Thursday, December 18, 2008
പാചകവിശേഷങ്ങൾ...
ഈ പാചകമാജിക്കില്‍ മമ്മീടെ ഗുരു-കം-അമ്മായിഅമ്മ എന്റെ അമ്മച്ചിയാണ്. അമ്മച്ചീടെ നല്ല കാലത്ത് കുറച്ചു ചക്കക്കുരുവും മാങ്ങയും കൊണ്ട് അമ്മച്ചി വിഭവസമൃദ്ധമായ സദ്യ ഒരുക്കുമായിരുന്നത്രേ. അതപ്പോള്‍ കുടുംബത്തിലെ അംഗസംഖ്യ അത്രയും വലുതാണ്. എല്ലാരെയും തീറ്റിപ്പോറ്റണമെങ്കില്‍ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുന്നതു പോലുള്ള മാജിക്കൊക്കെ അമ്മച്ചി കാണിച്ചു പോവും. കുറ്റം പറയാന്‍ പറ്റില്ല. ഈ രണ്ടു മാജിക്കുകാരികളെയും കൂടാതെ എന്റെ വീട്ടില്‍ ഒരു പാചകശാസ്ത്രജ്ഞയുമുണ്ട്- എന്റെ ചേച്ചി.. പാചകം ആറ്റംബോബുണ്ടാക്കുന്നതു പോലുള്ള ഒരു ശാസ്ത്രമാണെണെന്നാണ് അവൾടെ വിശ്വാസം. എന്തേലും നിവര്‍ത്തിയുണ്ടെങ്കില്‍ അവള് കോമ്പസും സ്കെയിലും തെര്‍മോമീറ്ററും സ്റ്റോപ്പ്‌വാച്ചും ടൈമറും ഒക്കെ ഉപയോഗിച്ചേ പാചകം ചെയ്യൂ. എല്ലാം പെര്‍ഫക്ടായിട്ട്. അതുകൊണ്ടെന്താ.. അവളിങ്ങനെ വൃത്തോം അലങ്കാരോമൊക്കെ ശ്രദ്ധിച്ച് സാധനമുണ്ടാക്കി വരുമ്പോഴെക്കും ബാക്കിയുള്ളോര് പട്ടിണി കിടന്നു മൃതിയടഞ്ഞിട്ടുണ്ടാവും.പിന്നുള്ളത് അനിയനാണ്. അവന്റെ മാസ്റ്റര്‍ പീസ് 'തട്ടുകട കപ്പ' എന്ന വിഭവമാണ്. എന്നു വച്ചാല്‍ മമ്മി ഉണ്ടാക്കിയ കപ്പയും ബീഫ് കറിയും ഒരു ചീനച്ചട്ടിയിലിട്ട് ഇളക്കിയോജിപ്പിച്ചു തരും. മട്ടും ഭാവവും കണ്ടാല്‍ തോന്നും ആ കപ്പ നട്ടതു പോലും അവനാണെന്ന്. അത്രയ്ക്കുണ്ടാവും അഹങ്കാരം.
ഇവര്‍ടെയിടയില്‍ നിന്ന് രക്ഷപെട്ട് ഓഫീസിലെത്തിയാലോ.. അവിടെ മറ്റൊരു തരം പാചകജീവികളെയാണ് നേരിടേണ്ടി വരുന്നത്- പുതുതായി കല്യാണം കഴിഞ്ഞ് തിരികെ ജോലിയില്‍ കയറുന്ന പെണ്ണുങ്ങള്‍.. മഷ്രൂം കുക്കിണീസ് എന്നു ഞാനിട്ടിരിക്കുന്ന പേര്. പേരു പോലെ തന്നെ കൂണ് മുളയ്ക്കുന്നതു പോലെ ഒറ്റ ദിവസം കൊണ്ടൊക്കെയാണ് ഇവര്‍ പാചകത്തിന്റെ ഉത്തുംഗശൃഖത്തിലെത്തുന്നുന്നത്. കല്യാണത്തിനു മുന്‍പു വരെ നമ്മടെ കൂടെയിരുന്ന് ബ്രഡിന്റെ കൂടെ കഴിക്കാന്‍ തക്കാളിയാണോ വെള്ളരിക്കയാണോ നല്ലത് എന്നൊക്കെ ചര്‍ച്ച ചെയ്തോണ്ടിരുന്ന ടീംസാണ്; കല്യാണം കഴിഞ്ഞാലുടനെ ഹൈദരാബാദി ദം ബിരിയാണി, എത്യോപ്യന്‍ പുഡ്ഡിംഗ് തുടങ്ങിയ ലെവലിലേക്കൊക്കെ അങ്ങുയര്‍ന്നു പോവും.അതു കൂടാതെ മറ്റൊരു പുതുമയും കൂടിയുണ്ട് ഇക്കൂട്ടര്‍ക്ക്- റ്റിഫിന്‍ .. അതും വല്ല ദോശയും ഇഡലിയും പുട്ടുമൊക്കെയായിരിക്കും. "യ്യോ നീയിതെന്നുമുതലാണ് ഇങ്ങനെ രാജകീയബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ചു തുടങ്ങീത്" എന്ന് അന്തംവിടുമ്പോഴാണ് അടുത്ത ഷോക്ക് "ചേട്ടന് ബ്രേക്ക്ഫാസ്റ്റിന് ഇതാണിഷ്ടം" എന്ന്. ഇഷ്ടമൊക്കെ അങ്ങനെ പലതുമുണ്ടാവും.. ഉള്ളതു പറയാലോ.. എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ് ജീവിക്കാറുള്ളത്.അല്ലെങ്കില്‍ പിന്നെ അടുത്തു വല്ല ഹോട്ടലോ മറ്റോ വേണം. ലവന്മാര്‍ക്കൊക്കെയാണ് കല്യാണം കഴിയുന്നതോടെ മണ്‍കലത്തിലുണ്ടാക്കിയ ചോറ്, അമ്മീലരച്ച ചമ്മന്തി, ചിരട്ടപ്പുട്ട് തുടങ്ങിയ കോംപ്ലികേറ്റഡ് വിഭവങ്ങളില്ലാതെ ജീവിക്കാന്‍ പറ്റാതാവുന്നത്. ഈ നട്ടാല്‍ കുരുക്കാത്ത നുണ കേട്ടാലുടനെ വിശ്വസിക്കാന്‍ കുറെ പെണ്‍ജന്‍മങ്ങളും!! ഇങ്ങനെ ചില അഭിനവഭര്‍ത്താക്കന്മാരാണെങ്കില്‍ വേറൊരു കഥയാണു പറയുന്നത്. അവര്‍ ആവശ്യപ്പെടാതെയാണ് ഭാര്യമാര്‍ ഇത്തരം ഭക്ഷ്യമേളകളൊക്കെ ഒരുക്കുന്നതെന്ന്- അവരെ ഇംപ്രസ് ചെയ്യിക്കാന്‍ വേണ്ടി.. ഇതിന്റെയൊക്കെ സത്യാവസ്ഥ എന്താണോ എന്തോ.. എന്തായാലും ഇത്തരത്തിലുള്ള ആവേശമൊക്കെ രണ്ടുമൂന്നു മാസം കൊണ്ട് തണുത്തുറഞ്ഞ് ഇവരൊക്കെ പഴയ മാഗി/ബ്രഡ്/പഴം ഡയറ്റിലെക്കു തിരിച്ചുപോവുന്നതായിട്ടാണ് പൊതുവേ കണ്ടുവരുന്നത്.. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഓഫീസിൽ ഒളിഞ്ഞും തെളിഞ്ഞും നേരിടേണ്ടി വരുന്ന മറ്റൊരു കൂട്ടരുണ്ട്. നമ്മളിങ്ങനെ ആര്‍ക്കും ശല്യമാവാതെ കാന്റീനിന്റെ ഒരൊഴിഞ്ഞ കോണിൽ സാൻഡ്‌വിച്ചും കടിച്ചുപറിച്ചിരിക്കുമ്പോഴായിരിക്കും ഇക്കൂട്ടരുടെ വഹ അഭിപ്രായപ്രകടനങ്ങൾ--" ങ്‌ഹും..ഇന്നത്തെ പെണ്‍കുട്ടികള്‍.. ഇതുങ്ങള്‍ക്കൊക്കെ വല്ലതും വച്ചുണ്ടാക്കിക്കൂടേ" എന്ന് . ഇനീപ്പം എന്റെ സ്ഥനത്ത് വല്ല പയ്യനുമാണ് സാൻഡ്‌വിച്ചും കൊണ്ടിരിക്കുന്നതെങ്കിലോ.. അങ്ങു സഹതാപമാണ്.. "പാവം വച്ചു വിളമ്പാനാരുമില്ല.. ഇവനൊരു കല്യാണം കഴിച്ചാലെന്താ" -ആ ലൈനിലങ്ങു പോവും. എനിക്കും അവനുമൊക്കെ ദിവസത്തില്‍ 24 മണിക്കൂറേ ദൈവം അനുവദിച്ചു തന്നിട്ടുള്ളൂ എന്നോര്‍ക്കണം.. എന്തൊരക്രമം.. അനീതി!!
ഇത്രേമൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാനൊരു പാചകവിരോധിയാണ് എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്. പാചകത്തെ അതിമനോഹരമായ ഒരു കലയായി കണക്കാക്കുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു വ്യക്തിയാണ് ഞാൻ .അതുകൊണ്ടു തന്നെ ചില പ്രശ്നങ്ങളുമുണ്ട്. അതായത് ഏതെങ്കിലും ഒരു കലാകാരന് രാവിലെ എട്ടുമണിക്കു മുൻപ്/ഉച്ചയ്ക്ക് ഒരു മണിയ്ക്ക്/രാത്രി എഴു മണിയ്ക്ക് എന്ന മട്ടിൽ സമയബന്ധിതമായി കലാസൃഷ്ടികളുണ്ടാക്കാൻ പറ്റുമോ..അതിനൊക്കെ നല്ല മൂഡു വേണം, ഭാവന വേണം ,ആവശ്യമായ സാധനങ്ങൾ വേണം, അനുകൂലമായ സാഹചര്യം വേണം.. പറഞ്ഞുവരുന്നത് എന്റെ പാചകകലാസൃഷ്ടിയും ഇങ്ങനുള്ള അപൂർവ്വനിമിഷങ്ങളിലേ രൂപം കൊള്ളാറുള്ളൂ.. . ബാക്കിയുള്ള ദിവസങ്ങളിലൊക്കെ വല്ല പഴമോ പച്ചക്കറിയോ ഒക്കെ കഴിച്ചാണ് ജീവൻ നിലനിർത്താറുള്ളത് .. ഇനീപ്പം വല്ലതും വച്ചുണ്ടാക്കാൻ തോന്നിയാലോ- പാരമ്പര്യപാചകത്തിന്റെ കംപ്ലീറ്റ് നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടുള്ള വിഭവങ്ങളേ ഉണ്ടായിവരാറുള്ളൂ. വേണംന്നു വച്ചു ചെയ്യുന്നതല്ല.. അങ്ങനെയൊക്കെ ആയിപ്പോകുന്നതാണ്. ദാ തെളിവിനായി കഴിഞ്ഞ ഒരുമാസത്തെ കലാസൃഷ്ടികൾടെ അവസ്ഥ താഴെക്കൊടുക്കുന്നു.
1)ഗുലാബ് ജാമുൻ - എവിടൊക്കെയോ എന്തൊക്കെയോ പാളിയെന്നു ഉണ്ടാക്കികഴിഞ്ഞപ്പോൾ മനസിലായി. നല്ല സോഫ്റ്റായിരിക്കേണ്ട സാധനം കരിങ്കല്ലു പോലിരിക്കുന്നു.പിന്നെ എല്ലാത്തിലും പപ്പടംകുത്തീം കൊണ്ട് ഓരോ തുളയുമിട്ട് കുറെനേരം അതിനെ പഞ്ചസാര സിറപ്പിൽ മുക്കിപ്പിടിച്ചപ്പോൾ ഇത്തിരി മയം വന്നു ച്യൂയിംഗം പരുവത്തിലായിക്കിട്ടി. അയൽവാസിപ്പിള്ളാരുടെ ഇടയിലൊക്കെ വൻഹിറ്റായിരുന്നു. അവരിലാരും ശരിക്കും ഗുലാബ് ജാമുൻ കണ്ടിട്ടില്ലായിരുന്നൂന്ന് പ്രത്യേകം പറയണ്ടല്ലോ..
2)ക്യാരറ്റ് പായസം - അടപ്രഥമൻ, സേമിയാപായസം, പയറുപായസം തുടങ്ങിയ സാമ്പ്രദായിക പായസങ്ങളിൽ നിന്നും മാറിച്ചിന്തിക്കാനുള്ള ശ്രമമായിരുന്നു. എല്ലാം ഒത്തു വന്നതുമാണ്.അപ്പോഴാണ് മമ്മീടെ വക റെക്കമെൻഡേഷൻ-നേരത്തെ ഉണ്ടാക്കിയതിന്റെ ബാക്കി കുറച്ചു സേമിയ ഉണ്ട്, അതിനേം കൂടി പായസത്തിലുൾപ്പെടുത്തണമെന്ന്. എന്തായാലും എന്റെ ക്യാരറ്റ് പായസത്തിന് ഒരു അലങ്കാരമായിക്കോട്ടേന്നു വിചാരിച്ച് ആ സേമിയയും കൂടി പായസത്തിലേക്കു തട്ടി. ഇത്തിരി കഴിഞ്ഞു വന്നു നോക്കീപ്പോഴുണ്ട് സേമിയ വളർന്നു വലുതായി പായസത്തിലാകെ നിറഞ്ഞു നിൽക്കുന്നു. എന്തായാലും കഴിച്ചവരൊക്കെ അത്‌ഭുതം രേഖപെടുത്തി കേട്ടോ-- ഓറഞ്ചുകളറിലുള്ള സേമിയാപായസം ആദ്യം കാണുകയാണെന്നും പറഞ്ഞ് ..
3)ഫോർ-ലെയർ പുഡ്ഡിംഗ് - പേരു പോലെ തന്നെ നാലു ലെയറുള്ള പുഡ്ഡിംഗ് ആയ്‌രുന്നു വിഭാവനം ചെയ്തത്. ആദ്യത്തെ ലെയറിനു വേണ്ട പൈനാപ്പിൾ കടയിൽ സ്റ്റോക്കില്ലായിരുന്നു. പിന്നൊരു ലെയറായ ഓറഞ്ചാണെങ്കിൽ മിക്സീലിട്ടടിച്ച് ചൈനാഗ്രാസുമിട്ട് തിളപ്പിച്ച് സെറ്റ് ചെയ്തു കഴിഞ്ഞപ്പോൾ ഒടുക്കത്തെ കയ്പ്പ്. ഓറഞ്ചിന്റെ കുരു നീക്കം ചെയ്യാതെ അടിച്ചതു കൊണ്ടാവും. എന്തായാലും സമയം കളയാതെ വേസ്റ്റ്ബാസ്കറ്റിലേക്കിട്ടു. പിന്നെ ബാക്കിവന്നത് പാലിന്റെ ലേയറും ബിസ്കറ്റിന്റെ ലേയറുമായിരുന്നു. എല്ലാം റെഡിയാക്കി തണുപ്പിച്ച് പുഡ്ഡിംഗ് മോൾഡിനെ സെർവിങ്ങ് പ്ലേറ്റിലേക്കു കമഴ്ത്തീപ്പോൾ പാലൊക്കെ അങ്ങോഴുകിപ്പരന്നു. അവസാനം ഗ്ലാസിലൊഴിച്ചു കുടിക്കേണ്ടി വന്നു. ബിസ്കറ്റിന്റെ ലേയറാണെങ്കിൽ താഴേക്കു വീഴാൻ കൂട്ടാക്കാതെ മോൾഡിൽ തന്നെ പറ്റിപ്പിടിച്ചിരുന്നതു കൊണ്ട് അവിടുന്ന് ചിരണ്ടിത്തിന്നേണ്ടിയും വന്നു. എന്റെ പാചകചരിത്രത്തിലെ ഏറ്റവും വ്യത്യസ്ത്മായ കലാസൃഷ്ടിയായിരുന്നു ഇത്.
4) ചോക്കലേറ്റ്-ലിച്ചീ പുഡ്ഡിംഗ് - സാദാ ജെല്ലി ഉണ്ടാക്കാനുള്ള ശ്രമം അവസാനിച്ചതിങ്ങനെയാണ്. വീട്ടിലുണ്ടായിരുന്ന ചോക്കലേറ്റും ജ്യൂസും മിഠായിയുമൊക്കെ ഒക്കെ ഒരു രസത്തിന് എടുത്തു ചാർത്തി. എന്തും നേരിടാൻ ശക്തി തരണേ എന്നു പ്രാർത്ഥിച്ചാണ് എൻഡ് പ്രോഡക്ട് ടേസ്റ്റ് ചെയ്തു നോക്കീത്. എന്താണെന്നറിയില്ല; സംഭവം സക്സസ് ആയി. . എന്തൊക്കെയാണ് അതിൽ ചേർത്തതെന്ന് എനിക്ക് അവ്യക്തമായ ഒരോർമ്മ മാത്രമെയുള്ളൂ. അതുകൊണ്ട് റെസിപ്പിയൊന്നും ചോദിച്ച് ആരും ബുദ്ധിമുട്ടിക്കരുത് പ്ലീസ് ..
പക്ഷെ അവസാനത്തെ ആ വൻ വിജയത്തെക്കാളും എന്റെ വീട്ടുകാരോർമ്മിക്കുന്നതും എന്നെ ഒരിക്കലും മറക്കാനനുവദിക്കാത്തതും അതിനുമുൻപിലുള്ള റിലേ പരാജയങ്ങളാണ്. തരം കിട്ടുമ്പോഴൊക്കെ അതിന്റെ കാര്യം പറഞ്ഞ് എന്നിലെ പാചകകലാകാരിയെ തളർത്താൻ നോക്കും. അല്ലെങ്കിലും നല്ല കലാകരൻമാരെ/കാരികളെ അംഗീകരിക്കാൻ എന്നും നമ്മടെ സമൂഹത്തിനു മടിയാണല്ലോ.. സമൂഹത്തിന്റെ ആസ്വാദനനിലവാരത്തിൽ കാര്യമായ മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂന്ന് വിവരമുള്ളവർ പറയുന്നത് വെറുതെയല്ലെന്നേ...
Sunday, November 23, 2008
വയനാടൻ പര്യടനം കഴിഞ്ഞു...
യാത്രയുടെ അവസാനദിവസം ആരംഭിച്ചതു പൂക്കോട്ടു തടാകത്തിൽനിന്നാണ്. മലകൾക്കിടയിലെ ഒരു മനോഹരമായ തടാകം . ഞങ്ങള് ഒരു പെഡൽബോട്ട് വാടകയ്ക്കെടുത്ത് ബോട്ടിംഗിനിറങ്ങി. ഒരു അനുസരണയുമില്ലാത്ത ബോട്ട്. ഇങ്ങോട്ടു തിരിച്ചാൽ അങ്ങോട്ടു പോകും. ഞാനും കുരുട്ടുമായിരുന്നു ഡ്രൈവർമാർ.എന്തായാലും ബോട്ടിനെ മര്യാദ പഠിപ്പിച്ച് പഠിപ്പിച്ച് സമയം പോയതറിഞ്ഞില്ല. ആകെമൊത്തം സംഭവബഹുലമായ നല്ലൊരു ബോട്ട്‌യാത്ര..ശരിക്കും ആസ്വദിച്ചു. ദാ തടാകത്തിന്റെ ഒരു പടം. പത്തേക്കറുള്ള തടാകമാണ്. മുഴുവനൊന്നും പടത്തിൽ കൊള്ളിക്കാൻ പറ്റിയില്ല. മനസിലാക്കുമല്ലോ.
വയനാട്ടിൽ നിന്നു കോഴിക്കോടേക്കു കയറുന്ന അവിടെ തന്നെ ഒരു വളവിലാണ് ചുരം വ്യൂ പോയിന്റ്. രാവിലെ പത്തുമണിയായിട്ടും ഞങ്ങളെത്തുമ്പോൾ ചുരത്തിൽ നല്ല കോടയായായിരുന്നു. മൂടൽമഞ്ഞിലൂടെ അവ്യക്തമായി മല ചുറ്റിയിറങ്ങുന്ന റോഡു കാണാം. എന്തായാലും കോട മാറുന്നതു വരെ ഞങ്ങളവിടെ തന്നെ നിന്നു. ദാ ചുരത്തിന്റെ ഫോട്ടോസ്.
ആഗോളത്താകെ മാന്ദ്യമല്ലേ.. നമ്മക്ക് സെന്റ് ജൂഡ്‌സ് പള്ളിയിലൊന്നു കയറി പ്രാർത്ഥിച്ചിട്ടു പോകാംന്ന് നിർദ്ദേശം മുന്നോട്ടു വച്ചതു സന്ധ്യയാണ്. വളരെ പഴയ പള്ളിയാണത്രേ.. അതിപ്രശസ്തവും. കൽപ്പറ്റയ്ക്കു പോകുന്ന വഴി ചുണ്ടേൽ എന്ന സ്ഥലത്താണ് പള്ളി. ആൾക്കാര് കുർബാന കഴിഞ്ഞിറങ്ങുന്ന ശുഭമുഹൂർത്തത്തിലാണ് ഞങ്ങളവിടെ എത്തിയത്. അതുകൊണ്ട് ഫോട്ടോ ഒന്നും എടുക്കാൻ പറ്റിയില്ല. അതു മാത്രമല്ല ഞങ്ങൾടെ കംപ്ലീറ്റ് ശ്രദ്ധയും അവിടെ വിതരണം ചെയ്യുന്ന കഞ്ഞിയിലായിരുന്നു. ഉച്ചസമയത്ത് കഞ്ഞീടേം ചമ്മന്തീടേം മണമടിച്ചാൽ ആർക്കെങ്കിലും കൺട്രോൾ ചെയ്യാൻ പറ്റുമോ. ഞങ്ങളും പാത്രമൊക്കെ എടുത്ത് ക്യൂവിൽ പോയി നിന്നു. തേങ്ങയൊക്കെ ഇട്ട് നല്ല പാകത്തിനു വെന്ത കഞ്ഞിയും അപാരടേസ്റ്റുള്ള ചമ്മന്തിയും. മൂക്കുമുട്ടെ കഴിച്ച് കുറെ നേരം അവിടെ വിശ്രമിച്ചിട്ടാണ് ഞങ്ങൾ അവിടം വിട്ടത്.
മ്യൂസിയത്തിനടുത്തു തന്നെയാണ് അമ്പലവയൽ കാർഷികഗവേഷണകേന്ദ്രം. മുഴുവൻ ചുറ്റിനടന്നു കാണാൻ നല്ല സമയമെടുക്കും. ഞങ്ങൾ ചെല്ലുമ്പോഴേക്കും ഒരുമാതിരിപ്പെട്ട എല്ലാ വിളകളുടെയും സീസൺ കഴിഞ്ഞിരുന്നു. ആകെ അപ്പോൾ ഉണ്ടായിരുന്നത് സപ്പോട്ട മാത്രമായിരുന്നു. പിന്നെ കുറെ റോസും. പിന്നെ ഈ സ്ഥലത്തിനൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടുത്തെ സെക്യൂരിറ്റി പോസ്റ്റിനടുത്തുള്ള ഒരു ചെറിയ മതിലുണ്ട്. അവിടെ നിന്നും നോക്കിയാൽ അമ്പുകുത്തി മലയുടേ ഏറ്റവും മനോഹരവും പൂർണ്ണവുമായ വ്യൂ കിട്ടും. കഴിഞ്ഞ പോസ്റ്റിലെ അമ്പുകുത്തി മലയുടെ ഫോട്ടോ എടുത്തത് ഇവിടെവച്ചാണ്.
Saturday, November 8, 2008
വയനാട്ടിലൂടെ വട്ടത്തിലും നീളത്തിലും...
അവിടെനിന്നും മുകളിലേക്കു നടന്നാൽ മുങ്ങിക്കുളിക്കാനുള്ള സ്ഥലമായി.ഐസ്‌വാട്ടർ പോലെ തണുത്ത വെള്ളം.പുഴാന്നൊക്കെ പറയുന്നുണ്ടെങ്കിലും മലമുകളിലൂടെ ഒഴുകിവരുന്ന ഒരു അരുവിയാണെന്നേ കണ്ടാൽ തോന്നൂ.ശരിക്കും നല്ലോരു കാടിന്റെ അന്തരീക്ഷം. .ദാ താഴെ പാപനാശിനി. മുങ്ങിക്കുളിക്കാനൊന്നും പ്ലാനില്ലാതെ ചുമ്മാ ഇതിലിറങ്ങി കാലുകഴുകാംന്നു വച്ചാലും നനഞ്ഞുകുളിച്ചേ തിരിച്ചു കയറാനാവൂ. അത്രയ്ക്ക് വഴുക്കലാണ് കുളത്തിലെ കല്ലുകളിൽ.ശരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ എപ്പം വീണൂന്നു ചോദിച്ചാൽ മതി (അനുഭവം ഗുരു).
വയനാട്ടിൽ ചെന്നിട്ട് എടക്കലിൽ കയറാതെ പോവാനോ!! ഞങ്ങൾ മൂന്നു പേരുടേം തയ്യാറെടുപ്പുകളൊക്കെ കണ്ടാൽ തോന്നും എവറസ്റ്റ് കയറാനാണ് പോവുന്നതെന്ന്. മല കയറാൻ പറ്റിയ കുപ്പായം, ഷൂസ്, ബാക്ക്‌പാക്കിൽ മൂന്നാലു കുപ്പി വെള്ളം എന്നു വേണ്ട ആകെ ബഹളം. ഗ്രൂപ്പായി പോയാലേ മല കയാറാനോക്കെ ഒരു സുഖമുള്ളൂ.. അതും ഒത്തു കിട്ടി. എന്റെ സിസ്റ്ററാന്റിയുടെ മഠത്തിലാണ് ഞങ്ങൾ ക്യാംപ് ചെയ്തിരുന്നത്. ആന്റി, മഠത്തിലെ കുറച്ച് 'കന്യാസ്ത്രിക്കുഞ്ഞുങ്ങളെ' (സിസ്റ്ററാവാൻ പഠിക്കുന്ന കുട്ടികൾ) ഞങ്ങൾടെ കൂടെ മല കയറാൻ വിട്ടു. കൂടെ ഒരു ഡ്രൈവറും പിന്നെ വഴി കാണിച്ചു തരാൻ ഒരു ആദിവാസിച്ചേട്ടനും. എടക്കലിലെത്തി വണ്ടിയൊക്കെ പാർക്കു ചെയ്ത് ആഘോഷമായി കയറ്റം ആരംഭിച്ചു. ആദ്യം ഏകദേശം ഒരു കിലോമീറ്ററോളം ടാറിംഗ് റോഡുണ്ട്. അത്രേം ദൂരത്തേക്ക് അവിടുന്ന് ജീപ്പ്‌സർവീസുണ്ട്. 40 രൂപയോ മറ്റോ കൊടുത്താൽ മതി. എനാലും ഞങ്ങള് ധീരമായി അ റോഡിലൂടെ നടന്നു തന്നെ പോവാൻ തീരുമാനിച്ചു. പക്ഷേങ്കിൽ, മലയുടെ മോളിലേക്ക് ടാറിട്ടാലെന്ത്, മാർബിളിട്ടാലെന്ത് ,കയറ്റം കയറ്റം തന്നെയല്ലേ. മനുഷ്യനെ ഇത്രേം ബുദ്ധിപ്പിട്ടിപ്പിക്കുന്ന ഒരു റോഡ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഒരു കയറ്റം ആഞ്ഞു വലിച്ചു കയറി കുറച്ചു നേരം അവിടിരുന്ന് വിശ്രമിച്ച് പിന്നെ അടുത്തതു കയറി പതുക്കെ പതുക്കെ ഞങ്ങൾ മൂന്നു പേരും ഒരു വിധത്തിൽ യാത്ര തുടർന്നു. സംഘത്തിലുള്ള ബാക്കിയെല്ലാരും കയറ്റങ്ങളൊക്കെ ഓടിയാണു കയറുന്നത്.അതു കാണുമ്പോഴാണ് കൂടുതൽ വിഷമം.ടാറിംഗ്‌റോഡു കഴിഞ്ഞ് കല്ലുകൾക്കിടയിലൂടെ കുറച്ചൂടെ കയറി മോളിലെത്തിയാൽ ഒരു വലിയ പാറ വഴി മുടക്കി നിൽക്കുന്നതു കാണാം.ഇതു തന്നെ എടക്കൽ ഗുഹ എന്നും വിചാരിച്ച് സർവശക്തിയും സംഭരിച്ച് കയറിയെത്തീപ്പോഴല്ലേ മനസിലായത് അതു ടിക്കറ്റ് കൗണ്ടറാണു പോലും.അവിടുന്ന് പിന്നേം 200 മീറ്ററോളം കുത്തനെയുള്ള കയറ്റം കയറിയാലേ ഗുഹയിലെത്തൂ..
ടിക്കറ്റൊക്കെ എടുത്ത് ആ ഭീമൻപാറയിലൂടെ ഇടയിലുള്ള ഇത്തിരി വിടവിലൂടെ കയറി അപ്പുറം കടന്ന് പിന്നേം കുത്തനെയുള്ള കയറ്റം.200 മീറ്ററേയുള്ളെങ്കിലും ഒരു രണ്ടു ലക്ഷം മീറ്റർ ദൂരം തോന്നിക്കും. അത്രയ്ക്കും ബുദ്ധിമുട്ടായ കയറ്റം. നിറയെ കല്ലുകളും പാറകളും. ഇടയ്ക്കിടയ്ക്ക് സ്റ്റെപ്പുകളൊക്കെ നിർമ്മിച്ചു വച്ചിട്ടുണ്ട്. അതിലു കയറുന്നതിലും ഭേദം കല്ലിലൂടെ പിടിച്ച് വലിഞ്ഞു കയറുന്നതു തന്നെയാണ്. ദാ കണ്ടില്ലേ ഞങ്ങൾ കയറിയ വഴി..
ആ കയറ്റം അവസാനിച്ചതു ഒരു നിരന്ന സ്ഥലത്താണ്. ഒരു പ്ലാറ്റ്ഫോം പോലെ കെട്ടിയുണ്ടാക്കിയത്. കുറച്ചിരുന്ന് ശ്വാസമൊക്കെ ഒന്നു ലെവലായപ്പോഴാണ് ചുറ്റും നോക്കീത്.അങ്ങനേയിരുന്നു മരിക്കാൻ തോന്നിപ്പോകും. അത്ര ഭംഗി!!ലോകം നമ്മടെ കാൽക്കീഴിൽ എന്നൊക്കെ അഹങ്കരിക്കാൻ പറ്റിയ സ്ഥലം. അങ്ങു ദൂരെ നിരനിരയായി മലകൾ കാണാം- കൂട്ടത്തിൽ വെളുത്തു തിളങ്ങുന്ന ഒരു സ്പെഷ്യൽ മലയും.
പുറമേ നിന്നു നോക്കിയാൽ വളരെ ചെറുതാണെന്നു തോന്നിയാലും സംഭവം കോട്ടയം അയ്യപ്പാസു പോലാണ്. അകത്ത് അതിവിശാലമായ ഷോറൂം. ഇതു നോക്ക്
അകത്ത് അറ്റത്തൊരു കൊച്ചു ഇരുമ്പു വേലി കാണാം. ഗുഹയുടെ രണ്ടു പാറകൾടേം ഇടയ്ക്കുള്ള വിടവാണത് വേലി കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നതാണ്... വലിയ വീതിയൊന്നുമില്ലെങ്കിലും ഒരൾക്ക് സുഖമായി വീഴാൻ പറ്റും.എങ്ങാനും വീണു പോയാൽ കുഴൽക്കിണറിൽ വീണ അനുഭവമായിരിക്കും. അത്രയ്ക്ക് ആഴമാണ്. ഗുഹയൊക്കെ നടന്നു കണ്ടുകഴിഞ്ഞാൽ ഒന്നു മുകളിലേക്കും നോക്കിക്കേ.. ആരായാലും ചാടിപ്പുറത്തിറങ്ങിപോകും. ഒരു ഭീകരൻ പാറ 'ഞാനിപ്പം ചാടും' എന്ന മട്ടിൽ ഡെമോക്ലീസിന്റെ വാളു പോലെ അവിടെ കുടുങ്ങി നിൽക്കുന്നു.എങ്ങാനും അതിന്റെ പിടി വിട്ടു പോയാൽ ഗുഹക്കുള്ളിൽ തന്നെ വീരചരമമടയാൻ പറ്റും. ആ ഇടയ്ക്കു കുടുങ്ങിനിൽക്കുന്ന കല്ലു കാരണമാണത്രേ അതിന് എടക്കൽ ഗുഹാന്നു പേരു കിട്ടീത്. എന്തായാലും ദൈവം സഹായിച്ച് ഇതു വരെ കല്ലിന്റെ പിടി വിട്ടിട്ടില്ല. ഇനിയൊട്ടു വിടുകയുമില്ലായിരിക്കും.
ഗുഹയിൽ നിന്ന് പുറത്തു കടന്ന് വേണമെന്നുള്ളവർക്ക് കയറ്റം തുടരാം. ഓരോ നൂറു മീറ്ററും കൂടി കയറിയാൽ അമ്പുകുത്തി മലയുടെ മുകളിലെത്താം.ചെങ്കുത്തായ കയറ്റമാണ്. പിടി വിട്ടു പോയാൽ താഴേന്നു പെറുക്കിയെടുക്കേണ്ടി വരും. എങ്ങാനും കയറി എത്തിയാൽ തന്നെ തിരിച്ചിറങ്ങാൻ അസാമാന്യ ബാലൻസ് വേണം. ആ പറഞ്ഞ സാധനം എനിക്കു പണ്ടേ ഇത്തിരി കുറവായതു കൊണ്ട് ഞാൻ ഗുഹയിൽ തന്നെ തങ്ങി..സംഘാംഗങ്ങളുടെ പ്രോത്സഹനവും നിർബന്ധവും കൊണ്ട് കുരുട്ടും സന്ധ്യയും രണ്ടും കൽപ്പിച്ച് മല കയറ്റം തുടർന്നു. കയറി മുകളിലെത്തിയെങ്കിലും പല സ്ഥലത്തും കുട്ടികൾ അവരെ വലിച്ചു കയറ്റുകയായിരുന്നുവേന്ന് പിന്നീടു നടത്തിയ രഹസ്യ അന്വേഷണത്തിൽ തെളിഞ്ഞു. എന്തായാലും ആ കന്യാസ്ത്രിക്കുഞ്ഞുങ്ങളെ മലകയറ്റത്തിന്റെ ഗുരുവായി സ്വീകരിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. സാരിയും ഹവായ് ചപ്പലുമൊക്കെയിട്ട് ഇത്രയും കുഴപ്പം പിടിച്ച മല അവരോടിക്കയറുന്നതു കാണണം. ആരായാലും നമിച്ചു പോകും.
മുകളിൽനിന്നു നോക്കിയാൽ കേരളവും തമിഴ്‌നാടും കർണ്ണാടകവും കാണാമത്രേ.ഗുഹയുടെ അവിടെ നിന്നുള്ള വ്യൂ തന്നെ ഇത്രയും മനോഹരമായ സ്ഥിതിയ്ക്ക് ഏറ്റവും മുകളിൽ നിന്നുള്ള കാഴ്‌ച അതിനേക്കാൾ ഭംഗിയായിരിക്കുമല്ലോ. ദാ തെളിവായി സന്ധ്യയും കുരുട്ടും എടുത്ത ചില ഫോട്ടോസ്..
മല കയറുന്നതിനേക്കൾ അദ്ധ്വാനം ഇറങ്ങുന്നതാണ്.ആദ്യമൊക്കെ പിടിച്ചു പിടിച്ച് നിരങ്ങി ഇറങ്ങി. ടാറിംഗ് റോഡിലെത്ത്ക്കഴിഞ്ഞാൽ പിന്നെ ഒരു പണിയുമില്ല. ചുമ്മാ നിന്നു കൊടുത്താൽ മതി. ബെല്ലും ബ്രേക്കുമില്ലാതെ ഒറ്റ പോക്കാണ്.അമ്മാതിരി ഇറക്കം.എന്തായാലും അപകടമൊന്നുമില്ലാതെ താഴെ എത്താൻ പറ്റി. ഒരു മല കയറി ഇറങ്ങിയപ്പോഴേക്കും ആകെ ക്ഷീണിച്ചു പോയി.. അതുകൊണ്ട് അടുത്ത വയനാടൻ വിശേഷങ്ങളൊക്കെ അടുത്ത പോസ്റ്റിൽ..
Tuesday, October 7, 2008
ലവളും ലവനും പിന്നെ ഞാനും...
ഓർമ്മകൾ ആരംഭിക്കുന്നത് കുട്ടിക്കൂറാ പൗഡർടിന്നിൽ നിന്നുമാണ്...
(താടി ചൊറിഞ്ഞ് വിദൂരതയിലേക്ക് കണ്ണും നട്ട്.. ഫുൾസ്റ്റോപ്പിനു മുൻപ് ഒരു ദീർഘനിശ്വാസം..)
'യെവളാര് .. പൊഡർടിന്നിൽ നിന്നു പുറത്തിറങ്ങിയ ഭൂതമോ!!' എന്നൊന്നും വിചാരിക്കണ്ട.. സത്യമാണ്. കുട്ടിക്കാലത്തേക്കു തിരിഞ്ഞു നോക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് ആ കുട്ടിക്കൂറാ പൗഡർ ടിന്നാണ്.ടിൻ കാലിയായാലുടനെ മമ്മി അതിന്റെ പിന്നിൽ തുളച്ച് ഭണ്ഡാരപ്പെട്ടിയാക്കിത്തരും. അന്നുമുതൽ അതു വെറുമൊരു പൊഡർടിന്നല്ല; ഞങ്ങളുടെ എല്ലാമെല്ലാമായ 'പണ്ടാരപ്പെട്ടിയാണ്'.എന്നും രാവിലെ വീട്ടിൽ നിന്നിറങ്ങുന്നതിനു മുൻപ് പപ്പ മൂന്നുപേർക്കും ചില്ലറപ്പൈസ തരും. ആ പൈസയൊക്കെ വീടു വഴി ഗതി കിട്ടാത്ത പ്രേതം പോലെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതു കണ്ടു മടുത്തിട്ടാണ് മമ്മി ഇങ്ങനൊരു വഴി കണ്ടെത്തിയത്.കിട്ടുന്ന പൈസ മുഴുവൻ പണ്ടാരപ്പെട്ടിയിലിടണംന്ന് മമ്മി ഉത്തരവ് പുറപ്പെടുവിച്ചു.ഭയങ്കര അനുസരണനാശീലമുള്ള കുട്ടികളായതു കൊണ്ട് ആദ്യമൊക്കെ ഞങ്ങളതിനെ ക്രൂരമായി അവഗണിച്ചു. മമ്മി മാത്രം മുടങ്ങാതെ പൈസയിട്ടുകൊണ്ടിരുന്നു. പിന്നെ പതുക്കെ പതുക്കെ ചേച്ചിയും ഗ്രൂപ്പുമാറി മമ്മീടെ കൂടെ ചേർന്നു.എന്നിട്ട് അതിനെ വെറുതെ കിലുക്കികിലുക്കി ഞങ്ങളെയും പ്രലോഭിപ്പിക്കും.മനസിനു വല്യ കട്ടിയൊന്നുമില്ലാത്തതു കൊണ്ട് ഞങ്ങൾക്കും അതിനെയെടുത്ത് ഒന്നു കിലുക്കാൻ തോന്നിപ്പോകും. അതില് പൈസയിട്ടാലേ കിലുക്കാൻ സമ്മതിക്കൂന്ന് മമ്മിക്ക് ഒരേ വാശി.അവസാനം പ്രലോഭനം സഹിക്കാൻ വയ്യാതെ, ഞാനും കുട്ടാപ്പിയും കിട്ടുന്ന പൈസ മുഴുവൻ അതിൽ കൊണ്ടിട്ടോളാംന്നു ഉറപ്പു കൊടുത്തുകൊണ്ട് പണ്ടാരപ്പെട്ടീടെ ഗ്രൂപ്പിൽ ചേർന്നു. ആ ഉറപ്പൊക്കെ ഞങ്ങള് ആത്മാർത്ഥമായി തന്നെ പാലിച്ചു കേട്ടോ. എവിടുന്നു ചില്ലറപൈസ കിട്ടിയാലും അതു നേരെ പണ്ടാരപ്പെട്ടിയിലിടും. ഇനീപ്പോ നോട്ടാണു കിട്ടുന്നതെങ്കിലോ..അതു പപ്പയുടെ കയ്യിൽ കൊടുത്ത് ചില്ലറയാക്കി അതിലിടും. ഈ അധ്വനത്തിനൊക്കെ പകരമായി ഞങ്ങൾക്ക് ഒറ്റ കാര്യമേ വേണ്ടൂ. ഇടയ്ക്കിടയ്ക്കെടുത്ത് കിലുക്കാനുള്ള അവകാശം.. പക്ഷെ ചേച്ചിയാണ് അതിന്റെ ഇൻ-ചാർജ്. നിധി കാക്കുന്ന ഭൂതത്തിനെ പോലെയാണ് അവളത് കാത്തുസൂക്ഷിക്കുന്നത്. കിലുക്കാൻ പോയിട്ട് ഒന്നു തൊടാൻ പോലും അവൾ സമ്മതിക്കില്ല. അവസാനം പപ്പയും മമ്മിയും കൂടി ശുപാർശ ചെയ്ത് അതിനെ കുറച്ചു സമയം കിലുക്കാനുള്ള അവകാശം ഞങ്ങൾക്ക് നേടിത്തന്നു- ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം..അതും അവൾടെ മുന്നിൽ വച്ചു മാത്രം..മൂന്നാലു പ്രാവശ്യം കിലുക്കിക്കഴിയുമ്പോഴേക്കും അവളത് പിടിച്ചു മേടിച്ച് തിരിച്ചു വയ്ക്കും.എന്നാലും പോട്ടെ.. ആഗ്രഹം സാധിച്ചല്ലോ..ഞങ്ങൾക്കത് ധാരാളം മതി.
പണ്ടാരപ്പെട്ടി നിറഞ്ഞു കഴിയുമ്പോഴാണ് അടുത്ത ആഘോഷം.മിക്കവാറും രാത്രിയിലായിരിക്കും അതു പൊട്ടിക്കുക. എല്ലാവരും വട്ടത്തിലിക്കും. മമ്മി കത്തി കൊണ്ട് മുറിച്ച് ടിന്നിനെ രണ്ടു കഷ്ണമാക്കും. അപ്പോൾ അതിൽനിന്നും ചില്ലറപ്പൈസ ചിതറി വീഴുന്നതു കാണുമ്പോഴുള്ള ആ സന്തോഷമുണ്ടല്ലോ.. അതനുഭവിച്ചു തന്നെ അറിയണം. ഞങ്ങള് മൂന്നു പേരും കൂടി പൈസകളുടെയൊക്കെ ആകൃതിയും വലിപ്പവുമനുസരിച്ച് തരം തിരിച്ചു വയ്ക്കും. പപ്പയാണ് അതെണ്ണുക. മമ്മി ഒരു കടലാസിൽ കണക്കൊക്കെ എഴുതും. അവസനം എല്ലാം കൂട്ടി, ആകെ എത്ര രൂപയുണ്ടെന്ന് പപ്പ പ്രഖ്യാപിക്കുന്നതോടെ 'പണ്ടാരപ്പെട്ടി പൊട്ടിക്കൽ' ചടങ്ങ് അവസാനിക്കും. ആ പൈസ എങ്ങോട്ടു പോവുന്നൂന്നൊന്നും ഞങ്ങൾ അന്വേഷിച്ചിട്ടില്ല.അപ്പോഴേക്കും മമ്മി അടുത്ത കുട്ടിക്കൂറാടിന്നിനെ പണ്ടാരപ്പെട്ടിയാക്കി ഞങ്ങൾക്കു തന്നിട്ടുണ്ടാവും. പിന്നെ അതു നിറയ്ക്കുന്നതിൽ ബിസിയായ ഞങ്ങൾക്കെവിടാ പൊട്ടിച്ച പെട്ടിയെ പറ്റി അന്വേഷിക്കാൻ നേരം...വലുതായിക്കഴിഞ്ഞപ്പോൾ അവളും അവനും പണ്ടാരപ്പെട്ടിയെ കൈവിട്ടെങ്കിലും ഞാനതിനെ വിട്ടുകളഞ്ഞില്ല. എന്നും എപ്പോഴും എന്റെ കൂടെ ഒരു പണ്ടാരപ്പെട്ടിയുമുണ്ടാകും. ഇപ്പോ പക്ഷെ പൗഡർടിന്നൊന്നുമല്ല .. കടയിൽ നിന്നും മേടിക്കുന്നതാണ്. ഇപ്പോഴുള്ളതിന് കുഞ്ഞുവാട്ടർടാങ്കിന്റെ ഷെയ്പ്പാണ്. ഏതാണ്ട് പകുതിയോളം നിറഞ്ഞിട്ടുണ്ട്.സമീപഭാവിയിൽ തന്നെ മുഴുവൻ നിറഞ്ഞ് 'പണ്ടാരപെട്ടി പൊട്ടിക്കൽ' ചടങ്ങ് ആഘോഷിക്കുന്നതായിരിക്കും.പപ്പയും മമ്മിയും ചേച്ചിയും കുട്ടാപ്പിയൊന്നുമില്ലാതെ;ഞാൻ മാത്രം ഒറ്റയ്ക്കിരുന്ന്..
അടുത്ത ഓർമ്മയുടെ സീനിൽ കാണുന്നത് ഞങ്ങൾ മൂന്നു പേരും സെൻട്രൽ ഹാളിൽ മുട്ടു കുത്തി നിൽക്കുന്നതാണ്.സാധാരണ ക്രിസ്ത്യൻകുടുംബത്തിലൊക്കെയുള്ളതു പോലത്തെ ഭക്തിനിർഭരമായ മുട്ടുകുത്തലൊന്നുമല്ല കേട്ടോ ഇത്. ഒരു തരം ശിക്ഷാനടപടിയാണ്. പപ്പയുടെ ഓരോരോ പരിഷ്കാരങ്ങളേയ്.. ഭക്ഷണം ബാക്കി വയ്ക്കുക,തമ്മിൽ വഴക്കിടുക,സമയത്ത് വീട്ടിൽ കയറാതെ കളിച്ചു നടക്കുക, സ്കൂളിൽ നിന്നും വന്നാൽ കുപ്പായം മാറാതെ തെക്കുവടക്കു നടക്കുക തുടങ്ങി എന്തെല്ലാം ക്രിമിനൽ കുറ്റങ്ങളാണെന്നോ ഞങ്ങളുടെ കേസ്‌ഷീറ്റിൽ ഉണ്ടാവുക.. കേസ്‌ഷീറ്റ് തയാറാക്കുന്നത് മമ്മിയാണ്. ങാ പിന്നെ ഒരു കുറ്റകൃത്യം കൂടിയുണ്ട്.. മമ്മീടെ നോട്ടത്തിൽ ഏറ്റവും നികൃഷ്ടമായ കാര്യം.. അങ്ങോട്ടുമിങ്ങോട്ടും ചീത്ത വിളിക്കുക എന്നുള്ളത്. ആകെപ്പാടെ അറിയുന്നത് പട്ടീ, തെണ്ടീ എന്നീ രണ്ട് തെറികളാണ്. പിന്നെ ചേച്ചി കണ്ടു പിടിച്ച ദുഷ്ടപ്പിശാശേ' എന്ന ഗ്രേഡ് കൂടിയ ചീത്തയും. വെറുതേയിരിക്കുമ്പോൾ ഒരു ടൈംപാസിനു വേണ്ടി ഇതിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു പഠിക്കാംന്നു വച്ചാൽ അപ്പോഴേക്കും മമ്മി കയ്യിൽ കിട്ടിയ സാധനവുമെടുത്ത്-തവിയോ വടിയോ ചൂലോ എന്തെങ്കിലും- സംഹാരരുദ്രയായി ഓടിവരും. വെറുതെ മമ്മിയെ വിഷമിപ്പിക്കണ്ടാന്നു വിചാരിച്ച് ഞങ്ങൾ പുതിയ രണ്ടു തെറികൾ കണ്ടുപിടിച്ചു - കുന്ദലത, ബങ്കാരപ്പ- അതാവുമ്പോ മമ്മിക്കു മനസ്സിലാവില്ലല്ലോ. മുഖമൊക്കെ വക്രിച്ച് സർവ്വവെറുപ്പോടെയും കൂടി പറഞ്ഞാൽ നല്ലൊന്നാന്തരം തെറിയായിക്കോളും.ഞങ്ങൾക്കും സമാധാനം മമ്മിക്കും സമാധാനം.ഇത്തിരി കഴിഞ്ഞപ്പോൾ ഞങ്ങൾടെ സൂത്രം മമ്മിക്കു മനസിലായി. ങാ അപ്പോ പറഞ്ഞു വന്നത് ,ഇമ്മാതിരിയുള്ള കുറ്റകൃത്യങ്ങളൊക്കെ മമ്മി സമയാസമയം പപ്പയുടെ അടുത്തേക്ക് എസ്കലേറ്റ് ചെയ്യും. പപ്പ ഒന്നും പറയില്ല. എല്ലാം മനസിൽ അടുക്കിയടുക്കി വയ്ക്കും. അങ്ങനെ എപ്പോഴെങ്കിലും നാളും മുഹൂർത്തവുമൊക്കെ ഒത്തുവരുമ്പോൾ മൂന്നെണ്ണത്തിനെയും വിളിച്ച് മുട്ടുകുത്തി നിൽക്കാൻ ഓർഡറിടും. അതിപ്പോ ആരു കുറ്റം ചെയ്താലും ഇല്ലെങ്കിലും മൂന്നിനും ഒരേപോലെ ശിക്ഷ കിട്ടും.മുട്ടൊക്കെ കുത്തിനിന്ന് ഒന്നു ലെവലായിക്കഴിയുമ്പോൾ വിചാരണ തുടങ്ങുകയായി.
പപ്പ:"എന്തിനാണ് മുട്ടികുത്തിനിർത്തിയതെന്ന് അറിയാലോ?"
ഞങ്ങൾ: "ങും.."
എന്താ കുറ്റംന്നൊന്നും പപ്പ പ്രത്യേകം പ്രത്യേകം പറയില്ല.ഞങ്ങൾ ഓരോരുത്തരും കഷ്ടപ്പെട്ട് ആലോചിച്ച് അവനവൻ ചെയ്ത കുറ്റങ്ങളൊക്കെ ഓർത്തെടുക്കും. എന്നിട്ട് അതിനാണ് ഇപ്പോ ശിക്ഷ കിട്ടുന്നതെന്ന് സ്വയം അങ്ങു തീരുമാനിക്കും. അതോടെ ആകെ വിഷമവും കുറ്റബോധവും സങ്കടവും. അങ്ങനേ നിന്നു കരയും. കുറച്ചു നേരം ഈ കരച്ചിൽ കണ്ടു നിൽക്കുമ്പോൾ മമ്മീടെ മാതൃഹൃദയം അലിയും.(കംപ്ലീറ്റ് കൊളുത്തിക്കൊടുക്കുന്നതും ഇതേ മമ്മി തന്നെയാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം).മമ്മി ശുപാർശയുമായി പപ്പയുടടുത്തേക്ക്. ഞങ്ങൾ മര്യാദക്കാരായെന്നും ഇനി ഇങ്ങനൊന്നും ചെയ്യുകയില്ലെന്നും ഞങ്ങൾക്കു വേണ്ടി പപ്പയ്ക്ക് ഉറപ്പുകൊടുക്കും. എല്ലാം കേട്ട് ഞങ്ങളെ മൂന്നു പേരെയും ഒന്നു സൂക്ഷിച്ചു നോക്കി പപ്പ അടുത്ത ഓർഡറിടും
" ങാ മൂന്നും ഭക്ഷണം കഴിച്ചിട്ട് പോയിക്കിടന്നുറങ്ങിക്കോ.."
കഴിഞ്ഞു. ശിക്ഷ കഴിഞ്ഞു. മൂന്നു പേരും ഏങ്ങലടിച്ചു കൊണ്ട് ഭക്ഷണം മുഴുവൻ കഴിച്ച് നല്ല കുട്ടികളായി പോയിക്കിടന്നുറങ്ങും.ഇപ്പോൾ ആലോചിക്കുമ്പോൾ നല്ല കോമഡിയാണ്.പപ്പയുടെയും മമ്മിയുടെയു മുന്നിലൂടെ എന്തെല്ലാം പോസിൽ ഇരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നതാ..എന്നിട്ടാണ് മുട്ടുകുത്തി നിർത്തീന്നും പറഞ്ഞ് ഇത്ര നാണക്കേടും സങ്കടോം..
ഇതൊക്കെയാണെങ്കിലും കുട്ടിക്കാലത്തെ ഏറ്റവും സുന്ദരമായ ഓർമ്മ പപ്പയുടെ കയ്യിലെ പൊതിക്കെട്ടാണ്.വൈകുന്നേരം വീട്ടിൽ വന്നു കയറുമ്പോൾ ആരാണോ വതിൽ തുറക്കുന്നത്, അയാൾക്ക് ആ പൊതി കൊടുക്കും. എന്തെങ്കിലും പലഹാരമായിരിക്കും അതിനുള്ളിൽ. കടലയോ കേക്കോ ബിസ്കറ്റോ മുട്ടയപ്പമോ കല്ലുമ്മക്കായ നിറച്ചതോ അങ്ങനെ എന്തെങ്കിലും.സാധാരണ കുട്ടികൾക്കൊക്കെ കളിപ്പാട്ടങ്ങളും കുപ്പായങ്ങളുമൊക്കെ അച്ഛൻമാര് മേടിച്ചു കൊടുക്കുമ്പോൾ പപ്പ ഞങ്ങളെ സ്നേഹിക്കുന്നത് ഭക്ഷണം മേടിച്ചു തന്നാണ്. അതിന്റെ കാര്യത്തിൽ എന്തു പരീക്ഷണം നടത്താനും ഞങ്ങൾ എന്നും റെഡിയായിരുന്നു താനും.അതു പോലെ തന്നെ ടൗണിൽ പോവുമ്പോൾ പപ്പയുടെ വക കിട്ടാറുള്ള ഐസ്‌ക്രീം.കൃത്യം ഐസ്‌ക്രീം പാർലറിനു മുന്നിലെത്തുമ്പോൾ ഞങ്ങളുടെ നടപ്പൊക്കെ സാവധാനത്തിലാവാൻ തുടങ്ങും. കാര്യമൊക്കെ മനസ്സിലായാലും അതു പുറത്തു കാണികാതെ പപ്പ നടക്കും. അവസാനം നിവർത്തിയില്ല്ലാതെ "പപ്പേ ദാഹിക്കുന്നു .ഐസ്‌ക്രീം തിന്നാനുള്ളത്രേം വല്യ ദാഹം" എന്ന് മുഖത്തൊക്കെ ദയനീയഭാവം വരുത്തി ഞങ്ങള് പറയുന്നതു വരെ ഈ നാടകം തുടരും. വലുതായപ്പോൾ ഐസ്ക്രീം ഇന്ത്യൻ കോഫീഹൗസിലെ മട്ടൺ കട്ലേറ്റിനു വഴിമാറി. ഇപ്പോൾ ഓരോ അവധി കഴിഞ്ഞും ബാംഗ്ലൂരേയ്ക്കു ബസ്‌കയറാൻ വരുമ്പോൾ പപ്പയും കൂടെ വരും.ആ ട്രാവൽസിനു തൊട്ടടുത്ത് ഒരു ഇന്ത്യൻ കോഫീ ഹൗസുണ്ട്.അവിടുന്ന് കട്‌ലേറ്റും വാങ്ങി തന്ന് എന്നെ ബസ് കയറ്റിവിട്ട് പപ്പ തിരിച്ചു പോകും. അതു പോലെ തന്നെ ഞങ്ങളൊക്കെ ഇത്രേം വലുതായിട്ടും വൈകുന്നേരത്തെ ആ 'പൊതിസിസ്റ്റ'ത്തിനും ഒരു മാറ്റവും വന്നിട്ടില്ല കേട്ടോ. ഇപ്പോഴും ഞങ്ങളിലൊരാളെങ്കിലും വീട്ടിലുണ്ടെങ്കിൽ കയ്യിലൊരു പലഹാരപ്പൊതിയില്ലാതെ പപ്പ വീട്ടിൽ വന്നു കയറില്ല. അങ്ങു ദൂരേന്ന് പപ്പ വരുന്നതു കാണുമ്പോഴേ മമ്മി കളിയാക്കാൻ തുടങ്ങും.."ഇള്ളാവാവയല്ലേ..ഓടി ചെന്ന് പൊതി മേടിക്ക്" എന്നും പറഞ്ഞ്. ഞങ്ങള് അതൊന്നും മൈൻഡാക്കാറില്ല. എത്ര വലുതായാലും ഞങ്ങളു തന്നെയല്ലേ ആ വീട്ടിലെ കുട്ടികള്..പപ്പയുടെയും മമ്മിയുടെയും ഇള്ളാവാവകള്..പിന്നെന്താ..
Tuesday, September 9, 2008
ഇങ്ങനെയും ഒരവധിക്കാലം..
അവധികാലത്തിന്റെ ഒന്നാം ദിവസം അതിമനോഹരമായി കടന്നു പോയി. അതിരാവിലെ പെരുമഴയത്ത് നനഞ്ഞു കുളിച്ചാണ് വീട്ടിൽ ചെന്നു കയറിയത്. ചൂടുകാപ്പിയും പലഹാരങ്ങളുമൊക്കെ ഫിനിഷ് ചെയ്തതിനു ശേഷം ഒരു മഴക്കാലത്തു ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം തന്നെ ചെയ്തു. അതു തന്നെ-മഴ തകർത്തു പെയ്യുമ്പോൾ അകത്ത് തലവഴി മൂടിപ്പുതച്ചു സുഖസുന്ദരമായി കിടന്നുറങ്ങി.ഇടയ്ക്ക്ക് ഭക്ഷണം കഴിക്കാനും വാചകമടിക്കാനുമായി കുറച്ചു സമയത്തേക്ക് ഉണർന്നതല്ലാതെ ബാക്കി സമയം മുഴുവൻ ഉറക്കം.അതു കൊണ്ടു തന്നെ വേണ്ടാത്തതൊക്കെ ചിന്തിച്ച് മൂഡോഫാകാനുള്ള ഗ്യാപ്പൊന്നും കിട്ടിയില്ല.
രണ്ടാമത്തെ ദിവസം രവിലെ തന്നെ മമ്മി വന്ന് വിളിച്ചുണർത്തി. അടുത്ത വീട്ടിലെ രോഹിണിയേച്ചി പറശ്ശിനി അമ്പലത്തിൽ പോകുന്നുണ്ടത്രേ.. "ഞാനും.. ഞാനും" എന്ന് പറഞ്ഞ് കുപ്പായം മാറാനോടീതാണ്.മമ്മി തടഞ്ഞു നിർത്തി. കുളിച്ചിട്ടെ അമ്പലത്തിൽ പോകാവൂ പോലും. പറശ്ശിനീല് അങ്ങനത്തെ പതിവൊക്കെ എന്നു തുടങ്ങീന്നു ചോദിച്ചപ്പോഴാണ് കഥ മനസിലായത്. രോഹിണിയേച്ചി&പാർട്ടിയുടെ ലക്ഷ്യം പറശ്ശിനി മാത്രമല്ല.ഒത്താൽ ആ വഴിക്കുള്ള മറ്റു ചില അമ്പലങ്ങളിലും ഹാജർ വയ്ക്കണമെന്നുണ്ടത്രേ..ഒറ്റയടിക്ക് എല്ലാ ദൈവങ്ങളെയും കുപ്പീലാക്കാനുള്ള ശ്രമം. ചുമ്മാ മതവികാരം വ്രണപ്പെടുത്തേണ്ട എന്നു കരുതി ഓടിപ്പോയി ഷവറിന്റെ താഴെ തല വച്ച് ഒന്നു നനച്ചെടുത്തു. ബാക്കിയൊക്കെ മഴയത്ത് അങ്ങെത്തുമ്പോഴേക്കും നനഞ്ഞോളും.ആദ്യം ചെന്നെത്തിയത് ഒരു കുഞ്ഞമ്പലത്തിൽ. പറശ്ശിനിമുത്തപ്പനെ പോലെ അത്ര വിശാലമനസ്കനല്ല ഈ അമ്പലത്തിലെ ദൈവം. അതു കൊണ്ട് "എന്നെ കണ്ടാൽ അന്യമതക്കാരിയാണെന്നു തോന്നുമോ" എന്നൊരു ലുക്കോടെ ഞാൻ അമ്പലത്തിന്റെ പുറത്തു വഴിവിളക്ക് പോലെ നിന്നു. ഇത്തിരി കഴിഞ്ഞപ്പോൾ രോഹിണിയേച്ചീടെ പേരക്കുട്ടികളായ അപ്പൂം കുഞ്ഞാണീം അമ്പലത്തിലെ പ്രസാദം കൊണ്ടു തന്നു. അവിലും മലരും ശർക്കരയുമൊക്കെ നെയ്യിൽ വിളയിച്ചത്.എനിക്കു പിന്നെ പണ്ടേ 'പ്രതിഷ്ഠയേതായാലും പ്രസാദം നന്നായാൽ മതി' എന്ന പോളിസിയാണ്. അതു കൊണ്ട് രണ്ടു പ്രാവശ്യം കൂടി അവരെക്കൊണ്ട് പ്രസാദം വാങ്ങിപ്പിച്ചു കഴിച്ച ശേഷം ഞാൻ ആ സ്ഥലം ചുറ്റിക്കാണാനിറങ്ങി.ഗൈഡുകളായി അവരെയും കൂട്ടി. ഒരു പാട് പാടങ്ങളും തോടും പാലവുമൊക്കെയുള്ള പ്രകൃതിരമണീയമായ സ്ഥലം.കുടയൊക്കെ മടക്കി കയ്യിൽ പിടിച്ചിട്ട് നനഞ്ഞു തന്നെ നടന്നു. അതിനൊരു പ്രത്യേക സുഖമാണ്. പിന്നേം ഒന്നുരണ്ടു കുഞ്ഞമ്പലങ്ങളുടെ മുന്നിലും കൂടെ വഴിവിളക്കായി നിന്ന ശേഷം നമ്മടെ പറശ്ശിനിയിലെത്തി. കറക്ട് ഊണിന്റെ സമയം. പിന്നെന്താലോചിക്കാൻ.. ഊണൊക്കെ കഴിച്ച് കുറച്ചു നേരം പുഴയും നോക്കിനിന്ന് പറശ്ശിനിയിൽ നിന്നു മടങ്ങി. ങാ പറയാൻ മറന്നു.. അവിടുത്തെ ചന്തയിൽ നിന്ന് ഒരു കുഞ്ഞു പട്ടിക്കുട്ടിപ്പാവയേയുംവാങ്ങി.മൂഡോഫാകുമ്പോൾ അതിനെപിടിച്ചു ഞെക്കി പോം പോം-ന്നു ഒച്ചയുണ്ടാക്കിപ്പിച്ച് സമാധാനിക്കാലോ.
മൂന്നാംദിവസമായിരുന്നു വയനാട്ടിലേക്കു യാത്ര പുറപ്പെടേണ്ടിയിരുന്നത്.അതിനു മുൻപെ തന്നെ എല്ലാം സെറ്റപ്പാക്കിയിരുന്നു. വയനാട്ടിലും നിലമ്പൂരിലുമുള്ള ബന്ധുജനങ്ങളെയൊക്കെ തേടിപ്പിടിച്ച് വിളിച്ച് പറ്റുന്ന പോലൊക്കെ സ്നേഹിച്ചു- അവസാനം അവരെക്കൊണ്ട് 'കണ്ടിട്ടെത്ര കാലമായെടീ;നിനക്കിങ്ങോട്ടൊക്കെ ഒന്നിറങ്ങിക്കൂടേ' എന്നു ചോദിപ്പിക്കുന്നതു വരെ സംഭാഷണം കൊണ്ടുചെന്നെത്തിച്ചു.അങ്ങനെ എല്ലാം ഓക്കെയായ സ്ഥിതിക്ക് വണ്ടി കേറി അങ്ങു ചെന്നെത്തുകയേ വീണ്ടൂ. പ്ലാൻ ചെയ്ത പോലെ തന്നെ പോകാനുദ്ദേശിച്ച ദിവസം വണ്ടിയൊക്കെ കൃത്യമായി വയനാട്ടിലെത്തി;പക്ഷെ അതില് ഞാനുണ്ടായിരുന്നില്ലാന്നു മാത്രം. മഴ കാരണം വീടിനു പുറത്തേക്കിറങ്ങാൻ വയ്യാത്ത അവസ്ഥ. കാലവർഷം ചതിച്ചു എന്നൊക്കെ പത്രത്തില് വായിച്ചിട്ടുണ്ടായിരുന്നു..ഇതിപ്പം അനുഭവിക്കുകയും ചെയ്തു.രണ്ടു മൂന്നു ദിവസവും കൂടി മഴ തോരുന്നതും കാത്തിരുന്നു. യെവടെ...എന്നോടെന്തോ വൈരാഗ്യം തീർക്കാനെന്ന പോലെ മഴ അങ്ങഴിഞ്ഞാടുകയാണ്. ഇത്രേം കാലം 'ഹായ് മനസ്സിനെ കുളിർപ്പിക്കുന്ന മഴ" എന്നൊക്കെ സാഹിത്യഭാഷയിൽ തട്ടിവിട്ടിരുന്ന ഞാൻ 'ഈ നാട്ടിൽ മഴ നിരോധിക്കണം" എന്നൊക്കെ വിപ്ലവം പറയാൻ തുടങ്ങി.നല്ലൊന്നാന്തരം ഒരവധിക്കാലം ഈ ദുഷ്ടൻ-മഴ കാരണം കുളംതോണ്ടിപ്പോകുന്നത് കണ്ടോണ്ടിരിക്കുമ്പോൾ ആരായാലും ഡിപ്രഷനടിച്ചു പോകും.
കാത്തിരുന്ന് ക്ഷമ നശിച്ചപ്പോൾ പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ബാഗും തൂക്കി നേരെ തിരുവനന്തപുരത്തെത്തി. ചാച്ചന്റെ വീട്ടില്.അങ്ങോട്ടു പോവാൻ പ്രത്യേകിച്ചു കാരണമൊന്നുമില്ല; 'മിഷൻ വയനാട്' ചീറ്റിപ്പോയതിന്റെ ക്ഷീണം എങ്ങനെങ്കിലും തീർക്കണമല്ലോ..ഇതാവുമ്പോ കണ്ണൂരു മുതൽ അങ്ങു തിരുവനന്തപുരം വരെ നീട്ടിവലിച്ചൊരു യാത്ര പോയാൽ അത്രേം ദു:ഖം കുറഞ്ഞു കിട്ടും..അവിടെ ചെന്ന് വീട്ടുകരെപറ്റിയും നമ്മടെ സാമൂഹ്യസാംസ്കാരികനായകരെപറ്റിയുമൊക്കെ അറിയാവുന്ന പരദൂഷണങ്ങളൊക്കെ പങ്കു വച്ചു കഴിഞ്ഞപ്പോൾ തന്നെ ഇത്തിരിയൊരു ആശ്വാസം കിട്ടി .അപ്പോഴാണ് കസിൻകുട്ടിയെ നാഗർക്കോവിലിൽ എഞ്ചിനീയറിങ്ങിനു കൊണ്ടു ചേർക്കാനുള്ള ഒരുക്കപ്പാടുകളൊക്കെ കാണുന്നത്. പിന്നെ ആ വണ്ടീടേ ഒരു സൈഡിൽ ഞാനും കയറിപറ്റി- 'ആന്റിക്കൊരു കൂട്ട്' എന്നൊക്കെ പറഞ്ഞ്. കോളേജിലെത്തി ഒരു അരമണിക്കൂറ് ആ കോളേജുകാരുടെ വീരവാദം കേട്ടിരുന്നപ്പോഴേക്കും ജീവിതം തന്നെ മടുത്തു തുടങ്ങി. അവരില്ലായിരുന്നെങ്കിൽ നമ്മടെ രാജ്യത്തെ ടെക്നോളജിയുടെക്കെ പുക കണ്ടേനേന്നുള്ള മട്ടിലൊക്കെയാണ് തട്ടി വിടുന്നത്. ഇനീം ആ വധം സഹിക്കാൻ പറ്റില്ലാന്നു തോന്നിയപ്പോൾ പതുക്കെ നീനുവിനെയും കൂട്ടി നുഴഞ്ഞ് പുറത്തു ചാടി. അവളും എന്നെപ്പോലെ ബോറടിച്ചു തകർന്നിരിക്കുകയാണ്. ചേച്ചി എഞ്ചിനീയറിംഗ് പഠിക്കാൻ പോകുന്നത് അവളീ വധം സഹിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. ഞങ്ങള് നേരെ കന്യാകുമാരിയിലേക്ക് വിട്ടു. വിവേകാനന്ദപ്പറയിൽ ഒന്നു കയറിയിറങ്ങി തിരിച്ചെത്തി.അതു കൊണ്ട് പ്രത്യേകിച്ചു ഗുണമുണ്ടായില്ല. ഓഫായ മൂഡ് പിന്നെം ഓഫായിതന്നെ തുടർന്നു.
തിരിച്ചു ചാച്ചന്റെ വീട്ടിലെത്തിയിട്ട് പിന്നങ്ങോട്ടു വായനായായിരുന്നു.ആ വീട്ടിലുണ്ടായിരുന്ന മാതൃഭൂമി,മലയാളം, മാധ്യമം തുടങ്ങിയ 'മ' പ്രസിദ്ധീകരണങ്ങളൊക്കെ തപ്പിപ്പിടിച്ചെടുത്തു വായിച്ചു തീർത്തു. വീടിനുള്ളിലെ സ്റ്റോക്ക് തീർന്നപ്പോൾ പതുക്കെ ബേസ്‌മെന്റിലേക്കിറങ്ങി. അവിടെ പഴയ മാഗസിനുകളൊക്കെ കൂട്ടിയിട്ടിട്ടിട്ടുണ്ട്. സ്റ്റെപ്പിറങ്ങുമ്പോൾ മോളിൽ നിന്നൊരു കുഞ്ഞുശബ്ദം .
"ഞാൻ പോയി എടുത്തു തരാം ചേച്ചീ..അവിടെ പാമ്പുണ്ട്"
നോക്കുമ്പോൾ എന്റെ കസിൻകുട്ടനാണ്..മൂന്നാംക്ലാസുകാരൻ നന്ദു.
"അതെന്താ നിന്നെ കണ്ടാൽ പാമ്പു പേടിച്ചോടുമോ" ഞാൻ ചോദിച്ചു. അപ്പോഴാണ് നന്ദുവും അങ്ങനെയൊരു പോസിബിലിറ്റിയെപറ്റി ചിന്തിക്കുന്നത്.
"നമ്മക്കു രണ്ടു പേർക്കൂടെ പോവാം" നന്ദൂന്റെ വക പരിഹാരം വന്നു.
അതു കറക്ട്..രണ്ടു പേരെ കണ്ടാൽ പാമ്പ് എന്തായാലും ജീവനും കൊണ്ടോടിക്കോളും.ഞാൻ അവനെയും കൂട്ടി സ്റ്റെപ്പിറങ്ങി.അവസാനത്തെ സ്റ്റെപ്പിൽ അവനെ കൊണ്ടു നിർത്തിയിട്ട് ഉത്തരവിട്ടു.
"നന്ദു ഇവിടെ നിന്നാൽ മതി. എന്നിട്ട് വല്ല പാമ്പും വരുന്നുണ്ടോന്ന് നോക്ക്. ഞാൻ പോയി മാഗസിനെടുത്തിട്ടു വരാം."
ഞാൻ പോയി മാഗസിൻ കൂമ്പാരത്തിൽ മുങ്ങിതപ്പാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ പിന്നിൽ ഒരനക്കം. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.സ്റ്റെപ്പിൽ നിർത്തിയിട്ടു വന്ന വിദ്വാൻ എന്റെ തൊട്ടു പുറകിൽ നിൽക്കുകയണ്.
"നിന്നോട് ഞാൻ എവിടെ നിൽക്കാനാ പറഞ്ഞത്??" ഞാൻ സ്വരത്തിലൊക്കെ ദേഷ്യം വരുത്തി ചോദിച്ചു.
"അവിടെ.."നന്ദു സ്റ്റെപ്പിലേക്ക് കൈ ചൂണ്ടിക്കാണിച്ചു..
"എന്നിട്ടിപ്പോ നീ എവിടാ നിൽക്കുന്നത്?" ഞാൻ കുറച്ചൂടെ ശബ്ദം കൂട്ടി
"ഇവിടെ.." നന്ദു കൂളായി ഉത്തരം പറഞ്ഞു.
ഇനി എന്തു പറയണംന്ന് പിടികിടാത്തതു കൊണ്ട് ഞാൻ അവനെ ഒന്നു നോക്കിപ്പേടിപ്പിച്ചിട്ട് മാഗസിൻ-പെറുക്കലിലേക്കു തിരിച്ചു പോയി.
"ചേച്ചീ ഒരു ഇൻസെക്ട് വന്ന് ഇവിടൊക്കെ ഹോൾസുണ്ടാക്കി വച്ചിരിക്കുന്നു!" നന്ദു എന്തോ വല്യ കണ്ടുപിടിത്തം നടത്തിയ മട്ടിൽ പറഞ്ഞു.
"ഉണ്ടാക്കട്ടെ;അതിനു നിനക്കെന്താ" എന്തൊരു മലയാളം!! ഇവനെ രഞ്ജിനി ഹരിദാസാണോ മലയാളം പഠിപ്പിച്ചത് എന്നൊക്കെ മനസ്സിലോർത്ത് ഞാൻ കുറച്ചു ദേഷ്യത്തോടെ നന്ദൂന്റെ കണ്ടുപിടിത്തത്തെ അവഗണിച്ചു.
"ചേച്ചീ നോക്ക്..ഇവിടെ ഫുൾ ആ ഹോൾസാണ്!!"
അപ്പോ കാര്യം സീരിയസാണ്.ആ ഇൻസെക്ട് ചില്ലറക്കാരനല്ലല്ലോന്നൊക്കെ വിചാരിച്ച് ഞാൻ എത്തി നോക്കി. ഒന്നു നോക്കീതേയുള്ളൂ..പിന്നെ ചിരി കൺട്രോളു ചെയ്യാൻ പറ്റീല.ആരാണെന്നോ നന്ദൂന്റെ വില്ലൻ ഇൻസ്‌ക്ട്.. നമ്മടെ സ്വന്തം ആള്- കുഴിയാന!!
നന്ദൂന് കുഴിയാനയെ അറിയില്ലേ!! എനിക്ക് ഭയങ്കര അത്‌ഭുതംതോന്നി.കേരളത്തിൽ വളരുന്ന ഒരു കുട്ടി ആദ്യം പരിചയപ്പെടുന്ന ജീവികളാണ് കുഴിയാനയും തുമ്പിയും പൂമ്പാറ്റയുമൊക്കെ.അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഞാൻ അവിടെ പടിഞ്ഞിരുന്ന് അഞ്ചാറു കുഴിയാനകളെ പിടിച്ച് നന്ദൂനേം കൂട്ടി മുകളിലെത്തി.എന്നിട്ട് നല്ല വെളിച്ചത്തിൽ കാണിച്ചു കൊടുത്തു.അപ്പോഴേക്കും കാഴ്ച കാണാൻ നന്ദൂന്റെ നാലഞ്ച് കൂട്ടുകരും കൂടി എത്തി.കുറെ നേരം കുഴിയാനകളെ പ്രദർശിപ്പിച്ച് അതിനെ പറ്റി അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തുകഴിഞ്ഞ് കുഴിയുണ്ടാക്കാൻ വേണ്ടി ചെടിച്ചട്ടിയിൽ മണൽ നിറച്ച് അതിൽ കൊണ്ടിട്ടു. അതിപ്പോ ഹോൾസുണ്ടാക്കുമെന്നും എനിട്ട് അതിൽ താമസിക്കുമെന്നും അതിൽ വീഴുന്ന ഉറുമ്പിനെ കാലുതെറ്റിച്ച് വീഴ്‌ത്തി തിന്നുമെന്നുമൊക്കെ ഒരുപാട് മോഹനവാഗ്‌ദാനങ്ങൾ കൊടുത്തു.പീക്കിരികളൊക്കെ ആകാംക്ഷയോടെ നിൽക്കുകയാണ്.അവരുടെ മുഖത്തെ ഭാവങ്ങളൊക്കെ നോക്കി നിൽക്കുന്നതു തന്നെ നല്ല ടൈംപാസായിരുന്നു.കുറെ കഴിഞ്ഞിട്ടുംകുഴിയാനകൾക്കൊന്നും ഒരനക്കവുമില്ല.എനിക്കും പതുക്കെ ടെൻഷനാവാൻ തുടങ്ങി. കുഴിയാന കുഴിയുണ്ടാക്കിയില്ലെങ്കിൽ പിന്നെ ഞാൻ കൊടുത്ത വാക്കിനെന്തു വില... അതു കാണാതെ പിള്ളേരൊട്ടുപിരിഞ്ഞു പോവില്ല താനും.
"നിങ്ങളൊക്കെ ഇങ്ങനെ നോക്കി നിൽക്കുന്നതു കൊണ്ടാണ് അത് അനങ്ങാത്തത്.പോയിട്ട് നാളെ വന്നു നോക്കൂ..അപ്പോഴേക്കും എല്ലാം റെഡിയായിട്ടുണ്ടാവും"
ഞാൻ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ വേണ്ടി ഒരു കുഞ്ഞു നുണ അടിച്ചു വിട്ടു.എന്റെ വാക്കും വിശ്വ്വസിച്ച് എല്ലാരും പിരിഞ്ഞു പോയി. അവരൊക്കെ പോയിക്കഴിഞ്ഞിട്ടും എനിക്കൊരു സമാധാനവുമില്ല. എങ്ങാനും കുഴിയാന എന്നെ വഞ്ചിച്ചാലോ..കുഴിയൊന്നുമുണ്ടാക്കാതെ നിസ്സഹകരിച്ചാൽ മാനം പോകുനത് എന്റെയാണ്. രാതി ഒരു എട്ടൊൻപതു മണി വരെ കാത്തു. കുഴിയാന മൈൻഡാക്കുന്നില്ല. നന്ദു ഉറങ്ങാൻ പോയ തക്കം നോക്കി ഞാൻ പതുക്കെ പുറത്തേക്കിറങ്ങി.എന്നിട്ട് ചെടിച്ചട്ടിയിലെ മണലിൽ വിരലും കൊണ്ട് അഞ്ച് കുഴി കുഴിച്ചു. ഫൈനൽ-ടച്ചപ്പോക്കെ നടത്തി ഒറിജിനലിലെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് കുഴിയാനക്കുഴിയാക്കി. ആർക്കും കണ്ടു പിടിക്കാൻ പറ്റില്ല. സമാധാനത്തോടെ കിടന്നുറങ്ങി.പിറ്റേന്നു രാവിലെ നന്ദൂന്റെ ആഹ്ലാദാരവങ്ങൾ കേട്ടാണ് ഞാൻ എഴുന്നേറ്റത്. ചില്ലറക്കര്യം വല്ലതുമാണോ നടന്നിരിക്കുന്നത്!!
എന്തായാലും എന്റെ അവധിക്കാലത്തിന്റെ അവസാനത്തെ എപ്പിസോഡായിരുന്നു അത്. അന്നുച്ചയ്ക്ക് ഞാൻ തിരുവനന്തപുരം വിട്ടു. ഐലൻഡ് എക്സ്പ്രസ്സിൽ കയറി ബാംഗ്ലൂരേക്കു തിരിച്ചു വരുമ്പോൾ ഡിപ്രഷന്റെ പൊടി പോലുമുണ്ടായിരുന്നില്ല. അവധിക്കാലത്തിന്റെ മുക്കാൽ ഭാഗവും മഴയിൽ കുതിർന്ന് പോയതിലൊന്നും ഒരു വിഷമവും തോന്നിയില്ല.ഇമ്മിണി കള്ളത്തരം കാണിച്ചാലെന്ത് ആ പീക്കിരീസിന്റെ സന്തോഷം കാണാൻ പറ്റിയല്ലോ. നമ്മടെ ഡ്യൂക്കിലി കുഴിയാനകൾക്ക് വരെ മനുഷ്യരെ ഇത്രയ്ക്ക് സന്തോഷിപ്പിക്കാൻ പറ്റുമെന്ന് സത്യമായും എനിക്കറിയില്ലായിരുന്നു. ഓരോ യാത്രകളും നമ്മളെ ഓരോ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന്‌പറയുന്നത് എത്ര സത്യം.
Friday, August 8, 2008
ഒരു പ്രണയസ്പെഷ്യലിസ്റ്റിന്റെ കേസ്‌ഡയറി..
താജ്മഹലവിടെനിൽക്കട്ടെ; ഞാൻ പറഞ്ഞു വരുന്നത് പ്രണയവും ഞാനുമായുള്ള ആ ഒരു ഇരിപ്പുവശത്തെ പറ്റിയാണ്.പലരും പറയുന്നതു കേട്ടിട്ടുണ്ട്- നോക്കീപ്പം പ്രണയം വന്നു,മിണ്ടീപ്പം പ്രണയം വന്നു, ഓർത്തപ്പം പ്രണയം വന്നു എന്നൊക്കെ.. ചുരുക്കിപ്പറഞ്ഞാൽ ഈ സംഭവത്തിന് അവതരിക്കാൻ അങ്ങനെ പ്രത്യേകിച്ച് കാലോം സമയോം ഒന്നും വേണ്ടാന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യപത്രത്തിൽ നിന്നും ഞാൻ മനസ്സിലാക്കീട്ടുള്ളത്.ആകെമൊത്തംടോട്ടലായി പറയുകയാണെങ്കിൽ മരണം പോലെയാണ് പ്രണയവും.സമയോം കാലോം നോക്കാതെ ആരേം കേറി അറ്റാക്ക് ചെയ്യും.രംഗബോധമില്ലാത്ത കോമാളീസ്. എന്നിട്ടും ബെല്ലും ബ്രേക്കുമില്ലാതെ നടക്കുന്ന എന്നെ ഇതെന്തു കൊണ്ട് മൈൻഡാക്കുന്നില്ല എന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യം തന്നെയാണ്. എന്നാലും വിധിയെ ഞാൻ കുറ്റം പറയില്ല കേട്ടോ.. ഒന്നിലും നായികയാവാൻ പറ്റിയില്ലെങ്കിലും പല പ്രണയങ്ങളുടെയും സംവിധായകയും സ്ക്രിപ്റ്റ്‌റൈറ്ററും അഡ്‌വൈസറി കമ്മിറ്റിയുമൊക്കെയായി പ്രവർത്തിക്കാൻ എനിക്കവസരം കിട്ടിയിട്ടിട്ടുണ്ട്. എന്നു വച്ചാൽ നല്ലൊന്നാന്താരം ഒരു പ്രണയസ്‌പെഷ്യലിസ്റ്റ്.അതിനൊക്കെ എനിക്കെന്തു യോഗ്യത എന്നൊക്കെ ആരോപിക്കുന്നവരോട് എനിക്കൊന്നേ ചോദിക്കാനുള്ളൂ.. ക്യാൻസർ വന്നവരാണോ നമ്മടെ നാട്ടിൽ ക്യാൻസർ സ്പെഷ്യലിസ്റ്റുകളാവുന്നത്? അതു പോലെ തന്നെ ഇതും.എന്റെ ഹോസ്റ്റലിലെ പെൺകുട്ടികളുടെയൊക്കെ പ്രണയപ്രശ്നങ്ങൾ ഞാൻ പുഷ്പം പോലെയാണ് കൈകാര്യം ചെയ്തു കൊടുത്തിരുന്നത്. മിക്കതിന്റെയും പരിഹാരമായി 'കളഞ്ഞിട്ടു പോഡേയ്' എന്നൊക്കെയാണുപദേശിച്ചിരുന്നതെങ്കിലും ഒന്നു രണ്ടു കേസുകൾ വിജയകരമായി ക്ലോസ് ചെയ്യാൻ പറ്റീട്ടുണ്ടുണ്ട് കേട്ടോ. അതു പണ്ട് ചക്ക വീണു മുയൽ ചത്ത പോലെയാണെന്നൊക്കെ അസൂയാലുക്കൾ ഇടയ്ക്കിടയ്ക്ക് സൂചിപ്പിക്കാറുണ്ടെങ്കിലും ആ രണ്ടു കേസുകളും എന്റെ കേസ്‌ഡയറിയിലെ അഭിമാനകരമായ അധ്യായങ്ങളായിട്ടാണ് ഞാൻ കാണുന്നത്.ആ രണ്ടു സംഭവങ്ങളും ഇവിടെ കുറിക്കട്ടെ. ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെട്ടാലോ..
ഞാൻ ആദ്യമായി ഒരു പ്രണയത്തിൽ കേറി ഇടപെട്ടത് ഒരു നട്ടപ്പാതിരയ്ക്കായിരുന്നു. ഹോസ്റ്റലിൽ ബോധം കെട്ടതു പോലെ ഉറങ്ങുന്ന എന്നെ വാതിലിൽ മുട്ടി മുട്ടി ഉണർത്തുകയായിരുനു. അടുത്ത റൂമിലെ പെൺകുട്ടി.ആ കുട്ടീടെ മൊബൈൽ വർക്കു ചെയ്യുന്നില്ലാ പോലും. പാതിരാത്രിയിൽ വിളിച്ചുണർത്തി മൊബൈൽ റിപ്പയർ ചെയ്യാനാവശ്യപ്പെടുന്നവരെ വിളിക്കാൻ പറയാൻ പറ്റിയ ചീത്തയേതാണെന്നാലോചിച്ചാണ് കൊച്ചിന്റെ മുഖത്തേക്കു നോക്കിയത്. അപ്പോഴല്ലേ പിടികിട്ടീത്. സംഭവം ഞാൻ വിചാരിച്ച പോലല്ല; ഭയങ്കര സീരിയസാണ്. ഇതു ശരിയാക്കീലെങ്കിൽ പോയി കെട്ടിത്തൂങ്ങും എന്നൊരു ഭീഷണി കൊച്ചിന്റെ മുഖഭാവത്തിലുണ്ടോ എന്നൊരു സംശയം. വെറുതെ റിസ്കെടുക്കണ്ടാന്നു കരുതി വേഗം അകത്തേയ്ക്ക് വിളിച്ചിരുത്തി മൊബൈൽ മേടിച്ച് തിരിച്ചും മറിച്ചുമൊന്നു നോക്കി- അധികം ചിന്തിച്ചു സമയം കളയാതെ അതു തുറന്ന് ബാറ്ററിയെടുത്ത് ഒന്നു തുടച്ചു വൃത്തിയാക്കി തിരികെ വച്ചു.(എനിക്കാകെപ്പാടെയറിയാവുന്ന മൊബൈൽ റിപ്പയറിംഗ് ടെക്നിക്കാണിത്).മുജ്ജന്മസുകൃതം കൊണ്ടാവണം അതേറ്റു. മൊബൈലിനു ജീവൻ തിരിച്ചു കിട്ടി. അന്ന് ആ കൊച്ച് എന്നെ നന്ദി പറഞ്ഞ് നന്ദി പറഞ്ഞ് കൊന്നില്ലെന്നേയുള്ളൂ. സംഭവമെന്താണെന്നോ.. ആ കൊച്ചും കൊച്ചിന്റെ ബോയ്ഫ്രണ്ടും കൂടി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു പോലും. അതിനിടയ്ക്ക് എന്തോ പറഞ്ഞ് അടിയായി( പ്രേമിക്കുന്നവർ ഇതിനെ സൗന്ദര്യപ്പിണക്കം എന്നേപറയൂ) അപ്പോഴാണ്, സഹികെട്ടിട്ടാവണം ,മൊബൈൽ പണി മുടക്കീത്. അതു താൻ മനപ്പൂർവ്വം ചെയ്താണെന്ന് ബോയ്ഫ്രണ്ട് സംശയിക്കില്ലേ എന്നതായി കൊച്ചിന്റെ ജീവൻമരണപ്രശ്നം പണ്ടിങ്ങനെ പിണങ്ങി ഫോൺ കട്ട് ചെയ്തതിൽ പ്രതിഷേധിച്ച് ബോയ്ഫ്രണ്ട് എന്തോ കടുംകൈ ചെയ്യുംന്നു ഭീഷണിപ്പെടുത്തിയത്രേ (എന്താണെന്നു കൃത്യമായി പറഞ്ഞില്ല; ആത്മഹത്യ ആയിരിക്കുംന്ന് എന്നിലെ ശുഭാപ്തിവിശ്വാസി അങ്ങൂഹിച്ചു) തന്റെ നിരപരാധിത്വം തെളിയിക്കാൻ മൊബൈലിന് വീണ്ടും ജീവൻ വച്ചാലേ പറ്റൂ. അവിടെയാണ് ഞാൻ എന്ന രക്ഷക സീനിൽ വന്നത്. കൊച്ചിന്റെ കദനകഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ഞാൻ ന്യായമായും എനിക്കു തോന്നിയ അഭിപ്രായം പറഞ്ഞു. ഒന്നു ബാറ്ററി ഡൗണായാലോ മൊബൈലിന്റെ റെയ്ഞ്ച് പോയാലോ ഒക്കെ തകർന്നു പോയേക്കാവുന്ന ഒരു പ്രണയം വലിച്ചുനീട്ടി തുടർന്നു കൊണ്ടു പോവേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന്.. "ലവ്-ഈസ്-ലൈക്-ദാറ്റ്" എന്നാണ് ഉത്തരം കിട്ടിയത്. പ്രത്യേകിച്ചൊന്നും മനസ്സിലാകില്ലാന്നുറപ്പുള്ളതു കൊണ്ട് അപ്പറഞ്ഞതിന് ഞാൻ വിശദീകരണമൊന്നും ചോദിച്ചില്ല. ആ കുട്ടി ബോയ്ഫ്രണ്ടിനെ പിന്നേം ഫോൺ ചെയ്ത് ജസ്റ്റ് അറ്റു പോവാൻ തുടങ്ങിയ ആ പ്രണയം പിന്നേം ഒട്ടിച്ചുവച്ചത് ദാ ഈ രണ്ടു കണ്ണു കൊണ്ടും ഞാൻ കണ്ടതാണ്.. ഹോ അന്നെനിക്കു തോന്നിയ ഒരഭിമാനം!! അവർടെ പ്രണയത്തിന്റെ ഹിസ്റ്ററിയിൽ എന്റെ നാമം സുവർണ്ണലിപികളിൽ എഴുതപ്പെട്ടിട്ടുണ്ടാവുമെന്ന് ഉറപ്പ്..
അടുത്ത കേസിൽ ഞാൻ പ്രണയത്തിന്റെ നടുക്കേക്ക് ചാടിവീണതാണ്. സഹികെട്ടിട്ട്. പ്രണയം ദൂരെ നിന്ന് നോക്കിക്കാണാൻ നല്ല കോമഡിയാണെങ്കിലും അതിലെ ചില കാര്യങ്ങളുണ്ട് എനിക്ക് സഹിക്കാൻ പറ്റാത്തതായിട്ട്.അതിലൊന്നാണ് പോസസിവ്‌നെസ്സ്. ഞാൻ കണ്ടിട്ടുള്ള മിക്ക പ്രണയത്തിലും വില്ലനായിട്ടുള്ളത് ഇപ്പറഞ്ഞ സംഭവമാണ്. ആദ്യം സൗഹൃദത്തിൽ തുടങ്ങും. പിന്നെ അതിന്റെ കൂടേ അൽപ്പസ്വൽപ്പം പോസസിവ്‌നെസ്സ് കൂടി വന്നു ചേരും. അവസാനം സൗഹൃദം മൊത്തമായും പോസസീവ്‌നെസ്സിനു വഴിമാറും..പിന്നെ ലാസ്റ്റ് സ്റ്റേജിൽ കംപ്ലീറ്റ് സംശയം. അതോടു കൂടി ആ പ്രണയത്തിന്റെ ഗതി അധോഗതിയായിക്കോളും. എന്റെ കയ്യിൽ കിട്ടുമ്പോൾ മധൂന്റേം നീരജിന്റേം കേസും ഏതാണ്ടീ വഴിക്കായിരുന്നു.
ഒരു ഫ്രണ്ട് മധുവിന്റെ ഫോണെടുത്ത് ചുമ്മാ ഒരു നമ്പറിലേക്ക് മിസ്‌ഡ് കോൾ അടിക്കുന്നു.ആ മിസ്‌ഡ് കോൾ കിട്ടിയ ആൾ (ഒരു ജുവാവ്) അതിന്റെ ഉറവിടം തേടി തിരിച്ചു വിളിയ്ക്കുന്നു. അപ്പോഴേക്കും ഇതിനു കാരണക്കാരനായ ഫ്രണ്ട് രംഗത്തു നിന്നും പോയി കേട്ടോ. മധു ഫോണെടുക്കുന്നു. ഹലോ പറയുന്നു. ഡിം!! എല്ലാം വളരെ പെട്ടെന്നായിരുന്നു. പ്രണയം അവിടെ ആരംഭിച്ചു. പിന്നങ്ങോട്ടു വിളിയായി ഇങ്ങോട്ടു വിളിയായി..ഫുൾടൈം സംസാരം..പ്രണയം കൊടുമ്പിരി കൊണ്ടു. അവസാനം രണ്ടു പേരും തമ്മിൽ കാണാൻ തീരുമാനിക്കുന്നു. വാക്കുകളിലുള്ള സൗന്ദര്യം കാഴ്ചയിലുമുണ്ടോ എന്നറിയണമല്ലോ.. അവിടെ മധു കണ്ടത് ഹിന്ദി സിനിമയിലെ ഏതോ ഒരു ഹീറോയെപ്പോലെ (ക്ഷമി..പേരു ഞാൻ മറന്നു പോയി) ഹാൻഡ്‌സം ആയ നീരജിനെയാണ്.ഏതായലും മധുവിന്റെ സൈഡ് ഓക്കെയായി. നീരജിന്റെ ഭാഗത്തും പ്രശ്നങ്ങളൊന്നുമില്ല. മധുവിന്റെ കണ്ണ് ,മൂക്ക് ,മുടി ഇതിലേന്തോ വഴി അവിടെയും പാസ്‌മാർക്ക് കിട്ടി. പ്രണയം പൂർവധികം ശക്തിയോടെ.. അങ്ങനെ ചുമ്മാ പ്രണയിച്ചു നടന്ന സമയത്താണ് നീരജിന് ഒരു സത്യം മനസിലാവുന്നത്. തന്റെ ഗേൾഫ്രണ്ടിന് ഒരു ജേർണ്ണലിസ്റ്റാവാനുള്ള എല്ലാ വരപ്രസാദവുമുണ്ടെന്ന്. തന്നെ വിട്ടു പോവാൻ തയ്യാറാവാത്ത മധുവിനെ നിർബന്ധിച്ച് അപേക്ഷ അയപ്പിച്ച് അഡ്മിഷൻ മേടിച്ചെടുക്കുന്നു. അങ്ങനെ മധു ഡെൽഹിയിൽ എന്റെ റൂംമേറ്റായി എത്തുന്നു. നീരജ് നാട്ടിലും. ഞാൻ ഈ കേസിൽ ഇടപെടുന്നതു വരെയുള്ള 'കഥ ഇതുവരെ' ആണ് ദാ ഇപോൾ പറഞ്ഞു കഴിഞ്ഞത്.
ഒരു പ്രണയം ഇത്ര അടുത്ത് കാണാൻ എനിക്കൊരു ചാൻസു കിട്ടുന്നത് ആദ്യമായിട്ടായിരുന്നു. എനിക്കു തീരെ മനസിലാവാത്ത പല കാര്യങ്ങളും ആ പ്രണയത്തിലുണ്ടായിരുന്നു. ഉദാഹരണത്തിന് ഐസ്ക്രീം.. രണ്ടു പേരും പ്രോമിസ്‌ചെയ്തിട്ടുണ്ടത്രേ..ഇനി തമ്മിൽ കാണുന്നതു വരെ ഐസ്‌ക്രീം കഴിക്കില്ലാന്ന്. എന്തായാലും ഇങ്ങനത്തെ ഉറച്ച തീരുമാനങ്ങളൊക്കെ എടുക്കാൻ തയ്യാറായ സ്ഥിതിയ്ക്ക് ഐസ്ക്രീമിനു പകരം കുടിയോ വലിയോ ഒക്കെ വേണ്ടാന്നു വയ്ക്കണംന്നായിരുന്നു പ്രോമിസെങ്കിൽ അറ്റ്ലീസ്റ്റ് ആരോഗ്യമെങ്കിലും രക്ഷപെട്ടേനേ എന്ന് ഞാനൊരിക്കൽ സൂചിപ്പിച്ചു. പ്രണയത്തിൽ മദ്യം,സിഗരറ്റ് എന്നിവയെക്കാൾ പ്രാധാന്യം ഐസ്ക്രീമിനുണ്ട് എന്നായിരുന്നു മറുപടി. പിന്നൊന്ന് അവർ തമ്മിൽ വിളിക്കുന്ന പേരായിരുന്നു. നമ്മടെ സിനിമയിൽ ഒക്കെ കാണുന്നതു പോലെ ചക്കരേ പഞ്ചാരേ എന്നൊന്നുമല്ല..കംപ്ലീറ്റ് ഷുഗർഫ്രീയായ പനീർ!! മധൂന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ് പനീർ. അപ്പോ അങ്ങനെ വിളിക്കുമ്പോൾ സ്നേഹം ഇരട്ടിയായി തോന്നുമത്രേ.. (ആ ലോജിക് വച്ചാണെങ്കിൽ ഞാൻ എന്റെ ബോയ്ഫ്രണ്ടിനെ കണ്ണിമാങ്ങാ അച്ചാറേ എന്നു വിളിക്കേണ്ടി വന്നേനേ!!!പ്രേമിക്കാത്തത് എത്ര നന്നായി..)
പതുക്കെ പതുക്കെ പ്രണയത്തിന്റെ ഗതി മാറാൻ തുടങ്ങി. പയ്യന് ഭയങ്കര സംശയം. പിരിയുന്ന സമയത്ത് അവരെടുത്ത ഭീഷ്മപ്രതിജ്ഞകളൊക്കെ മധു പാലിക്കുന്നുണ്ടോ എന്ന്. തിരിച്ചങ്ങോട്ടും സംശയത്തിന് ഒരു ഉറവുമുണ്ടായിരുന്നില്ല കേട്ടോ. ഐസ്ക്രീം കഴിക്കുന്നുണ്ടോ സിനിമ കാണുന്നുണ്ടോ എന്നൊക്കെയുള്ള ചെറിയ ചെറിയ സംശയത്തിൽ തുടങ്ങി വേറേ ഗേൾഫ്രണ്ട്/ബോയ്ഫ്രണ്ട് ഉണ്ടോ എന്നുള്ള വലിയ സംശയങ്ങളായി മാറാൻ തുടങ്ങി. ഫോൺ വിളിച്ചാലെങ്ങാനും അപ്പുറത്ത് എടുത്തില്ലെങ്കിൽ അത് പുതിയ ഗേൾഫ്രണ്ടിന്റെ കൂടെ ആയതു കൊണ്ടാണ് എന്ന് മധു നിഗമനത്തിലെത്തിച്ചേരും. പിന്നെ ഉറക്കം പോവുന്നത് എന്റെയാണ്. രാത്രി മുഴുവൻ കരഞ്ഞുകൊണ്ടിരിക്കുന്ന മധുവിനെ ആശ്വസിപ്പിക്കണമല്ലോ. വല്ലവരുടേയും പ്രണയത്തിനു വേണ്ടി ഞാൻ ഉറക്കം കളയേണ്ട അവസ്ഥ!! നീരജിന്റെ കാര്യമാണെങ്കിൽ അതിലും വല്യ കോമഡി. ഒരു ദിവസം രാത്രി എനിക്കൊരു കോൾ വരുന്നു. നീരജിന്റെയാണ്. മധൂനെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലത്രേ. മധു റിപ്പോർട്ടിംഗിനു പോയിരിക്കുകയാണെനും അതുകൊണ്ടാണ് ഫോൺ എടുക്കാത്തതെന്നുമൊക്കെ ഞാൻ പറഞ്ഞുമനസ്സിലാക്കിക്കാൻ നോക്കി. മധൂന് വേറെ ബോയ്ഫ്രണ്ടുണ്ടെന്ന് നീരജിന് മനസിലായെന്നും അതുകൊണ്ട് സത്യം പറഞ്ഞാൽ മതിയെന്നുമൊക്കെ പറഞ്ഞ് പയ്യൻ സമാധാനം തരുന്നില്ല. അവസാനം സഹികെട്ട് 'ങാ എങ്കിൽ പിന്നെ അങ്ങനെ തന്നെ' എന്നും പറഞ്ഞ് ഞാൻ ഉപസംഹരിക്കാൻ തുടങ്ങുമ്പോഴതാ അപ്പുറത്തു നിന്ന് ഒരു അപശബ്ദം. പയ്യൻ കരയുകയാണ്!! സത്യം പറഞ്ഞാൽ എനിക്കു സഹതാപമല്ല തോന്നിയത്;കൊല്ലാനുള്ള ദേഷ്യമാണ്. ചുമ്മാ കാര്യമില്ലാത്ത കാര്യത്തിനു വേണ്ടി ദുഃഖപുത്രനാവുകയാണ്. ദേഷ്യം വന്നാൽ പിന്നെ എനിക്കു പിന്നെ കണ്ണുകാണില്ല. അതു മുഴുവൻ പറഞ്ഞു തീർത്താലേ സമാധാനം കിട്ടൂ.ഇവിടെയും അതു തന്നെ സംഭവിച്ചു.അന്നേ വരെ കണ്ടിട്ടില്ലാത്ത ആ പയ്യനെ ഞാനൊരു പത്തു-പതിനഞ്ചു മിനിട്ടു നേരം നിർത്താതെ ചീത്തപറഞ്ഞു.എന്തൊക്കെ പറഞ്ഞു എന്നെനിക്കോർമ്മയില്ല.എന്തെങ്കിലും സംശയമുണ്ടെങ്കിൽ രണ്ടു പേരും തമ്മിൽ സംസാരിച്ച് തീർക്കണമെന്നും, ഇനീപ്പോ അതിനു പറ്റുന്നില്ലെങ്കിൽ അവിടുത്തെ പണി ഉപേക്ഷിച്ച് നീരജ് ഡെൽഹിക്കു വരണമെന്നും എന്നിട്ടും സംശയം ബാക്കി നിൽക്കുകയാണെങ്കിൽ പ്രേമമൊക്കെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടേലിട്ടിട്ട് രണ്ടും രണ്ടു വഴിക്ക് പിരിഞ്ഞു പോണംന്നുമൊക്കെ ഞാൻ അതിനിടയ്ക്കു പറഞ്ഞു തീർത്തു.
ചെറിയൊരു പേടിയോടാണ് അന്നുറങ്ങിയത്. ഈ പ്രേമിക്കുന്നവര് എന്ററിവിൽ ഭയങ്കര ലോലഹൃദയരാണ്. അവർടെ പ്രേമത്തിന്റെ 'ആൽമാർത്താത' ചോദ്യം ചെയ്യപ്പെടുന്നതൊന്നും സഹിക്കില്ല. പിന്നൊന്നൂടിയുണ്ട്. എത്ര പിണങ്ങിയിരിക്കുകയാണെങ്കിലും ഒരാളെ വഴക്കു പറഞ്ഞാൽ അതു മറ്റെയാളും കൂടി ഏറ്റു പിടിച്ച് ആകെ അലമ്പാക്കിക്കൊളും. ഇവിടേം അതു തന്നെ സംഭവിക്കുംന്നാണ് ഞാൻ വിചാരിച്ചത്. രാവിലെ മധൂന്റെ വക ഒരു കരച്ചിൽയജ്ഞം നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഉറക്കമുണർന്നത്. നോക്കുമ്പോൾ ആ കുട്ടി ഭയങ്കര ഹാപ്പി. രണ്ടു പേരും കൂടി കുറെ നേരം സംസാരിച്ചുവത്രേ.അവസാനം നീരജ് ജോലി വിട്ട് ഡെൽഹിയിൽ എന്തോ ഒരു കോഴ്സിനു ചേരാനും ഒന്നു രണ്ടു കൊല്ലം കഴിയുമ്പോൾ രണ്ടു പേരും നാട്ടിൽ പോയി വീട്ടുകാരുടെ കൂടെ താമസിക്കാനും ഒക്കെ തീരുമാനമായി. രണ്ടു മൂന്നു വർഷമായി ആലോചിച്ചിട്ടു കിട്ടാത്ത പ്ലാൻ ആണ് ആ പതിഞ്ചു മിനിട്ടുനേരത്തെ എന്റെ പ്രകടനം കൊണ്ട് ഒറ്റയടിക്ക് ശരിയായത്.
മേൽപ്പറഞ്ഞ രണ്ടു കേസുകളുടെയും ലേറ്റസ്റ്റ് സ്റ്റാറ്റസ് എനികറിയില്ല. ഞാൻ അതന്വേഷിച്ചിട്ടുമില്ല. നമ്മടെ പണി കഴിഞ്ഞു,ഇനീപ്പം അവരായി അവരുടെ പാടായി. അല്ലെങ്കിലും ഏറ്റെടുത്തു വിജയിപ്പിച്ച കേസുകൾടെയൊക്കെ പുറകേ നടക്കാൻ ഇവിടാർക്കാ സമയം?. എന്റെ സേവനം ആവശ്യമുള്ളവർ ഇനിയും ഈ സമൂഹത്തിൽ ഒരുപാടുണ്ടെന്ന് എന്റെ മനസു പറയുന്നു. അങ്ങനെയുള്ളവർക്കായി ഒരു ആശ്രമം കെട്ടിപ്പൊക്കി അവടുത്തെ അമ്മ/ദേവിയായി സ്വയം അവരോധിച്ചാലോ എന്നും ഒരാലോചനയുണ്ട്. ഈസ്റ്റ്‌കോസ്റ്റ് വിജയൻ ലൈനിൽ പറഞ്ഞാൽ..പ്രണയിക്കുന്നവർക്കായ്, പ്രണയിക്കാൻ തുടങ്ങുന്നവർക്കായ്..പ്രണയിച്ചു ബോറടിച്ചവർക്കായ്....
Friday, July 25, 2008
എനിക്കൊന്നും പറ്റീല്ലാ...
Sunday, July 6, 2008
ചില ഭാഷാപ്രേമികള്‍...
ഈ ലിസ്റ്റില്‍ ആദ്യത്തേത് ലളിതാന്റിയാണ്. കര്‍ണ്ണാടകയിലെ ഏതോ നാട്ടില്‍ പച്ചവെള്ളം പോലെ തുളുവും കന്നഡയും പറഞ്ഞ് വളര്‍ന്ന ലളിതാന്റിയെ എന്റെ ഒരു ബന്ധു കല്യാണം കഴിച്ച് ഞങ്ങള്‍ടെ കുടുംബത്തിലേക്കു കൊണ്ടുവന്നതാണ്. ജനിച്ചു വളര്‍ന്ന ടൗണില്‍ നിന്നും പരിഷ്കാരം തൊട്ടുതീണ്ടാത്ത ആ മലയോരഗ്രാമത്തിലേക്കുള്ള പറിച്ചുനടല്‍ ആര്‍ക്കായാലും വല്യ ബുദ്ധിമുട്ടുണ്ടാക്കും.പക്ഷെ ലളിതാന്റി ഈസിയായി അഡ്ജസ്റ്റ് ചെയ്തു. ഒന്നൊഴികെ..മലയാള ഭാഷ.. അതുമാത്രം എത്ര ശ്രമിച്ചിട്ടും വഴങ്ങിയില്ല. പിന്നെ അതിനെ വരുതിയിലാക്കാനുള്ള കഠിനശ്രമമായിരുന്നു. നാവെടുത്താല്‍ മലയാളമേ പറയൂ. എത്ര പൊട്ടതെറ്റാണെങ്കിലും. "വേണ്ട ലളിതേ, അറിയാവുന്ന ഭാഷ പറഞ്ഞാല്‍ മതി,ഞങ്ങള്‍ മനസ്സിലാക്കിയെടുത്തോളാം" എന്നൊക്കെ വീട്ടുകാര് ഓഫര്‍ ചെയ്തതാണ്. അത് ആന്റിയോടുള സ്നേഹം കൊണ്ടല്ല, മറിച്ച് ആന്റി പറയുന്ന വിഡ്ഢിത്തങ്ങള്‍ക്ക് നാട്ടുകാരുടെ മുന്നില്‍ സമാധാനം പറയേണ്ടത് അവരാണല്ലോ എന്നോര്‍ത്തിട്ടാണ്.കൊടുക്കുക, വാങ്ങുക, പോവുക, വരിക, ഇല്ല, ഉണ്ട് തുടങ്ങിയ മര്‍മ്മപ്രധാനമായ പലവാക്കുകളും അനവസത്തില്‍ തെറ്റിയുപയോഗിക്കപ്പെട്ടു പോകും. ചില്ലറ പിണക്കം മുതല്‍ നാട്ടുകാര് തമ്മില്‍ തല്ലിക്കൊല്ലാനുള്ള വക വരെ ഈ തെറ്റില്‍ നിന്നു സംഭവിച്ചേക്കാം. അതാണ് പ്രധാന കാരണം.പക്ഷെ ലളിതാന്റി വഴങ്ങിയില്ല.. തന്റെ മലയാളഭാഷാപരിശീലനം പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നു.
അങ്ങനെ ഒരു ദിവസം ആന്റി എങ്ങോട്ടോ പോവാന്‍ വേണ്ടി ബസില്‍ കയറിയതാണ്. ഒരു സ്ത്രീ സീറ്റില്‍ ഒരു സഞ്ചിയും വച്ച് വിശാലമായിട്ടിരിക്കുന്നു. ഒന്ന് നീങ്ങിയിരുന്നാല്‍ ആന്റിയ്ക്കും കൂടി അവിടെ സുഖമായിട്ടിരിക്കാം. ആന്റി അടുത്തു ചെന്നിട്ടും ആ സ്ത്രീയ്ക്ക് ഒരനക്കവുമില്ല. നീങ്ങിയിരിക്കാന്‍ ആംഗ്യം കാണിച്ചു. നോ രക്ഷ. അപ്പോള്‍ എല്ലാരും ചെയ്യുന്നതു പോലെ ആന്റി കണ്ടക്ടറിന്റെ സഹായം തേടി. നല്ല ഉറക്കെ തന്നെ.പച്ചമലയാളത്തില്‍..
" നോക്കൂ ഈ അമ്മച്ചിയോടു ചന്തി മാറ്റി വയ്ക്കാന്‍ പറയൂ.. "
പിന്നെന്താണ് സംഭവിച്ചതെന്നതിനെ പറ്റി കുടുംബത്ത് പല അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്തായാലും താന്‍ പറഞ്ഞ മലയാളം ശരി തന്നെയാണെന്നാണ് ആന്റി ഇപ്പോഴും വിശ്വസിക്കുന്നത്. ഒന്നാലോചിച്ചാല്‍ ആന്റി പറഞ്ഞ മലയാളത്തിനെന്താ കുഴപ്പം?
അടുത്ത ഭാഷാപ്രേമിയെ കണ്ടുമുട്ടിയത് ഒരു ട്രെയിന്‍ യാത്രയിലാണ്. നാട്ടിലേക്കു പോവാനായി ഡെല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കയറിയതാണ് ഞനും ചേച്ചിയും എന്റെ കൂട്ടുകാരി കുരുട്ടും. ഞങ്ങള്‍ടെ അടുത്ത സീറ്റില്‍ ഒരു ചേച്ചിയും ചേട്ടനും ഉണ്ട്. പിന്നെ അവര്‍ടെ വകയായി എല്ലാ സീറ്റിന്റെയും അടിയില്‍ ബാഗുകളും കെട്ടുകളും.വെക്കേഷന്‍ തുടങ്ങിയാലുള്ള സ്ഥിരം കാഴചയാണ്. കുടുംബമായി പോകുന്നവര്‍ടെയൊക്കെ വകയായി നിറയെ കെട്ടുകളും ഭാണ്ഡങ്ങളുമായിരിക്കും. നമ്മളെപോലുള്ള ഒറ്റത്തടിക്കാരുടെ സ്ഥലം കൂടി അവര് സ്വന്തമാക്കും. അവസാനം താഴെയെങ്ങും വയ്ക്കാന്‍ സ്ഥലമില്ലാത്തതു കൊണ്ട് നമ്മടെ ബാഗും ബര്‍ത്തില്‍ തന്നെ സ്ഥാപിക്കേണ്ടി വരും.ഇവിടേം സ്ഥിതി അതു തന്നെ. ബാഗിനെം കൂടി ബര്‍ത്തിലേക്കു വലിച്ചു കയറ്റാന്‍ തോന്നാത്തതു കൊണ്ട് ഞങ്ങള്‍ നിലത്തു പടിഞ്ഞിരുന്ന് അതിനു വേണ്ടി സ്ഥലമുണ്ടാക്കുകയണ്. തൊട്ടടുത്ത സീറ്റില്‍ ഒരു സര്‍ദാര്‍ജി ഫാമിലി -അച്ഛനും അമ്മയും പിന്നെ ഞങ്ങള്‍ടെ പ്രായത്തിലൊരു മോനും- ഇരുന്ന് വര്‍ത്തമാനം പറയുന്നുണ്ട്. ബാഗുകളൊക്കെ അവിടിവിടെ കുത്തിത്തിരുകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു ടൈംപാസിനു വേണ്ടി ഞങ്ങള്‍ അവരെ പറ്റി ചുമ്മാ ഓരോ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ തുടങ്ങി. നല്ല പച്ചമലയാളത്തില്‍. അതാവുമ്പോ കേട്ടാലും അവര്‍ക്കു മനസ്സിലാവില്ലല്ലോ.. ആ സര്‍ദാര്‍ജി പയ്യനെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നും, സൗന്ദര്യം വച്ചു നോക്കിയാല്‍ കൂടെയുള്ളവര്‍ അവര്‍ടെ അച്ഛനും അമ്മയുമാകാന്‍ ഒരു വഴിയുമില്ലെന്നുമൊക്കെ ഞങ്ങള്‍ കാര്യകാരണസഹിതം നിഗമനത്തിലെത്തി. പിന്നെ അവര് ടര്‍ബന്‍ ഫിറ്റ് ചെയ്യുന്നതെങ്ങനെയായിരിക്കും എന്നതിനെ പറ്റിയായി ചര്‍ച്ച. മൂന്നുപേരും അവരവരുടെ വാദഗതികളൊക്കെ അവതരിപ്പിച്ചു. അപ്പോഴാണ് ഒരു ശബ്ദം..
"മാറൂ ഞാന്‍ സഹായിക്കാം.."
മൂന്നുപേരും ഞെട്ടി എഴുന്നേറ്റു പോയി. ഞെട്ടാന്‍ കാരണമുണ്ട്. ആ സര്‍ദാര്‍ജി പയ്യനാണ് ഒന്നാന്തരം മലയാളത്തില്‍ സംസാരിച്ചത്. അയാള്‍ വേഗം ഭാണ്ടക്കെട്ടുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും നീക്കി ഞങ്ങള്‍ടെ ബാഗുകളും കൂടി അവിടെ തള്ളിക്കേറ്റി. എന്നിട്ടും ഞങ്ങള്‍ ഒന്നും പറയാതെ അസ്ത്രപ്രജ്ഞരായി നില്‍ക്കുകയാണ്. അയാളെപറ്റി പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സില്‍ ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കുകയായിരുന്നു മൂന്നുപേരും. എന്തേലും വേണ്ടാത്തതു പറഞ്ഞോന്നറിയില്ലല്ലോ.. എതായാലും ആ ട്രെയിന്‍ യാത്രയില്‍ ഞങ്ങള് നല്ല കമ്പനിയായിരുന്നു. അയാളുടെ അമ്മ കേരളത്തില്‍ ടീച്ചറാണു പോലും.അമ്മയെ കാണാന്‍ വന്നു വന്ന് മകന്‍ മലയാളം പഠിച്ചതാണ്. നല്ല ഒഴുക്കോടെ ഒരു തെറ്റുമില്ലാതെ ശുദ്ധമലയാളം. എന്തായാലും ദൈവത്തിന്റെ ഓരോ ചതികള്‍..അല്ലാതെന്തു പറയാന്‍..
ആത്മപ്രശംസയാണെന്നു വിചാരിക്കരുത്. മൂന്നാമത്തെ ഭാഷാപ്രേമി ഞാന്‍ തന്നെയാണ്. പഠിച്ചു മിടുക്കിയായ ഭാഷ ഹരിയാന്‍വിയും. എന്റെ ഒരു കൂട്ടുകാരി സോനുവിന്റെ വീട് ഹരിയാനയിലെ കുരുക്ഷേത്രയിലാണ്. അങ്ങനെയാണ് ഈ ഹരിയാന്‍വി പ്രേമം ഉടലെടുത്തത്. സോനൂനെ ഗുരുവായി സ്വീകരിച്ച് ഭയങ്കര പഠനം. ഒരു ദിവസത്തിനപ്പുറം പഠനം മുന്നോട്ടു പോയില്ല. അപ്പോഴേക്കും ഞാന്‍ പഠിച്ചുകഴിഞ്ഞതു കൊണ്ടാണു കേട്ടോ. ആ ഒറ്റ ദിവസം കൊണ്ടു തന്നെ ഹരിയാന്‍വി പറയാനുള്ള ടെക്നിക്ക് എനിക്കു പിടികിട്ടി. സംഭവം നമ്മടെ ഹിന്ദി തന്നെ. പക്ഷെ ബഹുമാനസ്വരങ്ങളൊന്നും പാടില്ല. പിന്നെ നല്ല സ്പീഡില്‍ ഉറക്കെ പറയുകയും വേണം. ഹിന്ദിവാക്കുകള്‍ മര്യാദയ്ക്കു പറയാതെ അവിടേം ഇവിടെമൊക്കെ ഒന്നു ചുരുക്കി പറഞ്ഞാല്‍ മതി. ഒരു കാര്യം കൂടി..പറയുന്നതു നല്ല ദേഷ്യത്തില്‍ വേണം... ആരെങ്കിലും കേട്ടാല്‍ കണ്ണുപൊട്ടുന്ന ചീത്ത പറയുകയാണെന്നേ തോന്നാവൂ...ആയി..ഹരിയാന്‍വിയായി. ഈ പാണ്ഡിത്യവും കൊണ്ടാണ് ഞാന്‍ കുരുക്ഷേത്രയില്‍ സോനൂന്റെ വീട്ടില്‍ പോയത്. കൂടെ കുരുട്ടുമുണ്ട്.
അവിടെ നിറയെ നമ്മടെ മഹാഭാരതയുദ്ധത്തില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളാണ്. എല്ലാം കണ്ടുകണ്ട് പാഞ്ചാലി മുടി കഴുകിയ കിണറ്റിലെത്തി. ദുശ്ശാസനന്റെ ചോരേം കൊണ്ട് മുടികെട്ടിക്കഴിഞ്ഞ് അതു കഴുകിക്കളഞ്ഞില്ലേ..ആ കിണര്‍ തന്നെ. ഒരു കുഴിയിലാണ് കിണര്‍.. ഇടുങ്ങിയ വഴിയിലൂടെ കുഴിയിലിറങ്ങിയാല്‍ അതിനുള്ളില്‍ ഒരു ചെറിയ കിണര്‍. സോനു കുറെ ദൂരെ വിശ്രമിക്കുകയാണ്. പണ്ടത്തെ രാജകുമാരിമാരുടെയൊക്കെ ഒരു സ്വഭാവം വച്ചാണെങ്കില്‍ ഇത്രേം ദൂരമൊന്നും പാഞ്ചാലി വന്നു മുടി കഴുകാന്‍ സാധ്യതയില്ല.നമ്മടെ പുരാണസീരിയലുകളില്‍ തന്നെ കണ്ടിട്ടില്ലേ..ഒന്നനങ്ങുന്നതിനു പോലും അവര്‍ക്ക് പരിചാരികമാര്‍ വേണം. അങ്ങനെയുള്ള ഒരാള്‍ മുടികഴുകാന്‍ വേണ്ടി ഇവിടെ വന്നൂന്നു പറഞ്ഞാല്‍.. ആ കിണര്‍ ഞങ്ങള്‍ വിശദമായി തന്നെ കണ്ടിരിക്കേണ്ടതാണ്. ഞാനും കുരുട്ടും പതുക്കെ കുഴിയിലേക്കിറങ്ങി.പെട്ടെന്നു മുകളില്‍ നിന്ന് ആരോ ബഹളം വച്ചു കൊണ്ട് ഓടി വരുന്ന ശബ്ദം.അവിടുത്തെ തൂപ്പുകാരിയാണ്. ഞങ്ങളെ നോക്കി വഴക്കു പറയുന്നതു പോലെ എന്തൊക്കെയോ പറയുന്നുണ്ട്. ഞങ്ങള്‍ക്ക് പേടിയൊന്നും തോന്നിയില്ല. ഹരിയാന്‍വി ഭാഷേടെ ഒരു ലക്ഷണം വച്ചു നോക്കിയാല്‍ അവര് സമാധാനപരമായി ഞങ്ങള്‍ക്കെന്തൊക്കെയോ പറഞ്ഞു തരാന്‍ ശ്രമിക്കുകയാണ്. അതെന്താണെന്നു മനസ്സിലാക്കിയെടുക്കാന്‍ വേണ്ടി ഞങ്ങള് മുകളിലെക്കും നോക്കി കാതു കൂര്‍പ്പിച്ചു നിന്നു. ഞങ്ങളിങ്ങനെ മിഴുങ്ങസ്യാ എന്നു നില്‍ക്കുന്നതു കണ്ടിട്ടാവണം അവര് കണ്ണൊക്കെ തുറിപ്പിച്ച് ഞങ്ങളെ നോക്കി കയ്യിലുള്ള വടി വീശി അടിക്കുന്നതു പോലെ ആംഗ്യം കാണിച്ചു. ആ ആംഗ്യഭഷയ്ക്ക് ഹരിയാനേലും കേരളത്തിലുമൊക്കെ ഒരേ അര്‍ത്ഥമാണ്. ഇനീം അവിടെ നിന്നാല്‍ അടിപൊട്ടും എന്ന്. അപ്പോഴാണ് അവരത്രേം നേരോം ഞങ്ങളെ ശരിക്കും വഴക്കുപറയുകയായിരുന്നൂന്ന് മനസ്സിലായത്.സോനു ഓടി വന്ന് മാപ്പു പറഞ്ഞതുകൊണ്ട് അടികിട്ടാതെ അവിടുന്നു രക്ഷപെട്ടു. ആ കുഴി ഒരു പുണ്യസ്ഥലമാണത്രേ..ഞങ്ങളെപോലുള്ള അലവലാതികള്‍ക്ക് അവിടെ ഇറങ്ങാന്‍ അനുവാദമില്ലാന്ന്. എന്തായാലും ആ സംഭവത്തോടെ ഒരു കാര്യം കൂടി പഠിച്ചു.സാധാരണ ഹരിയാന്‍വിയും ദേഷ്യത്തിലുള്ള ഹരിയാന്‍വിയും തമ്മിലുള്ള വ്യത്യാസം. രണ്ടാമത്തേതില്‍ പറയുന്ന ആളിന്റെ കയ്യില്‍ ഒരു വടിയും കൂടിയുണ്ടാകും. ബാക്കിയൊക്കെ സേം സേം..
Tuesday, June 3, 2008
എന്റെ ദൈവവും ദേവാലയവും...
ഹിന്ദു-മുസ്ലീം മെജോറിറ്റി ഉള്ള സ്ഥലത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്.അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലുമൊക്കെ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അക്കാലത്തെ ഏറ്റവും വലിയ പേടിസ്വപ്നം പള്ളിയില്‍ പോക്കായിരുന്നു.മിനിമം ഒരു മണിക്കൂര്‍ നേരം , പ്രാര്‍ത്ഥിച്ച കാര്യം തന്നെ തന്നെം പിന്നേം പറഞ്ഞുകൊണ്ടിരിക്കും. പറയുന്ന എനിക്കു തന്നെ ബോറടിക്കും..പിന്നല്ലേ ഇതിങ്ങനെ കേട്ടുകൊണ്ടിരിക്കുന്ന ദൈവത്തിന്.. പ്രാര്‍ത്ഥന നമ്മുടെ മനസിലുണ്ടെങ്കില്‍ അതു ദൈവത്തിനു മനസ്സിലാവില്ലേ.. അതിങ്ങനെ വീണ്ടും വീണ്ടും അലറിക്കൂവി പറഞ്ഞാല്‍ മാത്രമേ ദൈവം പരിഗണിക്കുകയുള്ളോ...ഇങ്ങനെ പല ചോദ്യങ്ങളും വേദപാഠം ക്ലാസ്സില്‍ വച്ചു ക്ലിയര്‍ ചെയ്യാന്‍ നോക്കി. അതിനെല്ലാം 'അരിയെത്ര.പയറഞ്ഞാഴി പോലുള്ള' ഉത്തരങ്ങളാണ് കിട്ടിയത്. ക്രിസ്തു ഇങ്ങനെ പറഞ്ഞിട്ടുണ്ട്,ബൈബിളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ. അതു മാത്രമല്ല പള്ളിയുടെ പല രീതികളും ഒരു ദേവാലയത്തിന് യോജിച്ചതാണെന്ന് എനിക്കു തോന്നിയിരുന്നില്ല. ക്രിസ്തുവാണ് യഥാര്‍ത്ഥ ദൈവമെങ്കില്‍ അങ്ങാട്ടേയ്ക്കെത്താന്‍ ഇത്തരത്തിലുള്ള ഇടനിലക്കാര്‍ ആവശ്യമാണോ എന്നൊരു വലിയ ചോദ്യത്തോടെയാണ് വേദപാഠപഠനം അവസാനിച്ചത്.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മതത്തിലും ഈ ഇടനിലക്കാരുണ്ടെന്നു പിന്നീട് മനസ്സിലായി.
ഈ മതങ്ങളൊക്കെ ചുമ്മാതാണ്, ശരിക്കും ദൈവം ആരാണന്ന് ആര്‍ക്കും അറിയില്ല എന്നൊക്കെ പതുക്കെ പതുക്കെ തോന്നിതുടങ്ങി.മതത്തെ പറ്റി എറ്റവും തൃപ്തികരമായ ഒരുത്തരം കിട്ടിയത് ഇതാണ്- മതം എന്നാല്‍ അഭിപ്രായമാണ്. അതായത് ദൈവം ഇങ്ങനെയൊക്കെയായിരിക്കാം എന്നുള്ള അഭിപ്രായം.ഉറപ്പൊന്നുമില്ല. എതാണ് കുരുടന്‍ ആനയെ കണ്ടതു പോലെയാണ് ഓരോ മതക്കാരും ദൈവത്തെ വര്‍ണ്ണിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു മതത്തിനു വേണ്ടിയും രക്തം തിളപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. ശരിയോ തെറ്റോ എന്നറിയാത്ത ഒരു കാര്യത്തിനു വേണ്ടി എന്റെ എനര്‍ജി എന്തിനു കളയണം.. പത്തു പേര്‍ എന്റെ ചുറ്റുമിരുന്ന് പതിനഞ്ചു തരത്തില്‍ ദൈവത്തെ വ്യാഖ്യാനിച്ചാലും എന്നെ അതു ബാധിക്കില്ല.നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..അതു തന്നെ..
അങ്ങനെ മതങ്ങള്‍ടെ കാര്യത്തില്‍ ഒരു തീരുമാനമായി.ഇനി എനിക്കൊരു ദൈവത്തെ വേണം.ദൈവമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ട്. ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊരു ദൈവത്തിനെ വേണം. അതെന്റെ ആവശ്യമാണ്. ഞാനെന്തെങ്കിലും തെറ്റു ചെയ്യുമ്പോള്‍ ;ഒക്കെ നീ കാരണമാണ്; എന്നു കുറ്റപ്പെടുത്താന്‍, ഏതെങ്കിലും പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ ഓടിവന്നു സഹായിക്കാന്‍ എന്നുവേണ്ട എനിക്കു വേണ്ടി മാത്രം നിലകൊള്ളുന്ന അമാനുഷികശക്തിയുള്ള ഒരു ദൈവം.അതിനങ്ങനെ രൂപമോ ഭാവമോ ഒന്നും വേണ്ട. മഥുരയിലെ അമ്പലത്തിലാണെന്നു തോന്നുന്നു, കൃഷ്ണന്റെ വിഗ്രഹം വല്ലപ്പോഴുമൊക്കെയേ ഭക്തര്‍ക്കായി തുറന്നു കൊടുക്കൂ. അതിലെ ആഭരണങ്ങള്‍ ആരെങ്കിലും മോഷ്ടിച്ചു കൊണ്ടു പോവുംന്ന് പേടിയാണത്രേ. അങ്ങനെ മനുഷ്യനെ പേടിച്ച് ഒളിച്ചിരിക്കേണ്ട ഗതികേട് എന്റെ ദൈവത്തിനില്ല. തിരുപ്പതീലെ കഥ മറ്റൊന്നാണ്. സ്വന്തമായി എത്ര സ്വത്തുവകകളുണ്ടെന്ന് ദൈവത്തിന് യാതൊരു പിടിയുമില്ല. ദാരിദ്ര്യം മാറ്റിത്തരണംന്നു അപേക്ഷിക്കാന്‍ വേണ്ടിയൊക്കെ ഭക്തരെത്തുന്ന സ്ഥലമാണതെന്നോര്‍ക്കണം. എന്റെ ദൈവത്തിന് ഇത്തരം ആശയക്കുഴപ്പങ്ങളൊന്നുമില്ല.തൊണ്ട പൊട്ടി പ്രാര്‍ത്ഥിച്ചാല്‍ മാതമേ ചെവി കെള്‍ക്കൂ എന്ന കുറവും എന്റെ ദൈവത്തിനില്ല. ദൈവത്തിനു വേണ്ടിയുണ്ടാക്കിയ so-called ആരാധനാലയങ്ങളിലുള്ള ഹാജര്‍ പരിശോധിച്ച് എന്നെ വിധിക്കുന്ന ഒരാളല്ല ഈ ദൈവം. ഇന്ന ദിവസം ഞാന്‍ ചിക്കന്‍ കഴിച്ചു, അടുത്ത ദിവസം ഞാന്‍ പച്ചക്കറിയെ കഴിച്ചുള്ളൂ അല്ലെങ്കില്‍ അതിന്റടുത്ത ദിവസം ഞാന്‍ പട്ടിണി കിടന്നു-ഇതൊന്നും എന്റെ ദൈവത്തിനു വിഷയമല്ല. ഞാനെന്തു കുപ്പായമാണിട്ടത് എന്നു നോക്കി എനിക്കു തരുന്ന അനുഗ്രഹങ്ങളില്‍ ഈ ദൈവം ഒരു കുറവും വരുത്തില്ല. അപ്പപ്പോള്‍ വായില്‍ വരുന്ന ദൈവങ്ങളുടെ പേരാണ് ഞാന്‍ ഈ ദൈവത്തെ വിളിക്കുക. ഞാന്‍ ഏതു ആരാധനാലയങ്ങളില്‍ പോയാലും ദൈവത്തിനൊരു പരാതിയുമില്ല. അമ്പലങ്ങളിലെ നിശബ്ദത എനിക്കിഷ്ടമാണ്. ആളൊഴിഞ്ഞ പള്ളിയിലെ ഏകാന്തതയും. ഇതൊക്കെ എന്റെ ദൈവത്തിനറിയാം.ചുരുക്കിപ്പറഞ്ഞാല്‍ എന്റെ സ്വാര്‍ത്ഥപരമായ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഞാന്‍ ഡിസൈന്‍ ചെയ്തുണ്ടാക്കിയ ഒരു ദൈവം. അതു കൊണ്ടു തന്നെ ഈ ദൈവത്തിനു വേണ്ടി ഞാന്‍ ഒരു ശുപാര്‍ശയും നടത്തില്ല. വാദിക്കുകയുമില്ല. എന്റെതു മാത്രമായി എനിക്കു വേണ്ടി മാത്രമായി ആ ദൈവം നിലകൊള്ളട്ടെ.
ഇനി എന്റെ പ്രിയപ്പെട്ട ദേവാലയം;ജീവിതത്തിന്റെ നല്ലൊരു ഭാഗവും ത്രിച്ഛംബരം ക്ഷേത്രത്തിന്റെയും രാജരാജേശ്വരി ക്ഷേത്രത്തിന്റെയും പരിസരപ്രദേശങ്ങളിലാണ് ഞാന്‍ കഴിച്ചു കൂട്ടിയത്. പിന്നെ ചുറ്റുവട്ടത്ത് കുറച്ചു മുസ്ലീം പള്ളികളും ഒരു കൃസ്ത്യന്‍ പള്ളിയും.അത്രേം കാലത്തെ പരിചയം കൊണ്ട് ആ ആരാധനാലയങ്ങളെ ഞാനിഷ്ടപ്പെട്ടു പോവേണ്ടതാണ്. പക്ഷെ അന്നും ഇന്നും എന്റെ പ്രിയപ്പെട്ട ആരാധനാലയം പറശ്ശിനി മുത്തപ്പന്റമ്പലമാണ്. മുത്തപ്പന്‍ ആരാണെന്ന് എനിക്കറിയില്ല. ഞാന്‍ ആരാധിക്കാറുമില്ല. പക്ഷെ ആ അമ്പലം എനിക്കു പ്രിയപ്പെട്ടതാണ്.ഒരു ആരാധനാലയത്തില്‍ നിന്നു ഞാനെന്തെക്കെയാണോ പ്രതീക്ഷിക്കുന്നത് അതവിടെയുണ്ട്. എന്ററിവില്‍, അവിടെ മതവും ജാതിയുമൊന്നുമില്ല.ഭക്തര്‍ക്ക് ഒരു ഡ്രസ്‌കോഡുമില്ല. പാവപ്പെട്ടവനോ പണക്കാരോ എന്ന് ഭേദമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും കൊടുക്കുന്ന പയറും ചായയും. അതു പോലെ തന്നെ ഉച്ചയ്ക്കത്തെ ഊണും.ആ ഒരമ്പലം കൊണ്ടു മാത്രം കഴിഞ്ഞു പോവുന്ന ഒരു പാടു ദരിദ്രകുടുംബങ്ങളുണ്ട് എന്നു കേട്ടിട്ടുണ്ട്. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇങ്ങനത്തെ പുണ്യപ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കാന്‍ മനസ്സുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ ആരാധന.അല്ലാതെ ആ പണം കൊണ്ട് ദൈവത്തിനു മാലയും വളയും വാങ്ങിയിടുന്നതല്ല.. എല്ലാവരെയും സമന്മാരായി കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ ദൈവികത്വം. ജാതിമതഭേദമില്ലാതെ അവിടെ വന്നുപോകുന്ന ആള്‍ക്കരുടെ ഇടയിലൂടെ പറശ്ശിനി അമ്പലത്തിന്റെ ഉള്ളിലൂടെ നടന്ന് അപ്പുറത്തെ വാതിലും കടന്ന് കണ്ണഞ്ചിക്കുന്ന തിളക്കത്തോടെ ഒഴുകുന്ന പുഴയും നോക്കി നില്‍ക്കുമ്പോള്‍ കിട്ടുന്ന ആ ഒരു സമാധാനം...അതിനു തുല്യമായി ഈ ലോകത്തില്‍ മറ്റൊന്നുമില്ല..
Monday, May 26, 2008
ഒരു ഭീഷണിക്കത്ത്...
അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുകയാണ്.ഞാന്‍ നിങ്ങളോടൊക്കെ എന്തു തെറ്റു ചെയ്തു?? ഈവിനിംഗ് വാക്കിന് നിങ്ങളിറങ്ങുന്നതും നോക്കി കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നതാണോ ഞാന്‍ ചെയ്ത തെറ്റ്? അതോ നിങ്ങള്‍ടേ കൂട്ടത്തിലുള്ള കുരങ്ങുവാവകള്‍ക്ക് സ്നേഹം മൂത്ത് ഫ്ലയിംഗ് കിസ് കൊടുത്തതോ?? കുരങ്ങമ്മമാര്‍ യാതൊരു ശ്രദ്ധയുമില്ലാതെ മതില്‍ ചാടികടക്കുമ്പോള്‍ 'ദൈവമേ ആ അള്ളിപ്പിടിച്ചിരിക്കുന്ന കുരങ്ങുകുഞ്ഞിന്റെ പിടിവിട്ടു പോവല്ലേ' എന്ന് എത്ര തവണ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നറിയാമോ. ഇതൊന്നും നിങ്ങള് കണ്ടിട്ടുണ്ടാവാന്‍ വഴിയില്ല. ഇത്തരം നല്ലകാര്യങ്ങളൊക്കെ നാട്ടുകാരെ കാണിച്ച് ചെയ്ത് അങ്ങനൊരു പബ്ലിസിറ്റി ഇഷ്ടമല്ലാത്തതു കൊണ്ട് വീട്ടിനകത്തിരുന്ന് ജനലിലൂടെ ഒളിഞ്ഞു നോക്കിയാണ് ഇതൊക്കെ ഞാന്‍ ചെയ്തോണ്ടിരുന്നത്. സത്യം..ദയവായി എന്നെ വിശ്വസിക്കണം ..
ഇനിയും എന്നെ വിശ്വാസമായില്ലെങ്കില്‍ നിങ്ങള്‍ടെ ഡെല്‍ഹി ബ്രാഞ്ചില്‍ വിളിച്ചന്വേഷിച്ചോളൂ.അവിടുത്തെ വീട്ടില്‍ ചുമ്മാ ജനലും ചാരിയിരുന്ന് ബുക്ക് വായിച്ചോണ്ടിരുന്ന എന്റെ തലയ്ക്കു മുകളിലൂടെ കയ്യിട്ടല്ലേ അവിടൊരുത്തന്‍ ഫ്രിഡ്ജ് തുറന്ന് മുട്ടയെടുത്തത്. അതും ഒന്നല്ല, മൂന്നെണ്ണം. എന്നിട്ട് ഞാനെന്തെങ്കിലും അനിഷ്ടം പ്രകടിപ്പിച്ചോ..ഇല്ല.. ഒന്നും മിണ്ടാതെ അന്തംവിട്ട് നോക്കിയിരുന്നുന്നു.. അത്രയും സമാധാനപ്രിയയായ എന്നെയാണല്ലോ നിങ്ങളിങ്ങനെ ദ്രോഹിക്കുന്നതെന്നോര്‍ക്കുമ്പോഴാണ്......
ഇവിടെ ബാംഗ്ലൂരില്‍ ഞാന്‍ വന്ന അന്നുമുതല്‍ നിങ്ങളെന്നെ നോട്ടമിട്ടിരിക്കുകയാണെന്നു മനസ്സിലായി. അതുകൊണ്ടല്ലേ ഞാന്‍ മാത്രമുള്ള ദിവസം നോക്കി നിങ്ങള്‍ അടുക്കളയുടെ ജനല്‍ വഴി നുഴഞ്ഞു കയറിയത്. ഒച്ചേം ബഹളോം കേട്ടപ്പോള്‍ കള്ളന്മാരാരോ കയറീതാണെന്നും പേടിച്ച് വന്നു നോക്കീപ്പോഴാണ് നിങ്ങളവിടം കയ്യടക്കിയതു കണ്ടത്. പിന്നെ ഞാന്‍ ഒട്ടും സമയം കളയാതെ ഓടിപ്പോയി റൂമില്‍ കയറി കതകടച്ചിരുന്നു- വെറുതെ നിങ്ങള്‍ക്കൊരു ശല്യമാവേണ്ട എന്നു വിചാരിച്ചു മാത്രം..അവസാനം നിങ്ങള് സെന്‍ട്രല്‍ ഹാളും കൂടി കയ്യേറീന്നു മനസ്സിലായപ്പോഴാണ് ഞാന്‍ എന്റെ ചേച്ചിയെ ഫോണ്‍ വിളിച്ച് വിവരമറിയിച്ചത്.അവളത് ഇത്ര വലിയ ഇഷ്യൂ ആക്കുമെന്ന് സത്യമായും ഞാനറിഞ്ഞില്ലായിരുന്നു. കേട്ടതു പാതി കേള്‍ക്കാത്ത പതി അവള് താഴത്തെ വീട്ടിലേക്ക് വിളിച്ച് സഹായാഭ്യര്‍ത്ഥന നടത്തി "എന്റനിയത്തിയെ കുരങ്ങന്‍മാര്‍ ബന്ദിയാക്കി..ഒന്നു പോയി രക്ഷിക്കണേ.. "എന്നും പറഞ്ഞ്. എന്നിട്ടെന്തായി..എനിക്കു തടയാന്‍ കഴിയുന്നതിനു മുന്‍പേ താഴത്തെ വീട്ടിലെ ആന്റി ഓടി വന്ന് ജനലിലൂടെ കളിത്തോക്കില് പൊട്ടാസ് വച്ച് പൊട്ടിച്ച് അഞ്ചു മിനിട്ട് നേരം നീണ്ടു നിന്ന ഒരു കമാന്‍ഡോ ഓപറേഷന്‍ നടത്തി നിങ്ങളെ ഓടിച്ച് എന്നെ ഒരുവിധത്തില്‍ മോചിപ്പിച്ചെടുത്തു.. ഹോ!! അന്നത്തെ എന്റെ വീടിന്റെ അവസ്ഥ!! നിങ്ങളിലൊരുത്തനെയെങ്കിലും കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ വെട്ടിനുറുക്കി മണ്ണെണ്ണയൊഴിച്ചു കത്തിച്ചേനേ... അടുക്കളയിലുള്ള സര്‍വ്വ ഭക്ഷ്യവസ്തുക്കളും നിരത്തിയിട്ടിരിക്കുന്നു. അതു പോട്ടെ..ഭക്ഷണമല്ലേ..പിന്നേം ഉണ്ടാക്കാം. പക്ഷെ ആ വേസ്റ്റ് ബാസ്കറ്റ്. അതു മറിച്ചിട്ട് അതിലെ വേസ്റ്റൊക്കെ ഒന്നൊഴിയാതെ അടുക്കളയിലും സെന്‍ട്രല്‍ ഹാളിലുമായി നിരത്തിയിട്ടിരിക്കുന്നു. അതില്‍ നിന്ന് ചീഞ്ഞ ഓറഞ്ചും തക്കാളിയുമെടുത്ത് പിഴിഞ്ഞ് തറയിലും ടി.വി.യുടെ മുകളിലുമൊക്കെ ധാര കോരിയിരിക്കുന്നു. ഇതൊന്നും പോരാഞ്ഞ് ജാമിന്റെ കുപ്പിയില്‍ കൈ മുക്കി ആ വീടിന്റെ തറയിലും ഭിത്തിയിലുൂക്കെ കൈയുടെ അടയാളം പതിച്ചു വച്ചിരിക്കുന്നു..കൊള്ളക്കാരൊക്കെ കൊള്ള നടത്തിയ വീട്ടില്‍ ഇങ്ങനെ ഓരോ ചിഹ്‌നങ്ങള്‍ പതിപ്പിച്ചു വയ്ക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. പക്ഷെ കുരങ്ങന്മാര്‍..... ങ്‌ഹാ അതു പോട്ടെ..അന്നാ വീട് ഒരു മനുഷ്യക്കോലത്തിലാക്കിയെടുക്കാന്‍ ഞാന്‍ പെട്ട പെടാപ്പാട് വല്ലതും നിങ്ങള്‍ക്കറിയുമോ. ഒരു മാതിരി മുനിസിപ്പാലിറ്റീടെ അഴുക്കുചാല് വൃത്തിയാക്കുന്നവന്റെ അവസ്ഥയായിരുന്നു എന്റേത്.എല്ലാം കഴുകി വൃത്തിയാക്കിയിട്ട് അവസാനം ഒരു കുപ്പി പെര്‍ഫ്യൂമാണ് അവിടെ അടിച്ചു തീര്‍ത്തത്..
ബാഹ്യലോകവുമായുള്ള എന്റെ ബന്ധം അറ്റുപോകാന്‍ വേണ്ടിയായിരുന്നിരിക്കണം നിങ്ങള്‍ പിന്നെ പത്രത്തെ ആക്രമിക്കാന്‍ തുടങ്ങിയത്. മിക്ക ദിവസവും രാവിലെ പത്രം വന്നയുടനെ പോയി അതു പിച്ചിച്ചീന്തി നാനാവിധമാക്കി അവിടൊക്കെ വിതറിയിട്ടു.ഒന്നൂല്ലേലും അക്ഷരത്തെയാണ് അപമാനിക്കുന്നതെന്നു പോലും നിങ്ങളോര്‍ത്തില്ലല്ലോ. പക്ഷെ ആ ആക്രമണം പാളിപ്പോയീന്നു പറയാതെ വയ്യ. ഞാന്‍ വല്ലപ്പോഴുമൊക്കെയേ പത്രം വായിക്കാറുള്ളൂ. എന്നു വച്ചാല്‍ ഒന്നുരണ്ടു ദിവസത്തെ പത്രം വായിച്ചില്ലാന്നും വച്ച് എനിക്ക് പ്രത്യെകിച്ചൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലാന്ന്.
നിങ്ങളുടെ അടുത്ത പ്ലാന്‍ എന്റെ പാലുകുടി മുട്ടിക്കുക എന്നതായിരുന്നു. രാവിലെ പാല്‍ക്കാരന്‍ വന്ന് പാല്‍പായ്ക്കറ്റ് വച്ച് തിരിച്ചു പോകുന്നതും കാത്ത് നിങ്ങള്‍ ഒളിച്ചിരുന്നു. അതു പൊട്ടിച്ച് തറയിലൊഴുക്കാന്‍. രാവിലെ പകുതി ഉറക്കത്തില്‍ വന്ന് പാവം ഞാന്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍ കാണുന്ന കാഴ്ചയോ-- സ്റ്റെയര്‍കേസിലൂടെ കുഞ്ഞു വെള്ളച്ചാട്ടം പോലെ ഒഴുകിയിറങ്ങുന്ന പാല്. ഏതാണ്ട് ഒരാഴ്ചയോളം ഒരുദിവസം പോലെ മുടങ്ങാതെ നിങ്ങളെന്നെ അതേ കണി തന്നെ കാണിച്ചു. എന്റെ മുന്നില്‍ രണ്ടേ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നാമത്തേത്- നിങ്ങളെത്തുന്നതിനു മുന്‍പേ ഓടി വന്ന് പാലെടുക്കുക. എന്നും രാവിലെ ഒരു ഓട്ടംമത്സരത്തിലൂടെ ദിവസം തുടങ്ങേണ്ട എന്നു വിചാരിച്ച് ഞാന്‍ രണ്ടാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുത്തു. പാല്‍ മേടിയ്ക്കുന്നത് അങ്ങു നിര്‍ത്തി.
ഇത്രേമൊക്കെ പ്രകോപനങ്ങളുണ്ടായിട്ടും ഞാന്‍ ഒരു വിധത്തില്‍ പിടിച്ചു നിന്നു. പക്ഷെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്!! വേലയും കൂലിയുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിങ്ങള്‍ക്കറിയുമോ ഒരു അവധിയുടെ വില എന്താണെന്ന്. ആറ്റുനോറ്റിരുന്ന് കിട്ടിയ അവധിദിവസം വെറുതെ തുണിയലക്കി നശിപ്പിക്കണ്ട എന്നു വിചാരിച്ചാണ് തലേന്നു രാത്രി ഓഫീസില്‍ നിന്നു വന്നയുടനെ ഒരു ലോഡ് തുണി അലക്കി ടെറസില്‍ ഉണങ്ങാനിട്ടത്. രാവിലെ എഴുന്നേറ്റ് പപ്പടം പോലെ ഉണങ്ങിയ തുണിയെടുത്ത് മടക്കി വയ്ക്കണം എന്നൊരു ശുഭപ്രതീക്ഷയോടെ ആയിരുന്നു ഉറങ്ങാന്‍ കിടന്നത്.എന്നിട്ട് രാവിലെ കണ്ട കാഴ്ചയോ. തലേ ദിവസം വരെ വൃത്തിയായി കിടന്നിരുന്ന ഞങ്ങള്‍ടെ ടെറസിനെ ആരോ പബ്ലിക് ടോയ്‌ലറ്റായി ഉപയോഗിച്ചിരിക്കുന്നു. അത്രേമാണെങ്കില്‍ സഹിക്കാം .. അഴയില്‍ ക്ലിപ്പിട്ട് ഉറപ്പിച്ചു വച്ചിരുന്ന എന്റെ കുപ്പായങ്ങള്‍ മുഴുവന്‍ വലിച്ച് നിലത്തിട്ട് അതില്‍ കുറച്ചെണ്ണം ടോയലറ്റ് പേപ്പറായി യൂസ് ചെയ്തിരിക്കുന്നു. രണ്ടു മൂന്നെണ്ണം കടിച്ചു കീറിയിട്ടിരിക്കുന്നു. എന്റെ തല കറങ്ങിപ്പോയി. താഴത്തെ വീട്ടിലെ ചക്കിപ്പട്ടിയെയാണ് ഞാന്‍ ആദ്യം സംശയിച്ചത്. അതിനേം അതിനെ പത്തു പതിനഞ്ചു തലമുറയെയും കൂട്ടി 'വൃത്തികെട്ട ജന്തുക്കള്‍' എന്നും വിളിച്ച് കുറച്ചു നേരം തലയ്ക്കു കയ്യും കൊടുത്തിരുന്നു. എന്നിട്ടും ദേഷ്യം തീരാതെ അതിന്റെ മുഖത്തു നോക്കി നാലു വര്‍ത്തമാനം പറയണം എന്നും വിചാരിച്ച് താഴെ ചെന്നതാണ്. അപ്പഴല്ലേ അറിയുന്നത്.. ആ വീട്ടുകാര് പട്ടിയേം കൂട്ടിക്കോണ്ട് എവിടെയോ പോയിരിക്കുകയാണത്രേ. പിന്നെ നടന്ന ഫിംഗര്‍ പ്രിന്റ് പരിശോധനയിലാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് നിങ്ങളാണെന്ന് എനിക്കു മനസ്സിലായത്. ആ അവധിദിവസം ഉച്ചവരെ ഞാന്‍ തുണിയലക്കി. അലക്കീതെടുത്ത് പിന്നെം പിന്നേം അലക്കി. പിന്നെ ഡെറ്റോളിട്ട് അലക്കി. എന്നിട്ടും സമാധാനം കിട്ടാതായപ്പോള്‍ ചുരുട്ടിക്കൂട്ടി ദൂരെക്കളഞ്ഞു. നിങ്ങള്‍ടെ വീട്ടിലുമില്ലേ അമ്മേം പെങ്ങന്‍മാരും. കഷ്ടപ്പെട്ട് അലക്കിയ തുണി ഇങ്ങനെ കുട്ടിച്ചോറാക്കിയാലുള്ള വിഷമം അവരോട് ചോദിച്ചു നോക്ക്. അപ്പോഴറിയാം..(ഗദ്‌ഗദം)
ഇടിവെട്ടിയവനെ പാമ്പു കടിച്ചൂന്നു പറയുന്നപോലായിരുന്നു പിന്നത്തെ കാര്യങ്ങള്‍. എല്ലാം മറക്കാനായി നെറ്റില്‍ കേറമെന്നു വിചാരിച്ച് നോക്കുമ്പോഴതാ നെറ്റിന്റെ പൊടി പോലുമില്ല. സര്‍വീസ് പ്രൊവൈഡറെ വിളിച്ച് ഉള്ള കലിപ്പു മുഴുവന്‍ അവിടെ തീര്‍ത്തു.കമ്പനി പൂട്ടിയ്ക്കുംന്ന് ഭീഷണിപ്പെടുത്തി. അതുകൊണ്ടും അരിശം തീരാതെ ടെറസിലൂടെ രണ്ടു മൂന്നു വട്ടം നടന്നു. അപ്പോഴാണ് ആ കാഴ്ച കണ്ണില്‍ പെട്ടത്. ടെറസിനു മുകളിലൂടെ താഴേക്കു പോകുന്ന ഇന്റര്‍നെറ്റ് കേബിളിന് വല്ലാത്തൊരു ഒടിവും വളവും. ഓടിപ്പോയി അതിനെ പിടിച്ചു നേരെയാക്കീപ്പോ രണ്ടു കഷ്ണമായി കയ്യിലിരുന്നു. ഒന്നൂടെ ശ്രദ്ധിച്ചു നോക്കീപ്പം എല്ലാം ക്ലിയറായി. മൂന്നു സ്ഥലത്താണ് കടിച്ചു മുറിച്ചു വച്ചിരിക്കുന്നത്..
ഈ ഒരു സംഭവത്തോടെ ക്ഷമയുടെ നെല്ലിപ്പലകയില്‍ നിന്ന് ഞാന്‍ തെന്നി താഴെക്കു വീണിരിക്കുകയാണ്. ഇനിയെനിക്ക് ഒന്നും നോക്കാനില്ല. ഇനിയുമെന്നെ ഇവിടെ മനസമാധാനത്തോടെ ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ ആളെക്കൂട്ടും. പടക്കം പൊട്ടിച്ച് നിങ്ങളെ ശല്യപ്പെടുത്തും . ഭക്ഷണത്തില്‍ വിഷം ചേര്‍ക്കും.. പിള്ളേരെകൊണ്ട് കല്ലെറിയിക്കും..പിടികൂടി കണ്ണില്‍ മുളകുപൊടി വിതറും..ഇല്ല തീര്‍ന്നിട്ടില്ല. .ഇനീമൊരുപാട് ക്രൂരകൃത്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് നടത്തിയാല്‍ ഈസിയായി കിട്ടും.. അതുകൊണ്ട് ഇതൊരു ഭീഷണിയായി കണ്ട് വേണ്ട നടപടികളെടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.