Monday, September 24, 2007

ഒരു ഗവേഷകയുടെ അന്ത്യം..

നാണയം,സ്റ്റാമ്പ്‌,തീപ്പട്ടിപ്പടം എന്നു വേണ്ട കണ്ണില്‍ കാണുന്ന ചപ്പും ചവറും വരെ ശേഖരിച്ചു കൂട്ടിയിട്ട്‌ 'എന്റെ ഹോബിയാണ്‌' എന്നും പറഞ്ഞ്‌ കൂട്ടുകാര്‍ ഞെളിഞ്ഞ്‌ നില്‍ക്കുമ്പോള്‍ ഒരു നഷ്ടബോധത്തോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞിരുന്നുള്ളൂ. വിടരും മുമ്പ്‌ കൊഴിഞ്ഞു വീണ ഒരു ഹോബി എനിക്കുമുണ്ടായിരുന്നു. അതീന്ദ്രിയശക്തികള്‍- അവയിലായിരുന്നു എന്റെ സ്‌പെഷ്യലൈസേഷന്‍. പേപ്പറിലോ മാസികയിലോ എവിടെയെങ്കിലും 'തെളിയിക്കപ്പെടാത്ത രഹസ്യങ്ങള്‍', വിശ്വസിക്കാനാവാത്ത സത്യങ്ങള്‍' എന്നീ മട്ടിലുള്ള എന്തെങ്കിലും വാര്‍ത്തയുണ്ടോ അതെല്ലാം എന്റെ ചുവന്ന ഫയലില്‍ സ്ഥാനം പിടിക്കും. അക്കാലത്ത്‌ ആ വിഷയത്തിലുള്ള ഒരു ബുക്കു കൂടി (കോവൂരിന്റെ കേസ്‌ ഡയറി ആണെന്നാണ്‌ എന്റെ ഓര്‍മ്മ) എവിടുന്നോ വായിച്ചതോടെ എല്ലാം പൂര്‍ത്തിയായി. എങ്ങനെയെങ്കിലും ഒരു യക്ഷിയെ കാണണം.. സത്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കണം..മര്യാദക്കു പറഞ്ഞില്ലെങ്കില്‍ ഹിപ്‌നോട്ടൈസ്‌ ചെയ്യണം.എന്നിട്ട്‌ വലുതാവുമ്പോഴിതിനെപറ്റി ഒരു ബുക്കെഴുതണം- ആഗ്രഹങ്ങളൊക്കെ കേട്ടിട്ട്‌ ഞാനൊരു ധൈര്യശിരോമണിയാണെന്നു തോന്നീലേ.എനിക്കും പലപ്പഴും തോന്നീട്ടുണ്ട്‌.. ഈ തെറ്റിദ്ധാരണയാണ്‌ 'ചേടത്തി' ഒറ്റ രാത്രി കൊണ്ട്‌ പൊളിച്ചടുക്കിത്തന്നത്‌.

ചേടത്തി പാവമായിരുന്നു. പണ്ട്‌ പണ്ട്‌ മലബാര്‍ കുടിയേറ്റത്തിന്റെ കുത്തൊഴുക്കില്‍ ഇവിടെ വന്ന്‌ കാടും മലയും വെട്ടിത്തെളിച്ച്‌ കൃഷി ചെയ്തു ജീവിച്ചിരുന്ന ഒരു സാധാരണ അമ്മച്ചി.അങ്ങനെ എടുത്തു പറയത്തക്ക സാമര്‍ഥ്യമോ മറ്റു പ്രത്യേകതകളൊ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ഇന്ന്‌ ചേടത്തി നാട്ടില്‍ പ്രശസ്തയാണ്‌.അതിനു കാരണവുമുണ്ട്‌ - എന്തൊക്കെ സംഭവിച്ചാലും ആ നാടു വിട്ടു പോവൂല്ലാന്നുള്ള വാശി. അതുകൊണ്ടെന്തായി.. മരിച്ചു കഴിഞ്ഞ്‌ കൊല്ലം പലതു കഴിഞ്ഞിട്ടും നമ്മടെ ചേടത്തി ആ നാട്ടിലുണ്ട്‌- പ്രേതമായിട്ട്‌..

വളരെ സിംപിളും ഹംബിളുമായ ഒരു പ്രേതമായിരുന്നു ചേടത്തി.സാധാരണ ടി വി സീരിയല്‍ പ്രേതങ്ങള്‍ക്കുള്ളപോലെ കണ്ണില്‍ നിന്നും പന്തം പറപ്പിക്കല്‍, എട്ടു ദിക്കും പൊട്ടിക്കുന്ന ഡോള്‍ബി ചിരി,വായുടെ രണ്ടു സൈഡിലും എക്സ്ട്രാ പല്ലുസെറ്റ്‌,വെള്ളസാരി, അഴിച്ചിട്ടാല്‍ നിലത്തു കിടക്കുന്ന മുടി,കടുത്ത മേക്കപ്പ്‌ തുടങ്ങിയ ആഡംബരങ്ങളൊന്നുമില്ല.താമസം ഒരു ചെറിയ തോട്ടില്‍.ഇന്നു വരെ ഒരു കുഞ്ഞിനെ പോലും നുള്ളി നോവിച്ചിട്ടില്ല. പിന്നെ ആകെയൊരു പ്രശ്നമെന്താന്നു വച്ചാല്‍ ആ തോടു ക്രോസ്സ്‌ ചെയ്യാന്‍ വരുന്ന ചിലരെ ചേടത്തി വഴി തെറ്റിച്ച്‌ വേറെ എങ്ങോട്ടെങ്ങിലും വിടും. എത്ര പരിചയമുള്ള വഴിയാണെങ്കിലും പാവങ്ങള്‍ ഒരന്തോം കുന്തോം കിട്ടാതെ അലഞ്ഞലഞ്ഞ്‌ ഒരു സമയമാകുമ്പഴേ ലക്ഷ്യത്തിലെത്തൂ.. അത്രയേയുള്ളൂ. ഇന്നു വരെ ആരും കണ്ടിട്ടില്ലെങ്കിലും ഈ കുരുത്തക്കേടിനു പിന്നില്‍ ചേടത്തിയാണെന്ന്‌ ഉറപ്പിക്കാന്‍ പറ്റുന്ന ചില സാഹചര്യതെളിവുകളുണ്ട്‌. ഒന്ന്‌ ആ തോട്ടില്‍ നിന്ന്‌ ചിലപ്പോള്‍ ആരോ തൊണ്ട ക്ലിയറാക്കുന്നതു പോലെ 'ഖും ഖും' എന്നു ശബ്ദം കേള്‍ക്കുമത്രേ. നമ്മടെ ചേടത്തിയ്ക്കും അങ്ങനെയൊരു ശീലമുണ്ടായിരുന്നു ജീവിച്ചിരിക്കുമ്പോള്‍. രണ്ടാമത്തെ തെളിവ്‌ രാത്രികാലങ്ങളില്‍ അവിടെ മിന്നിക്കെടുന്ന പ്രകാശമാണ്‌.രാത്രിയില്‍ ചൂട്ടും കത്തിച്ച്‌ ആ തോടിന്റെ കരയില്‍ കൂടി നടക്കുന്നത്‌ ആള്‍ടെ ഹോബിയായിരുന്നു. ഈ തെളിവുകളുടെ ബലത്തിലാണ്‌ നമ്മടെ ചേടത്തി അവിടുത്തെ ആസ്ഥാനപ്രേതമായി അവരോധിക്കപ്പെട്ടത്‌.(ഈ പറഞ്ഞ വിവരങ്ങളൊക്കെ ഞാന്‍ പലപ്പോഴായി ഒളിച്ചുനിന്നു കേട്ടതാണ്‌ കേട്ടോ.ഇത്തരം കാര്യങ്ങളൊന്നും ഞാനറിയരുതെന്നു വീട്ടുകാര്‍ക്കു വല്യ നിര്‍ബന്ധമായിരുന്നു.അങ്ങനെ വെള്ളവും വളവും കിട്ടാതെ കാലക്രമത്തില്‍ എന്റെ ഹോബി മരിച്ചുമണ്ണടിയണം-അതാണവരുടെ ലക്ഷ്യം)

ആ തോട്‌ ഒരു മലയടിവാരത്തിലാണ്‌. അതു കഴിഞ്ഞ്‌ തെങ്ങും മാവുമൊക്കെയുള്ള ഒരു ചെറിയ പറമ്പ്‌, അതിനും മുകളില്‍ ഒരു ചെമ്മണ്‍ റോഡ്‌. ആ മലയുടെ എകദേശം നടുവിലായി ഒരു വീടുണ്ട്‌. റോഡില്‍ നിന്ന്‌ വീട്ടിലെക്കു കയറാന്‍ വേണ്ടി സ്‌റ്റെപ്പുകളുണ്ട്‌. ഒന്നും രണ്ടുമല്ല നാല്‍പ്പത്തെട്ടെണ്ണം.വീടിന്റെ മുന്‍പിലുള്ള മുറ്റത്തൊഴികെ ബാക്കി എല്ലാ സ്ഥലത്തും റബര്‍ മരങ്ങളാണ്‌. ആകെയൊരു തുറന്ന പ്രദേശമായ മുറ്റത്തു നിന്നു നോക്കുമ്പോള്‍ കാണുന്ന കാഴ്ചയോ.. നമ്മടെ ചേടത്തീടെ തോട്‌. എല്ലാം കൂടി ഒരു ഹൊറര്‍ സിനിമയ്ക്കു വേണ്ട ഫുള്‍-സെറ്റപ്പ്‌. ആ നാട്ടില്‌ ഇലക്ട്രിസിറ്റി തുടങ്ങിയ അനാവശ്യകാര്യങ്ങളൊന്നുമില്ലാത്തതു കൊണ്ട്‌ സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ പിന്നെ നല്ല ഇരുട്ടാണ്‌.ആകെയുള്ളൊരു വെട്ടം വീടിന്റെ തിണ്ണയില്‍ കത്തിച്ചു വയ്ക്കുന്ന മണ്ണെണ്ണവിളക്കാണ്‌.പറയുമ്പോള്‍ എല്ലാം പറയണമല്ലോ..ഈ ഭാര്‍ഗവീനിലയമാണ്‌ എന്റെ അമ്മവീട്‌.

ചേടത്തിയെ ഒരു പ്രാവശ്യമെങ്കിലും ഇന്റര്‍വ്യൂ ചെയ്യണമെന്ന്‌ കഠിനമായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതു പകല്‍സമയത്ത്‌ സൗകര്യത്തില്‍ കിട്ടുകയാണെങ്കില്‍ മാത്രം മതിയെന്നു എനിക്കു നിര്‍ബന്ധമായിരുന്നു രാത്രിയായാല്‍ പിന്നെ എന്താന്നറിയില്ല ഭയങ്കര പേടി- കഴിയുന്നതും വീട്ടിനു പുറത്തിറങ്ങാതെ രക്ഷപെട്ടു നടന്നു.അതു കൂടാതെ ഇരുട്ടിക്കഴിഞ്ഞാല്‍ പിന്നെ ഭയങ്കര ഭക്തിയും. കുരിശു വരയ്ക്കുമ്പോഴുള്ള ആത്മാര്‍ഥതയൊക്കെ കണ്ടാല്‍ മാര്‍പ്പാപ്പ പോലും തൊഴുതുനിന്നു പോകും. പക്ഷെ ഇത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്തിട്ടും ഒരിക്കല്‍ ഞാന്‍ ചേടത്തീടെ കണ്ണില്‍ പെട്ടു അഥവാ ചേടത്തി എന്റെ കണ്ണില്‍ പെട്ടു. സംഭവിച്ചതെന്താന്നു വച്ചാല്‍, ഒരു ദിവസം അതിരാവിലെ ഭയങ്കര മൂത്രശങ്ക. എഴുന്നേല്‍ക്കാതെ ഒരു വഴിയുമില്ല. വീട്ടില്‌ അറ്റാച്ച്‌ഡ്‌ ഒന്നുമില്ലാത്തതു കൊണ്ട്‌ കാര്യം സാധിക്കണമെങ്കില്‍ പുറത്തുള്ള ടോയ്‌ലറ്റില്‍ പോണം. അതും തിണ്ണയിലൂടെ ഇറങ്ങി മുറ്റത്തൂടെ നടന്ന്‌ ..അതെ നമ്മടെ ചേടത്തീടെ കണ്‍മുന്നിലൂടെ.പതുക്കെ എഴുന്നേറ്റു പോയി അമ്മച്ചിയോടു കാര്യം പറഞ്ഞു. എന്നെ തിണ്ണയില്‍ നിര്‍ത്തിയിട്ട്‌ അമ്മച്ചി വിളക്കെടുക്കാന്‍ വേണ്ടി അടുക്കളയിലേക്കു പോയി. 'ഒറ്റയ്ക്കു പോവണ്ടമ്മച്ചീ..ഞാനൂടി വരാംന്നൊക്കെ പറഞ്ഞ്‌ പിന്നാലെ പോകാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഞാന്‍ ഇരുട്ടത്ത്‌ തട്ടിവീഴാന്‍ സാധ്യതയുണ്ടെന്ന മുട്ടാപ്പോക്കു ന്യായം പറഞ്ഞ്‌ അമ്മച്ചി ആ വഴിയടച്ചു.ചേടത്തീനെ പേടിയാ എന്നു സത്യം പറയാംന്നു വച്ചാല്‍ പിന്നെ ഒരു പാടു ചോദ്യങ്ങള്‍ക്കുത്തരം പറയേണ്ടി വരും.വലിയവര്‍ പറയുന്ന കാര്യങ്ങള്‍ ഒളിച്ചുനിന്നു കേട്ടതിനുള്ള വഴക്കു മാത്രമല്ല.. ഇതുപോലുള്ള കാര്യങ്ങള്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യില്ലെന്ന്‌ മമ്മിയ്ക്ക്‌ ഉറപ്പു കൊടുത്തതാണ്‌.അതെങ്ങാനും തെറ്റിച്ചൂന്നറിഞ്ഞാല്‍ പിന്നെ അതു മതി.

വേറൊരു വഴിയുമില്ലാത്തതു കൊണ്ട്‌ അവിടെ ഒരു തൂണും കെട്ടിപ്പിടിച്ച്‌ അറിയാവുന്ന പ്രാര്‍ത്ഥനകളൊക്കെ മനസ്സില്‍ ചൊല്ലികൊണ്ട്‌ അവിടെ തന്നെ നിന്നു. എന്തൊക്കെ വന്നാലും തോട്ടിലേക്കു നോക്കരുതെന്ന്‌ മനസ്സ്‌ വാണിംഗ്‌ തരുന്നുണ്ട്‌. എത്ര ശ്രമിച്ചിട്ടും അറിയാതെ കണ്ണ്‌ അങ്ങോട്ടുതന്നെ പോവും.അങ്ങനെ ഓട്ടക്കണ്ണിട്ടു നോക്കിക്കൊണ്ടിരിക്കുമ്പോഴാണ്‌ ആ കാഴ്ച കണ്ടത്‌.അങ്ങു താഴെ തോടിന്റവിടെ ഒരു പ്രകാശം... സാക്ഷാല്‍ ചേടത്തി!!! ഞാന്‍ കണ്ടൂന്നു മനസ്സിലായപ്പോള്‍ ചേടത്തി വെട്ടം അണച്ചു. പിന്നേം കത്തിച്ചു.പിന്നേം കെടുത്തി. എന്റെ ഉറക്കമൊക്കെ ഒറ്റ സെക്കന്റു കൊണ്ട്‌ ആവിയായി പോയി.ആകെയൊരു സ്തംഭനാവസ്ഥ. നാലു ചുവടു വച്ചാല്‍ ചുമരില്‍ തറച്ചു വച്ചിരിക്കുന്ന ഈശോടെ പടത്തില്‍ തൊടാം.പിന്നെ കുഴപ്പമില്ല. പക്ഷെ കാലനക്കാന്‍ പറ്റുന്നില്ല. എന്തിന്‌ ഉച്ചത്തിലൊന്ന്‌ വിളിച്ചു കൂവാന്‍ പോലും പറ്റുന്നില്ല.ശ്രമിക്കുമ്പോള്‍ വായില്‍കൂടി കാറ്റു പോലൊരു ശബ്ദം മാത്രമാണ്‌ വരുന്നത്‌. ഹൃദയമിടിക്കുന്നതിന്റെ ശബ്ദം ക്ലിയറായി കേള്‍ക്കാന്‍ പറ്റുന്നുണ്ട്‌. കാര്യം ആ സ്റ്റെപ്പുകളും കേറി തിണ്ണയിലേക്കു വന്ന്‌ എന്നെ ശരിപ്പെടുത്താന്‍ പ്രേതമായ ചേടത്തിക്ക്‌ രണ്ടു സെക്കന്റു പോലും വേണ്ട. എന്നിട്ടും കൊല്ലുന്നതിനു മുന്‍പ്‌ ചുമ്മാ പേടിപ്പിക്കാന്‍ വേണ്ടി ആ തോടിന്‍കരേക്കൂടെ അങ്ങോട്ടുമിങ്ങോട്ടും വെട്ടോം കത്തിച്ചു നടക്കുകയാണ്‌.വിളക്കെടുക്കാന്‍ പോയ അമ്മച്ചീടെ പൊടി പോലുമില്ല. ഇനിയും ഇങ്ങനെ നിന്നു പോയാല്‍ അടുത്ത ദിവസം മുതല്‍ ചേടത്തീടെ കൂടെ ഞാനും ആ തോട്ടില്‍ കൂടെ നടക്കുന്നതു കാണേണ്ടിവരും. പെട്ടെന്ന്‌ എങ്ങനെയാണെന്നറിയില്ല എനിക്ക്‌ ചലനശക്തി തിരിച്ചു കിട്ടി.

"അമ്മച്ചീ ചേടത്തീടെ പ്രേതം.." എന്നലറിവിളിച്ച്‌ അടുക്കളയിലേക്ക്‌ ഓടിക്കയറി അമ്മച്ചിയെ വട്ടം പിടിച്ചതോര്‍മ്മയുണ്ട്‌. അമ്മച്ചി നോക്കുമ്പോള്‍ ഞാന്‍ കിലുകിലാ വിറയ്ക്കുകയാണ്‌. ഒച്ചേം ബഹളോം കേട്ട്‌ വീടു മുഴുവനുണര്‍ന്നു. എല്ലാരും അടുക്കളയിലേക്ക്‌ ഓടിവന്നു..ആരൊ വെള്ളം തന്നു.. ആന്റിമാരൊക്കെ തലേലൊക്കെ തലോടുന്നുണ്ട്‌...അമ്മച്ചി ഈശോ മറിയം ചൊല്ലുന്നു..അകെ ബഹളം. എനിക്കാണെങ്കില്‍ ചേടത്തീടെ ക്രൂരകൃത്യത്തെ പറ്റി പറയണമ്ന്നുണ്ട്‌.പക്ഷെ ഒന്നും മിണ്ടാന്‍ പറ്റുന്നില്ല. എന്തായാലും എല്ലാരും കൂടെ ആഘോഷമായി എന്നെ കൊണ്ടു പോയി കമ്പിളി പുതപ്പിച്ചു കിടത്തിയുറക്കി. നല്ലോണം നേരംവെളുത്തിട്ടാണ്‌ എഴുന്നേറ്റത്‌. കണ്ണും തിരുമ്മി അടുക്കളയിലേക്ക്‌ ചെന്നപ്പോള്‍ അവിടെ രാത്രിയിലെ സംഭവത്തെ പറ്റി ഗംഭീരമായ ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്‌. പകല്‍ സമയമായതുകൊണ്ടും സ്വന്തക്കാരൊക്കെ ചുറ്റുമുണ്ട്‌ എന്ന ധൈര്യം കൊണ്ടും വളരെ നാടകീയമായി തന്നെ ചേടത്തി വെട്ടം കാണിച്ച്‌ പേടിപ്പിച്ചതൊക്കെ വള്ളിപുള്ളി വിടാതെ പറഞ്ഞൊപ്പിച്ചു. എല്ലാരും എന്റെ ഹൊറര്‍ സ്‌റ്റോറി കേട്ട്‌ കണ്ണും മിഴിച്ച്‌ അവിശ്വസനീയതോടെ നില്‍ക്കുകയാണ്‌. ആ സ്ഥലത്തൂടെ ആള്‍സഞ്ചാരമുണ്ടാകണമെങ്കില്‍ നേരം വെളുക്കണം. ഇനി അതു പ്രേതമല്ല മനുഷ്യനാണെങ്കില്‍ ആ സമയത്ത്‌ അയാള്‍ക്ക്‌ ഞങ്ങളുടെ പറമ്പിലെന്താണു കാര്യം... തുടങ്ങി പല ചോദ്യങ്ങളും പല ഭാഗത്തു നിന്നുമായി പൊങ്ങി വന്നോണ്ടിരിക്കുമ്പോഴാണ്‌ എന്റെ ഏറ്റവും ഇളയ അമ്മാവന്‍ കയറിവന്നത്‌. എല്ലാരും പൊടിപ്പും തൊങ്ങലും വച്ച്‌ മാമനോട്‌ കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.മാമന്റെ ഞെട്ടല്‍ കാണാന്‍ കാത്തു നിന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട്‌ മാമന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അവസാനം ചിരി സഹിക്കാതെ വയറും പൊത്തിപ്പിടിച്ച്‌ നിലത്തേക്കിരുന്നു.ഒരു വിധത്തില്‍ ചിരി അടങ്ങിക്കഴിഞ്ഞപ്പോള്‍ മാമന്‍ ആ സത്യം പറഞ്ഞു. ആ തോട്ടിന്‍ കരയിലൂടെ നടന്നത്‌ മാമനായിരുന്നു പോലും. വിരുന്നു വന്ന ഞങ്ങള്‍ക്കു തരാന്‍ വേണ്ടി രാവിലെ തന്നെ മാങ്ങ പെറുക്കാന്‍ പോയതായിരുന്നു പാവം.ഇത്തിരൂടെ വൈകിയാല്‍ ആ വഴി പോകുന്നവര്‌ മാങ്ങേം പെറുക്കി കൊണ്ടു പോകുമ്ന്നുള്ളതു കൊണ്ട്‌ അതിരാവിലെ മാങ്ങയൊക്കെ പെറുക്കി കൂട്ടി ഒരു തെങ്ങിന്‍ചുവട്ടില്‍ ഭദ്രമായി വച്ചിട്ടാണ്‌ മാമന്‍ റബറുവെട്ടാന്‍ പോയത്‌.. മാമന്റെ തലേല്‍ വച്ചിരുന്ന ഹെഡ്‌ലൈറ്റാണ്‌(ശരിക്കും പേര്‌ ഇതാണോന്നറിയില്ല. റബറു വെട്ടാന്‍ പോകുന്നവര്‍ തലേല്‌ ഉറപ്പിച്ചു വയ്ക്കുന്ന ടോര്‍ച്ചു ലൈറ്റില്ലേ..അത്‌) ചേടത്തീടെ വെട്ടമായി ഞാന്‍ തെറ്റിദ്ധരിച്ചത്‌. മാങ്ങയെടുക്കാന്‍ വേണ്ടി കുനിയുമ്പോള്‍ വെട്ടം അപ്രതക്ഷ്യമാകും നിവരുമ്പോള്‍ പിന്നേം വെട്ടം വരും. അത്രേയുള്ളൂ.പക്ഷെ ആ സാഹചര്യത്തില്‍ ഞാനല്ല..ആരായാലും പേടിച്ചു പോയേനേ.

"ശരി ഇപ്രാവശ്യം അതു മാമനായിരുന്നൂന്ന്` സമ്മതിയ്ക്കാം. പക്ഷെ ബാക്കിയുള്ള ദിവസങ്ങളിലൊക്കെയോ??ചേടത്തി ഇല്ലാന്നൊന്നും പറയാന്‍ പറ്റില്ല"

എങ്ങനെയെങ്കിലും ചമ്മല്‍ മറയ്ക്കാന്‍ വേണ്ടി ഞാന്‍ വാദിച്ചു.അതിനാരും ഉത്തരം തന്നില്ല.പകരം അത്രേം നേരം എന്നെ സപ്പോര്‍ട്ടു ചെയ്തവരൊക്കെ എന്റെ നേരെ തിരിഞ്ഞു-മമ്മിയുടെ നേതൃത്വത്തില്‍.കഷ്ടകാലത്തിന്‌ അപ്പോഴാണ്‌ അവര്‍ക്കൊക്കെ തലേല്‌ ബള്‍ബ്‌ കത്തീത്‌.

"ഏതു ചേടത്തി?? നിന്നോടീ കഥയൊക്കെ ആരു പറഞ്ഞു??"

അറിയാതെ നാവില്‍ നിന്നും വീണു പോയത്‌ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ.ആ ചോദ്യം ഒരു തുടക്കം മാത്രമായിരുന്നു.എന്തായാലും ഒരു മണിക്കൂറു നേരം ഉപദേശം,വഴക്ക്‌ എന്നിവയൊക്കെ വയറു നിറച്ചു കേട്ടപ്പോഴെക്കും എന്റെയുള്ളിലെ അതീന്ദ്രിയഗവേഷക മനം മടുത്ത്‌ ജീവനും കൊണ്ട്‌ ഓടിരക്ഷപെട്ടു. പാവം ഇതേ വരെ തിരിച്ചു വന്നിട്ടുമില്ല..

40 comments:

  1. കൊച്ചുത്രേസ്യ said...

    ഏതാനും മിനിട്ടുകള്‍ മാത്രം നീണ്ടു നിന്ന ഒരു സംഭവം. പക്ഷെ എഴുതി വന്നപ്പോഴെക്കും അങ്ങു നീണ്ടു പോയി.വെട്ടിച്ചുരുക്കാനുള്ള ക്ഷമയില്ലാത്തതു കൊണ്ട്‌ അങ്ങനെ തന്നെ പോസ്റ്റുന്നു.ക്ഷമി..

  2. കുഞ്ഞന്‍ said...

    ചൂട്ടുകറ്റ കത്തിച്ചു പിടിച്ചുകൊണ്ട് ഒരു തേങ്ങ ഉടയ്ക്കുന്നു..


    എന്നാലും എന്റെ ചേടത്തീ....

  3. Haree said...

    തലക്കെട്ട് വല്ലാതെ ആശിപ്പിച്ചു... ;) (ചുമ്മാ)

    എന്നിട്ട്.. എന്നിട്ട്... എന്നിങ്ങനെ ഇടയ്ക്കിടെ ചോദിച്ചോണ്ടാണ് വായിച്ചത്... കുരിശു വരയ്ക്കുമ്പോഴുള്ള ആത്മാര്‍ഥതയൊക്കെ കണ്ടാല്‍ മാര്‍പ്പാപ്പ പോലും തൊഴുതുനിന്നു പോകും. - ഇവിടെ പുള്ളി എഴുനേറ്റു നിന്നു തൊഴുന്ന രംഗമൊന്നോര്‍ത്തു നോക്കി കുറേ ചിരിച്ചു... :)

    കൊള്ളാട്ടോ...
    --

  4. ശ്രീ said...

    പാവം ചേടത്തി...

    മരിച്ചാലും ഈ നാട്ടുകാര്‍‌ വെറുതേ വിടില്ലാന്നു വച്ചാല്‍‌ എന്തു ചെയ്യും?

    [പക്ഷേ, ഈ തോട്ടിലൂടെ കടക്കുന്ന ആള്‍‌ക്കാരെ വഴി തെറ്റിക്കുന്ന ഒരു അജ്ഞാത ശക്തിയെ പറ്റിയുള്ള കഥയ്ക്ക് ഞാനും സാക്ഷിയാണ്‍ കേട്ടോ... അതു വേറെ കഥ]

  5. Satheesh said...

    രസിച്ച് വായിച്ചു!
    എന്തൊക്കെ സംഭവിച്ചാലും ആ നാടു വിട്ടു പോവൂല്ലാന്നുള്ള വാശി. അതുകൊണ്ടെന്തായി.. മരിച്ചു കഴിഞ്ഞ്‌ കൊല്ലം പലതു കഴിഞ്ഞിട്ടും നമ്മടെ ചേടത്തി ആ നാട്ടിലുണ്ട്‌- പ്രേതമായിട്ട്‌..

    കുഴീലേക്കെടുത്ത ചേടത്തിയെയും വെറുതെ വിടരുത്! :)
    അല്ലാ, ഈ നാടിന്റെ വിവരണം കേള്‍ക്കുമ്പം ഒരു കിരുകിരുപ്പ്..നമ്മടെ സ്വന്തം നാടാണോ? തളിപ്പറമ്പ് വഴി..?

  6. Sherlock said...

    ഈ പേടിച്ചാല് മിണ്ടാന് പറ്റില്ല എന്നുള്ള കാര്യ്മം വളരെ കറക്റ്റ് ആണ്...പണ്ടു വീട്ടില് കള്ളന് കേറിയപ്പോ (ഒരു 10 വയ്സ്സു കാണും അന്നു) ഇതേ അവസ്ഥ..വിളിച്ചു കൂവണമെന്നുണ്ട്..പക്ഷേ പറ്റുന്നില്ല..

  7. പ്രയാസി said...

    ഞാനൊരു ധൈര്യശിരോമണിയാണെന്നു തോന്നീലേ.എനിക്കും പലപ്പഴും തോന്നീട്ടുണ്ട്‌..
    ഇതു ഞാന്‍ സമ്മതിക്കില്ല!

    പോട്ടത്തിന്റെ സ്ഥാനത്തു മാലാഖകുഞ്ഞുങ്ങളെ പ്രതിഷ്ടിപ്പിച്ചപ്പോഴെ അറിയാമായിരുന്നു പേടി ഒട്ടും ഇല്ലാത്ത പാര്‍ട്ടീസ്സാണെന്നു!

    റബ്ബര്‍ പാല്‍, ബാത്ടബ്, ബൈക്ക്, ഇപ്പോള്‍ ചേട്ടത്തിയും ലിസ്റ്റുകള്‍ ഇനിയും പോരട്ടെ!

    സത്യം പറ ചേട്ടത്തിയെ പേടിച്ചിട്ടു പകലല്ലെ ഇതെഴുതിയതു! :‌-)

  8. Mr. K# said...

    ചിരിപ്പിച്ചു. :-)

  9. സഹയാത്രികന്‍ said...

    ഹ...ഹ...ഹ.... കൊച്ചുത്രേസ്യാ കൊച്ചേ.... രസിച്ചു... ഹരി പറഞ്ഞപോലെ മാര്‍പാപ്പയുടെ തൊഴല്‍ അസ്സലായി...
    :D

  10. സാല്‍ജോҐsaljo said...

    കഴിഞ്ഞ ദിവസം zee ന്യൂസില്‍ നെഗറ്റീവ് എനര്‍ജി കണ്ടുപിടിക്കുന്ന കുറെ യന്ത്രങ്ങള്‍ കാണിച്ചാരുന്നു. ഈ പ്രേതങ്ങളെ കണ്ടുപിടിക്കാന്‍. ഏതായാലും, ഇത്രയ്ക്കും ഇന്റ്രസ്റ്റ് ഉള്ള സ്ഥിതിക്ക് ഒരെണ്ണം നമ്മക്കു പറഞ്ഞാലോ തെരേസാകൊച്ചേ....

    ;)
    കൊള്ളാട്ടാ...

  11. സൂര്യോദയം said...

    കൊച്ചുത്രേസ്യേ... കലക്കി... അപ്പോ കാര്യസാദ്ധ്യത്തിന്‌ പുറത്തെ ടോയ്‌ലറ്റ്‌ വരെ പോകേണ്ടിവന്നില്ല അല്ലേ? :-)

    പിന്നെ, ആ യക്ഷിയുടെ മുടിയെപ്പറ്റി പറഞ്ഞത്‌ 'അഴിച്ചിട്ടാല്‍ നിലത്ത്‌ മുട്ടും' എന്ന് പറഞ്ഞത്‌ 'തിരുപ്പന്‍' ആണോ? :-)

  12. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ഹൊററിലും കീ ബോര്‍ഡ് വച്ചാ!
    “കുരിശു വരയ്ക്കുമ്പോഴുള്ള ആത്മാര്‍ഥതയൊക്കെ കണ്ടാല്‍ മാര്‍പ്പാപ്പ പോലും തൊഴുതുനിന്നു പോകും“

    സ്വയം കുരിശു വരയ്ക്കാന്‍ പറ്റുന്ന കുരിശിനെ ആദ്യായാ കാണുന്നേ!

    സൂര്യോദയത്തിന്റെ സംശയം ഒന്ന് അണ്ടര്‍ലൈന്‍ ചെയ്തിരിക്കുന്നു.തിണ്ണ കൊളമാക്കിയല്ലെ.. ?

  13. കുറുമാന്‍ said...

    ഇനിയും ഇങ്ങനെ നിന്നു പോയാല്‍ അടുത്ത ദിവസം മുതല്‍ ചേടത്തീടെ കൂടെ ഞാനും ആ തോട്ടില്‍ കൂടെ നടക്കുന്നതു കാണേണ്ടിവരും - ഇത് വായിച്ചൊരുപാട് ചിരിച്ചു വല്യത്രേസ്യാവേ....

    അവസാനഭാഗം ഒന്നുകൂടെ ഉഷാറാക്കാമായിരുന്നു.

  14. ദീപു : sandeep said...

    ഇതാ ഒരു ഇസ്മൈലി... :)

  15. Murali K Menon said...

    എഴുത്ത് നന്നായി. ഇഷ്ടപ്പെട്ടു.

  16. Kaithamullu said...

    കൊച്ചുത്രേസ്യാ ഗവേഷകേ,
    ഇഷ്ടായി വെട്ടിച്ചുരുക്കിയില്ലെങ്കിലും!

  17. ശാലിനി said...

    നല്ല രസകരമായി എഴുതിയിട്ടുട്ണ്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

  18. sandoz said...

    എന്തായിത്‌ ബ്ലോഗില്‍ കമ്പ്ലീറ്റ്‌ യക്ഷിബാധയോ.......
    അപ്പുറത്ത്‌ ബെര്‍ളീം യക്ഷിയെ ഇറക്കീട്ടുണ്ട്‌....
    അല്ലാ...ഒരു ഡൗട്ട്‌..
    ചേടത്തിക്ക്‌ തോട്ടിലെന്താ കാര്യം...
    തോട്ടില്‍ ചാടിയോ മറ്റോ ആണോ ചേടത്തി കാലം കഴിഞ്ഞത്‌....
    തോട്ടിന്‍ കരയില്‍ ആയിരുന്നിട്ടും....മരിച്ചിട്ടും ചേടത്തി ഇത്ര കാലം ജീവനോടെ ഇരുന്നത്‌ ഭാഗ്യം...
    വല്ല കൗട്ടകളും അല്ലേല്‍ തോട്ടിലെ വെള്ളത്തില്‍ മുക്കിപ്പിടിച്ചേനേ....
    'നീയെന്ന് പേടിപ്പിക്കും അല്ലേടീ...' എന്നും ചോദിച്ച്‌....

    [കുറച്ച്‌ നാളു മുന്‍പ്‌ ഞാനും ഒരു യക്ഷിക്കഥ എഴുതി...
    പേരു 'വെള്ള സാരി....'
    ഒരു പാവം പാവം യക്ഷീടെ കഥ.....]

  19. ത്രിശങ്കു / Thrisanku said...

    ഈ പോസ്റ്റ് എന്നെ ഓര്‍മ്മപ്പെടുത്തിയ ഒരു സംഭവം ഞാന്‍ പോസ്റ്റി.

  20. ഉപാസന || Upasana said...

    ഇതില്‍ വിഷയം ഹൊറര്‍ ആണെങ്കിലും അത്ര ഏശിയില്ല.
    പക്ഷെ,
    ഹ്യൂമര്‍ നന്നായിട്ടുണ്ട്.
    :)
    ഉപാസന

  21. കൊച്ചുത്രേസ്യ said...

    കുഞ്ഞാ തേങ്ങയ്ക്ക്‌ താങ്ക്സ്‌.ആ ചൂട്ടുകറ്റ ഒന്നു മാറ്റിപ്പിടിയ്ക്കൂ ചൂടെടുക്കുന്നു :-)

    ഹരീ ചുമ്മാ കേറി ആശിക്കാന്‍ ആരു പറഞ്ഞു. അതിമോഹമാണു മോനേ..

    ശ്രീ നാട്ടുകാരു വിടാത്തതല്ല; ചേടത്തി നാട്ടുകാരെ വിടാത്തതാ പ്രശ്നം :-)

    സതീഷ്‌ ആ കിരുകിരുപ്പ്‌ തികച്ചും ന്യായം.. നമ്മടെ നാടു തന്നെ.. തളിപ്പറമ്പു വഴി ആലക്കോടു കഴിഞ്ഞ്‌ പിന്നേം കുറെ പോയാല്‍ ഭൂമീടെ അറ്റത്തെത്തും . ആ നാടാണ്‌ ഈ നാട്‌ :-)

    ജിഹേഷ്‌ അതൊക്കെ ഏതു ധൈര്യശാലിക്കും പറ്റുന്നതാണ്‌...പേടിച്ചു കഴിഞ്ഞാല്‍ അങ്ങു മ്യൂട്ട്‌ ആയിപ്പോകും ;-)

    പ്രയാസീ പിന്നെ പിന്നെ..ഞാനിതു രാത്രീലു തന്നെയാ എഴുതീത്‌.തരിമ്പും പേടി തോന്നീല്ല.(വീട്ടുകാരൊക്കെ അടുത്തിരുന്നു ടി.വി. കാണുന്നുണ്ടായിരുന്നേ)

    കുതിരവട്ടാ,സഹയാത്രികാ ചിരിപ്പിച്ചുന്നോ!!പേടിപ്പിച്ചു എന്നു പറയൂ.എന്തായാലും താങ്ക്സ്‌ :-)

    സാല്‍ജോ നല്ല മനസ്സിനു നന്ദി.ആ യന്ത്രങ്ങളെങ്ങാനും ഇങ്ങോട്ടു കൊടുത്തയച്ചാല്‍ വിവരമറിയും കേട്ടോ.

    സൂര്യോദയത്തിന്റെയും കുട്ടിച്ചാത്തന്റെയും ചോദ്യത്തിനു മറുപടി പറയൂല്ല. (സത്യം കേട്ടിട്ടു വേണമല്ലേ നിങ്ങള്‍ക്കെന്നെ കളിയാക്കാന്‍..നടക്കൂല മക്കളേ..)

    കുറുമാനേ അഭിപ്രായത്തിനു നന്ദി.

    ദീപൂ ഇസ്മെയിലി പിടിച്ചെടുത്തു പോക്കറ്റിലിട്ടിട്ടുണ്ടേ :-)

    മുരളി,ശാലിനി,കൈതമുള്ള്‌ ഇഷ്ടപ്പെട്ടൂന്നറിഞ്ഞതില്‍ സന്തോഷം.

    സാന്‍ഡോസേ നിര്‍ത്തി നിര്‍ത്തി ചോദിക്കൂ. എന്നാലല്ലേ ഉത്തരം തരാന്‍ പറ്റൂ.ഇനിയൊരു സത്യം പറയട്ടെ. ഇതിന്റെയൊന്നും ഉത്തരം എനിക്കറിയില്ല.പിന്നെ എന്റെ ബുദ്ധിയില്‍ തോന്നിയ ഒരുത്തരം ദാ പിടിച്ചോ.. സത്യകൃസ്ത്യാനികള്‍ തിങ്ങിവളര്‍ന്നു നില്‍ക്കുന്ന ആ മലയോരപ്രദേശത്ത്‌ കുരിശും കൊന്തയും പുണ്യവാളന്മാരുടെ പടങ്ങളൊന്നുമില്ലാത്ത ഒരേ ഒരു ഒരു സ്ഥലം ആ തോടാണ്‌. അതായിരിക്കും ചേടത്തി അവിടെ ക്യാമ്പ്‌ ചെയ്തത്‌ :-)

    പ്രവാസീ താങ്ക്സേ..

    ഉപാസനേ അഭിപ്രായത്തിനു നന്ദി.ഞാനിതൊരു ഹ്യൂമര്‍ പോസ്റ്റായിട്ടു തന്നെയാ ഇട്ടതു കേട്ടോ :-)

  22. വിന്‍സ് said...
    This comment has been removed by the author.
  23. magnifier said...

    അതു ശരി ഇങ്ങനേം ഒരു സംഭവം ഉണ്ടായിരുന്നോ? ഈ ബ്ലോഗെങ്ങനെ ഇത്രേം കാലം മിസ്സോറാമ്മിസ്സിസ്സിപ്പി ആയീന്നൊരു പിടീം കിട്ടണില്ലല്ലോ ചേട്ടത്തീ ...(തോട്ടിങ്കരേലെയാണേ...!)

    ഏതായാലും പോസ്റ്റുകളെല്ലാം മുന്‍‌കാല പ്രാബല്യത്തോടെ വായിച്ചു. ഏറ്റവും ഇഷ്ടമായത് ബൈക്കും കുഞ്ഞാങ്ങളയും! അതിന്റെ കമന്റ് എക്സ്പെയറി ഡേറ്റ് കഴിഞ്ഞത് കൊണ്ട് ഇവിടെ പറഞ്ഞൂന്ന്നേയുള്ളൂ. നന്ദി..നമസ്കാരം!!

  24. മനോജ് കുമാർ വട്ടക്കാട്ട് said...

    അരുത്. അന്ത്യമായെന്ന് കരുതരുത്.

    ഗവേഷണം തുടരാന്‍ ഇനിയുമെത്രയെത്ര പ്രേതങ്ങള്‍ നാടാകെ നിരന്ന് കിടക്കുന്നു :)

  25. ഗിരീഷ്‌ എ എസ്‌ said...

    നന്നായിട്ടുണ്ട്‌...
    അഭിനന്ദനങ്ങള്‍

  26. മെലോഡിയസ് said...

    അതു കൂടാതെ ഇരുട്ടിക്കഴിഞ്ഞാല്‍ പിന്നെ ഭയങ്കര ഭക്തിയും. കുരിശു വരയ്ക്കുമ്പോഴുള്ള ആത്മാര്‍ഥതയൊക്കെ കണ്ടാല്‍ മാര്‍പ്പാപ്പ പോലും തൊഴുതുനിന്നു പോകും.

    ഈ ഭക്തി ആ എരിയയില്‍ പോകുമ്പോള്‍ മാത്രമല്ലേയുള്ളു? ഇപ്പോഴും അങ്ങിനെ തന്നെയാണൊ? ;)

    കഥ നന്നായിട്ടുണ്ട് ട്ടാ..ആശംസകള്‍

  27. Cartoonist said...

    കൊ.ത്രേ.,
    കൊച്ചുത്രേസ്സ്യയുടെ നാട്ടില്‍ 13 വിശദീകരിയ്ക്കാനാവാത്ത സംഭവങ്ങള്‍ കൂടി നടന്നിട്ടുണ്ട്. വില്ലേജ് റെക്കോഡ്സ് പരിശോധിച്ചാലറിയാം.
    രസിച്ചു. എഴുതുമ്പൊ, ഇതര സംഭവങ്ങളും എഴുതുമല്ലോ. :-)

  28. P Das said...

    :)

  29. Aravishiva said...

    :-D

  30. krish | കൃഷ് said...

    ഇതോടെ സ്മാള്‍ത്രേസ്യയുടെ പേടി മാറിയില്ലേ. രസമായിട്ടുണ്ട്.

  31. കൊച്ചുത്രേസ്യ said...

    മാഗ്നീ ഇതുവഴി വന്നതിന്‌ നന്ദി.

    പടിപ്പുരേ പ്രേതങ്ങളൊക്കെ അവിടെ തന്നെ നിരന്നു കിടന്നോട്ടെ. ശല്യപ്പെടുത്താന്‍ നമ്മളില്ലേയ്‌..(പേടിച്ചിട്ടല്ല; സമയമില്ലാഞ്ഞിട്ടാ)

    ദ്രൗപദീ നന്ദി

    മെലോഡിയസേ അന്നും ഇന്നുമൊക്കെ കാര്യം കാണാന്‍ വേണ്ടിയുള്ള ഭക്തിയൊക്കെയേ നമ്മള്‍ക്കുള്ളൂ :-)

    കാര്‍ട്ടൂണിസ്റ്റേ അതെപ്പഴാ സംഭവങ്ങളൊക്കെ ഉണ്ടായത്‌?? ഞാനറിഞ്ഞില്ലല്ലോ. എന്റമ്മേ എന്തായാലും ആ നാട്ടില്‍ നിന്നും കുറ്റീം പറിച്ചു വന്നത്‌ എത്ര നന്നായി.

    ചക്കരേ അരവീ സ്മയ്‌ലി വരവു വച്ചിരിക്കുന്നു.

    കൃഷ്‌ പേടി മാറിയോന്നൊക്കെ ചോദിച്ചാല്‍... അതിനെനിക്ക്‌ പണ്ടേ പേടിയില്ലല്ലോ (ഉവ്വ ഉവ്വ)

  32. G.MANU said...

    ഹ്യൂമര്‍ പ്ളസ്‌ ഹൊറര്‍....ഈ കുടിയേറ്റക്കാരി കൂടുമാറി കൂടുകേറുന്നല്ലോ കര്‍ത്താവേ...

    സംഗതി സൂപ്പര്‍

  33. SUNISH THOMAS said...

    kalakkan writing.
    :)
    headlight ennau peru ennariyilla alle? sakala kudiyettakkarkkum malabarukarkkum maanakkedundakkaruthu!!!!!
    :)

  34. മാവേലി കേരളം said...

    കൊച്ചുത്രേസ്യായുടെ ആ ചേട്ടത്തി പ്രേതത്തേക്കുറിച്ചു വായിച്ചപ്പോള്‍ ഒരു സംശയം, അതു സുന്ദരന്റെ ചിമ്മാരുമറിയത്തിന്റെ പ്രേതമാണോ എന്ന്.

  35. Tomkid! said...

    എന്നാ ഒരെഴുത്താ ചേട്ടത്തിയേ ഇത്!!!
    കലക്കന്‍. എല്ലാ പോസ്റ്റുകളും ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു. ബ്ലോഗ് ലോകത്തെ പെണ്‍പുലി കൊച്ച് ത്രേസ്സ്യാ തന്നെ.

    പിന്നെ പരീക്ഷകളിലകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ദിക്കുക.

  36. ഉണ്ണിക്കുട്ടന്‍ said...

    വിശുദ്ധ കൊച്ചു ത്രേസ്യാമ്മയുടെ പെരുന്നാളായ ഇന്നു തന്നെ ബ്ലോഗിലെ കൊച്ചു ത്രേസ്യയുടെ (ഒവ്വ !)ബ്ലോഗു വായിക്കാന്‍ വന്നപ്പോ ഇതെന്നെതാ കൊച്ചേ പ്രേതോ..? കമ്പ്ലീറ്റ് നൊണേണെന്നു എനിക്കു മനസ്സിലായീ.. പിന്നേ തോട്ടീക്കെടക്കാന്‍ ചേടത്തി എന്നാ പാമ്പോ..അല്ലേ സാന്‍ഡോസേ..

    [ത്രേസ്യമ്മോയ് ഇതും കലക്കീട്ടാ..]

  37. കൊച്ചുത്രേസ്യ said...

    മനൂജി കൂടു മാറി കാടു കേറുന്നൂന്നു പറയുന്നതാ ഒന്നൂടെ ശരി :-)

    സുനീഷേ ഒരു സത്യം പറയട്ടെ. ആ ടോര്‍ച്ചിന്റെ ശരിക്കും പേര്‌ എനിക്കിപ്പഴും അറിയില്ല. ഞങ്ങളതിനെ 'ബിജുമാമന്റെ ലൈറ്റ്‌'എന്നാ വിളിക്കുന്നത്‌.അങ്ങനെയെങ്ങാനും എഴുതിയാല്‍ നിങ്ങളൊക്കെ കൂടി എന്നെ കൊന്നു കയ്യില്‍ തരില്ലേ.

    മാവേലീകേരളമേ ആ ചേടത്തി മൂന്നറിലല്ലേ. ഈ ചേടത്തി മലബാറിയാ :-)

    കുട്ടീ താങ്ക്സേ

    ഉണ്ണിക്കുട്ടാ ഇതു നൊണയൊന്നുമല്ല.പച്ചസത്യമാണ്‌. പിന്നെ ചേടത്തീനേം സാന്‍ഡോസിനേം ഛെ പാമ്പിനേം തമ്മില്‍ കംപെയറു ചെയ്തതു ശരിയായില്ല കേട്ടോ;-)

  38. അഭിലാഷങ്ങള്‍ said...

    ഹ ഹ ഹ...

    ങും.. അപാര ധൈര്യം തന്നെ...!! ധീരതക്കുള്ള രാഷ്‌‌ട്രപതിമെഡലിന് ട്രൈ ചെയ്തൂടെ?

    നല്ല രസമുണ്ടായിരുന്നു വായിക്കാന്‍‌ ട്ടാ.. പ്രകൃതിവര്‍ണ്ണനയൊക്കെ കേട്ടപ്പോള്‍ കണ്ണൂരിലെ ആ ഇരിട്ടി ഏരിയായിലെ പ്രദേശങ്ങളാണ് ഓര്‍മ്മവന്നത്...

    എതായാലും കൊച്ചുത്രേസ്യ ഇപ്പോള്‍ ‘ഗവേഷണം‘ ഒക്കെ കഴിഞ്ഞ് വല്യത്രേസ്യ ആയിക്കാണും. ആ സ്ഥിതിക്ക് ഇനി പേരിന്റെ കൂടെ ഡിഗ്രി ചേര്‍ത്ത് വിളിക്കാമല്ലോ?

    Dr.കോച്ചുത്രേസ്യ. പി. എച്ച്. ഡി(സ്പെഷലൈസേഷന്‍: അതീന്ദ്രിയശക്തികള്‍)

    :-)

    അഭിലാഷ് (ഷാര്‍ജ്ജ)

  39. jense said...

    "കുരിശു വരയ്ക്കുമ്പോഴുള്ള ആത്മാര്‍ഥതയൊക്കെ കണ്ടാല്‍ മാര്‍പ്പാപ്പ പോലും തൊഴുതുനിന്നു പോകും."
    അഭിനന്ദനങ്ങളുടെ മാലപ്പടക്കത്തിലെ ആദ്യത്തെ പടക്കം...

  40. Pyari said...

    ആദ്യമായി ഒരു കൊച്ചു ത്രെസ്സിയ പോസ്റ്റ്‌ വായിച്ചിട്ട് ചിരിച്ചില്ല... സോറി കേട്ടോ.. കാരണം കോച്ചല്ല...
    രാത്രി ഉറക്കൊഴിച്ചു ഇരുന്നുള്ള വായനയല്ലേ.. മണി ഇപ്പോള്‍ രാവിലെ എഴാവാന്‍ പോകുന്നു. തലക്കകത്ത് ഒന്നും കയറാതായി... :(