Wednesday, August 22, 2007

ഒരു ബൈക്കും കുഞ്ഞാങ്ങളയും..

ചോദ്യം : അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌, ജൂലിയസ്‌ സീസര്‍, നെപ്പോളിയന്‍, മുസ്സോളിനി, ഹിറ്റ്‌ലര്‍, കൊച്ചുത്രേസ്യ- ഇതില്‍ കൂട്ടത്തില്‍ പെടാത്തയാളെ കണ്ടുപിടിക്കുക.

ഉത്തരം: കൊച്ചുത്രേസ്യ (അതു പിന്നെ ചോദിക്കാനുണ്ടോ)

കാരണം: മോളില്‍പറഞ്ഞിരിക്കുന്ന പുവര്‍ ബോയ്‌സിനൊക്കെ പൂച്ചയെ പേടിയായിരുന്നു.കൊച്ചുത്രേസ്യയ്ക്ക്‌ പൂച്ചയൊക്കെ വെറും തൃണം.പിന്നെയോ ,ആള്‍ക്ക്‌ എറ്റവും പേടിയുള്ള സാധനം ബൈക്കാണ്‌ (അപ്പോള്‍ പാറ്റേം തവളേമോ എന്നു ചോദിക്കരുത്‌..ഈ കഥയിലെ നായകന്‍ അതുങ്ങളല്ല.ബൈക്കാണ്‌. .ബൈക്കു മാത്രം)

സ്വന്തമായിട്ടു രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ പറ്റാത്ത സാധനം.എന്തു വിശ്വസിച്ചാണ്‌ അതിന്റെ മോളില്‍ കയറി ഓരോ ലവന്മാര്‌ വ്രൂൂൂൂമ്ന്ന്‌ പാഞ്ഞു പോകുന്നത്‌ !!.കാണുമ്പോള്‍ രോമാഞ്ചം വരും-പേടിച്ചിട്ട്‌. ഇവന്‍മാര്‍ക്കൊന്നും വീട്ടില്‌ നോക്കാനും പറയാനും ആരുമില്ലേ?? അധികം വൈകാതെ തന്നെ ഉത്തരം കിട്ടി.സ്വന്തം വീട്ടില്‍ തന്നെ ബൈക്കെത്തി.അതില്ലാതെ എന്തു ജീവിതം എന്നും പറഞ്ഞ്‌ അനിയന്‍ ഒറ്റക്കാലില്‍ നിന്നതിന്റെ ഫലം.എന്തായാലും ഭാഗ്യത്തിന്‌ അപ്പോഴെക്കും ഞാന്‍ അരിക്കാശു തേടി അന്യനാട്ടിലെത്തിയിരുന്നു.അതുകൊണ്ട്‌ അതിന്റെ മുകളില്‍ കയറി ബുദ്ധിമുട്ടേണ്ടി വന്നില്ല. പക്ഷേ ഓഫിസിലാണെങ്കില്‍ അതിലേറെ പ്രശ്നം.പട പേടിച്ച്‌ പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തിപ്പടാന്നു പറഞ്ഞ പോലെ---എല്ലാ കൂട്ടുകാര്‍ക്കും ബൈക്കുണ്ട്‌.എങ്ങാനും ഓഫീസിന്നിറങ്ങാന്‍ വൈകിയാല്‍ എല്ലാരും ലിഫ്റ്റ്‌ ഓഫര്‍ ചെയ്തു സ്‌നേഹിക്കും. കേറാന്‍ പേടിയാന്നൊക്കെ പറഞ്ഞാ ഇമേജു പോകും. അതുകൊണ്ട്‌ ഞാന്‍ ഒരു പ്രഖ്യാപനം നടത്തി- 'അന്യപുരുഷന്മാരുടെ കൂടെ ഞാന്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കാറില്ല.അതു കൊണ്ട്‌ ഇനി മുതല്‍ ആരും ലിഫ്റ്റ്‌ ഓഫര്‍ ചെയ്യരുത്‌-സോറി".അതേറ്റു. പിന്നെ ആരും ആ സാഹത്തിനു മുതിര്‍ന്നിട്ടില്ല.

അങ്ങനെ ഒരുവിധത്തില്‍ രക്ഷപെട്ടു നടക്കുമ്പോള്‍, ഒരു ദിവസം വീട്ടീന്നൊരു ഫോണ്‍. അനിയനാണ്‌

"ഡീ ഞാനങ്ങോട്ടു വരുവാ. അവിടെ പഠിക്കാന്‍.."

"അതെനിക്കറിയുന്നതല്ലേ? ഞാനെന്താ ആനേം അമ്പാരീം ഒക്കെ ഏര്‍പ്പാടാക്കണോ നിന്നെ സ്വീകരിക്കാന്‍..."

"ഓ അതൊക്കെ നിനക്കൊരു ബുദ്ധിമുട്ടാവില്ലേ. അതല്ല. ഞാന്‍ നമ്മടെ ബൈക്ക്‌ ഇന്നു അങ്ങോട്ടു കേറ്റി അയക്കുവാ. നിന്റെ ഫ്രണ്ട്‌സിനോടാരോടെങ്കിലും പറഞ്ഞ്‌ അതൊന്ന്‌ വീട്ടിലെത്തിക്കണം"

"അയ്യടാ.ഇനി അതിങ്ങോട്ടു കെട്ടിയെടുക്കാത്ത കുറവേയുള്ളൂ. പൊന്നുമോന്‍ ഒറ്റയ്ക്കു വരാന്‍ പറ്റുവെങ്കില്‍ മാത്രം വന്നാല്‍ മതി.നിങ്ങളു സയാമീസ്‌ ഇരട്ടകളൊന്നുമല്ലലോ എപ്പഴും ഒട്ടിപ്പിടിച്ചു നടക്കാന്‍.."

അല്ല പിന്നെ.. ആജന്മശത്രൂനെ എന്റെ വീട്ടീ കേറ്റി പാര്‍പ്പിക്കനോ. നോ വേ..

"നീ വിചാരിക്കുന്നതു പോലല്ല. ഒന്നാലോചിച്ചു നോക്ക്‌. പെട്ടെന്നെന്തെങ്കിലും സധനമൊക്കെ മേടിക്കാന്‍ പോണമെങ്കില്‌--എന്തുപകാരമാണേന്നോ.. എന്തിനാ കൂടുതല്‍ പറയുന്നത്‌.. ഞാന്‍ ബൈക്കു മേടിക്കുന്നതിനെതിരെ നിരാഹാരസമരം കിടന്ന മമ്മി പോലും ഇപ്പോള്‍ പറയുന്നത്‌ "ഇതില്ലാതെ നമ്മളെങ്ങനെ ജീവിക്കുമെടാ' എന്നാ"

ഞാനൊന്നലോചിച്ചു.ഇപ്പോള്‍ പെട്ടെന്നെന്തെങ്കിലും കഴിക്കണമെന്നു തോന്നിയാല്‍ എന്തു ബുദ്ധിമുട്ടാ. കുപ്പായം മാറണം. റിക്ഷ പിടിക്കണം, ഹോട്ടലിലെത്തണം.. അപ്പഴേക്കും കഴിക്കാനുള്ള മൂഡു പോകും. അവനും ബൈക്കുമുണ്ടെങ്കില്‍ അഗര്‍വാള്‍സിലെ ചൗമീനും,കേരളഭവനിലെ പുട്ടും കടലേമൊക്കെ ശ്ശടേ പൂക്ക്ന്ന്‌ ഡൈനിംഗ്‌ ടേബിളിലെത്തിക്കോളും. അറിയാതെ എന്റെ സൈഡീന്നൊരു പച്ചക്കൊടി പൊങ്ങിപ്പോയി.അങ്ങനെ അധികം താമസിയാതെ തന്നെ ആ രണ്ടുപദ്രവങ്ങളും ഡെല്ലീലെത്തി.

എത്തി ദിവസങ്ങള്‍ കഴിഞ്ഞു.എന്നിട്ടും എനിക്ക്‌ ബൈക്കിനെയോ ബൈക്കിനെന്നെയോ ഒരു മൈന്റുമില്ല. അങ്ങനെ ഒരു ദിവസമാണ്‌ അനിയന്‌ ബോധോദയമുണ്ടായത്‌(എന്റെ കഷ്ടകാലത്തിന്‌) എല്ലാ ദിവസവും ഞാനും അവനും പോകുന്നത്‌ ഒരേ സ്ഥലത്തേക്കാണ്‌. എങ്കില്‍ പിന്നെ എന്തുകൊണ്ട്‌ ഒന്നിച്ചു പൊയ്ക്കൂടാ..

കേട്ട പാതി കേള്‍ക്കാത്ത പാതി ഞാനാ ഐഡിയ നിഷ്‌കരുണം തള്ളിക്കളഞ്ഞു.

"എന്തൊക്കെ പറഞ്ഞാലും ആ ചാര്‍ട്ടേഡ്‌ ബസ്സിന്റെ മുന്‍പില്‌ ഡ്രൈവര്‍ടെ കാബിനിലിരുന്ന്‌ ഫുള്‍ വോളിയത്തില്‌ പാട്ടും കേട്ടു പോകുന്നതിന്റെ ആ ഒരു സുഖം ...അതു നിന്റെ മത്തിവണ്ടീലിരുന്നാല്‍ കിട്ടുമോ?? ഞാനില്ല മോനേ"

അവനാരാ മോന്‍...ജനിച്ച അന്നു മുതല്‍ എന്നെ കാണുന്നതാണ്‌.എടുത്തടിച്ച പോലെ ചോദിച്ചു.

"നിനക്കു ബൈക്കീകേറാന്‍ പേടിയാ അല്ലേ??"

""ങും" ഞാന്‍ തോല്‍വി സമ്മതിച്ചു.അല്ലാതെന്തു ചെയ്യാന്‍..

അവന്‍ ഉപദേശത്തിന്റെ കെട്ടഴിച്ചു.

"നീയിങ്ങനെ പേടിച്ചാലോ. ഇപ്പോള്‍ സര്‍വസാധാരണമായിട്ടുള്ള വാഹനം ബൈക്കാണ്‌. പെട്ടെന്നൊരാവശ്യം വന്നാല്‍ നീ എന്തു ചെയ്യും??."

കാര്യമൊക്കെ ശരിയാണ്‌.സപ്പോസ്‌ ഞാന്‍ വല്ല ആക്സിഡന്റും പറ്റി ചോരേമൊലിപ്പിച്ചു നില്‍ക്കുകയാണ്‌.അപ്പോള്‍ ദൈവദൂതനെ പോലെ ഒരു ബൈക്കുചേട്ടന്‍ വന്ന്‌ ആശുപതിയിലെത്തിക്കാംന്നു ഓഫര്‍ തരുന്നു."ങൂഹും . ഞാന്‍ ബൈക്കില്‍ കേറില്ല..എനിക്കു പേടിയാ" എന്നൊക്കെ ചിണുങ്ങിക്കോണ്ടു നിന്നാല്‍ എപ്പം കാറ്റു പോയീന്നു ചോദിച്ചാല്‍ മതി.

എന്റെ ധര്‍മ്മസങ്കടം അവനു മനസ്സിലായി.

"നീ ഒന്നും പേടിക്കണ്ട.ഞാന്‍ പതുക്കയെ ഓടിക്കൂ,ഇനി എങ്ങാനും അറിയാതെ സ്പീഡിലോടിച്ചാല്‍ നീ എന്നെ ചീത്ത വിളിച്ചോ"

എന്നാലും ഇവനെ വിശ്വസിക്കണോ?? പണ്ടൊരിക്കല്‍ ട്രെയിനിലിരുന്ന്‌ "ഡാ ഞാന്‍ അരമണിക്കൂറിനുള്ളില്‍ അവിടെത്തും"ന്നു പറഞ്ഞപ്പോള്‍ തിരിച്ച്‌ "എന്നു നീയങ്ങനെ ഉറപ്പിക്കാതെ. ലാന്‍ഡു ചെയ്യാന്‍ വെറും മിനിട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പഴാ നമ്മടെ കൊളംബിയ പൊട്ടിത്തെറിച്ചത്‌" എന്നും പറഞ്ഞ്‌ ആശസിപ്പിച്ചവനാണ്‌.

ഞാന്‍ ആ ചിന്തിച്ചതും അവന്‍ മരത്തില്‍ കണ്ടു.

"നീയെന്നെ ഒന്നു വിശ്വസിക്ക്‌. ഒന്നുമില്ലേലും നമ്മള്‌ ഒരേ പ്ലാനറ്റേറിയത്തില്‍ ജനിച്ചവരല്ലേ??"

അങ്ങനെ പിറ്റേദിവസം മുതല്‍ ഞങ്ങളുടെ യജ്ഞം ആരംഭിച്ചു.രണ്ടുമൂന്നു ദിവസം കൊണ്ട്‌ തന്നെ എന്റെ പ്രശ്നങ്ങളൊക്കെ അവനു മനസ്സിലായി. ബൈക്കിലിരുന്നോണ്ടു പുറകോട്ടു തിരിഞ്ഞു നോക്കി ചുമ്മാ റോഡീക്കൂടെ പോകുന്ന ബസ്സിനേം കാറിനെമൊക്കെ കണ്ട്‌ പേടിക്കുക.അതു ദൂരേന്നു വരുന്ന കാണുമ്പഴേ അവന്റെ തോളിലുള്ള എന്റെ പിടി മുറുകാന്‍ തുടങ്ങും. അതു തൊട്ടടുത്തെമ്പോള്‍ എന്റെ പിടീടെ ശക്തി മാക്സിമത്തിലെത്തും.അതു കഴിയുമ്പോള്‍ ശക്തി കുറഞ്ഞു കുറഞ്ഞു വരും.അപ്പോഴെക്കും പേടിക്കാന്‍ വേണ്ടി അടുത്ത ബസ്‌ ഞാന്‍ കണ്ടുപിടിക്കും(സത്യം പറയാല്ലോ ബൈക്കിലിരുന്നു നോക്കുമ്പോള്‍ ബസ്സിനൊക്കെ എന്തു വലിപ്പമാന്നോ. അതിന്റെ മുന്‍പില്‌ രണ്ടുണ്ടക്കണ്ണും. എന്റമ്മോ എന്തൊരു ജീവി).രണ്ടാമത്തെ പ്രശ്നം..അതിന്റെ മോളില്‍ക്കേറിയാല്‍ ഞാന്‍ ശ്വാസം വിടാന്‍ മറന്നു പോകും (പേടിച്ചിട്ട്‌).പിന്നെ ബൈക്കോടിക്കുമ്പോള്‍ പാട്ടു പാടുക എന്നൊരു ദുശ്ശീലം അവനുണ്ട്‌. പാടുന്നതു പോട്ടെ അവന്‍ ചുമ്മാ മിണ്ടാന്‍ വേണ്ടി വാ തുറന്നാല്‍ പോലും ഞാന്‍ അവനെ മാന്താനും കുത്താനുമൊക്കെ തുടങ്ങും.മിണ്ടുന്ന തിരക്കിലെങ്ങാനും അവന്റെ കോണ്‍സന്‍ട്രേഷന്‍ പോയാലോ.ഇനിയൊരു പ്രതിസന്ധീം കൂടിയുണ്ട്‌. പ്രഗതി മൈതാനിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജ്‌.കൃത്യമായി അവിടെയെത്തുമ്പോള്‍ ഞങ്ങള്‍ക്ക്‌ റെഡ്‌-ലൈറ്റ്‌ കിട്ടും.തലയ്ക്കു മുകളീകൂടി ചീറിപായുന്ന ട്രെയിന്‍..തൊട്ടു തൊട്ടില്ലാന്നുള്ള മട്ടില്‌ നില്‍ക്കുന്ന ബസ്സുകളും കാറുകളും..ആകെ ഹോണടി ..ബഹളം..എന്റമ്മോ..അപ്പഴത്തെ എന്റെ മുഖഭാവം കണ്ടാല്‍ അവന്‍ എന്നെ ബലമായി തട്ടിക്കൊണ്ടു പോകുന്നതാണെന്ന്‌ വരെ ആരായാലും സംശയിച്ചു പോകും.

അങ്ങനെ ഏകദേശം ഒരു മാസം കഴിഞ്ഞു. എന്റെ അസുഖത്തിനൊരു കുറവുമില്ല.ആകെ നിരാശയായി.അപ്പഴാണ്‌ അവന്‍ ആ സത്യം പറഞ്ഞത്‌..

"നിനക്കു നല്ല ഇംപ്രൂവ്‌മെന്റുണ്ട്‌. ഞാനിപ്പോള്‍ നല്ല സ്പീഡിലാ ഓടിക്കുന്നത്‌. നിനക്കു പേടി തോന്നാറില്ലല്ലോ"

കൊച്ചുകള്ളാ അതെനിക്കു മനസ്സിലായിട്ടില്ലായിരുന്നു.എന്നിട്ടു വേണ്ടേ പേടിക്കാന്‍...എന്തായാലും അണയാന്‍ തുടങ്ങിയ ആവേശം പിന്നെം ആളിക്കത്താന്‍ തുടങ്ങി.

അങ്ങനെ ശാന്തസുന്ദരമായ ഒരു വൈകുന്നേരം ഞങ്ങള്‍ പതിവു കലാപരിപാടികളുമായി (ഇടി,കുത്ത്‌,മാന്തല്‍,ചീത്തവിളി) വീട്ടിലേക്കു വരികയായിരുന്നു.പാര്‍ലമെന്റ്‌ സ്ട്രീറ്റിന്റേം അശോകാറോഡിന്റേം ഇടയ്ക്കുള്ള ഗോല്‍ചക്കര്‍.ഭയങ്കര ട്രാഫിക്ക്‌. പെട്ടെന്നെന്താ സംഭവിച്ചത്‌ എന്നെനിക്ക്‌ മനസ്സിലായില്ല. ഞാന്‍ വായൂക്കൂടെ പറന്നു പൊകുന്നതു പോലെ ഒരനുഭവം.ഒന്നു മിന്നിതെളിഞ്ഞപ്പോള്‍ ബൈക്കിലെന്തോ വന്നിടിച്ചതാന്നു മനസ്സിലായി. എന്തായാലും ആ റോഡില്‍ ആകാശോം നോക്കികിടന്നപ്പോള്‍ എന്റെ മനസ്സീക്കൂടെ പോയത്‌ നമ്മടെ സര്‍ക്കാരിന്റെ അനാസ്ഥയെപറ്റിയായിരുന്നു. അവരൊന്നു മനസ്സു വച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കണ്ണൂരു വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയായിരുന്നേനേ. ഇതിപ്പോ എന്റെ ശവം ആദ്യം കോഴിക്കോടു വിമാനത്തവളത്തിലെത്തിക്കണം-അവിടുന്ന്‌ ബസ്സിലോ ട്രെയിനിലോ ഒക്കെ വീട്ടിലെത്തിക്കുമ്പോഴേക്കും ആകെ ചീഞ്ഞു വൃത്തികേടായിപ്പോകും.ച്ഛെ നാണക്കേടായല്ലോ ദൈവമേ..ഞാന്‍ കിടന്ന കിടപ്പില്‍ ഒന്നു തല ചരിച്ചു നോക്കി. ഞങ്ങടെ ബൈക്കിനെ വന്നിടിച്ച കാറിന്റെ ഡോറും തുറന്ന്‌ ഒരു ആജാനുബാഹു എന്റെ അനിയന്റെ നേരെ രണ്ടും കല്‍പ്പിച്ചു വരികയാണ്‌ ( അവനും ബൈക്കും അവിടെ സ്റ്റെഡിവടിയായി നില്‍ക്കുന്നുണ്ട്‌ കേട്ടോ. പിന്നെ ഞാന്‍ മാത്രമെങ്ങനെ വീണൂന്നാണെങ്കില്‍... അതാണു ഞാന്‍ ബു ഹ ഹ)എന്തായാലും അയാള്‍ടെ വരവു കണ്ടതും മരിച്ചു കിടന്ന ഞാന്‍ സ്പ്രിംഗു തെറിക്കുന്നതു പോലെ എഴുന്നേറ്റ്‌ അവന്റടുത്തേക്കോടി.പിന്നവിടെ നടന്നത്‌ ഏതു കരാളഹൃദയന്റേം കണ്ണു നനയിക്കുന്ന പ്രകടനമായിരുന്നു.അവനെന്റെ കയ്യും തലേമൊക്കെ പരിശോധിക്കുന്നു...ഞാനവന്റെ ഹെല്‍മറ്റിന്റെ പുറത്തു തലോടുന്നു(അതിന്റെ ഉള്ളിലാണ്‌ അവന്റെ തലാന്നൊക്കെ അപ്പം ഓര്‍മ്മ വന്നില്ല).അവിടെ കിടക്കുന്ന പത്തു നൂറു വണ്ടികളെ സാക്ഷിയാക്കി റോഡിന്റെ നടുക്കു വച്ചാണ്‌ ഈ സ്‌നേഹപ്രകടനം എന്നോര്‍ക്കണം. ഏവംവിധം വഴക്കു പറയാന്‍ വന്ന അജാനുബാഹു അങ്കിള്‍ പോലും സോറി പറഞ്ഞ്‌ തിരിച്ചു പോയി.

ഞങ്ങള്‍ പിന്നേം യാത്ര തുടര്‍ന്നു,ഇത്തിരിയങ്ങു പോയതേയുള്ളൂ. അവന്‍ ബൈക്ക്‌ സൈഡിലേയ്‌ക്കൊതുക്കി നിര്‍ത്തി ഇറങ്ങി."ഡീ എനിക്കോടിക്കാന്‍ പറ്റുന്നില്ല. എന്തോ പോലെ. ഞാനിവിടൊന്നിരിക്കട്ടെ" എന്നും പറഞ്ഞ്‌ ആ റോഡ്‌ സൈഡില്‍ ഇരുന്നു.കൂടെ ഞാനും പോയിരുന്നു. എനിക്കാണെങ്കില്‍ എവിടെയൊക്കെയോ വേദനിക്കുന്നുണ്ട്‌.ചെറുതായി വിറയ്ക്കുന്നുമുണ്ട്‌.

"നീ ഒന്നൂടൊന്നു നോക്കിക്കേ. എന്തെങ്കിലും പറ്റിയോന്ന്‌"

"ഇല്ലെടാ.കയ്യിലേം കാലിലേം ഇത്തിരി പെയിന്റു പോയീന്നേയുള്ളൂ..വേറൊന്നുമില്ല"

അവന്‍ ശൂന്യതയിലേക്ക്‌കണ്ണും നട്ട്‌ ഭയങ്കര മൗനം.ആകെമൊത്തം ഒരു വേണുനാഗവള്ളി ലുക്ക്‌.ഇരുന്നിരുന്ന്‌ എനിയ്ക്കു ബോറടിച്ചു.

"ഡാ നീ പേടിക്കണ്ട. ഞാനാരോടും പറയില്ല" ഞാന്‍ മഹാമനസ്കയായി.

"അതൊന്നുമല്ല.നമ്മക്ക്‌ ആശൂപത്രീ പോവാം. നീ വാ" അവന്‍ എഴുന്നേറ്റു.

"ചുമ്മാ ഇത്രേം കുഞ്ഞു പരിക്കുമായി ചെന്നാല്‍ അവരെന്തു വിചാരിക്കും. നമ്മക്കു വീട്ടിലേക്കു വിടാം. എനിക്കു ഭീകരമായി വിശക്കുന്നു"

ഒന്നു സംശയിച്ചു നിന്ന ശേഷം അവന്‍ ബൈക്കു സ്റ്റാര്‍ട്ടു ചെയ്യന്‍ തുടങ്ങി.

"ശ്‌ശെ അല്ലെങ്കിലേ നിനക്കു പേടിയായിരുന്നു. ഞാനാ നിര്‍ബന്ധിച്ചു കേറ്റീത്‌. ഇപ്പം നിനക്കു പിന്നേം പേടികൂടീട്ടുണ്ടാവും അല്ലേ" അവന്‍ എന്നെ നോക്കാതെ ചോദിച്ചു.

അതിനെന്തോ മറുപടി പറയാന്‍ തുടങ്ങീതാ. പക്ഷെ പറ്റിയില്ല. പെട്ടെന്ന്‌ എന്റെ കണ്ണീന്ന്‌ കുടു കുടാന്നു വെള്ളം ചാടാന്‍ തുടങ്ങി. സത്യമായിട്ടും സങ്കടം വരേണ്ട ഒരു കാര്യവുമില്ലവിടെ. എന്നിട്ടും കരച്ചിലടക്കാന്‍ പറ്റുന്നില്ല.ഇനിയിപ്പം ഇതു കണ്ടാല്‍ മതി,അവന്‌ കൂനിന്മേല്‍ കുരു പോലാകും.ഞാന്‍ ന്യൂട്രലില്‌ ദുപ്പട്ടേം കൊണ്ട്‌ കണ്ണൊക്കെ തുടച്ച്‌ ബൈക്കില്‍ കേറിയിരുന്നു.പിന്നങ്ങോട്ട്‌ കരച്ചിലടക്കിപ്പിടിക്കാനുള്ള തത്രപ്പടില്‍ പരിസരമൊന്നും ശ്രദ്ധിക്കാന്‍ പറ്റീല്ല. അങ്ങനെ കുറച്ചു കഴിഞ്ഞ്‌ ഒരു ലെവലായിക്കഴിഞ്ഞപ്പോഴാന്‌ ഞാനൊരു കാര്യം ശ്രദ്ധിച്ചത്‌.ബസ്സുകള്‍ക്കും കാറുകള്‍ക്കുമൊക്കെ അതേ വലിപ്പോം രൂപോമൊക്കെ തന്നെ. എന്നിട്ടും എനിക്കൊരു പേടീം തോന്നുന്നില്ല. ഞാന്‍ ചുമ്മാ ഒന്നു പേടിക്കാന്‍ ശ്രമിച്ചു.ഒരു രക്ഷേമില്ല.ഒരു കുഞ്ഞു പേടി പോലും വരുന്നില്ല. ഇനിയിപ്പോ ഇവന്‍ പാട്ടു പാടാത്തതു കൊണ്ടാണോ? ഞാന്‍ അവനെ തോണ്ടി വിളിച്ചു.

"ഡാ നീയെന്താ പാട്ടു പാടാത്തത്‌?"

"ഒന്നൂല്ല. എനിക്കു പാടാന്‍ തോന്നുന്നില്ല"

"നീ ചുമ്മാ പാട്‌.നിന്റെ അപസ്വരം കേള്‍ക്കാഞ്ഞിട്ട്‌ ഒരു രസോം തോന്നുന്നില്ല"

"ഇല്ലെന്നു പറഞ്ഞില്ലേ. അത്രയ്ക്കും നിര്‍ബന്ധമാണെങ്കില്‍ നീ തന്നെയങ്ങ്‌ പാട്‌" അവന്‍ ചാടിക്കടിയ്ക്കാന്‍ വന്നു. അല്ലെങ്കിലും ഇവനെയൊക്കെ സ്‌നേഹിക്കാന്‍ പോവുന്ന എന്നെ പറഞ്ഞാല്‍ മതീല്ലോ.

എന്തായാലും ആപ്പറഞ്ഞതും പോയിന്റ്‌.ഞാന്‍ ഇരുന്നു പാടാന്‍ തുടങ്ങി.പാടി പാടി പ്രഗതി മൈതാനിലെത്തി. അന്നും തീവണ്ടി തലയ്ക്കു മോളീക്കൂടി പോയി.ഞാനതു ശ്രദ്ധിച്ചുപോലുമില്ല. അന്ന്‌ വീടെത്തും വരെ ഞാന്‍ പാടിക്കൊണ്ടിരുന്നു.

ആ സംഭവമൊക്കെ കഴിഞ്ഞ്‌ ഒത്തിരി നാളുകള്‍ക്കു ശേഷം ഞാനവനോടു ചോദിച്ചു.

"നിനക്കോര്‍മ്മയുണ്ടോ.. അന്നു ഞാന്‍ ബൈക്കീന്ന്‌ ഉരുണ്ടുകെട്ടിവീണത്‌??"

"ഓര്‍മ്മയുണ്ടോന്ന്‌. അന്ന്‌ നിനക്കെന്തെങ്കിലും സംഭവിക്കുമ്ന്ന്‌ പ്രതീക്ഷിച്ചതാ. നീ ചുമ്മാ കൊതിപ്പിച്ചു"

അവനാപറഞ്ഞത്‌ നുണയാണെന്ന്‌ എനിക്കു മനസ്സിലായി.എനിക്കതു മനസ്സിലായീന്ന്‌ അവനും മനസ്സിലായി. അന്നെനിക്ക്‌ അത്രേം കുഞ്ഞു പരിക്കുണ്ടായിട്ടു പോലും അവനെന്തു വിഷമമായിരുന്നു. അപ്പോള്‍ എനിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ??എന്തായാലും ഞാനന്നു മരിയ്ക്കാത്തത്‌ എന്തുകൊണ്ടും നന്നായി..

ഉള്ളതു പറയാലോ.ആ സംഭവത്തിനു ശേഷം എനിക്കു ഭയങ്കര ധൈര്യമായി.ബൈക്കില്‌ ഏതു ചമ്പല്‍ക്കാട്ടില്‍ കൂടി പോവാനും ഒരു പ്രശ്‌നോമില്ല.പക്ഷെ അതോടിക്കുന്നത്‌ അവനായിരിക്കണംന്നു മാത്രം..

Friday, August 17, 2007

എന്റെ സ്വാതന്ത്ര്യദിന പരീക്ഷണങ്ങള്‍

ഒരു സ്വാതന്ത്ര്യദിനം കഴിഞ്ഞിട്ട്‌ ഇങ്ങോട്ടു വന്നുകേറീല്ല, ദാ വന്നിരിക്കുന്നു അടുത്തത്‌. ശ്‌ശൊ എന്തു സ്പീഡിലാ ദിവസങ്ങളു പാഞ്ഞു പോകുന്നത്‌. ഈ ഒരു വര്‍ഷം കൊണ്ട്‌ ആകെയുണ്ടായ ഒരു മാറ്റം ഡെല്ലീന്ന്‌ കൂടും കുടുക്കേമെടുത്ത്‌ ബാംഗ്ലൂരെത്തീന്നുള്ളതു മാത്രമാണ്‌.അടുത്ത വര്‍ഷം എവിടെയായിരിക്കുമോ എന്തോ. (ദീര്‍ഘനിശ്വാസം )

പക്ഷെ ഒന്നുണ്ട്‌. എവിടെയായാലും നമ്മടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്കൊന്നും ഒരു മാറ്റവുമില്ല. രാവിലെ 8-9 മണിയാവുമ്പോള്‍ എഴുന്നേല്‍ക്കും,ടിവി കണ്ട്‌ ദേശസ്നേഹം വര്‍ദ്ധിപ്പിക്കും , വച്ചുണ്ടാക്കാന്‍ മൂഡുണ്ടെങ്കില്‍ മാത്രം വല്ലതും കഴിക്കും. ഇല്ലെങ്കില്‍ ഡീസന്റായി പട്ടിണി കിടക്കും,പിന്നെ രണ്ടു പ്രതിജ്ഞേമെടുക്കും. ഇത്തവണേം ഒരു വ്യത്യാസവുമില്ല. എല്ലാ ചടങ്ങുകളും യാതൊരു തടസ്സങ്ങളുമില്ലാതെ യഥാവിധി പൂര്‍ത്തിയാക്കി. എന്തിന്‌, പ്രതിജ്ഞ എടുക്കാന്‍ പോലും ആലോചിച്ചു ബുദ്ധിമുട്ടേണ്ടിവന്നില്ല.കഴിഞ്ഞ വര്‍ഷം എടുത്ത പ്രതിജ്ഞകള്‍ രണ്ടും-- യോഗാക്ലാസ്സിനു ജോയിന്‍ ചെയ്യും, കല്യാണം കഴിക്കും--പുത്തന്‍ പുതിയതു പോലെ അവിടിരിപ്പുണ്ട്‌. (വല്ലപ്പോഴുമൊക്കെ പാലിക്കാന്‍ ശ്രമിച്ചാലല്ലേ തേയ്‌മാനമൊക്കെ സംഭവിക്കൂ).അതെടുത്ത്‌ ഒന്ന്‌ റിന്യൂ ചെയ്ത്‌ ഭദ്രമായി തിരിച്ചു വച്ചു.ഇനി അടുത്ത വര്‍ഷോം എടുക്കേണ്ടതാണ്‌.

ഈ പറഞ്ഞതൊക്കെ ചുമ്മാ ഒരാമുഖം. സ്വതന്ത്ര്യദിനോം ഇനി പറയാന്‍ പോകുന്ന സംഭവോമായിട്ട്‌ ഒരു ബന്ധോമില്ല. രണ്ടും ഒരേ ദിവസം സംഭവിച്ചു. അത്രേയുള്ളൂ.

അങ്ങനെ മേല്‍പറഞ്ഞ ഭാരിച്ച പണികളൊക്കെ ചെയ്ത്‌ തളര്‍ന്ന്‌ ഒരു പാക്കറ്റ്‌ ബിസ്കറ്റും ഒരു പുസ്തകവുമായി ഞാന്‍ കട്ടിലിലേക്കു ചരിഞ്ഞു.പിന്നെ ഉണരുന്നത്‌ ചെവീല്‌ വണ്ടു മൂളുന്നതു പോലെ എന്തോ ഒരു ശബ്ദം കേട്ടിട്ടാണ്‌. നോക്കുമ്പം നമ്മടെ സന്തതസഹചാരിയായ മൊബൈല്‍ കിടന്നു നിലവിളിക്കുകയാണ്‌. വൈബ്രേറ്ററിലിട്ട്‌ മ്യൂട്ടാക്കി വച്ചതു കൊണ്ട്‌ ഒരു മൂളലേ പുറത്തേക്കു വരുന്നുള്ളൂ. എടുത്തു ഞെക്കി ചെവീലേക്കു വച്ചു.പകുതി ഉറക്കത്തിലാണ്‌ ഇനിയുള്ള സംഭാഷണങ്ങളെല്ലാം.

"ഹല്ലോ"

"ങാ നിനക്കെന്താ ഫോണെടുക്കാന്‍ ഇത്ര താമസം"

"യ്യോ ആരിത്‌?"

"നിനക്കു മനസ്സിലായില്ലേ!!"

"ഇല്ല"

"എന്റെ ദൈവമേ ഈ പെണ്ണിനിതെന്തു പറ്റി.ഇപ്പഴും മനസ്സിലായില്ലേ??"

(എന്റെ തനിസ്വഭാവം വച്ചാണെങ്കില്‍ ഇമ്മാതിരി ക്വിസ്‌ പ്രോഗ്രാം കേട്ടാലുടന്‍ 'സോറി റോംഗ്‌ നമ്പര്‍' എന്നും പറഞ്ഞ്‌ നിഷ്കരുണം കോള്‍ കട്ടു ചെയ്യുകയാണ്‌ പതിവ്‌.പക്ഷെ ബാംഗ്ലൂര്‍ ബ്ലോഗ്ഗെര്‍സ്‌ മീറ്റ്‌ കഴിഞ്ഞ ശേഷം ഇക്കാര്യത്തില്‍ ഞാന്‍ ഭയങ്കര ഡീസന്റായി. അക്കൂട്ടത്തിലാരെങ്കിലുമാണ്‌ വിളിക്കുന്നതെന്നറിയില്ലല്ലോ)

"ഇല്ലെന്നു പറഞ്ഞില്ലേ ഇതാരാന്നു പറ"

"ശ്ശൊ ഇവള്‍ടെ ഒരു കാര്യം.കൊച്ചേ ഞാന്‍ ശാലിനിയാ"

ഓ ശാലിനി.എന്റെ ജീവാത്മാവും പരമാത്മാവുമായ കൂട്ടുകാരി.ഇതിന്റെ ശബ്ദം ഇങ്ങനെയായിരുന്നോ !!!

"അതു ശരി ഇതെന്നാല്‍ നേരത്തേ തന്നെ അങ്ങു മൊഴിഞ്ഞൂടെ.ചുമ്മാ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാന്‍ വേണ്ടീട്ട്‌... എന്താ വേണ്ടത്‌??കയ്യീ പൈസ ഇല്ല അല്ലേ??"

പറയുമ്പം എല്ലാം പറയണമല്ലോ. മഹതീടെ ഏറ്റവും വലിയ ഹോബിയാണ്‌ കയ്യില്‍ പത്തു പൈസയില്ലാതെ കറങ്ങാന്‍ പോവുക എന്നുള്ളത്‌. (ആളൊരു ബുദ്ധിജീവിയായതു കൊണ്ട്‌ മറന്നു പോകുന്നതാണ്‌ കേട്ടോ). എന്നിട്ട്‌ എന്നെ വിളിച്ചിട്ട്‌ എണ്ണിപ്പെറുക്കും "അയ്യോ ഞാനെങ്ങനെ വീടെത്തും?ആരെയെങ്കിലും വിളിച്ചു പറ ഇതു വഴി വന്ന്‌ എന്നെ ഒന്നു ലിഫ്റ്റിക്കൊണ്ട്‌ പോവാന്‍" .

"പൈസയോ ? എന്തു പൈസ?? നീയെന്താ ഉറക്കത്തില്‍ പിച്ചും പേയും പറയുകയാണോ??ഒരു കാര്യം ചെയ്യ്‌ പോയി വാതിലു തുറന്നിട്‌. ഞാനിതാ വരുന്നു."

പണ്ടാരം ഇനി എഴുന്നേറ്റു പോയി വാതിലു തുറന്നു കൊടുക്കണം. ഈശ്വരാ എന്തെല്ലാം ബുദ്ധിമുട്ടാ ഒന്നു ജീവിച്ചു പോണേല്‌!!!

"ങാ സ്ലോ-മോഷനില്‍ വന്നാല്‍ മതി.ഞാന്‍ വാതില്‍ക്കലെത്തുമ്പോഴെക്കും ഒരു സമയമാകും."

എഴുന്നേറ്റ്‌ തല നേരെയായപ്പോഴാണ്‌ ബോധം വന്നത്‌.അല്ല ശാലിനി ഡെല്ലീലല്ലേ.ഞാന്‍ ബാംഗ്ലൂരും.ശ്ശൊ ആകെ കണ്‍ഫൂഷനായല്ലോ. ഇനിയിപ്പോ എന്നെ ഞെട്ടിക്കാന്‍ വേണ്ടി മുന്‍കൂട്ടി അറിയിക്കാതെ വന്നതാണോ. ആളാണെങ്കില്‍ ഉണ്ടായിരുന്ന ജോലിയൊക്കെ ഉപേക്ഷിച്ച്‌ ഇന്ത്യ മുഴുവന്‍ ഓടി നടന്ന്‌ ഡാന്‍സ്‌ പ്രോഗ്രാം അവതരിപ്പിക്കുകയാണ്‌.അതു വഴി ഇവിടെ എത്തീതായിരിക്കും. എന്നാലും ഒന്നറിയിച്ചില്ലല്ലോ..ഭീകരി.

"എന്റെ മന്ദബുദ്ധീ അതിനിങ്ങോട്ടുള്ള വഴിയറിയുമോ.വല്ല വീട്ടിലും ചെന്നു കേറി തല്ലു മേടിക്കാനാണോ പ്ലാന്‍?"

"നീയിതെന്നതൊക്കെയാ കൊച്ചേ പറയുന്നത്‌!!!"

അപ്പുറത്തു നിന്നുള്ള ശബ്ദത്തില്‍ ഞെട്ടല്‍,ആശങ്ക ,അത്ഭുതം തുടങ്ങി എല്ലാ നവരസങ്ങളും.അപ്പോഴാണ്‌ എന്റെ തലയിലും വെളിച്ചം വീണത്‌.തിരുവനന്തപുത്തെ നല്ലൊന്നാന്തരം നായര്‍ തറവാട്ടിലെ കുട്ടിയെങ്ങനാ തനി നസ്രാണി ഭാഷയില്‍ സംസാരിക്കുന്നത്‌.അതു മാത്രമല്ല ,ഞങ്ങള്‍ തമ്മില്‍ ഇന്നേ വരെ എടീ,നീ എന്നൊന്നും സംബോധിച്ചിട്ടുമില്ല.എവിടെയോ എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌. ചോദിച്ചു നോക്കുക തന്നെ

"അതേ ഇതേതു ശാലിനിയാ??"

"അല്ലാ നീ ദിവ്യേടെ അനിയത്തിയല്ലേ?"

"അതെല്ലോ" അപ്പം ആളതു തന്നെ.

"നിനക്കിതെന്നതാ പറ്റീത്‌!!അതു പോട്ടേ നീ തുണി മേടിയ്ക്കാന്‍ പോയില്ലേ ഇതു വരെ??"

ഞാന്‍ അത്ഭുതം കൊണ്ട്‌ വാ പൊളിച്ചു പോയി. കര്‍ത്താവെ ഇതെന്തൊരു മറിമായം!!!ഇതൊക്കെ എങ്ങനെ അറിഞ്ഞു.ഒരു കുപ്പായം തയ്ക്കാന്‍ കൊടുത്തിട്ട്‌ ഒരു മാസമായി.ആദ്യം പറഞ്ഞ രണ്ടവധീം തയ്യല്‍ക്കാരന്‍ തെറ്റിച്ചപ്പോള്‍ പിന്നെ വാശിയായി.അയാളതവിടെ സൂക്ഷിച്ച്‌ സൂക്ഷിച്ച്‌ ബുദ്ധിമുട്ടട്ടെ.എനിക്കു സൗകര്യമുള്ളപ്പഴേ പോയി വാങ്ങൂന്നൊക്കെ വീട്ടില്‍ നിന്ന്‌ ഘോരഘോരം പ്രഖ്യാപിച്ചതാണ്‌.പക്ഷെ അതെങ്ങനെ ശാലിനി അറിഞ്ഞു.ഇനി എന്റെ സ്വഭാവം നന്നായിട്ടറിയുന്നതു കൊണ്ട്‌ ചുമ്മാ ഒരു നമ്പറിട്ടതാണോ??പക്ഷെ അതല്ലല്ലോ പ്രധാന പ്രശ്നം.. ഈ നായര്‍പെണ്‍കൊടിയ്ക്ക്‌ എങ്ങനെ അച്ചായത്തീടെ ബാധ പിടികൂടി???

"ദിവ്യേമുണ്ടോ അവിടെ??"

"ഇല്ല. അയ്യോ ആരുണ്ടോന്നാ ചോദിച്ചത്‌??"

"ദിവ്യ"

"അതാരാ?? അയ്യോ ഇയാള്‍ക്കാളു തെറ്റീതാ..റോംഗ്‌ നമ്പര്‍"

"അപ്പോള്‍ നേരത്തേ പറഞ്ഞതോ ദിവ്യേടെ അനിയത്തിയാന്ന്‌??"

"സോറി എന്റെ ചേച്ചീടെ പേരും ഏതാണ്ടതു പോലെയാ. പെട്ടെന്നു കേട്ടപ്പോള്‍ തെറ്റിപ്പോയതാ."

അപ്പുറത്ത്‌ ഡും എന്ന്‌ ഫോണ്‌ കട്ടു ചെയ്തു.റോംഗ്‌നമ്പര്‍ വിളിച്ചതിന്‌ ഇങ്ങോട്ടു കിട്ടേണ്ട സോറി അങ്ങോട്ടു പറയേണ്ടിവന്നു. എന്റൊരു ഗതികേട്‌.എന്നാലും പോട്ടെ ഈ കണ്‍ഫൂഷന്‍ തീര്‍ന്നു കിട്ടീലോ.സത്യം പറയാലോ ഞാന്‍ എന്റെ സ്വന്തം മാനസികനിലയെ തന്നെ സംശയിച്ചു തുടങ്ങിയിരുന്നു.

ഇവിടം കൊണ്ട്‌ പ്രശ്നങ്ങളൊക്കെ തീരേണ്ടതായിരുന്നു. പക്ഷെ സംഭവാമീ യുഗേ യുഗേന്നല്ലേ. ഞാന്‍ ആലോചിച്ചു. എന്തു സംഭവിക്കുന്നതിനും ഒരു കാരണമുണ്ട്‌.ഇതും എന്തോ ഒരു നിമിത്തമാണ്‌.എന്തായിരിക്കും?? യുറേക്കാ...യുറേക്കാ...പിടികിട്ടി.. ഇന്ന്‌ ശാലിനീടെ ബര്‍ത്ത്ഡേ ആണ്‌.അതോര്‍മ്മിപ്പിക്കാന്‍ വേണ്ടി ദൈവം റോംഗ്‌നമ്പറിന്റെ രൂപത്തില്‍ വന്നതാണ്‌.ശ്ശൊ ചില സമയത്ത്‌ ഈ ദൈവത്തിന്റെ കാര്യം പറഞ്ഞാല്‍ നോവലെഴുതാനുണ്ട്‌.

പിന്നെ ഒട്ടും സമയം കളഞ്ഞില്ല.ഒരു ഗംഭീരന്‍ SMS വിട്ടു.'കണ്ടാ കണ്ടാ കൂടെ താമസിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഓര്‍മ്മിക്കാന്‍ പറ്റീട്ടില്ലെങ്കിലെന്താ, നമ്മള്‍ പിരിഞ്ഞ ശേഷം ഇയാളുടെ ഒരു കാര്യവും ഞാന്‍ മറന്നിട്ടില്ല. അതാണു കുഞ്ഞേ സ്നേഹം' എന്നീ ലൈനിലൊരു വികാരഭരിതമായ മെസേജ്‌ കാച്ചി കൃതാര്‍ഥയായി.അവിടംകൊണ്ടും തീര്‍ന്നില്ല അഹങ്കാരം..നേരെ ചേച്ചിയെ വിളിച്ചു.

"ഡീ നീ ശാലിനിയെ വിഷ്‌ ചെയ്തോ??"

"ചെയ്തു"

"അയ്യോ അപ്പോള്‍ നിനക്കോര്‍മ്മയുണ്ടായിരുന്നോ??" ഈ ചോദ്യം തികച്ചും അപ്രസക്തമാണ്‌. ഈ വക കാര്യങ്ങളുടെ സഞ്ചരിക്കുന്ന ഒരു ഡാറ്റാബേസാണ്‌ അവള്‍.

"എന്ത്‌?? സ്വാതന്ത്ര്യദിനമോ??"

"ശ്ശൊ. ഇന്നു നമ്മടെ ശാലിനീടെ പിറന്നാളല്ലേ.ഞാന്‍ മെസ്സേജയച്ചിട്ടുണ്ട്‌.കണ്ടോ കണ്ടോ നീ മറന്നു ..ബു ഹ ഹ"

"നിനക്കു വട്ടായോ. ശാലിനീടെ പിറന്നാളു നവംബറിലാ"

അയ്യോന്നൊരു ശബ്ദത്തോടെ ഞാന്‍ ഫോണ്‌ കട്ടു ചെയ്തു.ഇനി എന്തു ചെയ്യും.എറിഞ്ഞ കല്ലും അയച്ച മെസ്സെജും തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ..എന്നാലും എന്റെ ദൈവമേ നീയിക്കാണിച്ചത്‌ കൊലച്ചതിയായിപ്പോയി. സ്വാതന്ത്ര്യദിനത്തിന്റന്നെങ്കിലും ഈ അബദ്ധങ്ങളീന്ന്‌ എനിക്കൊരു മോചനം തരാരുന്നു.

എന്തായാലും ദൈവം സഹായിച്ചില്ലെങ്കിലും ഹച്ച്‌ കനിഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്‌ അങ്ങേര്‍ക്കു ബോധിച്ച മെസ്സേജും കോളുമൊക്കെയേ കടത്തിവിടാറുള്ളൂ.നെറ്റ്‌വര്‍ക്ക്‌ പ്രോബ്ലമാണത്രേ. എന്റെ സാഹിത്യം സഹിക്കാതെ ഈ മെസ്സേജും എടുത്ത്‌ ചവറ്റുകൊട്ടയിലിട്ടു എന്നു തോന്നുന്നു.കാരണം അങ്ങേ സൈഡീന്ന്‌ ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല..ങ്‌ഹാ അബദ്ധം പറ്റുന്നവര്‍ക്ക്‌ ഹച്ച്‌ തുണ. അല്ലാതെന്തു പറയാന്‍....

Saturday, August 4, 2007

കണി കാണും നേരം...

"ഇവിടെല്ലാരും കുട്ടീടെ അതേ എയ്ജ്‌ഗ്രൂപ്പിലുള്ളവരാണ്‌.യു വില്‍ ലൈക്കിറ്റ്‌..പുതിയ ഹോസ്റ്റലായതു കൊണ്ട്‌ അധികം ആളും ബഹളവുമൊന്നുമുണ്ടാവില്ല."

മലയാളിയായ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫോണിലൂടെ ഉറപ്പു തന്നപ്പോഴേ മനസ്സു പറഞ്ഞു" ദേ നീ തേടിക്കൊണ്ടിരിക്കുന്ന വള്ളി തന്നെ കാലില്‍ ചുറ്റിയിരിക്കുന്നു.ഒരു പാര്‍പ്പിടത്തിനു വേണ്ടിയുള്ള അന്വേഷണം ഇവിടെ അവസാനിക്കുന്നു.ഇനീം എന്തോന്നാലോചിച്ചോണ്ടു നില്‍ക്കുവാ?? ചുമ്മാ പോയി ജോയിന്‍ ചെയ്യ്‌ കൊച്ചേ. ചലോ വര്‍ക്കിംഗ്‌ വിമന്‍സ്‌ ഹോസ്റ്റല്‍...."

വര്‍ണ്ണശബളമായ അന്തരീക്ഷം. എങ്ങും പൊട്ടിച്ചിരികളും വളകിലുക്കങ്ങളും കലപിലാരവങ്ങളും.ചങ്ങമ്പുഴയുടെ ഭാഷയില്‍ പറഞ്ഞാല്‍ "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം.".എന്തു രസമായിരിക്കും!! ഇതൊക്കെ ആലോചിച്ചപ്പോഴേ സത്യം പറഞ്ഞാല്‍ രോമാഞ്ചം വന്നു പോയി."ശ്ശൊ ഈ ബുദ്ധി എനിക്കു നേരത്തെ തോന്നാത്തതെന്താ" എന്ന് നാടോടികാറ്റ്‌ സ്റ്റെയിലിലൊരു ഇച്ഛാഭംഗവും.

ചെന്നു കേറി രണ്ടു ദിവസം കഴിഞ്ഞപ്പോഴേ നടുക്കുന്ന ആ സത്യം ഞാന്‍ മനസ്സിലാക്കി.ഒരു പ്രിയദര്‍ശന്‍ സിനിമ പോലെയായിരിക്കും എന്നു കരുതി വന്നു കയറിയ സ്ഥലം യഥാര്‍ത്ഥത്തില്‍ ഏതോ ഒരു താടി-ബുദ്ധിജീവി ഡിപ്രഷന്റെ മൂര്‍ദ്ധന്യത്തിലിരിക്കുമ്പോള്‍ പടച്ചുവിട്ട അവാര്‍ഡ്‌ സിനിമ പോലെ വിരസം. വര്‍ക്കിംഗ്‌ വിമന്‍സ്‌ ഹോസ്റ്റലെന്നൊക്കെ പറയാമെങ്കിലും അവിടെ ആകെയുള്ള പതിനഞ്ചന്തേവാസികളില്‍ പന്ത്രണ്ടും സ്റ്റുഡന്റ്സാണ്‌. ഞാനിതു വരെ കേട്ടിട്ടു പോലുമില്ലാത്ത ഓരോരൊ മത്സരപരീക്ഷകള്‍ക്കുള്ള കോച്ചിംഗിനു വന്നിരിക്കുന്നവര്‍. തലേലെക്കൊന്നും കയറുന്നില്ലെങ്കിലും എപ്പോഴും 'പൊത്തകം' മുന്‍പില്‍ വേണമെന്നു പ്രതിജ്ഞയെടുത്തിരിക്കുന്ന അവരോടൊക്കെ എന്തു മിണ്ടാനും പറയാനും. അതുകൊണ്ടു ഞാനും എന്റെ മുറിയിലേക്കൊതുങ്ങിക്കൂടി.രണ്ടു പേര്‍ക്കുള്ള റൂമാണെങ്കിലും നിലവില്‍ ഞാനൊരുത്തിയേയുള്ളൂ ആ മുറിയില്‍.അങ്ങനെ 'എകാന്തതയുടെ അപാരതീരം' പോലെയുള്ള ആ മുറിയിലെക്കാണ്‌ ഒരു തൃസ്സന്ധ്യയ്ക്ക്‌ എനിക്കു കൂട്ടായി രൂപീന്ദര്‍ എന്ന റൂബി കടന്നു വന്നത്‌.

ആദ്യത്തെ അരമണിക്കൂറുനേരത്തെ സംഭാഷണത്തില്‍ നിന്നു തന്നെ കൊച്ചിന്റെ അവതാരോദ്ദേശ്യം പിടികിട്ടി.സി-എ-യ്ക്കു പഠിക്കാനാണെന്നും പറഞ്ഞാണ്‌ വരവെങ്കിലും ഡെല്ലീല്‌ അടിച്ചു പൊളിക്കുകയാണ്‌ ഉദ്ദേശ്യം.പഞ്ചാബിലെവിടെയോ ഉള്ള ഗോതമ്പ്‌ പാടങ്ങളില്‍ പണം വിളയിക്കുന്ന മാ-ബാപ്പുമാരുടെ ഏകപുത്രി.അവരുടെ സ്നേഹമാണെങ്കില്‍ ക്രെഡിറ്റ്‌-കാര്‍ഡിന്റെ രൂപത്തില്‍ മകളുടെ ബാഗിലിരിക്കുന്നു. പിന്നെന്തിനു കഷ്ടപ്പെട്ടു പഠിക്കണം??.എനിക്കാണെങ്കില്‍ ഇങ്ങനത്തെ ജന്മങ്ങളെ കാണുന്നതേ ചതുര്‍ത്ഥിയാണ്‌(ശുദ്ധമലയാളത്തില്‍ അസൂയ എന്നും പറയാം).അതുകൊണ്ട്‌ ഗൗരവം വിടാതെ "എന്നാലിനി കുട്ടി ഇരുന്നു പഠിച്ചോളൂ., എനിക്കല്‍പ്പം വായിക്കാനുണ്ട്‌" എന്നും പറഞ്ഞ്‌ ഞാന്‍ ഒരു ബുക്കുമെടുത്ത്‌ ആവശ്യത്തിലധികം ആത്മാര്‍ത്ഥതയോടെ വായന തുടങ്ങി. കണ്ണു ബുക്കിലാണെങ്കിലും ചെവീം ശ്രദ്ധേം മുഴുവന്‍ സഹമുറിയയിലേക്ക്‌ ട്യൂണ്‍ ചെയ്തുവച്ചിരിക്കുകയാണ്‌.അഞ്ചു മിനിട്ടു കഴിഞ്ഞിട്ടും അവിടുന്നനക്കമൊന്നുമില്ല. നോക്കുമ്പോള്‍ കൊച്ച്‌ എന്റെ കട്ടിലിലേക്കും നോക്കി നിര്‍ന്നിമേഷയായി ഇരിക്കുകയാണ്‌. അതിലത്ഭുതമൊന്നുമില്ല..ആരു കണ്ടാലും രണ്ടാമതൊന്നും കൂടി നോക്കിപ്പോകുന്ന അവസ്ഥയിലാണ്‌ കട്ടില്‍.അതിന്റെ മുകളില്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ പത്രങ്ങളും കുറെ ബുക്കുകളും ചിതറിക്കിടക്കുന്നതു കണ്ടാല്‍ 'ഇവളിതെവിടെ കിടക്കുന്നു" എന്ന ന്യായമായ സംശയം ആര്‍ക്കും തോന്നിപ്പോകും (നിങ്ങളോടായതു കൊണ്ടു പറയാം.. രാത്രി കിടക്കാന്‍ നേരത്ത്‌ ഞാന്‍ അതെല്ലാം വാരിയെടുത്ത്‌ താഴേയ്ക്കിടും.രാവിലെ മുറി അടിച്ചു വാരുന്ന ചേച്ചി വന്ന്‌ അതെടുത്ത്‌ വീണ്ടും കട്ടിലിനു മുകളിലേക്കിടും. എല്ലാ ദിവസവും ഇത്‌ റിപീറ്റ്‌ ചെയ്യുന്നു. രണ്ടു പേരും ഖുശി ഖുശി).

"ഞാനൊരു കാര്യം ചോദിച്ചോട്ടേ??"

"ഉം ചോദിച്ചോളൂ" ഞാന്‍ അല്‍പ്പം കനത്തില്‍ തന്നെ മറുപടി കൊടുത്തു.

"എനിക്കു രാവിലെ കിഴക്കോട്ടെഴുന്നേല്‍ക്കണം" കൊച്ചു മടിച്ചു മടിച്ചു പറഞ്ഞു.

എനിക്കെല്ലാം മനസ്സിലായി.ഡെല്ലീല്‌ കിഴക്കുദിക്കെവിടെയാണെന്ന്‌ കൊച്ചിനു മനസ്സിലാകുന്നില്ല. അതു കണ്ടുപിടിക്കാന്‍ വേണ്ടി ഒരു ബുദ്ധിജീവിയെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന എന്റെ സഹായം തേടുകയാണ്‌.കര്‍ത്താവേ ഇപ്പം മാനം കപ്പലു കേറി പോവുമല്ലോ...കിഴക്കും തെക്കും വടക്കുമൊക്കെ പോട്ടെ ഇടതും വലതും വരെ എനിക്ക്‌ കണ്‍ഫ്യൂഷനാണ്‌.ഞാന്‍ പണ്ടത്തെ ജ്യോഗ്രഫിക്ലാസ്സിലേക്ക്‌ മനസ്സുകൊണ്ടൊരു മടക്കയാത്ര നടത്തി നോക്കി. അവിടെ തൂക്കിയിട്ടിട്ടുള്ള മാപ്പിന്റെ മൂലയ്ക്ക്‌ കുരിശു പോലെ വരച്ച്‌ N,S,E,W എന്നൊക്കെ അടയാളപ്പെടുത്തീട്ടുണ്ടാവും. കിണഞ്ഞു ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.അന്ത കാലത്തേ അതോര്‍ക്കാന്‍ പറ്റീട്ടില്ല. പിന്നെയാ ഇപ്പോ. ഞാന്‍ കീഴടങ്ങാന്‍ തന്നെ തീരുമാനിച്ചു.

"അതല്ലേ കിഴക്ക്‌??" എന്റെ കട്ടിലിനടുത്തുള്ള ജനലിലേക്ക്‌ കൈ ചൂണ്ടി കൊച്ച്‌ ചോദിച്ചു.

"അതിന്‌??" ഞാന്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചു. ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. അല്ല അറിഞ്ഞിട്ടു വേണ്ടെ പറയാന്‍....

"എനിക്കീ കട്ടില്‍ തരുമോ. രാവിലെ സൂര്യനെ കണ്ട്‌ എഴുന്നേല്‍ക്കാനാ.അല്ല ത്രേസ്യയ്ക്കും അങ്ങനെയുള്ള ശീലമുണ്ടെങ്കില്‍ വേണ്ട.."

അതു ശരി ഇതിനാണെന്നെ ഈ കൊച്ച്‌ ഇത്ര നേരം ടെന്‍ഷനടിപ്പിച്ചത്‌. എനിക്കാണെങ്കില്‍ രാവിലെ എഴുന്നേല്‍ക്കണമെന്നേ തോന്നാറില്ല.പിന്നെയല്ലേ സൂര്യനും ചന്ദ്രനുമൊക്കെ അവിടെത്തന്നെയുണ്ടോന്നു നോക്കല്‌....അല്ലെങ്കിലും ഞാനെഴുന്നെല്‍ക്കുന്ന സമയമാകുമ്പോഴേക്കും സൂര്യന്‍ പകുതിവഴിക്കെത്തീട്ടുണ്ടാവും.

"അതിനെന്താ. നോ പ്രോബ്സ്‌" .ഞാന്‍ മാലാഖയായി.എന്റെ സ്ഥാവര ജംഗമ വസ്തുക്കളൊക്കെയെടുത്ത്‌ മറ്റേ കട്ടിലിലേക്കു കുടിയേറുകയും ചെയ്തു.

ഒരു പരോപകാരം ചെയ്ത ചാരിതാര്‍ഥ്യത്തോടെ ഉറങ്ങാന്‍ കിടന്ന എന്നെ റൂബി വിളിച്ചുണര്‍ത്തി."ആ ജനല്‍ തുറക്കാന്‍ പറ്റുന്നില്ല. ആരോ കയറിട്ട്‌ കെട്ടി വച്ചിരിക്കുന്നു"

അപ്പോഴാണ്‌ ഞാനും അതോര്‍ത്തത്‌.ഞാന്‍ കാണുമ്പോഴെ അതങ്ങനെയാണ്‌.ചരടിട്ടു കെട്ടിവച്ചിരിക്കുന്ന ജനലും വാതിലുമൊക്കെ തുറന്നു നോക്കാന്‍ ഞാന്‍ മണിച്ചിത്രത്താഴിലെ ശോഭനയൊന്നുമല്ലല്ലോ. അല്ലേലും അതൊരു വെല്യ പ്രശ്നമായി എനിക്കിതു വരെ തോന്നീട്ടുമില്ലായിരുന്നു. എന്നാലും എന്തെങ്കിലും വിശ്വസനീയമായ കാരണം പറഞ്ഞില്ലെങ്കില്‍ കൊച്ച്‌ ഈ രാത്രി മനസ്സമാധാനമായി ഉറങ്ങില്ല. അതു കൊണ്ട്‌ പെട്ടെന്നു ബുദ്ധീലു തോന്നിയ കാര്യം പറഞ്ഞു.

"അതു കൊതുകു കേറാതിരിക്കാനാ.ലോക്ക്‌ ചെയ്താലും ചെറിയ വിടവുണ്ട്‌. അതു കൊണ്ടാ കെട്ടിവച്ചിരിക്കുന്നത്‌".

ശുദ്ധനുണ. ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആന കുത്തിയാല്‍ പോലും ഞാനറിയൂല്ല. പിന്നെയാ ഇത്തിരീം പോന്ന കൊതുക്‌.....

"അയ്യോ അപ്പോള്‍ ഞാനെങ്ങനെ സൂര്യനു പൂജ ചെയ്യും??" കൊച്ച്‌ വിടുന്ന മട്ടില്ല.

"ഒരു കാര്യം ചെയ്യ്‌.ആ ബാല്‍ക്കണിയും അങ്ങോട്ടു തന്നെയാണ്‌ തുറക്കുന്നത്‌. രാവിലെ അങ്ങോട്ടിറങ്ങി നിന്ന്‌ ലാവിഷായി പൂജ ചെയ്തോ.അപ്പുറത്ത്‌ മൈതാനമായതു കൊണ്ടും റൂം രണ്ടാം നിലയിലായതു കൊണ്ടും സൂര്യനെ ക്ലിയറായി കാണുകയും ചെയ്യാം." ഞാന്‍ പരിഹാരം നിര്‍ദ്ദേശിച്ചു.

അടുത്ത ദിവസം അതിരാവിലെ തന്നെ ഞാന്‍ ചമ്പക്കുളം കായലിലൂടെ ഒരു തോണിയും തുഴഞ്ഞ്‌ താറാവുകളെയും മേച്ചു കൊണ്ട്‌ എന്റെ ചെമ്മീന്‍ കെട്ടിലേക്കു പോവുകയായിരുന്നു-സ്വപ്നത്തില്‌ (അതിരാവിലെ കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമെന്നെവിടെയോ കേട്ടിട്ടുണ്ട്‌. അതു കൊണ്ട്‌ രാവിലെ അലാറംവെച്ചുന്നേറ്റ്‌ നടക്കണംന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഞാന്‍ കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി സ്വപ്നം കാണാറുണ്ട്‌. എന്റെയൊരു ബുദ്ധി..). പെട്ടെന്ന്‌ ആരോ വാതില്‍ തള്ളിത്തുറന്നോടിക്കയറുന്ന ശബ്ദം കേട്ടു. എന്റെ താറാവുകള്‍ ചിതറിയോടി. തോണി മറിഞ്ഞു. ഞാന്‍ ഞെട്ടിയെഴുന്നെറ്റു. കട്ടിലിലിരുന്ന്‌ ചറപറാന്ന്‌ എന്തൊക്കെയോ പുലമ്പുന്ന റൂബി. ഇനിയിത്‌ സുകൃതജപം പോലെ വല്ലതുമാണോ?? അതിത്ര ദേഷ്യത്തോടെ ചൊല്ലുന്നതെന്തിന്‌?ഈ പഞ്ചാബീസിന്റെ ഓരോരോ രീതികള്‍!!!

ചുമ്മാ ആലോചിച്ച്‌ രാവിലെ തന്നെ തലച്ചോറിനു പണികൊടുക്കണ്ടാന്നു വെച്ച്‌ ഞാന്‍ നേരിട്ടു തന്നെ കാര്യം ചോദിച്ചു.

"എന്താ പൂജ കഴിഞ്ഞോ?"

അതിനു കിട്ടിയ മറുപടി ഒരു നോട്ടമായിരുന്നു. 'അല്ലിക്കാഭരണമെടുക്കാന്‍ പോവണ്ട' എന്നു പറഞ്ഞ സുരേഷ്‌ഗോപിയെ ശോഭന നോക്കീയ ആ നോട്ടമില്ലേ .അതൊന്നും ഇതിന്റെ ഏഴയലോക്കത്തു പോലും വരില്ല.

ങാഹാ എന്നാല്‍ പിന്നെ രണ്ടിലൊന്നറിഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂ.എന്റെ കുറ്റാന്വേഷണ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു.ഒന്നുകില്‍ ബാല്‍ക്കണിയില്‍ ഒളിച്ചു നിന്ന കള്ളന്‍ കൊച്ചിനെ കേറിപ്പിടിച്ചു അല്ലെങ്കില്‍ താഴെ മൈതാനത്തു ഒരു അജ്നാത ശവം കണ്ട്‌ കൊച്ചു ഞെട്ടി. രണ്ടായാലും എന്നേ പോലുള്ള മലയാളീസാണെങ്കില്‍ പേടിച്ചു കൂവിവിളിച്ച്‌ ആളെക്കൂട്ടും.റൂബി പഞ്ചാബിയായതു കൊണ്ട്‌ ദേഷ്യം കൊണ്ടു വിറയ്ക്കുന്നു. ഒരോരോ നാട്ടില്‍ ഒരോരോ രീതികള്‍ !!! ഇല്ലാത്ത ധൈര്യമുണ്ടാക്കി ഞാന്‍ ചോദിച്ചു.

"എന്താ കാര്യം.എന്തെങ്കിലും കണ്ടു പേടിച്ചോ??."

"ഇല്ല"എന്റെ ശ്വാസം നേരെ വീണു.

"പിന്നെ"

മറുപടിയായി റൂബി പുറത്തേക്കു കൈ ചൂണ്ടി. ഞാന്‍ കണ്ണും തിരുമ്മി ബാല്‍ക്കണിയിലേക്കു നടന്നു.സൂര്യനവിടെ ഒരറ്റത്ത്‌ ഉറക്കം തൂങ്ങി നില്‍ക്കുന്നുണ്ട്‌. പിന്നെന്താ പ്രശ്നം?? ഞാന്‍ താഴേക്കു നോക്കി. താഴെ മതിലിനപ്പുറത്ത്‌ കുറെ ചേച്ചിമാരിരുന്ന്‌ കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്‌. ആ മൈതാനത്തിന്റെ അങ്ങേ അറ്റത്തുള്ള ചേരിയിലെ അന്തേവാസികളാണ്‌. ഇതെന്ത്‌ കുടുംബശ്രീ മീറ്റിംഗോ. ഇത്രേം രാവിലെയോ??. ഞാന്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.ചര്‍ച്ച ചെയ്യുന്നതിനൊപ്പം ചേച്ചിമാര്‍ ഒഴിച്ചുകൂടാനാവാത്ത ചില കര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നുണ്ട്‌. എന്റെ കണ്ണിന്റെ ഫ്യൂസടിച്ചു പോയി. രാവിലെ സൂര്യനെ മണിയടിച്ച്‌ നല്ല ദിവസം തുടങ്ങാം എന്നു വിചാരിച്ചു ചെന്ന റൂബി കണികണ്ടത്‌ ഈ കാഴ്ചയാണ്‌.ഞെട്ടിയതില്‍ അത്ഭുതമില്ല.

കാര്യം പറഞ്ഞാല്‍ ആ ചേരിക്കു വേണ്ടി ഒരു പൊതുകക്കൂസ്‌ സര്‍കാര്‌ നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട്‌. പക്ഷെ അതില്‍ കയറണമെങ്കില്‍ എന്തോ ചെറിയ പൈസ കൊടുക്കണം.ചുമ്മാ വെയ്സ്റ്റാക്കി കളയുന്ന സാധനത്തിനു വേണ്ടി പണം ചിലവാക്കുന്നത്‌ (അതെത്ര കുറഞ്ഞ തുകയാണെങ്കിലും) മണ്ടത്തരമാണെന്ന്‌ എക്കണോമിക്സ്‌ പഠിച്ചിട്ടില്ലെങ്കിലും അവര്‍ക്കറിയാമായിരുന്നു. അതു കൊണ്ട്‌ അതിരാവിലെ തന്നെ പാട്ടേം കുപ്പീമൊക്കെയെടുത്ത്‌ കുടുംബമായി അവര്‍ വിശാലമായ ആ മൈതാനത്തിലേക്കു വരും.അങ്ങനെ രൂപപ്പെട്ട ഒരു 'ലേഡീസ്‌ ടോയ്‌ലറ്റ്‌'ആയിരുന്നു ആ ഞങ്ങളുടെ റൂമിനു താഴെയുള്ള ആ ഏരിയ.രാവിലെ എഴുന്നേറ്റ്‌ ബാല്‍ക്കണിയില്‍ പോയി നിന്ന്‌ ശുദ്ധവായു ആസ്വദിക്കുന്ന ദുശ്ശീലമൊന്നുമില്ലത്തതു കൊണ്ട്‌ പാവം ഞാന്‍ ഇതൊന്നും അറിഞ്ഞതുമില്ല.

അപ്പോള്‍ 'ഈ കണി കാണാനാണോ എന്നെ ഇങ്ങോട്ടു പറഞ്ഞുവിട്ടത്‌' എന്ന ചോദ്യമാണ്‌ കൊച്ചിന്റെ നോട്ടത്തിലടങ്ങിയിരിക്കുന്നത്‌. എന്റെ നിരപരാധിത്വം എങ്ങനെ തെളിയിക്കും എന്റെ മുത്തപ്പാ..

"and this is the capital of Inida!!pathetic!!!...."

തിരിഞ്ഞു നോക്കിയപ്പോള്‍ ദേഷ്യം കൊണ്ടു ചുവന്ന മുഖത്തോടെ റൂബി നില്‍ക്കുന്നു.ഹാവൂ രക്ഷപെട്ടു.. ഞാനല്ല , ഡെല്ലി നഗരമാണ്‌ പ്രതിസ്ഥാനത്തുള്ളത്‌.'അതിനെന്നോടെന്തിനു ചൂടാവുന്നു. ഞാനാണോ ഇതിനെ തലസ്ഥാനമായി പ്രഖ്യാപിച്ചത്‌' എന്നൊരു ചോദ്യം എന്റെ നാവിന്റെ തുമ്പുവരെയെത്തി. പക്ഷെ പുറത്തേയ്ക്കു വന്നത്‌ മറ്റൊരു ചോദ്യമായിരുന്നു.

"സൂര്യനെ കാണാന്‍ മുകളിലെക്കല്ലേ നോക്കണ്ടത്‌.ഇയാളെന്തിനാ താഴേക്കു നോക്കിയത്‌??"

അതിന്റെ മറുപടിയ്ക്ക്‌ ഞാന്‍ കാത്തു നിന്നില്ല. പഞ്ചാബില്‌ റബ്ബര്‍ ഷീറ്റിന്റെ കനത്തിലുള്ള ചപ്പാത്തീം കഴിച്ചു വളര്‍ന്നവരോട്‌ കയ്യാങ്കളിക്കു നില്‍ക്കാനുള്ള ആരോഗ്യമൊന്നും കഞ്ഞീം ചമ്മന്തീം കഴിച്ചു വളര്‍ന്ന നമ്മക്കില്ല എന്ന ബോധമുള്ളതുകൊണ്ടു മാത്രം ഞാന്‍ ഓടിപ്പോയി പുതപ്പിനടിയില്‍ കയറി എന്റെ മറിഞ്ഞു പോയ തോണി നിവര്‍ത്തിവച്ച്‌ യാത്ര തുടര്‍ന്നു....