Thursday, June 28, 2007

അനുഭവങ്ങള്‍ ..പാളിച്ചകള്‍-2

ദിവസവും രാവിലെ രണ്ട്‌ കിലോമീറ്റര്‍ ദൂരെയുള്ള പള്ളിയില്‍ പോവുകയും വൈകുന്നേരം മുടങ്ങാതെ കുരിശു വരയ്ക്കുകയും ചെയ്യുന്ന കുഞ്ഞാടുകളാണ്‌ എന്റെ അമ്മവീട്ടുകാരെങ്കില്‍, പപ്പേടെ വീട്ടില്‍ ആകെ ഒരു ചുവപ്പുമയമാണ്‌.മുഴുവനും സഖാക്കളാണ്‌. ഈ ഒരു ആശയപരമായ അന്തരം രണ്ടുവീട്ടുകാര്‍ക്കും ഞങ്ങള്‍ കുട്ടികളോടുള്ള പെരുമാറ്റത്തിലും പ്രകടമായിരുന്നു. 'ഉള്ളവന്‍ ഇല്ലത്തവനു കൊടുക്കുക' എന്നുള്ള ബൈബിള്‍വചനപ്രകാരം അമ്മവീട്ടില്‍ നിന്ന്‌ വെക്കേഷന്‍ കഴിഞ്ഞു വരുമ്പോള്‍ നല്ലൊരു തുക ഞങ്ങളുടെ കയ്യില്‍ തടഞ്ഞിരുന്നു.ഒരു പണിയും ചെയ്യാതെ ചുമ്മാ കിടന്നുറങ്ങിയാലും കറക്ടായി പൈസ കിട്ടും എന്നാല്‍ പപ്പേടെ വീട്ടിലോ 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മടെതാകും പൈങ്കിളിയേ' ലൈനാണ്‌. അതായത്‌ വയലു കൊയ്താലേ , അല്ലെങ്കില്‍ മേലനങ്ങി പണിയെടുത്താലേ അവിടെ നിന്ന്‌ വല്ലതും തടയൂ.

ഇന്നത്തെ പോലെ നമ്മുടെ നേരെ വരുന്ന പണി എങ്ങനെ മറ്റുള്ളവന്റെ തലയിലിടാം എന്ന ചിന്ത അന്നില്ലാതിരുന്നതു കൊണ്ടും അതുകൊണ്ടുണ്ടാകുന്ന ധനലാഭം ഓര്‍ത്തും എന്തു പണി ചെയ്യാനും ഞങ്ങള്‍ തയ്യാറായിരുന്നു.പപ്പേടെ വീട്ടില്‍ ചെന്ന്‌ കുപ്പായം മാറും മുന്‍പേ തന്നെ "അമ്മച്ചീ എന്തെങ്കിലും പണി തരൂ പ്ലീസ്‌" എന്നഭ്യര്‍ത്ഥിക്കുന്ന ഞങ്ങള്‍ അന്നാട്ടിലെ കുട്ടികള്‍ക്ക്‌ ഒരു മാതൃകയായിരുന്നു.

അങ്ങനെയൊരു അവധിക്കാലത്താണ്‌ ഈ സംഭവം നടക്കുന്നത്‌.പതിവു പോലെ തന്നെ ഞങ്ങള്‍ കുട്ടികള്‍- ഞാന്‍,കുട്ടാപ്പി,സന്ധ്യാപ്പി-ഒരു തൊഴിലിനു വേണ്ടി ഉഴറി നടക്കുകയാണ്‌.ഇതില്‍ ഞാന്‍ ഞാനും കുട്ടാപ്പി എന്റെ നേരനിയനും, സന്ധ്യാപ്പി എന്റെ നേര്‍കസിനുമാണ്‌ . ( ക്ഷമിക്കണം ..ഉണ്ണിയാര്‍ച്ച സീരിയലിന്റെ ഹാംഗ്‌-ഓവറാണ്‌ ഈ 'നേര്‍' പ്രസരം). എന്റെ 'ഒരു റബ്ബര്‍ വീരഗാഥ' പാണന്മാര്‍ പാടിപ്പാടി അവിടെയുമെത്തിയതു കൊണ്ട്‌ റബ്ബറുമായി ബന്ധപ്പെട്ട ഒരു പണിയും (ഒട്ടുപാല്‍ പറിക്കുക, വീണു പോയ ചിരട്ട യഥാസ്ഥാനത്തു വയ്ക്കുക etc) തരാന്‍ അമ്മച്ചി തയ്യറായില്ല.പിന്നെയുള്ള jobvacancies എല്ലാം അമ്മച്ചീടെ ശിങ്കിടികളായ കുട്ടിച്ചേടത്തി, കുഞ്ഞിരാമന്‍,ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന്‌ ഫില്ല്‌ ചെയ്തുവച്ചിരിക്കുകയാണ്‌.അങ്ങനെ രണ്ടു ദിവസം തൊഴില്‍രഹിതരായി നടന്നു കഴിഞ്ഞപ്പോള്‍ ഒരു Temperory post ഒത്തുകിട്ടി. ഞങ്ങളുടെ മുഖ്യശത്രുവായ കുട്ടിച്ചേടത്തി സുഖമില്ലാതെ ലീവെടുത്ത ഒഴിവില്‍ 'കശുവണ്ടി പെറുക്കുക' എന്ന ജോലിയിലേക്കാണ്‌ posting.

അങ്ങനെ ഞങ്ങള്‍ രാവിലെതന്നെ ബക്കറ്റുകളും ചാക്കുമൊക്കെയായി ജോലിസ്ഥലത്തേക്കു പുറപ്പെട്ടു.ഒരു വെല്യ മലേലാണ്‌ കശുമാവിന്‍ തോട്ടം.മലകേറ്റം ആരംഭിച്ചപ്പോള്‍ തന്നെ ആദ്യത്തെ ആവേശമൊക്കെ പതുക്കെ ചോര്‍ന്നു പോകാന്‍ തുടങ്ങി.കഷ്ടിച്ച്‌ ഒരാള്‍ക്ക്‌ നടക്കന്‍ പറ്റുന്ന കുത്തനെയുള്ള വഴി.രണ്ടു സ്റ്റെപ്പ്‌ മോളിലേക്കു വച്ചല്‍ ഒരു സ്റ്റെപ്പ്‌ താഴേക്കു തെന്നും.ഇതിനിടയ്ക്ക്‌ ചില അമ്മച്ചിമാരും അപ്പച്ചന്മാരും നരുന്തു പിള്ളേരുമൊക്കെ ഞങ്ങളെ പുച്ഛത്തോടെ നോക്കിക്കൊണ്ട്‌ "വഴി താ പിള്ളാരേ"-ന്നും പറഞ്ഞ്‌ പുട്ടുപോലെ മോളിലേയ്ക്ക്‌ കേറിപോകുന്നുമുണ്ട്‌.(കുറ്റം പറയരുതല്ലോ, അതില്‍ ചിലരൊക്കെ ഞങ്ങളുടെ കയ്യില്‍ പിടിച്ച്‌ വലിച്ചു കേറ്റി സഹായിച്ചിരുന്നു)എന്തായാലും ഒരുവിധത്തില്‍ വലിഞ്ഞും നിരങ്ങിയുമൊക്കെ ഉച്ചയായപ്പോള്‍ തോട്ടത്തിലെത്തി.അവിടെയാണെങ്കില്‍ നിറയെ കശുമാങ്ങകള്‍ ചുമ്മാ നിലത്ത്‌ വീണു കിടക്കുകയാണ്‌. ഞങ്ങളുടെ ക്ഷീണമൊക്കെ പമ്പ കടന്നു.അതൊക്കെ ആക്രാന്തത്തൊടെ പെറുക്കി ബക്കറ്റിലിട്ടും ഇടക്കിടക്ക്‌ കൊള്ളാം എന്നു തോന്നുന്ന കശുമാങ്ങകള്‍ വായിലേക്കിട്ടും ഞങ്ങള്‍ മുന്നേറി.അങ്ങനെ കുറച്ചു മുകളിലെത്തിയപ്പോഴേക്കും മൂന്നു പേരുടെയും ബക്കറ്റ്‌ നിറഞ്ഞു.

"എല്ലാവരും പെറുക്കിയതൊക്കെ ഇവിടെ കൂട്ടിയിടൂ. നമ്മക്ക്‌ ഇരിഞ്ഞ്‌ കശുവണ്ടി ചാക്കിലേക്കിടാം"

കൂട്ടത്തില്‍ മുതിര്‍ന്നവളായ എന്റെ നിര്‍ദ്ദേശം സംഘാംഗങ്ങള്‍ ശിരസ്സാ വഹിച്ചു. മൂന്നു പേരും അവരവരുടെ ബക്കറ്റ്‌ അവിടെ കമഴ്ത്തി.കണ്ണടച്ചു തുറക്കുന്നതിനു മുന്‍പാണ്‌ അതു സംഭവിച്ചത്‌ . ഓരോ കശുമാങ്ങയും താഴേക്കുരുണ്ട്‌ ഏതേതു സ്ഥലത്തു നിന്നാണോ അതിനെ പെറുക്കിയെടുത്തത്‌ അവിടെത്തന്നെ തിരിച്ചു പോയി പ്രതിഷ്ഠിച്ചു.ഐസക്‌ ന്യൂട്ടണ്‍ പണ്ട്‌ തലേല്‍ ആപ്പിള്‍ വീണപ്പോള്‍ ഞെട്ടി ഗുരുത്വാകര്‍ഷണം ഗുരുത്വാകര്‍ഷണമ്ന്ന്‌ അലറിയ സംഭവം സത്യമാണെന്ന്‌ ആ കശുമാങ്ങകള്‍ ഞങ്ങളെ പഠിപ്പിച്ചു.

ആദ്യത്തെ പരാജയത്തിന്റെ ക്ഷീണം അടുത്തൊരു വീട്ടില്‍ ചെന്ന്‌ ഓരോ ഗ്ലാസ്‌ വെള്ളം കുടിച്ചു തീര്‍ത്ത്‌ ഞങ്ങള്‍ വീണ്ടും പണിക്കിറങ്ങി.ആദ്യത്തെ സംഭവത്തില്‍ നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌ ഇത്തവണ നിരപ്പായ സ്ഥലങ്ങളില്‍ ഇട്ടു മാത്രമാണ്‌ കശുവണ്ടി ഇരിഞ്ഞെടുത്തിരുന്നത്‌.അങ്ങനെ മുന്നേറിയ ഞങ്ങളുടെ മുന്നിലതാ പുതിയൊരു പ്രതിസന്ധി.ഒരു പാറ. .ആ പാറയിലൂടെ വലിഞ്ഞു കേറിയാല്‍ മാത്രമേ മുകളിലുള്ള തട്ടിലെ കശുവണ്ടി പെറുക്കാന്‍ പറ്റൂ.ഇവിടെവിടെയെങ്കിലും മുകളിലേക്കു കയറാന്‍ സ്റ്റെപ്പുണ്ടായിരിക്കും എന്നും പറഞ്ഞ്‌ ആ പാറയില്‍ ഗവഷണം നടത്തിക്കൊണ്ടിരുന്ന എന്നെയും കുട്ടാപ്പിയെയും ഞെട്ടിച്ചു കൊണ്ട്‌ സന്ധ്യാപ്പി പ്രഖ്യാപിച്ചു.

"പിന്നേ ഈ മലമോളിലല്ലേ സ്റ്റെപ്പ്‌ പണിയുന്നേ. ഞങ്ങടവിടെയൊക്കെ ഇതു പോലെയുള്ള ഒത്തിരി പാറകളുണ്ട്‌. ഈ പാറേ പൊത്തിപ്പിടിച്ച്‌ അങ്ങു കയറിയാല്‍ മതി"

ഓ പിന്നെ ഇവളൊരു കര്‍ഷകപുത്രി...ഞങ്ങള്‍ മനസ്സില്‍ പുച്ഛിച്ചെങ്കിലും കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമല്ലൊ?

"എന്നാ നീ ആദ്യം കേറ്‌. എങ്ങനെയാന്നു ഞങ്ങളൊന്നു നോക്കട്ടെ"ഞങ്ങള്‍ വെല്ലു വിളിച്ചു.

അവള്‍ ഒട്ടും മടിച്ചില്ല. ഓന്തു കേറുന്നതു പോലെ ആ പാറേല്‌ പൊത്തിപ്പൊത്തി വലിഞ്ഞ്‌ നിരങ്ങി മോളിലെത്തി '

"ഇത്രേയുള്ളോ ..അടുത്തത്‌ ഞാന്‍ കേറാം" കുട്ടാപ്പി നിക്കറൊക്കെ വലിച്ചു കേറ്റി പാറേടെ മൂട്ടിലെത്തി അവള്‍ കേറിയ വഴിയെ തന്നെ കേറിത്തുടങ്ങി.പെട്ടെന്നതാ മുകളീന്നൊരു അലര്‍ച്ചേം ശൂൂം ന്നൊരു ശബ്ദോം.

"മാറെടാ....ഞാനിതാ വരുന്നേ...."

ഒരു കെട്ട്‌ ഉണങ്ങിയ ഇലകളുടെ അകമ്പടിയോടെ കര്‍ഷക പുത്രി പോയ വഴിയേ തന്നെ ഊര്‍ന്നു താഴേക്കു വീഴുന്ന നയനമനോഹരമായ കാഴ്ച.ഏതാണ്ടു കാല്‍ ഭാഗം കയറി അന്തംവിട്ടു മോളിലേക്കും നോക്കി നില്‍ക്കുന്ന കുട്ടാപ്പിയേം കൂട്ടി അവള്‍ എന്റെ കാല്‍ചുവട്ടില്‍ ലാന്റ്‌ ചെയ്തു. പതുക്കെ പൊടിതട്ടിയെഴുന്നേറ്റ്‌ ഒരു ചമ്മിയ ചിരിയോടെ "മുകളില്‍ കിടന്ന ഉണങ്ങിയ ഇലയില്‍ തെന്നി വീണതാ.." എന്നൊ മറ്റോ പറയുന്നുണ്ടായിരുന്നു.അവിടെ ഉരുണ്ടു മറിഞ്ഞുകിടന്ന്‌ ആര്‍ത്തലച്ച്‌ ചിരിക്കുന്നതിനിടയില്‍ ശരിക്കും കേള്‍ക്കാന്‍ പറ്റിയില്ല.

അതിനിടയ്ക്കു പാറയെ വലംവെച്ച്‌ നടന്ന കുട്ടാപ്പി കുറച്ചു ദൂരെയായി ഒരു വേലി കണ്ടുപിടിച്ചു.പാറ കേറുന്നതിലും എളുപ്പമാണ്‌ വേലി ചാടുന്നത്‌.അതിനപ്പുറത്തെ കശുവണ്ടിയ്ക്കൊക്കെ ഒരു വ്യത്യാസം.പോഷകാഹാരം കിട്ടാത്തതു പോലെ ഒരു വലിപ്പക്കുറവ്‌.എന്നാലും വിട്ടില്ല. ഞങ്ങളു പെറുക്കി ബക്കറ്റിലിട്ടു. അപ്പഴതാ മുകളീന്നൊരു അശരീരി.

"അതു നിങ്ങള്‍ടേതല്ല പിള്ളേരേ"

ഞെട്ടി മുകളിലേക്കു നോക്കിയപ്പോഴതാ മോളിലത്തെ തിട്ടയിലൊരു ചേച്ചി ഒരു അരിവാളൊക്കെ പിടിച്ച്‌ അത്ര പന്തിയല്ലാത്ത ഒരു നോട്ടത്തോടെ നില്‍ക്കുന്നു.ഞങ്ങള്‍ക്ക്‌ ഒന്നും പിടികിട്ടിയില്ല.

"അങ്ങനെ ഞങ്ങടേത്‌ നിങ്ങടേത്‌ എന്നൊക്കെ ഉണ്ടോ??" ഞാന്‍ ചേച്ചിയോട്‌ ചോദിച്ചു.

"ആ വേലിക്കപ്പുറത്തെയാ നിങ്ങള്‍ടെ. ഇതു ഞങ്ങടെയാ" ചേച്ചി വ്യക്തമാക്കി.

ഇനിയിപ്പൊ എന്തു ചെയ്യും.ഒരു സോറി പറഞ്ഞാലോ എന്നൊക്കെ ആലോചിച്ച്‌ ഞാന്‍ ഒരു സഹായത്തിന്‌ സംഘാംഗങ്ങളെ നോക്കി.സന്ധ്യാപ്പി അവിടൊരു കശുമാവിന്റെ മുകളില്‍ നോട്ടം ആണിയടിച്ചുറപ്പിച്ചു വച്ചിരിക്കുകയാണ്‌.കുട്ടാപ്പി മനസ്സിലെന്തൊക്കെയൊ കണക്കു കൂട്ടലുകള്‍ നടത്തുന്നു.പെട്ടെന്ന്‌ അവന്‍ ചാക്കില്‍ കയ്യിട്ട്‌ ഒരു പിടി കശുവണ്ടികള്‍ എടുത്ത്‌ അവിടെ വച്ചിട്ട്‌ ചേച്ചിയോട്‌ ഉണര്‍ത്തിച്ചു.

"ഞങ്ങള്‍ ഇവിടുന്നു പെറുക്കീതൊക്കെ തിരിച്ചു വെച്ചോളാം"

"ഇവനാര്‌ ഹരിശ്ചന്ദ്രനോ?? കൊടുക്കണെങ്കില്‍ തന്നെ ചാക്കീന്നെടുത്ത്‌ അമുല്‍ബേബി പോലെ തടിച്ചു കൊഴുത്തിരിക്കുന്നതു തന്നെ കൊടുക്കണോ?'"ഞാന്‍ മനസ്സില്‍ അവനെ പ്രാകികൊണ്ട്‌ ചേച്ചിയെ പ്രതീക്ഷയോടെ നോക്കി."ഓ അതൊന്നും വേണ്ടന്നേ. ഇനിയിങ്ങനെ ചെയ്യാതിരുന്നല്‍ മതി" എന്നൊക്കെ പറയൂ എന്നുള്ള എന്റെ നോട്ടം ചേച്ചി പുല്ലു പോലെ അവഗണിച്ചു.

അവന്‍ രണ്ടു പിടിയും കൂടി എടുത്തവിടെ വെച്ച്‌ ചേച്ചിയെ 'ഇത്രേം മതിയോ?" എന്നര്‍ത്ഥം വരുന്ന ഒരു നോട്ടം നോക്കി.എന്നിട്ടും ചേച്ചിക്കൊരു കുലുക്കോമില്ല.തുറന്നു ചോദിക്കാന്‍ ധൈര്യമില്ല. ചേച്ചീടെ കയ്യില്‍ അരിവാളാണിരിക്കുന്നത്‌. അപ്പഴാണ്‌ സന്ധ്യാപ്പി ഇടപെട്ടത്‌.പണ്ട്‌ കുചേലന്റെ അവിലു തിന്നുന്ന മഹാവിഷ്ണൂന്റെ കയ്യില്‍ ലക്ഷ്മി കേറിപ്പിടിച്ചതുപോലെ, അവള്‍ കുട്ടാപ്പിയുടെ കാലില്‍ ഒരു ചവിട്ടു കൊടുത്തു. എന്നിട്ട്‌ "മതീടാ.. നമ്മക്ക്‌ പോവാം" എന്നലറിക്കൊണ്ട്‌ ഒരോട്ടോം. പിന്നെന്തു നോക്കാന്‍. ബക്കറ്റും ചാക്കുമൊക്കെയെടുത്ത്‌ ഞങ്ങളും പുറകെയോടി.

അങ്ങോട്ടു കേറിയതിന്റെ മൂന്നിരട്ടി സ്പീഡിലാണ്‌ ഞങ്ങള്‍ ആ മലയിറങ്ങിയത്‌. ചേച്ചീം അരിവാളുമൊക്കെ മനസ്സിലുള്ളതു കൊണ്ട്‌` ഒരു ക്ഷീണോം തോന്നിയില്ല.വീട്ടിലെത്തി ഒന്നും സംഭവിക്കാത്ത പോലെ മൂളിപ്പാട്ടൊക്കെ പാടിയാണ്‌ അമ്മച്ചീടേ മുന്‍പിലെത്തിയത്‌. ക്ഷീണിച്ചു എന്നൊക്കെ മനസ്സിലായാല്‍ അമ്മച്ചി പിന്നെ ആ പണിക്കു വിടില്ല.ചാക്കിലെ കശുവണ്ടിയൊക്കെ നോക്കി പേരക്കുട്ടികളുടെ കഴിവില്‍ അഭിമാനിച്ചു നില്‍ക്കുന്ന അമ്മച്ചിയോട്‌ അല്‍പ്പം അഹങ്കാരത്തോടെ തന്നെ ഞാന്‍ പറഞ്ഞു.

"ഇനീമുണ്ട്‌. ബക്കറ്റിലാണ്‌. ഇരിഞ്ഞിട്ടില്ല"

"അതു പിന്നെ ആരു ചെയ്യും.ഒരു പണിയേറ്റെടുത്താല്‍ മുഴുവന്‍ ചെയ്യണം. നിങ്ങക്കു വയ്യെങ്കില്‍ പറ. ഞാന്‍ ലക്ഷ്മിയോടു പറയാം."

പിന്നേ.. പള്ളീല്‍ പോയി പറഞ്ഞാല്‍ മതി.അതും പറഞ്ഞോണ്ട്‌ കൂലി കുറച്ചു തരാനുള്ള ശ്രമമാണ്‌. ഇത്രേം വരെ എത്തിക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്യാനും ഞങ്ങള്‍ക്കു പറ്റും.ഒരു സപ്പോര്‍ട്ടിനു വേണ്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കുട്ടന്‍-സന്ധ്യ-അപ്പികളുടെ അഡ്രസ്സ്‌ പോലുമില്ല.

"ഇരിഞ്ഞിട്ട്‌ മാമ്പഴം പശൂനു കൊടുത്താല്‍ മതി" എന്നും പറഞ്ഞ്‌ അമ്മച്ചീം വണ്ടി വിട്ടു.

തന്നെ പണി ചെയ്യുന്നത്‌ ഭയങ്കര ബോറാണ്‌. സംഭവസ്ഥലത്ത്‌ ഞാനും പശുവും ഒരു ബക്കറ്റ്‌ കശുമാങ്ങയും മാത്രം.എന്റെ തലയില്‍ ഒരു ബള്‍ബ്‌ മിന്നിത്തെളിഞ്ഞു.ഞാന്‍ ഒരു കശുമാങ്ങ(വിത്ത്‌ കശുവണ്ടി) എടുത്ത്‌ പശൂനു കൊടുത്തു.success!!! അതിന്റെ മാങ്ങ മാത്രം തിന്ന്‌ കശുവണ്ടി പശു തുപ്പി.അതല്ലേ നമ്മക്കു വേണ്ടത്‌.അങ്ങനെ ഞാന്‍ ആ ബക്കറ്റു മുഴുവന്‍ പശൂന്റെ മുന്‍പിലേക്കു വച്ചുകൊടുത്തു. നമ്മളൊന്നും ചെയ്യണ്ട. എല്ല്ലാം പശു ചെയ്തോളും. ഇടക്കിടക്ക്‌ അതിന്റെ മുതുകത്ത്‌ തടവി ഒന്നു പ്രോത്സാഹിപ്പിച്ചാല്‍ മതി.അങ്ങനെ ഞാനും പശുവും ചേര്‍ന്ന്‌ "കശുവണ്ടി ഇരിയല്‍" എന്ന ബോറു പരിപാടിക്ക്‌ ഒരു പുതിയ മാനം രചിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ അമ്മച്ചി വീണ്ടും പ്രത്യക്ഷപ്പെട്ടത്‌.ഞെട്ടിയെഴുന്നേറ്റ്‌ "അത്‌.. ഞാന്‍... പശു.. കശുവണ്ടി... മാങ്ങ..."എന്നൊക്കെ വിക്കി വിക്കി പറയാന്‍ ശ്രമിച്ചെങ്കിലും അമ്മച്ചീടെ മുഖഭാവം കണ്ട്‌ നിര്‍ത്തി.പേരക്കുട്ടിയുടെ ബുദ്ധിശക്തിയിലുള്ള അഭിമാനമാണോ അതോ ഇത്രേം കാലമായിട്ടും ഇങ്ങനൊരു ഐഡിയ തനിക്കു തോന്നീലല്ലോ എന്ന അസൂയയാണോന്നു തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഭാവം.

എന്തായാലും പിന്നൊട്ടും സമയം കളയാതെ "എനിക്കു പപ്പേനേം മമ്മീനേം കാണാന്‍ കൊതിയാകുന്നു..ഞാന്‍ തിരിച്ചു പോവുകയാ" എന്നും പറഞ്ഞ്‌ ഞാന്‍ പോയി എന്റെ ബാഗ്‌ പാക്ക്‌ ചെയ്യാന്‍ തുടങ്ങി.ഇത്രേം കമ്മ്യൂണിസ്റ്റുകാരുടെ അമ്മയാണ്‌. അരിവാളു കൊണ്ടാണോ ചുറ്റിക കൊണ്ടാണോ നക്ഷത്രമെണ്ണിക്കാന്‍ പോകുന്നത്‌ എന്നറിയില്ലല്ലോ

Thursday, June 21, 2007

അനുഭവങ്ങള്‍..പാളിച്ചകള്‍..

കമ്പ്യൂട്ടറില്‍ കൊട്ടിപ്പാടി ഉപജീവനം കഴിക്കുന്നുവെങ്കിലും അടിസ്ഥാനപരമായി ഞാന്‍ ഒരു കര്‍ഷകയാണ്‌.ആട്ടിന്‍'കാട്ടവും കൂര്‍ക്കക്കിഴങ്ങും കണ്ടാല്‍ വേര്‍തിരിച്ചറിയാന്‍ പറ്റാത്ത ഞാന്‍ ആ പദവിക്കു യോഗ്യയാണോ എന്നു ചോദിച്ചല്‍ ഒരുത്തരമേയുള്ളൂ-ചില കഴിവുകള്‍ അങ്ങനെയാണ്‌. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകും. അതു പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യേണ്ട കാര്യമില്ല.ഒരാവശ്യം വരുമ്പോള്‍ തന്നാലെ പുറത്തു വന്നോളും.എന്റെയുള്ളിലെ റബര്‍ കര്‍ഷക പുറത്തു വന്നതും അങ്ങനെയൊരു പ്രതിസന്ധിഘട്ടത്തിലാണ്‌.അല്ലെങ്കില്‍ പിന്നെ,കുനിഞ്ഞൊരു റബ്ബരില പോലും എടുത്തിട്ടില്ലാത്ത ഞാന്‍ അന്ന്‌ റബര്‍ കൃഷിയെ പറ്റി അര മണിക്കൂര്‍ നേരം നിര്‍ത്താതെ ക്ലാസ്സെടുത്തു കൊടുത്തത്‌` എങ്ങനെയാണ്‌??

കേസിനാസ്പദമായ സംഭവം നടക്കുന്നത്‌ ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌.റബര്‍ കൃഷിയെ പറ്റി ക്ലാസ്സെടുക്കാന്‍ വന്ന നാരായണന്‍ മാഷിന്റെ തലയിലൊരു ബള്‍ബ്‌ മിന്നി.റബറിനെ പറ്റി ക്ലാസ്സെടുക്കാന്‍ നസ്രാണിയേക്കാള്‍ യോഗ്യരായി ആരുണ്ട്‌?? ആവശ്യത്തിനും അനാവശ്യത്തിനും റബര്‍ മരങ്ങള്‍ തഴച്ചു വളരുന്ന മലയോരമേഖലയില്‍ നിന്നുള്ള 3 കുട്ടികളുണ്ട്‌ ക്ലാസ്സില്‍‍.അവര്‍ക്കണെങ്കില്‍ നാണം..ലജ്ജ..ചമ്മല്‍ തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍.അങ്ങനെയാണ്‌ ക്ലാസ്സിലെ നാലാമത്തെയും അവസാനത്തെയും ക്രിസ്ത്യാനിയായ എനിക്കു നറുക്കു വീഴുന്നത്‌.എനിക്കണെങ്കില്‍ വല്ലപ്പോഴും പപ്പേടേം മമ്മീടെം വീട്ടില്‍ പോകുമ്പോള്‍ കണ്ടിട്ടുള്ള പരിചയമേയുള്ളൂ ഈ സംഭവവുമായിട്ട്‌.പക്ഷെ അറിയില്ല എന്നു പറയാന്‍ പറ്റില്ല.ഒരു ക്രിസ്താനിയ്ക്ക്‌ '10 കല്‍പ്പനകള്‍ അറിയില്ല' എന്നു പറയുന്നതിനെക്കാളും വെല്യ പാപമാണ്‌ 'റബറിന്റെ പറ്റി അറിയില്ല' എന്നു പറയുന്നത്‌.അങ്ങനെ ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ കണ്ടതും കേട്ടതും ഊഹിച്ചതുമായ വിവരങ്ങള്‍ വെച്ച്‌ ഒരു കിടിലന്‍ ക്ലസ്സെടുത്തു കൊടുത്തു.എന്റെ പ്രഭാഷണത്തിലെ പ്രധാന പോയിന്റ്സ്‌ താഴെ കൊടുക്കുന്നു.(റബ്ബരിനെ പറ്റി research ചെയ്യുന്നവര്‍ പ്രിന്റ്‌-ഔട്ട്‌ എടുത്തു സൂക്ഷിച്ചു വെയ്ക്കുക.)

1) റബര്‍ മലയോരമേഖലയില്‍ മാത്രമേ വളരുകയുള്ളൂ.

2) ബ്ലോക്കില്‍ നിന്നും മേടിക്കുന്ന റബര്‍ തൈകളാണ്‌ കുഴിച്ചു വെക്കണ്ടത്‌.അല്ലാതെ റബര്‍ കായും കൊമ്പുമൊന്നും കുഴിച്ചിട്ടാല്‍ റബ്ബെറുണ്ടാകില്ല.

3)ളരെ എളുപ്പമുള്ള ഒരു കൃഷിയാണിത്‌.കുഴിച്ചിട്ടു കഴിഞ്ഞാല്‍ പിന്നെ ആ ഭാഗത്തെക്കു പോകേണ്ടതില്ല.അതു താനേ വളര്‍ന്നോളും.

4) ഇടക്കിടക്കു പോയി മരത്തില്‍ കത്തി വച്ചു കുത്തി നോക്കണം.റബര്‍ പാല്‍ വരുന്നുണ്ടെങ്കില്‍ മരം പാകമായി എന്നു മനസ്സിലാക്കാം

5) റബര്‍ മരത്തിന്റെ കറയാണ്‌ പാല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

6) പാകമായ മരത്തിന്റെ തൊലി മൂര്‍ച്ചയുള്ള എന്തെങ്കിലും സാധനം ഉപയോഗിച്ച്‌ കുത്തിക്കീറുക.ആ മുറിവിലൂടെ പാല്‍ വരും. എത്ര ആഴത്തില്‍ മുറിക്കുന്നുവോ, അത്രേം കൂടുതല്‍ പാലു കിട്ടും.ആ മുരിവിന്റെ അറ്റത്ത്‌ ഒരു ചിരട്ട ഫിറ്റ്‌ ചെയ്യുക. പാല്‍ ഒഴുകി അതില്‍ വീഴണം.

7) സാധാരണയായി വളരെ ചെറിയ മുറിവേ ഉണ്ടാക്കാറുള്ളൂ.അപ്പോള്‍ പാല്‍ തുള്ളി തുള്ളിയായെ വരികയുള്ളൂ.അതു കൊണ്ട്‌ ഒരു ദിവസം കൊണ്ടൊക്കെയേ ചിരട്ട നിറയുകയുള്ളൂ.ഇല്ലെങ്കില്‍ ഇടക്കിടക്കു പോയി ചിരട്ട കാലിയാക്കേണ്ടി വരും.

8)'ഒരിക്കല്‍ മുറിവുണ്ടാക്കിയാല്‍ ആ മരത്തിലെ പാല്‍ വറ്റുന്നതു വരെ അതില്‍ നിന്ന്‌ പാല്‍ കിട്ടും.

9)ചിരട്ടയുടെ വലിപ്പവും പാലിന്റെ flow rate-ഉം അനുസരിച്ച്‌ പാല്‍ എടുക്കേണ്ട സമയം കണക്കാക്കിവെക്കേണ്ടതാണ്‌ ഇല്ലെങ്കില്‍ ചിലപ്പോള്‍ ചിരട്ട നിറഞ്ഞ്‌ വീണ്‌ അവിടമൊക്കെ വൃത്തികേടാകും.

10)' മഴക്കാലമായല്‍ , മുറിവിന്റെ മുകളില്‍ പ്ലാസ്റ്റിക്കിന്റെ പേപ്പര്‍ മുറിച്ച്‌ ഒട്ടിച്ചു വെയ്ക്കണം.പാലില്‍ മഴവെള്ളം കലര്‍ന്ന്‌ നേര്‍ത്തു പോവാതിരിക്കാനാണിത്‌.

11) പാലില്‍ നിന്നും ഷീറ്റ്‌ ഉണ്ടാക്കുന്ന സ്ഥലമാണ്‌ മെഷീന്‍ പുര.അതില്‍ രണ്ടു മെഷീനുകളുണ്ടാകും- വരയില്ലാത്ത ഒന്നും വരയുള്ള ഒന്നും.

12) പാല്‍ ആദ്യം ഡിഷില്‍ ഒഴിച്ചു വെക്കണം.അതില്‍ എന്തോ ഒരു ആസിഡ്‌ ഒഴിച്ച്‌ ഇളക്കണം.(ആ ആസിഡ്‌ കയ്യില്‍ പറ്റിയാല്‍ മരിച്ചു പോകും)

13) കുറച്ചു കഴിയുമ്പോള്‍ അതു കട്ടയാകും. അതില്‍ വിരല്‍ കുത്തി നോക്കുക. വിരലില്‍ പാല്‍ പറ്റി പിടിക്കുന്നില്ലെങ്കില്‍ പാല്‍ ഉറച്ചതായി കണക്കാക്കാം.

14)പാല്‍ ഉറച്ചു കട്ടയായാല്‍ പിന്നെ അതിനെ ഷീറ്റ്‌ എന്നു വിളിക്കാം.ഷീറ്റെടുത്ത്‌ ആദ്യത്തെ മെഷീനിലേക്ക്‌ 3-4 പ്രാവശ്യം കറക്കണം.അപ്പോള്‍ അത്‌ മെലിഞ്ഞു മെലിഞ്ഞു വരും.

15)'മെലിഞ്ഞ ഷീറ്റെടുത്ത്‌ ഒരു പ്രാവശ്യം വരയുള്ള മെഷീനിലിട്ട്‌ കറക്കണം.അപ്പോള്‍ അതില്‍ വര വീഴും.(ഈ മെഷീന്‍ കറക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്‌)

16)അതിനു ശേഷം ഷീറ്റ്‌ ഉണക്കിയെടുക്കണം.അല്ലെങ്കില്‍ അതു ചീഞ്ഞു പോകും.നല്ല വെയില്‍ ഉള്ള സ്ഥലമാണെങ്കില്‍ വെയിലത്തിട്ടാല്‍ മതി. ഇല്ലെങ്കില്‍ അടുപ്പിന്റെ മുകളില്‍ ഒരു മുറി പണിത്‌ അതിലിട്ട്‌ ഉണക്കാം.

18)നന്നായി ഉണങ്ങി കഴിഞ്ഞാല്‍ ഷീറ്റ്‌ ഏതാണ്ടൊരു കറുപ്പു നിറമാകും.അപ്പോള്‍ അത്‌ കെട്ടു കെട്ടായെടുത്ത്‌ ജീപ്പില്‍ കേറ്റി കടയില്‍ കൊണ്ടു കൊടുക്കുക.

19)ഇങ്ങനെ നമ്മളു കൊടുക്കുന്ന ഷീറ്റ്‌ മുറിച്ചാണ്‌ കമ്പനിക്കാര്‍ മായ്ക്കു-റബ്ബര്‍ ഉണ്ടാക്കുന്നത്‌.ഇത്തിരൂടെ കറുപ്പു കളര്‍ ചേര്‍ത്താല്‍ അതു കൊണ്ട്‌ ടയര്‍ ഉണ്ടാക്കാനും പറ്റും.

ഇത്രയും വിജ്നാനപ്രദമായ ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും കുട്ടികള്‍ക്ക്‌ ധാരാളം സംശയങ്ങളുണ്ടായി.അല്ലെങ്കിലും പഠിപ്പിക്കുന്ന വിഷയം ശരിക്കു മനസ്സിലായാല്‍ സംശയങ്ങളുണ്ടാകും..ഉണ്ടാകണം.ആരെയും ഞാന്‍ നിരാശരാക്കിയില്ല.പുട്ടു പോലെ ഉത്തരങ്ങള്‍ കൊടുത്തു.(ആ ചോദ്യങ്ങളും ഉത്തരങ്ങളും ഞാന്‍ ഇവിടെ വിവരിക്കുന്നില്ല.വേറൊന്നും കൊണ്ടല്ല.റബര്‍ കൃഷിയെ പറ്റി അല്‍പമെങ്കിലും വിവരമുള്ളവര്‍ അതു വായിച്ചാല്‍ എന്നെ ഓടിച്ചിട്ട്‌ റബര്‍ പാലില്‍ മുക്കി കൊല്ലും)

റബര്‍ മരം കണ്ടു മാത്രമുള്ള പരിചയം വച്ചാണ്‌ ഇത്രേം കാര്യങ്ങള്‍ ഞാന്‍ പറഞ്ഞൊപ്പിച്ചത്‌.അപ്പോള്‍ പിന്നെ ചെയ്തും കൂടി പഠിച്ചാലോ.പിന്നെ റബര്‍ കൃഷി രംഗത്ത്‌ എന്നെ തോല്‍പ്പിക്കാന്‍ ഭൂമി മലയാളത്തില്‍ ആരും ഉണ്ടാകില്ല.അങ്ങനെ രണ്ടും കല്‍പ്പിച്ചാണ്‌ അത്തവണ വെക്കേഷന്‌ അമ്മവീട്ടിലേക്കു വിട്ടത്‌.ചെന്ന ഉടനെ തന്നെ "നാളെ റബ്ബറു വെട്ടാന്‍ മാമന്റെ കൂടെ ഞാനും പോവുന്നുണ്ട്‌" എന്ന്‌ ആ നാടു മുഴുവന്‍ നടുക്കികൊണ്ട്‌ ഒരു പ്രഖ്യാപനവും നടത്തി.

"പിന്നേ നീയല്ലെ രാവിലെ 4 മണിക്കെഴുന്നേറ്റ്‌ വെട്ടാന്‍ പോകുന്നത്‌.നടന്നതു തന്നെ" അമ്മച്ചീടെ വക പുച്ഛം.

"അതിന്‌ 4 മണിക്കേ എന്തിനു പോണം.നമ്മക്കൊരു എട്ടു മണിയാകുമ്പം പോവാം മാമാ. റബ്ബര്‍ മരം എങ്ങോട്ടും ഓടിപ്പോവുവൊന്നുമില്ലല്ലോ"

"എന്റെ പൊന്നുമോളേ, നേരം വെളുക്കും മുന്‍പു പോയി അതു മുഴുവന്‍ വെട്ടണം.എന്നിട്ടു പിന്നേം ഒരു റൗണ്ടും കൂടി പോയി പാലെടുക്കണം"

രാവിലെ 4 മണീന്നൊരു സമയമുണ്ടെന്നൊക്കെ കേട്ടറിവു മാത്രമേയുള്ളൂ.ദൈവമെ, നടത്തിയ അനൗണ്‍സ്‌മന്റ്‌ തിരിച്ചെടുത്ത്‌ വിഴുങ്ങാനുള്ള വഴിയൊന്നുമില്ലേ.

എന്റെ അവസ്ഥ കണ്ട്‌ പാവം തോന്നിയ അമ്മച്ചി പരിഹാരം നിര്‍ദ്ദേശിച്ചു.

"എടാ, നീ ഒറ്റക്കു പോയി റബ്ബറു വെട്ട്‌.എന്നിട്ട്‌ പാലെടുക്കന്‍ പോവുമ്പോ കൊച്ചിനേം കൂടി കൂട്ടിക്കൊണ്ടു പോ"

എന്റെ ശ്വാസം നേരെ വീണു.

"അതു മതി. അല്ലേല്ലും എനിക്കു വെട്ടുന്നതെങ്ങനെയാന്നൊന്നും പഠിക്കണ്ട.പാലെടുക്കാനാ പഠിക്കണ്ടത്‌". അങ്ങനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ അതു സോള്‍വായി.

പിറ്റേ ദിവസം രാവിലെ തന്നെ മാമന്റെ കൂടെ പാലെടുക്കാന്‍ പോയി ഹരിശ്രീ കുറിച്ചു.ആദ്യത്തെ കുറച്ചു മരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കേറ്റം കേറുന്ന KSRTC bus പോലെ ഞാന്‍ വലിയാന്‍ തുടങ്ങി.വീട്ടിലേക്കു തിരിച്ചു പോകുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും പറ്റില്ല.അവര്‌ എന്നെ കളിയാക്കി കൊല്ലും.പട്ടി അണയ്ക്കുന്നതു പോലെ അണയ്ക്കുന്ന എന്നെ കണ്ട്‌ മാമന്റെ മനസ്സലിഞ്ഞു.

"നീ ഇവിടെ ഇരുന്നോ.ഞാന്‍ പാലെല്ലാം എടുത്തിട്ട്‌ കൂട്ടികൊണ്ടു പോവാം.എന്റെ കൂടെ തന്നെയുണ്ടായിരുന്നെന്ന്‌ ഞാന്‍ എല്ലാരോടും പറഞ്ഞോളാം."

കേള്‍ക്കേണ്ട താമസം "എന്നാപ്പിന്നെ അങ്ങനെ തന്നെ" എന്നും പറഞ്ഞ്‌ ഞാനവിടെയൊരു പാറപ്പുറത്ത്‌ ഇരിപ്പുറപ്പിച്ചു.കൂട്ടിന്‌ ഞാന്‍ പാലെടുക്കാന്‍ കൊണ്ടു വന്ന ബക്കറ്റുമുണ്ട്‌. പേടിക്കനൊന്നുമില്ല.വിളിപ്പുറത്തു തന്നെ മാമനുണ്ട്‌.അങ്ങനെയിരിക്കുമ്പോഴാണ്‌ റബര്‍ പാലിന്റെ പുതിയ ഒരുപയോഗം ഞാന്‍ കണ്ടു പിടിച്ചത്‌.'പ്രാണി നിവാരിണി'.വളരെ എളുപ്പമാണ്‌. കൈ റബര്‍ പാലില്‍ മുക്കുക.എന്നിട്ട്‌ ചുമ്മാ വായുവില്‍ വീശുക. അപ്പോള്‍ ആ പരിസരത്തുള്ള പ്രാണികളൊക്കെ കയ്യില്‍ പറ്റിയിരുന്നോളും.അതിനെ പിന്നെ കൊല്ലുകയോ വളര്‍ത്തുകയോ ചെയ്യാം.നമ്മടെ ഇഷ്ടം.ഒരേ'ഒരു side-effect എന്താന്നു വെച്ചാല്‍ നമ്മള്‌ അടിമുടി റബര്‍പാലില്‍ കുളിക്കും.(അതെങ്ങനെ എന്നൊന്നും പറഞ്ഞു തരില്ല.സ്വന്തമായി പ്രയോഗിച്ച്‌ മനസ്സിലാക്കുക.)അങ്ങനെ ആകെ ബിസി ആയിട്ടിരിക്കുന്ന ഞാന്‍ കഷ്ടകാലത്തിന്‌ മാമന്റെ കണ്ണില്‍ പെട്ടു.അതോടെ ആ രംഗം അവിടെ ഒറ്റയടിക്ക്‌ അവസാനിച്ചു.പിന്നെ ക്യാമറ ചെന്നു നില്‍ക്കുന്നത്‌ അടുത്തുള്ള തോട്ടിന്‍'കരയിലാണ്‌.എന്റെ വീട്ടുകാര്‌ മാത്രമല്ല, നാട്ടുകാര്‌ മൊത്തം ചേര്‍ന്ന്‌ എന്നെ കുളിപ്പിക്കുകയാണ്‌. ആള്‍ക്കാര്‌ ചകിരിയെടുക്കാനോടുന്നു.. എണ്ണയെറ്റുക്കാനോടുന്നു.. കത്രികയെടുക്കാനോടുന്നു..(കത്രിക എന്റെ മുടി മുറിയ്ക്കാനാണ്‌.മുടീന്ന്‌ റബര്‍പാലു കളയുന്നതിനേക്കളും എളുപ്പം മുടി അങ്ങനെതന്നെ കളയുന്നതാണെന്ന്‌ ഏതോ ഒരു കാര്‍ന്നോര്‍ വിധിച്ചു പോലും).എന്തായാലും നാട്ടിലാകെ ഒരു ഉത്സവപ്രതീതി.നമ്മളെകൊണ്ട്‌` ഇത്രയൊക്കയല്ലേ പറ്റൂ... (വിനയം.)

പക്ഷെ ഈ സംഭവം കൊണ്ടൊന്നും എന്റെ ഉള്ളിലെ കര്‍ഷക മരിച്ചു മണ്ണടിഞ്ഞില്ല.ആകെ ഒരു മാറ്റം ഉണ്ടായതെന്താന്നു വെച്ചാല്‍ അമ്മവീട്ടില്‍ എല്ലാവര്‍ക്കും എന്നെ ഭയങ്കര ബഹുമാനമായി.ഒരു പണീം എടുപ്പിക്കില്ല.അതിനു മുന്‍പൊക്കെ വല്ലപ്പോഴും റബര്‍ഷീറ്റ്‌ എണ്ണാനുള്ള പണിയെങ്കിലും തരുമായിരുന്നു.ഇതിനു ശേഷം ആ പണിയുമില്ല..

Sunday, June 10, 2007

മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ..

"എടുത്തോ പിടിച്ചോ" എന്ന മട്ടില്‍ തീരുമാനമെടുക്കുന്ന സാധാരണ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു പാടാലോചിച്ചു.അഭിപ്രായം ചോദിച്ചു ചൊദിച്ച്‌ കൂടപ്പിറപ്പുകളുടെ തല തിന്നു.ഒടുവില്‍ "വരും വരായ്കകള്‍ അനുഭവിക്കേണ്ടത്‌ നീ മാത്രമാണ്‌. ഒരു ഹെല്‍പ്പിനും ഞങ്ങളെ നോക്കണ്ട" എന്നുള്ള ശക്തമായ പിന്തുണ കിട്ടിയപ്പോഴാണ്‌ ഇതുമായി മുന്നോട്ടു പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചത്‌.സംഭവം വേറൊന്നുമല്ല- ഞാന്‍ എന്റെ പേരു മാറ്റുകയാണ്‌.4 വര്‍ഷം തലപുകച്ച്‌ എന്റെ വീട്ടുകാരിട്ട പേരല്ല.2 സെക്കന്റ്‌ നേരം കഷ്ടപ്പെട്ടാലോചിച്ച്‌ ഞാനിട്ട എന്റെ ബ്ലോഗ്‌നാമം. എന്റെ പുതിയ പേരു കണ്ടിട്ട്‌ 'അയ്യോ ഇവളിപ്പം മരുന്നു കഴിക്കുന്നില്ലേ" എന്നൊക്കെ വിധിയെഴുതുന്നതിന്‌ മുന്‍പ്‌ എന്റെ വിശദീകരണം കേള്‍ക്കണമ്ന്ന്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എല്ലാരെയും പോലെയല്ല, ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക്‌ 2 സെറ്റ്‌ അപ്പനമ്മമാര്‍ ഉണ്ട്‌. തെറ്റിദ്ധരിക്കരുത്‌. അതില്‍ ഒരു സെറ്റ്‌ തലതൊട്ടപ്പന്‍-തലതൊട്ടമ്മ ജോഡിയാണ്‌. മാമ്മൊദീസാ സമയത്ത്‌ പിള്ളേരെ എടുത്തോണ്ടു നില്‍ക്കുന്നതില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നില്ല ഇവരുടെ കടമകള്‍.തല തൊട്ട പിള്ളേരെ ദൈവവഴിക്കു വളര്‍ത്തേണ്ടത്‌ ഇവരാണ്‌.ഇതില്‍ ഏതെങ്കിലും പിള്ള തല തെറിച്ചവരായി പോയാല്‍ ഇവരാണ്‌ ഉത്തരം പറയേണ്ടത്‌ എന്നാണു വെപ്പ്‌. ഈ ഒരു risk അറിയുന്നതു കൊണ്ടാണൊ എന്തോ, എന്റെ മാമ്മോദീസാ ചടങ്ങിന്‌ നിവൃത്തിയുള്ളവരാരും വന്നില്ല.അവസാനം വേറെ വഴിയൊന്നുമില്ലാതെ എന്റെ വെല്ലിച്ചനും അമ്മച്ചിയും ആ സാഹസത്തിനു തയ്യാറായി.'ചെറുപുഷ്പം' എന്ന പേരായിരുന്നു എനിക്കു വേണ്ടി കണ്ടുവച്ചിരുന്നത്‌. അങ്ങനെ മാമ്മോദീസാ പരിപാടികള്‍ ആരംഭിച്ചു."കൊച്ചിനെന്തു പേരിടും" എന്ന്‌ അച്ചന്‍ ചോദിച്ചതിന്‌ "ചെറുപുഷ്പം"ന്ന്‌ നല്ല മണി മണി പോലെ വെല്ലിച്ചന്‍ ഉത്തരം കൊടുത്തു.അതും കേട്ടോണ്ട്‌ എന്റെ നെറ്റിയില്‍ കുരിശു വരയ്ക്കാന്‍ വന്നപ്പോഴാണ്‌ അച്ചന്‍ എന്റെ മുഖം കണ്ടത്‌‌."ചെറുപുഷ്പമ്ന്നോ..ഇതിനെയോ..ഇതിന്റെ മുഖത്തു നോക്കീട്ട്‌ പുഷ്പമ്ന്നൊക്കെ പറയാന്‍ എങ്ങനെ തോന്നി" എന്നു മനസ്സില്‍ വിചാരിച്ച്‌ അച്ചന്‍ പറഞ്ഞു."നമ്മക്ക്‌ കൊച്ചുത്രേസ്യ എന്നിടാം. രണ്ടും ഒന്നു തന്നെയാണല്ലോ?" കേട്ടതു പാതി കേള്‍ക്കാത്തതു പാതി വെല്ലിച്ചന്‍ സമ്മതിച്ചു.എന്തെങ്കിലും നിവര്‍ത്തിയുണ്ടായിരുന്നെങ്കില്‍ 'മാ നിഷാദാ" എന്നൊക്കെ പറഞ്ഞു ഞാന്‍ പ്രതിഷേധിച്ചിരുന്നേനേ. പക്ഷേ എന്തു ചെയ്യാം.. ഇന്നത്തെ പോലെ തന്നെ അന്നും ഉറക്കം എന്റെ ഒരു weakness ആയിരുന്നു.അങ്ങനെ എന്നോടൊരഭിപ്രായവും ചോദിക്കാതെ എല്ലാരും കൂടി എന്നെ കൊച്ചുത്രേസ്യ ആക്കി.

ആ പേര്‌ എവിടെയും ഉപയോഗിക്കാത്തതു കൊണ്ട്‌ ആദ്യമൊന്നും കുഴപ്പമില്ലയിരുന്നു.5 വയസ്സയപ്പൊള്‍ വേദപാഠത്തിനു ചേര്‍ന്നു (സോറി ചേര്‍ത്തു).അവിടെയാണെങ്കില്‍ സ്കൂളിലിട്ട പേരിനൊക്കെ പുല്ലുവിലയാണ്‌. നാക്കെടുത്താല്‍ പള്ളീലെ പേരേ വിളിക്കൂ.അതു മാത്രമല്ല.. അതിന്റെ അറ്റത്ത്‌ വീട്ടുപേരും ചേര്‍ക്കും. അങ്ങനെ 1 km നീളത്തിലുള്ള പേരും 3 km നീളത്തിലുള്ള വീട്ടുപേരും ചുമന്നു കൊണ്ട്‌ നീണ്ട ആ പത്തു വര്‍ഷങ്ങള്‍ ഞാന്‍ ഒരു വിധത്തില്‍ കഴിച്ചു കൂട്ടി. ക്ലാസ്സിലെ എല്ലാവര്‍ക്കും വല്ല അന്നമ്മ,മറിയാമ്മ, ഇട്ടൂപ്പ്‌,ഏലിക്കുട്ടി എന്നൊക്കെയായിരുന്നെങ്കില്‍ ഒരു പ്രശ്നവുമില്ലായിരുന്നു.എന്തു ചെയ്യാം അവര്‍ടെയൊക്കെ വീട്ടുകാര്‌ നല്ല ജില്ല്‌ ജില്ല്‌-ന്നുള്ളാ പേരുകളാണിട്ടിരിക്കുന്നത്‌. എന്റെ പേരു കേട്ടാലോ, ആദ്യം മനസ്സിലേക്കോടിയെത്തുന്നത്‌ ഒരു കുശുമ്പി ചേടത്തിയുടെ രൂപവും.അതു പിന്നേം സഹിക്കാം.ഈ കൂട്ടത്തിലെ കുട്ടികളെയെങ്ങാനും ടൗണില്‍ വെച്ചു കണ്ടുമുട്ടി പോയാലോ- അലറിവിളിക്കും "കൊച്ചുത്രേസ്യേ കൊച്ചുത്രേസ്യേന്ന്‌" അവര്‍ക്കെന്റെ മര്യാദയ്ക്കുള്ള പേരറിയാം.എന്നാലും ഒന്നു കളിയാക്കണം അത്രേയുള്ളൂ."ഈശ്വരാ ഭൂമി പിളര്‍ന്നു പോയിരുന്നെങ്കില്‍" എന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങള്‍....

ഇങ്ങനെ സഹിക്കാതായി വന്നപ്പോഴാണ്‌ എന്റെ സങ്കടം മമ്മിയെ അറിയിച്ചത്‌."ഓ ഇതൊക്കെ ഒരു വിഷയമാണോ .എന്റെ പള്ളീലെ പേരും അതു തന്നെയല്ലേ.എന്നിട്ടെനിക്കൊരു കുഴപ്പോം ഉണ്ടായിട്ടില്ലല്ലോ".ഒന്നു സഹതപിക്കുക പോലും ചെയ്യാതെ തള്ളിക്കളയാനുള്ള ശ്രമമാണ്‌.

"മമ്മിയെ പോലെ വയസ്സും പ്രായവുമായവര്‍ക്കിടുന്ന പോലാണോ ഒരു ചെറുവാല്യക്കാരിയായ എനിക്കിങ്ങനത്തെ പേരിടുന്നത്‌"

"ശ്ശൊ അതിന്‌ നീ പെട്ടെന്ന്‌ വേദപാഠം പഠിച്ച്‌ പാസ്സാകാന്‍ നോക്ക്‌.പിന്നെ പ്രശ്നമൊന്നുമില്ലല്ലോ?"

"ദൈവമേ പ്രശ്നമൊന്നുമില്ലെന്നൊ? മമ്മി ഒന്നാലോചിച്ചു നോക്കിയേ. കല്യാണത്തിന്റെ സമയത്ത്‌ അച്ചന്‍ ചോദിക്കുന്നത്‌ "...ഈ നില്‍ക്കുന്ന കൊച്ചുത്രേസ്യയെ ഭാര്യയായി സ്വീകരിക്കാന്‍ നിനക്കു സമ്മതമാണോ..?? കലാബോധമുള്ള ഏതെങ്കിലും ഒരുത്തന്‍ യെസ്‌ പറയുമോ"?

മമ്മിയ്ക്കു കാര്യത്തിന്റെ seriosness മനസ്സിലായി. ഞാന്‍ കത്തിക്കയറാന്‍ തുടങ്ങി.

"അല്ലെങ്കിലും ആരെങ്കിലും വെല്ലിച്ചനെ കൊണ്ട്‌ പേരിടീപ്പിക്കുമോ?കുറെ കാടു വെട്ടിത്തെളിച്ചു കൃഷി ചെയ്യാംന്നല്ല്ലതെ 'കല' എന്ന സാധനം ആ സൈഡീക്കൂടെ പോയിട്ടുണ്ടോ? പപ്പേടെ വീട്ടുകാരായിരുന്നെങ്കില്‍ നല്ല ഇടിവെട്ട്‌ പേരിട്ടിരുന്നേനേ. ഏന്റെ വിധി.."

സ്വന്തം അപ്പനെ പറയുന്നത്‌ ഒരു മകളും സഹിയ്ക്കില്ല.ആ സന്ദര്‍ഭത്തില്‍ എല്ലാരും ചെയ്യുന്നതു തന്നെ മമ്മിയും ചെയ്തു. തിരിച്ച്‌ എന്റെ അപ്പനെ കുറ്റം പറഞ്ഞു..

" ഓ പിന്നെ അങ്ങു ചെന്നാല്‍ മതി.നിന്റെ ആന്റിമാര്‍ടെ പേരെന്താണെന്ന്‌ അറിയുമോ?

എന്തൊരു ചോദ്യം.. സ്വന്തം പപ്പേടെ സ്വന്തം അനിയത്തിമാരുടെ പേരുകളാണെ ചോദിക്കുന്നത്‌.ചില നേരത്ത്‌ ഈ മമ്മി..

" റെജീനേം റീത്തേം.. .പേരിടുകാണെങ്കില്‍ അങ്ങനെ വേണം. അല്ലതെ..""

എടീ അതവരുടെ വീട്ടില്‍ വിളിക്കുന്ന പേരാ.അവര്‍ടെ സ്കൂളിലെ പേര്‌ മേരിക്കുട്ടീന്നും ത്രേസ്സ്യാമ്മാന്നുമാ."

ഞാന്‍ കര്‍ത്താവിനു സ്തുതി പറഞ്ഞു പോയി.അവര്‍ടെ പോലെങ്ങാനുമാണെങ്കില്‍ 24X7 ഈ പേരു സഹിക്കേണ്ടി വന്നേനേ.. ഇതിപ്പോ കണ്ണേല്‍ കൊള്ളാന്‍ വന്നത്‌ പുരികത്തേല്‍ കൊണ്ടിട്ട്‌ പോയി.

അതോടു കൂടി ആ പേരിനോട്‌ പണ്ടുണ്ടായിരുന്ന ആ വെറുപ്പ്‌ കുറഞ്ഞു. അങ്ങനെ തീര്‍ത്തും ഇല്ലാതായി എന്നു പറയാന്‍ പറ്റില്ല. ഓഫിസില്‍ വച്ച്‌ എന്റെ ഒരു ഫ്രണ്ട്‌ ഈ പേരു വിളിച്ചപ്പോള്‍ ഞാന്‍ അക്രമാസക്തയായതാണ്‌.പക്ഷെ അതെല്ലാം കഴിഞ്ഞിട്ട്‌ കുറേ വര്‍ഷങ്ങളായി.ഇപ്പം തമാശക്കു പോലും എന്നെ ആരും അങ്ങനെ വിളിക്കാറില്ല.violent ആകും എന്നു പേടിച്ചിട്ടായിരിക്കും.അങ്ങനെ അതിനെ മിസ്സ്‌ ചെയ്തിരിക്കുമ്പോഴാണ്‌ ബ്ലോഗ്‌ തുറന്നത്‌.അതില്‌ എന്തു പേര്‌ വേണം എന്നു ചോദിക്കേണ്ട താമസം,കൊച്ചുത്രേസ്യാന്ന്‌ അറിയാതെ ടൈപ്പിപ്പോയി.അതിന്‌ ആംഗലേയമേ മനസ്സിലാകൂ(എന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്‌).എനിക്കാണെങ്കില്‍ ഈ പേരിന്റെ correct spelling-ഉം അറിയില്ല.അങ്ങനെയാണ്‌ ഞാന്‍ അതിനെ ഇംഗ്ലീഷീകരിച്ച്‌ പരിഷ്കാരിയാക്കി little flower എന്നാക്കിയത്‌.പിന്നെ ഇപ്പോള്‍ ജീവനും കൊണ്ടോടി മലയാളത്തിലേക്കു വന്നപ്പഴതാ ആകെ ഒരു പൊരുത്തക്കേട്‌.മലയാളം ബ്ലോഗിന്റെ കൂടെ 'ലിറ്റില്‍ ഫ്ലവര്‍' എന്നു കേള്‍ക്കുമ്പോള്‍ പിസ്സയ്ക്കു side-dish ആയി തേങ്ങാചമ്മന്തി എന്നൊക്കെ പറയുമ്പോലെ ഒരു .. ഒരു.. ഇത്‌..

അങ്ങനെ ഞാന്‍ 'ലിറ്റില്‍ ഫ്ലവര്‍'-ന്റെ കോട്ടും ടൈയുമൊക്കെ വലിച്ചെറിഞ്ഞ്‌ വീണ്ടും ആ പഴയ കൊച്ചുത്രേസ്യ ആയിരിയ്ക്കുകായാണ്‌.

..അനുഗ്രഹിച്ചാലും.. ആശീര്‍വദിച്ചാലും....

Friday, June 8, 2007

വന്നു..കണ്ടു..കീഴടങ്ങി...

'എനിക്കു കെട്ടെണ്ടടീ' എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ടു ഒരുവശത്ത്‌ അവള്‍.'അവളെ ഞാന്‍ കെട്ടിക്കുമെടീ' എന്നു വെല്ലുവിളിച്ചു കൊണ്ടു മറുവശത്തു മാതാശ്രീ.രണ്ടു വള്ളത്തിലും കാലു വച്ചു കൊണ്ടു പാവം ഞാനും.എന്റെ സമാധാന ശ്രമങ്ങള്‍ക്ക്‌(എരിതീയില്‍ എണ്ണയൊഴിക്കാനുള്ള ശ്രമം എന്നും പറയും)ശക്തി പകര്‍ന്നു കൊണ്ട്‌ അനിയനും രംഗത്തുണ്ട്‌.അങ്ങനെ ഞങ്ങളുടെ പരിശ്രം കൊണ്ട്‌ യുദ്ധം പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു പോകുമ്പോഴാണ്‌ കാര്യം കൈവിട്ടു പോവുകയാണെന്ന്‌ മനസ്സ്സിലാക്കി പിതാശ്രീ ഇടപെട്ടത്‌.പിതാശ്രീയുടെ സമ്മര്‍ദ്ദ പ്രകാരം താല്‍കാലിക വെടിനിര്‍ത്തല്‍ പോലെ അവള്‍ പെണ്ണു കാണലിന്‌ സമ്മതിച്ചു.

പക്ഷെ പ്രശ്നമെന്താന്നു വെച്ചാല്‍,മാതാശ്രീയും പിതാശ്രീയും കേരളത്തിലും കഥാനായികയും,നായികയുടെ തല തിരിഞ്ഞ അനുജത്തിയും delhi-ലും ആണ്‌.വെറുമൊരു പെണ്ണുകാണല്‍ co-ordinate ചെയ്യാന്‍ ഇത്രേം ദൂരെ പോവുന്നതൊക്കെ ബുദ്ധിമുട്ടാണ്‌.അങ്ങനെയാണ്‌ ഈ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിക്കാന്‍ പിതാശ്രീ നിര്‍ബന്ധിതനായത്‌."പപ്പ പേടിക്കണ്ട.ഇതൊക്കെ ഇത്ര വെല്യ കാര്യമാണോ?ഒക്കെ ഞാനേറ്റു.പിന്നെ പോരാത്തതിന്‌ സഹായത്തിന്‌ 'കുരുട്ടും' ഉണ്ടല്ലോ'? ഞാന്‍ ധൈര്യം കൊടുത്തു. കുരുട്ട്‌ ഞങ്ങളുടെ സഹമുറിയ ആണ്‌.എന്നെ പോലെ തന്നെ തെറ്റിദ്ധരിക്കപ്പെട്ടു പോയ മറ്റൊരു ജന്മം.ഞങ്ങള്‍ ബുദ്ധിപൂര്‍വ്വം ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സാധാരണക്കാര്‍ക്ക്‌ പൊട്ടത്തരമായേ തോന്നാറുള്ളൂ..ഈ ഒരൊറ്റ പരിപാടി വിജയിച്ചു കിട്ടിയാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കുള്ള ഇമേജ്‌ മാറിക്കിട്ടും.

അങ്ങനെ ഞങ്ങള്‍ എല്ലാം arrange ചെയ്തു.നെസ്‌-കഫെയുടെ ഏറ്റവും ചെറിയ പായ്ക്കറ്റ്‌,ചോക്ലേറ്റ്‌ കേക്ക്‌(കുരുട്ടിന്റെ favourite),south indian mixture (എന്റെ favourite),1 പായ്ക്കറ്റ്‌ പാല്‍ എല്ലാം stock ചെയ്തു.അടുത്ത കടമ്പ വീടു വൃത്തിയാക്കലാണ്‌.വീടിന്റെ ഒരു bed-room ഞങ്ങള്‍ store-room ആയിട്ടാണ്‌ ഉപയോഗിക്കുന്നത്‌.അല്ലെങ്കില്‍ തന്നെ പെണ്ണു കാണാന്‍ വരുന്നവര്‍ വീടു മുഴുവന്‍ കാണേണ്ട ആവശ്യമൊന്നുമില്ലല്ലോ? അങ്ങനെ central hall മാത്രം വൃത്തിയാക്കി (വൃത്തിയാക്കുക എന്നു വെച്ചാല്‍ അവിടെ ചിതറി കിടക്കുന്ന പേപ്പര്‍,ബുക്ക്‌,തുണികള്‍,പാത്രങ്ങള്‍,ബാഗുകള്‍ തുടങ്ങിയവ എല്ലാം എടുത്ത്‌ bed-room-ല്‍ തള്ളുക എന്നേ ഉള്ളൂ.)

ആ ദിവസം വന്നെത്തി.അച്ഛനും അമ്മയും കൂടിയാണ്‌ ഇരയെ കൊണ്ടുവന്നത്‌.ഞാനും കുരുട്ടും ഒരു പ്ലാസ്റ്റിക്‌ പുഞ്ചിരിയോടെ അവരെ സ്വീകരിച്ചിരുത്തി.പ്ലാന്‍ ചെയ്ത പോലെ തന്നെ ഞാന്‍ പരിചപെടുത്തലിലേക്കു കടന്നു."ഞാന്‍ അനിയത്തിയാണ്‌.ഇതു 'കുരുട്ട്‌'.എന്റെ അതേ ഓഫീസിലാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്‌.ഞങ്ങള്‍ 3 പേരും കൂടിയാണ്‌ ഇവിടെ താമസിക്കുന്നത്‌".ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.അപ്പോഴതാ അമ്മയുടെ നിഷ്കളങ്കമായ ചോദ്യം-"അപ്പോള്‍ മൂന്നാമത്തെ ആളാരാ??".ഞാന്‍ ഞെട്ടി.പുത്തരിയില്‍ കല്ലു കടിച്ചതു പോലെ.എന്റെ introduction-ല്‍ ഒരു വാക്കു പോലും അമ്മയ്ക്കു മനസ്സിലായിട്ടില്ല. ഇതെങ്ങനെ handle ചെയ്യും എന്നു അന്തം വിട്ടിരിക്കുമ്പോഴെക്കും 'കുരുട്ട്‌' ചാടി വീണു."അതു കൊള്ളാം. അവളെ കാണാനല്ലേ നിങ്ങള്‍ വന്നിരിക്കുന്നത്‌!!".അതും പോരാതെ 'എന്തൊരു മനുഷ്യര്‍' എന്നൊരു നോട്ടവും പാസ്സാക്കി.മാനാഭിമാനമുള്ള ആരും പിന്നെ അവിടെ ഇരിക്കില്ല.ഞാന്‍ പതുക്കെ വിഷയം മാറ്റാന്‍ ശ്രമിച്ചു."ഞാന്‍ അവളെ വിളിക്കാം"എന്നും പറഞ്ഞു ഞാന്‍ കുരുട്ടിനു സിഗ്നല്‍ കൊടുത്തു.(ഞങ്ങളുടെ പ്ലാന്‍ അനുസരിച്ച്‌ കുരുട്ടു പോയി നായികയെ വിളിച്ചുകൊണ്ടു വരണം.എന്നിട്ട്‌ അടുക്കളയിലേക്കു പോയി പാത്രമെടുത്ത്‌ തട്ടീം മുട്ടീം ശബ്ധമുണ്ടാക്കണം.നായിക വന്നു 30 സെക്കന്റ്‌ കഴിയുംബോള്‍"ഇനി നിങ്ങള്‍ സംസാരിക്കൂ' എന്നും പറഞ്ഞ്‌ പുഞ്ചിരിച്ചു കൊണ്ട്‌ ഞാന്‍ അടുക്കളയില്‍ പോയി കാപ്പി ഉണ്ടാക്കണം)എന്റെ സിഗ്നല്‍ കിട്ടിയതും കുരുട്ട്‌ കീ കൊടുത്തതു പോലെ ചാടിയെഴുന്നേറ്റ്‌ അകത്തേക്കു പോയി നായികയെ കൂട്ടികൊണ്ടു വന്നു. അവള്‍ വന്നിട്ടും അമ്മയ്ക്ക്‌ എന്നെ വിടാനുള്ള ഭാവമില്ല.ചുമ്മാ ഓരോരു ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ്‌.അടുക്കളയിലാണെങ്കില്‍ പാത്രങ്ങല്‍ കൂട്ടിമുട്ടുന്ന ശബ്ദങ്ങള്‍ കേള്‍ക്കാം.5 മിനിറ്റു കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്നുള്ള സിഗ്നലുകള്‍ നിലച്ചു.എന്നെ കാത്തിരുന്നു മടുത്തിട്ട്‌ കുരുട്ട്‌ പരിപടി നിര്‍ത്തിപ്പോയോ?"ഇപ്പം വരാം" എന്നും പറഞ്ഞ്‌ ഞാന്‍ അടുക്കളയിലേക്ക്‌ വിട്ടു. അവിടെയതാ,കുരുട്ട്‌ ചോക്ലേറ്റ്‌ കേക്ക്‌ പ്ലേറ്റില്‍ നിരത്തുകയാണ്‌.ഒരു പീസ്‌ പ്ലേറ്റിലാണെങ്കില്‍ അടുത്തത്‌ വായിലേക്ക്‌ എന്ന കണക്കില്‍.ഇടക്കിടക്ക്‌ അടുത്ത പ്ലേറ്റിലെ mixture-ല്‍ നിന്നു കടലയും പെറുക്കി വായിലിടുന്നുണ്ട്‌.എനിക്കു നല്ല ദേഷ്യം വന്നു." മുഴുവന്‍ കടലയും തീര്‍ക്കരുത്‌.എനിയ്ക്കും കുറച്ച്‌ വെക്കണം."warning കൊടുത്തു തിരിഞ്ഞപ്പഴതാ തൊട്ടു പുറകില്‍ അമ്മ നില്‍ക്കുന്നു.അവര്‍ക്ക്‌ സംസാരിക്കാന്‍ അവസരം കൊടുത്തിട്ട്‌ അച്ഛന്‍ ബാല്‍ക്കണിയിലേക്കും അമ്മ അടുക്കളയിലേക്കും പലായനം ചെയ്തിരിക്കുകയാണ്‌.അമ്മയെ അധികനേരം അടുക്കളയില്‍ നിര്‍ത്താന്‍ പറ്റില്ല.cooking is an art of approximation എന്നുള്ള ഞങ്ങളുടെ secret പുറത്താകും.ശ്ശൊ കുടിക്കാനെന്താ വേണ്ടതെന്നു ചോദിച്ചില്ല" എന്നും പറഞ്ഞ്‌ അമ്മയെയും കൂട്ടി ഞാന്‍ order എടുക്കാന്‍ പോയി.അവിടതാ ഭയങ്കര വിനയം "ഓ ഒന്നും വേണ്ട മോളെ..നിങ്ങളു ബുദ്ധിമുട്ടണ്ട".ഞാന്‍ വിട്ടു കൊടുത്തില്ല.ആഞ്ഞു നിര്‍ബന്ധിച്ചു.'എന്തായാലും മതി' എന്നൊരുത്തരമാണ്‌ എനിക്കു വേണ്ടത്‌.ഒടുവില്‍ എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ വേണ്ടി അച്ഛന്‍ നാരങ്ങാ വെള്ളം എന്നും മകന്‍ കോഫി എന്നും order തന്നു.അമ്മയാകട്ടെ നീണ്ട എന്തൊ ഒരു sentance പറഞ്ഞു.അതില്‍ 'പാല്‍' എന്നു മാത്രമേ എനിക്കു മനസ്സിലയുള്ളൂ.ഞാന്‍ അടുക്കളയിലെത്തി order കുരുട്ടിനു പാസ്‌ ചെയ്തു-ഒരു നാരങ്ങാ വെള്ളം,ഒരു കോഫി ഒരു പാല്‍..

"പാലോ, അതൊന്നുമായിരിക്കില്ല. ഒന്നൂടെ ചോദിച്ചു നോക്ക്‌" കുരുട്ട്‌ നിര്‍ദ്ദേശിച്ചു.

"അയ്യൊ അതു പറ്റില്ല.അവര്‍ക്ക്‌ നല്ല തൃശ്ശൂര്‍accent ആണ്‌.ഇനീം ചോദിച്ചാല്‍ അവര്‍ടെ ഭാഷ നമ്മക്കു മനസ്സിലാകാത്തതാണെന്നു വിചാരിച്ച്‌ ഫെല്‍റ്റ്‌ ആയാലോ?" എന്റെ common-sense ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

അപ്പോഴാണ്‌ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്‌.ഒരു വിധത്തില്‍ central hall-ല്‍ കൊണ്ടു പ്രതിഷ്ഠിച്ച അമ്മയതാ,ബൂമറാംഗ്‌ പോലെ തിരിച്ചു വരുന്നു.

"അവരെങ്ങാനും പോയി bedroom തുറന്നു നോക്കിയാലോ?എങ്ങനെയെങ്കിലും അവരെ തടയ്‌.ഇവിടെ ഞാന്‍ മാനേജ്‌ ചെയ്തോളാം."-കുരുട്ട്‌ അവസരത്തിനൊത്തുയര്‍ന്നു.4 കൊല്ലത്തെ സഹവാസം കൊണ്ട്‌ കുരുട്ടിന്റെ coffee-tea-making കഴിവില്‍ നല്ല വിശ്വാസമുള്ള ഞാന്‍ എല്ലാം ദൈവത്തിനു സമര്‍പ്പിച്ചു കൊണ്ട്‌ അമ്മയെ തടയാനോടി.Just missed..ഇവിടെ എത്ര റൂമുണ്ട്‌ എന്നും ചോദിച്ചു കൊണ്ട്‌ ഞങ്ങളുടെ bedroom-cum-storeroom-ന്റെ വാതില്‍ തുറന്നു നോക്കിയ അമ്മയതാ ഞെട്ടി തെറിച്ചു നില്‍ക്കുന്നു.ആ ഷോക്കില്‍ നിന്നു രക്ഷപെടാനാണൊ എന്തോ അമ്മ അടുത്ത interview session ആരംഭിച്ചു.

"ഒരനിയനും കൂടി ഉണ്ടല്ലേ""
"ങും"
"അനിയന്‍ നാട്ടിലാണോ"?
"അല്ല ബാംഗ്ലൂരില്‍ ആണ്‌"
"ജോലി ആണോ"
"അല്ല പഠിക്കുകയാണ്‌"
"അപ്പച്ചനും അമ്മച്ചീം...?
"പപ്പേം മമ്മീമാണോ..അവരു നാട്ടിലാണ്‌..ഇടക്കിടക്ക്‌ ഇവിടെ വന്നു പോകും.." (ആകെ ഒരു പ്രാവശ്യമേ വന്നിട്ടുള്ളൂ.ചുമ്മാ ഇരിക്കട്ടെ..)
"നാട്ടില്‍ കൃഷി ഒക്കെയുണ്ടോ"
ഈശ്വരാ കുടുങ്ങി. എനിക്കു യാതൊരു വിവരവുമില്ലാത്ത മേഖലകളിലേക്കാണ്‌ ഇന്റര്‍വ്യൂ നീങ്ങുന്നത്‌.അറിയില്ല എന്നു പറയാന്‍ പറ്റില്ല.സ്വന്തം സഹോദരിയുടെ ജീവിതം എന്റെ നാവിന്‍ തുമ്പിലാണ്‌.
"പിന്നില്ലേ"
"എന്തൊക്കെയാണ്‌??"
ഞാന്‍ മനസ്സുകൊണ്ടു നാട്ടിലേക്ക്‌ ഒരു യാത്ര നടത്തി.സ്വന്തം വീടിന്റെ അടുത്ത്‌ ഒരു പപ്പായ മരവും ഒരു ചീനിത്തൈയുമേ ഉള്ളൂ.ആ ടൗണിന്റെ നടുക്കുള്ള ഇട്ടാവട്ടാത്തില്‍ അത്രേം തന്നെ നട്ടു വളര്‍ത്തിയതിന്‌ മമ്മിയ്ക്ക്‌ കര്‍ഷശ്രീ അവാര്‍ഡ്‌ കൊടുക്കണം.എന്നാലും അതിനെ കൃഷി എന്നൊന്നും പറയാന്‍ പറ്റില്ല.ഞാന്‍ മനസ്സിനെ തറവാടിനടുത്തുള്ള സ്ഥലത്തേക്കു വിട്ടു.

"തെങ്ങാണ്‌`"

"കണ്ണൂര്‌ കശുമാവൊക്കെ നന്നായിട്ടുള്ള സ്ഥലമാണല്ലോ"

"പിന്നെ പിന്നെ കശുമാവുമുണ്ട്‌"

അപ്പൊഴാണ്‌ ഓര്‍മ്മ വന്നത്‌.തറവാടിനു ചുറ്റുമുള്ള റബ്ബര്‍ മരങ്ങള്‍.....
"റബ്ബറുമുണ്ട്‌"

പതുക്കെ പതുക്കെ എല്ലാം ഓര്‍മ്മ വന്നു ഠുടങ്ങി.

"ചേമ്പ്‌, ചേന, പപ്പായ,കാച്ചില്‍,പയറ്‌,സപ്പോട്ട, മാവ്‌,പ്ലാവ്‌...."

മറുഭാഗത്തു നിന്ന്‌ ഒരു പ്രതികരണവുമില്ല.

ഞാന്‍ വിഷയം മാറ്റി.

"നിങ്ങള്‍ടെ നാട്ടില്‍ എന്തൊക്കെയാണ്‌ കൃഷി??"

"ഞങ്ങള്‍ ഇവിടല്ലേ? നാട്ടില്‍ ഞങ്ങള്‍ക്ക്‌ ഒരു വീടും കുറച്ചു സ്ഥലവുമേയുള്ളൂ.ഇവന്റെ കല്യാണം കഴിഞ്ഞാല്‍ ഞാനും അപ്പച്ചനും നാട്ടില്‍ പോയി സെറ്റില്‍ ആകും"

"ഓ അവിടെ കൃഷിയൊക്കെ ഉണ്ടായിരിക്കും അല്ലേ" ? ചുമ്മാ വിഷയം ചോദിച്ചു.

"അതിന്‌ അത്‌ കുറച്ചു സ്ഥലമേയുള്ളൂ.കൃഷി ചെയ്യാനും മാത്രമൊന്നുമില്ല"

അപ്പോളാണ്‌ ന്യായമായ ഒരു സംശയം എനിക്കു തോന്നിയത്‌

"അപ്പോള്‍ പിന്നെ നിങ്ങള്‍ എങ്ങനെ ജീവിക്കും??

അമ്മയുടെ മുഖത്തു ഷോക്കടിച്ച ഭാവം.എവിടെയൊ എന്തോ ഒരു spelling mistake.അമ്മ എന്നെ ഒന്നു നോക്കിയിട്ട്‌ hall-ലേക്കു പോയി.

ഞാന്‍ അടുക്കളയിലേക്കോടി.സംഭാഷണം മുഴുവന്‍ കേട്ടു കൊണ്ടിരുന്ന കുരുട്ടിനോടു ചോദിച്ചു.

"ഞാന്‍ ആ ചോദിച്ചതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?'

"അവര്‍ക്കതിഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.പക്ഷെ സാരമില്ല.ഒരു സംശയം വന്നപ്പോള്‍ ചോദിച്ചു എന്നല്ലേ ഉള്ളൂ." കുരുട്ട്‌ ആശ്വസിപ്പിച്ചു.

"ദാ എല്ലം ready ആണ്‌. കൊണ്ടു കൊടുക്കാം."

Tray ചൂണ്ടി കാട്ടി കുരുട്ട്‌ പറഞ്ഞു.

"ഇത്‌ അച്ഛന്‌ വെള്ളം,ഇത്‌ അമ്മയ്ക്ക്‌ പാല്‍,ഇത്‌ പയ്യന്‌ കാപ്പി,ഇത്‌ അവള്‍ക്ക്‌ കാപ്പി"

"ഇതെന്ത്‌ രണ്ടു കാപ്പിക്കും രണ്ടു കളര്‍??"

"ഓ ആ കളര്‍ കുറഞ്ഞത്‌ beta version ആണ്‌.അത്‌ അവള്‍ക്കു കൊടുത്താല്‍ മതി.വേറെ ഉണ്ടാക്കാന്‍ പാലില്ല".

"എന്റെ ദൈവമേ. ഇതെങ്ങാനും ആ പയ്യന്‍ എത്തിക്കേറി എടുത്താലോ? beta ഇവിടെ തന്നെ ഇരുന്നോട്ടെ. അവള്‍ കാപ്പി കുടിക്കണ്ട"

അല്ലെങ്കിലേ സംഭവം ആകെ പാളിയിരിക്കുകയാണ്‌.ഇനി ഈ റിസ്കും കൂടി എടുക്കാന്‍ വയ്യ.

ഞങ്ങള്‍ tray-ഉം എടുത്ത്‌ hall-ല്‍ എത്തി distribution ആരംഭിച്ചു.അവിടതാ വന്‍ confsuion."ആര്‍ക്കാണീ പാല്‌?"3 പേരും ഒരേ സ്വരത്തില്‍ ചോദിക്കുന്നു.

"അമ്മയ്ക്ക്‌`" ഞാന്‍ നിഷ്കളങ്കയായി ഉത്തരം പറഞ്ഞു.

"ദൈവമേ .അവള്‍ പാലു കുടിച്ചിട്ട്‌ കൊല്ലം പത്തായി"അച്ഛന്റെ ആത്മഗതം.

"പക്ഷെ ഞാന്‍ ചോദിച്ചപ്പോള്‍ പാലെന്നല്ലേ അമ്മ പറഞ്ഞത്‌"എന്റെ ക്ഷമ നശിച്ചു തുടങ്ങി.

"അയ്യോ എനിക്കു പാലില്ലാത്ത ചായ തന്നാല്‍ മതിയെന്നാ ഞാന്‍ പറഞ്ഞാത്‌" അമ്മ മാലാഖയായി.

ഞങ്ങളുടെ സ്വഭാവം അറിയുന്നതു കൊണ്ടും സംഭവം കൈ വിട്ടു പോകും എന്നുറപ്പുള്ളതു കൊണ്ടും നായിക ഇടപെട്ടു.

"അയ്യോ സോറി. അവള്‍ കേട്ടതു തെറ്റി പോയതാണ്‌.ഞങ്ങള്‍ ഇപ്പോള്‍ ചായ ഉണ്ടാക്കാം"

'ചായപ്പൊടി നീ വായുവില്‍ നിന്നുണ്ടാക്കുമോ' എന്നൊരു നോട്ടം എന്റെ വകയായും, 'ഇനി വേണമെങ്കില്‍ തന്നെ പോയി ഉണ്ടാക്കിക്കോണം' എന്നൊരു നോട്ടം കുരുട്ടിന്റെ വകയായും അവള്‍ടെ നേരെ നീണ്ടു.

എന്തായാലും അവള്‍ടെ വിനയത്തില്‍ അമ്മ വീണു.

"ഓ വേണ്ട മോളേ, എന്തായാലും കൊണ്ടു വന്നതല്ലേ. ഞാന്‍ കുടിച്ചോളാം"

എന്നും പറഞ്ഞു ആ പാവം അമ്മ കഷായം കുടിക്കുന്നതു പോലെ ആ പാല്‌ മുഴുവന്‍ കുടിച്ചു തീര്‍ത്തു.

അങ്ങനെ ഞങ്ങളുടെ കിരീടത്തില്‍ ഒരു പൊന്‍'തൂവല്‍ കൂടി....

Sunday, June 3, 2007

ചെന്നൈ ഡയറി-2 (നക്ഷത്രങ്ങള്‍ക്കു നടുവില്‍)

അങ്ങനെ ഹോട്ടലില്‍ എത്തി.കണ്ട തുക്കടാ ഹോട്ടലൊന്നുമല്ല.നക്ഷത്രം നാലാണ്‌ മിന്നിതിളങ്ങുന്നത്‌.'എവളോ.. 4-star-ലോ" എന്നു ഞെട്ടാന്‍ വരട്ടെ..എന്റെ കുറ്റമല്ല. Office-ല്‍ നിന്നും പറ്റിച്ച പണിയാണ്‌.അവരുടെ നിലയ്ക്കും വിലയ്ക്കുമനിസ്സരിച്ചുള്ളത്‌ ബുക്ക്‌ ചെയ്തു.എന്റെ standard ഒട്ടു നോക്കീമില്ല.എനിക്കാണെങ്കില്‍ 4-star പോയിട്ടു ഒരു lodge-ല്‍ പോലും താമസിച്ചു പരിചയമില്ല.എന്തായാലും ഞാന്‍ ബാഗൊക്കെ പൊക്കി gate-ഉം കടന്നു വാതില്‍ക്കലെത്തി.സിനിമേലൊക്കെ കണ്ടതു വെച്ചാണെങ്കില്‍ അതിന്റകത്തുന്ന് ആരെങ്കിലും വന്ന്‌ എന്നെ കൂട്ടികൊണ്ടു പോണം.ഇവിടൊന്നും സംഭവിക്കുന്നില്ല.ഞാനങ്ങനെ ചെക്കന്റെ വീട്ടിലെത്തിയ നവവധുവിനെ പോലെ 'അകത്തേക്കു ചാടിക്കയറണോ അതോ ആരെങ്കിലും വന്നു വിളിക്കുന്നതു വരെ വെയ്റ്റ്‌ ചെയ്യണോ'എന്ന്‌ അന്തം വിട്ട്‌ നില്‍ക്കുകയാണ്‌.രാജാപാര്‍ട്‌ വേഷമൊക്കെയിട്ടു വാതിക്കല്‍ നില്‍ക്കുന്ന ചേട്ടനാണെങ്കില്‍ എന്നെ കണ്ട ഭാവമില്ല.ദയനീയമായി ഒന്നു ചിരിച്ചു കാണിച്ചു നോക്കി.പാവം തോന്നീട്ടാണോ എന്തോ അയാള്‍ അകത്തുന്നൊരു പയ്യനെ വിളിച്ച്‌ എന്റെ ബാഗ്‌ പൊക്കാന്‍ ഏര്‍പ്പാടു ചെയ്തൂ.പയ്യന്റെ മറവു പറ്റി അങ്ങനെ reception-ലെത്തി.അവിടെ പ്രത്യേകിച്ചു ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.പറഞ്ഞ സ്ഥലത്തൊക്കെ കണ്ണും പൂട്ടി ഒപ്പിട്ടു കൊടുത്തു.പകരമായി ഗ്രീറ്റിങ്ങ്സ്‌ കാര്‍ഡ്‌ പോലുള്ള ഒരു കാര്‍ഡും കിട്ടി.കിട്ടിയതും മേടിച്ചോണ്ട്‌ ഞാന്‍ റൂമിലേക്ക്‌ വിട്ടു.

അവിടെ ചെന്നപ്പോഴതാ അടുത്ത പ്രശ്നം.ചേട്ടന്‍ റൂമിന്റെ താക്കോല്‍ തരാന്‍ മറന്നു പോയിരിക്കുന്നു.ഇനിയിപ്പൊ പിന്നേം താഴെ പോയി മേടിക്കണം.ഛെ ഇത്ര ഉത്തരവാദിത്വമില്ലാത്തവരെയാണോ ജോലിക്കു വച്ചിരിക്കുന്നത്‌. ഹോട്ടലിന്റെ ഓണറെ മനസ്സില്‍ പ്രാകിക്കൊണ്ടു നിന്നപ്പോഴാണ്‌ അതു ശ്രദ്ധിച്ചത്‌.വാതിലില്‍ താക്കോല്‍ കേറ്റാനുള്ള തുളയൊന്നുമില്ല.പകരം ATM machin-ലെ card slot പോലെ ഒരു fitiings.എന്റെ തലയിലെ ട്യൂബ്‌ ലൈറ്റ്‌ മിന്നി.കയ്യിലിരിക്കുന്ന greetings card തുറന്നു നോക്കി.ഊഹം തെറ്റിയില്ല.അതാ അവിടിരിക്കുന്നു കൊച്ചു കള്ളന്‍.ഒരു കുഞ്ഞു കാര്‍ഡ്‌.പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു.കാര്‍ഡ്‌ slot-ലിടുന്നു- അതിലെ പച്ച ലൈറ്റ്‌ തെളിയുന്നു-handle തിരിക്കുന്നു-വാതില്‍ തുറക്കുന്നു.മുന്നിലതാ ഇരുട്ടിലാണ്ടു കിടക്കുന്ന ഒരു റൂം.കയറിവരുന്ന അവിടെ തന്നെ ചുമരില്‍ ഒരു card slot.അതിന്റെ മുകളില്‍ please insert the card here എന്നൊരു ലേബലും.'പിന്നേ നിങ്ങളു പറയുന്ന പോലല്ലേ.. എന്റെ കാര്‍ഡ്‌ ..അതെവിടെ വെക്കണമെന്ന്‌ ഞാന്‍ തീരുമാനിക്കും' എന്നു പുച്ഛിച്ചു കൊണ്ടു എടുത്ത്‌ ബാഗിലേക്കിട്ടു.ഇനി വെട്ടോം വെളിച്ചോം വേണം.എല്ലാ സ്വിച്ചും ഇട്ടു നോക്കി.ഒരു രക്ഷയുമില്ല.ഇനി ഇവിടെ പവര്‍ കട്ട്‌ ആയിരിക്കുമൊ?അതോ fuse പോയൊ? അതോ ഇനി റൂം ബുക്ക്‌ ചെയ്തപ്പോള്‍ accomodation without electricity എന്നോ മറ്റൊ പറഞ്ഞിട്ടുണ്ടോ? ശ്ശൊ ഇതു വല്യ കൊലച്ചതി ആയിപ്പോയല്ലോ എന്നു ചിന്തിചു നില്‍ക്കുമ്പോഴതാ,നേരത്തെ അവഗണിച്ച card slot-ലെ ലേബല്‍ ഒന്നു കൂടി മിന്നി തിളങ്ങുന്നു.എന്തയാലും അതും കൂടി try ചെയ്തേക്കാം.കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നല്ലേ.മനസില്ലാ മനസ്സോടെ കാര്‍ഡ്‌ അതിലിട്ടു.റൂമിലാകെ സൂര്യനുദിച്ചതു പോലെ വെളിച്ചം.എല്ലാം മനസ്സിലായി.copmlete fittings-ഉം കാര്‍ഡിലാണ്‌.അതു പോയാല്‍ കട്ടപ്പൊക.

അങ്ങനെ അതും സോള്‍വ്‌ ആയി. വാതില്‍ ലോക്ക്‌ ചെയ്തിട്ടു വേണം ബാക്കിയുള്ള നടപടികളിലേക്കു കടക്കാന്‍.അപ്പോഴാണു ഞെട്ടിപ്പിക്കുന്ന ആ സത്യം മനസ്സിലാക്കിയത്‌.അകത്തു നിന്നു lock ചെയ്യാനുള്ള സംവിധാനമൊന്നുമില്ല.ഇതെന്ത്‌ വെള്ളരിക്കാ പട്ടണമോ??ഞാന്‍ കാര്‍ഡുമെടുത്തു പുറത്തിറങ്ങി(അതു വിട്ടൊരു കളിയില്ല).2-3 പ്രാവശ്യം കയറുകയും ഇറങ്ങുകയും ചെയ്തപ്പോള്‍ കാര്യം പിടികിട്ടി. ദേവേന്ദ്രന്റപ്പന്‍ മുത്തുപട്ടരു വിചാരിച്ചാല്‍ പോലും കാര്‍ഡില്ലതെ സംഭവം തുറക്കാന്‍ പറ്റില്ല.ആശ്വാസം.

റൂമിലെ സൗകര്യങ്ങളൊക്കെ ഒന്നോടിച്ചു നോക്കി.പല വലിപ്പത്തിലുള്ള 3-4 ഷെല്‍ഫുകള്‍.ഒരു ടേബിളിനു മുകളില്‍ 3 lays പായ്ക്കറ്റ്സ്‌ ഇരിക്കുന്നു. സന്തോഷമായി.അതിന്റെ അടുത്തു പത്തായം പോലെ ഒരു പെട്ടി.എന്റെ ബാഗ്‌ അതില്‍ പ്രതിഷ്ടിചു.ഇനിയൊരു ഷെല്‍ഫും കൂടിയുണ്ട്‌.വലിച്ചു തുറന്നു.എന്റമ്മോ അതിനുള്ളിലൊരു കുഞ്ഞു ഫ്രിഡ്ജ്‌ ഒളിപ്പിചു വച്ചിരിക്കുന്നു.അതിന്റെ പുറതു mini bar എന്നൊരു സ്റ്റിക്കറും.ഒന്നു ഞെട്ടി.എങ്ങനെ ധൈര്യം വന്നു ഇവര്‍ക്കു.തറവാട്ടില്‍ പിറന്ന ഒരു പെണ്‍കുട്ടിയുടെ റൂമില്‍ ബാര്‍ സെറ്റപ്പ്‌ ചെയ്യുകയോ?ഒന്നൂടാന്നാലോചിച്ചപ്പോള്‍ ഞെട്ടല്‍ പോയി.ഞാന്‍ തറവാട്ടില്‍ പിറന്നതാണെന്ന്‌ ഇവര്‍ക്കറിയില്ലല്ലൊ..പാവങ്ങള്‍ എന്തായാലും കൊണ്ടു വച്ച സ്ഥിതിക്ക്‌ ഉപയോഗിച്ചില്ലെങ്കില്‍ മോശമല്ലേ?ആരും അറിയാനും പോകുന്നില്ല.ഇതു വരെ try ചെയ്തിട്ടില്ല.കേട്ടതു വച്ചാണെങ്കില്‍ ഈ സാധനത്തിന്‌ വെല്യ taste ഒന്നുമില്ല.സോഡ ഒഴിച്ചാല്‍ ചിലപ്പൊ taste ഉണ്ടാകുമായിരിക്കും.പതുക്കെ 'ബാര്‍' തുറന്നു.ഛെ എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു.അതിന്റകത്ത്‌ 2-3 mirinda,coke,soda എന്നീ കുപ്പികളേ ഉള്ളൂ.ഇതാര്‍ക്കു വേണം.ചുമ്മാ പറ്റിച്ചു.

മൊത്തത്തില്‍ റൂമിന്റെ setup ഒക്കെ കൊള്ളാം.ഒന്നുത്സാഹിച്ചാല്‍ 3 പേര്‍ക്കു കിടക്കാന്‍ മാത്രം വലിപ്പമുള്ള bed.ഒരു വെല്യ ടിവി. ഓരു sofa, ഒരു മേശയും കസേരയും,2-3 കണ്ണാടികള്‍- ഇതൊക്കെ ഉപയോഗിക്കാന്‍ ഞാനൊരുത്തിയും.ആനന്ദലബ്ധിക്കിനി എന്തു വേണം.ആകെയൊരു പ്രശ്നമുള്ളത്‌ റൂമിലെ ഒടുക്കത്തെ തണുപ്പാണ്‌.ac ഒന്നു കുറക്കാം എന്നു വെച്ചാല്‍ അതിന്റെ മെക്കാനിസം നോക്കീട്ടു കാണുന്നുമില്ല.

സമയം വൈകിതുടങ്ങി.കഷ്‌ടിച്ചൊന്നു കുളി പാസ്സാക്കാന്‍ സമയമുണ്ട്‌.ഇല്ലെങ്കില്‍ offic-ല്‍ എത്താന്‍ വൈകും.അതും വിചാരിച്ചു കൊണ്ടു ബാത്‌റൂമിലേക്കു നടന്നു.അവിടെ എന്തോ ഒരു ചേരായ്മ.അത്രേം നല്ല റൂമിന്‌ കോഴിക്കൂടു പോലുള്ള ഒരു ബാത്‌റൂം. ഒരു വെല്യ വാഷ്‌ബേസിനും യൂറോപ്യന്‍ ക്ലോസറ്റും കഴിഞ്ഞാല്‍ പിന്നെ ഒന്നു നിന്നു തിരിയാനുള്ള സ്ഥലം പോലുമില്ല.അവിടെ നിന്നെങ്ങനെ കുളിക്കും??അതോ ഇനി 4-star-ല്‍ ആരും കുളിക്കാറില്ലേ?അങ്ങനെ വരാന്‍ വഴിയില്ലല്ലോ.പതുക്കെ സൈഡിലുള്ള കര്‍ട്ടന്‍ മാറ്റി നോക്കി.അവിടതാ നീണ്ടു നിവര്‍ന്നു കിടക്കുന്നു- നല്ല വെളു വെളാ വെളുത്ത ഒരു bathtub.ഞാനതിനെ നിര്‍നിമേഷയായി നോക്കി നിന്നു പോയി.ഇതു വരെ TV-ലും സിനിമയിലുമൊക്കെയേ കണ്ടിട്ടുള്ളൂ.ജീവനോടെ കാണുന്നതിതാദ്യമാണ്‌.ആസ്വദിച്ചു നില്‍ക്കാനൊന്നും സമയമില്ല.പെട്ടെന്നു പണി തീര്‍ക്കണം.Geiser ഓണ്‍ ചെയ്യാന്‍ വേണ്ടി സ്വിച്ച്‌ തപ്പിയപ്പൊഴാനു മനസിലായത്‌- അതില്‍ gieser-ഇല്ല.'ഇത്രേം വെല്യ ഇല്ലത്ത്‌ ഒരു മത്തി തല എടുക്കാനില്ല എന്നു പറഞ്ഞ പോലെ..'പടിക്കല്‍ കൊണ്ടു കലമുടച്ചു.അല്ലെങ്കില്‍ തന്നെ തണുത്തിട്ടു പല്ലു കൂട്ടിയിടിചു കൊണ്ടിരിക്കുന്ന ഞാന്‍ ഈ തണുത്ത വെള്ളത്തില്‍ കുളിക്കാനോ.No way.എന്നും കുളിക്കുന്നതല്ലേ.ഒരു ദിവസം കുളിച്ചില്ലെന്നു കരുതി ലോകം ഇടിഞ്ഞു വീഴുകയൊന്നുമില്ല.വേഗം കുപ്പായം മാറി, ഒരു പെര്‍ഫ്യൂം ബോട്ടില്‍ മുഴുവന്‍ കമഴ്‌ത്തി,മുഖം കഴുകി,ഒരു പൊട്ടും തൊട്ടു ഓഫീസിലേക്കു വിട്ടു.

അന്നത്തെ ദിവസം പ്രത്യേകിച്ച്‌ അത്യാഹിതങ്ങളൊന്നുമില്ലാതെ കടന്നു പോയി.വൈകുന്നേരം തിരിച്ചു ഹോട്ടലിലെത്തിയപ്പോഴെ ആദ്യം ചെയ്തതു കുളിക്കാനോടുകയാണ്‌.ഇനി ഇത്തിരി തണുത്താലും കുഴപ്പമില്ല.ഇതു കഴിഞ്ഞു വേറെ പണിയൊന്നുമില്ലല്ലൊ.Blanket-ന്റെ അടിയില്‍ അട്ട ചുരുളുന്നതു പോലെ ചുരുണ്ടു കിടന്നുറങ്ങുക.അത്ര തന്നെ.ഒരു മൂളിപ്പാട്ടോടു കൂടി tub-ന്റെ tap തുറന്നു വിട്ടു.അവിടെ കണ്ട babble bath ഒരു കുപ്പിയെടുത്ത്‌ അതില്‍ കമഴ്‌ത്തി.Shower cap എടുത്തു മുടിയൊക്കെ ഒതുക്കി വച്ചു.ഒരു book എടുത്ത്‌ അടുത്തു വച്ചു.നായിക tub-ല്‍ മുങ്ങി കിടന്നോണ്ടു ബുക്ക്‌ വായിക്കുന്നതു ഏതോ സിനിമയില്‍ കണ്ടിട്ടുണ്ട്‌.അതൊന്നു try ചെയ്യനാണ്‌(ജീവിതം തന്നെ ഒരു പരീക്ഷണമല്ലേ).എല്ലാം ready ആയി.tub നിറഞ്ഞു. നിറയെ പത. ഞാന്‍ വലതു കാല്‍ വച്ചു കയറി.എന്തോ ഒരു ഷോക്കടിച്ച പോലെ ഒരു ഫീലിങ്ങും കുറെ നക്ഷത്രങ്ങല്‍ മിന്നിത്തിളങ്ങിയതും മാത്രം ഒര്‍മയുണ്ട്‌.തലക്കിട്ട്‌ ആരോ അടിച്ചതു പോലെ.2 മിനിട്ടു കഴിഞ്ഞപ്പൊഴാനു എല്ലം ഒന്നു ക്ലിയര്‍ ആയത്‌. ആ പണ്ടാര ടാപ്പില്‍ വന്നോണ്ടിരുന്നതു ചൂടുവെള്ളമായിരുന്നു. അതിലേക്കാണു ഞാന്‍ ആക്രാന്തതോടെ എടുത്തു ചാടിയത്‌. എന്തിനേറെ പറയുന്നു, കുറച്ചു ദിവസത്തെക്ക്‌ വെള്ളം കാണുമ്പഴേ എനിക്കൊരു വിറയല്‍ ആയിരുന്നു.'ചൂടുവെള്ളത്തില്‍ വീണ പൂച്ച' എന്ന ആ പ്രതിഭാസമില്ലേ..അതു തന്നെ.