Wednesday, December 11, 2013

ദോശ!!

അരീം ഉഴുന്നും തമ്മിലുള്ള ഒരു ഫോര്‍സ്ഡ് മാര്യേജാണ്‌ ദോശ. രണ്ടിനേം വെവ്വേറെ അരച്ച് പതം വരുത്തി മര്യാദ പഠിപ്പിച്ച് ഒരു മുന്നൊരുക്കവുമില്ലാതെ ഒരു പാത്രത്തിലേക്കിടും. രണ്ടു പേര്‍ക്കും ഒന്നു പരിചയപ്പെടാനുള്ള സമയം പോലും കൊടുക്കാതെ ചറപറാ ഇളക്കി യോജിപ്പിക്കും. ന്നിട്ട് ആ പാത്രത്തില്‍ തന്നെ ബന്ധനസ്ഥരാക്കി ഒരു രാത്രി മുഴുവന്‍ വെയ്ക്കും. എന്തിന്‌..ഇത്രേം നേരം ആരുടേം ശല്യമില്ലാതെ ഇരുന്ന് രണ്ടാളും നല്ല കൂട്ടാവാന്‍ വേണ്ടി. പാവങ്ങള് ... രണ്ടും കൂടി തല്ലും പിടീമായി ആ രാത്രി കഴിക്കും. എങ്ങനെലും മറ്റെയാള്‍ടെ സാമീപ്യത്തില്‍ നിന്ന് രക്ഷപെട്ട് ..എന്തിന്‌.. ആ പാത്രത്തില്‍ നിന്നു തന്നെ രക്ഷപെട്ടോടാന്‍ വേണ്ടി രണ്ടു പേരും മാക്സിമം ശ്രമിക്കും. എന്നാലതീന്നു രക്ഷപെടാന്‍ പറ്റ്വോ.. അതില്ല.. അത്രെം ആഴത്തിലുള്ള പാത്രത്തിലല്ലേ കൊണ്ടിട്ടിരിക്കുന്നത്. തങ്ങളെ കൊണ്‍റ്റു പറ്റാവുന്നത്ര എത്തിപ്പിടിച്ചു കേറി കുറച്ചു കഴിയുമ്പോല്‍ രണ്‍റ്റിനും മനസിലാവും. ഇതില്‍ നിന്നൊരു മോചനമില്ല എന്ന്. ഇനിയുള്ളതെല്ലം വിധിക്കു വിട്ടുകൊടുത്ത് അവര്‍ കാത്തിരിക്കും. രാവിലെ ആവുമ്പോ ചുറ്റും ആളുകളുടെ അഭിനന്ദനങ്ങള്‍ കേട്ട് അവര്‍ അന്തം വിടും.' ' ഹാ എന്തു നല്ല ജോഡി, എന്തൊരൊരുമ, എന്തു നന്നായി കൂട്ടുകൂടിയിരിക്കുന്നു' എന്നൊക്കെ. അവരുടെ എതിര്‍പ്പാവട്ടെ ആരുമൊട്ടു മനസിലാക്കെമില്ല.എന്നിട്ടും തീര്‍ന്നില്ല.. ഈ ബന്ധത്തെ ഇനിയും ഊട്ടിയുറപ്പികേണ്ടതുണ്ട് എന്നു നിശ്ചയിച്ച് അവരെ കോരിയെടുത്ത് ചൂടായ ദോശക്കല്ലിലേക്കൊഴിച്ച് പരത്തും. ശീ ശീ എന്ന ശബ്ദത്തോടെ അവര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കും. ആരു കേള്‍ക്കാന്‍?? അവരുടെ ഉയരുന്ന വിലാപങ്ങള്‍ ഉപരിതലത്തിലെക്കു വന്ന് തുളകളായി അമര്‍ന്നു പോകുന്നു. ദീര്‍‌ഘനിശ്വാസങ്ങല്‍ മാത്രം ചൂടു പറക്കുന്ന ആവിയായി മുകളിലേക്ക് ഉയരുന്നു. പതിയെ പതിയെ അവരാ വിധിയ്ക്ക് പൂര്‍‌ണ്ണമായും കീഴ്പ്പെടുന്നു. ഇനി മുതല്‍ എന്തോക്കെ സം‌ഭവിച്ചാലും ഒരാളില്‍ നിന്നും മറ്റെയാള്‍‌ക്ക് മോചനമില്ലാത്തവിധം അവര്‍ ബന്ധിപ്പിക്കപ്പെട്ടു കഴിഞ്ഞു. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ വിധ ആശീര്വാദങ്ങളും അര്‍പ്പിച്ച് കാര്‍മ്മികര്‍ പല വഴിക്കു പോകുന്നു‌. ഇനി യാത്രയാണ്‌.. ആഞ്ഞു ഞെരിക്കുന്ന പാറക്കെട്ടുള്‍ക്കിടയിലൂടെ, മുക്കിതാഴ്ത്തുന്ന വെള്ളച്ചാട്ടങ്ങളിലൂടെ വളവും തിരിവും കുഴികളും നിറഞ്ഞ ഇടുങ്ങിയ വഴികളിലൂടെ, സത്തു മുഴുവന്‍ ഊറ്റിയെടുക്കപ്പെട്ട്.. ആരോടും പരാതി പറയാനാവാതെ....

(ഗുണപാഠം: ദോശ കല്ലെലിട്ട് പരത്തിക്കഴിഞ്ഞാല്‍ പിന്നെ അതു തന്നെ വെന്തോളും.ആ സമയത്ത് പോയി ചമ്മന്തിയുണ്ടാക്കണം. അല്ലാതെ ചട്ടുകത്തില്‍ താടീം വച്ച് ദോശ വേവുന്ന മൊത്തം സമയോം അതിലേക്കു തുറിച്ചു നോക്കിക്കൊണ്ടിരുന്നാല്‍ ഇതേ പോലെ പല ആന്ദോളനങ്ങളും തലേലേക്കു വന്നു പോവും.)