അതിരാവിലെ തന്നെ റോമിൽ നിന്നും പിസയിലേക്കുള്ള ട്രെയിനിൽ കേറിപറ്റി അന്തം വിട്ടുറങ്ങുന്ന ഒരു ചേട്ടന്റെ ചുറ്റുമുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു കലപില തുടങ്ങി.. എന്തായാലും സഹി കെട്ട് ചേട്ടൻ ഉണർന്നു.. ഇപ്പം ആ വായീന്നു വല്ല്ലതും കിട്ടും എന്നു പേടിച്ച് മര്യാദരാമികളായി ഇരുന്ന ഞങ്ങളെ കുറച്ചു നേരം അന്ധാളിച്ചു നോക്കീട്ട് ചേട്ടൻ ചിരിച്ചു കാണിച്ചു..
“ഇന്ത്യാ?”
(അതിലത്ഭുതമൊന്നുമില്ല.. ഇറ്റലിക്കാർക്കിപ്പോ ഇന്ത്യക്കാരേം ചൈനക്കാരേം ഒക്കെ നല്ല പരിചയമാണ്.. എത്ര പേരാണെന്നോ ടൂറെന്നും പറഞ്ഞ് ഇറ്റലിയിൽ കൂടെ തെക്കു വടക്കു നടക്കുന്നത്.. രണ്ടു രാജ്യക്കാർടേം കയ്യിൽ കാശു വന്നു തുടങ്ങീതിന്റെ ഗുണം..)
ഞങ്ങൾ ‘സീ’ പറഞ്ഞ് സമ്മതിച്ചു.
അപ്പോൾ ചേട്ടനു പെരുത്ത സന്തോഷം.. ഇന്ത്യ അറിയാമത്രേ..മുംബയിലെ ഏതോ മില്യണറെ അറിയാം പോലും.. ഇതൊക്കെ ഇറ്റാലിയനിലാണു കേട്ടോ പറയുന്നത്.. ഞങ്ങൾ മൂന്നു പേരും കൂടെ അതിൽ മനസിലാവുന്ന എന്തേലുമൊക്കെ പിടിച്ചെടുത്ത് നമ്മടെ ബുദ്ധിയുപയോഗിച്ച് കൂട്ടിക്കെട്ടി ഓരോ നിഗമനത്തിലെത്തുകയാണ്. അതേതു മില്യണർ എന്നും വിചാരിച്ച് ഞങ്ങൾ അറിയുന്ന മില്യണേർസിന്റെയൊക്കെ പേരു പറഞ്ഞു നോക്കി.. അതൊന്നും വിജയിക്കുന്നില്ല.. അവസാനം അങ്ങെരു മർമപ്രധാനമായ ഒരു ക്ളൂ തന്നു..“ജേഹോ...”. പടച്ച തമ്പുരാനേ.. ജയ് ഹോ സോംഗ്.. ഞങ്ങളത് രണ്ടു മൂന്നു ലൈൻ പാടിക്കേൾപ്പിച്ചു വെരിഫൈ ചെയ്തു.. അതെ അതു തന്നെ സംഭവം.. അപ്പോ ഇത്രേം നേരോം പറഞ്ഞോണ്ടിരുന്ന ആ മില്യണർ നമ്മടെ സ്ലം ഡോഗ് മില്യണർ സിനിമയാണ്!! അതോടെ ഞങ്ങൾ ഭയങ്കര പരിചയക്കാരായി.. അങ്ങോട്ടുമിങ്ങോട്ടും പേരൊക്കെ പറഞ്ഞു പരിചയപ്പെട്ടു. ചേട്ടന്റെ പേര് അന്തോണിയോ.. (ബാക്കി എന്തൊക്കെയോ കൂടി ഉണ്ട്.. മനസിലായില്ല). സാധാരണ യൂറോപ്യൻസ് ഒരു കാലത്തും മര്യാദയ്ക്ക് ഉച്ചരിക്കാത്ത ഞങ്ങൾടെ പേരുകൾ അങ്ങേർ നല്ല ഉച്ചാരണശുദ്ധിയോടെ പറഞ്ഞു.. ഞങ്ങടെ മൂന്നു പേരുടേം പേരിൽ ഇറ്റലിക്കാരുടെ പ്രിയപ്പെട്ട അക്ഷരമായ 'ത'യും 'ധ'യും ഒക്കെ യുള്ളതുകൊണ്ടു മാത്രം.. എന്നാലും പോട്ടെ..അതോടെ പിന്നേം സ്നെഹം കൂടി..
ഇനി ചേട്ടന് ഞങ്ങൾ തമ്മിലുള്ള ബന്ധമറിയണം. സിസ്റ്റർസ് ആണോ എന്നു ചോദിച്ചു.. ഏയ് അല്ല ഞങ്ങൾ ഫ്രണ്ട്സ് ആണെന്നും പറഞ്ഞു തിരുത്തി നോക്കുമ്പോൾ അവിടെയൊരു സ്പെല്ലിംഗ് മിസ്റ്റേക്ക്..അതെന്താ സാധനം എന്ന് ചേട്ടനറിയില്ല.. ഫ്രണ്ട്സ് എന്നുള്ളത് എങ്ങനാ ആംഗ്യം കാണിച്ചു മനസിലാക്കേണ്ടതെന്ന് ഞങ്ങൾക്കും അറിയില്ല . ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തോളത്തു കയ്യിട്ട് ചിരിച്ചു കാണിച്ചു നോക്കി.. രണ്ടു കൈയുടേം കൈവിരലുകൾ കോർത്ത് ആംഗ്യം കാണിച്ചു നോക്കി.. നോ രക്ഷ.. ഇനിയെന്തു ചെയ്യാം എന്നാലോചിച്ചോണ്ടിരിക്കുമ്പോൾ ചേട്ടന്റെ ചോദ്യം..
“അമിക്ക??”
“ ഏയ് അതെന്തു കുന്തമായാലും ഞങ്ങളതല്ല” എന്നു പറഞ്ഞേക്കാം എന്നു വിചാരിച്ച് വായ തുറന്നപ്പോൾ ഒരു ഓർമ. ഈ വാക്ക് ഞാനെവിടെയോ കണ്ടിട്ടുണ്ട്.. ഒന്നാലോചിച്ചു.. യാത്രയ്ക്കു മുൻപ് ഇറ്റാലിയ റയിൽവേ സൈറ്റിലൂടെ ഊളിയിട്ടു നടക്കുമ്പോ അതിൽ ഒരു ഡിസ്കൌണ്ട് സ്കീം ക്ണ്ടിരുന്നു.. ഇതേ പേരിൽ. അത് ഗ്രൂപ്പായി പോകുന്ന ഫ്രണ്ട്സിനു വേണ്ടിയുള്ള ഒരു സ്കീമായിരുന്നു.. അപ്പോ അമിക്കാന്നു വെച്ചാൽ ഫ്രണ്ട്!! യുറേക്കാ യുറേക്കാ.. ഞാൻ ആകെ എക്സൈറ്റഡായി സമ്മതിച്ചു.. "യെസ് .. വീ ആർ അമിക്കാസ്.." ബാകി രണ്ടെണ്ണവും എന്നെ നോക്കി ‘അതെന്തോന്ന്“ എന്നു അന്തം വിടുന്നു.. എന്തായാലും ചേട്ടനു സംഭവം മനസിലായി.. അതോടെ ഞാൻ രണ്ടടി പൊങ്ങി ബാക്കി രണ്ടു വിവരദോഷികൾക്കും വിജ്ഞാനം പകർന്നു കൊടുത്തു.. അതു കഴിഞ്ഞു പിന്നെ ഫ്രാൻസിനെ ചൊല്ലി അടുത്ത കൺഫ്യൂഷൻ.. ഞങ്ങൽ ഫ്രാൻസിൽ പോവുന്നുണ്ടോ എന്ന് ചേട്ടനറിയണം.. ചോദിച്ചും മനസിലാക്കീം ഊഹിച്ചും ഒക്കെ വന്നപ്പോൾ മൻസിലായി.. ചേട്ടന്റെ ഫ്രാൻസല്ല ഞങ്ങടെ ഫ്രാൻസ്.. ചേട്ടൻ ചോദിക്കുന്നത് ഫിറാൻസെ അതായത് ഫ്ളോറൻസിന്റെ ഇറ്റാലിയൻ പേര്.. ഒരു വിധത്തിൽ ആ പ്രശ്നവും സോൾവായി..എന്തായാലും ഈ മട്ടിൽ ഒരു അരമുക്കാൽ മണിക്കൂർ കൂടി സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും എല്ലവരും തളർന്നു.. അത്രയ്ക്കും ഭയങ്കര അധ്വാനമായിരുന്നു.. അതോടെ എല്ലാം നിർത്തി വച്ച് നാലു പേരും ഉറക്കത്തിൽ അഭയം പ്രാപിച്ചു.
പതിനൊന്നു മണിയോടെ പിസാ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ നിന്ന് അഞ്ചു മിനിട്ട് ബസ് യാത്രയുണ്ട് ടവറിലേക്ക്.. ഫീൽഡ് ഓഫ് മിറാകിൾസ് എന്ന സ്ഥലത്താണ് ടവർ. ഇഷ്ടം പോലെ ബസ് സർവീസുമുണ്ട്.. ടവറിന്റെ സ്റ്റോപ്പിലിറങ്ങി ഗേറ്റും കടന്ന് കതീഡ്രലിന്റെ കോമ്പൌണ്ടിലേക്ക് കടക്കുമ്പോഴേ കാണാം ജനക്കൂട്ടം.. ടവറിനെക്കാളും മുൻപേ കണ്ണിൽ പേടുന്നത് കതീഡ്രലാണ്.. പച്ചക്കളർ മൈതാനത്തിനു നടുക്ക് വെണ്ണക്കൽ ശില്പം പോലെ പ്രൌഢഗംഭീരമായ കതീഡ്രൽ..
പിന്നെയും മുന്നോട്ടു പോകുമ്പോൾ 'അയ്യോ!!' എന്നു വിളിച്ചു പോകും.. ഉറപ്പ്.. ദാ നോക്ക്..
ഇതെന്താ ഇടിഞ്ഞു പൊളിഞ്ഞു വീഴാത്തതു എന്നു അത്ഭുതം തോന്നുന്നില്ലേ.. ചുമ്മാതല്ല ഇതിനെ ഇതിനെ ലോകാത്ഭുതങ്ങളിലൊന്നായി കൂട്ടിയിരിക്കുന്നത് എന്ന് ഇപ്പോൾ മനസിലായല്ലോ...
ടവറവിടെ ബാലൻസ് ചെയ്തു നില്ക്കട്ടെ.. ഞാൻ ഇതിന്റെ ജീവചരിത്രം പറയാം. .
പതിനയ്യായിരം ടണ്ണോളം വെയ്റ്റുള്ള ഒരു മിസ്റ്റേക്കാണ് ദാ മോളിൽ മോഹൻലാൽ നിൽക്കുമ്പോലെ ചെരിഞ്ഞു നില്ക്കുന്നത്.. 1173-ൽ ഈ ടവറിന്റെ പണി തുടങ്ങീപ്പോൾ ഇതു പോലെ ചരിഞ്ഞ സ്വപ്നങ്ങളൊന്നും ആർക്കുമുണ്ടായിരുന്നില്ല. അഞ്ചുവർഷം കഴിഞ്ഞ് മൂന്നാമത്തെ നിലയും തീർന്നു കഴിഞ്ഞപ്പോഴാണ് സംഭവം കൈ വിട്ടു പോവാൻ തുടങ്ങീത്.. കളിമണ്ണും മറ്റും കൂടിക്കുഴഞ്ഞ് ഉറപ്പില്ല്ലാത്ത ബേസിലാണത്രേ അടിത്തറ കെട്ടീത്.. ശകലം വെയ്റ്റ് വന്നപ്പോഴേക്കും അതു കൈവിട്ടു. ടവർ കിട്ടിയ ചാൻസിനു ചരിയാനും തുടങ്ങി. എന്തായാലും എല്ലാരും പേടിച്ച് പണി നിർത്തി വച്ചു. ആ മണ്ണ് ഏതെങ്കിലും കാലത്ത് ഉറച്ച് മര്യാദക്കാരനാവുമെന്ന പ്രതീക്ഷയിൽ.. ഒന്നും രണ്ടുമല്ല .. 100 വർഷം!! അപ്പോഴാണ് ഒരു ആർക്കിടെക്ട് -Giovanni di Simone- ടവറിനെ മര്യാദ പഠിപ്പിക്കാൻ റെഡിയായി വന്നത്.. ചരിവ് നിവർത്താൻ വേണ്ടി ഹരിച്ചു ഗുണിച്ച് എന്തൊക്കെയോ ഉഡായിപ്പൊക്കെ കാണിച്ച് ടിയാൻ നാലു നിലയും കൂടെ പണിതൊപ്പിച്ചു.. വല്യ ഗുണമൊന്നുമുണ്ടായില്ല.. ടവർ അത്രേം കൂടെ ഉയരത്തിൽ നിന്ന് ചരിയൽ തുടർന്നു. പിന്നെ അതിന്റെ മുകളിൽ ഒരു ബെൽചേമ്പർ കൂടെ ഫിറ്റ് ചെയ്ത് ഒരു വിധത്തിൽ അതിനെ ഒരു ബെൽ ടവറാകി മാറ്റി. അതിന്റിടയിൽ ബേസിൽ കോൺക്രീറ്റൊക്കെ ഇട്ട് പൊക്കി ഇതിനെ നേരെയാക്കാനുള്ള ശ്രമമൊക്കെ നടന്നു.. ഒന്നും വിജയിച്ചില്ല.. കൂനിന്മേൽ കുരു പോലെ എല്ലാരും രണ്ടാം ലോക മഹായുദ്ധത്തിൽ ബിസിയായി. ഇറ്റലിയെ കടന്നാക്രമിച്ച അമേരിക്കയാവട്ടെ സർവ ടവറുകളും നശിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.. പിസാ ടവർ തലനാരിഴയ്ക്കാണത്രേ രക്ഷപെട്ടത്. ഇതിന്റെയൊരു മട്ടും ഭാവവും ഒക്കെ കണ്ട് നമ്മളു കൈവെയ്ക്കതെ തന്നെ ഇതു തറപറ്റിക്കോളും എന്നു അമേരിക്കകാർ വിചാരിച്ചു വെറുതെ വിട്ടതാവാനും വഴിയുണ്ട്.
എന്തായാലും ഇപ്പൊ ഏതാണ്ട് 60 മീറ്റർ നീളത്തിൽ 5.5 ഡിഗ്രീ ചരിഞ്ഞാണ് ടവറിന്റെ നില്പ്പ്.. അതായതു ഇതിന്റെ മുകൾഭാഗം , മര്യാദയ്ക്കായിരുന്നേൽ ഒരു 4.5 മീറ്റർ ഇങ്ങോട്ടു മാറി നിന്നേനേ എന്ന്.. വീഴ്ചയിൽ നിന്നും കരകയറ്റാൻ വേണ്ടിയുള്ള പണികളൊക്കെ മുറയ്ക്കു നടക്കുന്നുണ്ട്.. സപ്പോർട്ട് കൊടുത്തും, ബേസിൽ കോൺക്രീറ്റിടുത്തു കൊടുത്തും മറ്റും. എന്തായാലും വീണില്ലെങ്കിൽ ടവറിനു കൊള്ളാം.. നമ്മൾക്കും.. ഇടയ്ക്കിടെ പോയി കാണാമല്ലോ..
പിസയിൽ നിന്ന് അരമണിക്കൂർ ട്രെയിൻ യാത്ര ചെയ്താൽ ഫ്ളോറൻസിൽ എത്താം. ഒരു പക്ഷെ യൂറോപ്പിലെ, അല്ല ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലായി കണക്കാക്കപ്പെടുന്ന ടസ്കനിയുടെ തലസ്ഥാന പ്രദേശം.. അതിലുപരി ചരിത്രത്തിന്റെ താളുകളിൽ പ്രസിദ്ധമായ സ്ഥലം. ഇറ്റാലിയൻ നവോത്ഥനത്തിന്റെ തുടക്കം കുറിച്ചതിവിടെ നിന്നാണ്. ലോകപ്രശസ്തരായ നിരവധി വ്യക്തികളുടെ ജൻമഭൂമി- ഡാവിഞ്ചി,ഗലീലിയോ,മൈക്കലാഞ്ചലോ,ഡാന്റേ, വിളക്കേന്തിയ വനിത ഫ്ളോറൻസ് നൈറ്റിംഗേൽ എന്നിവരൊക്കെ അവരിൽ ചിലരു മാത്രം. പക്ഷെ ഇതൊന്നുമായിരുന്നില്ല ഫ്ളോറൻസിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ഉദ്ദേശ്യം.. അതൊന്നു മാത്രം.. ഡേവിഡിനെ കാണുക. നവോഥാനശില്പകലയിലെ മാസ്റ്റർ പീസ്.. മൈക്കലാഞ്ചലോയുടെ ‘ഡേവിഡ്’ എന്ന മാർബിൾ ശില്പം!!
ഫ്ളോറൻസിനെ അതിന്റെ പൂർണ്ണതയോടെ കാണാനുള്ള സമയമോ അറിവോ ഞങ്ങൾക്കില്ലാത്തതു കൊണ്ട്, ഡേവിഡിനെ മാത്രം പോയി കാണാൻ തീരുമാനിച്ചു. ട്രെയിനിറങ്ങി കനത്ത മഴയിലൂടെ ഡേവിഡിനെ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയമായ അകാദമിയ ഗലേറിയ തേടി നടപ്പു തുടങ്ങി.. അവിടെ കേറി കാണാനല്ല കേട്ടോ. ഇത്രയും ഇമ്പോർട്ടൻസ് ഉള്ള ആ മ്യൂസിയം പുറത്തു നിന്നെങ്കിലും കാണുക അത്രയുമേയുള്ളൂ ഉദ്ദേശ്യം. അപ്പോൾ ഡേവിഡോ എന്നല്ലേ.. ഫ്ളോറൻസിൽ ഡേവിഡിന്റെ രണ്ടു റെപ്ളിക്കകളുണ്ട്.. രണ്ടു പിയാസകളിലായി സ്ഥാപിച്ചിരിക്കുകയാണ്..
ദാ ഫ്ളോറൻസിലെ ചരിത്രമുറങ്ങുന്ന ഒരു വഴി.. (ചുമ്മാ സാഹിത്യം പറഞ്ഞതാണ്.. ഈ വഴിക്കെന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നൊന്നും എനിക്കറിയില്ല..)
അകാദമിയ ഗലേറിയയിലേക്കുള്ള വഴിയിൽ അവിചരിത്മായി എത്തിപ്പെട്ടത് ഫ്ളോറൻസ് കതീഡ്രലിന്റെ മുന്നിൽ. എവിടെ തൊട്ടു തുടങ്ങണമെന്നു മനസിലാവില്ല . അത്ര വലിപ്പം.. നിറയെ കൊത്തു പണികളും പെയിന്റിംസും. ഫ്ളോറൻസിന്റെ മുഖമുദ്രയാണ് ഈ കതീഡ്രൽ. താഴെ നോക്ക്.. ഇത്രയുമൊകെയേ എന്റെ ക്യാമറയിൽ കൊള്ളിക്കാൻ പറ്റിയുള്ളൂ.
അകാദമിയ ഗലേറിയയും അതിനു മുന്നിലെ നീണ്ട ക്യൂവും ഒക്കെ കണ്ട് നെടുവീർപ്പിട്ടതിനു ശേഷം ഞങ്ങൾ പിയാസാ-മൈക്കലാഞ്ചലോയിലേക്കു പുറപ്പെട്ടു.. ബസിൽ ഇരുപതു മിനിട്ടോളം യാത്രയുണ്ട്.. ഫ്ളോറൻസിനെ ഏറ്റവും പ്രധാനപ്പെട്ട പിയാസകളിലൊന്നാണ് ഇത്.. ഒരു കുന്നിൻ മുകളിലായതു കൊണ്ട് ഒറ്റയടിക്ക് ഫ്ളോറൻസ് മുഴുവൻ കണ്ടു തീർക്കാം. അതു മാത്രമല്ല.. ഡേവിഡിന്റെ ഒരു റെപ്ലിക്ക ഈ പിയാസയിലാണ്..
പിയാസയിൽ ബസിറങ്ങുമ്പോഴേ കാണാം . പുറം തിരിഞ്ഞു നില്ക്കുന്ന ഡേവിഡിന്റെ പൂർണ്ണാകായ പ്രതിമ. പ്രതിമയ്ക്കു നൂല്ബന്ധമില്ല എന്ന ഒറ്റ കാരണം കൊണ്ട് കൂട്ടുകാരികൾ രണ്ടും പ്രതിമയെ കയ്യൊഴിഞ്ഞു. നമ്മക്കങ്ങനെ വിടാൻ പറ്റില്ലാല്ലോ..ചുറ്റും നടന്നു നോക്കി.. ഗോലിയാത്തിനെ നേരിടാൻ പോവുന്ന ദാവീദ്.. ഒരേ സമയം ശാന്തനും എന്നാൽ യുദ്ധസന്നദ്ധനുമായ ഒരു യുവാവിന്റെ ഭാവം. ഒരു പാടു പഠനങ്ങൾ നടന്നിട്ടുള്ള ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിമയാണിത്..(ഇതല്ല.. ഇതിന്റെ ഒറിജിനൽ)
ദാ ഈ പ്രതിമ സ്ഥിതി ചെയ്യുന്ന പിയാസാ മൈക്കലാഞ്ചലോ
നവോത്ഥാനത്തിന്റെ തൊട്ടിലായ ഫ്ളോറൻസിനോടു വിട പറഞ്ഞ് മഴയത്ത് നനഞ്ഞൊട്ടി ഞങ്ങൾ വീണ്ടും റോമിലേക്കു യാത്ര തിരിച്ചു.. അർദ്ധരാത്രിയോടെ റോമിലെത്തി ക്ഷീണിച്ച് ഉറങ്ങാൻ പോകുമ്പോഴും ഞങ്ങൾ പിസയെയും ഫ്ളോറൻസിനെയും പറ്റി സംസാരിക്കുകയായിരുന്നു.. ലോകത്തിന്റെ ഏതോ കോണിൽ കിടക്കുന്ന, ഒരിക്കൽ കാണാൻ പറ്റില്ലെന്നു ഇത്രയും കാലം വിചാരിച്ചിരുന്ന സംഭവങ്ങൾ ഒടുവിൽ നേരിൽ കണ്ടു എന്ന അമ്പരപ്പു ഇനിയും തീരാതെ..
(തീർന്നിട്ടില്ലാ.... ഇനീമുണ്ട്.. പിന്നാലെ വരും)