Sunday, November 23, 2008

വയനാടൻ പര്യടനം കഴിഞ്ഞു...

"മുത്തങ്ങയിലേക്കു പോണോടീ പിള്ളാരേ..അവിടപ്പിടി ആനകളാണ്‌.."

സിസ്റ്ററാന്റിയുടെ ആശങ്കയ്ക്കു കാരണമുണ്ട്‌.കഴിഞ്ഞാഴ്ച ആന്റിയും കൂട്ടരും മുത്തങ്ങയിൽ പോയപ്പോൾ കുറെ ആനകൾ വന്നു നോക്കിപ്പേടിപ്പിച്ചത്രേ. അതും കൂടി കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഞങ്ങൾക്ക്‌ ആവേശം ഇരട്ടിച്ചു. പണ്ട്‌ ആറളം കാട്ടിൽ ആനയെ കാണാൻ പോയിട്ട്‌ ആനപ്പിണ്ടം കണ്ട്‌ തിരിച്ചു വരേണ്ടിവന്നതിന്റെ ദു:ഖം എനിക്കിതു വരെ തീർന്നിട്ടില്ല.. ആന്റി പറഞ്ഞതു പോലെയാണ്‌ സംഗതികളെങ്കിൽ മുത്തങ്ങ വനത്തിലൂടേ 'എക്സ്യൂസ്‌മീ ആനേ, വഴി തരൂ' എന്നും പറഞ്ഞ്‌ ആനക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി നടക്കാൻ പറ്റും. ഇതിൽപ്പരം ആനന്ദം വേറെയുണ്ടോ.. ആനവിദ്വാൻ സർവ്വശ്രീഫൈസലിന്റെ ആനക്കഥ കുറെപ്രാവശ്യം വായിച്ചു പഠിച്ചിട്ടുള്ളതു കൊണ്ട്‌ ഇനീപ്പം അത്യാവശ്യം വില്ലൻമാരായ ആനകളുണ്ടെങ്കിൽ തന്നെ അവറ്റയെ പറ്റിച്ചു രക്ഷപെടാനുള്ള പൊടിക്കൈകളും ഓർമ്മയുണ്ട്‌. അതിന്റെ ഭാഗമായി ബുദ്ധിപൂർവം ബെഡ്‌ഷീറ്റു പോലെ നല്ല വലുപ്പമുള്ള ഒരു ദുപ്പട്ടയെടുത്തു ചാർത്തി. ആന ഓടിക്കുമ്പോൾ ഈ ദുപ്പട്ട എറിഞ്ഞു കൊടുത്ത്‌ കൺഫ്യൂഷനാക്കാലോ..

മുത്തങ്ങാകാട്ടിനുള്ളിലൂടെ ഒരു മണിക്കൂറാണ്‌ സവാരി. ജീപ്പും ഗൈഡുമൊക്കെ അവിടുന്നു തന്നെ അറേഞ്ച്‌ ചെയ്തു തരും. കാട്ടിലേക്കു കയറുമ്പോൾ തന്നെ കാണാം അവിടവിടെ വായ്നോക്കി നിൽക്കുന്ന മാൻകൂട്ടങ്ങളെ. മുത്തങ്ങാസമരകാലത്ത്‌ ജാനൂം കൂട്ടരും കയ്യേറിയിരുന്ന സ്ഥലമൊക്കെ കഴിഞ്ഞ്‌ ജീപ്പ്‌ കാടിനുള്ളിലേക്കു കയറി. ആകെപ്പാടെ ഒരു വശപ്പിശക്‌. ഒരു കാട്‌ എന്നൊക്കെ കേൾക്കുമ്പോൾ നമ്മക്കൊരു മിനിമം പ്രതീക്ഷകളൊക്കെയുണ്ടല്ലോ. മാനം മുട്ടെ നിൽക്കുന്ന മരങ്ങൾ, ഇരുട്ട്‌, പക്ഷിമൃഗാദികളുടെ കളകൂജനം, അലർച്ച തുടങ്ങിയ കലാപരിപാടികൾ അങ്ങനെയങ്ങനെ. ഇവിടാണെങ്കിൽ ശുഷ്കിച്ച കുറച്ചു മരങ്ങൾ മാത്രം. നാട്ടിലേതു പോലെ തന്നെ നല്ല തെളിച്ചവും. കാടിന്റെ ആ ഒരു അന്തരീക്ഷം വരുന്നില്ല. ഞാൻ എന്റെ നിരാശ മറച്ചു വച്ചില്ല. എല്ലാ കാടുകളും ഒരു അച്ചിൽ വാർത്തതല്ലെന്നും ഓരോന്നിനും ഓരോ തരത്തിലുള്ള ഭൂപ്രകൃതിയും സസ്യസമ്പത്തുമായിരിക്കുംന്നൊക്കെ പറഞ്ഞ്‌ ഗൈഡ്‌ ആശ്വസിപ്പിച്ചു. അപ്പോഴാണ്‌ മുന്നിൽപോയ ജീപ്പുകാര്‌ "കാട്ടുപോത്ത്‌" എന്ന്‌ അലറിവിളിച്ചു വരുന്നത്‌. വേഗം തന്നെ ജീപ്പ്‌ നിർത്തി ഗൈഡ്‌ ജീപ്പിനു മുകളിലേക്കു വലിഞ്ഞു കയറി. കൂടെ ഞങ്ങളും.അങ്ങു ദൂരെ എന്തോ ഒരു കറുത്ത സാധനം അനങ്ങുന്നതു കാണാം. അതായിരുന്നു സാക്ഷാൽ കാട്ടുപോത്ത്‌. കുറേക്കൂടി ഉള്ളോട്ടു പോയപ്പോൾ ഒരു കൂട്ടം ആനകളെയും കണ്ടു.അടുത്തൊന്നുമല്ല..ഒരു പാടു ദൂരെ. സത്യം പറഞ്ഞാൽ കുറെ മാനുകളെ കാണാൻ പറ്റി എന്നതല്ലാതെ മുത്തങ്ങ എന്നെ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞൂന്നു പറയാതെ വയ്യ.അന്ന്‌ ആ ഹൈവേയിലൂടെ ബസിൽ പോയ എന്റെ ചേച്ചി ഇതിലും കൂടുതൽ ആനകളെ വളരെയടുത്തു കണ്ടൂന്നും കൂടി കേട്ടതോടെ നിരാശ കൂടി. കാശും സമയവും മുടക്കി ആനയെ കാണാൻ കാട്ടിനുള്ളിൽ പോയ ഞാനാരായി?


ആനയെക്കിട്ടാത്തതു കൊണ്ട്‌ തൽക്കാലം മാനിന്റെ പടമെടുത്ത്‌ അഡ്‌ജസ്റ്റ്‌ ചെയ്തിട്ടുണ്ട്‌ കേട്ടോ. ദാ എന്റെ ക്യാമറക്കണ്ണിൽ കുടുങ്ങിയ ഒരു കൂട്ടം മാനുകൾ ..





ഈ തടാകമാണ്‌ കണ്ണീർത്തടാകം. പണ്ട്‌ രാവണൻ തട്ടിക്കൊണ്ടു പോകുന്ന വഴിക്ക്‌ സീതാദേവി ഇരുന്നു കരഞ്ഞു കരഞ്ഞ്‌ ആ കണ്ണീരുകൊണ്ടുണ്ടായ തടാകമാണത്രേ ഇത്‌.(വിമർശിക്കണ്ട; ഫോട്ടോ ഇത്തിരി ഇരുണ്ടു പോയീന്ന്‌ എനിക്കറിയാം)






ഇതാ മുത്തങ്ങാ വനത്തിലൂടെ കടന്നു പോവുന്ന മൈസൂർ റോഡ്‌.ഇവിടെ വച്ച്‌ ഞങ്ങൾടെ ജീപ്പും എതിരെ വന്ന രണ്ടു വണ്ടികളും കൂടി ഒരു കൊച്ചു തിരുവാതിര കളിച്ച്‌ അവസാനം ആർക്കും അപകടമൊന്നുമുണ്ടാവാതെ തലനാരിഴയ്ക്ക്‌ രക്ഷപെട്ടു.






ഇതോർമ്മയുണ്ടോ. പണ്ട്‌ മുത്തങ്ങാസമരത്തിൽ പോലീസ്‌ വെടിവെപ്പിൽ മരിച്ച ജോഗിയുടെ സ്മാരകമാണിത്‌. പാവം.. ജീവിതം തിരിച്ചു കിട്ടാനുള്ള സമരത്തിൽ ജീവൻ പോയി..



യാത്രയുടെ അവസാനദിവസം ആരംഭിച്ചതു പൂക്കോട്ടു തടാകത്തിൽനിന്നാണ്‌. മലകൾക്കിടയിലെ ഒരു മനോഹരമായ തടാകം . ഞങ്ങള്‌ ഒരു പെഡൽബോട്ട്‌ വാടകയ്ക്കെടുത്ത്‌ ബോട്ടിംഗിനിറങ്ങി. ഒരു അനുസരണയുമില്ലാത്ത ബോട്ട്‌. ഇങ്ങോട്ടു തിരിച്ചാൽ അങ്ങോട്ടു പോകും. ഞാനും കുരുട്ടുമായിരുന്നു ഡ്രൈവർമാർ.എന്തായാലും ബോട്ടിനെ മര്യാദ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ സമയം പോയതറിഞ്ഞില്ല. ആകെമൊത്തം സംഭവബഹുലമായ നല്ലൊരു ബോട്ട്‌യാത്ര..ശരിക്കും ആസ്വദിച്ചു. ദാ തടാകത്തിന്റെ ഒരു പടം. പത്തേക്കറുള്ള തടാകമാണ്‌. മുഴുവനൊന്നും പടത്തിൽ കൊള്ളിക്കാൻ പറ്റിയില്ല. മനസിലാക്കുമല്ലോ.



അടുത്ത ലക്ഷ്യം താമരശേരി ചുരമാണ്‌. കുരുട്ടിന്റെ വലിയ ഒരാഗ്രഹമായിരുന്നു ചുരം കാണുകാന്നുള്ളത്‌. വയനാട്ടിലേക്ക്‌ ഈ ഒരു ചുരം മാത്രല്ല കേട്ടോ ഉള്ളത്‌.തൊട്ടിൽപാലം ചുരമുണ്ട്‌, നെടുംപൊയിൽ ചുരമുണ്ട്‌ പിന്നെ കൊട്ടിയൂരിൽ നിന്നും തുടങ്ങുന്ന പാൽച്ചുരവും. കൂട്ടത്തിൽ ഏറ്റവും ഭംഗി പാൽച്ചുരത്തിനാണെന്നാണ്‌ ഞാൻ കേട്ടിട്ടുള്ളത്‌. പാലുകാച്ചി മലയും പാലരുവിയുമുള്ള പാൽച്ചുരം. പക്ഷെ എന്തു ചെയ്യാം.. അതിനെ പ്രശസ്തമാക്കാൻ ഒരു കുതിരവട്ടം പപ്പു ഇല്ലാതെ പോയി..



പൂക്കോടിന്‌ വളരെയടുത്ത്‌ ലക്കിടിയിലാണ്‌ ചുരം വ്യൂ പോയിന്റ്‌. ലക്കിടിയെ ഓർമ്മയില്ലേ.. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലമായിരുന്നു ലക്കിടി. ഇപ്പോൾ ആ പദവി നഷ്ടപ്പെട്ടൂന്നു തോന്നുന്നു. അങ്ങോട്ടു പോവുന്ന വഴിക്ക്‌ റോഡ്‌സൈഡിൽ തന്നെ ദാ ഈ ചങ്ങലയുള്ള മരം കാണാം. പണ്ട്‌ മലമുകളിലേക്ക്‌ റോഡ്‌ വെട്ടാനോ മറ്റോ സഹായിച്ച ആദിവാസിയെ കര്യം കഴിഞ്ഞപ്പോൾ ഒരു ബ്രിട്ടീഷ്‌ എഞ്ചിനീയർ കൊന്നുകളഞ്ഞു പോലും. ആ ആദിവാസിയുടെ പ്രേതത്തെയാണ്‌ ഈ ചങ്ങല കൊണ്ട്‌ തളച്ചിരിക്കുന്നത്‌ എന്നാണ്‌ വിശ്വാസം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നോ. കാലമൊരുപാടു കഴിഞ്ഞിട്ടും ആ മരം ഒരുപാടു വലുതായിട്ടും ആ ചങ്ങല ഒരിക്കലും മുറുകിയിട്ടില്ലത്രേ. എപ്പോഴും മരത്തിനു ചുറ്റും അയഞ്ഞു തന്നെ കിടക്കും. എന്തായാലും ഇപ്പോൾ ആ മരം കടപുഴകിപ്പോയി. ചങ്ങലയെ എടുത്ത്‌ വേറെ ഒരു മരത്തിൽ തൂക്കിയിടുകയും ചെയ്തു. ഇനിയും കുറെക്കാലം കൂടി കഴിഞ്ഞാൽ ഈ പ്രത്യേകതയൊക്കെ എല്ലാരും മറന്നുപോകുംന്നുറപ്പ്‌.



വയനാട്ടിൽ നിന്നു കോഴിക്കോടേക്കു കയറുന്ന അവിടെ തന്നെ ഒരു വളവിലാണ്‌ ചുരം വ്യൂ പോയിന്റ്‌. രാവിലെ പത്തുമണിയായിട്ടും ഞങ്ങളെത്തുമ്പോൾ ചുരത്തിൽ നല്ല കോടയായായിരുന്നു. മൂടൽമഞ്ഞിലൂടെ അവ്യക്തമായി മല ചുറ്റിയിറങ്ങുന്ന റോഡു കാണാം. എന്തായാലും കോട മാറുന്നതു വരെ ഞങ്ങളവിടെ തന്നെ നിന്നു. ദാ ചുരത്തിന്റെ ഫോട്ടോസ്‌.





ആഗോളത്താകെ മാന്ദ്യമല്ലേ.. നമ്മക്ക്‌ സെന്റ്‌ ജൂഡ്‌സ്‌ പള്ളിയിലൊന്നു കയറി പ്രാർത്ഥിച്ചിട്ടു പോകാംന്ന്‌ നിർദ്ദേശം മുന്നോട്ടു വച്ചതു സന്ധ്യയാണ്‌. വളരെ പഴയ പള്ളിയാണത്രേ.. അതിപ്രശസ്തവും. കൽപ്പറ്റയ്ക്കു പോകുന്ന വഴി ചുണ്ടേൽ എന്ന സ്ഥലത്താണ്‌ പള്ളി. ആൾക്കാര്‌ കുർബാന കഴിഞ്ഞിറങ്ങുന്ന ശുഭമുഹൂർത്തത്തിലാണ്‌ ഞങ്ങളവിടെ എത്തിയത്‌. അതുകൊണ്ട്‌ ഫോട്ടോ ഒന്നും എടുക്കാൻ പറ്റിയില്ല. അതു മാത്രമല്ല ഞങ്ങൾടെ കംപ്ലീറ്റ്‌ ശ്രദ്ധയും അവിടെ വിതരണം ചെയ്യുന്ന കഞ്ഞിയിലായിരുന്നു. ഉച്ചസമയത്ത്‌ കഞ്ഞീടേം ചമ്മന്തീടേം മണമടിച്ചാൽ ആർക്കെങ്കിലും കൺട്രോൾ ചെയ്യാൻ പറ്റുമോ. ഞങ്ങളും പാത്രമൊക്കെ എടുത്ത്‌ ക്യൂവിൽ പോയി നിന്നു. തേങ്ങയൊക്കെ ഇട്ട്‌ നല്ല പാകത്തിനു വെന്ത കഞ്ഞിയും അപാരടേസ്റ്റുള്ള ചമ്മന്തിയും. മൂക്കുമുട്ടെ കഴിച്ച്‌ കുറെ നേരം അവിടെ വിശ്രമിച്ചിട്ടാണ്‌ ഞങ്ങൾ അവിടം വിട്ടത്‌.

കാരാപ്പുഴ ഡാം. മീനങ്ങാടിയിൽ നിന്നു കുറച്ചു പോയാൽ മതി. പക്ഷെ സ്വന്തമായി വണ്ടിയും വള്ളവുമൊന്നുമില്ലാത്തവർ അങ്ങോട്ടു പോകാതിരിക്കുന്നതായിരിക്കും നല്ലത്‌. തീരെ ജനവാസമില്ലാത്ത സ്ഥലം. ഡാമിനൊരു ഓഫീസ്‌ പോലും ഞങ്ങൾക്ക്‌ കണ്ടുപിടിക്കാൻ പറ്റീല്ല. ഓട്ടോയോ ടാക്‌സിയോ ഒന്നുമില്ല. ഇടയ്ക്കിടെ വന്നു പോകുന്ന കുട്ടിബസുകളാണ്‌ (മിനിബസ്‌) മെയിൻ ബസ്‌റൂട്ടിലെത്താനുള്ള ഏകമാർഗം.എത്തിപ്പെട്ടാൻ പറ്റിയാൽ നല്ല ഭംഗിയുള്ള സ്ഥലമാണു കേട്ടോ. മണ്ണു കൊണ്ടാണ്‌ ഈ അണക്കെട്ടു നിർമ്മിച്ചിരികുന്നത്‌ (ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ്‌അണക്കെട്ടും വയനാട്ടിലാണ്‌- ബാണാസുരസാഗർ). ദാ കാരാപ്പുഴയിലെ കാഴ്‌ചകൾ. ഫോട്ടോ നോക്ക്‌.. ആകാശം താഴേക്ക്‌ ഒഴുകിയിറങ്ങുന്നതു പോലെ തോന്നുന്നില്ലേ (ഭാവന ഭാവന)





അടുത്ത ലക്ഷ്യം അമ്പലവയൽ ആയിരുന്നു. ഇന്ത്യയിലെ മികച്ച ഹെറിറ്റേജ്‌ മ്യൂസിയങ്ങളിലൊന്ന്‌ ഇവിടെയാണ്‌. വിവിധ ആദിവാസഗോത്രങ്ങളുടെ നിത്യോപയോഗ സാധനങ്ങൾ, വയനാടൻ കാടുകളിൽ നിന്നും കിട്ടിയ ശിൽപങ്ങളും മറ്റ്‌ പുരാവസ്തുക്കളും- ചുരുക്കിപ്പറഞ്ഞാൽ പുരാവസ്തു ഗവേഷകർക്കൊരു ചാകരയാണ്‌ മ്യൂസിയം. രണ്ടാം ശതകത്തിലെ പുരാവസ്തുക്കൾ വരെ ഇവിടുണ്ട്‌. ദാ മ്യൂസിയത്തിലെ ചില കാഴ്ചകൾ.














ഇതാണ്‌ വീരക്കല്ല് (hero stone). പണ്ട്‌ യുദ്ധങ്ങളിൽ മരിക്കുന്ന ധീരയോദ്ധാക്കളുടെ ഓർമ്മയ്ക്കായി കൊത്തിയുണ്ടാക്കുന്നതാണത്രേ..



മ്യൂസിയത്തിനടുത്തു തന്നെയാണ്‌ അമ്പലവയൽ കാർഷികഗവേഷണകേന്ദ്രം. മുഴുവൻ ചുറ്റിനടന്നു കാണാൻ നല്ല സമയമെടുക്കും. ഞങ്ങൾ ചെല്ലുമ്പോഴേക്കും ഒരുമാതിരിപ്പെട്ട എല്ലാ വിളകളുടെയും സീസൺ കഴിഞ്ഞിരുന്നു. ആകെ അപ്പോൾ ഉണ്ടായിരുന്നത്‌ സപ്പോട്ട മാത്രമായിരുന്നു. പിന്നെ കുറെ റോസും. പിന്നെ ഈ സ്ഥലത്തിനൊരു പ്രത്യേകത കൂടിയുണ്ട്‌. ഇവിടുത്തെ സെക്യൂരിറ്റി പോസ്റ്റിനടുത്തുള്ള ഒരു ചെറിയ മതിലുണ്ട്‌. അവിടെ നിന്നും നോക്കിയാൽ അമ്പുകുത്തി മലയുടേ ഏറ്റവും മനോഹരവും പൂർണ്ണവുമായ വ്യൂ കിട്ടും. കഴിഞ്ഞ പോസ്റ്റിലെ അമ്പുകുത്തി മലയുടെ ഫോട്ടോ എടുത്തത്‌ ഇവിടെവച്ചാണ്‌.


വയനാട്ടിലെ കാഴ്ചകൾ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പക്ഷെ എന്തു ചെയ്യാം.. തിരിച്ചു പോയി കമ്പ്യൂട്ടറിൽ കൊട്ടാനുള്ളസമയമായി. ഇനിയും ഒരു അവസരം കിട്ടിയാൽ വയനാട്ടിലേക്ക്‌ വണ്ടി കയറുംന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഇനിയുള്ള വരവിൽ ഏറ്റവും ആദ്യത്തെ ലക്ഷ്യം ചെമ്പ്രാ മല ആയിരിക്കും..പിന്നെ വയനാട്ടിലെ വെള്ളച്ചാട്ടങ്ങളും..അപ്പോൾ വീണ്ടും കാണുംവരെ വയനാടേ... വിട..

Saturday, November 8, 2008

വയനാട്ടിലൂടെ വട്ടത്തിലും നീളത്തിലും...

ഒന്നോർത്താൽ വയനാടിനോടു പാവം തോന്നിപ്പോകും. സ്വന്തമായി ഒരു റെയിൽവേയോ കടൽത്തീരമോ ഇല്ലെന്നതു പോട്ടെ, വയനാട്‌ എന്ന പേരിലൊരു ടൗണോ എന്തിന്‌ ഒരു ബസ്‌സ്റ്റോപ്‌ പോലുമോ അവിടില്ലത്രേ.അതുകൊണ്ടു തന്നെ ബസിൽ കയറി ചുമ്മാ 'വയനാട്‌ ടൗണിലേക്കൊരു ടിക്കറ്റ്‌' എന്നും പറഞ്ഞ്‌ യാത്ര തുടങ്ങാനൊന്നും പറ്റില്ല. വ്യക്തമായ ഒരു ലക്ഷ്യസ്ഥാനം വേണം. ഞങ്ങളെന്തായാലും ഐശ്വര്യമായി തിരുനെല്ലി ക്ഷേത്രത്തിൽ നിന്നു തന്നെ വയനാട്‌ പര്യടനം ആരംഭിക്കാൻ തീരുമാനിച്ചു.അങ്ങനെ മഴയൊക്കെ തോർന്ന ഒരു പ്രഭാതത്തിൽ കണ്ണൂരു നിന്നും പറശ്ശിനി-തിരുനെല്ലി ബസിൽ നെടുംപൊയിൽ ചുരം കയറി മാനന്തവാടി വഴി ഞങ്ങൾ - ഞാനും കുരുട്ടും എന്റെ കസിൻ സന്ധ്യയും- തിരുനെല്ലിയിലെത്തി.


പര്യടനം തുടങ്ങുന്നതിനു മുൻപ്‌ വയനാട്ടിലേക്കൊന്നു സ്വാഗതം ചെയ്തോട്ടെ. ഫോട്ടോ നോക്ക്‌. ഫോട്ടോയുടെ വലത്തേ അറ്റത്ത്‌ തടവറ പോലെ ഒരു വാതിലു കണ്ടോ. ടൂറിസ്റ്റ്‌ ഇൻഫർമേഷൻ സെന്റർന്നോ മറ്റോ ഒരു ബോർഡ്‌ തൂക്കിയിട്ടുണ്ട്‌ അതിനു മുന്നിൽ. ചെന്നു നോക്കിയാൽ ഹൊറർ സിനിമ പോലെ തോന്നും. ഒരു ഇരുട്ടുമുറിയും അതിനുള്ളിൽ പ്രേതത്തെ തളച്ച പോലെ വെളുത്ത ഒരു കസേരയും. അതു മാത്രമായിട്ടെന്തിനാണോ പോലും അവിടെ വച്ചിരിക്കുന്നത്‌!!



നട്ടുച്ചയ്ക്കും തിരുനെല്ലിയിൽ നല്ല തണുപ്പായിരുന്നു. ബസിറങ്ങി നോക്കുമ്പോൾ തന്നെ സ്റ്റെപ്പുകൾക്കു അങ്ങു മുകളിൽ ക്ഷേത്രത്തിന്റെ മുകൾഭാഗം കാണാം.ക്യാമറ അകത്തു കയറ്റണമെങ്കിൽ പ്രത്യേക അനുവാദം വേണം. മുകളിൽ പോയി 25 രൂപ അടച്ചാൽ മതീന്ന്‌ എൻക്വയറീലെ ചേട്ടൻ പറഞ്ഞു.റെസീറ്റ്‌ കിട്ടീപ്പോഴാല്ലേ മനസിലായത്‌,ക്യാമറയ്ക്കൊന്നുമല്ല പൈസ, തിരുനെല്ലിക്ഷേത്രനവീകരണഫണ്ടിലേക്കുള്ള സംഭാവനയാണത്രേ. 5000 രൂപ കൊടുക്കുന്നവർടെ പേര്‌ അമ്പലത്തിന്റെ മുകളിലിടാൻ പോവുന്ന ഷീറ്റിൽ എഴുതിവയ്ക്കുമെന്ന്‌ അവിടെ എഴുതിവച്ചിട്ടുണ്ട്‌.10000 ആണെങ്കിൽ നമ്മടെ പേര്‌ അമ്പലത്തിന്റെ സ്റ്റെപ്പിൽ കൊത്തിവയ്ക്കും ,യെപ്പടി!! അതെന്തെങ്കിലുമാവട്ടെ, അമ്പലം കണ്ടാൽകാശു പോയ വിഷമമൊക്കെ മാറിക്കോളും. പ്രകൃതിരമണീയമയ ബ്രഹ്മഗിരി മലയും അതിലെ മനോഹരമായ അമ്പലവും ; പഴമയുടെ പ്രൗഢീന്നൊക്കെ പറയാറില്ലേ -അതുതന്നെ. പത്തുമൂവായിരം വർഷം പഴക്കമുണ്ടത്രേ.വിഷ്ണുവാണ്‌ പ്രതിഷ്ഠ.പ്രതിഷ്ഠിച്ചതു ബ്രഹ്മാവും.ദക്ഷിണകാശീന്നൊരു പേരു കൂടിയുണ്ട്‌ ഈ ക്ഷേത്രത്തിന്‌.ദാ താഴെ അമ്പലം.




ഇനി പാപനാശിനിയിലേക്കാണ്‌. . പോവുന്ന വഴിയിൽ പഞ്ചതീർത്ഥം കാണാം. പണ്ട്‌ അഞ്ചു തീർത്ഥങ്ങൾ(നദികൾ) ഒന്നിച്ചു ചേരുന്ന സ്ഥലമായിരുന്നത്രേ.ഇപ്പോൾ ചുരുങ്ങിചുരുങ്ങി ഒരു കുഞ്ഞുകുളം പോലെയായി. ആ കുളത്തിന്റെ നടുക്ക്‌ വിഷ്ണുവിന്റേതാണെന്നു വിശ്വസിക്കപ്പെടുന്ന പാദമുദ്രയുണ്ട്‌. ദാ താഴെ അതിന്റെയൊരു ക്ലോസപ്പ്‌.



പാപനാശിനി അമ്പലത്തെ ചുറ്റിയൊഴുകുന്ന പുഴയാണ്‌. പണ്ട്‌ ഈ പുഴയിലേക്ക്‌ അമൃതിന്റെ തുള്ളികൾ വീണിട്ടുണ്ടത്രേ. അതു‍കൊണ്ട്‌ ഇതിൽ കുളിക്കുന്നവർക്കൊക്കെ പാപമോക്ഷം കിട്ടുമെന്നാണ്‌ വിശ്വാസം.കർക്കിടകവാവിന്‌ ബലിതർപ്പണം ചെയ്യാനും ഇവിടെ ധാരാളം ആളുകൾ വരാറുണ്ട്‌.താഴെയതാ ബലിതർപ്പണം നടത്തുന്ന സ്ഥലം.സൂക്ഷിച്ചു നോക്കിയാൽ തർപ്പണത്തിനുപയോഗിച്ച കുടങ്ങളൊക്കെ കിടക്കുന്നതു കാണാം.





അവിടെനിന്നും മുകളിലേക്കു നടന്നാൽ മുങ്ങിക്കുളിക്കാനുള്ള സ്ഥലമായി.ഐസ്‌വാട്ടർ പോലെ തണുത്ത വെള്ളം.പുഴാന്നൊക്കെ പറയുന്നുണ്ടെങ്കിലും മലമുകളിലൂടെ ഒഴുകിവരുന്ന ഒരു അരുവിയാണെന്നേ കണ്ടാൽ തോന്നൂ.ശരിക്കും നല്ലോരു കാടിന്റെ അന്തരീക്ഷം. .ദാ താഴെ പാപനാശിനി. മുങ്ങിക്കുളിക്കാനൊന്നും പ്ലാനില്ലാതെ ചുമ്മാ ഇതിലിറങ്ങി കാലുകഴുകാംന്നു വച്ചാലും നനഞ്ഞുകുളിച്ചേ തിരിച്ചു കയറാനാവൂ. അത്രയ്ക്ക്‌ വഴുക്കലാണ്‌ കുളത്തിലെ കല്ലുകളിൽ.ശരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ എപ്പം വീണൂന്നു ചോദിച്ചാൽ മതി (അനുഭവം ഗുരു).



അടുത്ത ലക്ഷ്യം കബനീനദിയിലെ കുറുവാ ദ്വീപായിരുന്നു. ഒന്നു രണ്ടുമല്ല.ഏഴു ദ്വീപുകളുടെ ഒരു കൂട്ടമാണ്‌ കുറുവ.ബോട്ടിലാണ്‌ ദ്വീപിലെത്തുന്നത്‌. ചില ഭാഗങ്ങളിൽ നിന്ന്‌ പാലം വഴിയും ദ്വീപിലേക്കു കടക്കാൻ പറ്റും. ശാന്തതഎന്നാൽ എന്താണെന്നറിയണമെങ്കിൽ ഇവിടെ വന്നാൽ മതി. കുറച്ച്‌ ഉള്ളിലേക്കു കടന്നാൽ പിന്നെ നമ്മളും പ്രകൃതിയും മാത്രം. കൃത്രിമമായ ഒനും ഇവിടെ കാണാൻ കിട്ടില്ല. ഇരിപ്പിടങ്ങളും പാലങ്ങളും വിശ്രമസ്ഥലങ്ങളുമെല്ലാം മുള കൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. . ഞങ്ങൾ പോയ വഴിക്കൊക്കെ മുളങ്കാടുകളായിരുന്നു.എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത അവിടുത്തെ വൃത്തിയാണ്‌. അലക്ഷ്യമായി ഇട്ടിരിക്കുന്ന ബോട്ടിലുകളോ പ്ലാസ്റ്റിക്‌ കവറുകളോ ഒന്നും കാണാൻ കിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ ബാഹ്യലോകത്തിന്റെ യാതൊരു അവശിഷ്ടങ്ങളും (മനുഷ്യരല്ലാതെ)ഇവിടില്ലന്നു തന്നെ പറയം. ഇടയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന കബനീനദി. വെള്ളത്തിലൂടെ നടന്ന്‌ അടുത്ത ദ്വീപിലേക്കു പോകാം. ചിലസ്ഥലത്ത്‌ നല്ല ഒഴുക്കുണ്ട്‌.എന്നാലും നദിയിലിറങ്ങി ഒന്നു തിമിർക്കാതെ തിരിച്ചു കയറാൻ തോന്നില്ല.കല്ലുകൾടെ വഴുക്കൽ ഇവിടേം വില്ലനാണ്‌. മറ്റൊന്നും കൂടിയുണ്ട്‌. നദിയുടെ തീരത്തുള്ള മെലിഞ്ഞ മരങ്ങൾ. ഒരു സപ്പോർട്ടിനു വേണ്ടി അതിലു മുറുക്കെ പിടിച്ച്‌ നദിയിലേക്കിറങ്ങാൻ നോക്കിയാൽ വിവരമറിയും. തള്ളിയിട്ടതു പോലെ വെള്ളത്തിലേക്കു വീണോളും. വലിയ മരങ്ങളാണുടെ മോളിൽ നിന്നും തൂങ്ങികിടക്കുന്ന യമണ്ടൻ വള്ളികളാണ്‌ ഈ കുഞ്ഞുമരങ്ങൾടെ മട്ടിലും ഭാവത്തിലും നിൽക്കുന്നത്‌. മറ്റേ അറ്റം വെള്ളത്തിൽ ഒളിപ്പിച്ചു വയ്ക്കും..മരമാണെന്നു തെറ്റിദ്ധരിച്ച്‌ അതിലു പിടിക്കുന്ന വിഡ്ഡികളെ(വിഡ്ഡിണികളെയും) ബാലൻസു തെറ്റിച്ച്‌ നിർദ്ദാക്ഷിണ്യം വെള്ളത്തിലേക്കിടും (വീണ്ടും അനുഭവം ഗുരു). ദ്വീപിന്റെ ദൃശ്യങ്ങളിതാ താഴെ.








വയനാട്ടിൽ ചെന്നിട്ട്‌ എടക്കലിൽ കയറാതെ പോവാനോ!! ഞങ്ങൾ മൂന്നു പേരുടേം തയ്യാറെടുപ്പുകളൊക്കെ കണ്ടാൽ തോന്നും എവറസ്റ്റ്‌ കയറാനാണ്‌ പോവുന്നതെന്ന്‌. മല കയറാൻ പറ്റിയ കുപ്പായം, ഷൂസ്‌, ബാക്ക്‌പാക്കിൽ മൂന്നാലു കുപ്പി വെള്ളം എന്നു വേണ്ട ആകെ ബഹളം. ഗ്രൂപ്പായി പോയാലേ മല കയാറാനോക്കെ ഒരു സുഖമുള്ളൂ.. അതും ഒത്തു കിട്ടി. എന്റെ സിസ്റ്ററാന്റിയുടെ മഠത്തിലാണ്‌ ഞങ്ങൾ ക്യാംപ്‌ ചെയ്തിരുന്നത്‌. ആന്റി, മഠത്തിലെ കുറച്ച്‌ 'കന്യാസ്ത്രിക്കുഞ്ഞുങ്ങളെ' (സിസ്റ്ററാവാൻ പഠിക്കുന്ന കുട്ടികൾ) ഞങ്ങൾടെ കൂടെ മല കയറാൻ വിട്ടു. കൂടെ ഒരു ഡ്രൈവറും പിന്നെ വഴി കാണിച്ചു തരാൻ ഒരു ആദിവാസിച്ചേട്ടനും. എടക്കലിലെത്തി വണ്ടിയൊക്കെ പാർക്കു ചെയ്ത്‌ ആഘോഷമായി കയറ്റം ആരംഭിച്ചു. ആദ്യം ഏകദേശം ഒരു കിലോമീറ്ററോളം ടാറിംഗ്‌ റോഡുണ്ട്‌. അത്രേം ദൂരത്തേക്ക്‌ അവിടുന്ന്‌ ജീപ്പ്‌സർവീസുണ്ട്‌. 40 രൂപയോ മറ്റോ കൊടുത്താൽ മതി. എനാലും ഞങ്ങള്‌ ധീരമായി അ റോഡിലൂടെ നടന്നു തന്നെ പോവാൻ തീരുമാനിച്ചു. പക്ഷേങ്കിൽ, മലയുടെ മോളിലേക്ക്‌ ടാറിട്ടാലെന്ത്‌, മാർബിളിട്ടാലെന്ത്‌ ,കയറ്റം കയറ്റം തന്നെയല്ലേ. മനുഷ്യനെ ഇത്രേം ബുദ്ധിപ്പിട്ടിപ്പിക്കുന്ന ഒരു റോഡ്‌ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഒരു കയറ്റം ആഞ്ഞു വലിച്ചു കയറി കുറച്ചു നേരം അവിടിരുന്ന്‌ വിശ്രമിച്ച്‌ പിന്നെ അടുത്തതു കയറി പതുക്കെ പതുക്കെ ഞങ്ങൾ മൂന്നു പേരും ഒരു വിധത്തിൽ യാത്ര തുടർന്നു. സംഘത്തിലുള്ള ബാക്കിയെല്ലാരും കയറ്റങ്ങളൊക്കെ ഓടിയാണു കയറുന്നത്‌.അതു കാണുമ്പോഴാണ്‌ കൂടുതൽ വിഷമം.ടാറിംഗ്‌റോഡു കഴിഞ്ഞ്‌ കല്ലുകൾക്കിടയിലൂടെ കുറച്ചൂടെ കയറി മോളിലെത്തിയാൽ ഒരു വലിയ പാറ വഴി മുടക്കി നിൽക്കുന്നതു കാണാം.ഇതു തന്നെ എടക്കൽ ഗുഹ എന്നും വിചാരിച്ച്‌ സർവശക്തിയും സംഭരിച്ച്‌ കയറിയെത്തീപ്പോഴല്ലേ മനസിലായത്‌ അതു ടിക്കറ്റ്‌ കൗണ്ടറാണു പോലും.അവിടുന്ന്‌ പിന്നേം 200 മീറ്ററോളം കുത്തനെയുള്ള കയറ്റം കയറിയാലേ ഗുഹയിലെത്തൂ..



എടക്കലിനെ പറ്റി പറയുമ്പോൾ അമ്പുകുത്തിമലയെപറ്റി പറഞ്ഞേ പറ്റൂ. ആ മലയിലാണ്‌ എടക്കൽ ഗുഹ-ഏതാണ്ട്‌ ആയിരം മീറ്റർ ഉയരത്തിൽ.ഇതാ ആ മലയുടെ ഒരു വിദൂരചിത്രം. ഒന്നു സൂക്ഷിച്ചു നോക്ക്‌..വല്ലതും തോന്നുന്നുണ്ടോ. പണ്ട്‌ ശ്രീരാമൻ അമ്പെയ്തുകൊന്ന താടകയാണത്രേ ആ കിടക്കുന്നത്‌. അങ്ങനെ കിട്ടിയതാണ്‌ 'അമ്പുകുത്തി' എന്ന പേരും.ഒരു സ്ത്രീ മലർന്നു കിടക്കുന്ന രൂപമാണ്‌ ആ മലയ്ക്ക്‌. ശരിക്കും തോന്നുന്നില്ലേ..





ടിക്കറ്റൊക്കെ എടുത്ത്‌ ആ ഭീമൻപാറയിലൂടെ ഇടയിലുള്ള ഇത്തിരി വിടവിലൂടെ കയറി അപ്പുറം കടന്ന്‌ പിന്നേം കുത്തനെയുള്ള കയറ്റം.200 മീറ്ററേയുള്ളെങ്കിലും ഒരു രണ്ടു ലക്ഷം മീറ്റർ ദൂരം തോന്നിക്കും. അത്രയ്ക്കും ബുദ്ധിമുട്ടായ കയറ്റം. നിറയെ കല്ലുകളും പാറകളും. ഇടയ്ക്കിടയ്ക്ക്‌ സ്റ്റെപ്പുകളൊക്കെ നിർമ്മിച്ചു വച്ചിട്ടുണ്ട്‌. അതിലു കയറുന്നതിലും ഭേദം കല്ലിലൂടെ പിടിച്ച്‌ വലിഞ്ഞു കയറുന്നതു തന്നെയാണ്‌. ദാ കണ്ടില്ലേ ഞങ്ങൾ കയറിയ വഴി..





ആ കയറ്റം അവസാനിച്ചതു ഒരു നിരന്ന സ്ഥലത്താണ്‌. ഒരു പ്ലാറ്റ്ഫോം പോലെ കെട്ടിയുണ്ടാക്കിയത്‌. കുറച്ചിരുന്ന്‌ ശ്വാസമൊക്കെ ഒന്നു ലെവലായപ്പോഴാണ്‌ ചുറ്റും നോക്കീത്‌.അങ്ങനേയിരുന്നു മരിക്കാൻ തോന്നിപ്പോകും. അത്ര ഭംഗി!!ലോകം നമ്മടെ കാൽക്കീഴിൽ എന്നൊക്കെ അഹങ്കരിക്കാൻ പറ്റിയ സ്ഥലം. അങ്ങു ദൂരെ നിരനിരയായി മലകൾ കാണാം- കൂട്ടത്തിൽ വെളുത്തു തിളങ്ങുന്ന ഒരു സ്പെഷ്യൽ മലയും.





ആ പ്ലാറ്റ്‌ഫോമിന്റെ ഒരു സൈഡിലണ്‌ എടക്കൽ ഗുഹ. അങ്ങോട്ടിറങ്ങാൻ പാറയ്ക്കിടയിൽ ഒരു ഇരുമ്പുവാതിലുണ്ട്‌. അതിന്റെ താഴെയുള്ള കുഞ്ഞു ദ്വാരം കണ്ടില്ലേ.അതു വഴിയാണ്‌ താഴേക്കിറങ്ങുക.




പുറമേ നിന്നു നോക്കിയാൽ വളരെ ചെറുതാണെന്നു തോന്നിയാലും സംഭവം കോട്ടയം അയ്യപ്പാസു പോലാണ്‌. അകത്ത്‌ അതിവിശാലമായ ഷോറൂം. ഇതു നോക്ക്






ഗുഹയുടെ ഭിത്തിയിൽ ; അതായത്‌ സൈഡിലെ പാറയിൽ നിറയെ എന്തൊക്കെയോ വരച്ചു വച്ചിട്ടുണ്ട്‌. ശിലായുഗത്തിലെങ്ങോ മറ്റോ കുറിച്ചുവച്ചതാണത്രേ.ഒന്നു വായിക്കാൻ ശ്രമിച്ചു നോക്കുന്നോ?





അകത്ത്‌ അറ്റത്തൊരു കൊച്ചു ഇരുമ്പു വേലി കാണാം. ഗുഹയുടെ രണ്ടു പാറകൾടേം ഇടയ്ക്കുള്ള വിടവാണത്‌ വേലി കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നതാണ്‌... വലിയ വീതിയൊന്നുമില്ലെങ്കിലും ഒരൾക്ക്‌ സുഖമായി വീഴാൻ പറ്റും.എങ്ങാനും വീണു പോയാൽ കുഴൽക്കിണറിൽ വീണ അനുഭവമായിരിക്കും. അത്രയ്ക്ക്‌ ആഴമാണ്‌. ഗുഹയൊക്കെ നടന്നു കണ്ടുകഴിഞ്ഞാൽ ഒന്നു മുകളിലേക്കും നോക്കിക്കേ.. ആരായാലും ചാടിപ്പുറത്തിറങ്ങിപോകും. ഒരു ഭീകരൻ പാറ 'ഞാനിപ്പം ചാടും' എന്ന മട്ടിൽ ഡെമോക്ലീസിന്റെ വാളു പോലെ അവിടെ കുടുങ്ങി നിൽക്കുന്നു.എങ്ങാനും അതിന്റെ പിടി വിട്ടു പോയാൽ ഗുഹക്കുള്ളിൽ തന്നെ വീരചരമമടയാൻ പറ്റും. ആ ഇടയ്ക്കു കുടുങ്ങിനിൽക്കുന്ന കല്ലു കാരണമാണത്രേ അതിന്‌ എടക്കൽ ഗുഹാന്നു പേരു കിട്ടീത്‌. എന്തായാലും ദൈവം സഹായിച്ച്‌ ഇതു വരെ കല്ലിന്റെ പിടി വിട്ടിട്ടില്ല. ഇനിയൊട്ടു വിടുകയുമില്ലായിരിക്കും.




ഗുഹയിൽ നിന്ന്‌ പുറത്തു കടന്ന്‌ വേണമെന്നുള്ളവർക്ക്‌ കയറ്റം തുടരാം. ഓരോ നൂറു മീറ്ററും കൂടി കയറിയാൽ അമ്പുകുത്തി മലയുടെ മുകളിലെത്താം.ചെങ്കുത്തായ കയറ്റമാണ്‌. പിടി വിട്ടു പോയാൽ താഴേന്നു പെറുക്കിയെടുക്കേണ്ടി വരും. എങ്ങാനും കയറി എത്തിയാൽ തന്നെ തിരിച്ചിറങ്ങാൻ അസാമാന്യ ബാലൻസ്‌ വേണം. ആ പറഞ്ഞ സാധനം എനിക്കു പണ്ടേ ഇത്തിരി കുറവായതു കൊണ്ട്‌ ഞാൻ ഗുഹയിൽ തന്നെ തങ്ങി..സംഘാംഗങ്ങളുടെ പ്രോത്സഹനവും നിർബന്ധവും കൊണ്ട്‌ കുരുട്ടും സന്ധ്യയും രണ്ടും കൽപ്പിച്ച്‌ മല കയറ്റം തുടർന്നു. കയറി മുകളിലെത്തിയെങ്കിലും പല സ്ഥലത്തും കുട്ടികൾ അവരെ വലിച്ചു കയറ്റുകയായിരുന്നുവേന്ന്‌ പിന്നീടു നടത്തിയ രഹസ്യ അന്വേഷണത്തിൽ തെളിഞ്ഞു. എന്തായാലും ആ കന്യാസ്ത്രിക്കുഞ്ഞുങ്ങളെ മലകയറ്റത്തിന്റെ ഗുരുവായി സ്വീകരിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. സാരിയും ഹവായ്‌ ചപ്പലുമൊക്കെയിട്ട്‌ ഇത്രയും കുഴപ്പം പിടിച്ച മല അവരോടിക്കയറുന്നതു കാണണം. ആരായാലും നമിച്ചു പോകും.



മുകളിൽനിന്നു നോക്കിയാൽ കേരളവും തമിഴ്‌നാടും കർണ്ണാടകവും കാണാമത്രേ.ഗുഹയുടെ അവിടെ നിന്നുള്ള വ്യൂ തന്നെ ഇത്രയും മനോഹരമായ സ്ഥിതിയ്ക്ക്‌ ഏറ്റവും മുകളിൽ നിന്നുള്ള കാഴ്‌ച അതിനേക്കാൾ ഭംഗിയായിരിക്കുമല്ലോ. ദാ തെളിവായി സന്ധ്യയും കുരുട്ടും എടുത്ത ചില ഫോട്ടോസ്‌..











മല കയറുന്നതിനേക്കൾ അദ്ധ്വാനം ഇറങ്ങുന്നതാണ്‌.ആദ്യമൊക്കെ പിടിച്ചു പിടിച്ച്‌ നിരങ്ങി ഇറങ്ങി. ടാറിംഗ്‌ റോഡിലെത്ത്ക്കഴിഞ്ഞാൽ പിന്നെ ഒരു പണിയുമില്ല. ചുമ്മാ നിന്നു കൊടുത്താൽ മതി. ബെല്ലും ബ്രേക്കുമില്ലാതെ ഒറ്റ പോക്കാണ്‌.അമ്മാതിരി ഇറക്കം.എന്തായാലും അപകടമൊന്നുമില്ലാതെ താഴെ എത്താൻ പറ്റി. ഒരു മല കയറി ഇറങ്ങിയപ്പോഴേക്കും ആകെ ക്ഷീണിച്ചു പോയി.. അതുകൊണ്ട്‌ അടുത്ത വയനാടൻ വിശേഷങ്ങളൊക്കെ അടുത്ത പോസ്റ്റിൽ..