Thursday, November 29, 2012

പൂവ്വാ റൈറ്റ്....

തന്റേതല്ലാത്ത കാരണത്താൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ ആളാണു ഞാൻ. അവരു തന്നു ഞാൻ മേടിച്ചു എന്നല്ലാതെ എനിക്കാകാര്യത്തിൽ യാതൊരു മനസറിവുമില്ല.സത്യം പറഞ്ഞാൽ ഞാൻ ആകെപ്പാടെ ഇച്ചിരിയെങ്കിലും മര്യാദയ്ക്ക് വണ്ടിയെടുത്തത് ലൈസൻസ് ടെസ്റ്റിന്റന്നു മാത്രമാണ്‌. പൊതുവെ ഡ്രൈവിംഗിന്റെ ടെൻഷനൊന്നുമില്ലാതെ പാസഞ്ചർ സീറ്റിലിരുന്നു വായ്നോട്ടവും കമന്റടീം ഒക്കെയായി യാത്ര ചെയ്യാൻ ഇഷ്ടമുള്ളൊരു കുഴിമടിച്ചിയാണു ഞാൻ. പിന്നെന്തിനാ എത്തിക്കേറി ലൈസൻസിന്‌ അപ്ളൈ ചെയ്തതെന്നല്ലേ. ഉള്ളതു പറയാലോ, ബാംഗ്ളൂർ നഗരത്തിൽ സ്വന്തമായി ഒരു അഡ്രസ് പ്രൂഫുണ്ടാക്കുക എന്നതല്ലാതെ യാതൊരു ദുരുദ്ദേശ്യോം എനിക്കില്ലാരുന്നു. പക്ഷേങ്കിൽ ലൈസൻസ് കിട്ടിക്കഴിഞ്ഞപ്പോൾ എന്താന്നറിയില്ല, ശരിക്കും വണ്ടി ഓടിക്കാൻ പഠിച്ചാലോന്ന് ഭയങ്കര അത്യാഗ്രഹം. ഡ്രൈവിംഗ് സ്കൂളിലെ കാറിൽ ആശാന്റടുത്തു ഒരു ജോഡി ക്ളച്ചും ബ്രേക്കുമുള്ളതു കൊണ്ടു മാത്രമാണ്‌ എന്റേം നാട്ടുകാരുടേം തടി കേടാക്കാതെ ഞാൻ ക്ളാസൊക്കെ കംപ്ളീറ്റ് ചെയ്തത് എന്നൊരു തിരിച്ചറിവ് ഉള്ളതു കൊണ്ട് നല്ല പേടീം. തന്നെ ഓടിക്കുമ്പോ ഈ കുന്തമൊക്കെ നമ്മളു തന്നെ ആലോചിച്ചു പിടിച്ചു ചവിട്ടണമല്ലോ.അതു മാത്രമാണേൽ പോട്ടെ, ഇതിപ്പോ അതിന്റെ കൂടെ സ്റ്റിയറിംഗ് തിരിക്കുകേം വേണം ഗിയറു മാറ്റുകേം വേണം.ഒരാളു തന്നെ ഇതൊക്കേം ചെയ്യുകാന്നു വച്ചാൽ....


അങ്ങനെയിരിക്കേ കസിൻ ചെക്കൻ വീട്ടിൽ വന്നു. അവനാണെങ്കിൽ കണ്ണു വിരിഞ്ഞ പ്രായം മുതൽക്കേ വണ്ടീം തള്ളിക്കൊണ്ടു നടക്കുന്നവൻ. എന്റെ അത്യാഗ്രഹം കേട്ട പാടേ ‘ഒന്നും പേടിക്കണ്ട ചേച്ചീ, ചേച്ചിയെ ഒരു ഡ്രവിംഗ് പുലിയാക്കീട്ടേ ഇനി വിശ്രമമുള്ളൂ’ എന്ന് അവൻ. കൂടാതെ എന്നെക്കാളും മണ്ടികളും/മണ്ടൻമാരുമായ ആരെയൊക്കെയോ ഡ്രൈവിംഗ് പഠിപ്പിച്ചെടുത്ത ട്രാക്ക് റെക്കോഡും കൂടി അവനുണ്ടെന്നു കേട്ടാതോടെ ഞാനും എന്തൊക്കെയോ പ്രതീക്ഷിച്ചു പോയി. . ആദ്യം തന്നെ എന്റെ ഇപ്പോഴത്തെ ഡ്രൈവിംഗ് പരിജ്ഞാനനിലവാരം അവനറിയണമത്രേ. അതു ന്യായം. എന്നാലല്ലേ എവിടെ തുടങ്ങണമെന്ന് തീരുമാനിക്കാൻ പറ്റൂ. അതിലേക്കായി എന്റെ സ്വന്തം ചേച്ചി അവളുടെ കാറ്‌ സംഭാവന തന്നു. അങ്ങനെ ഞങ്ങൾ കന്നിയങ്കത്തിനു പുറപ്പെട്ടു. ഞാൻ ഡ്രൈവിംഗ് സീറ്റിൽ. അവൻ പാസഞ്ചർ സീറ്റിൽ. ചേട്ടൻ ബാക്ക് സീറ്റിൽ. എന്തായാലും അര മണിക്കൂർ കഴിഞ്ഞു തിരിച്ചെത്തിയ പാടേ അവൻ രാജി വച്ചൊഴിഞ്ഞു. ചേട്ടൻ കാർ  ഷെഡ്ലിട്ടു കവറിട്ടു മൂടുകേം ചെയ്തു. കൂടുതലൊന്നും പറ്റീല്ല. അവൻ നിരന്തരമായി ഹാൻഡ് ബ്രേക്ക്ട്ടതു കൊണ്ട് (ഞാൻ ബ്രേക്ക് ചവിട്ടാത്തതു കൊണ്ടാണെന്നു പ്രത്യേകം പറയേണ്ടല്ലോ) അതിന്റകത്തെ ഏതോ വള്ളി പറിഞ്ഞു പോയീന്ന്!!


അടുത്ത ഗുരു പപ്പയായിരുന്നു. പപ്പ ഒരു സാത്വികനും സർവ്വോപരി ആ ഒരു പൊസിഷനിലിക്കുന്നതു കൊണ്ടു മാത്രം എന്റെ തന്തയ്ക്കു വിളിക്കാൻ പറ്റാത്തതു കൊണ്ടും ആ ഡ്രൈവിംഗ് പഠനം സമാധാനപൂർണ്ണമായിരുന്നു. പക്ഷെ ഒരു പ്രശ്നമേയുള്ളൂ. ആദ്യത്തെ അരമണിക്കൂർ പപ്പേടെ വക തിയറി ക്ളാസാണ്‌ . യന്ത്രങ്ങളുടെ പ്രവർത്തന രീതിയെ പറ്റി. എനിക്കാണെങ്ക്ല് തിയറിയൊന്നും വേണ്ട. എവിടെയാ എപ്പഴാ പിടിച്ചു വലിക്കേണ്ടത് ,ചവിട്ടേണ്ടത്‌ എന്നു മാത്രം അറിഞ്ഞാൽ മതി. അങ്ങനെ ഇത്തിരി അഭിപ്രായവ്യത്യാസങ്ങളൊക്കെയായി പഠനം പുരോഗമിക്കുമ്പോഴാണ്‌ ആ അത്യാഹിതം സംഭവിച്ചത്. ഞനൊരു ദിവസം വണ്ടി റിവേർസെടുത്തു. രണ്ടു സൈഡിലും മതിലുള്ള ഒരു റോഡിൽ വച്ച്. വണ്ടി റോഡിനു പെർപെൻഡിക്കുലറായി പൊസിഷൻ ചെയ്തു എന്നു മാത്രമല്ല കൃത്യമായി മുന്നോട്ടെടുത്ത് മുന്നിൽത്തെ മതില്ലും ഇടിച്ചു, പിന്നോട്ടോടി പിന്നിൽത്തെ മതില്ലും ഇടിച്ചു. എന്തായാലും അതോടെ പപ്പേടെ വണ്ടീം ഷെഡിലായി ആ പഠനോം സഡൻ ബ്രേക്കിട്ടു.അതും പോരാതെ ഞാൻ ലീവിനു വരുന്നൂന്നറിഞ്ഞാൽ പപ്പ ആ വണ്ടി ചങ്ങലയിട്ടു കെട്ടി വെയ്ക്ക്വേം ചെയ്യും. പപ്പേം ഞാനുമായി ജനറേഷൻ ഗ്യാപ്പുള്ളതു കൊണ്ടാവും ഈ പ്രശ്നമൊക്കെയുണ്ടായതെന്നും സമാധാനിച്ച് ഞാൻ അടുത്തതായി സമീപിച്ചത്  അനിയനെയാണ്‌. അവൻ ആകെ ഒറ്റ ദിവസമേ എന്നെ പഠിപ്പിച്ചുള്ളൂ. ‘ഡീ ഗിയറു മാറ്റുക എന്നു പറഞ്ഞാൽ ഗിയറു പറിച്ചെടുത്തു മാറ്റുക എന്നല്ല’ എന്ന വിലയേറിയ ഉപദേശം തന്നോണ്ട് അവനും ജീവനും കൊണ്ടോടി. പതിയെ പതിയെ ഞാൻ വീട്ടിലുണ്ടെന്നറിഞ്ഞാൻ ഗസ്റ്റുക്കളൊന്നും വരാതായി. എന്തിന്‌ “മാമാ എന്നെ ഒന്നു ഡ്രൈവിംഗ് പഠിപ്പിക്കാമോ?” എന്ന എന്റെ ചോദ്യം ഭയന്ന് അമ്മാവന്മാരു ഫോൺ പോലും വിളിക്കാതായി. അങ്ങനെ  എല്ലാർക്കും ഒരു പേടിസ്വപ്നമായി എന്ന തിരിച്ചറിവിൽ ഞാൻ എന്റെ ഡ്രൈവിംഗ് സ്വപ്നങ്ങൾ കുഴിച്ചു മൂടി.



അങ്ങനെയിരിക്കേ എന്റെ കല്യാണം കഴിഞ്ഞു. ഉള്ള സ്വപ്നങ്ങളെല്ലാം പങ്കു വച്ച കൂട്ടത്തിൽ ഞാനെന്റെ ഡ്രൈവിംഗ് സ്വപ്നങ്ങളെ പറ്റീം പറഞ്ഞു. “അത്രേയുള്ളോ നമ്മക്കിപ്പം ശരിയാക്കാം” എന്ന മറുപടി കേട്ടപാടേ ഞാൻ വാൺ ചെയ്തതാണ്‌. ഇങ്ങനെ പറഞ്ഞ പല ഗുരുക്കൻമാരും അവസാനം ഡ്രൈവിംഗ് തന്നെ മതിയായി വണ്ടി ഷെഡിൽ കേറ്റിയ കാര്യം. അപ്പോ വാശി. എന്നാപ്പിന്നെ ആയ്ക്കോട്ടെ എന്നു ഞാനും വച്ചു. അങ്ങനെ ഡ്രൈവിംഗ്പഠനത്തിന്റെ  രണ്ടാം ഘട്ടം ആരംഭിച്ചു. എന്നും രാവിലെ അഞ്ചു മണിക്ക് ഉണർന്ന് പഠനം. എനിക്കാണെങ്കില്‌ ഏഴുമണിയാവാതെ സെൻസറുകളൊന്നും പ്രവർത്തിച്ചു തുടങ്ങൂല്ല. ആ ഞാൻ അഞ്ചു മണിക്ക് ഡ്രൈവിംഗ് പഠിക്കുന്നതൊന്നാലോചിച്ചു നോക്ക്. അതും പോരാതെ എനിക്കൊരു വല്യ പ്രശ്നമുണ്ട്. ആരേലും എന്തേലും പറഞ്ഞാൽ അങ്ങു ബ്ളൈൻഡായി അതനുസരിക്കില്ല. ആ പറഞ്ഞതു ശരിയാണോ എന്നൊക്കെ കാര്യകാരണസഹിതം ആലോചിച്ചുറപ്പു  വരുത്തിയതിനു ശേഷമേ അനുസരിക്കൂ. സാധാരണ ലൈഫിൽ ഇത് വല്യ കുഴപ്പമുള്ള സ്വഭാവമല്ല. പക്ഷെ ഡ്രൈവിംഗ്ല് ഇതു വല്യ പ്രശ്നമാണ്‌. ഒരുദാഹരണത്തിന്‌ ‘ബ്രേക്ക് ചവിട്ട്’ എന്ന് പറഞ്ഞാൽ ഞാൻ അതിന്റെ കാര്യകാരണങ്ങളൊക്കെ ആലോചിച്ചതിനു ശേഷമേ ചവിട്ടൂ. അപ്പഴ്ത്തേക്കും ആ സിറ്റ്വേഷനൊക്കെ കഴിഞ്ഞു പോയിട്ടാവും. പിന്നെ ജന്മനാ ഉള്ള ലെഫ്റ്റും റൈറ്റും കൺഫ്യൂഷൻ. അതും പോരാതെ വെപ്രാളോം. എന്തായാലും ഇതിനെയൊക്കെ ഓവർകം ചെയ്ത് രണ്ടു മൂന്ന് ട്രാഫിക് ജാം ഒക്കെ ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും ഏതാണ്ടൊക്കെ ശരിയായി.ഏറ്റോം വല്യ പ്രശ്നം കേറ്റത്തീന്നു വണ്ടി നിർത്തീട്ടെടുക്കുന്നതായിരുന്നു. എങ്ങനൊക്കെ നോക്കിയാലും കുറച്ചു ദൂരം പിന്നോട്ടുരുണ്ടിട്ടേ വണ്ടി മുന്നോട്ടു കേറൂ. ഒരു ദിവസം ഒരു കേറ്റത്തിൽ ഹമ്പ്. ഞാൻ സ്പ്പീഡൊക്കെ കുറച്ചു വന്നപ്പോഴേക്കും വണ്ടി നിന്നു പോയി. തൊട്ടു പുറകിൽ  ഒരു ബസ്. വണ്ടിയെടുക്കാൻ  ശ്രമിച്ചാൽ പിന്നോട്ടുരുണ്ട് ബസിനിടിയ്ക്കും എന്നുറപ്പ്. എടുത്തില്ലേൽ പിന്നിലുള്ള വണ്ടിക്കാരുടെ ചീത്ത കേട്ട് കണ്ണു പൊട്ടും. എന്തും വരട്ടെ എന്നും വിചാരിച്ച് വണ്ടി ഒരെടുക്കലങ്ങെടുത്തു. അന്ന് എന്റെ ലൈഫിൽ ആദ്യമായിട്ട് കേറ്റത്തീന്ന് പിന്നോട്ടുരുളാതെ ഞാൻ വണ്ടിയെടുത്തു!!


അങ്ങനെ പുരോഗമിച്ച് പുരോഗമിച്ച് ലോംഗിനു പോവുമ്പോ പത്തുനൂറു കിലോ മീറ്റർ ഒക്കെ ഓടിക്കാൻ തുടങ്ങിയെങ്കിലും ഇൻസിറ്റി  ഡ്രൈവിംഗ് അപ്പോഴും ശരിയായിട്ടില്ല. കാര്യം വേറൊന്നുമല്ല. കാല്കുലേഷൻ മിസ്റ്റേക്ക്. ഒരു സൈക്കിളുകാരൻ വന്നാൽ ഞാൻ കാർ ഒതുക്കി  സൈഡ് കൊടുക്കും. കാറാണു വരുന്നതെങ്ക്ല് ഞാൻ ചിലപ്പോ എന്റെ കാറ്‌ സൈഡിൽത്തെ കാനയിലേക്ക് മാറ്റിക്കൊടുക്കും. ലോറിയോ ബസോ ഒക്കെയാണെങ്കിൽ  ഞാൻ അതൊക്കെ പോവുന്നതു വരെ എന്റെ വണ്ടി നിർത്തിയിടും. ആ ഞാനെങ്ങനെ സിറ്റി ട്രാഫിക്കിലൂടെ തുഴയാനാണ്‌. അങ്ങനെ ലോംഗ് ഡ്രൈവുകളായി എന്റെ വിഹാരരംഗം. സാധാരണ അതിരാവിലെ തന്നെ ഞങ്ങൾ യാത്ര തുടങ്ങും. ഞാൻ പൂട്ടിയ കണ്ണു തുറക്കാതെ അങ്ങനെ തന്നെ പോയി കാറിന്റെ പിൻസീറ്റിലേക്കു ചരിയും.. അതില്‌ തലയിണയും  ബ്ളാങ്കറ്റും ഒക്കെ സ്റ്റോക്ക് ചെയ്തു വച്ചിട്ടുണ്ട്. ഒരു എട്ടു മണി ഒക്കെ ആവുമ്പോഴേ ഞാൻ കണ്ണു തുറക്കൂ. അപ്പോഴേക്കും വണ്ടി വല്യ തിരക്കില്ലാത്ത വല്ല ബൈപാസിലോ ഹൈവേയിലോ ഒക്കെ എത്തീട്ടുണ്ടാവും. അവിടുന്നു ഞാൻ സ്റ്റിയറിംഗ് വീൽ  ഏറ്റെടുക്കും. ഇത്തിരികുഴപ്പം പിടിച്ച റോഡാണെന്നു തോന്നുമ്പോ ഞാൻ വണ്ടി തിരിച്ചേൽപ്പിച്ച്  പാസഞ്ചർ സീറ്റിൽ വന്നിരുന്ന് പ്രകൃതിനിരീക്ഷണം നടത്തും.പത്രം വായിച്ചു കേൾപ്പിക്കും, കലപിലാ വർത്തമാനം പറയും, കറുമുറാ തിന്നോണ്ടിരിക്കും അങ്ങനെ ആകെ ബിസിയാവും. ഡ്രൈവ് ചെയ്യാത്തതു കൊണ്ട് ആ സമയത്ത്  എന്നെക്കൊണ്ട് ഒരുപദ്രവുമില്ലാന്നു വിചാരിക്കരുത്. സത്യം പറഞ്ഞാൽ ഡ്രൈവു ചെയ്യുന്ന എന്നെക്കാൾ അപകടകാരിയാണ്‌ ഡ്രൈവ് ചെയ്യാത്ത ഞാൻ.പ്രധാന കാരണം ഡ്രൈവ് ചെയ്യുമ്പോ ഞാൻ ടെൻഷൻ കാരണം റോഡിൽ മാത്രമേ നോക്കൂ. ഡ്രൈവ് ചെയ്യാത്തപ്പോ ഫുൾ റിലാക്സ്ഡ് ആണല്ലോ. ആ ഏരിയേലുള്ള സർവ്വ കാഴ്ചകളും കാണും. അതു കൊണ്ട് ലാവിഷായി പ്രശ്നങ്ങളുണ്ടാക്കുകേം ചെയ്യും.

അതിന്‌ ഒരു സാമ്പിളായി മാണ്ഡ്യ സംഭവം പറയാം. ഞങ്ങള്‌ പതിവു പോലെ അതിരാവിലെ തുടങ്ങിയ യാത്രയാണ്‌. ഉച്ചയാവുമ്പോഴേക്കും കണ്ണൂരെത്തുക എന്നതാണു ലക്ഷ്യം. ഞാൻ ബ്രേക്ക്ഫാസ്റ്റൊക്കെ കഴിഞ്ഞ്  പതിവു  വാചകമടീം വായ്നോട്ടോമൊക്കെയായി ഇരിക്കുന്നു.വണ്ടി ബാംഗ്ളൂർ- മൈസൂർ ഹൈവേയിലെ മാണ്ട്യയിലെത്തുന്നു. ഞാൻ ഒരു കരളലിയിപ്പിക്കുന്ന കാഴ്ച കാണുന്നു. റോഡിന്റെ  അങ്ങേ സൈഡിൽ ഒരു വൃദ്ധൻ ആൾകാരോട് വണ്ടി നിർത്താൻ അഭ്യർത്ഥിക്കുന്നു. അങ്ങേർക്ക് റോഡ് ക്രോസ് ചെയ്യാനാണെന്ന് ഒറ്റയടിക്ക് മനസിലായി. ഒറ്റ ദുഷ്ടൻമാരും വണ്ട് നിർത്തുന്നില്ല. ചീറിപ്പായുന്ന വണ്ടികൾക്കിടയിലൂടെ
 ആ വൃദ്ധൻ ഞങ്ങളുടെ റോഡിലേക്കുള്ള ഡിവൈഡർ വരെ എത്തി. എന്റെ സഹജീവിസ്നേഹം വഴിഞ്ഞൊഴുകാൻ തുടങ്ങി. ‘വണ്ടി നിർത്ത്’ ഞാൻ അലറി. വണ്ടി സഡൻ ബ്രേക്കിട്ടു. ഞങ്ങടേതു മാത്രമല്ല, അതിനു പിന്നിൽ വന്ന വണ്ടികളും . ‘ഒരു പാവം മനുഷ്യൻ, അങ്ങേരു ക്രോസു ചെയ്തിട്ടു മതി വണ്ടി പോവുന്നത്’ ഞാൻ പ്രഖ്യാപിച്ചു.. ‘ഡീ അങ്ങേരു ക്രോസ് ചെയ്തു വരുമ്പോഴേക്കും ഒരു സമയമാകും. നമ്മക്കാ സമയം കൊണ്ട് കുറെ ദൂരം ഓടിപ്പിടിക്കാം’. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ക്രൂരമായ സജഷൻ. ‘ അങ്ങനെ എല്ലാരും വിചാരിച്ചാൽ അയാൾക്ക് ഒരിക്കലും ക്രോസ് ചെയ്യാൻ പറ്റില്ല. നമുക്കു നഷ്ടപ്പെടാൻ ഏതാനും മിനിട്ടുകൾ മാത്രം. ആ വൃദ്ധനോ.. ഇതിപ്പോ നമ്മളു നിർത്തീതു കൊണ്ടാ പിന്നിലുള്ള വണ്ടികൾക്കൊക്കെ നിർത്തേണ്ടി  വന്നത്. അല്ലെങ്കിൽ ഒറ്റയൊരുത്തൻ നിർത്തുമായിരുന്നോ’ എന്റെ ധാർമ്മികരോഷം അണപൊട്ടിയൊഴുകി. പുറകിലുള്ള വണ്ടിക്കാരൊക്കെ ഹോണടീം ചീത്തവിളീം. ഞാൻ ഒക്കേം സഹിച്ചു. ഒരു നല്ലകാര്യത്തിനല്ലേ. അങ്ങനെ ആ വൃദ്ധൻ ,അയാളുടെ ഒപ്പം റോഡ് ക്രോസ് ചെയ്യുന്ന കുറച്ച് ആൾക്കാരുമുണ്ട് മന്ദം മന്ദം വന്ന് ഞങ്ങളുടെ വണ്ടിക്കു മുന്നിലെത്തി. ‘സാർ ക്ഷമിക്കണം കുറച്ചു സമയം ഒന്നു നിർത്തിത്തരണം’ ആ പാവം അപേക്ഷിച്ചു. ആയ്ക്കോട്ടെ അങ്ങേരു ക്രോസ് ചെയ്യാനെത്ര സമയം വേണം. അത്രെം നേരമൊക്കെ വണ്ടി നിർത്തിയിടുന്നതു  കൊണ്ട് വല്യ നഷ്ടമൊന്നുംല്ലല്ലോ. ആ വൃദ്ധനും കൂടെ വന്നവരും റോഡില്‌  നില്ക്കുകയാണ്‌. കൂടെ കുറച്ചു പേർ കൂടി വന്നു. പതിയെ പതിയെ അവിടെ ഒരു ജനക്കൂട്ടം രൂപപ്പെട്ടു. സംഭവം പന്തിയല്ലാന്ന്
 എനിക്കും തോന്നിത്തുടങ്ങി. കാര്യമന്വേഷിച്ചപ്പോഴെന്താ കാവേരിനദീഇഷ്യൂവിന്റെ എന്തോ വിധിയിൽ പ്രതിഷേധിച്ച്  അവര്‌ ഹൈവേ ഉപരോധിക്കുന്നതാണത്രേ. ആരും വണ്ടി നിർത്താത്തതു കൊണ്ട് തടയാൻ പറ്റാതെ അവരു വിഷമിച്ചു നിൽക്കുമ്പോഴാണ്‌  ’എന്നെ തടയൂ പ്ളീസ്‘ എന്ന മട്ടിൽ ഞങ്ങൾ വണ്ട് നിർത്തി റോഡ് ബ്ളോക്കാക്കിക്കൊടുത്തത്. റോഡു തടയലും ഉപരോധോം കുത്തിയിരിപ്പും  സമ്മേളനോം പ്രസംഗോം പോലീസുവരലും അറസ്റ്റു ചെയ്യലും ഫോടോയെടുപ്പും ഒക്കെ യഥാവിധി കഴിഞ്ഞ് രാത്രി ഒരു എട്ടര-ഒൻപതു മണിയോടെ ഞങ്ങള്‌ കണ്ണൂരെത്തി. പിന്നിലെ വണ്ടികളിൽ നിന്ന് പലഭാഷകളിൽ അപ്പനു വിളി  കേട്ട്  എന്റെ പാവം പപ്പ കണ്ണൂരെ വീട്ട്ലിരുന്ന് എന്തോരം പ്രാവശ്യം ചുമച്ചിടുണ്ടാവുംന്നുള്ളതിന്‌ കൈയും കണക്കുമില്ല. പിന്നെ ഏതു സംഭവത്തിനും ഒരു പോസ്റ്റീവ് സൈഡുണ്ടല്ലോ. ആദ്യമായിട്ട്
 ഞാൻ ഒരു പ്രതിഷേധപ്രകടനം ഇത്രേം അടുത്തുന്നു ലൈവായി കണ്ടു എന്നതാണ്‌ ഇതിലെ ആ ഏക  പോസ്റ്റീവ് വശം.


എല്ലാം കഴിഞ്ഞ് തളർന്നവശരായി വീട്ടിലെത്തീപ്പോ അവ്ടുത്തെ ഇൻ-ഹൗസ് വ്യാകുലമാതാവിന്റെ വക കുത്തുവാക്കുകൾ ‘“എന്തോരം നേരമായെടീ. നീയാണോ വണ്ടി ഓടിച്ചത് ഇത്രേം ലേറ്റാവാൻ?” എന്ന്

അല്ല മമ്മീ അവളു വണ്ടി ഓടിക്കാതെ ഫ്രീ ആയി രുന്നതു കൊണ്ടു മാത്രമണ്‌ ഇത്രേം വൈകീത്”
മരുമകന്റെ വക ഉത്തരം.

ഞാൻ എല്ലാം സഹിച്ച് ചവിട്ടിത്തുള്ളി അകത്തേക്കു പോയി. ഹല്ല പ്ന്നെ. ഡ്രൈവ്
ചെയ്താൽ പ്രശ്നം ചെയ്തില്ലേൽ പ്രശ്നം. ഈ ലോകം മുഴുവൻ എനിക്കെതിരാണ്‌.. കപടമീ ലോകത്തിൽ ശകലം മനുഷ്യത്വമുണ്ടായിപ്പോയാതാണെന്റെ ഏറ്റോം വല്യ പരാജയം...

Thursday, November 15, 2012

ഇന്നത്തെ സ്പെഷ്യൽ - പഴങ്കഞ്ഞി...

          

    



 കുക്കറി ഷോകൾ , അതിപ്പോ ഏതു ഭാഷയായാലും കുഴപ്പമില്ല, ആരെങ്കിലും തവീം ചട്ടീമായി ടിവി സ്ക്രീനിൽ തിരിഞ്ഞു കളിക്കുന്നതു കണ്ടാലുടനെ സവ്വ പണീം വിട്ട് 20-20 മാച്ച് കാണുന്നത്രേം ആവേശത്തിൽ അതു കണ്ടു തീക്കുന്ന ഒരാളെന്ന നിലയ്ക്കു പറയട്ടെ. കുക്കിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങളുണ്ടല്ലോ. ആശയരൂപീകരണം (conception), നിർവഹണം (execution, അവതരണം presentation) എന്നിവ. ഈ മൂന്നിനേം ഒരു സൊല്ലയുമില്ലാതെ തരണം ചെയ്യാൻ പറ്റിയ ഏറ്റോം ഈസിയായ ഒരു വിഭവമുണ്ട്, അത് ഇന്നേ വരെ ഒരു കുക്കറി ഷോകളിലും വിളമ്പിയൊട്ടു കണ്ടിട്ടുമില്ല. പൊതുവെ വീടുകളിൽ മാത്രം കാണപ്പെടുന്ന ഈ വിശിഷ്ട വിഭവമാണ്‌ സാക്ഷാൽ കഞ്ഞി. ഇതുണ്ടാക്കാൻ വേണ്ടി മണിക്കൂറുകളോളം ഇരുന്ന് പ്ളാൻ ചെയ്യേണ്ട കാര്യമില്ല. പെട്ടെന്ന് ഒരോളത്തിനു പോയി ഉണ്ടാക്കാം. ഇനീപ്പോ പാചകമാണെങ്കിലോ. ഇത്തിരി അരീം വെള്ളോമുണ്ടായായാൽ കഞ്ഞിയായി. ഇത്ര സമയമേ അടുപ്പത്തിരിക്കാവൂ എന്നുള്ള പിടിവാശിയൊന്നും കഞ്ഞിക്കില്ല.കുറെ കൂടി വെന്തു പോയാലും ശരി, കഞ്ഞിക്ക് അതിന്റെ ആ ഒരുകഞ്ഞിത്തംനഷ്ടപ്പെടില്ല.ഈ ഒരു പ്രത്യേകത കാരണമാണ്‌ ബാച്ചിലർ മടകളുടെ ദേശീയഭക്ഷണമായി കഞ്ഞി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. ഇനീപ്പോ അവസാനത്തെ കടമ്പ- അവതരണം- അതാണെങ്കിൽ കഞ്ഞിക്ക് പുല്ലുവിലയാണ്‌. പൊന്നു കൊണ്ടുണ്ടാക്കിയ പാത്രത്തിൽ വിളമ്പിയാലും കഞ്ഞി കഞ്ഞിക്കു തോന്നുന്നതു പോലെ ഒഴുകിപരന്നു കിടക്കും. യാതൊരു വിധ വെച്ചുകെട്ടലുകളുമില്ല, കൃത്രിമത്വമില്ല, അലങ്കാരങ്ങളുമില്ല. .അതാണ്‌ നമ്മടെ കഞ്ഞി. ഈ കഞ്ഞി പോലെ plain & simple ആയ ഒരു കഞ്ഞിസ്പെഷ്യൽ ഹോട്ടലിനെയാണ്‌ ഇവിടിപ്പോ പരിചയപ്പെടുത്തുന്നത്.

    


  
       എം.സി റോഡ് വഴി കൊല്ലം ജില്ലയിലൂടെ പോവുമ്പോൾ ചടയംഗലത്തിനും നിലമേനും കൃത്യം നടുക്കാണ്‌ (രണ്ടു സ്ഥലങ്ങളിലേക്കും ഏതാണ്ട് 3 കി. മീ.) ഈ കഞ്ഞി സ്പെഷ്യൽ ജനാദ്ദന ഹോട്ടൽ. ഒരു വല്യ വളവും തിരിഞ്ഞങ്ങു ചെല്ലുന്ന പാടേ റോഡ്സൈഡിൽ തന്നെ ഒരു കൊച്ചു വീട്. മുൻപിലുള്ള ബോഡില്ലെങ്കി അതൊരു ഹോട്ടലാണെന്നു പോലും മനസിലാവില്ല. ഇനിയങ്ങോട്ട് കേറിച്ചെന്നാലോ.. ശരിക്കും ഒരു വീട്ടിലേക്കു കേറുന്നതു പോലെ. ആകപ്പാടെ രണ്ടു വല്യ മേശകളും അതിനു ചുറ്റും കുറെ സ്റ്റൂളുകളും. ഒരു സൈഡിൽ വിറകടുപ്പിൽ കരിക്കലത്തി വെള്ളമോ പാലോ എന്തോ തിളയ്ക്കുന്നു. സാധാരണ ഹോട്ടലുകളിലേതു പോലെ നമ്മളെ സേവിച്ചേ അടങ്ങൂ എന്ന മട്ടിലുള്ള വെയ്റ്റർമാരില്ല. ആകെയുള്ളത് ജനാർദ്ദന ചേട്ടനും ഭാര്യ ശശികല ചേച്ചിയും. ചേട്ടാ ശകലം കഞ്ഞിയെടുത്തേഎന്നു പറഞ്ഞാലുടനെ ഒരു സ്റ്റീൽ പാത്രത്തി കഞ്ഞി മുന്നിലെത്തും. അതും സാദാ കഞ്ഞിയല്ല. പൊറോട്ടയുടെയും ചപ്പാത്തിയുടെയുമൊക്കെ കടന്നുകയറ്റം കാരണം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാക്ഷാൽ പഴങ്കഞ്ഞി. ഒറ്റയ്ക്കല്ല, കൂടെ കുറച്ച് പരിവാരങ്ങളുമായിട്ടാണ്‌ കഞ്ഞിയുടെ വരവ്. മോളിൽ ഒഴുകിപരന്നിരിക്കുന്ന മോര്‌, കൂടെ കപ്പപുഴുക്കിന്റെ ഒരു കൊച്ചു കൂന, തൊട്ടു നക്കാൻ അച്ചാറ്, കടിച്ചു തിന്നാൻ പച്ച മുളക് അങ്ങനെയങ്ങനെ. ഇത്തിരൂടെ  ലാവിഷായേക്കാം എന്നുണ്ടെങ്കിൽ ജനാദ്ദന സ്പെഷ്യ മീറിയോ ച്ക്കകറിയോ കൂട ഓർ ചെയ്യുകേം ചെയ്യാം. ഇത്തിരി തിരക്കൊഴിഞ്ഞ സമയമാണെങ്കിൽ നാട്ടുവർത്തമാനവും ഹോട്ട ചരിത്രവുമൊക്കെയായി ജനാദ്ദന ചേട്ട കൂടെ ഇരിക്കും. കൂടെ നമ്മളെ ഭക്ഷണം കഴിപ്പിക്ക്വേം  ചെയ്യും. വയറ്റില് ഇത്തിരി പോലും സ്ഥലമില്ലാത്തതു കൊണ്ടു മാത്രം കപ്പപ്പുഴുക്കിനോട് തോറ്റു പിൻമാറാ ശ്രമിച്ച എന്നെ അത് കുറച്ചേയുള്ളൂ, അങ്ങിനെ വിളമ്പീതു കൊണ്ട് കുറെ ആയി തോന്നുന്നതാണ്‌ എന്നുമ്പറഞ്ഞ്  പ്രോൽസാഹിപ്പിച്ച് കഴിപ്പിച്ച് പിന്നേം ഞാ വലിയാൻ തുടങ്ങീപ്പോ അവിയ കൊണ്ടു വന്ന്‌ പാത്രത്തിലേക്കു തട്ടീട്ട് ഇനി ടേസ്റ്റൊന്നു മാറ്റിയാൽ കുറച്ചൂടെ കഴിക്കാൻ പറ്റും. ആ മീൻകറി മാറ്റീട്ട് ഇനി കുറച്ച് അവിയൽ കൂട്ടി കഴിച്ച് നോക്ക്. അതു മടുക്കുമ്പോ അടുത്ത കറി കൂട്ടി കഴിച്ചാൽ മതിഎന്നായി. ഇത്രേം സ്നേഹത്തോടെം ആത്മാർത്ഥതയോടെം ആരെങ്കിലും ഭക്ഷണം കഴിപ്പിക്കാൻ നോക്കുകയാണെങ്കി നമ്മള്‌ കപ്പയല്ല , കപ്പ വിളമ്പിയ പാത്രം വരെ കഴിച്ചു പോകും.ഇല്ലേ??


  
വർത്തമാനകാലത്തി നിന്ന് ഭൂതകാലത്തിലേക്കു പോവാം. ഏതാണ്ടൊരു പത്തു വർഷം മുപു വരെ പൊറോട്ടയും ചപ്പാത്തിയുമൊക്കെ മെയിൻ ഭക്ഷണമായിരുന്ന ഒരു സാദാ ഹോട്ടാലായിരുന്നു ഇതും. ഒരു ദിവസം ഭക്ഷണം തികയാതെ വന്നപ്പോൾ അറ്റകൈക്ക് തലേന്നത്തെ കഞ്ഞി ബാക്കിയുണ്ടായിരുന്നത് ഉള്ള കറീം കൂട്ടി അങ്ങു വിളമ്പി. അതോടെ കഞ്ഞി കേറി ക്ളിക്കായി. കഞ്ഞിക്ക് ഫാൻസ് കൂടിക്കൂടി വന്നപ്പോ ജനാദ്ദന ചേട്ട ഹോട്ടലിന്റെ മെയിൻ ഐറ്റം പഴങ്കഞ്ഞി ആക്കി മാറ്റുകേം ചെയ്തു. രാവിലെ  ഏഴു മണി മുതൽ പതിനൊന്നു വരെയാണ്‌ ഈ പഴങ്കഞ്ഞി വിളമ്പൽ. കഞ്ഞി പോലെ തന്നെ സൂപ്പർസ്റ്റാറായ വേറൊരു സംഭവമുണ്ട് ഇവിടെ .മീൻകറി. ഉപ്പും മുളകുമൊക്കെ നന്നായി ചേർന്ന്, വിരലു കടിച്ചു പോകുന്നത്രേം ടേസ്റ്റാണിതിന്‌. കിട്ടിയാലൊരു റെസിപ്പീ പോയാലൊരു വാക്ക് എന്നും വച്ച് അതിന്റെ റെസിപ്പീകൈക്കലാക്കാൻ ഞാനൊരു ശ്രമം നടത്തി. സോറി, ഞങ്ങളിത് പാരമ്പര്യമായി കൈമാറി വരുന്നതാണ്‌, ന്യൂക്ളിയർ ബോംബിന്റെ ഫോമുല പോലെ സൂക്ഷിക്കുന്നതാണ്‌ .ഷെയർ ചെയ്യാ പറ്റില്ല എന്നൊരു മറുപടിയാണ്‌ പ്രതീക്ഷിച്ചത്. പക്ഷെ എന്നെ അമ്പരപ്പിച്ചു കൊണ്ട് ചേട്ടൻ അവിടിരുന്ന് ഒക്കേം വിശദമായി പറഞ്ഞു തരാ തുടങ്ങി. ഇനി ഞങ്ങളുടെ റെസിപ്പീ-കൈമാറ്റ സംഭാഷണത്തിലേക്ക്.

ചേട്ടൻ : മീൻ വെട്ടിക്കഴുകി വാരി കുട്ടയി വെള്ളം വാന്നു പോകാനായ് വെയ്ക്കും.

(
മീൻകറി ഉണ്ടാക്കി ബാംഗ്ളൂ രാജ്യത്തെ പ്രജകളെ ഞെട്ടിക്കണമെന്ന ദുഷ്ടലാക്കോടെ ഞാൻ ഒക്കേം കുറിച്ചെടുക്കാ തുടങ്ങി. കുട്ടയ്ക്കു പകരം അരിപ്പ മതീന്നു തീരുമാനിക്കുകയും ചെയ്തു)


ചേട്ടൻ: മീൻ മുളകും മഞ്ഞപ്പൊടീം ഉപ്പുമിട്ട് വെള്ളം നന്നായി വെട്ടി തിളയ്ക്കണം

(
ഇത്​‍ ഈസി. ഇപ്പറയുന്ന സാധങ്ങളൊക്കെ ബാംഗ്ളൂരും കിട്ടും)

ചേട്ടൻ: തിള നന്നായി വന്നു കഴിയുമ്പോൾ ഉടനെ അടുപ്പി നിന്ന് വിറകു വലിക്കണം

(
ഇതും ഈസി. അയ്യോ വെയ്റ്റ്.. വിറകു വലിക്കാനോ. എന്റെ ഗ്യാസടുപ്പിൽ നിന്നെങ്ങനെ വിറകു വലിയ്ക്കും??)

ഞാൻ: ചേട്ടാ ഗ്യാസടുപ്പാണെങ്കിൽ സിമ്മിലിട്ടാ മതിയാവും അല്ലേ?

ചേട്ടൻ: ഇവിടെ ഗ്യാസും ഫ്രിഡ്ജുമൊന്നുമില്ല. വിറകടുപ്പേ ഉള്ളൂ. വിറകു വലിച്ചാൽ പിന്നെ ഒന്നര മണിക്കൂറോളം അതിലെ  കനലു കൊണ്ട്‌ മീൻ വെന്ത് വെള്ളം വറ്റണം.

(
അഞ്ചാം നിലയിലുള്ള ഫ്ളാറ്റില് വിറകടുപ്പു കൊണ്ടു വച്ച് സ്മോക്ക് അലാം അടിപ്പിച്ച് അന്നാട്ടിലെ ഫയർ- എഞ്ചിനുകൾക്ക് ഓട്ടം കൊടുക്കണോ എന്ന് ആലോചിച്ച് കൊണ്ടിരുന്ന ഞാൻ ആ ഒന്നര മണിക്കൂ പാചക സമയം കൂടി കേട്ടതോടെ മിഷൻ-മീൻകറി ടപ്പേന്നു ഡ്രോപ് ചെയ്തു)

എന്റെ ഉള്ളിലെ ധർമ്മസങ്കടം മനസിലാക്കാതെ ചേട്ടൻ മുഴുവ റെസിപീം പറഞ്ഞു തരികയും ചെയ്തു. ഒക്കേം കൈയളവായതു കൊണ്ട് ടീസ്പൂൺ/ടേബിൾസ്പൂൺ/ലിറ്റർ അളവുകോലിലൊന്നും അല്ലാന്നു മാത്രം. എന്നാലും കിട്ടിയ റെസിപീ ഞാൻ ഇവിടെ പങ്കു വെയ്ക്കാം. വിറകടുപ്പും സമയവും സർവ്വോപരി നല്ലോണം ക്ഷമയും ഉള്ളവർ മാത്രം പരീക്ഷിച്ചു നോക്കുക.

ഒക്കേം കേട്ടു കഴിഞ്ഞപ്പോഴാണ്‌ എനിക്കൊരു സംശയം ഉണ്ടായത്. ഈ മീൻകറി പത്തു ദിവസം വരെ കേടാകാതിരിക്കും എന്നാണ്‌ എനിക്കു കിട്ടിയ വിവരം. ഫ്രിഡ്ജില്ലാത്തെ ചേട്ടൻ ഇതെങ്ങനെയാണ്‌ കേടാവാതെ സൂക്ഷി ക്കുന്നത്. സംഭവം എന്താണെന്നോ. മീൻചട്ടി  വച്ച പാത്രം (ഏതു കറി ആയാലും ഇതു ബാധകം) അടച്ചു വച്ചിരിക്കുന്ന മൂടി/അടപ്പ് പെട്ടെന്നെടുത്ത് മാറ്റണം പോലും. കറിയിലെ ആവി കാരണം അടപ്പില് തങ്ങി നില്ക്കുന്ന വെള്ളത്തുള്ളികൾ കറിയിലേക്കു വീഴാതിരിക്കാനാണത്രേ ഇത്. അല്ലെങ്കിൽ ന്യൂസ് പേപ്പർ വച്ച് അടച്ചാലും മതി. എന്തായാലും ഇങ്ങനെ ആവിച്ചു വീഴുന്ന വെള്ളത്തുള്ളികളാണത്രേ കറികളെ പെട്ടെന്നു കേടാക്കുന്ന വില്ലൻ. വീട്ടിൽ വയറു വിശക്കുമ്പോ എന്തേലുന്മൊക്കെ തട്ടി ക്കൂട്ടി കഴിച്ചു ബാക്കിയുള്ളത് ഫ്രിഡ്ജിലെടുത്തു വെയ്ക്കാൻ സുന്ദരമായി മറന്ന്  പിറ്റേ  ദിവസം രാവിലെ വളിച്ചു പുളിച്ച കറിയും നോക്കി ഇതു ചീത്തയാക്കിയ ബാക്ടീരിയകളെ ഞാനിപ്പോ തല്ലിക്കൊല്ലുംഎന്നു കൊലവിളി നടത്തുന്ന എനിക്ക് കിട്ടിയ വിലയേറിയ ഒരു അറിവായിരുന്നു ഇത്.


എല്ലാ ദിവസവും എന്തിന്‌ ബന്ദു ദിവസം പോലും ഈ ഹോട്ടൽ തുറക്കും. ഇത്രേം ഫേമസ് ആണെങ്കിൽ പുറത്ത് വല്യ ഓഡറുക ഒക്കെ എടുക്കാലോ എന്നൊരു ബിസിനസ് ലാക്കു ചോദ്യത്തിന്‌ ചേട്ടൻ ഉള്ള കാര്യം പറഞ്ഞു. "ഇവിടാകെ ഞങ്ങൾ രണ്ടു പേരുമേ ഉള്ളൂ വെയ്ക്കാനും വിളമ്പാനുമൊക്കെ. ഞങ്ങളെ കൊണ്ട് പറ്റുന്നത്രയേ ഉണ്ടാക്കാറുള്ളൂ എന്ന്‌. ഇങ്ങനെ ആണെങ്കിലും  നേരത്തെ വിളിച്ചു പറഞ്ഞാൽ നല്ലൊന്നാന്തരം മീ അച്ചാ ഉണ്ടാക്കി വെയ്ക്കും കേട്ടോ. കഞ്ഞി കൂടാതെ മറ്റു വിഭവങ്ങളുമുണ്ട് ഇവിടെ. രാത്രി പതിനൊന്നു-പതിനൊന്നര വരെയൊക്കെ കട തുറന്നിരിക്കേം ചെയ്യും


മൂക്കറ്റം വെട്ടിവിഴുങ്ങി റെസിപീകളും പൊടിക്കൈകളുമൊക്കെ വശത്താക്കി ഇറങ്ങുമ്പോൾ ഞാ ഒരു സങ്കടം പങ്കു വച്ചു. പലപ്പോഴും രാവിലെ  റൂട്ടിൽ പോവാറുണ്ട്, പക്ഷെ ഏഴു മണി ആവാതെ കട തുറക്കാത്തതു കൊണ്ട് കേറി പഴങ്കഞ്ഞി കഴിക്കാൻ പറ്റില്ലാന്ന്. അതിനെന്ത് , വന്നു മുട്ടി വിളിച്ചാൽ മതി കഞ്ഞി തരാംന്നു ചേട്ടനും. ഇത്രേം ഷോട് നോടീസില്‌ ഒക്കേം എങ്ങനെ റെഡിയാക്കും എന്നായി ഞാൻ. അതിനു കിട്ടിയ മറുപടിയിലെ ആ സ്നേഹം ഒന്നു മതി , ആരായാലും ആ കടയിൽ സീസടിക്കറ്റെടുത്തു പോവും. 

പഴങ്കഞ്ഞി ഇവിടെപ്പോഴുമുണ്ടല്ലോ, പിന്നെ അതിനു കൂട്ടിനൊരു ചമ്മന്തി അരക്കാനല്ലേ. അതിനിപ്പോ ഒത്തിരി സമയമൊന്നും വേണ്ടല്ലോഎന്ന്

ഇനി പറ. ഇതിനെ ഹോട്ടലെന്നു വിളിക്കണോ അതോ വീടെന്നു വിളിക്കണോ?



===============
ഇന്നാ പിടി അഡ്രസും ഫോൺ നമ്പറും. വഴി കിട്ടീലെങ്കിൽ ഫോൺ വിളിച്ച് ചോയ്ച്ചു ചോയ്ച്ചു പോയാൽ മതി :

ജനാർദ്ദന ഹോടൽ
നിലമേൽ,കുരിയോട്
ചടയമംഗലം
കൊല്ലം
ഫോൺ:9746422764
================
ഇത്‌ മീൻകറീടേ റെസിപീ. ഓർത്തെടുത്തത് ഞാനായതു കൊണ്ട് അവ്ടിടേം ഇവിടേം എന്തേലുമൊക്കെ വിട്ടു പോവാൻ സാധ്യതയുണ്ട്. അതൂടെ മനസിൽ വച്ചിട്ടു വേണം ഇതു ട്രൈ ചെയ്യാൻ:


മീൻ വെട്ടിക്കഴുകി കുട്ടയിലിട്ട് കുറച്ചു സമയം വെയ്ക്കുക. വെള്ളം വാർന്നു പോവാനാണിത്. അതിനു ശേഷം വെള്ളത്തിൽ അല്പം ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപൊടിയുമിട്ട് മീൻ വേവിക്കുക. വെള്ളം നന്നായി തിളച്ചു കഴിയൂമ്പോൾ അടുപ്പിൽ നിന്നു വിറകു വലിക്കുക. അടുപ്പിലെ കനലിന്റെ ചൂടിൽ ഒന്നരമണിക്കൂറോളം മീൻ വേവാൻ വയ്ക്കുക. അപ്പോഴേക്കും മീനിൽ നിന്നിറങ്ങിയ വെള്ളമൊക്കെ വറ്റി മീനിൽ പിടിച്ചിട്ടുണ്ടാവും. ഇങ്ങനെ വെന്ത മീൻലേക്ക് അല്പം തേങ്ങാ വറുത്തരച്ചതും  വാളൻ പുളിയും കുടമ്പുളിയും ഉലുവയും ചേർത്ത് നന്നായി വേവിക്കുക. ഇനി ഒരല്പം എണ്ണയിൽ കടുകു വറുത്ത് അതിലേക്ക് വെളുത്തുള്ളി ഇടണം. വെളുത്തുള്ളി നന്നായി ചുവന്നു വരുമ്പോൾ ഇതിലേക്ക് എരിവിനും കളറിനും ആവശ്യാനുസരണം മുളകു പൊടി ഇട്ട് പച്ചമണം മാറുന്നതു വരെ  ഇളക്കുക. ഇത് നേരത്തെ തയ്യാറാക്കി വച്ചിർക്കുന്ന മീൻകറിയിലേക്ക് യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കിയ മീൻകറി മിനിമം ഒരു രാത്രിയെങ്കിലും കഴിഞ്ഞ്‌ എരിവും പുളിയുമൊക്കെ നന്നായി പിടിച്ചു കഴിഞ്ഞിട്ട് വേണം വിളമ്പാൻ