Sunday, February 1, 2009

ആലിങ്കില്‍ കോലങ്കം...

മലയാളഭാഷയ്ക്ക്‌ എന്റെ ചേച്ചിയുടെ വക സംഭാവനയായായിരുന്നു 'ആലിങ്കില്‍കോലങ്കം' എന്ന പ്രയോഗം. കുട്ടിക്കാലത്ത്‌ ഞങ്ങളെ സിനിമ കാണിക്കാന്‍ കൊണ്ടുപോയിരുന്ന ആലിങ്കില്‍ ടാക്കീസും സിനിമയുമായി ബന്ധപ്പെട്ട്‌ എവിടെയോ കേട്ട 'കോലങ്ങള്‍' എന്ന വാക്കും കൂട്ടിക്കെട്ടി അവള്‍ തന്നെ നിര്‍മ്മിച്ചെടുത്ത പുതിയ വാക്ക്‌. സിനിമ എന്ന പദത്തിനു പകരം അവളുടെ വൊക്കാബുലറിയില്‍ സ്ഥാനം പിടിച്ചത്‌ ഈ പ്രയോഗമായിരുന്നു.പക്ഷെ പറഞ്ഞൊപ്പിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടോ എന്തോ ഞാനും അനുജനും ആ വാക്കിനെ സ്വീകരിച്ചില്ല. പകരം സിനിമയെ സിനിമ എന്നു തന്നെ വിളിച്ചു. അങ്ങനെ കാലക്രമേണ അവളും ആലിങ്കില്‍ കോലങ്കത്തിനെ ഉപേക്ഷിച്ചെങ്കിലും അതിനെ മറക്കാന്‍ തയ്യാറാവാത്ത കുറച്ചാള്‍ക്കാരുണ്ടായിരുന്നു. ഞങ്ങള്‍ടെ ബന്ധുക്കളും അയല്‍ക്കാരും. ഇപ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇടയ്ക്കിടയ്ക്ക്‌ ആ പ്രയോഗം കേള്‍ക്കാറുണ്ട്‌. "ഡീ ആലിങ്കില്‍ കോലങ്കത്തിന്‌ പോരുന്നോ?' എന്നൊക്കെ. അവളെ കളിയാക്കി തുടങ്ങിയതാണെങ്കിലും തീയേറ്ററില്‍ പോയി സിനിമ കാണുക എന്ന നീണ്ട വാക്യത്തെ സൂചിപ്പിക്കാനുള്ള ചുരുക്കുരൂപമായി മാറി ഈ ആലിങ്കില്‍ കോലങ്കം. അവിടം കൊണ്ടും തീരാതെ ആ ആലിങ്കില്‍ ടാക്കീസിനെപറ്റിയോ കോലങ്ങള്‍ എന്ന സിനിമയെ പറ്റിയോ ഒരു ചുക്കുമറിയില്ലാത്ത ഞങ്ങള്‍ടെ പീക്കിരി കസിന്‍കുട്ടികള്‍ വരെ ആലിങ്കില്‍ കോലങ്കമെന്ന പ്രയോഗത്തെ ഇക്കാലത്തും രണ്ടും കൈയും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്‌.


കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നു തീയേറ്ററില്‍ പോയി സിനിമ കാണുക എന്നുള്ളത്‌. വല്ലപ്പോഴുമൊക്കെയേ പപ്പ സിനിമ കാണിക്കാന്‍ കൊണ്ടു പോകൂ. അതും സെക്കന്റ്‌ ഷോയ്ക്കു മാത്രം. സിനിമയ്ക്ക്‌ പോവാന്‍ വേണ്ടി പപ്പയെ സമ്മതിപ്പിക്കുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള പരിപാടി. ശുപാര്‍ശയും കണ്ണീരും മൂക്കു ചീറ്റലുമൊന്നും പപ്പയുടെയടുത്തു ചിലവാകില്ല. സിനിമയ്ക്കു കൊണ്ടു പോകാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പു തന്നെ മമ്മിയും ഞങ്ങള്‍ കുട്ടികളും രണ്ടു മൂന്നു വട്ടം ഇതേപറ്റി കൂടിയാലോചകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ടാവും. എപ്പോള്‍ പറയണം, ആരു തുടങ്ങി വയ്ക്കണം, ആര്‌ ഏറ്റു പിടിയ്ക്കണം, തുടങ്ങി മിക്ക കാര്യങ്ങളിലും ഞങ്ങള്‍ ഓള്‍റെഡി തീരുമാനത്തിലെത്തിയിട്ടുണ്ടാവും. അപേക്ഷ സമര്‍പ്പിക്കേണ്ട ദിവസം മുഴുവന്‍ അടീം വഴക്കുമൊന്നുമില്ലാതെ എക്സ്ട്രാഡീസന്റായിരിക്കാന്‍ എല്ലാരും പ്രത്യേകം ശ്രദ്ധിക്കും. വൈകുന്നേരം പപ്പ വന്ന്‌ അത്താഴം കഴിച്ചു കഴിഞ്ഞാലുടനെ മമ്മി സിഗ്‌നല്‍ തരും. പിന്നെ കുറച്ചു സമയത്തേക്ക്‌ എല്ലാരും (പപ്പയൊഴികെ) ആംഗ്യഭാഷയിലാണ്‌ സംസാരം. തുടങ്ങി വയ്ക്കാന്‍ നിയോഗിക്കപ്പെട്ട ആള്‍ടെ ധൈര്യമൊക്കെ അപ്പോഴേക്കും ചോര്‍ന്നു പോയിട്ടുണ്ടാവും. അവസാനം ആരെങ്കിലുമൊക്കെ മടിച്ചു മടിച്ച്‌ കാര്യം അവതരിപ്പിക്കും. 'പപ്പേ മ്മക്ക്‌ സില്‍മയ്ക്കു പോവാം" എന്ന്‌. പിന്നെ നാലു ജോഡി കണ്ണുകള്‍ പ്രതീക്ഷയോടെ പപ്പയുടെ മുഖത്തേക്ക്‌.. ആ ചോദ്യത്തിന്‌ രണ്ടേ രണ്ടേ മറുപടിയേ കിട്ടാനുള്ളൂ. 'ങും..ഞാനൊന്ന്‌ ആലോചിക്കട്ടെ' എന്നാണ്‌ ഒരു മറുപടി. അതു കേട്ടാല്‍ പിന്നെ ചോദ്യോം പറച്ചിലുമൊന്നുമില്ല. എല്ലാവരും സമയം കളയതെ അവനവന്റെ പുതപ്പിനടിയില്‍ നുഴഞ്ഞു കയറി ഉറക്കം തുടങ്ങും. ആ ആലോചന ഒരിക്കലും തീരില്ലാന്നറിയാവുന്നതു കൊണ്ട്‌. ഇനി അതല്ല 'ഏതു സിനിമയാ?" എന്നാണ്‌ പപ്പ ചോദിക്കുന്നതെങ്കില്‍ പിന്നെ അവിടെ ഉത്സവമാണ്‌.സിനിമയ്ക്കു പോവാന്‍ തീരുമാനിച്ചെങ്കില്‍ മാത്രമേ പപ്പ അങ്ങനെ ചോദിക്കൂ.പിന്നെ കുപ്പായം മാറ്റലായി, കാണാന്‍ പോവുന്ന സിനിമയെപറ്റി അറിയാവുന്ന കാര്യങ്ങളൊക്കെ വിളമ്പലായി.. ആകെ ബഹളം. തീയേറ്ററില്‍ ബാല്‍ക്കണിയിലെ ഏറ്റവും പുറകിലുള്ള സീറ്റിലേ പപ്പ ഞങ്ങളെ ഇരുത്തൂ. മുന്നിലുള്ളവരുടെ തല കാരണം ഒന്നും കാണാന്‍ പറ്റില്ല. സിനിമ തുടങ്ങി കുറച്ചു കഴിയുമ്പോള്‍ ഞങ്ങളെ മൂന്നെണ്ണത്തെയും പൊക്കി സീറ്റിന്റെ കയ്യിലിരുത്തും. പിന്നെ എല്ലാം ക്ലിയര്‍...


എന്നാലും അക്കാലത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു തീയേറ്ററില്‍ ഏറ്റവും മുന്നിലിരുന്ന്‌ സിനിമ കാണണംന്നുള്ളത്‌. ബാല്‍ക്കണീടെ വല്യ ആരാധകനായ പപ്പയോട്‌ അങ്ങനെയൊരാഗ്രഹം പറഞ്ഞിട്ടും ഒരു കാര്യവുമില്ലായിരുന്നു. പപ്പയുടെ അമ്മ -ഞങ്ങള്‍ടെ അമ്മച്ചി- വരുമ്പോഴാണ്‌ ആ ആഗ്രഹം സാധിക്കാറുള്ളത്‌. അമ്മച്ചിയ്ക്ക്‌ സിനിമ വല്യ ഇഷ്ടമാണ്‌. വന്നാലുടനെ ഞങ്ങള്‍ മൂന്നു പേരും കൂടി അമ്മച്ചിയെ ചൂടു കേറ്റി സിനിമ കാണാന്‍ പോവും. അമ്മച്ചീടടുത്ത്‌ പപ്പയുടെ കടുംപിടിത്തങ്ങളൊന്നും നടക്കില്ല. മോണിംഗ്‌ ഷോയ്ക്ക്‌ ഞങ്ങളേം കൂട്ടിം അമ്മച്ചി പോകും. 'മ്മക്ക്‌ മുന്‍പീല്‍ത്തെ ടിക്കറ്റെടുക്കാം'-ന്നു പറഞ്ഞാല്‍ പിന്നെ അമ്മച്ചി അതേ എടുക്കൂ. അങ്ങനെ മുന്‍പിലിരുന്ന്‌ ആദ്യം കണ്ട സിനിമയാണ്‌ ഡോക്ടര്‍ പശുപതി. അന്നു വരെ കണ്ട സിനിമകളില്‍ വച്ച്‌ അത്രയ്ക്ക്‌ ഇഷ്ടപ്പെട്ട ഒരു സിനിമ വേറെയില്ല. സിനിമയുടെ മേന്‍മയേക്കാളും അത്രേം മുന്നിലിരുന്ന്‌ അത്രേം വലിപ്പത്തില്‍ സിനിമ കണ്ടതാവണം ആ ഇഷ്ടക്കൂടുതലിനു കാരണം. പിന്നെ അതു പോലെ ഇരട്ടി വലിപ്പത്തില്‍ സിനിമ കണ്ടത്‌ വര്‍ഷങ്ങള്‍‌ക്ക്‌ ശേഷം ഡെല്‍ഹിയിലെ സംഘം തീയേറ്ററില്‍ വച്ചാണ്‌ - തന്മാത്ര എന്ന സിനിമ. എല്ലാര്‍ക്കും വേണ്ടി ടിക്കറ്റെടുക്കാന്‍ പോയത്‌ ഞാനായിരുന്നു. ഏറ്റവും മുന്‍പിലേ സീറ്റുള്ളൂ എന്നു കേട്ടപ്പോൾ സത്യം പറഞ്ഞാല്‍ പ്രത്യേകിച്ചു കുഴപ്പമൊന്നും തോന്നീല്ല.. പണ്ടത്തെ പശുപതി സിനിമ കണ്ടപോഴുള്ള സന്തോഷമായിരുന്നു മനസില്‍. എന്തായാലും തന്മാത്ര എന്റെ സിനിമാനുഭവങ്ങളിലെ ഒരു കറുത്ത അധ്യായമായി മാറി. കൂടെ സിനിമ കാണാന്‍ വന്ന കൂട്ടുകാരുടെയൊക്കെ കയ്യില്‍ നിന്ന്‌ വേണ്ടുവോളം കിട്ടി. നഷ്ടപരിഹാരമായി എല്ലാര്‍ക്കും ഓരോ ടിക്കറ്റും കൂടി എടുത്തു കൊടുക്കണംന്നു വരെ ആവശ്യമുണ്ടായി. വലിപ്പം കാരണം സ്ക്രീനിന്റെ ഒരു സൈഡേ കാണാന്‍ പറ്റിയുള്ളൂ പോലും. മറ്റേ സൈഡില്‍ എന്തു സംഭവിച്ചു എന്നു കാണാനാണ്‌ ഒരു ടിക്കറ്റും കൂടി.കുറ്റം പറയാന്‍ പറ്റില്ല.മിനിമം ഒരു സൈക്കിളെങ്കിലുമുണ്ടെങ്കിലേ സ്ക്രീന്‍ മുഴുവനായി കണ്ടുതീര്‍ക്കാന്‍ പറ്റൂന്ന്‌ എനിക്കും തോന്നിയിരുന്നു പലവട്ടം..


സ്വന്തമായി വരുമാനമൊക്കെ ആയപ്പോള്‍ ഏറ്റവും കൂടുതല്‍ കാശു ചെലവാക്കിയതു സിനിമാ കാണാനായിരുന്നു. തീയേറ്ററില്‍ പോയി സിനിമ കാണുന്നതിന്റെ ത്രില്‍ മാത്രമല്ല, റൂംമേറ്റിന്റെ സിനിമാഭ്രാന്തും അതിനു കാരണമായിരുന്നു. സന്തോഷം വന്നാലും സങ്കടം വന്നാലും ആ കുട്ടിക്ക്‌ സിനിമ കാണണം. ഡെല്‍ഹിയിലെ ഒരുമാതിരിയുള്ള എല്ലാ സിനിമാതീയേറ്ററുകളിലും ഞങ്ങള്‍ തപ്പിപ്പിടിച്ചു ചെന്നിട്ടുണ്ട്‌.അങ്ങനെ കണ്ടു തീര്‍ത്തിട്ടുള്ള ഹിന്ദിസിനിമകള്‍ക്കു കണക്കില്ല. പിന്നെ വല്ലപ്പോഴും മാത്രം വന്നു മുഖം കാണിച്ചു പോകുന്ന മലയാളം സിനിമകളും. റൂംമേറ്റ്‌ മലയാളി അല്ലാത്തതിനാല്‍ മലയാളം സിനിമ കാണാന്‍ കൂടെ വരില്ല. പക്ഷെ തിരിച്ചു ചെന്നാലുടനെ അതിന്റെ കഥയും വിശകലനവുമൊക്കെ പറഞ്ഞുകൊടുക്കണം. കഥ വല്ലാതെ ഇഷ്ടപ്പെട്ടാല്‍ പിന്നെ ഒരു ഡയലോഗുണ്ട്‌ "ഈ സിനിമ പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യുമായിരിക്കും അല്ലേ?" എന്ന്‌..ചുരുക്കിപറഞ്ഞാല്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളം സിനിമയുമായി കണക്ട്‌ ചെയ്യാന്‍ അവള്‍ക്ക്‌ ആകെയുള്ള രണ്ടു സഹായികളായിരുന്നു ഞാനും പ്രിയദര്‍ശനും. കാലത്തിന്റെ കുത്തൊഴുക്കില്‍ ഞാന്‍ ഡെല്‍ഹി വിട്ടതില്‍ പിന്നെ ഇപ്പോള്‍ പ്രിയദര്‍ശന്‍ മാത്രമായി പാവത്തിന്റെ ഏക ആശ്രയം..


പതുക്കെ പതുക്കെ എന്റെ സിനിമ കാണലൊക്കെ കമ്പ്യൂട്ടറില്‍ മാത്രമായി ചുരുങ്ങാന്‍ തുടങ്ങി. സമയക്കുറവും സാമ്പത്തികലാഭവുമൊക്കെ കാരണങ്ങളായിരുന്നു. ജോലിത്തിരക്കിനിടയില്‍ കഷ്ണം കഷ്ണമായി കണ്ടാണ്‌ ഓരോ സിനിമയും കണ്ടു തീര്‍ക്കുന്നത്‌. ഇഷ്ടപ്പെടാത്ത ഭാഗങ്ങളൊക്കെ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ ചെയ്തു വിടും. സത്യം പറഞ്ഞാല്‍ സിനിമയ്ക്കിടയില്‍ പാട്ടുകളും സ്റ്റണ്ട്‌ സീനുമൊക്കെ കണ്ട കാലം മറന്നു. ഇങ്ങനെ സ്വന്തമായി എഡിറ്റ്‌ ചെയ്തു മുറിച്ചുമാറ്റി ഒരു ഫുള്‍ സിനിമ ഒരു മണിക്കൂറിനുള്ളിലൊക്കെ കണ്ടു തീര്‍ക്കും. തീയേറ്ററില്‍ പോയി ഇന്റര്‍വെല്ലിലെ പരസ്യം പോലും വള്ളിപുള്ളിവിടാതെ കണ്ടു കൊണ്ടിരുന്ന, സിനിമയുടെ ആദ്യം പേരെഴുതിക്കാണിക്കുന്നത്‌ പോലും മിസ്സാവുന്നതു സഹിക്കാത്ത, സിനിമ തീര്‍ന്നു കഴിഞ്ഞാലും എല്ലാം എഴുതിക്കാണിച്ച്‌ അവസാനം സ്ക്രീന്‍ ബ്ലാങ്കാവുന്നതു വരെ സീറ്റില്‍ നിന്നെഴുന്നേല്‍ക്കാത്ത ആ പഴയ കുട്ടിക്കുണ്ടായ മാറ്റമാണിത്‌. ഈ മാറ്റത്തിന്റെ ആഴം മനസിലായത്‌ ഈയടുത്ത കാലത്ത്‌ 'ജബ്‌ വീ മെറ്റ്‌' എന്ന സിനിമ കാണാന്‍ പോയപ്പോഴാണ്‌. ഒഴിഞ്ഞു മാറാന്‍ പരമാവധി നോക്കിയിട്ടും ചേച്ചിയുടെ നിര്‍ബന്ധം കാരണം പറ്റിയില്ല. സിനിമ തുടങ്ങിക്കഴിഞ്ഞപ്പോഴാണ്‌ ആദ്യത്തെ മാറ്റം പ്രകടമായത്‌. കമ്പ്യൂട്ടറിന്റെ ഇട്ടാവട്ടാത്തിലുള്ള സ്ക്രീനില്‍ സിനിമ കാണാന്‍ ശീലിച്ച എന്റെ കണ്ണുകള്‍ക്ക്‌ ആ വലിയ സ്ക്രീനുമായി പൊരുത്തപ്പെടാന്‍ പറ്റുന്നില്ല!! അസാമാന്യ വലിപ്പം.അതുമായി ഒന്നഡ്ജസ്റ്റ്‌ ചെയ്യാന്‍ തന്നെ നല്ല സമയമെടുത്തു.. പിന്നെ, പാട്ടിന്റെ മ്യൂസിക്‌ തുടങ്ങുമ്പോള്‍ തന്നെ ഫാസ്റ്റ്‌ ഫോര്‍വേഡടിക്കാന്‍ തരിക്കുന്ന കൈകള്‍.. കടിച്ചു പിടിച്ച്‌ പാട്ടുസീന്‍ മുഴുവന്‍ കാണേണ്ടി വന്നതുകൊണ്ടുള്ള അസ്വസ്ഥത, ഇന്റര്‍വെല്‍ സമയത്തെ അക്ഷമ എന്നു വേണ്ട ആ സിനിമ കണ്ടു തീരുന്നതു വരെ ഞാനനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക്‌ കണക്കില്ല. തീയേറ്ററില്‍ പോയി ഒരു സിനിമ മുഴുവനായി കണ്ടാസ്വദിക്കാന്‍ കഴിയാത്തവിധം ഞാന്‍ മാറിപ്പോയെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഇത്‌ എന്റെ മാത്രം മാറ്റമാണോ?..അതോ ലോകത്തെ മുഴുവന്‍ കമ്പ്യൂട്ടറിലേക്കൊതുക്കാന്‍ ശ്രമിക്കുകയോ നിര്‍ബന്ധിതരാവുകയോ ഒക്കെ ചെയ്യുന്ന ഞാനടക്കമുള്ള യുവതലമുറ മുഴുവന്‍ ഇത്തരമൊരു മാറ്റത്തെ അഭിമുഖീകരിക്കുന്നുണ്ടോ?അറിയില്ല.. പക്ഷെ ഒന്നെനിക്കുറപ്പിച്ചു പറയാന്‍ കഴിയും.. കഴിഞ്ഞ തലമുറയ്ക്ക്‌ നാടകം എന്ന കലയെ പറ്റി പറയുമ്പോഴുണ്ടാറുള്ള ഒരു നൊസ്റ്റാള്‍ജിക്‌ ഫീലിംഗാണ്‌ എനിക്ക്‌ സിനിമാതീയേറ്ററുകളെ പറ്റി ഓര്‍ക്കുമ്പോള്‍. ഒരു കാലത്ത്‌ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്ന, ആവേശം കൊള്ളിച്ചിരുന്ന എന്നാല്‍ ഇപ്പോള്‍ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട്‌ ആസ്വദിക്കാന്‍ കഴിയാതെപോവുന്ന ആ പഴയ ആലിങ്കില്‍ കോലങ്കങ്ങള്‍... കാലത്തിന്റെ അതിവേഗതയ്ക്കൊപ്പം പായുന്ന ഈ തലമുറ അതിനെ കൂടെക്കൂട്ടുമോ അതോ പാതിവഴിയിലുപേക്ഷിക്കുമോ.. കാത്തിരുന്നു കാണാം...

Sunday, January 18, 2009

കൊച്ചു കൊച്ചു ഭൂമികുലുക്കങ്ങൾ...

പിള്ളേരെ "മുത്തേ.." എന്നുള്ള ഓമനപ്പേരു വിളിക്കുന്നത്‌ സർവ്വസാധാരണമാണ്‌. പക്ഷെ വിളിക്കുന്നത്‌ എന്റെ ചാച്ചനും വിളിക്കപ്പെടുന്നത്‌ ഞാനും ആകുമ്പോഴാണ്‌ അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടത്‌.. പൊതുവേ എന്റെ ചാച്ചൻവർഗ്ഗം ആരെയും ഇത്തരം സ്വീറ്റായ ഓമനപ്പേരുകൾ വിളിക്കാറില്ല.നമ്മള്‌ ജനിച്ചപ്പോൾ മുതലിങ്ങോട്ട്‌ അറിഞ്ഞും അറിയാതെയും ചെയ്തുപോയിട്ടുള്ള അബദ്ധങ്ങളുടെ ഓർമപ്പെടുത്തലായിരിക്കണം ഓരോ വിളിപ്പേരുകളും എന്ന്‌ അവർക്ക്‌ ഭയങ്കര നിർബന്ധമാണ്‌. അപ്പോഴാണ്‌ സ്വഭാവം കൊണ്ട്‌ യാതൊരു ഓമനത്തവും തോന്നാത്ത എന്നെ ഇങ്ങനെയൊക്കെ വിളിച്ചു സ്നേഹിക്കുന്നത്‌- അതും മലയാളത്തിൽ പണ്ടത്തെ റാങ്ക്‌ഹോൾഡറും ഇപ്പോഴത്തെ വാധ്യാരുമായ ചാച്ചൻ വിളിക്കുമ്പോൾ അത്‌ ആ വാക്കിന്റെ അർത്ഥമറിയാതെ വിളിച്ചുപോവുന്നതാണെന്നും കരുതാൻ വയ്യ. എന്തായാലും ആ പേരിനു പിന്നിലെ ദുരൂഹത ചാച്ചൻ തന്നെ വെളിപ്പെടുത്തിയിട്ടിട്ടുണ്ട്‌.ഏതോ നോവലിലെ തലതിരിഞ്ഞ കഥാപത്രമായ മുക്തകേശിയുടെയും എന്റെയും സ്വഭാവം തമ്മിലുള്ള സാമ്യം കൊണ്ട്‌, എന്നെ മുക്തകേശിയുടെ ഷോട്ട്‌ഫോമായ 'മുക്തേ..." എന്നു വിളിക്കുന്നതാണ്‌ കേൾക്കുന്നവര്‌ "മുത്തേ.." എന്നു തെറ്റിദ്ധരിക്കുന്നത്‌". മുക്തകേശിയുടെ സ്വഭാവമെന്താണെന്ന്‌ പറഞ്ഞുതന്നിട്ടില്ലെങ്കിലും രണ്ടു പ്രത്യേകാവസരങ്ങളിലെ എന്റെ പ്രകടനം കൊണ്ടാണ്‌ ഈ പേരു തന്നതെന്ന്‌ ചാച്ചൻ പറയുന്നത്‌.


1) ആനിച്ചേച്ചി-ഇബ്രാഹിം ചേട്ടൻ ഇഷ്യൂ -- രണ്ടു പേരും വളരെക്കാലത്തെ പ്രണയത്തിനു ശേഷം വിവാഹിതരായി വിജയകരമായി ഒരു വർഷത്തെ ദാമ്പത്യജീവിതം കംപ്ലീറ്റ്‌ ചെയ്യുന്നു.. ആ സന്തോഷത്തിന്‌ ഇബ്രാഹിംചേട്ടൻ സമ്മാനിച്ച കുപ്പായവുമായി ആനിച്ചേച്ചി അയൽക്കാരിയായ എന്റെ മമ്മിയെ കാണാനെത്തുന്നു... മമ്മി കുപ്പായത്തെ വാനോളം പുകഴ്‌ത്തുന്നു.. അതു കൊണ്ടു തൃപ്തി വരാതെ ചേച്ചി ആ വഴി ചുമ്മാ നടക്കുന്ന എന്നോട്‌ അഭിപ്രായം ചോദിക്കുന്നു.. ഞാൻ വളരെ സത്യസന്ധമായി "ഒരു രസവുമില്ല.. അല്ലേലും ഈ ഇബ്രാഹിം ചേട്ടന്‌ ഒരു സെലൿഷനുമില്ലാ" എന്നു പ്രഖ്യാപിക്കുന്നു...ആനിച്ചേച്ചി കലം പോലെ വീർത്ത മുഖവുമായി തിരിച്ചു പോവുന്നു.. മമ്മി എന്നെ വീടിനു ചുറ്റും ഇട്ടോടിക്കുന്നു..


2) വിൻസിച്ചേച്ചി ട്രാജഡി - ചേച്ചീടെ അച്ഛൻ മരിച്ചുപോയതായി അയൽവീട്ടിലേക്കു വിവരമെത്തുന്നു. ആ വീട്ടിലെ ഡോക്ടറാന്റിയും അടുത്ത അയൽവാസിയായ എന്റെ മമ്മിയും ഇക്കാര്യം എങ്ങനെ വിൻസിച്ചേച്ചിയെ മയത്തിൽ അറിയിക്കുമെന്ന്‌ കൂടിയാലോചിക്കുന്നു.. വിൻസിച്ചേച്ചിയുടെ ഭർത്താവായ സാജൻ ചേട്ടനെ വിളിച്ചുകൊണ്ടുവരാൻ എന്നെ നിയോഗിക്കുന്നു.. ഞാൻ അവർടെ വീട്ടിൽ ചെന്നു "ചേട്ടൻ ഇവിടില്ലാ" എന്ന മറുപടി കേട്ട്‌ ഒന്നും മിണ്ടാതെ തിരിച്ചു വരാൻ തുടങ്ങുന്നു. "എന്തിനാടീ കൊച്ചേ ചേട്ടനെ അന്വേഷിക്കുന്നത്‌.." എന്നു ചേച്ചി ചോദിക്കുന്നു.. "ഒന്നൂല്ല.. ചേച്ചീടെ പപ്പ മരിച്ചു പോയി..അതു പറയാൻ വേണ്ടിയാണ്‌ അവര്‌ ചേട്ടനെ വിളിക്കുന്നത്‌ " എന്നും അറിയിച്ച്‌ ഞാൻ കടമ നിർവഹിച്ച്‌ തിരിച്ചെത്തുന്നു.. മമ്മിയും ഡോക്ടറും തലയ്ക്കു കൈയ്യും വച്ച്‌ അന്തംവിട്ടു നിൽക്കുന്നു..


ഇങ്ങനെ കാര്യങ്ങളെ നയപരമായി ഡീൽ ചെയ്യുന്നതിൽ എനിക്കുള്ള അപാരമായ കഴിവു മാത്രമായിരുന്നില്ല വീട്ടുകാരുടെ തലവേദന.. ചിരി,കരച്ചിൽ,ദേഷ്യം എന്നീ മൂന്നു വികാരങ്ങളെ ഒരു രീതിയിലും കൺട്രോൾ ചെയ്യാനു കഴിവില്ലായ്‌മയും വല്യ പ്രശ്നമായിരുന്നു . ബാക്കിയുള്ള എല്ലാ പരിപാടികളും 'പിന്നെ' 'പിന്നെ' എന്നും പറഞ്ഞ്‌ മാറ്റിവച്ച്‌ അവസാനം പതിമൂന്നാം മണിക്കൂറിൽ ഓടിയലച്ചു ചെയ്തു തീർക്കുന്ന ഒരാളാണെങ്കിലും ഈ മൂന്നു കാര്യങ്ങളും ഞാൻ കഴിവതും പിന്നത്തേക്കു മാറ്റിവയ്ക്കാറില്ല. ചിരീം കരച്ചിലുമൊക്കെ എന്നെ മാത്രം ബാധിക്കുന്ന പ്രശ്നമായതു കൊണ്ട്‌ കുഴപ്പമില്ല; പക്ഷെ ദേഷ്യത്തിന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ല. എന്തെങ്കിലും അനിഷ്ടം തോന്നിയാൽ അതുടനെ തുറന്നുപറഞ്ഞില്ലേകിൽ പിന്നെ എനിക്കൊരു സമാധാനവുമില്ല. എല്ലാം കഴിഞ്ഞ്‌ മാക്സിമം ഒരഞ്ചുമിനിട്ടിനകം ദേഷ്യമൊക്കെ തീർന്ന്‌ ലാ ലാ ലാ പാടി അതുവഴി നടക്കും. അതുകൊണ്ടു തന്നെ ഞാനീ വെളിച്ചപ്പാടു മോഡിലേക്കു പോവുമ്പോൾ വീട്ടിലാരും തന്നെ മൈൻഡാക്കാറില്ല. അതുകൊണ്ട്‌ യാതൊരു കാര്യവുമില്ലാത്തതു കൊണ്ടാണ്‌.. എന്റെ ദേഷ്യത്തിന്‌ അത്രേമൊക്കെയെ ആയുസുണ്ടാകാറുള്ളൂ..പക്ഷെ വീട്ടുകാർക്ക്‌ ഇതൊക്കെ ശീലമാണെന്നു കരുതി പുറമെയുള്ളവർക്ക്‌ അങ്ങനെയാവണമെന്നില്ലല്ലോ.. അതു കൊണ്ടാണ്‌ എനിക്ക്‌ ജോലി കിട്ടി നാടു വിട്ടതു മുതൽ മമ്മി മുടങ്ങാതെ കൊന്തയെത്തിക്കാൻ തുടങ്ങിയത്‌.. പുന്നാരമോൾടെ കൂടെ താമസിക്കാൻ ഭാഗ്യം കിട്ടുന്നതാർക്കായാലും അവർക്ക്‌ അപാരമായ ക്ഷമാശീലം ഉണ്ടായിരിക്കണേ എന്ന്‌..


ഏതായാലും മമ്മീടെ പ്രാർഥന ദൈവം കേട്ടില്ല. ക്ഷമയും സഹനവുമൊക്കെ സിനിമാ/സീരിയൽ നടിമാരിൽ മാത്രം കണ്ടു വരുന്ന പ്രതിഭാസമാണെന്നു വിശ്വസിക്കുന്ന കുരുട്ടിനാണ്‌ എന്റെ സഹവാസിയാവാൻ ഭാഗ്യം സിദ്ധിച്ചത്‌. . സൂര്യനു താഴെയുള്ള എന്തു കാര്യങ്ങളെപറ്റിയും രണ്ടു പേർക്കും സ്വന്തമായി അഭിപ്രായമുള്ളതു കൊണ്ട്‌ അഭിപ്രായവ്യത്യാസങ്ങളുടെ കാര്യത്തിലും ഒരു കുറവുമുണ്ടായിരുന്നില്ല. മണിക്കൂറുകളോളം ഇരുന്നു തർക്കിക്കും. തർക്കത്തിന്റെ തീവ്രതയൊക്കെ കണ്ടാൽ തോന്നും ഇനി ഈ ജന്മത്തിൽ രണ്ടും തമ്മിൽ മിണ്ടുകയേ ഇല്ല എന്ന്‌. വീട്ടിലാരെങ്കിലും അതിഥികളുണ്ടെങ്കിലാണ്‌ വല്യ പ്രശ്‌നം..അവരിങ്ങനെ പോലീസിനെ വിളിക്കണോ ഫയർഫോഴ്‌സിനെ വിളിക്കണോ എന്നൊക്കെ ആലോചിച്ച്‌ ടെൻഷനടിക്കുമ്പോഴേക്കും ഞങ്ങള്‌ തർക്കമൊക്കെ തീർന്ന്‌ ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ കോമഡീമടിച്ച്‌ കളിച്ച്‌ ചിരിച്ച്‌ നടക്കുന്നുണ്ടാവും.


ഇങ്ങനെയൊരു പൊട്ടിത്തെറിക്ക്‌ സാക്ഷിയാവാൻ ഭാഗ്യം സിദ്ധിച്ചതു എന്റെ സ്വന്തം മാതാശ്രീക്കു തന്നെയായിരുന്നു. പുന്നാരമോളെ സ്നേഹിക്കാൻ വേണ്ടി ഡെൽഹിയിൽ വന്നതായിരുന്നു മമ്മി. ഞാനും കുരുട്ടും കൂടിയുള്ള ലൈഫ്‌ ഒക്കെ കണ്ട്‌ സന്തോഷിച്ച്‌ 'ഏയ്‌ ഇവിടെ കുഴപ്പമൊന്നുമില്ല..കുരുട്ടുമായി നല്ല കൂട്ടാണ്‌. രണ്ടിനേം ഒരു വണ്ടിക്കു കെട്ടാം..' എന്നൊക്കെ ആശ്വസിച്ച്‌ കൊന്തയെത്തിക്കലും നേർച്ചകളുമൊക്കെ തൽക്കാലത്തേക്കൊന്നു നിർത്തിവച്ച സമയം. അങ്ങനെ ഒരു ദിവസം രാവിലെ കുളീം കഴിഞ്ഞിറങ്ങിയ മമ്മി കാണുന്നത്‌ പോരുകോഴികളെപ്പോലെ നിൽക്കുന്ന എന്നെയും കുരുട്ടിനേയുമാണ്‌.(ആ വഴക്കിന്റെ കാരണമൊന്നും എനിക്കിപ്പോൾ ഓർമ്മയില്ല) മമ്മീടെ സമാധാനശ്രമങ്ങളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട്‌ രണ്ടും പേരും ചവുട്ടിത്തുള്ളി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. അദ്യം ഞാൻ.. പിന്നെ കുരുട്ട്‌.. (ശത്രുക്കൾ ഒന്നിച്ച്‌ വീട്ടിൽ നിന്നിറങ്ങാനോ.. നോ വേ..). സാധാരണ ദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ച്‌ ഒരു റിക്ഷയിൽ പോയി കുരുട്ട്‌ വഴിക്കൊരു ബസ്‌സ്റ്റോപ്പിലിറങ്ങും.. ഞാൻ റിക്ഷയിൽ തന്നെ ഓഫീസിലേക്കു പോവും അതാണ്‌ പതിവ്‌. അതിന്‌ ഞങ്ങൾക്കൊരു സ്ഥിരം റിക്ഷാക്കാരനുമുണ്ട്‌.എന്തായാലും ഞാനിങ്ങനെ വീട്ടിൽ നിന്നുമിറങ്ങി കൊടുങ്കാറ്റു പോലെ പാഞ്ഞു ചെന്ന്‌ റിക്ഷയിൽ കയറി.അങ്ങേരാണെങ്കിൽ റിക്ഷയെടുക്കാതെ കുരുട്ടിനെയും കാത്തു നിൽക്കുകയാണ്‌.


"ദൂസ്‌രീ മാഡം എവിടെ?" അങ്ങേരുടെ വക അനേഷണം.


അല്ലെങ്കിൽ തന്നെ കലിയിളകി നിൽക്കുന്ന എനിക്ക്‌ അങ്ങേരുടെ 'കുരുട്ട്‌' സ്നേഹം കൂടി കേട്ടപ്പോൾ പൂർത്തിയായി.


"എങ്കിൽ പിന്നെ ദൂസ്‌രീ മാഡത്തിനെയും കൊണ്ടു വന്നാൽ മതി"


എന്നും പറഞ്ഞ്‌ ആ ചേട്ടനെ ഒന്നു ദഹിപ്പിക്കുന്നതു പോലെ നോക്കീട്ട്‌ ചാടിയിറങ്ങി വേറെ റിക്ഷയിൽ പോയി കയറി. അപ്പോഴേക്കും അവിടെയെത്തിയ കുരുട്ട്‌ പുറകിലുള്ള റിക്ഷയിൽ കയറിക്കഴിഞ്ഞിരുന്നു. ഏവം വിധം ഞങ്ങടെ ആ പാവം റിക്ഷാചേട്ടൻ 'കടിച്ചതുമില്ല പിടിച്ചതുമില്ല' എന്ന മട്ടിൽ ഞങ്ങള്‌ പോവുന്നതു നോക്കി നിന്നു.


റിക്ഷകൾ രണ്ടും പുറപ്പെട്ട്‌ ഒരു രണ്ടു മിനിട്ട്‌ കഴിഞ്ഞിട്ടുണ്ടാവില്ല, കുരുട്ടിന്റെ വക ഫോൺകോൾ..


"എനിക്കൊരു പത്തു രൂപ വേണം.കയ്യിൽ ചില്ലറയില്ല" മയത്തിലൊന്നുമല്ല; കംപ്ലീറ്റ്‌ ദേഷ്യത്തിൽ..


അതിന്‌ എന്റടുത്ത്‌ കാശൊന്നും സൂക്ഷിക്കാനേൽപ്പിച്ചിട്ടില്ലല്ലോ..ഉണ്ടോ.." ഞാനും വിട്ടു കൊടുത്തില്ല..


"വല്യ ഡയലോഗോന്നും വേണ്ട.. കാശെടുത്തു പിടിക്ക്‌..എന്നിട്ട്‌ റിക്ഷ സ്ലോ ആക്ക്‌.. ഞാൻ വന്നു മേടിച്ചോളാം"


അതും കൂടി കേട്ടപ്പോൾ പിനെ മസിലു പിടിച്ചിരിക്കൻ പറ്റീല്ല. റിക്ഷ സ്ലോ ആക്കി പൈസേം കൊടുത്ത്‌ രണ്ടു പേരും ഹാപ്പിയായി പിരിഞ്ഞു. വൈകിട്ടു ഞങ്ങളെ രണ്ടു പേരെയും ഉപദേശിക്കാൻ വേണ്ടി പോയന്റ്‌സൊക്കെ തയ്യാറാക്കിവച്ചു കാത്തിരുന്ന മമ്മീടെ മുന്നിലേക്ക്‌ മദർ ഡയറീടെ ഐസ്‌ക്രീമും നക്കിക്കൊണ്ട്‌ പതിവുപോലെ തന്നെ കളീം ചിരീമൊക്കെയായി ഞങ്ങളെത്തി.രാവിലെ ഉണ്ടാക്കിയ വഴക്കിന്റെ യാതൊരു ചമ്മലുമില്ലാതെ. മമ്മിക്കൊരു സ്പെഷ്യൽ ഐസ്ക്രീമും കയ്യിലുണ്ടായിരുന്നു കേട്ടോ. ഒന്നൂല്ലേലും രാവിലെ തൊട്ട്‌ വൈകുന്നേരം പാവം ടെൻഷനടിച്ചോണ്ടിരുന്നതല്ലേ..


ആദ്യത്തെ വഴക്ക്‌ വീട്ടിനകത്തു വച്ചായിരുന്നെങ്കിലും അടുത്തത്‌ ഔട്ട്ഡോറിലായിരുന്നു. അതും കുറെക്കൂടി വിപുലമായ രീതിയിൽ..


ഇത്തവണത്തെ പ്രകടനത്തിനു സാക്ഷിയായത്‌ കുരുട്ടിന്റെ കൂട്ടുകാരിയാണ്‌. ഡെൽഹീല്‌ ജോലിയന്വേഷിച്ചു വന്നതായിരുന്നു ആ കുട്ടി.ഞങ്ങൾടെ കൂടെ താമസം.. തൽക്കാലം നമ്മക്കവളെ മീനു എന്നു വിളിക്കാം. പൊതുവെ ഞങ്ങൾടെ വീട്ടിൽ അതിഥികൾക്ക്‌ സ്‌പെഷ്യൽ കൺസിഡറേഷനൊന്നും കൊടുക്കാറില്ല. ഞങ്ങൾക്കാണെങ്കിൽ വല്യ ചിട്ടകളൊന്നും ഇല്ല താനും. തോന്നുന്ന സമയത്തു ഭക്ഷണം,ഉറക്കം, വാചകമടി,വയന,പിന്നെ കറങ്ങാൻ പോക്ക്‌..അതായിരുന്നു അന്നത്തെ ഞങ്ങൾടെ അക്കാലത്തെ ഒരു ലൈഫ്‌സ്റ്റൈൽ.. മീനുവാണെങ്കിൽ ഞങ്ങളുടെ ചിട്ടകളോട്‌, അതായത്‌ ചിട്ടയില്ലായ്മകളോട്‌ പൊരുത്തപ്പെടാനാവാതെ ശ്വാസം മുട്ടിക്കഴിയുകയാണ്‌..അങ്ങനെ ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ എനിക്ക്‌ ആതിഥ്യമര്യാദയുടെ ബാധ കൂടി. മീനുവിനെ ഞങ്ങൾ വേണ്ടവിധത്തിൽ നോക്കുന്നില്ല എന്നൊക്കെയുള്ള കുറ്റബോധം. ഉടനെ കുരുട്ടിനെ വിളിച്ച്‌ ആ കുറ്റബോധം അങ്ങോട്ടേക്കും കൂടി പകർന്നു കൊടുത്തു. എന്തായാലും രണ്ടു പേരും കൂടി കൂടിയാലോചിച്ച്‌ മീനുവിനെ ആ വെള്ളിയാഴ്ച വൈകുന്നേരം ഔട്ടിംഗിനു കൊണ്ടു പോകാമെന്നു തീരുമാനിക്കുകയും ചെയ്തു. പാവം എപ്പോഴും വീട്ടിലടച്ചിരിക്കുകയാണല്ലോ..

അങ്ങനെ വെള്ളിയാഴ്ച വൈകുന്നേരമായി. ഞാനും കുരുട്ടും ഓഫീസിൽ നിന്നും നേരെ മാർക്കറ്റിലേക്കു പോകണം.. മീനു റിക്ഷയിൽ മാർക്കറ്റിലേക്കെത്തണം.. എവിടെ വച്ചു കണ്ടുമുട്ടണമെന്നു ഞങ്ങൾ മീനുവിനെ ഫോൺ വിളിച്ചറിയിക്കും..ഇതൊക്കെയായിരുന്നു പ്ലാൻ. പക്ഷെ ഓഫീസിൽ നിന്നും ഇറങ്ങാൻ നേരത്തു തന്നെ കൃത്യമായും എന്തോ പണി കിട്ടിയതു കൊണ്ട്‌ ഞാൻ വൈകിപ്പോയി; അല്ല സാമാന്യം നന്നായി തന്നെ ലേറ്റായി. മാർക്കറ്റെത്തീപ്പോഴേ കാണാം കുരുട്ട്‌ ഞാൻ വരുന്ന ദിശയിലേക്കും നോക്കി വടി പോലെ നിൽക്കുനുണ്ട്‌. അടുത്തു ചെന്നിട്ടും യാതൊരു ഭാവഭേദവുമില്ല.. ഒടുക്കത്തെ സീരിയസ്‌..


"മീനു പുറപ്പെട്ടോ?" ഞാൻ 'ബിശ്യം' ചോദിച്ചു


അതിനു മറുപടിയൊന്നും കിട്ടീല്ല. തീ പറക്കുന്നതു പോലെ ഒരു നോട്ടം മാത്രം.


ഇതൊക്കെ കണ്ട്‌ ഞാൻ അടങ്ങുമോ.. അതിനു വേറെ ആളെ നോക്കണം..


" ഇന്തെന്താ ഒരു ഭാവാഭിനയം?"


"വൈകുന്നുണ്ടെങ്കിൽ വിളിച്ചു പറയണം.. കയ്യിൽ ഫോണുണ്ടായിരുന്നില്ലേ?" കുരുട്ട്‌ ഒന്നൂടെ തീ പറപ്പിച്ചു നോക്കി..


അതിനു മര്യാദയ്ക്ക്‌ 'ഓഫീസിൽ കുറച്ചു പണിയുണ്ടായിരുന്നു' എന്നങ്ങു പറഞ്ഞാൽ മതി. പക്ഷെ അങ്ങനൊക്കെ സമാധാനപരമായി സംസാരിച്ചാൽ ഞാൻ ഞാനല്ലാതായിപ്പോവില്ലേ..


"ഓ തോന്നീല്ല.. അങ്ങോട്ടും വിളിച്ചന്വേഷിക്കമായിരുന്നല്ലോ.. ഫോണൊക്കെ ഇവിടെയുമുണ്ടല്ലോ.."


അതും കൂടി കേട്ടതും കുരുട്ട്‌ സർവവെറുപ്പോടെ എന്നെ ഒന്നു നോക്കീട്ട്‌ വെട്ടിത്തിരിഞ്ഞ്‌ മാർക്കറ്റിനുള്ളിലേക്കു കയറിപ്പോയി. ഒരു മൂളിപ്പാട്ടും പാടി ഞാൻ പുറകെയും. ഞങ്ങളിങ്ങനെ മൗനജാഥ പോലെ കുറച്ചങ്ങു നടന്നതേയുള്ളൂ. കുരുട്ടിന്‌ മീനൂന്റെ കോൾ വന്നു. എവിടെ നിൽക്കണമെന്ന്‌ ഞങ്ങൾ പറയാത്തതു കൊണ്ട്‌ ആ കുട്ടി മാർക്കറ്റു വഴി അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്‌.


"ഇപ്പോൾ എവിടാണെന്നു വച്ചാൽ അവിടെ തന്നെയങ്ങു നിന്നാൽ മതി. ഞാനങ്ങു വന്നോളാം" കുരുട്ട്‌ എന്നോടുള്ള ദേഷ്യം മുഴുവൻ മീനുവിനോടു തീർത്തു.


" അതിന്‌ മീനു നിൽക്കുന്നതെവിടാണെന്ന്‌ കുരുട്ട്‌ ഗണിച്ചറിയുമോ?" ഞാൻ ഇടയിൽ കയറി ചോദിച്ചു.


കുരുട്ടാകട്ടെ എന്റെ ചോദ്യത്തെ പുല്ലുപോലെ അവഗണിച്ച്‌ കോൾ കട്ട്‌ ചെയ്യാനൊരുങ്ങുകയാണ്‌. ഞാൻ ഒറ്റക്കുതിക്കലിന്‌ ആ ഫോൺ തട്ടിപ്പറിച്ചു മേടിച്ചു.എന്നിട്ട്‌ മീനു നിൽക്കുന്ന സ്ഥലമൊക്കെ ചോദിച്ചു മനസിലാക്കി. ഫോൺ തിരിച്ചു കൊടുത്തപ്പോൾ കുരുട്ടു മേടിക്കുന്നില്ല.. വാശി..ഞാൻ പിന്നെ നിർബന്ധിക്കാനൊന്നും പോയില്ലേ. അതെടുത്ത്‌ എന്റെ ബാഗിലേക്കിട്ടു. എന്നിട്ടു മീനൂന്റടുത്തേക്കു വിട്ടു. കുരുട്ടും പിന്നാലെയുണ്ട്‌..


ഞങ്ങളെ കണ്ടതും മീനു ആശ്വാസത്തോടെ അത്രേം നേരം അനുഭവിച്ച ടെൻഷനെപ്പറ്റിയൊക്കെ വിവരിക്കാൻ തുടങ്ങി. ഞാൻ അതിലൊന്നും താൽപ്പര്യമില്ലാതെ 'അവരായി അവരുടെ പാടായി' എന്ന മട്ടിൽ വല്ല വഴിക്കും നോക്കി നിൽക്കുകയാണ്‌. പെട്ടെന്നാണ്‌ മീനൂന്റെ വിവരണങ്ങളെ മൈൻഡാക്കാതെ കുരുട്ട്‌ അതിഭീകരമായി പൊട്ടിത്തെറിച്ചത്‌. മീനു ഒന്ന്‌ അന്തംവിട്ടു നിന്നിട്ട്‌ അവിടെ നിന്നു കരയാൻ തുടങ്ങി. അതോടെ എന്റെ രക്തവും പതഞ്ഞുപൊങ്ങൻ തുടങ്ങി. ഞാൻ കുരുട്ടിനെ നേരിട്ടു.ഒരഞ്ചു മിനിടു നേരം ഊക്കൻ വാദപ്രതിവാദങ്ങളുമായി അത്യുഗ്രൻ വഴക്ക്‌.പച്ചമലയാളത്തിൽ.. പറയാനുള്ളതൊക്കെ പറഞ്ഞ്‌ ഒന്നു ശാന്തമായി നോക്കീപ്പഴാണ്‌.. ആ ഏരിയയിലൂടെ പോയ സകലമനുഷ്യരും അവിടെ അമ്പരന്നു നിൽക്കുന്നു..


ഇനിയെന്തു ചെയ്യും!! കുരുട്ട്‌ എന്നെ കലിപ്പോടെ ഒന്നു നോക്കിയിട്ട്‌ മുന്നിൽ കണ്ട വഴിയേ അങ്ങു പോയി അപ്രതക്ഷ്യയായി. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ ഞാനും അതേ വഴിയിലേക്ക്‌ തന്നെ തിരിഞ്ഞു. അപ്പോഴാണ്‌ അവിടെ കരഞ്ഞു കൊണ്ടു നിൽക്കുന്ന മീനൂന്റെ കാര്യം ഓർത്തത്‌..


" മീനൂന്‌ വേണമെങ്കിൽ എന്റെ കൂടെ വരാം.. അല്ലെങ്കിൽ ഇവിടെ നിന്നു കരയാം.. എന്തു വേണമെനു തീരുമാനിച്ചോ.."


ആ പറഞ്ഞ രീതിയൊക്കെ കേട്ടൽ പിന്നെ ജീവനിൽ കൊതിയുള്ള ആരു എന്റെ കൂടെ വരില്ല. എന്നിട്ടും മീനു വന്നു. പാവത്തിനു വേറെ വഴിയൊന്നുമില്ലല്ലോ..


കുറച്ചങ്ങു നടന്നപ്പോഴേക്കും എന്റെ ദേഷ്യമൊക്കെ തണുത്തു. ഇനി കുരുട്ടിനെ കണ്ടു പിടിക്കണം. കുരുട്ടിന്റെ ഫോണാണെങ്കിൽ എന്റെ ബാഗിൽ കിടക്കുകയാണ്‌. ഞാൻ ശാന്തമായി ഒന്നാലോചിച്ചു നോക്കി. കുരുട്ട്‌ ഒറ്റയ്ക്ക്‌ പോവാനിടയുള്ള ഏക സ്ഥലം ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എ.ടി. എം ആണ്‌. അങ്ങോട്ടു തന്നെ വിട്ടു. ഊഹം തെറ്റിയില്ല.. എ.ടി.എമ്മിന്റെ ക്യൂവിൽ കുരുട്ടു നിൽക്കുന്നുണ്ട്‌. മീനു ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഇനിയെന്തുചെയ്യണമെന്ന്‌ ഒരു പിടിയും കിട്ടാതെ റോഡിൽ കുറ്റിയടിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുരുട്ട്‌ ബാങ്കിൽ നിന്നിറങ്ങി നേരെ ഞങ്ങൾടെ അടുത്തേക്കു വന്നു. രണ്ടും കൽപ്പിച്ചാണ്‌ വരവെന്ന്‌ കണ്ടാലറിയാം.


മീനു ശ്വാസമടക്കിപ്പിടിച്ചു നിൽക്കുകയാണ്‌. എനിക്കു ചെറിയോരു പേടി തോന്നാതിരുന്നില്ല. കുരുട്ട്‌ നേരെ എന്റെ മുന്നിൽ വന്നു നിന്നു. എന്നിട്ട്‌ എന്നെ നോക്കാതെ അടുത്തുള്ള ഒരു കടയിലേക്ക്‌ ദൃഷ്ടിയുറപ്പിച്ച്‌ പറഞ്ഞു.


"എനിക്കു വിശക്കുന്നു"


" എങ്ങോട്ടു പോണം?" ഞാൻ വേറൊരു കടയിലേക്കു നോക്കി ചോദിച്ചു.


"എങ്ങോട്ടെങ്കിലും"


ഞാൻ പിന്നൊന്നും മിണ്ടാതെ നടന്ന്‌ അടുത്തുള്ള ഒരു റെസ്റ്ററൻറ്റിൽ ചെന്നു കയറി. പുറകെ കുരുട്ട്‌..അതിനും പുറകേ മീനു..


വെയ്റ്റർ വന്നു..ഞാൻ എനിക്കു തോന്നിയതു പോലൊക്കെ ഓർഡർ ചെയ്തു..ആരോടും ഒരഭിപ്രായവും ചോദിക്കാതെ..


" ഇതൊക്കെ കുരുട്ടിന്‌ ഇഷ്‌ടമാണോ?" മീനു പതുക്കെ എന്നോടു ചോദിച്ചു.


ഞാനും കുരുട്ടും പരസ്പരം നോക്കി..


" വായിൽ നാവുണ്ടല്ലോ..ഇഷ്ടമില്ലെങ്കിൽ ഇഷ്ടമല്ലാ എന്നു പറയാൻ" ഞാൻ മീനുവിനോടു പറഞ്ഞു..


" എനിക്കിഷ്ടമില്ലെങ്കിൽ ഞാൻ പറഞ്ഞോളാം..മീനു ബുദ്ധിമുട്ടണ്ട." കുരുട്ടും അറിയിച്ചു.


മീനു നിശബ്ദയായി. പുറമേ ഭയങ്കര സീരിയസായിട്ടാണ്‌ ഇരിപ്പെങ്കിലും എനിക്ക്‌ ഉള്ളിൽ ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കുരുട്ടിന്റെ അവസ്ഥയും അതു തന്നെയാണെന്ന്‌ എനിക്കു മനസിലായി.. ചിരിക്കാൻ ഒരു ഗ്യാപ്‌ കിട്ടാൻ കാത്തിരിക്കുകയാണ്‌..


വെയ്‌റ്റർ ഒരു മെഴുകുതിരി കത്തിച്ച്‌ ഞങ്ങൾടെ നടുക്ക്‌ ടേബിളിൽ കൊണ്ടു വച്ചു‌. മൂന്നു പേരും ആ തിരിയിലേക്കു തന്നെ നോക്കിക്കൊണ്ടിക്കുകയാണ്‌. അപ്പോഴാണ്‌ പതിഞ്ഞ ശബ്ദത്തിൽ ഒരു ആത്മഗതം..മീനൂന്റെ വക..


"ഇവിടിപ്പോ ഉള്ള ചൂടൊന്നും പോരാഞ്ഞിട്ടണോ ഇങ്ങേര്‌ ഇതും കൂടി കൊണ്ടു വന്ന്‌ കത്തിച്ചത്‌!!"


അതോടു കൂടി ഞങ്ങൾടെ കൺട്രോൾ വിട്ടു. ഫ്രണ്ട്‌സ്‌ സിനിമയിൽ ശ്രീനിവാസൻ ചിരിക്കുന്നതു പോലെ അന്തമില്ലാത്ത ചിരി. അതികഠിനമായ ഒരു പിണക്കത്തിന്റെ അതിമനോഹരമായ പര്യവസാനം..

Thursday, December 18, 2008

പാചകവിശേഷങ്ങൾ...

ടി.വി.യിലെ പാചകപരിപാടികളുടെ കടുത്ത ഒരു ആരാധികയാണ്‌ ഞാന്‍. ചാനലുകളിങ്ങനെ മാറ്റിമാറ്റി കളിക്കുന്നതിനിടെ എവിടെങ്കിലും ഏതെങ്കിലും ചേട്ടനോ ചേച്ചിയോ അടുപ്പും പാത്രോം തവീമൊക്കെയായി തിരിഞ്ഞുകളിക്കുന്നതു കണ്ടാല്‍ (അതിപ്പോ എനിക്കു കേട്ടുകേള്‍വി പോലുമിലാത്ത ഭാഷയിലായാലും ശരി) ഞാനവിടങ്ങ്‌ സ്റ്റക്കായിപ്പോകും. ഇതൊക്കെയാണെങ്കിലും ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മിടുക്കിയായ പാചകതാരം എന്റെ വീട്ടില്‍ തന്നെയാണ്‌ കേട്ടോ- എന്റെ സ്വന്തം മാതാശ്രീ. പാചകകാര്യത്തില്‍ ഇത്രേം കുരുട്ടുബുദ്ധിയുള്ള വേറൊരാളെ ഞാന്‍ കണ്ടിട്ടില്ല. ദാ ഇന്നലത്തെ കാര്യം തന്നെ നോക്ക്‌.. രാവിലെ കണ്ണും തിരുമ്മിയെഴുന്നേറ്റു വരുമ്പോള്‍ കണ്ട കഴ്ചയെന്താണെന്നോ-- കാസറോളില്‍ അടുക്കിയടുക്കി വച്ചിരിക്കുന്ന പിങ്കപ്പങ്ങള്‍.. എന്നു വച്ചാല്‍ ലൈറ്റ്‌ പിങ്ക്‌ കളറുള്ള അപ്പങ്ങള്‍.മമ്മിയെ ഞാന്‍ ഇന്നും ഇന്നലേമൊന്നും കണ്ടു തുടങ്ങീതല്ലല്ലോ.. അതുകൊണ്ട്‌ ആദ്യം സംശയിച്ചത്‌ തലേന്നു രാത്രി ബാക്കിവന്ന ബീറ്റ്‌റൂട്ട്‌ തോരനെയാണ്‌. ചെന്നു നോക്കീപ്പോള്‍ ഫ്രിഡ്‌ജില്‍ അതു ഭദ്രമായിരിപ്പുണ്ട്‌.പിന്നെ ഈ കളറിന്റെ ഗുട്ടന്‍സെന്ത്‌ എന്ന്‌ മമ്മിയെ ക്വസ്റ്റ്യന്‍ ചെയ്തപ്പോഴാണ്‌ സത്യം പുറത്തുവന്നത്‌. തലേ ദിവസം രാവിലെ ബാക്കിവന്ന പുട്ടാണ്‌ നായകന്‍. രാത്രി അപ്പത്തിനു മാവരച്ചപ്പോള്‍ ചോറിനു പകരം ആ പുട്ടാണത്രേ ചേര്‍ത്തത്‌. ഒന്നോര്‍ത്താല്‍ ചോറും പുട്ടുമൊക്കെ ഒരേ ഫാമിലിയില്‍ പെട്ടതാണല്ലോ. നല്ല തവിട്ടു കളറുള്ള ചമ്പാപുട്ടായിരുന്നു..അതാണ്‌ അപ്പത്തിന്റെ കോലത്തിലായപ്പോള്‍ ലൈറ്റ്‌പിങ്ക്‌ കളറു വന്നുപോയത്‌.. ബാക്കിവരുന്ന ഭക്ഷണസാധനങ്ങളെ ഒരു കുഞ്ഞുപോലുമറിയാതെ വേറെ രൂപത്തിലാക്കുന്ന മമ്മീടെ ട്രിക്കിനെ പറ്റി അറിയാഞ്ഞിട്ടാണ്‌-- അല്ലെങ്കില്‍ മുതുകാടും പി.സി സര്‍ക്കാരും ഹൗഡിനിയുമൊക്കെ എന്റെ വീടിനു മുന്നില്‍ ക്യൂ നിന്നേനേ.. മമ്മീടെ ശിഷ്യത്വം സ്വീകരിക്കാന്‍..


ഈ പാചകമാജിക്കില്‍ മമ്മീടെ ഗുരു-കം-അമ്മായിഅമ്മ എന്റെ അമ്മച്ചിയാണ്‌. അമ്മച്ചീടെ നല്ല കാലത്ത്‌ കുറച്ചു ചക്കക്കുരുവും മാങ്ങയും കൊണ്ട്‌ അമ്മച്ചി വിഭവസമൃദ്ധമായ സദ്യ ഒരുക്കുമായിരുന്നത്രേ. അതപ്പോള്‍ കുടുംബത്തിലെ അംഗസംഖ്യ അത്രയും വലുതാണ്‌. എല്ലാരെയും തീറ്റിപ്പോറ്റണമെങ്കില്‍ അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ ഊട്ടുന്നതു പോലുള്ള മാജിക്കൊക്കെ അമ്മച്ചി കാണിച്ചു പോവും. കുറ്റം പറയാന്‍ പറ്റില്ല. ഈ രണ്ടു മാജിക്കുകാരികളെയും കൂടാതെ എന്റെ വീട്ടില്‍ ഒരു പാചകശാസ്ത്രജ്ഞയുമുണ്ട്‌- എന്റെ ചേച്ചി.. പാചകം ആറ്റംബോബുണ്ടാക്കുന്നതു പോലുള്ള ഒരു ശാസ്ത്രമാണെണെന്നാണ്‌ അവൾടെ വിശ്വാസം‌. എന്തേലും നിവര്‍ത്തിയുണ്ടെങ്കില്‍ അവള്‌ കോമ്പസും സ്കെയിലും തെര്‍മോമീറ്ററും സ്റ്റോപ്പ്‌വാച്ചും ടൈമറും ഒക്കെ ഉപയോഗിച്ചേ പാചകം ചെയ്യൂ. എല്ലാം പെര്‍ഫക്ടായിട്ട്‌. അതുകൊണ്ടെന്താ.. അവളിങ്ങനെ വൃത്തോം അലങ്കാരോമൊക്കെ ശ്രദ്ധിച്ച്‌ സാധനമുണ്ടാക്കി വരുമ്പോഴെക്കും ബാക്കിയുള്ളോര്‌ പട്ടിണി കിടന്നു മൃതിയടഞ്ഞിട്ടുണ്ടാവും.പിന്നുള്ളത്‌ അനിയനാണ്‌. അവന്റെ മാസ്റ്റര്‍ പീസ്‌ 'തട്ടുകട കപ്പ' എന്ന വിഭവമാണ്‌. എന്നു വച്ചാല്‍ മമ്മി ഉണ്ടാക്കിയ കപ്പയും ബീഫ്‌ കറിയും ഒരു ചീനച്ചട്ടിയിലിട്ട്‌ ഇളക്കിയോജിപ്പിച്ചു തരും. മട്ടും ഭാവവും കണ്ടാല്‍ തോന്നും ആ കപ്പ നട്ടതു പോലും അവനാണെന്ന്‌. അത്രയ്ക്കുണ്ടാവും അഹങ്കാരം.


ഇവര്‍ടെയിടയില്‍ നിന്ന്‌ രക്ഷപെട്ട്‌ ഓഫീസിലെത്തിയാലോ.. അവിടെ മറ്റൊരു തരം പാചകജീവികളെയാണ്‌ നേരിടേണ്ടി വരുന്നത്‌- പുതുതായി കല്യാണം കഴിഞ്ഞ്‌ തിരികെ ജോലിയില്‍ കയറുന്ന പെണ്ണുങ്ങള്‍.. മഷ്രൂം കുക്കിണീസ്‌ എന്നു ഞാനിട്ടിരിക്കുന്ന പേര്‌. പേരു പോലെ തന്നെ കൂണ്‌‌ മുളയ്ക്കുന്നതു പോലെ ഒറ്റ ദിവസം കൊണ്ടൊക്കെയാണ്‌ ഇവര്‍ പാചകത്തിന്റെ ഉത്തുംഗശൃഖത്തിലെത്തുന്നുന്നത്‌. കല്യാണത്തിനു മുന്‍പു വരെ നമ്മടെ കൂടെയിരുന്ന്‌ ബ്രഡിന്റെ കൂടെ കഴിക്കാന്‍ തക്കാളിയാണോ വെള്ളരിക്കയാണോ നല്ലത്‌ എന്നൊക്കെ ചര്‍ച്ച ചെയ്തോണ്ടിരുന്ന ടീംസാണ്‌; കല്യാണം കഴിഞ്ഞാലുടനെ ഹൈദരാബാദി ദം ബിരിയാണി, എത്യോപ്യന്‍ പുഡ്ഡിംഗ്‌ തുടങ്ങിയ ലെവലിലേക്കൊക്കെ അങ്ങുയര്‍ന്നു പോവും.അതു കൂടാതെ മറ്റൊരു പുതുമയും കൂടിയുണ്ട്‌ ഇക്കൂട്ടര്‍ക്ക്‌- റ്റിഫിന്‍ .. അതും വല്ല ദോശയും ഇഡലിയും പുട്ടുമൊക്കെയായിരിക്കും. "യ്യോ നീയിതെന്നുമുതലാണ്‌ ഇങ്ങനെ രാജകീയബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ചു തുടങ്ങീത്‌" എന്ന്‌ അന്തംവിടുമ്പോഴാണ്‌ അടുത്ത ഷോക്ക്‌ "ചേട്ടന്‌ ബ്രേക്ക്ഫാസ്റ്റിന്‌ ഇതാണിഷ്ടം" എന്ന്‌. ഇഷ്ടമൊക്കെ‌ അങ്ങനെ പലതുമുണ്ടാവും.. ഉള്ളതു പറയാലോ.. എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ്‌ ജീവിക്കാറുള്ളത്‌.അല്ലെങ്കില്‍ പിന്നെ അടുത്തു വല്ല ഹോട്ടലോ മറ്റോ വേണം. ലവന്മാര്‍ക്കൊക്കെയാണ്‌ കല്യാണം കഴിയുന്നതോടെ മണ്‍കലത്തിലുണ്ടാക്കിയ ചോറ്‌, അമ്മീലരച്ച ചമ്മന്തി, ചിരട്ടപ്പുട്ട്‌ തുടങ്ങിയ കോംപ്ലികേറ്റഡ്‌ വിഭവങ്ങളില്ലാതെ ജീവിക്കാന്‍ പറ്റാതാവുന്നത്‌. ഈ നട്ടാല്‍ കുരുക്കാത്ത നുണ കേട്ടാലുടനെ വിശ്വസിക്കാന്‍ കുറെ പെണ്‍ജന്‍മങ്ങളും!! ഇങ്ങനെ ചില അഭിനവഭര്‍ത്താക്കന്മാരാണെങ്കില്‍ വേറൊരു കഥയാണു പറയുന്നത്‌. അവര്‍ ആവശ്യപ്പെടാതെയാണ്‌ ഭാര്യമാര്‍ ഇത്തരം ഭക്ഷ്യമേളകളൊക്കെ ഒരുക്കുന്നതെന്ന്‌- അവരെ ഇംപ്രസ്‌ ചെയ്യിക്കാന്‍ വേണ്ടി.. ഇതിന്റെയൊക്കെ സത്യാവസ്ഥ എന്താണോ എന്തോ.. എന്തായാലും ഇത്തരത്തിലുള്ള ആവേശമൊക്കെ രണ്ടുമൂന്നു മാസം കൊണ്ട്‌ തണുത്തുറഞ്ഞ്‌ ഇവരൊക്കെ പഴയ മാഗി/ബ്രഡ്‌/പഴം ഡയറ്റിലെക്കു തിരിച്ചുപോവുന്നതായിട്ടാണ്‌ പൊതുവേ കണ്ടുവരുന്നത്‌.. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.


ഓഫീസിൽ ഒളിഞ്ഞും തെളിഞ്ഞും നേരിടേണ്ടി വരുന്ന മറ്റൊരു കൂട്ടരുണ്ട്‌. നമ്മളിങ്ങനെ ആര്‍ക്കും ശല്യമാവാതെ കാന്റീനിന്റെ ഒരൊഴിഞ്ഞ കോണിൽ സാൻഡ്‌വിച്ചും കടിച്ചുപറിച്ചിരിക്കുമ്പോഴായിരി‍ക്കും ഇക്കൂട്ടരുടെ വഹ അഭിപ്രായപ്രകടനങ്ങൾ--" ങ്‌ഹും..ഇന്നത്തെ പെണ്‍കുട്ടികള്‍.. ഇതുങ്ങള്‍ക്കൊക്കെ വല്ലതും വച്ചുണ്ടാക്കിക്കൂടേ" എന്ന്‌ . ഇനീപ്പം എന്റെ സ്ഥനത്ത്‌ വല്ല പയ്യനുമാണ്‌ സാൻഡ്‌വിച്ചും കൊണ്ടിരിക്കുന്നതെങ്കിലോ.. അങ്ങു സഹതാപമാണ്‌.. "പാവം വച്ചു വിളമ്പാനാരുമില്ല.. ഇവനൊരു കല്യാണം കഴിച്ചാലെന്താ" -ആ ലൈനിലങ്ങു പോവും. എനിക്കും അവനുമൊക്കെ ദിവസത്തില്‍ 24 മണിക്കൂറേ ദൈവം അനുവദിച്ചു തന്നിട്ടുള്ളൂ എന്നോര്‍ക്കണം.. എന്തൊരക്രമം.. അനീതി!!


ഇത്രേമൊക്കെ പറഞ്ഞ സ്ഥിതിക്ക്‌ ഞാനൊരു പാചകവിരോധിയാണ്‌ എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്‌. പാചകത്തെ അതിമനോഹരമായ ഒരു കലയായി കണക്കാക്കുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു വ്യക്തിയാണ്‌ ഞാൻ .അതുകൊണ്ടു തന്നെ ചില പ്രശ്നങ്ങളുമുണ്ട്‌. അതായത്‌ ഏതെങ്കിലും ഒരു കലാകാരന്‌ രാവിലെ എട്ടുമണിക്കു മുൻപ്‌/ഉച്ചയ്ക്ക്‌ ഒരു മണിയ്ക്ക്‌/രാത്രി എഴു മണിയ്ക്ക്‌ എന്ന മട്ടിൽ സമയബന്ധിതമായി കലാസൃഷ്ടികളുണ്ടാക്കാൻ പറ്റുമോ..അതിനൊക്കെ നല്ല മൂഡു വേണം, ഭാവന വേണം ,ആവശ്യമായ സാധനങ്ങൾ വേണം, അനുകൂലമായ സാഹചര്യം വേണം.. പറഞ്ഞുവരുന്നത്‌ എന്റെ പാചകകലാസൃഷ്ടിയും ഇങ്ങനുള്ള അപൂർവ്വനിമിഷങ്ങളിലേ രൂപം കൊള്ളാറുള്ളൂ.. . ബാക്കിയുള്ള ദിവസങ്ങളിലൊക്കെ വല്ല പഴമോ പച്ചക്കറിയോ ഒക്കെ കഴിച്ചാണ്‌ ജീവൻ നിലനിർത്താറുള്ളത്‌ .. ഇനീപ്പം വല്ലതും വച്ചുണ്ടാക്കാൻ തോന്നിയാലോ- പാരമ്പര്യപാചകത്തിന്റെ കംപ്ലീറ്റ്‌ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടുള്ള വിഭവങ്ങളേ ഉണ്ടായിവരാറുള്ളൂ. വേണംന്നു വച്ചു ചെയ്യുന്നതല്ല.. അങ്ങനെയൊക്കെ ആയിപ്പോകുന്നതാണ്‌. ദാ തെളിവിനായി കഴിഞ്ഞ ഒരുമാസത്തെ കലാസൃഷ്ടികൾടെ അവസ്ഥ താഴെക്കൊടുക്കുന്നു.



1)ഗുലാബ്‌ ജാമുൻ - എവിടൊക്കെയോ എന്തൊക്കെയോ പാളിയെന്നു ഉണ്ടാക്കികഴിഞ്ഞപ്പോൾ മനസിലായി. നല്ല സോഫ്റ്റായിരിക്കേണ്ട സാധനം കരിങ്കല്ലു പോലിരിക്കുന്നു.പിന്നെ എല്ലാത്തിലും പപ്പടംകുത്തീം കൊണ്ട്‌ ഓരോ തുളയുമിട്ട്‌ കുറെനേരം അതിനെ പഞ്ചസാര സിറപ്പിൽ മുക്കിപ്പിടിച്ചപ്പോൾ ഇത്തിരി മയം വന്നു ച്യൂയിംഗം പരുവത്തിലായിക്കിട്ടി. അയൽവാസിപ്പിള്ളാരുടെ ഇടയിലൊക്കെ വൻഹിറ്റായിരുന്നു. അവരിലാരും ശരിക്കും ഗുലാബ്‌ ജാമുൻ കണ്ടിട്ടില്ലായിരുന്നൂന്ന്‌ പ്രത്യേകം പറയണ്ടല്ലോ..


2)ക്യാരറ്റ്‌ പായസം - അടപ്രഥമൻ, സേമിയാപായസം, പയറുപായസം തുടങ്ങിയ സാമ്പ്രദായിക പായസങ്ങളിൽ നിന്നും മാറിച്ചിന്തിക്കാനുള്ള ശ്രമമായിരുന്നു. എല്ലാം ഒത്തു വന്നതുമാണ്‌.അപ്പോഴാണ്‌ മമ്മീടെ വക റെക്കമെൻഡേഷൻ-നേരത്തെ ഉണ്ടാക്കിയതിന്റെ ബാക്കി കുറച്ചു സേമിയ ഉണ്ട്‌, അതിനേം കൂടി പായസത്തിലുൾപ്പെടുത്തണമെന്ന്‌. എന്തായാലും എന്റെ ക്യാരറ്റ്‌ പായസത്തിന്‌ ഒരു അലങ്കാരമായിക്കോട്ടേന്നു വിചാരിച്ച്‌ ആ സേമിയയും കൂടി പായസത്തിലേക്കു തട്ടി. ഇത്തിരി കഴിഞ്ഞു വന്നു നോക്കീപ്പോഴുണ്ട്‌ സേമിയ വളർന്നു വലുതായി പായസത്തിലാകെ നിറഞ്ഞു നിൽക്കുന്നു. എന്തായാലും കഴിച്ചവരൊക്കെ അത്‌ഭുതം രേഖപെടുത്തി കേട്ടോ-- ഓറഞ്ചുകളറിലുള്ള സേമിയാപായസം ആദ്യം കാണുകയാണെന്നും പറഞ്ഞ്‌ ..


3)ഫോർ-ലെയർ പുഡ്ഡിംഗ്‌ - പേരു പോലെ തന്നെ നാലു ലെയറുള്ള പുഡ്ഡിംഗ്‌ ആയ്‌രുന്നു വിഭാവനം ചെയ്തത്‌. ആദ്യത്തെ ലെയറിനു വേണ്ട പൈനാപ്പിൾ കടയിൽ സ്റ്റോക്കില്ലായിരുന്നു. പിന്നൊരു ലെയറായ ഓറഞ്ചാണെങ്കിൽ മിക്സീലിട്ടടിച്ച്‌ ചൈനാഗ്രാസുമിട്ട്‌ തിളപ്പിച്ച്‌ സെറ്റ്‌ ചെയ്തു കഴിഞ്ഞപ്പോൾ ഒടുക്കത്തെ കയ്പ്പ്‌. ഓറഞ്ചിന്റെ കുരു നീക്കം ചെയ്യാതെ അടിച്ചതു കൊണ്ടാവും. എന്തായാലും സമയം കളയാതെ വേസ്റ്റ്ബാസ്കറ്റിലേക്കിട്ടു. പിന്നെ ബാക്കിവന്നത്‌ പാലിന്റെ ലേയറും ബിസ്കറ്റിന്റെ ലേയറുമായിരുന്നു. എല്ലാം റെഡിയാക്കി തണുപ്പിച്ച്‌ പുഡ്ഡിംഗ്‌ മോൾഡിനെ സെർവിങ്ങ്‌ പ്ലേറ്റിലേക്കു കമഴ്ത്തീപ്പോൾ പാലൊക്കെ അങ്ങോഴുകിപ്പരന്നു. അവസാനം ഗ്ലാസിലൊഴിച്ചു കുടിക്കേണ്ടി വന്നു. ബിസ്കറ്റിന്റെ ലേയറാണെങ്കിൽ താഴേക്കു വീഴാൻ കൂട്ടാക്കാതെ മോൾഡിൽ തന്നെ പറ്റിപ്പിടിച്ചിരുന്നതു കൊണ്ട്‌ അവിടുന്ന്‌ ചിരണ്ടിത്തിന്നേണ്ടിയും വന്നു. എന്റെ പാചകചരിത്രത്തിലെ ഏറ്റവും വ്യത്യസ്ത്മായ കലാസൃഷ്ടിയായിരുന്നു ഇത്‌.


4) ചോക്കലേറ്റ്‌-ലിച്ചീ പുഡ്ഡിംഗ്‌ - സാദാ ജെല്ലി ഉണ്ടാക്കാനുള്ള ശ്രമം അവസാനിച്ചതിങ്ങനെയാണ്‌. വീട്ടിലുണ്ടായിരുന്ന ചോക്കലേറ്റും ജ്യൂസും മിഠായിയുമൊക്കെ ഒക്കെ ഒരു രസത്തിന്‌ എടുത്തു ചാർത്തി. എന്തും നേരിടാൻ ശക്തി തരണേ എന്നു പ്രാർത്ഥിച്ചാണ്‌ എൻഡ്‌ പ്രോഡക്ട്‌ ടേസ്റ്റ്‌ ചെയ്തു നോക്കീത്‌. എന്താണെന്നറിയില്ല; സംഭവം സക്സസ്‌ ആയി. . എന്തൊക്കെയാണ്‌ അതിൽ ചേർത്തതെന്ന്‌ എനിക്ക്‌ അവ്യക്തമായ ഒരോർമ്മ മാത്രമെയുള്ളൂ. അതുകൊണ്ട്‌ റെസിപ്പിയൊന്നും ചോദിച്ച്‌ ആരും ബുദ്ധിമുട്ടിക്കരുത്‌ പ്ലീസ്‌ ..


പക്ഷെ അവസാനത്തെ ആ വൻ വിജയത്തെക്കാളും എന്റെ വീട്ടുകാരോർമ്മിക്കുന്നതും എന്നെ ഒരിക്കലും മറക്കാനനുവദിക്കാത്തതും അതിനുമുൻപിലുള്ള റിലേ പരാജയങ്ങളാണ്‌. തരം കിട്ടുമ്പോഴൊക്കെ അതിന്റെ കാര്യം പറഞ്ഞ്‌ എന്നിലെ പാചകകലാകാരിയെ തളർത്താൻ നോക്കും. അല്ലെങ്കിലും നല്ല കലാകരൻമാരെ/കാരികളെ അംഗീകരിക്കാൻ എന്നും നമ്മടെ സമൂഹത്തിനു മടിയാണല്ലോ.. സമൂഹത്തിന്റെ ആസ്വാദനനിലവാരത്തിൽ കാര്യമായ മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂന്ന്‌ വിവരമുള്ളവർ പറയുന്നത്‌ വെറുതെയല്ലെന്നേ...

Sunday, November 23, 2008

വയനാടൻ പര്യടനം കഴിഞ്ഞു...

"മുത്തങ്ങയിലേക്കു പോണോടീ പിള്ളാരേ..അവിടപ്പിടി ആനകളാണ്‌.."

സിസ്റ്ററാന്റിയുടെ ആശങ്കയ്ക്കു കാരണമുണ്ട്‌.കഴിഞ്ഞാഴ്ച ആന്റിയും കൂട്ടരും മുത്തങ്ങയിൽ പോയപ്പോൾ കുറെ ആനകൾ വന്നു നോക്കിപ്പേടിപ്പിച്ചത്രേ. അതും കൂടി കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഞങ്ങൾക്ക്‌ ആവേശം ഇരട്ടിച്ചു. പണ്ട്‌ ആറളം കാട്ടിൽ ആനയെ കാണാൻ പോയിട്ട്‌ ആനപ്പിണ്ടം കണ്ട്‌ തിരിച്ചു വരേണ്ടിവന്നതിന്റെ ദു:ഖം എനിക്കിതു വരെ തീർന്നിട്ടില്ല.. ആന്റി പറഞ്ഞതു പോലെയാണ്‌ സംഗതികളെങ്കിൽ മുത്തങ്ങ വനത്തിലൂടേ 'എക്സ്യൂസ്‌മീ ആനേ, വഴി തരൂ' എന്നും പറഞ്ഞ്‌ ആനക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി നടക്കാൻ പറ്റും. ഇതിൽപ്പരം ആനന്ദം വേറെയുണ്ടോ.. ആനവിദ്വാൻ സർവ്വശ്രീഫൈസലിന്റെ ആനക്കഥ കുറെപ്രാവശ്യം വായിച്ചു പഠിച്ചിട്ടുള്ളതു കൊണ്ട്‌ ഇനീപ്പം അത്യാവശ്യം വില്ലൻമാരായ ആനകളുണ്ടെങ്കിൽ തന്നെ അവറ്റയെ പറ്റിച്ചു രക്ഷപെടാനുള്ള പൊടിക്കൈകളും ഓർമ്മയുണ്ട്‌. അതിന്റെ ഭാഗമായി ബുദ്ധിപൂർവം ബെഡ്‌ഷീറ്റു പോലെ നല്ല വലുപ്പമുള്ള ഒരു ദുപ്പട്ടയെടുത്തു ചാർത്തി. ആന ഓടിക്കുമ്പോൾ ഈ ദുപ്പട്ട എറിഞ്ഞു കൊടുത്ത്‌ കൺഫ്യൂഷനാക്കാലോ..

മുത്തങ്ങാകാട്ടിനുള്ളിലൂടെ ഒരു മണിക്കൂറാണ്‌ സവാരി. ജീപ്പും ഗൈഡുമൊക്കെ അവിടുന്നു തന്നെ അറേഞ്ച്‌ ചെയ്തു തരും. കാട്ടിലേക്കു കയറുമ്പോൾ തന്നെ കാണാം അവിടവിടെ വായ്നോക്കി നിൽക്കുന്ന മാൻകൂട്ടങ്ങളെ. മുത്തങ്ങാസമരകാലത്ത്‌ ജാനൂം കൂട്ടരും കയ്യേറിയിരുന്ന സ്ഥലമൊക്കെ കഴിഞ്ഞ്‌ ജീപ്പ്‌ കാടിനുള്ളിലേക്കു കയറി. ആകെപ്പാടെ ഒരു വശപ്പിശക്‌. ഒരു കാട്‌ എന്നൊക്കെ കേൾക്കുമ്പോൾ നമ്മക്കൊരു മിനിമം പ്രതീക്ഷകളൊക്കെയുണ്ടല്ലോ. മാനം മുട്ടെ നിൽക്കുന്ന മരങ്ങൾ, ഇരുട്ട്‌, പക്ഷിമൃഗാദികളുടെ കളകൂജനം, അലർച്ച തുടങ്ങിയ കലാപരിപാടികൾ അങ്ങനെയങ്ങനെ. ഇവിടാണെങ്കിൽ ശുഷ്കിച്ച കുറച്ചു മരങ്ങൾ മാത്രം. നാട്ടിലേതു പോലെ തന്നെ നല്ല തെളിച്ചവും. കാടിന്റെ ആ ഒരു അന്തരീക്ഷം വരുന്നില്ല. ഞാൻ എന്റെ നിരാശ മറച്ചു വച്ചില്ല. എല്ലാ കാടുകളും ഒരു അച്ചിൽ വാർത്തതല്ലെന്നും ഓരോന്നിനും ഓരോ തരത്തിലുള്ള ഭൂപ്രകൃതിയും സസ്യസമ്പത്തുമായിരിക്കുംന്നൊക്കെ പറഞ്ഞ്‌ ഗൈഡ്‌ ആശ്വസിപ്പിച്ചു. അപ്പോഴാണ്‌ മുന്നിൽപോയ ജീപ്പുകാര്‌ "കാട്ടുപോത്ത്‌" എന്ന്‌ അലറിവിളിച്ചു വരുന്നത്‌. വേഗം തന്നെ ജീപ്പ്‌ നിർത്തി ഗൈഡ്‌ ജീപ്പിനു മുകളിലേക്കു വലിഞ്ഞു കയറി. കൂടെ ഞങ്ങളും.അങ്ങു ദൂരെ എന്തോ ഒരു കറുത്ത സാധനം അനങ്ങുന്നതു കാണാം. അതായിരുന്നു സാക്ഷാൽ കാട്ടുപോത്ത്‌. കുറേക്കൂടി ഉള്ളോട്ടു പോയപ്പോൾ ഒരു കൂട്ടം ആനകളെയും കണ്ടു.അടുത്തൊന്നുമല്ല..ഒരു പാടു ദൂരെ. സത്യം പറഞ്ഞാൽ കുറെ മാനുകളെ കാണാൻ പറ്റി എന്നതല്ലാതെ മുത്തങ്ങ എന്നെ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞൂന്നു പറയാതെ വയ്യ.അന്ന്‌ ആ ഹൈവേയിലൂടെ ബസിൽ പോയ എന്റെ ചേച്ചി ഇതിലും കൂടുതൽ ആനകളെ വളരെയടുത്തു കണ്ടൂന്നും കൂടി കേട്ടതോടെ നിരാശ കൂടി. കാശും സമയവും മുടക്കി ആനയെ കാണാൻ കാട്ടിനുള്ളിൽ പോയ ഞാനാരായി?


ആനയെക്കിട്ടാത്തതു കൊണ്ട്‌ തൽക്കാലം മാനിന്റെ പടമെടുത്ത്‌ അഡ്‌ജസ്റ്റ്‌ ചെയ്തിട്ടുണ്ട്‌ കേട്ടോ. ദാ എന്റെ ക്യാമറക്കണ്ണിൽ കുടുങ്ങിയ ഒരു കൂട്ടം മാനുകൾ ..





ഈ തടാകമാണ്‌ കണ്ണീർത്തടാകം. പണ്ട്‌ രാവണൻ തട്ടിക്കൊണ്ടു പോകുന്ന വഴിക്ക്‌ സീതാദേവി ഇരുന്നു കരഞ്ഞു കരഞ്ഞ്‌ ആ കണ്ണീരുകൊണ്ടുണ്ടായ തടാകമാണത്രേ ഇത്‌.(വിമർശിക്കണ്ട; ഫോട്ടോ ഇത്തിരി ഇരുണ്ടു പോയീന്ന്‌ എനിക്കറിയാം)






ഇതാ മുത്തങ്ങാ വനത്തിലൂടെ കടന്നു പോവുന്ന മൈസൂർ റോഡ്‌.ഇവിടെ വച്ച്‌ ഞങ്ങൾടെ ജീപ്പും എതിരെ വന്ന രണ്ടു വണ്ടികളും കൂടി ഒരു കൊച്ചു തിരുവാതിര കളിച്ച്‌ അവസാനം ആർക്കും അപകടമൊന്നുമുണ്ടാവാതെ തലനാരിഴയ്ക്ക്‌ രക്ഷപെട്ടു.






ഇതോർമ്മയുണ്ടോ. പണ്ട്‌ മുത്തങ്ങാസമരത്തിൽ പോലീസ്‌ വെടിവെപ്പിൽ മരിച്ച ജോഗിയുടെ സ്മാരകമാണിത്‌. പാവം.. ജീവിതം തിരിച്ചു കിട്ടാനുള്ള സമരത്തിൽ ജീവൻ പോയി..



യാത്രയുടെ അവസാനദിവസം ആരംഭിച്ചതു പൂക്കോട്ടു തടാകത്തിൽനിന്നാണ്‌. മലകൾക്കിടയിലെ ഒരു മനോഹരമായ തടാകം . ഞങ്ങള്‌ ഒരു പെഡൽബോട്ട്‌ വാടകയ്ക്കെടുത്ത്‌ ബോട്ടിംഗിനിറങ്ങി. ഒരു അനുസരണയുമില്ലാത്ത ബോട്ട്‌. ഇങ്ങോട്ടു തിരിച്ചാൽ അങ്ങോട്ടു പോകും. ഞാനും കുരുട്ടുമായിരുന്നു ഡ്രൈവർമാർ.എന്തായാലും ബോട്ടിനെ മര്യാദ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ സമയം പോയതറിഞ്ഞില്ല. ആകെമൊത്തം സംഭവബഹുലമായ നല്ലൊരു ബോട്ട്‌യാത്ര..ശരിക്കും ആസ്വദിച്ചു. ദാ തടാകത്തിന്റെ ഒരു പടം. പത്തേക്കറുള്ള തടാകമാണ്‌. മുഴുവനൊന്നും പടത്തിൽ കൊള്ളിക്കാൻ പറ്റിയില്ല. മനസിലാക്കുമല്ലോ.



അടുത്ത ലക്ഷ്യം താമരശേരി ചുരമാണ്‌. കുരുട്ടിന്റെ വലിയ ഒരാഗ്രഹമായിരുന്നു ചുരം കാണുകാന്നുള്ളത്‌. വയനാട്ടിലേക്ക്‌ ഈ ഒരു ചുരം മാത്രല്ല കേട്ടോ ഉള്ളത്‌.തൊട്ടിൽപാലം ചുരമുണ്ട്‌, നെടുംപൊയിൽ ചുരമുണ്ട്‌ പിന്നെ കൊട്ടിയൂരിൽ നിന്നും തുടങ്ങുന്ന പാൽച്ചുരവും. കൂട്ടത്തിൽ ഏറ്റവും ഭംഗി പാൽച്ചുരത്തിനാണെന്നാണ്‌ ഞാൻ കേട്ടിട്ടുള്ളത്‌. പാലുകാച്ചി മലയും പാലരുവിയുമുള്ള പാൽച്ചുരം. പക്ഷെ എന്തു ചെയ്യാം.. അതിനെ പ്രശസ്തമാക്കാൻ ഒരു കുതിരവട്ടം പപ്പു ഇല്ലാതെ പോയി..



പൂക്കോടിന്‌ വളരെയടുത്ത്‌ ലക്കിടിയിലാണ്‌ ചുരം വ്യൂ പോയിന്റ്‌. ലക്കിടിയെ ഓർമ്മയില്ലേ.. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലമായിരുന്നു ലക്കിടി. ഇപ്പോൾ ആ പദവി നഷ്ടപ്പെട്ടൂന്നു തോന്നുന്നു. അങ്ങോട്ടു പോവുന്ന വഴിക്ക്‌ റോഡ്‌സൈഡിൽ തന്നെ ദാ ഈ ചങ്ങലയുള്ള മരം കാണാം. പണ്ട്‌ മലമുകളിലേക്ക്‌ റോഡ്‌ വെട്ടാനോ മറ്റോ സഹായിച്ച ആദിവാസിയെ കര്യം കഴിഞ്ഞപ്പോൾ ഒരു ബ്രിട്ടീഷ്‌ എഞ്ചിനീയർ കൊന്നുകളഞ്ഞു പോലും. ആ ആദിവാസിയുടെ പ്രേതത്തെയാണ്‌ ഈ ചങ്ങല കൊണ്ട്‌ തളച്ചിരിക്കുന്നത്‌ എന്നാണ്‌ വിശ്വാസം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നോ. കാലമൊരുപാടു കഴിഞ്ഞിട്ടും ആ മരം ഒരുപാടു വലുതായിട്ടും ആ ചങ്ങല ഒരിക്കലും മുറുകിയിട്ടില്ലത്രേ. എപ്പോഴും മരത്തിനു ചുറ്റും അയഞ്ഞു തന്നെ കിടക്കും. എന്തായാലും ഇപ്പോൾ ആ മരം കടപുഴകിപ്പോയി. ചങ്ങലയെ എടുത്ത്‌ വേറെ ഒരു മരത്തിൽ തൂക്കിയിടുകയും ചെയ്തു. ഇനിയും കുറെക്കാലം കൂടി കഴിഞ്ഞാൽ ഈ പ്രത്യേകതയൊക്കെ എല്ലാരും മറന്നുപോകുംന്നുറപ്പ്‌.



വയനാട്ടിൽ നിന്നു കോഴിക്കോടേക്കു കയറുന്ന അവിടെ തന്നെ ഒരു വളവിലാണ്‌ ചുരം വ്യൂ പോയിന്റ്‌. രാവിലെ പത്തുമണിയായിട്ടും ഞങ്ങളെത്തുമ്പോൾ ചുരത്തിൽ നല്ല കോടയായായിരുന്നു. മൂടൽമഞ്ഞിലൂടെ അവ്യക്തമായി മല ചുറ്റിയിറങ്ങുന്ന റോഡു കാണാം. എന്തായാലും കോട മാറുന്നതു വരെ ഞങ്ങളവിടെ തന്നെ നിന്നു. ദാ ചുരത്തിന്റെ ഫോട്ടോസ്‌.





ആഗോളത്താകെ മാന്ദ്യമല്ലേ.. നമ്മക്ക്‌ സെന്റ്‌ ജൂഡ്‌സ്‌ പള്ളിയിലൊന്നു കയറി പ്രാർത്ഥിച്ചിട്ടു പോകാംന്ന്‌ നിർദ്ദേശം മുന്നോട്ടു വച്ചതു സന്ധ്യയാണ്‌. വളരെ പഴയ പള്ളിയാണത്രേ.. അതിപ്രശസ്തവും. കൽപ്പറ്റയ്ക്കു പോകുന്ന വഴി ചുണ്ടേൽ എന്ന സ്ഥലത്താണ്‌ പള്ളി. ആൾക്കാര്‌ കുർബാന കഴിഞ്ഞിറങ്ങുന്ന ശുഭമുഹൂർത്തത്തിലാണ്‌ ഞങ്ങളവിടെ എത്തിയത്‌. അതുകൊണ്ട്‌ ഫോട്ടോ ഒന്നും എടുക്കാൻ പറ്റിയില്ല. അതു മാത്രമല്ല ഞങ്ങൾടെ കംപ്ലീറ്റ്‌ ശ്രദ്ധയും അവിടെ വിതരണം ചെയ്യുന്ന കഞ്ഞിയിലായിരുന്നു. ഉച്ചസമയത്ത്‌ കഞ്ഞീടേം ചമ്മന്തീടേം മണമടിച്ചാൽ ആർക്കെങ്കിലും കൺട്രോൾ ചെയ്യാൻ പറ്റുമോ. ഞങ്ങളും പാത്രമൊക്കെ എടുത്ത്‌ ക്യൂവിൽ പോയി നിന്നു. തേങ്ങയൊക്കെ ഇട്ട്‌ നല്ല പാകത്തിനു വെന്ത കഞ്ഞിയും അപാരടേസ്റ്റുള്ള ചമ്മന്തിയും. മൂക്കുമുട്ടെ കഴിച്ച്‌ കുറെ നേരം അവിടെ വിശ്രമിച്ചിട്ടാണ്‌ ഞങ്ങൾ അവിടം വിട്ടത്‌.

കാരാപ്പുഴ ഡാം. മീനങ്ങാടിയിൽ നിന്നു കുറച്ചു പോയാൽ മതി. പക്ഷെ സ്വന്തമായി വണ്ടിയും വള്ളവുമൊന്നുമില്ലാത്തവർ അങ്ങോട്ടു പോകാതിരിക്കുന്നതായിരിക്കും നല്ലത്‌. തീരെ ജനവാസമില്ലാത്ത സ്ഥലം. ഡാമിനൊരു ഓഫീസ്‌ പോലും ഞങ്ങൾക്ക്‌ കണ്ടുപിടിക്കാൻ പറ്റീല്ല. ഓട്ടോയോ ടാക്‌സിയോ ഒന്നുമില്ല. ഇടയ്ക്കിടെ വന്നു പോകുന്ന കുട്ടിബസുകളാണ്‌ (മിനിബസ്‌) മെയിൻ ബസ്‌റൂട്ടിലെത്താനുള്ള ഏകമാർഗം.എത്തിപ്പെട്ടാൻ പറ്റിയാൽ നല്ല ഭംഗിയുള്ള സ്ഥലമാണു കേട്ടോ. മണ്ണു കൊണ്ടാണ്‌ ഈ അണക്കെട്ടു നിർമ്മിച്ചിരികുന്നത്‌ (ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ്‌അണക്കെട്ടും വയനാട്ടിലാണ്‌- ബാണാസുരസാഗർ). ദാ കാരാപ്പുഴയിലെ കാഴ്‌ചകൾ. ഫോട്ടോ നോക്ക്‌.. ആകാശം താഴേക്ക്‌ ഒഴുകിയിറങ്ങുന്നതു പോലെ തോന്നുന്നില്ലേ (ഭാവന ഭാവന)





അടുത്ത ലക്ഷ്യം അമ്പലവയൽ ആയിരുന്നു. ഇന്ത്യയിലെ മികച്ച ഹെറിറ്റേജ്‌ മ്യൂസിയങ്ങളിലൊന്ന്‌ ഇവിടെയാണ്‌. വിവിധ ആദിവാസഗോത്രങ്ങളുടെ നിത്യോപയോഗ സാധനങ്ങൾ, വയനാടൻ കാടുകളിൽ നിന്നും കിട്ടിയ ശിൽപങ്ങളും മറ്റ്‌ പുരാവസ്തുക്കളും- ചുരുക്കിപ്പറഞ്ഞാൽ പുരാവസ്തു ഗവേഷകർക്കൊരു ചാകരയാണ്‌ മ്യൂസിയം. രണ്ടാം ശതകത്തിലെ പുരാവസ്തുക്കൾ വരെ ഇവിടുണ്ട്‌. ദാ മ്യൂസിയത്തിലെ ചില കാഴ്ചകൾ.














ഇതാണ്‌ വീരക്കല്ല് (hero stone). പണ്ട്‌ യുദ്ധങ്ങളിൽ മരിക്കുന്ന ധീരയോദ്ധാക്കളുടെ ഓർമ്മയ്ക്കായി കൊത്തിയുണ്ടാക്കുന്നതാണത്രേ..



മ്യൂസിയത്തിനടുത്തു തന്നെയാണ്‌ അമ്പലവയൽ കാർഷികഗവേഷണകേന്ദ്രം. മുഴുവൻ ചുറ്റിനടന്നു കാണാൻ നല്ല സമയമെടുക്കും. ഞങ്ങൾ ചെല്ലുമ്പോഴേക്കും ഒരുമാതിരിപ്പെട്ട എല്ലാ വിളകളുടെയും സീസൺ കഴിഞ്ഞിരുന്നു. ആകെ അപ്പോൾ ഉണ്ടായിരുന്നത്‌ സപ്പോട്ട മാത്രമായിരുന്നു. പിന്നെ കുറെ റോസും. പിന്നെ ഈ സ്ഥലത്തിനൊരു പ്രത്യേകത കൂടിയുണ്ട്‌. ഇവിടുത്തെ സെക്യൂരിറ്റി പോസ്റ്റിനടുത്തുള്ള ഒരു ചെറിയ മതിലുണ്ട്‌. അവിടെ നിന്നും നോക്കിയാൽ അമ്പുകുത്തി മലയുടേ ഏറ്റവും മനോഹരവും പൂർണ്ണവുമായ വ്യൂ കിട്ടും. കഴിഞ്ഞ പോസ്റ്റിലെ അമ്പുകുത്തി മലയുടെ ഫോട്ടോ എടുത്തത്‌ ഇവിടെവച്ചാണ്‌.


വയനാട്ടിലെ കാഴ്ചകൾ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പക്ഷെ എന്തു ചെയ്യാം.. തിരിച്ചു പോയി കമ്പ്യൂട്ടറിൽ കൊട്ടാനുള്ളസമയമായി. ഇനിയും ഒരു അവസരം കിട്ടിയാൽ വയനാട്ടിലേക്ക്‌ വണ്ടി കയറുംന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഇനിയുള്ള വരവിൽ ഏറ്റവും ആദ്യത്തെ ലക്ഷ്യം ചെമ്പ്രാ മല ആയിരിക്കും..പിന്നെ വയനാട്ടിലെ വെള്ളച്ചാട്ടങ്ങളും..അപ്പോൾ വീണ്ടും കാണുംവരെ വയനാടേ... വിട..

Saturday, November 8, 2008

വയനാട്ടിലൂടെ വട്ടത്തിലും നീളത്തിലും...

ഒന്നോർത്താൽ വയനാടിനോടു പാവം തോന്നിപ്പോകും. സ്വന്തമായി ഒരു റെയിൽവേയോ കടൽത്തീരമോ ഇല്ലെന്നതു പോട്ടെ, വയനാട്‌ എന്ന പേരിലൊരു ടൗണോ എന്തിന്‌ ഒരു ബസ്‌സ്റ്റോപ്‌ പോലുമോ അവിടില്ലത്രേ.അതുകൊണ്ടു തന്നെ ബസിൽ കയറി ചുമ്മാ 'വയനാട്‌ ടൗണിലേക്കൊരു ടിക്കറ്റ്‌' എന്നും പറഞ്ഞ്‌ യാത്ര തുടങ്ങാനൊന്നും പറ്റില്ല. വ്യക്തമായ ഒരു ലക്ഷ്യസ്ഥാനം വേണം. ഞങ്ങളെന്തായാലും ഐശ്വര്യമായി തിരുനെല്ലി ക്ഷേത്രത്തിൽ നിന്നു തന്നെ വയനാട്‌ പര്യടനം ആരംഭിക്കാൻ തീരുമാനിച്ചു.അങ്ങനെ മഴയൊക്കെ തോർന്ന ഒരു പ്രഭാതത്തിൽ കണ്ണൂരു നിന്നും പറശ്ശിനി-തിരുനെല്ലി ബസിൽ നെടുംപൊയിൽ ചുരം കയറി മാനന്തവാടി വഴി ഞങ്ങൾ - ഞാനും കുരുട്ടും എന്റെ കസിൻ സന്ധ്യയും- തിരുനെല്ലിയിലെത്തി.


പര്യടനം തുടങ്ങുന്നതിനു മുൻപ്‌ വയനാട്ടിലേക്കൊന്നു സ്വാഗതം ചെയ്തോട്ടെ. ഫോട്ടോ നോക്ക്‌. ഫോട്ടോയുടെ വലത്തേ അറ്റത്ത്‌ തടവറ പോലെ ഒരു വാതിലു കണ്ടോ. ടൂറിസ്റ്റ്‌ ഇൻഫർമേഷൻ സെന്റർന്നോ മറ്റോ ഒരു ബോർഡ്‌ തൂക്കിയിട്ടുണ്ട്‌ അതിനു മുന്നിൽ. ചെന്നു നോക്കിയാൽ ഹൊറർ സിനിമ പോലെ തോന്നും. ഒരു ഇരുട്ടുമുറിയും അതിനുള്ളിൽ പ്രേതത്തെ തളച്ച പോലെ വെളുത്ത ഒരു കസേരയും. അതു മാത്രമായിട്ടെന്തിനാണോ പോലും അവിടെ വച്ചിരിക്കുന്നത്‌!!



നട്ടുച്ചയ്ക്കും തിരുനെല്ലിയിൽ നല്ല തണുപ്പായിരുന്നു. ബസിറങ്ങി നോക്കുമ്പോൾ തന്നെ സ്റ്റെപ്പുകൾക്കു അങ്ങു മുകളിൽ ക്ഷേത്രത്തിന്റെ മുകൾഭാഗം കാണാം.ക്യാമറ അകത്തു കയറ്റണമെങ്കിൽ പ്രത്യേക അനുവാദം വേണം. മുകളിൽ പോയി 25 രൂപ അടച്ചാൽ മതീന്ന്‌ എൻക്വയറീലെ ചേട്ടൻ പറഞ്ഞു.റെസീറ്റ്‌ കിട്ടീപ്പോഴാല്ലേ മനസിലായത്‌,ക്യാമറയ്ക്കൊന്നുമല്ല പൈസ, തിരുനെല്ലിക്ഷേത്രനവീകരണഫണ്ടിലേക്കുള്ള സംഭാവനയാണത്രേ. 5000 രൂപ കൊടുക്കുന്നവർടെ പേര്‌ അമ്പലത്തിന്റെ മുകളിലിടാൻ പോവുന്ന ഷീറ്റിൽ എഴുതിവയ്ക്കുമെന്ന്‌ അവിടെ എഴുതിവച്ചിട്ടുണ്ട്‌.10000 ആണെങ്കിൽ നമ്മടെ പേര്‌ അമ്പലത്തിന്റെ സ്റ്റെപ്പിൽ കൊത്തിവയ്ക്കും ,യെപ്പടി!! അതെന്തെങ്കിലുമാവട്ടെ, അമ്പലം കണ്ടാൽകാശു പോയ വിഷമമൊക്കെ മാറിക്കോളും. പ്രകൃതിരമണീയമയ ബ്രഹ്മഗിരി മലയും അതിലെ മനോഹരമായ അമ്പലവും ; പഴമയുടെ പ്രൗഢീന്നൊക്കെ പറയാറില്ലേ -അതുതന്നെ. പത്തുമൂവായിരം വർഷം പഴക്കമുണ്ടത്രേ.വിഷ്ണുവാണ്‌ പ്രതിഷ്ഠ.പ്രതിഷ്ഠിച്ചതു ബ്രഹ്മാവും.ദക്ഷിണകാശീന്നൊരു പേരു കൂടിയുണ്ട്‌ ഈ ക്ഷേത്രത്തിന്‌.ദാ താഴെ അമ്പലം.




ഇനി പാപനാശിനിയിലേക്കാണ്‌. . പോവുന്ന വഴിയിൽ പഞ്ചതീർത്ഥം കാണാം. പണ്ട്‌ അഞ്ചു തീർത്ഥങ്ങൾ(നദികൾ) ഒന്നിച്ചു ചേരുന്ന സ്ഥലമായിരുന്നത്രേ.ഇപ്പോൾ ചുരുങ്ങിചുരുങ്ങി ഒരു കുഞ്ഞുകുളം പോലെയായി. ആ കുളത്തിന്റെ നടുക്ക്‌ വിഷ്ണുവിന്റേതാണെന്നു വിശ്വസിക്കപ്പെടുന്ന പാദമുദ്രയുണ്ട്‌. ദാ താഴെ അതിന്റെയൊരു ക്ലോസപ്പ്‌.



പാപനാശിനി അമ്പലത്തെ ചുറ്റിയൊഴുകുന്ന പുഴയാണ്‌. പണ്ട്‌ ഈ പുഴയിലേക്ക്‌ അമൃതിന്റെ തുള്ളികൾ വീണിട്ടുണ്ടത്രേ. അതു‍കൊണ്ട്‌ ഇതിൽ കുളിക്കുന്നവർക്കൊക്കെ പാപമോക്ഷം കിട്ടുമെന്നാണ്‌ വിശ്വാസം.കർക്കിടകവാവിന്‌ ബലിതർപ്പണം ചെയ്യാനും ഇവിടെ ധാരാളം ആളുകൾ വരാറുണ്ട്‌.താഴെയതാ ബലിതർപ്പണം നടത്തുന്ന സ്ഥലം.സൂക്ഷിച്ചു നോക്കിയാൽ തർപ്പണത്തിനുപയോഗിച്ച കുടങ്ങളൊക്കെ കിടക്കുന്നതു കാണാം.





അവിടെനിന്നും മുകളിലേക്കു നടന്നാൽ മുങ്ങിക്കുളിക്കാനുള്ള സ്ഥലമായി.ഐസ്‌വാട്ടർ പോലെ തണുത്ത വെള്ളം.പുഴാന്നൊക്കെ പറയുന്നുണ്ടെങ്കിലും മലമുകളിലൂടെ ഒഴുകിവരുന്ന ഒരു അരുവിയാണെന്നേ കണ്ടാൽ തോന്നൂ.ശരിക്കും നല്ലോരു കാടിന്റെ അന്തരീക്ഷം. .ദാ താഴെ പാപനാശിനി. മുങ്ങിക്കുളിക്കാനൊന്നും പ്ലാനില്ലാതെ ചുമ്മാ ഇതിലിറങ്ങി കാലുകഴുകാംന്നു വച്ചാലും നനഞ്ഞുകുളിച്ചേ തിരിച്ചു കയറാനാവൂ. അത്രയ്ക്ക്‌ വഴുക്കലാണ്‌ കുളത്തിലെ കല്ലുകളിൽ.ശരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ എപ്പം വീണൂന്നു ചോദിച്ചാൽ മതി (അനുഭവം ഗുരു).



അടുത്ത ലക്ഷ്യം കബനീനദിയിലെ കുറുവാ ദ്വീപായിരുന്നു. ഒന്നു രണ്ടുമല്ല.ഏഴു ദ്വീപുകളുടെ ഒരു കൂട്ടമാണ്‌ കുറുവ.ബോട്ടിലാണ്‌ ദ്വീപിലെത്തുന്നത്‌. ചില ഭാഗങ്ങളിൽ നിന്ന്‌ പാലം വഴിയും ദ്വീപിലേക്കു കടക്കാൻ പറ്റും. ശാന്തതഎന്നാൽ എന്താണെന്നറിയണമെങ്കിൽ ഇവിടെ വന്നാൽ മതി. കുറച്ച്‌ ഉള്ളിലേക്കു കടന്നാൽ പിന്നെ നമ്മളും പ്രകൃതിയും മാത്രം. കൃത്രിമമായ ഒനും ഇവിടെ കാണാൻ കിട്ടില്ല. ഇരിപ്പിടങ്ങളും പാലങ്ങളും വിശ്രമസ്ഥലങ്ങളുമെല്ലാം മുള കൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. . ഞങ്ങൾ പോയ വഴിക്കൊക്കെ മുളങ്കാടുകളായിരുന്നു.എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത അവിടുത്തെ വൃത്തിയാണ്‌. അലക്ഷ്യമായി ഇട്ടിരിക്കുന്ന ബോട്ടിലുകളോ പ്ലാസ്റ്റിക്‌ കവറുകളോ ഒന്നും കാണാൻ കിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ ബാഹ്യലോകത്തിന്റെ യാതൊരു അവശിഷ്ടങ്ങളും (മനുഷ്യരല്ലാതെ)ഇവിടില്ലന്നു തന്നെ പറയം. ഇടയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന കബനീനദി. വെള്ളത്തിലൂടെ നടന്ന്‌ അടുത്ത ദ്വീപിലേക്കു പോകാം. ചിലസ്ഥലത്ത്‌ നല്ല ഒഴുക്കുണ്ട്‌.എന്നാലും നദിയിലിറങ്ങി ഒന്നു തിമിർക്കാതെ തിരിച്ചു കയറാൻ തോന്നില്ല.കല്ലുകൾടെ വഴുക്കൽ ഇവിടേം വില്ലനാണ്‌. മറ്റൊന്നും കൂടിയുണ്ട്‌. നദിയുടെ തീരത്തുള്ള മെലിഞ്ഞ മരങ്ങൾ. ഒരു സപ്പോർട്ടിനു വേണ്ടി അതിലു മുറുക്കെ പിടിച്ച്‌ നദിയിലേക്കിറങ്ങാൻ നോക്കിയാൽ വിവരമറിയും. തള്ളിയിട്ടതു പോലെ വെള്ളത്തിലേക്കു വീണോളും. വലിയ മരങ്ങളാണുടെ മോളിൽ നിന്നും തൂങ്ങികിടക്കുന്ന യമണ്ടൻ വള്ളികളാണ്‌ ഈ കുഞ്ഞുമരങ്ങൾടെ മട്ടിലും ഭാവത്തിലും നിൽക്കുന്നത്‌. മറ്റേ അറ്റം വെള്ളത്തിൽ ഒളിപ്പിച്ചു വയ്ക്കും..മരമാണെന്നു തെറ്റിദ്ധരിച്ച്‌ അതിലു പിടിക്കുന്ന വിഡ്ഡികളെ(വിഡ്ഡിണികളെയും) ബാലൻസു തെറ്റിച്ച്‌ നിർദ്ദാക്ഷിണ്യം വെള്ളത്തിലേക്കിടും (വീണ്ടും അനുഭവം ഗുരു). ദ്വീപിന്റെ ദൃശ്യങ്ങളിതാ താഴെ.








വയനാട്ടിൽ ചെന്നിട്ട്‌ എടക്കലിൽ കയറാതെ പോവാനോ!! ഞങ്ങൾ മൂന്നു പേരുടേം തയ്യാറെടുപ്പുകളൊക്കെ കണ്ടാൽ തോന്നും എവറസ്റ്റ്‌ കയറാനാണ്‌ പോവുന്നതെന്ന്‌. മല കയറാൻ പറ്റിയ കുപ്പായം, ഷൂസ്‌, ബാക്ക്‌പാക്കിൽ മൂന്നാലു കുപ്പി വെള്ളം എന്നു വേണ്ട ആകെ ബഹളം. ഗ്രൂപ്പായി പോയാലേ മല കയാറാനോക്കെ ഒരു സുഖമുള്ളൂ.. അതും ഒത്തു കിട്ടി. എന്റെ സിസ്റ്ററാന്റിയുടെ മഠത്തിലാണ്‌ ഞങ്ങൾ ക്യാംപ്‌ ചെയ്തിരുന്നത്‌. ആന്റി, മഠത്തിലെ കുറച്ച്‌ 'കന്യാസ്ത്രിക്കുഞ്ഞുങ്ങളെ' (സിസ്റ്ററാവാൻ പഠിക്കുന്ന കുട്ടികൾ) ഞങ്ങൾടെ കൂടെ മല കയറാൻ വിട്ടു. കൂടെ ഒരു ഡ്രൈവറും പിന്നെ വഴി കാണിച്ചു തരാൻ ഒരു ആദിവാസിച്ചേട്ടനും. എടക്കലിലെത്തി വണ്ടിയൊക്കെ പാർക്കു ചെയ്ത്‌ ആഘോഷമായി കയറ്റം ആരംഭിച്ചു. ആദ്യം ഏകദേശം ഒരു കിലോമീറ്ററോളം ടാറിംഗ്‌ റോഡുണ്ട്‌. അത്രേം ദൂരത്തേക്ക്‌ അവിടുന്ന്‌ ജീപ്പ്‌സർവീസുണ്ട്‌. 40 രൂപയോ മറ്റോ കൊടുത്താൽ മതി. എനാലും ഞങ്ങള്‌ ധീരമായി അ റോഡിലൂടെ നടന്നു തന്നെ പോവാൻ തീരുമാനിച്ചു. പക്ഷേങ്കിൽ, മലയുടെ മോളിലേക്ക്‌ ടാറിട്ടാലെന്ത്‌, മാർബിളിട്ടാലെന്ത്‌ ,കയറ്റം കയറ്റം തന്നെയല്ലേ. മനുഷ്യനെ ഇത്രേം ബുദ്ധിപ്പിട്ടിപ്പിക്കുന്ന ഒരു റോഡ്‌ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഒരു കയറ്റം ആഞ്ഞു വലിച്ചു കയറി കുറച്ചു നേരം അവിടിരുന്ന്‌ വിശ്രമിച്ച്‌ പിന്നെ അടുത്തതു കയറി പതുക്കെ പതുക്കെ ഞങ്ങൾ മൂന്നു പേരും ഒരു വിധത്തിൽ യാത്ര തുടർന്നു. സംഘത്തിലുള്ള ബാക്കിയെല്ലാരും കയറ്റങ്ങളൊക്കെ ഓടിയാണു കയറുന്നത്‌.അതു കാണുമ്പോഴാണ്‌ കൂടുതൽ വിഷമം.ടാറിംഗ്‌റോഡു കഴിഞ്ഞ്‌ കല്ലുകൾക്കിടയിലൂടെ കുറച്ചൂടെ കയറി മോളിലെത്തിയാൽ ഒരു വലിയ പാറ വഴി മുടക്കി നിൽക്കുന്നതു കാണാം.ഇതു തന്നെ എടക്കൽ ഗുഹ എന്നും വിചാരിച്ച്‌ സർവശക്തിയും സംഭരിച്ച്‌ കയറിയെത്തീപ്പോഴല്ലേ മനസിലായത്‌ അതു ടിക്കറ്റ്‌ കൗണ്ടറാണു പോലും.അവിടുന്ന്‌ പിന്നേം 200 മീറ്ററോളം കുത്തനെയുള്ള കയറ്റം കയറിയാലേ ഗുഹയിലെത്തൂ..



എടക്കലിനെ പറ്റി പറയുമ്പോൾ അമ്പുകുത്തിമലയെപറ്റി പറഞ്ഞേ പറ്റൂ. ആ മലയിലാണ്‌ എടക്കൽ ഗുഹ-ഏതാണ്ട്‌ ആയിരം മീറ്റർ ഉയരത്തിൽ.ഇതാ ആ മലയുടെ ഒരു വിദൂരചിത്രം. ഒന്നു സൂക്ഷിച്ചു നോക്ക്‌..വല്ലതും തോന്നുന്നുണ്ടോ. പണ്ട്‌ ശ്രീരാമൻ അമ്പെയ്തുകൊന്ന താടകയാണത്രേ ആ കിടക്കുന്നത്‌. അങ്ങനെ കിട്ടിയതാണ്‌ 'അമ്പുകുത്തി' എന്ന പേരും.ഒരു സ്ത്രീ മലർന്നു കിടക്കുന്ന രൂപമാണ്‌ ആ മലയ്ക്ക്‌. ശരിക്കും തോന്നുന്നില്ലേ..





ടിക്കറ്റൊക്കെ എടുത്ത്‌ ആ ഭീമൻപാറയിലൂടെ ഇടയിലുള്ള ഇത്തിരി വിടവിലൂടെ കയറി അപ്പുറം കടന്ന്‌ പിന്നേം കുത്തനെയുള്ള കയറ്റം.200 മീറ്ററേയുള്ളെങ്കിലും ഒരു രണ്ടു ലക്ഷം മീറ്റർ ദൂരം തോന്നിക്കും. അത്രയ്ക്കും ബുദ്ധിമുട്ടായ കയറ്റം. നിറയെ കല്ലുകളും പാറകളും. ഇടയ്ക്കിടയ്ക്ക്‌ സ്റ്റെപ്പുകളൊക്കെ നിർമ്മിച്ചു വച്ചിട്ടുണ്ട്‌. അതിലു കയറുന്നതിലും ഭേദം കല്ലിലൂടെ പിടിച്ച്‌ വലിഞ്ഞു കയറുന്നതു തന്നെയാണ്‌. ദാ കണ്ടില്ലേ ഞങ്ങൾ കയറിയ വഴി..





ആ കയറ്റം അവസാനിച്ചതു ഒരു നിരന്ന സ്ഥലത്താണ്‌. ഒരു പ്ലാറ്റ്ഫോം പോലെ കെട്ടിയുണ്ടാക്കിയത്‌. കുറച്ചിരുന്ന്‌ ശ്വാസമൊക്കെ ഒന്നു ലെവലായപ്പോഴാണ്‌ ചുറ്റും നോക്കീത്‌.അങ്ങനേയിരുന്നു മരിക്കാൻ തോന്നിപ്പോകും. അത്ര ഭംഗി!!ലോകം നമ്മടെ കാൽക്കീഴിൽ എന്നൊക്കെ അഹങ്കരിക്കാൻ പറ്റിയ സ്ഥലം. അങ്ങു ദൂരെ നിരനിരയായി മലകൾ കാണാം- കൂട്ടത്തിൽ വെളുത്തു തിളങ്ങുന്ന ഒരു സ്പെഷ്യൽ മലയും.





ആ പ്ലാറ്റ്‌ഫോമിന്റെ ഒരു സൈഡിലണ്‌ എടക്കൽ ഗുഹ. അങ്ങോട്ടിറങ്ങാൻ പാറയ്ക്കിടയിൽ ഒരു ഇരുമ്പുവാതിലുണ്ട്‌. അതിന്റെ താഴെയുള്ള കുഞ്ഞു ദ്വാരം കണ്ടില്ലേ.അതു വഴിയാണ്‌ താഴേക്കിറങ്ങുക.




പുറമേ നിന്നു നോക്കിയാൽ വളരെ ചെറുതാണെന്നു തോന്നിയാലും സംഭവം കോട്ടയം അയ്യപ്പാസു പോലാണ്‌. അകത്ത്‌ അതിവിശാലമായ ഷോറൂം. ഇതു നോക്ക്






ഗുഹയുടെ ഭിത്തിയിൽ ; അതായത്‌ സൈഡിലെ പാറയിൽ നിറയെ എന്തൊക്കെയോ വരച്ചു വച്ചിട്ടുണ്ട്‌. ശിലായുഗത്തിലെങ്ങോ മറ്റോ കുറിച്ചുവച്ചതാണത്രേ.ഒന്നു വായിക്കാൻ ശ്രമിച്ചു നോക്കുന്നോ?





അകത്ത്‌ അറ്റത്തൊരു കൊച്ചു ഇരുമ്പു വേലി കാണാം. ഗുഹയുടെ രണ്ടു പാറകൾടേം ഇടയ്ക്കുള്ള വിടവാണത്‌ വേലി കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നതാണ്‌... വലിയ വീതിയൊന്നുമില്ലെങ്കിലും ഒരൾക്ക്‌ സുഖമായി വീഴാൻ പറ്റും.എങ്ങാനും വീണു പോയാൽ കുഴൽക്കിണറിൽ വീണ അനുഭവമായിരിക്കും. അത്രയ്ക്ക്‌ ആഴമാണ്‌. ഗുഹയൊക്കെ നടന്നു കണ്ടുകഴിഞ്ഞാൽ ഒന്നു മുകളിലേക്കും നോക്കിക്കേ.. ആരായാലും ചാടിപ്പുറത്തിറങ്ങിപോകും. ഒരു ഭീകരൻ പാറ 'ഞാനിപ്പം ചാടും' എന്ന മട്ടിൽ ഡെമോക്ലീസിന്റെ വാളു പോലെ അവിടെ കുടുങ്ങി നിൽക്കുന്നു.എങ്ങാനും അതിന്റെ പിടി വിട്ടു പോയാൽ ഗുഹക്കുള്ളിൽ തന്നെ വീരചരമമടയാൻ പറ്റും. ആ ഇടയ്ക്കു കുടുങ്ങിനിൽക്കുന്ന കല്ലു കാരണമാണത്രേ അതിന്‌ എടക്കൽ ഗുഹാന്നു പേരു കിട്ടീത്‌. എന്തായാലും ദൈവം സഹായിച്ച്‌ ഇതു വരെ കല്ലിന്റെ പിടി വിട്ടിട്ടില്ല. ഇനിയൊട്ടു വിടുകയുമില്ലായിരിക്കും.




ഗുഹയിൽ നിന്ന്‌ പുറത്തു കടന്ന്‌ വേണമെന്നുള്ളവർക്ക്‌ കയറ്റം തുടരാം. ഓരോ നൂറു മീറ്ററും കൂടി കയറിയാൽ അമ്പുകുത്തി മലയുടെ മുകളിലെത്താം.ചെങ്കുത്തായ കയറ്റമാണ്‌. പിടി വിട്ടു പോയാൽ താഴേന്നു പെറുക്കിയെടുക്കേണ്ടി വരും. എങ്ങാനും കയറി എത്തിയാൽ തന്നെ തിരിച്ചിറങ്ങാൻ അസാമാന്യ ബാലൻസ്‌ വേണം. ആ പറഞ്ഞ സാധനം എനിക്കു പണ്ടേ ഇത്തിരി കുറവായതു കൊണ്ട്‌ ഞാൻ ഗുഹയിൽ തന്നെ തങ്ങി..സംഘാംഗങ്ങളുടെ പ്രോത്സഹനവും നിർബന്ധവും കൊണ്ട്‌ കുരുട്ടും സന്ധ്യയും രണ്ടും കൽപ്പിച്ച്‌ മല കയറ്റം തുടർന്നു. കയറി മുകളിലെത്തിയെങ്കിലും പല സ്ഥലത്തും കുട്ടികൾ അവരെ വലിച്ചു കയറ്റുകയായിരുന്നുവേന്ന്‌ പിന്നീടു നടത്തിയ രഹസ്യ അന്വേഷണത്തിൽ തെളിഞ്ഞു. എന്തായാലും ആ കന്യാസ്ത്രിക്കുഞ്ഞുങ്ങളെ മലകയറ്റത്തിന്റെ ഗുരുവായി സ്വീകരിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. സാരിയും ഹവായ്‌ ചപ്പലുമൊക്കെയിട്ട്‌ ഇത്രയും കുഴപ്പം പിടിച്ച മല അവരോടിക്കയറുന്നതു കാണണം. ആരായാലും നമിച്ചു പോകും.



മുകളിൽനിന്നു നോക്കിയാൽ കേരളവും തമിഴ്‌നാടും കർണ്ണാടകവും കാണാമത്രേ.ഗുഹയുടെ അവിടെ നിന്നുള്ള വ്യൂ തന്നെ ഇത്രയും മനോഹരമായ സ്ഥിതിയ്ക്ക്‌ ഏറ്റവും മുകളിൽ നിന്നുള്ള കാഴ്‌ച അതിനേക്കാൾ ഭംഗിയായിരിക്കുമല്ലോ. ദാ തെളിവായി സന്ധ്യയും കുരുട്ടും എടുത്ത ചില ഫോട്ടോസ്‌..











മല കയറുന്നതിനേക്കൾ അദ്ധ്വാനം ഇറങ്ങുന്നതാണ്‌.ആദ്യമൊക്കെ പിടിച്ചു പിടിച്ച്‌ നിരങ്ങി ഇറങ്ങി. ടാറിംഗ്‌ റോഡിലെത്ത്ക്കഴിഞ്ഞാൽ പിന്നെ ഒരു പണിയുമില്ല. ചുമ്മാ നിന്നു കൊടുത്താൽ മതി. ബെല്ലും ബ്രേക്കുമില്ലാതെ ഒറ്റ പോക്കാണ്‌.അമ്മാതിരി ഇറക്കം.എന്തായാലും അപകടമൊന്നുമില്ലാതെ താഴെ എത്താൻ പറ്റി. ഒരു മല കയറി ഇറങ്ങിയപ്പോഴേക്കും ആകെ ക്ഷീണിച്ചു പോയി.. അതുകൊണ്ട്‌ അടുത്ത വയനാടൻ വിശേഷങ്ങളൊക്കെ അടുത്ത പോസ്റ്റിൽ..