക്കുന്നത്‌ അവനായിരിക്കണംന്നു മാത്രം..

Friday, August 17, 2007

എന്റെ സ്വാതന്ത്ര്യദിന പരീക്ഷണങ്ങള്‍

ഒരു സ്വാതന്ത്ര്യദിനം കഴിഞ്ഞിട്ട്‌ ഇങ്ങോട്ടു വന്നുകേറീല്ല, ദാ വന്നിരിക്കുന്നു അടുത്തത്‌. ശ്‌ശൊ എന്തു സ്പീഡിലാ ദിവസങ്ങളു പാഞ്ഞു പോകുന്നത്‌. ഈ ഒരു വര്‍ഷം കൊണ്ട്‌ ആകെയുണ്ടായ ഒരു മാറ്റം ഡെല്ലീന്ന്‌ കൂടും കുടുക്കേമെടുത്ത്‌ ബാംഗ്ലൂരെത്തീന്നുള്ളതു മാത്രമാണ്‌.അടുത്ത വര്‍ഷം എവിടെയായിരിക്കുമോ എന്തോ. (ദീര്‍ഘനിശ്വാസം )

പക്ഷെ ഒന്നുണ്ട്‌. എവിടെയായാലും നമ്മടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്കൊന്നും ഒരു മാറ്റവുമില്ല. രാവിലെ 8-9 മണിയാവുമ്പോള്‍ എഴുന്നേല്‍ക്കും,ടിവി കണ്ട്‌ ദേശസ്നേഹം വര്‍ദ്ധിപ്പിക്കും , വച്ചുണ്ടാക്കാന്‍ മൂഡുണ്ടെങ്കില്‍ മാത്രം വല്ലതും കഴിക്കും. ഇല്ലെങ്കില്‍ ഡീസന്റായി പട്ടിണി കിടക്കും,പിന്നെ രണ്ടു പ്രതിജ്ഞേമെടുക്കും. ഇത്തവണേം ഒരു വ്യത്യാസവുമില്ല. എല്ലാ ചടങ്ങുകളും യാതൊരു തടസ്സങ്ങളുമില്ലാതെ യഥാവിധി പൂര്‍ത്തിയാക്കി. എന്തിന്‌, പ്രതിജ്ഞ എടുക്കാന്‍ പോലും ആലോചിച്ചു ബുദ്ധിമുട്ടേണ്ടിവന്നില്ല.കഴിഞ്ഞ വര്‍ഷം എടുത്ത പ്രതിജ്ഞകള്‍ രണ്ടും-- യോഗാക്ലാസ്സിനു ജോയിന്‍ ചെയ്യും, കല്യാണം കഴിക്കും--പുത്തന്‍ പുതിയതു പോലെ അവിടിരിപ്പുണ്ട്‌. (വല്ലപ്പോഴുമൊക്കെ പാലിക്കാന്‍ ശ്രമിച്ചാലല്ലേ തേയ്‌മാനമൊക്കെ സംഭവിക്കൂ).അതെടുത്ത്‌ ഒന്ന്‌ റിന്യൂ ചെയ്ത്‌ ഭദ്രമായി തിരിച്ചു വച്ചു.ഇനി അടുത്ത വര്‍ഷോം എടുക്കേണ്ടതാണ്‌.

ഈ പറഞ്ഞതൊക്കെ ചുമ്മാ ഒരാമുഖം. സ്വതന്ത്ര്യദിനോം ഇനി പറയാന്‍ പോകുന്ന സംഭവോമായിട്ട്‌ ഒരു ബന്ധോമില്ല. രണ്ടും ഒരേ ദിവസം സംഭവിച്ചു. അത്രേയുള്ളൂ.

അങ്ങനെ മേല്‍പറഞ്ഞ ഭാരിച്ച പണികളൊക്കെ ചെയ്ത്‌ തളര്‍ന്ന്‌ ഒരു പാക്കറ്റ്‌ ബിസ്കറ്റും ഒരു പുസ്തകവുമായി ഞാന്‍ കട്ടിലിലേക്കു ചരിഞ്ഞു.പിന്നെ ഉണരുന്നത്‌ ചെവീല്‌ വണ്ടു മൂളുന്നതു പോലെ എന്തോ ഒരു ശബ്ദം കേട്ടിട്ടാണ്‌. നോക്കുമ്പം നമ്മടെ സന്തതസഹചാരിയായ മൊബൈല്‍ കിടന്നു നിലവിളിക്കുകയാണ്‌. വൈബ്രേറ്ററിലിട്ട്‌ മ്യൂട്ടാക്കി വച്ചതു കൊണ്ട്‌ ഒരു മൂളലേ പുറത്തേക്കു വരുന്നുള്ളൂ. എടുത്തു ഞെക്കി ചെവീലേക്കു വച്ചു.പകുതി ഉറക്കത്തിലാണ്‌ ഇനിയുള്ള സംഭാഷണങ്ങളെല്ലാം.

"ഹല്ലോ"

"ങാ നിനക്കെന്താ ഫോണെടുക്കാന്‍ ഇത്ര താമസം"

"യ്യോ ആരിത്‌?"

"നിനക്കു മനസ്സിലായില്ലേ!!"

"ഇല്ല"

"എന്റെ ദൈവമേ ഈ പെണ്ണിനിതെന്തു പറ്റി.ഇപ്പഴും മനസ്സിലായില്ലേ??"

(എന്റെ തനിസ്വഭാവം വച്ചാണെങ്കില്‍ ഇമ്മാതിരി ക്വിസ്‌ പ്രോഗ്രാം കേട്ടാലുടന്‍ 'സോറി റോംഗ്‌ നമ്പര്‍' എന്നും പറഞ്ഞ്‌ നിഷ്കരുണം കോള്‍ കട്ടു ചെയ്യുകയാണ്‌ പതിവ്‌.പക്ഷെ ബാംഗ്ലൂര്‍ ബ്ലോഗ്ഗെര്‍സ്‌ മീറ്റ്‌ കഴിഞ്ഞ ശേഷം ഇക്കാര്യത്തില്‍ ഞാന്‍ ഭയങ്കര ഡീസന്റായി. അക്കൂട്ടത്തിലാരെങ്കിലുമാണ്‌ വിളിക്കുന്നതെന്നറിയില്ലല്ലോ)

"ഇല്ലെന്നു പറഞ്ഞില്ലേ ഇതാരാന്നു പറ"

"ശ്ശൊ ഇവള്‍ടെ ഒരു കാര്യം.കൊച്ചേ ഞാന്‍ ശാലിനിയാ"

ഓ ശാലിനി.എന്റെ ജീവാത്മാവും പരമാത്മാവുമായ കൂട്ടുകാരി.ഇതിന്റെ ശബ്ദം ഇങ്ങനെയായിരുന്നോ !!!

"അതു ശരി ഇതെന്നാല്‍ നേരത്തേ തന്നെ അങ്ങു മൊഴിഞ്ഞൂടെ.ചുമ്മാ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാന്‍ വേണ്ടീട്ട്‌... എന്താ വേണ്ടത്‌??കയ്യീ പൈസ ഇല്ല അല്ലേ??"

പറയുമ്പം എല്ലാം പറയണമല്ലോ. മഹതീടെ ഏറ്റവും വലിയ ഹോബിയാണ്‌ കയ്യില്‍ പത്തു പൈസയില്ലാതെ കറങ്ങാന്‍ പോവുക എന്നുള്ളത്‌. (ആളൊരു ബുദ്ധിജീവിയായതു കൊണ്ട്‌ മറന്നു പോകുന്നതാണ്‌ കേട്ടോ). എന്നിട്ട്‌ എന്നെ വിളിച്ചിട്ട്‌ എണ്ണിപ്പെറുക്കും "അയ്യോ ഞാനെങ്ങനെ വീടെത്തും?ആരെയെങ്കിലും വിളിച്ചു പറ ഇതു വഴി വന്ന്‌ എന്നെ ഒന്നു ലിഫ്റ്റിക്കൊണ്ട്‌ പോവാന്‍" .

"പൈസയോ ? എന്തു പൈസ?? നീയെന്താ ഉറക്കത്തില്‍ പിച്ചും പേയും പറയുകയാണോ??ഒരു കാര്യം ചെയ്യ്‌ പോയി വാതിലു തുറന്നിട്‌. ഞാനിതാ വരുന്നു."

പണ്ടാരം ഇനി എഴുന്നേറ്റു പോയി വാതിലു തുറന്നു കൊടുക്കണം. ഈശ്വരാ എന്തെല്ലാം ബുദ്ധിമുട്ടാ ഒന്നു ജീവിച്ചു പോണേല്‌!!!

"ങാ സ്ലോ-മോഷനില്‍ വന്നാല്‍ മതി.ഞാന്‍ വാതില്‍ക്കലെത്തുമ്പോഴെക്കും ഒരു സമയമാകും."

എഴുന്നേറ്റ്‌ തല നേരെയായപ്പോഴാണ്‌ ബോധം വന്നത്‌.അല്ല ശാലിനി ഡെല്ലീലല്ലേ.ഞാന്‍ ബാംഗ്ലൂരും.ശ്ശൊ ആകെ കണ്‍ഫൂഷനായല്ലോ. ഇനിയിപ്പോ എന്നെ ഞെട്ടിക്കാന്‍ വേണ്ടി മുന്‍കൂട്ടി അറിയിക്കാതെ വന്നതാണോ. ആളാണെങ്കില്‍ ഉണ്ടായിരുന്ന ജോലിയൊക്കെ ഉപേക്ഷിച്ച്‌ ഇന്ത്യ മുഴുവന്‍ ഓടി നടന്ന്‌ ഡാന്‍സ്‌ പ്രോഗ്രാം അവതരിപ്പിക്കുകയാണ്‌.അതു വഴി ഇവിടെ എത്തീതായിരിക്കും. എന്നാലും ഒന്നറിയിച്ചില്ലല്ലോ..ഭീകരി.

"എന്റെ മന്ദബുദ്ധീ അതിനിങ്ങോട്ടുള്ള വഴിയറിയുമോ.വല്ല വീട്ടിലും ചെന്നു കേറി തല്ലു മേടിക്കാനാണോ പ്ലാന്‍?"

"നീയിതെന്നതൊക്കെയാ കൊച്ചേ പറയുന്നത്‌!!!"

അപ്പുറത്തു നിന്നുള്ള ശബ്ദത്തില്‍ ഞെട്ടല്‍,ആശങ്ക ,അത്ഭുതം തുടങ്ങി എല്ലാ നവരസങ്ങളും.അപ്പോഴാണ്‌ എന്റെ തലയിലും വെളിച്ചം വീണത്‌.തിരുവനന്തപുത്തെ നല്ലൊന്നാന്തരം നായര്‍ തറവാട്ടിലെ കുട്ടിയെങ്ങനാ തനി നസ്രാണി ഭാഷയില്‍ സംസാരിക്കുന്നത്‌.അതു മാത്രമല്ല ,ഞങ്ങള്‍ തമ്മില്‍ ഇന്നേ വരെ എടീ,നീ എന്നൊന്നും സംബോധിച്ചിട്ടുമില്ല.എവിടെയോ എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌. ചോദിച്ചു നോക്കുക തന്നെ

"അതേ ഇതേതു ശാലിനിയാ??"

"അല്ലാ നീ ദിവ്യേടെ അനിയത്തിയല്ലേ?"

"അതെല്ലോ" അപ്പം ആളതു തന്നെ.

"നിനക്കിതെന്നതാ പറ്റീത്‌!!അതു പോട്ടേ നീ തുണി മേടിയ്ക്കാന്‍ പോയില്ലേ ഇതു വരെ??"

ഞാന്‍ അത്ഭുതം കൊണ്ട്‌ വാ പൊളിച്ചു പോയി. കര്‍ത്താവെ ഇതെന്തൊരു മറിമായം!!!ഇതൊക്കെ എങ്ങനെ അറിഞ്ഞു.ഒരു കുപ്പായം തയ്ക്കാന്‍ കൊടുത്തിട്ട്‌ ഒരു മാസമായി.ആദ്യം പറഞ്ഞ രണ്ടവധീം തയ്യല്‍ക്കാരന്‍ തെറ്റിച്ചപ്പോള്‍ പിന്നെ വാശിയായി.അയാളതവിടെ സൂക്ഷിച്ച്‌ സൂക്ഷിച്ച്‌ ബുദ്ധിമുട്ടട്ടെ.എനിക്കു സൗകര്യമുള്ളപ്പഴേ പോയി വാങ്ങൂന്നൊക്കെ വീട്ടില്‍ നിന്ന്‌ ഘോരഘോരം പ്രഖ്യാപിച്ചതാണ്‌.പക്ഷെ അതെങ്ങനെ ശാലിനി അറിഞ്ഞു.ഇനി എന്റെ സ്വഭാവം നന്നായിട്ടറിയുന്നതു കൊണ്ട്‌ ചുമ്മാ ഒരു നമ്പറിട്ടതാണോ??പക്ഷെ അതല്ലല്ലോ പ്രധാന പ്രശ്നം.. ഈ നായര്‍പെണ്‍കൊടിയ്ക്ക്‌ എങ്ങനെ അച്ചായത്തീടെ ബാധ പിടികൂടി???

"ദിവ്യേമുണ്ടോ അവിടെ??"

"ഇല്ല. അയ്യോ ആരുണ്ടോന്നാ ചോദിച്ചത്‌??"

"ദിവ്യ"

"അതാരാ?? അയ്യോ ഇയാള്‍ക്കാളു തെറ്റീതാ..റോംഗ്‌ നമ്പര്‍"

"അപ്പോള്‍ നേരത്തേ പറഞ്ഞതോ ദിവ്യേടെ അനിയത്തിയാന്ന്‌??"

"സോറി എന്റെ ചേച്ചീടെ പേരും ഏതാണ്ടതു പോലെയാ. പെട്ടെന്നു കേട്ടപ്പോള്‍ തെറ്റിപ്പോയതാ."

അപ്പുറത്ത്‌ ഡും എന്ന്‌ ഫോണ്‌ കട്ടു ചെയ്തു.റോംഗ്‌നമ്പര്‍ വിളിച്ചതിന്‌ ഇങ്ങോട്ടു കിട്ടേണ്ട സോറി അങ്ങോട്ടു പറയേണ്ടിവന്നു. എന്റൊരു ഗതികേട്‌.എന്നാലും പോട്ടെ ഈ കണ്‍ഫൂഷന്‍ തീര്‍ന്നു കിട്ടീലോ.സത്യം പറയാലോ ഞാന്‍ എന്റെ സ്വന്തം മാനസികനിലയെ തന്നെ സംശയിച്ചു തുടങ്ങിയിരുന്നു.

ഇവിടം കൊണ്ട്‌ പ്രശ്നങ്ങളൊക്കെ തീരേണ്ടതായിരുന്നു. പക്ഷെ സംഭവാമീ യുഗേ യുഗേന്നല്ലേ. ഞാന്‍ ആലോചിച്ചു. എന്തു സംഭവിക്കുന്നതിനും ഒരു കാരണമുണ്ട്‌.ഇതും എന്തോ ഒരു നിമിത്തമാണ്‌.എന്തായിരിക്കും?? യുറേക്കാ...യുറേക്കാ...പിടികിട്ടി.. ഇന്ന്‌ ശാലിനീടെ ബര്‍ത്ത്ഡേ ആണ്‌.അതോര്‍മ്മിപ്പിക്കാന്‍ വേണ്ടി ദൈവം റോംഗ്‌നമ്പറിന്റെ രൂപത്തില്‍ വന്നതാണ്‌.ശ്ശൊ ചില സമയത്ത്‌ ഈ ദൈവത്തിന്റെ കാര്യം പറഞ്ഞാല്‍ നോവലെഴുതാനുണ്ട്‌.

പിന്നെ ഒട്ടും സമയം കളഞ്ഞില്ല.ഒരു ഗംഭീരന്‍ SMS വിട്ടു.'കണ്ടാ കണ്ടാ കൂടെ താമസിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഓര്‍മ്മിക്കാന്‍ പറ്റീട്ടില്ലെങ്കിലെന്താ, നമ്മള്‍ പിരിഞ്ഞ ശേഷം ഇയാളുടെ ഒരു കാര്യവും ഞാന്‍ മറന്നിട്ടില്ല. അതാണു കുഞ്ഞേ സ്നേഹം' എന്നീ ലൈനിലൊരു വികാരഭരിതമായ മെസേജ്‌ കാച്ചി കൃതാര്‍ഥയായി.അവിടംകൊണ്ടും തീര്‍ന്നില്ല അഹങ്കാരം..നേരെ ചേച്ചിയെ വിളിച്ചു.

"ഡീ നീ ശാലിനിയെ വിഷ്‌ ചെയ്തോ??"

"ചെയ്തു"

"അയ്യോ അപ്പോള്‍ നിനക്കോര്‍മ്മയുണ്ടായിരുന്നോ??" ഈ ചോദ്യം തികച്ചും അപ്രസക്തമാണ്‌. ഈ വക കാര്യങ്ങളുടെ സഞ്ചരിക്കുന്ന ഒരു ഡാറ്റാബേസാണ്‌ അവള്‍.

"എന്ത്‌?? സ്വാതന്ത്ര്യദിനമോ??"

"ശ്ശൊ. ഇന്നു നമ്മടെ ശാലിനീടെ പിറന്നാളല്ലേ.ഞാന്‍ മെസ്സേജയച്ചിട്ടുണ്ട്‌.കണ്ടോ കണ്ടോ നീ മറന്നു ..ബു ഹ ഹ"

"നിനക്കു വട്ടായോ. ശാലിനീടെ പിറന്നാളു നവംബറിലാ"

അയ്യോന്നൊരു ശബ്ദത്തോടെ ഞാന്‍ ഫോണ്‌ കട്ടു ചെയ്തു.ഇനി എന്തു ചെയ്യും.എറിഞ്ഞ കല്ലും അയച്ച മെസ്സെജും തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ..എന്നാലും എന്റെ ദൈവമേ നീയിക്കാണിച്ചത്‌ കൊലച്ചതിയായിപ്പോയി. സ്വാതന്ത്ര്യദിനത്തിന്റന്നെങ്കിലും ഈ അബദ്ധങ്ങളീന്ന്‌ എനിക്കൊരു മോചനം തരാരുന്നു.

എന്തായാലും ദൈവം സഹായിച്ചില്ലെങ്കിലും ഹച്ച്‌ കനിഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്‌ അങ്ങേര്‍ക്കു ബോധിച്ച മെസ്സേജും കോളുമൊക്കെയേ കടത്തിവിടാറുള്ളൂ.നെറ്റ്‌വര്‍ക്ക്‌ പ്രോബ്ലമാണത്രേ. എന്റെ സാഹിത്യം സഹിക്കാതെ ഈ മെസ്സേജും എടുത്ത്‌ ചവറ്റുകൊട്ടയിലിട്ടു എന്നു തോന്നുന്നു.കാരണം അങ്ങേ സൈഡീന്ന്‌ ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല..ങ്‌ഹാ അബദ്ധം പറ്റുന്നവര്‍ക്ക്‌ ഹച്ച്‌ തുണ. അല്ലാതെന്തു പറയാന്‍....

Saturday, August 4, 2007

കണി കാണും നേരം...

"ഇവിടെല്ലാരും കുട്ടീടെ അതേ എയ്ജ്‌ഗ്രൂപ്പിലുള്ളവരാണ്‌.യു വില്‍ ലൈക്കിറ്റ്‌..പുതിയ ഹോസ്റ്റലായതു കൊണ്ട്‌ അധികം ആളും ബഹളവുമൊന്നുമുണ്ടാവില്ല."

മലയാളിയായ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫോണിലൂടെ ഉറപ്പു തന്നപ്പോഴേ മനസ്സു പറഞ്ഞു" ദേ നീ തേടിക്കൊണ്ടിരിക്കുന്ന വള്ളി തന്നെ കാലില്‍ ചുറ്റിയിരിക്കുന്നു.ഒരു പാര്‍പ്പിടത്തിനു വേണ്ടിയുള്ള അന്വേഷണം ഇവിടെ അവസാനിക്കുന്നു.ഇനീം എന്തോന്നാലോചിച്ചോണ്ടു നില്‍ക്കുവാ?? ചുമ്മാ പോയി ജോയിന്‍ ചെയ്യ്‌ കൊച്ചേ. ചലോ വര്‍ക്കിംഗ്‌ വിമന്‍സ്‌ ഹോസ്റ്റല്‍...."

വര്‍ണ്ണശബളമായ അന്തരീക്ഷം. എങ്ങും പൊട്ടിച്ചിരികളും വളകിലുക്കങ്ങളും കലപിലാരവങ്ങളും.ചങ്ങമ്പുഴയുടെ ഭാഷയില്‍ പറഞ്ഞാല്‍ "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം.".എന്തു രസമായിരിക്കും!! ഇതൊക്കെ ആലോചിച്ചപ്പോഴേ സത്യം പറഞ്ഞാല്‍ രോമാഞ്ചം വന്നു പോയി."ശ്ശൊ ഈ ബുദ്ധി എനിക്കു നേരത്തെ തോന്നാത്തതെന്താ" എന്ന് നാടോടികാറ്റ്‌ സ്റ്റെയിലിലൊരു ഇച്ഛാഭംഗവും.

ചെന്നു കേറി രണ്ടു ദിവസം കഴിഞ്ഞപ്പോഴേ നടുക്കുന്ന ആ സത്യം ഞാന്‍ മനസ്സിലാക്കി.ഒരു പ്രിയദര്‍ശന്‍ സിനിമ പോലെയായിരിക്കും എന്നു കരുതി വന്നു കയറിയ സ്ഥലം യഥാര്‍ത്ഥത്തില്‍ ഏതോ ഒരു താടി-ബുദ്ധിജീവി ഡിപ്രഷന്റെ മൂര്‍ദ്ധന്യത്തിലിരിക്കുമ്പോള്‍ പടച്ചുവിട്ട അവാര്‍ഡ്‌ സിനിമ പോലെ വിരസം. വര്‍ക്കിംഗ്‌ വിമന്‍സ്‌ ഹോസ്റ്റലെന്നൊക്കെ പറയാമെങ്കിലും അവിടെ ആകെയുള്ള പതിനഞ്ചന്തേവാസികളില്‍ പന്ത്രണ്ടും സ്റ്റുഡന്റ്സാണ്‌. ഞാനിതു വരെ കേട്ടിട്ടു പോലുമില്ലാത്ത ഓരോരൊ മത്സരപരീക്ഷകള്‍ക്കുള്ള കോച്ചിംഗിനു വന്നിരിക്കുന്നവര്‍. തലേലെക്കൊന്നും കയറുന്നില്ലെങ്കിലും എപ്പോഴും 'പൊത്തകം' മുന്‍പില്‍ വേണമെന്നു പ്രതിജ്ഞയെടുത്തിരിക്കുന്ന അവരോടൊക്കെ എന്തു മിണ്ടാനും പറയാനും. അതുകൊണ്ടു ഞാനും എന്റെ മുറിയിലേക്കൊതുങ്ങിക്കൂടി.രണ്ടു പേര്‍ക്കുള്ള റൂമാണെങ്കിലും നിലവില്‍ ഞാനൊരുത്തിയേയുള്ളൂ ആ മുറിയില്‍.അങ്ങനെ 'എകാന്തതയുടെ അപാരതീരം' പോലെയുള്ള ആ മുറിയിലെക്കാണ്‌ ഒരു തൃസ്സന്ധ്യയ്ക്ക്‌ എനിക്കു കൂട്ടായി രൂപീന്ദര്‍ എന്ന റൂബി കടന്നു വന്നത്‌.

ആദ്യത്തെ അരമണിക്കൂറുനേരത്തെ സംഭാഷണത്തില്‍ നിന്നു തന്നെ കൊച്ചിന്റെ അവതാരോദ്ദേശ്യം പിടികിട്ടി.സി-എ-യ്ക്കു പഠിക്കാനാണെന്നും പറഞ്ഞാണ്‌ വരവെങ്കിലും ഡെല്ലീല്‌ അടിച്ചു പൊളിക്കുകയാണ്‌ ഉദ്ദേശ്യം.പഞ്ചാബിലെവിടെയോ ഉള്ള ഗോതമ്പ്‌ പാടങ്ങളില്‍ പണം വിളയിക്കുന്ന മാ-ബാപ്പുമാരുടെ ഏകപുത്രി.അവരുടെ സ്നേഹമാണെങ്കില്‍ ക്രെഡിറ്റ്‌-കാര്‍ഡിന്റെ രൂപത്തില്‍ മകളുടെ ബാഗിലിരിക്കുന്നു. പിന്നെന്തിനു കഷ്ടപ്പെട്ടു പഠിക്കണം??.എനിക്കാണെങ്കില്‍ ഇങ്ങനത്തെ ജന്മങ്ങളെ കാണുന്നതേ ചതുര്‍ത്ഥിയാണ്‌(ശുദ്ധമലയാളത്തില്‍ അസൂയ എന്നും പറയാം).അതുകൊണ്ട്‌ ഗൗരവം വിടാതെ "എന്നാലിനി കുട്ടി ഇരുന്നു പഠിച്ചോളൂ., എനിക്കല്‍പ്പം വായിക്കാനുണ്ട്‌" എന്നും പറഞ്ഞ്‌ ഞാന്‍ ഒരു ബുക്കുമെടുത്ത്‌ ആവശ്യത്തിലധികം ആത്മാര്‍ത്ഥതയോടെ വായന തുടങ്ങി. കണ്ണു ബുക്കിലാണെങ്കിലും ചെവീം ശ്രദ്ധേം മുഴുവന്‍ സഹമുറിയയിലേക്ക്‌ ട്യൂണ്‍ ചെയ്തുവച്ചിരിക്കുകയാണ്‌.അഞ്ചു മിനിട്ടു കഴിഞ്ഞിട്ടും അവിടുന്നനക്കമൊന്നുമില്ല. നോക്കുമ്പോള്‍ കൊച്ച്‌ എന്റെ കട്ടിലിലേക്കും നോക്കി നിര്‍ന്നിമേഷയായി ഇരിക്കുകയാണ്‌. അതിലത്ഭുതമൊന്നുമില്ല..ആരു കണ്ടാലും രണ്ടാമതൊന്നും കൂടി നോക്കിപ്പോകുന്ന അവസ്ഥയിലാണ്‌ കട്ടില്‍.അതിന്റെ മുകളില്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ പത്രങ്ങളും കുറെ ബുക്കുകളും ചിതറിക്കിടക്കുന്നതു കണ്ടാല്‍ 'ഇവളിതെവിടെ കിടക്കുന്നു" എന്ന ന്യായമായ സംശയം ആര്‍ക്കും തോന്നിപ്പോകും (നിങ്ങളോടായതു കൊണ്ടു പറയാം.. രാത്രി കിടക്കാന്‍ നേരത്ത്‌ ഞാന്‍ അതെല്ലാം വാരിയെടുത്ത്‌ താഴേയ്ക്കിടും.രാവിലെ മുറി അടിച്ചു വാരുന്ന ചേച്ചി വന്ന്‌ അതെടുത്ത്‌ വീണ്ടും കട്ടിലിനു മുകളിലേക്കിടും. എല്ലാ ദിവസവും ഇത്‌ റിപീറ്റ്‌ ചെയ്യുന്നു. രണ്ടു പേരും ഖുശി ഖുശി).

"ഞാനൊരു കാര്യം ചോദിച്ചോട്ടേ??"

"ഉം ചോദിച്ചോളൂ" ഞാന്‍ അല്‍പ്പം കനത്തില്‍ തന്നെ മറുപടി കൊടുത്തു.

"എനിക്കു രാവിലെ കിഴക്കോട്ടെഴുന്നേല്‍ക്കണം" കൊച്ചു മടിച്ചു മടിച്ചു പറഞ്ഞു.

എനിക്കെല്ലാം മനസ്സിലായി.ഡെല്ലീല്‌ കിഴക്കുദിക്കെവിടെയാണെന്ന്‌ കൊച്ചിനു മനസ്സിലാകുന്നില്ല. അതു കണ്ടുപിടിക്കാന്‍ വേണ്ടി ഒരു ബുദ്ധിജീവിയെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന എന്റെ സഹായം തേടുകയാണ്‌.കര്‍ത്താവേ ഇപ്പം മാനം കപ്പലു കേറി പോവുമല്ലോ...കിഴക്കും തെക്കും വടക്കുമൊക്കെ പോട്ടെ ഇടതും വലതും വരെ എനിക്ക്‌ കണ്‍ഫ്യൂഷനാണ്‌.ഞാന്‍ പണ്ടത്തെ ജ്യോഗ്രഫിക്ലാസ്സിലേക്ക്‌ മനസ്സുകൊണ്ടൊരു മടക്കയാത്ര നടത്തി നോക്കി. അവിടെ തൂക്കിയിട്ടിട്ടുള്ള മാപ്പിന്റെ മൂലയ്ക്ക്‌ കുരിശു പോലെ വരച്ച്‌ N,S,E,W എന്നൊക്കെ അടയാളപ്പെടുത്തീട്ടുണ്ടാവും. കിണഞ്ഞു ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.അന്ത കാലത്തേ അതോര്‍ക്കാന്‍ പറ്റീട്ടില്ല. പിന്നെയാ ഇപ്പോ. ഞാന്‍ കീഴടങ്ങാന്‍ തന്നെ തീരുമാനിച്ചു.

"അതല്ലേ കിഴക്ക്‌??" എന്റെ കട്ടിലിനടുത്തുള്ള ജനലിലേക്ക്‌ കൈ ചൂണ്ടി കൊച്ച്‌ ചോദിച്ചു.

"അതിന്‌??" ഞാന്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചു. ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. അല്ല അറിഞ്ഞിട്ടു വേണ്ടെ പറയാന്‍....

"എനിക്കീ കട്ടില്‍ തരുമോ. രാവിലെ സൂര്യനെ കണ്ട്‌ എഴുന്നേല്‍ക്കാനാ.അല്ല ത്രേസ്യയ്ക്കും അങ്ങനെയുള്ള ശീലമുണ്ടെങ്കില്‍ വേണ്ട.."

അതു ശരി ഇതിനാണെന്നെ ഈ കൊച്ച്‌ ഇത്ര നേരം ടെന്‍ഷനടിപ്പിച്ചത്‌. എനിക്കാണെങ്കില്‍ രാവിലെ എഴുന്നേല്‍ക്കണമെന്നേ തോന്നാറില്ല.പിന്നെയല്ലേ സൂര്യനും ചന്ദ്രനുമൊക്കെ അവിടെത്തന്നെയുണ്ടോന്നു നോക്കല്‌....അല്ലെങ്കിലും ഞാനെഴുന്നെല്‍ക്കുന്ന സമയമാകുമ്പോഴേക്കും സൂര്യന്‍ പകുതിവഴിക്കെത്തീട്ടുണ്ടാവും.

"അതിനെന്താ. നോ പ്രോബ്സ്‌" .ഞാന്‍ മാലാഖയായി.എന്റെ സ്ഥാവര ജംഗമ വസ്തുക്കളൊക്കെയെടുത്ത്‌ മറ്റേ കട്ടിലിലേക്കു കുടിയേറുകയും ചെയ്തു.

ഒരു പരോപകാരം ചെയ്ത ചാരിതാര്‍ഥ്യത്തോടെ ഉറങ്ങാന്‍ കിടന്ന എന്നെ റൂബി വിളിച്ചുണര്‍ത്തി."ആ ജനല്‍ തുറക്കാന്‍ പറ്റുന്നില്ല. ആരോ കയറിട്ട്‌ കെട്ടി വച്ചിരിക്കുന്നു"

അപ്പോഴാണ്‌ ഞാനും അതോര്‍ത്തത്‌.ഞാന്‍ കാണുമ്പോഴെ അതങ്ങനെയാണ്‌.ചരടിട്ടു കെട്ടിവച്ചിരിക്കുന്ന ജനലും വാതിലുമൊക്കെ തുറന്നു നോക്കാന്‍ ഞാന്‍ മണിച്ചിത്രത്താഴിലെ ശോഭനയൊന്നുമല്ലല്ലോ. അല്ലേലും അതൊരു വെല്യ പ്രശ്നമായി എനിക്കിതു വരെ തോന്നീട്ടുമില്ലായിരുന്നു. എന്നാലും എന്തെങ്കിലും വിശ്വസനീയമായ കാരണം പറഞ്ഞില്ലെങ്കില്‍ കൊച്ച്‌ ഈ രാത്രി മനസ്സമാധാനമായി ഉറങ്ങില്ല. അതു കൊണ്ട്‌ പെട്ടെന്നു ബുദ്ധീലു തോന്നിയ കാര്യം പറഞ്ഞു.

"അതു കൊതുകു കേറാതിരിക്കാനാ.ലോക്ക്‌ ചെയ്താലും ചെറിയ വിടവുണ്ട്‌. അതു കൊണ്ടാ കെട്ടിവച്ചിരിക്കുന്നത്‌".

ശുദ്ധനുണ. ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആന കുത്തിയാല്‍ പോലും ഞാനറിയൂല്ല. പിന്നെയാ ഇത്തിരീം പോന്ന കൊതുക്‌.....

"അയ്യോ അപ്പോള്‍ ഞാനെങ്ങനെ സൂര്യനു പൂജ ചെയ്യും??" കൊച്ച്‌ വിടുന്ന മട്ടില്ല.

"ഒരു കാര്യം ചെയ്യ്‌.ആ ബാല്‍ക്കണിയും അങ്ങോട്ടു തന്നെയാണ്‌ തുറക്കുന്നത്‌. രാവിലെ അങ്ങോട്ടിറങ്ങി നിന്ന്‌ ലാവിഷായി പൂജ ചെയ്തോ.അപ്പുറത്ത്‌ മൈതാനമായതു കൊണ്ടും റൂം രണ്ടാം നിലയിലായതു കൊണ്ടും സൂര്യനെ ക്ലിയറായി കാണുകയും ചെയ്യാം." ഞാന്‍ പരിഹാരം നിര്‍ദ്ദേശിച്ചു.

അടുത്ത ദിവസം അതിരാവിലെ തന്നെ ഞാന്‍ ചമ്പക്കുളം കായലിലൂടെ ഒരു തോണിയും തുഴഞ്ഞ്‌ താറാവുകളെയും മേച്ചു കൊണ്ട്‌ എന്റെ ചെമ്മീന്‍ കെട്ടിലേക്കു പോവുകയായിരുന്നു-സ്വപ്നത്തില്‌ (അതിരാവിലെ കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമെന്നെവിടെയോ കേട്ടിട്ടുണ്ട്‌. അതു കൊണ്ട്‌ രാവിലെ അലാറംവെച്ചുന്നേറ്റ്‌ നടക്കണംന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഞാന്‍ കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി സ്വപ്നം കാണാറുണ്ട്‌. എന്റെയൊരു ബുദ്ധി..). പെട്ടെന്ന്‌ ആരോ വാതില്‍ തള്ളിത്തുറന്നോടിക്കയറുന്ന ശബ്ദം കേട്ടു. എന്റെ താറാവുകള്‍ ചിതറിയോടി. തോണി മറിഞ്ഞു. ഞാന്‍ ഞെട്ടിയെഴുന്നെറ്റു. കട്ടിലിലിരുന്ന്‌ ചറപറാന്ന്‌ എന്തൊക്കെയോ പുലമ്പുന്ന റൂബി. ഇനിയിത്‌ സുകൃതജപം പോലെ വല്ലതുമാണോ?? അതിത്ര ദേഷ്യത്തോടെ ചൊല്ലുന്നതെന്തിന്‌?ഈ പഞ്ചാബീസിന്റെ ഓരോരോ രീതികള്‍!!!

ചുമ്മാ ആലോചിച്ച്‌ രാവിലെ തന്നെ തലച്ചോറിനു പണികൊടുക്കണ്ടാന്നു വെച്ച്‌ ഞാന്‍ നേരിട്ടു തന്നെ കാര്യം ചോദിച്ചു.

"എന്താ പൂജ കഴിഞ്ഞോ?"

അതിനു കിട്ടിയ മറുപടി ഒരു നോട്ടമായിരുന്നു. 'അല്ലിക്കാഭരണമെടുക്കാന്‍ പോവണ്ട' എന്നു പറഞ്ഞ സുരേഷ്‌ഗോപിയെ ശോഭന നോക്കീയ ആ നോട്ടമില്ലേ .അതൊന്നും ഇതിന്റെ ഏഴയലോക്കത്തു പോലും വരില്ല.

ങാഹാ എന്നാല്‍ പിന്നെ രണ്ടിലൊന്നറിഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂ.എന്റെ കുറ്റാന്വേഷണ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു.ഒന്നുകില്‍ ബാല്‍ക്കണിയില്‍ ഒളിച്ചു നിന്ന കള്ളന്‍ കൊച്ചിനെ കേറിപ്പിടിച്ചു അല്ലെങ്കില്‍ താഴെ മൈതാനത്തു ഒരു അജ്നാത ശവം കണ്ട്‌ കൊച്ചു ഞെട്ടി. രണ്ടായാലും എന്നേ പോലുള്ള മലയാളീസാണെങ്കില്‍ പേടിച്ചു കൂവിവിളിച്ച്‌ ആളെക്കൂട്ടും.റൂബി പഞ്ചാബിയായതു കൊണ്ട്‌ ദേഷ്യം കൊണ്ടു വിറയ്ക്കുന്നു. ഒരോരോ നാട്ടില്‍ ഒരോരോ രീതികള്‍ !!! ഇല്ലാത്ത ധൈര്യമുണ്ടാക്കി ഞാന്‍ ചോദിച്ചു.

"എന്താ കാര്യം.എന്തെങ്കിലും കണ്ടു പേടിച്ചോ??."

"ഇല്ല"എന്റെ ശ്വാസം നേരെ വീണു.

"പിന്നെ"

മറുപടിയായി റൂബി പുറത്തേക്കു കൈ ചൂണ്ടി. ഞാന്‍ കണ്ണും തിരുമ്മി ബാല്‍ക്കണിയിലേക്കു നടന്നു.സൂര്യനവിടെ ഒരറ്റത്ത്‌ ഉറക്കം തൂങ്ങി നില്‍ക്കുന്നുണ്ട്‌. പിന്നെന്താ പ്രശ്നം?? ഞാന്‍ താഴേക്കു നോക്കി. താഴെ മതിലിനപ്പുറത്ത്‌ കുറെ ചേച്ചിമാരിരുന്ന്‌ കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്‌. ആ മൈതാനത്തിന്റെ അങ്ങേ അറ്റത്തുള്ള ചേരിയിലെ അന്തേവാസികളാണ്‌. ഇതെന്ത്‌ കുടുംബശ്രീ മീറ്റിംഗോ. ഇത്രേം രാവിലെയോ??. ഞാന്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.ചര്‍ച്ച ചെയ്യുന്നതിനൊപ്പം ചേച്ചിമാര്‍ ഒഴിച്ചുകൂടാനാവാത്ത ചില കര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നുണ്ട്‌. എന്റെ കണ്ണിന്റെ ഫ്യൂസടിച്ചു പോയി. രാവിലെ സൂര്യനെ മണിയടിച്ച്‌ നല്ല ദിവസം തുടങ്ങാം എന്നു വിചാരിച്ചു ചെന്ന റൂബി കണികണ്ടത്‌ ഈ കാഴ്ചയാണ്‌.ഞെട്ടിയതില്‍ അത്ഭുതമില്ല.

കാര്യം പറഞ്ഞാല്‍ ആ ചേരിക്കു വേണ്ടി ഒരു പൊതുകക്കൂസ്‌ സര്‍കാര്‌ നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട്‌. പക്ഷെ അതില്‍ കയറണമെങ്കില്‍ എന്തോ ചെറിയ പൈസ കൊടുക്കണം.ചുമ്മാ വെയ്സ്റ്റാക്കി കളയുന്ന സാധനത്തിനു വേണ്ടി പണം ചിലവാക്കുന്നത്‌ (അതെത്ര കുറഞ്ഞ തുകയാണെങ്കിലും) മണ്ടത്തരമാണെന്ന്‌ എക്കണോമിക്സ്‌ പഠിച്ചിട്ടില്ലെങ്കിലും അവര്‍ക്കറിയാമായിരുന്നു. അതു കൊണ്ട്‌ അതിരാവിലെ തന്നെ പാട്ടേം കുപ്പീമൊക്കെയെടുത്ത്‌ കുടുംബമായി അവര്‍ വിശാലമായ ആ മൈതാനത്തിലേക്കു വരും.അങ്ങനെ രൂപപ്പെട്ട ഒരു 'ലേഡീസ്‌ ടോയ്‌ലറ്റ്‌'ആയിരുന്നു ആ ഞങ്ങളുടെ റൂമിനു താഴെയുള്ള ആ ഏരിയ.രാവിലെ എഴുന്നേറ്റ്‌ ബാല്‍ക്കണിയില്‍ പോയി നിന്ന്‌ ശുദ്ധവായു ആസ്വദിക്കുന്ന ദുശ്ശീലമൊന്നുമില്ലത്തതു കൊണ്ട്‌ പാവം ഞാന്‍ ഇതൊന്നും അറിഞ്ഞതുമില്ല.

അപ്പോള്‍ 'ഈ കണി കാണാനാണോ എന്നെ ഇങ്ങോട്ടു പറഞ്ഞുവിട്ടത്‌' എന്ന ചോദ്യമാണ്‌ കൊച്ചിന്റെ നോട്ടത്തിലടങ്ങിയിരിക്കുന്നത്‌. എന്റെ നിരപരാധിത്വം എങ്ങനെ തെളിയിക്കും എന്റെ മുത്തപ്പാ..

"and this is the capital of Inida!!pathetic!!!...."

തിരിഞ്ഞു നോക്കിയപ്പോള്‍ ദേഷ്യം കൊണ്ടു ചുവന്ന മുഖത്തോടെ റൂബി നില്‍ക്കുന്നു.ഹാവൂ രക്ഷപെട്ടു.. ഞാനല്ല , ഡെല്ലി നഗരമാണ്‌ പ്രതിസ്ഥാനത്തുള്ളത്‌.'അതിനെന്നോടെന്തിനു ചൂടാവുന്നു. ഞാനാണോ ഇതിനെ തലസ്ഥാനമായി പ്രഖ്യാപിച്ചത്‌' എന്നൊരു ചോദ്യം എന്റെ നാവിന്റെ തുമ്പുവരെയെത്തി. പക്ഷെ പുറത്തേയ്ക്കു വന്നത്‌ മറ്റൊരു ചോദ്യമായിരുന്നു.

"സൂര്യനെ കാണാന്‍ മുകളിലെക്കല്ലേ നോക്കണ്ടത്‌.ഇയാളെന്തിനാ താഴേക്കു നോക്കിയത്‌??"

അതിന്റെ മറുപടിയ്ക്ക്‌ ഞാന്‍ കാത്തു നിന്നില്ല. പഞ്ചാബില്‌ റബ്ബര്‍ ഷീറ്റിന്റെ കനത്തിലുള്ള ചപ്പാത്തീം കഴിച്ചു വളര്‍ന്നവരോട്‌ കയ്യാങ്കളിക്കു നില്‍ക്കാനുള്ള ആരോഗ്യമൊന്നും കഞ്ഞീം ചമ്മന്തീം കഴിച്ചു വളര്‍ന്ന നമ്മക്കില്ല എന്ന ബോധമുള്ളതുകൊണ്ടു മാത്രം ഞാന്‍ ഓടിപ്പോയി പുതപ്പിനടിയില്‍ കയറി എന്റെ മറിഞ്ഞു പോയ തോണി നിവര്‍ത്തിവച്ച്‌ യാത്ര തുടര്‍ന്നു....