Thursday, June 28, 2007

അനുഭവങ്ങള്‍ ..പാളിച്ചകള്‍-2

ദിവസവും രാവിലെ രണ്ട്‌ കിലോമീറ്റര്‍ ദൂരെയുള്ള പള്ളിയില്‍ പോവുകയും വൈകുന്നേരം മുടങ്ങാതെ കുരിശു വരയ്ക്കുകയും ചെയ്യുന്ന കുഞ്ഞാടുകളാണ്‌ എന്റെ അമ്മവീട്ടുകാരെങ്കില്‍, പപ്പേടെ വീട്ടില്‍ ആകെ ഒരു ചുവപ്പുമയമാണ്‌.മുഴുവനും സഖാക്കളാണ്‌. ഈ ഒരു ആശയപരമായ അന്തരം രണ്ടുവീട്ടുകാര്‍ക്കും ഞങ്ങള്‍ കുട്ടികളോടുള്ള പെരുമാറ്റത്തിലും പ്രകടമായിരുന്നു. 'ഉള്ളവന്‍ ഇല്ലത്തവനു കൊടുക്കുക' എന്നുള്ള ബൈബിള്‍വചനപ്രകാരം അമ്മവീട്ടില്‍ നിന്ന്‌ വെക്കേഷന്‍ കഴിഞ്ഞു വരുമ്പോള്‍ നല്ലൊരു തുക ഞങ്ങളുടെ കയ്യില്‍ തടഞ്ഞിരുന്നു.ഒരു പണിയും ചെയ്യാതെ ചുമ്മാ കിടന്നുറങ്ങിയാലും കറക്ടായി പൈസ കിട്ടും എന്നാല്‍ പപ്പേടെ വീട്ടിലോ 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മടെതാകും പൈങ്കിളിയേ' ലൈനാണ്‌. അതായത്‌ വയലു കൊയ്താലേ , അല്ലെങ്കില്‍ മേലനങ്ങി പണിയെടുത്താലേ അവിടെ നിന്ന്‌ വല്ലതും തടയൂ.

ഇന്നത്തെ പോലെ നമ്മുടെ നേരെ വരുന്ന പണി എങ്ങനെ മറ്റുള്ളവന്റെ തലയിലിടാം എന്ന ചിന്ത അന്നില്ലാതിരുന്നതു കൊണ്ടും അതുകൊണ്ടുണ്ടാകുന്ന ധനലാഭം ഓര്‍ത്തും എന്തു പണി ചെയ്യാനും ഞങ്ങള്‍ തയ്യാറായിരുന്നു.പപ്പേടെ വീട്ടില്‍ ചെന്ന്‌ കുപ്പായം മാറും മുന്‍പേ തന്നെ "അമ്മച്ചീ എന്തെങ്കിലും പണി തരൂ പ്ലീസ്‌" എന്നഭ്യര്‍ത്ഥിക്കുന്ന ഞങ്ങള്‍ അന്നാട്ടിലെ കുട്ടികള്‍ക്ക്‌ ഒരു മാതൃകയായിരുന്നു.

അങ്ങനെയൊരു അവധിക്കാലത്താണ്‌ ഈ സംഭവം നടക്കുന്നത്‌.പതിവു പോലെ തന്നെ ഞങ്ങള്‍ കുട്ടികള്‍- ഞാന്‍,കുട്ടാപ്പി,സന്ധ്യാപ്പി-ഒരു തൊഴിലിനു വേണ്ടി ഉഴറി നടക്കുകയാണ്‌.ഇതില്‍ ഞാന്‍ ഞാനും കുട്ടാപ്പി എന്റെ നേരനിയനും, സന്ധ്യാപ്പി എന്റെ നേര്‍കസിനുമാണ്‌ . ( ക്ഷമിക്കണം ..ഉണ്ണിയാര്‍ച്ച സീരിയലിന്റെ ഹാംഗ്‌-ഓവറാണ്‌ ഈ 'നേര്‍' പ്രസരം). എന്റെ 'ഒരു റബ്ബര്‍ വീരഗാഥ' പാണന്മാര്‍ പാടിപ്പാടി അവിടെയുമെത്തിയതു കൊണ്ട്‌ റബ്ബറുമായി ബന്ധപ്പെട്ട ഒരു പണിയും (ഒട്ടുപാല്‍ പറിക്കുക, വീണു പോയ ചിരട്ട യഥാസ്ഥാനത്തു വയ്ക്കുക etc) തരാന്‍ അമ്മച്ചി തയ്യറായില്ല.പിന്നെയുള്ള jobvacancies എല്ലാം അമ്മച്ചീടെ ശിങ്കിടികളായ കുട്ടിച്ചേടത്തി, കുഞ്ഞിരാമന്‍,ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന്‌ ഫില്ല്‌ ചെയ്തുവച്ചിരിക്കുകയാണ്‌.അങ്ങനെ രണ്ടു ദിവസം തൊഴില്‍രഹിതരായി നടന്നു കഴിഞ്ഞപ്പോള്‍ ഒരു Temperory post ഒത്തുകിട്ടി. ഞങ്ങളുടെ മുഖ്യശത്രുവായ കുട്ടിച്ചേടത്തി സുഖമില്ലാതെ ലീവെടുത്ത ഒഴിവില്‍ 'കശുവണ്ടി പെറുക്കുക' എന്ന ജോലിയിലേക്കാണ്‌ posting.

അങ്ങനെ ഞങ്ങള്‍ രാവിലെതന്നെ ബക്കറ്റുകളും ചാക്കുമൊക്കെയായി ജോലിസ്ഥലത്തേക്കു പുറപ്പെട്ടു.ഒരു വെല്യ മലേലാണ്‌ കശുമാവിന്‍ തോട്ടം.മലകേറ്റം ആരംഭിച്ചപ്പോള്‍ തന്നെ ആദ്യത്തെ ആവേശമൊക്കെ പതുക്കെ ചോര്‍ന്നു പോകാന്‍ തുടങ്ങി.കഷ്ടിച്ച്‌ ഒരാള്‍ക്ക്‌ നടക്കന്‍ പറ്റുന്ന കുത്തനെയുള്ള വഴി.രണ്ടു സ്റ്റെപ്പ്‌ മോളിലേക്കു വച്ചല്‍ ഒരു സ്റ്റെപ്പ്‌ താഴേക്കു തെന്നും.ഇതിനിടയ്ക്ക്‌ ചില അമ്മച്ചിമാരും അപ്പച്ചന്മാരും നരുന്തു പിള്ളേരുമൊക്കെ ഞങ്ങളെ പുച്ഛത്തോടെ നോക്കിക്കൊണ്ട്‌ "വഴി താ പിള്ളാരേ"-ന്നും പറഞ്ഞ്‌ പുട്ടുപോലെ മോളിലേയ്ക്ക്‌ കേറിപോകുന്നുമുണ്ട്‌.(കുറ്റം പറയരുതല്ലോ, അതില്‍ ചിലരൊക്കെ ഞങ്ങളുടെ കയ്യില്‍ പിടിച്ച്‌ വലിച്ചു കേറ്റി സഹായിച്ചിരുന്നു)എന്തായാലും ഒരുവിധത്തില്‍ വലിഞ്ഞും നിരങ്ങിയുമൊക്കെ ഉച്ചയായപ്പോള്‍ തോട്ടത്തിലെത്തി.അവിടെയാണെങ്കില്‍ നിറയെ കശുമാങ്ങകള്‍ ചുമ്മാ നിലത്ത്‌ വീണു കിടക്കുകയാണ്‌. ഞങ്ങളുടെ ക്ഷീണമൊക്കെ പമ്പ കടന്നു.അതൊക്കെ ആക്രാന്തത്തൊടെ പെറുക്കി ബക്കറ്റിലിട്ടും ഇടക്കിടക്ക്‌ കൊള്ളാം എന്നു തോന്നുന്ന കശുമാങ്ങകള്‍ വായിലേക്കിട്ടും ഞങ്ങള്‍ മുന്നേറി.അങ്ങനെ കുറച്ചു മുകളിലെത്തിയപ്പോഴേക്കും മൂന്നു പേരുടെയും ബക്കറ്റ്‌ നിറഞ്ഞു.

"എല്ലാവരും പെറുക്കിയതൊക്കെ ഇവിടെ കൂട്ടിയിടൂ. നമ്മക്ക്‌ ഇരിഞ്ഞ്‌ കശുവണ്ടി ചാക്കിലേക്കിടാം"

കൂട്ടത്തില്‍ മുതിര്‍ന്നവളായ എന്റെ നിര്‍ദ്ദേശം സംഘാംഗങ്ങള്‍ ശിരസ്സാ വഹിച്ചു. മൂന്നു പേരും അവരവരുടെ ബക്കറ്റ്‌ അവിടെ കമഴ്ത്തി.കണ്ണടച്ചു തുറക്കുന്നതിനു മുന്‍പാണ്‌ അതു സംഭവിച്ചത്‌ . ഓരോ കശുമാങ്ങയും താഴേക്കുരുണ്ട്‌ ഏതേതു സ്ഥലത്തു നിന്നാണോ അതിനെ പെറുക്കിയെടുത്തത്‌ അവിടെത്തന്നെ തിരിച്ചു പോയി പ്രതിഷ്ഠിച്ചു.ഐസക്‌ ന്യൂട്ടണ്‍ പണ്ട്‌ തലേല്‍ ആപ്പിള്‍ വീണപ്പോള്‍ ഞെട്ടി ഗുരുത്വാകര്‍ഷണം ഗുരുത്വാകര്‍ഷണമ്ന്ന്‌ അലറിയ സംഭവം സത്യമാണെന്ന്‌ ആ കശുമാങ്ങകള്‍ ഞങ്ങളെ പഠിപ്പിച്ചു.

ആദ്യത്തെ പരാജയത്തിന്റെ ക്ഷീണം അടുത്തൊരു വീട്ടില്‍ ചെന്ന്‌ ഓരോ ഗ്ലാസ്‌ വെള്ളം കുടിച്ചു തീര്‍ത്ത്‌ ഞങ്ങള്‍ വീണ്ടും പണിക്കിറങ്ങി.ആദ്യത്തെ സംഭവത്തില്‍ നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌ ഇത്തവണ നിരപ്പായ സ്ഥലങ്ങളില്‍ ഇട്ടു മാത്രമാണ്‌ കശുവണ്ടി ഇരിഞ്ഞെടുത്തിരുന്നത്‌.അങ്ങനെ മുന്നേറിയ ഞങ്ങളുടെ മുന്നിലതാ പുതിയൊരു പ്രതിസന്ധി.ഒരു പാറ. .ആ പാറയിലൂടെ വലിഞ്ഞു കേറിയാല്‍ മാത്രമേ മുകളിലുള്ള തട്ടിലെ കശുവണ്ടി പെറുക്കാന്‍ പറ്റൂ.ഇവിടെവിടെയെങ്കിലും മുകളിലേക്കു കയറാന്‍ സ്റ്റെപ്പുണ്ടായിരിക്കും എന്നും പറഞ്ഞ്‌ ആ പാറയില്‍ ഗവഷണം നടത്തിക്കൊണ്ടിരുന്ന എന്നെയും കുട്ടാപ്പിയെയും ഞെട്ടിച്ചു കൊണ്ട്‌ സന്ധ്യാപ്പി പ്രഖ്യാപിച്ചു.

"പിന്നേ ഈ മലമോളിലല്ലേ സ്റ്റെപ്പ്‌ പണിയുന്നേ. ഞങ്ങടവിടെയൊക്കെ ഇതു പോലെയുള്ള ഒത്തിരി പാറകളുണ്ട്‌. ഈ പാറേ പൊത്തിപ്പിടിച്ച്‌ അങ്ങു കയറിയാല്‍ മതി"

ഓ പിന്നെ ഇവളൊരു കര്‍ഷകപുത്രി...ഞങ്ങള്‍ മനസ്സില്‍ പുച്ഛിച്ചെങ്കിലും കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമല്ലൊ?

"എന്നാ നീ ആദ്യം കേറ്‌. എങ്ങനെയാന്നു ഞങ്ങളൊന്നു നോക്കട്ടെ"ഞങ്ങള്‍ വെല്ലു വിളിച്ചു.

അവള്‍ ഒട്ടും മടിച്ചില്ല. ഓന്തു കേറുന്നതു പോലെ ആ പാറേല്‌ പൊത്തിപ്പൊത്തി വലിഞ്ഞ്‌ നിരങ്ങി മോളിലെത്തി '

"ഇത്രേയുള്ളോ ..അടുത്തത്‌ ഞാന്‍ കേറാം" കുട്ടാപ്പി നിക്കറൊക്കെ വലിച്ചു കേറ്റി പാറേടെ മൂട്ടിലെത്തി അവള്‍ കേറിയ വഴിയെ തന്നെ കേറിത്തുടങ്ങി.പെട്ടെന്നതാ മുകളീന്നൊരു അലര്‍ച്ചേം ശൂൂം ന്നൊരു ശബ്ദോം.

"മാറെടാ....ഞാനിതാ വരുന്നേ...."

ഒരു കെട്ട്‌ ഉണങ്ങിയ ഇലകളുടെ അകമ്പടിയോടെ കര്‍ഷക പുത്രി പോയ വഴിയേ തന്നെ ഊര്‍ന്നു താഴേക്കു വീഴുന്ന നയനമനോഹരമായ കാഴ്ച.ഏതാണ്ടു കാല്‍ ഭാഗം കയറി അന്തംവിട്ടു മോളിലേക്കും നോക്കി നില്‍ക്കുന്ന കുട്ടാപ്പിയേം കൂട്ടി അവള്‍ എന്റെ കാല്‍ചുവട്ടില്‍ ലാന്റ്‌ ചെയ്തു. പതുക്കെ പൊടിതട്ടിയെഴുന്നേറ്റ്‌ ഒരു ചമ്മിയ ചിരിയോടെ "മുകളില്‍ കിടന്ന ഉണങ്ങിയ ഇലയില്‍ തെന്നി വീണതാ.." എന്നൊ മറ്റോ പറയുന്നുണ്ടായിരുന്നു.അവിടെ ഉരുണ്ടു മറിഞ്ഞുകിടന്ന്‌ ആര്‍ത്തലച്ച്‌ ചിരിക്കുന്നതിനിടയില്‍ ശരിക്കും കേള്‍ക്കാന്‍ പറ്റിയില്ല.

അതിനിടയ്ക്കു പാറയെ വലംവെച്ച്‌ നടന്ന കുട്ടാപ്പി കുറച്ചു ദൂരെയായി ഒരു വേലി കണ്ടുപിടിച്ചു.പാറ കേറുന്നതിലും എളുപ്പമാണ്‌ വേലി ചാടുന്നത്‌.അതിനപ്പുറത്തെ കശുവണ്ടിയ്ക്കൊക്കെ ഒരു വ്യത്യാസം.പോഷകാഹാരം കിട്ടാത്തതു പോലെ ഒരു വലിപ്പക്കുറവ്‌.എന്നാലും വിട്ടില്ല. ഞങ്ങളു പെറുക്കി ബക്കറ്റിലിട്ടു. അപ്പഴതാ മുകളീന്നൊരു അശരീരി.

"അതു നിങ്ങള്‍ടേതല്ല പിള്ളേരേ"

ഞെട്ടി മുകളിലേക്കു നോക്കിയപ്പോഴതാ മോളിലത്തെ തിട്ടയിലൊരു ചേച്ചി ഒരു അരിവാളൊക്കെ പിടിച്ച്‌ അത്ര പന്തിയല്ലാത്ത ഒരു നോട്ടത്തോടെ നില്‍ക്കുന്നു.ഞങ്ങള്‍ക്ക്‌ ഒന്നും പിടികിട്ടിയില്ല.

"അങ്ങനെ ഞങ്ങടേത്‌ നിങ്ങടേത്‌ എന്നൊക്കെ ഉണ്ടോ??" ഞാന്‍ ചേച്ചിയോട്‌ ചോദിച്ചു.

"ആ വേലിക്കപ്പുറത്തെയാ നിങ്ങള്‍ടെ. ഇതു ഞങ്ങടെയാ" ചേച്ചി വ്യക്തമാക്കി.

ഇനിയിപ്പൊ എന്തു ചെയ്യും.ഒരു സോറി പറഞ്ഞാലോ എന്നൊക്കെ ആലോചിച്ച്‌ ഞാന്‍ ഒരു സഹായത്തിന്‌ സംഘാംഗങ്ങളെ നോക്കി.സന്ധ്യാപ്പി അവിടൊരു കശുമാവിന്റെ മുകളില്‍ നോട്ടം ആണിയടിച്ചുറപ്പിച്ചു വച്ചിരിക്കുകയാണ്‌.കുട്ടാപ്പി മനസ്സിലെന്തൊക്കെയൊ കണക്കു കൂട്ടലുകള്‍ നടത്തുന്നു.പെട്ടെന്ന്‌ അവന്‍ ചാക്കില്‍ കയ്യിട്ട്‌ ഒരു പിടി കശുവണ്ടികള്‍ എടുത്ത്‌ അവിടെ വച്ചിട്ട്‌ ചേച്ചിയോട്‌ ഉണര്‍ത്തിച്ചു.

"ഞങ്ങള്‍ ഇവിടുന്നു പെറുക്കീതൊക്കെ തിരിച്ചു വെച്ചോളാം"

"ഇവനാര്‌ ഹരിശ്ചന്ദ്രനോ?? കൊടുക്കണെങ്കില്‍ തന്നെ ചാക്കീന്നെടുത്ത്‌ അമുല്‍ബേബി പോലെ തടിച്ചു കൊഴുത്തിരിക്കുന്നതു തന്നെ കൊടുക്കണോ?'"ഞാന്‍ മനസ്സില്‍ അവനെ പ്രാകികൊണ്ട്‌ ചേച്ചിയെ പ്രതീക്ഷയോടെ നോക്കി."ഓ അതൊന്നും വേണ്ടന്നേ. ഇനിയിങ്ങനെ ചെയ്യാതിരുന്നല്‍ മതി" എന്നൊക്കെ പറയൂ എന്നുള്ള എന്റെ നോട്ടം ചേച്ചി പുല്ലു പോലെ അവഗണിച്ചു.

അവന്‍ രണ്ടു പിടിയും കൂടി എടുത്തവിടെ വെച്ച്‌ ചേച്ചിയെ 'ഇത്രേം മതിയോ?" എന്നര്‍ത്ഥം വരുന്ന ഒരു നോട്ടം നോക്കി.എന്നിട്ടും ചേച്ചിക്കൊരു കുലുക്കോമില്ല.തുറന്നു ചോദിക്കാന്‍ ധൈര്യമില്ല. ചേച്ചീടെ കയ്യില്‍ അരിവാളാണിരിക്കുന്നത്‌. അപ്പഴാണ്‌ സന്ധ്യാപ്പി ഇടപെട്ടത്‌.പണ്ട്‌ കുചേലന്റെ അവിലു തിന്നുന്ന മഹാവിഷ്ണൂന്റെ കയ്യില്‍ ലക്ഷ്മി കേറിപ്പിടിച്ചതുപോലെ, അവള്‍ കുട്ടാപ്പിയുടെ കാലില്‍ ഒരു ചവിട്ടു കൊടുത്തു. എന്നിട്ട്‌ "മതീടാ.. നമ്മക്ക്‌ പോവാം" എന്നലറിക്കൊണ്ട്‌ ഒരോട്ടോം. പിന്നെന്തു നോക്കാന്‍. ബക്കറ്റും ചാക്കുമൊക്കെയെടുത്ത്‌ ഞങ്ങളും പുറകെയോടി.

അങ്ങോട്ടു കേറിയതിന്റെ മൂന്നിരട്ടി സ്പീഡിലാണ്‌ ഞങ്ങള്‍ ആ മലയിറങ്ങിയത്‌. ചേച്ചീം അരിവാളുമൊക്കെ മനസ്സിലുള്ളതു കൊണ്ട്‌` ഒരു ക്ഷീണോം തോന്നിയില്ല.വീട്ടിലെത്തി ഒന്നും സംഭവിക്കാത്ത പോലെ മൂളിപ്പാട്ടൊക്കെ പാടിയാണ്‌ അമ്മച്ചീടേ മുന്‍പിലെത്തിയത്‌. ക്ഷീണിച്ചു എന്നൊക്കെ മനസ്സിലായാല്‍ അമ്മച്ചി പിന്നെ ആ പണിക്കു വിടില്ല.ചാക്കിലെ കശുവണ്ടിയൊക്കെ നോക്കി പേരക്കുട്ടികളുടെ കഴിവില്‍ അഭിമാനിച്ചു നില്‍ക്കുന്ന അമ്മച്ചിയോട്‌ അല്‍പ്പം അഹങ്കാരത്തോടെ തന്നെ ഞാന്‍ പറഞ്ഞു.

"ഇനീമുണ്ട്‌. ബക്കറ്റിലാണ്‌. ഇരിഞ്ഞിട്ടില്ല"

"അതു പിന്നെ ആരു ചെയ്യും.ഒരു പണിയേറ്റെടുത്താല്‍ മുഴുവന്‍ ചെയ്യണം. നിങ്ങക്കു വയ്യെങ്കില്‍ പറ. ഞാന്‍ ലക്ഷ്മിയോടു പറയാം."

പിന്നേ.. പള്ളീല്‍ പോയി പറഞ്ഞാല്‍ മതി.അതും പറഞ്ഞോണ്ട്‌ കൂലി കുറച്ചു തരാനുള്ള ശ്രമമാണ്‌. ഇത്രേം വരെ എത്തിക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്യാനും ഞങ്ങള്‍ക്കു പറ്റും.ഒരു സപ്പോര്‍ട്ടിനു വേണ്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കുട്ടന്‍-സന്ധ്യ-അപ്പികളുടെ അഡ്രസ്സ്‌ പോലുമില്ല.

"ഇരിഞ്ഞിട്ട്‌ മാമ്പഴം പശൂനു കൊടുത്താല്‍ മതി" എന്നും പറഞ്ഞ്‌ അമ്മച്ചീം വണ്ടി വിട്ടു.

തന്നെ പണി ചെയ്യുന്നത്‌ ഭയങ്കര ബോറാണ്‌. സംഭവസ്ഥലത്ത്‌ ഞാനും പശുവും ഒരു ബക്കറ്റ്‌ കശുമാങ്ങയും മാത്രം.എന്റെ തലയില്‍ ഒരു ബള്‍ബ്‌ മിന്നിത്തെളിഞ്ഞു.ഞാന്‍ ഒരു കശുമാങ്ങ(വിത്ത്‌ കശുവണ്ടി) എടുത്ത്‌ പശൂനു കൊടുത്തു.success!!! അതിന്റെ മാങ്ങ മാത്രം തിന്ന്‌ കശുവണ്ടി പശു തുപ്പി.അതല്ലേ നമ്മക്കു വേണ്ടത്‌.അങ്ങനെ ഞാന്‍ ആ ബക്കറ്റു മുഴുവന്‍ പശൂന്റെ മുന്‍പിലേക്കു വച്ചുകൊടുത്തു. നമ്മളൊന്നും ചെയ്യണ്ട. എല്ല്ലാം പശു ചെയ്തോളും. ഇടക്കിടക്ക്‌ അതിന്റെ മുതുകത്ത്‌ തടവി ഒന്നു പ്രോത്സാഹിപ്പിച്ചാല്‍ മതി.അങ്ങനെ ഞാനും പശുവും ചേര്‍ന്ന്‌ "കശുവണ്ടി ഇരിയല്‍" എന്ന ബോറു പരിപാടിക്ക്‌ ഒരു പുതിയ മാനം രചിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ അമ്മച്ചി വീണ്ടും പ്രത്യക്ഷപ്പെട്ടത്‌.ഞെട്ടിയെഴുന്നേറ്റ്‌ "അത്‌.. ഞാന്‍... പശു.. കശുവണ്ടി... മാങ്ങ..."എന്നൊക്കെ വിക്കി വിക്കി പറയാന്‍ ശ്രമിച്ചെങ്കിലും അമ്മച്ചീടെ മുഖഭാവം കണ്ട്‌ നിര്‍ത്തി.പേരക്കുട്ടിയുടെ ബുദ്ധിശക്തിയിലുള്ള അഭിമാനമാണോ അതോ ഇത്രേം കാലമായിട്ടും ഇങ്ങനൊരു ഐഡിയ തനിക്കു തോന്നീലല്ലോ എന്ന അസൂയയാണോന്നു തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഭാവം.

എന്തായാലും പിന്നൊട്ടും സമയം കളയാതെ "എനിക്കു പപ്പേനേം മമ്മീനേം കാണാന്‍ കൊതിയാകുന്നു..ഞാന്‍ തിരിച്ചു പോവുകയാ" എന്നും പറഞ്ഞ്‌ ഞാന്‍ പോയി എന്റെ ബാഗ്‌ പാക്ക്‌ ചെയ്യാന്‍ തുടങ്ങി.ഇത്രേം കമ്മ്യൂണിസ്റ്റുകാരുടെ അമ്മയാണ്‌. അരിവാളു കൊണ്ടാണോ ചുറ്റിക കൊണ്ടാണോ നക്ഷത്രമെണ്ണിക്കാന്‍ പോകുന്നത്‌ എന്നറിയില്ലല്ലോ

21 comments:

  1. കൊച്ചുത്രേസ്യ said...

    ജീവിത്തില്‍ നിന്നും വലിച്ചു കീറിയെടുത്ത ഒരേടു കൂടി..

  2. ചില നേരത്ത്.. said...

    ജീവിത്തില്‍ നിന്നും വലിച്ചു കീറിയെടുത്ത, ‘വക്കുകളില്‍ ചോര പൊടിഞ്ഞ’ ഒരേട് എന്ന് കൂടെ ചേര്‍ക്കണമായിരുന്നു. അതാണ് അതിന്റെ ഒരു ഇത്.
    ഹാസ്യം ആസ്വദിച്ചു. വായിച്ചപ്പൊള്‍ പെരിങ്ങോടന്റെ ഖഗമേ എന്നൊരു കവിത ഓര്‍മ്മ വന്നു ആ ചേച്ചി വിളിയില്‍ :).
    ഓഫ് : ഈ സ്ത്രീ ബ്ലോഗറുടെ പോസ്റ്റില്‍ കമന്റ് വെച്ചത് ബാലന്‍സ് ചെയ്യാന്‍ ഇനി പുരുഷ ബ്ലോഗറുടെ പോസ്റ്റില്‍ പോകട്ടെ.

  3. ഉറുമ്പ്‌ /ANT said...

    karthaave ithinu thenga adikkanulla vidhi enikkanallo......
    enthayalum irikkatte kochuthresiyayude thalakku orennam..!!!!

  4. ഉറുമ്പ്‌ /ANT said...

    cheettipoyo..............

  5. Unknown said...

    നല്ല രസമുണ്ട് വായിക്കാന്‍. നന്നായിരിക്കുന്നു.

    ഓടോ:
    ഇബ്രൂ,
    ഞാന്‍ ഇടിവാളിന് കമന്റിട്ടിട്ടാ ഇവിടെ വന്നത്. അപ്പൊ സ്ത്രീബ്ലൊഗര്‍ക്കിട്ട ഈ കമന്റ് ബാലസ്ഡ് ആയി. ഔട്ട്സ്റ്റാന്റിങ് ഞരമ്പ് എക്കൌണ്ട് എന്നൊരു അക്കൌണ്ടുണ്ടാക്കിയിരിക്കുകയാ. സ്ത്രീകള്‍ക്ക് കമന്റിട്ടാല്‍ ഉടനെ ഒന്ന് പുരുഷന്മാര്‍ക്കിടും. കണക്ക കാണിക്കണ്ടേ ആരെങ്കിലും ചോദിച്ചാല്‍.. എല്ലാ കൊല്ലവും ഓഡിറ്റഡ് ബാലന്‍സ് ഷീറ്റ് സ്വന്തം ബ്ലോഗില്‍ പ്രദര്‍ശിപ്പിയ്ക്കും. ഇക്കാലത്ത് സമാധാനമായി ബ്ലോഗ് ചെയ്യാന്‍ അതേ ഉള്ളൂ വഴി.

  6. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ദൈവമേ കശുവണ്ടി വേര്‍തിരിച്ചെടുക്കാന്‍ ഇത്രേം അത്യാധുനിക യന്ത്രം കണ്ടുപിടിച്ചിട്ട് പേറ്റന്റിന് അപേക്ഷിച്ചില്ലേ!!!

    “ഇത്രേം കാലമായിട്ടും ഇങ്ങനൊരു ഐഡിയ തനിക്കു തോന്നീലല്ലോ എന്ന അസൂയയാണോന്നു തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഭാവം.“

    ആ ഭാവം ഒന്നു ഭാവനേല്‍ കാണാന് ‍ശ്രമിച്ചിട്ട് നോ രക്ഷ!!

    കലക്കീട്ടാ ചാത്തന്‍ ഫാനായി...

    ഞരമ്പോ കരിമ്പോ എന്നാ വേണേലൂം വിളിച്ചോ..:)

  7. Dinkan-ഡിങ്കന്‍ said...

    കൊ.ത്രേ ഇതും കൊള്ളാം. പണ്ട് ബോബനും മോളിയും ഇത് പോലെ ആടിന് ആയുര്‍വേധ പച്ചമരുന്ന് കൊടുത്ത് കാഷ്ഠം ഗുളികയാക്കണ മെഷ്യന്‍ കണ്ട് പിടിച്ചത് വായിച്ചിട്ടുണ്ടാരുന്ന്. എന്തായാലും നര്‍മ്മാനുഭവങ്ങള് തുടരട്ടേ.
    ഒഫ്.ടൊ
    ഞാന്‍ ഓഡിറ്റിങ്ങിനില്ല. എനിക്ക് തോന്നിയ ബ്ലോഗില്‍ കമെന്റിടും (കമെന്റ് ഓപ്ഷന്‍ ഉണ്ടെങ്കില്‍ മാത്രം)

  8. P Das said...

    :)

  9. Mr. K# said...

    കര്‍ഷകപുത്രിയുടെ വീഴ്ച വിവരിച്ചത് കലക്കി.

  10. മെലോഡിയസ് said...

    നന്നായി രസിച്ച് വായിച്ചൂട്ടാ..ആശംസകള്‍!!

  11. വിന്‍സ് said...

    കൊള്ളാം മോളേ ദിനേശാ‍ാ‍ാ‍ാ‍. വീണ്ടും കലക്കി.

  12. ദിവാസ്വപ്നം said...

    :))

  13. പ്രിയംവദ-priyamvada said...

    ത്രേസ്യാ കുഞ്ഞു രസമായിട്ട്‌ എഴുതുന്നുണ്ടു..ഇയ്യിടെയാണു എല്ലാം വായിച്ചതു..ആശംസകള്‍

    qw_er_ty

  14. yetanother.softwarejunk said...

    kalakki ! :-)

  15. കൊച്ചുത്രേസ്യ said...

    എന്റെ തലയില്‍ തേങ്ങ ഉടയ്കാന്‍ വന്ന കുമാരി/ശ്രീമതി ഷീബയോട്‌ ഒരു മുന്നറിയിപ്പ്‌-- "പണ്ടിങ്ങനെയൊരു അടി തലയ്ക്കേറ്റതു കൊണ്ടാണ്‌ ഞാനിങ്ങനെ ആയിപ്പോയത്‌ എന്നാണ്‌ പൊതുജനസംസാരം.ഇനി ഒന്നു കൂടി താങ്ങാന്‍ പറ്റില്ല.കൊണ്ടുവന്ന തേങ്ങ ദയവായി മുറ്റത്തു വച്ചിരിക്കുന്ന കുട്ടയില്‍ നിക്ഷേപിക്കുക".

    ഇതോടുകൂടി ഇവിടെ നടക്കാന്‍ പോവുന്ന നന്ദിപ്രകടനമഹോത്സവത്തിന്‌ തിരശീല ഉയരുകയാണ്‌.

    ഈ പോസ്റ്റിന്റെ തലക്കെട്ടു കണ്ട്‌ തോപ്പില്‍ ഭാസിയുടെതു പോലെ ഉദാത്തമായ വല്ല സൃഷ്ടിയുമാണെന്ന്‌ വിചാരിച്ച്‌ ഇവിടെ എത്തിപ്പെട്ടവരേ- "സോറി റോംഗ്‌ നമ്പര്‍"

    പോസ്റ്റിന്റെ നീളം കണ്ടു ഞെട്ടി കണ്ണും പൂട്ടി പേജ്‌ ക്ലോസ്‌ ചെയ്തു പോയവരേ - "ഇതൊക്കെ മുകളിലിരുന്ന്‌ ഒരാള്‍ കാണുന്നുണ്ട്‌..ഞാനൊന്നും പറയുന്നില്ല"

    എന്തായലും വന്നു പോയില്ലേ..വായിച്ചേക്കാം എന്നു വിചാരിച്ച ക്ഷമാശീലരേ-" നിങ്ങളെയാണ്‌ ഈ നാടിന്‌ സോറി ഈ ബ്ലോഗിന്‌ ആവശ്യം..നന്ദി..നന്ദി.."

    ഇവിടെ കമന്റിട്ട്‌ സാന്നിധ്യം അറിയിച്ച സഹൃദയരായ ചില നേരത്ത്, ഷീബ,ദില്‍ബാസുരന്‍, കുട്ടിച്ചാത്തന്‍, ഡിങ്കന്‍, ചക്കര,കുതിരവട്ടന്‍, മെലോഡിയസ്, വിന്‍സ്, ദിവ ,പ്രിയംവദ,yasj അവര്‍കളേ .." നിങ്ങളോടു നന്ദി പറയാന്‍ വാക്കുകള്‍ പുറത്തേക്കു വരുന്നില്ല (തൊണ്ടയില്‍ കിച്ച്‌ കിച്ച്‌).

  16. Siju | സിജു said...

    അനുഭവങ്ങളും പാളിച്ചകളും കാണാനിത്തിരി വൈകിപ്പോയി.
    കലക്കിയിട്ടുണ്ട്..

  17. നിരക്ഷരൻ said...

    കശൂമാങ്ങേടെ അണ്ടി ഇരിഞ്ഞിടാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം കൊള്ളാം. ചെറുപ്പത്തിലേ ആളൊര് ജഗല് സംഭവമായിരുന്നല്ലേ ?

  18. കുഞ്ഞന്ന said...

    ഏന്റെ കൊച്ചുത്രേസ്യേ, എന്നാ രസാടീ നിന്റെ പറച്ചിലു്‌ കേക്കാന്‍! പാറപ്പുറത്തൂന്നു്‌ കര്‍ഷകപുത്രി ഊര്‍ന്നു വീണതു വായിച്ച്‌ ഞാനിനി ചിരിക്കാത്ത ചിരിയൊന്നുമില്ല.

    ബട്ടന്‍സു പോയി കൂട്ടിക്കെട്ടിയ നിക്കറുമിട്ട്‌ വകേലൊരനിയനും അറ്റം തയ്യലു വിട്ട, കറപിടിച്ച കുട്ടിപ്പാവാടേമിട്ടു ഞാനും കൂടി ഇതുപോലെ പലതും ഒപ്പിച്ച് വച്ചിരുന്നു ഒരു കാലത്ത്‌ (ലവന്റെ കൊച്ചിനിപ്പം ഏഴു മാസം പ്രായം. ഒരു വിത്തുഗുണം വച്ചു ഗണിച്ചു നോക്കിയാല്‍ യിവന്‍ വള്ളിനിക്കറിടണ പ്രായമാകുമ്പഴേക്കും ആ പ്രദേശത്തുള്ളവരൊക്കെ അവിടുന്നു വിറ്റുപെറുക്കി പോയ്ക്കളയും).

    (പിന്നെപ്പറഞ്ഞത്‌: എടീ വിളിച്ചതില്‍ പ്രതിക്ഷേധമില്ല എന്നു കരുതുന്നു.)

  19. Lijo said...

    കൊള്ളാം. ബാല്യത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

  20. Sasidharan C said...

    manoharam... vaayikkumbol valare santhosham thonnunnu...

  21. Sasidharan C said...

    manoharam... vaayikkumbol valare santhosham thonnunnu...