Thursday, November 15, 2012

ഇന്നത്തെ സ്പെഷ്യൽ - പഴങ്കഞ്ഞി...

          

    



 കുക്കറി ഷോകൾ , അതിപ്പോ ഏതു ഭാഷയായാലും കുഴപ്പമില്ല, ആരെങ്കിലും തവീം ചട്ടീമായി ടിവി സ്ക്രീനിൽ തിരിഞ്ഞു കളിക്കുന്നതു കണ്ടാലുടനെ സവ്വ പണീം വിട്ട് 20-20 മാച്ച് കാണുന്നത്രേം ആവേശത്തിൽ അതു കണ്ടു തീക്കുന്ന ഒരാളെന്ന നിലയ്ക്കു പറയട്ടെ. കുക്കിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങളുണ്ടല്ലോ. ആശയരൂപീകരണം (conception), നിർവഹണം (execution, അവതരണം presentation) എന്നിവ. ഈ മൂന്നിനേം ഒരു സൊല്ലയുമില്ലാതെ തരണം ചെയ്യാൻ പറ്റിയ ഏറ്റോം ഈസിയായ ഒരു വിഭവമുണ്ട്, അത് ഇന്നേ വരെ ഒരു കുക്കറി ഷോകളിലും വിളമ്പിയൊട്ടു കണ്ടിട്ടുമില്ല. പൊതുവെ വീടുകളിൽ മാത്രം കാണപ്പെടുന്ന ഈ വിശിഷ്ട വിഭവമാണ്‌ സാക്ഷാൽ കഞ്ഞി. ഇതുണ്ടാക്കാൻ വേണ്ടി മണിക്കൂറുകളോളം ഇരുന്ന് പ്ളാൻ ചെയ്യേണ്ട കാര്യമില്ല. പെട്ടെന്ന് ഒരോളത്തിനു പോയി ഉണ്ടാക്കാം. ഇനീപ്പോ പാചകമാണെങ്കിലോ. ഇത്തിരി അരീം വെള്ളോമുണ്ടായായാൽ കഞ്ഞിയായി. ഇത്ര സമയമേ അടുപ്പത്തിരിക്കാവൂ എന്നുള്ള പിടിവാശിയൊന്നും കഞ്ഞിക്കില്ല.കുറെ കൂടി വെന്തു പോയാലും ശരി, കഞ്ഞിക്ക് അതിന്റെ ആ ഒരുകഞ്ഞിത്തംനഷ്ടപ്പെടില്ല.ഈ ഒരു പ്രത്യേകത കാരണമാണ്‌ ബാച്ചിലർ മടകളുടെ ദേശീയഭക്ഷണമായി കഞ്ഞി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. ഇനീപ്പോ അവസാനത്തെ കടമ്പ- അവതരണം- അതാണെങ്കിൽ കഞ്ഞിക്ക് പുല്ലുവിലയാണ്‌. പൊന്നു കൊണ്ടുണ്ടാക്കിയ പാത്രത്തിൽ വിളമ്പിയാലും കഞ്ഞി കഞ്ഞിക്കു തോന്നുന്നതു പോലെ ഒഴുകിപരന്നു കിടക്കും. യാതൊരു വിധ വെച്ചുകെട്ടലുകളുമില്ല, കൃത്രിമത്വമില്ല, അലങ്കാരങ്ങളുമില്ല. .അതാണ്‌ നമ്മടെ കഞ്ഞി. ഈ കഞ്ഞി പോലെ plain & simple ആയ ഒരു കഞ്ഞിസ്പെഷ്യൽ ഹോട്ടലിനെയാണ്‌ ഇവിടിപ്പോ പരിചയപ്പെടുത്തുന്നത്.

    


  
       എം.സി റോഡ് വഴി കൊല്ലം ജില്ലയിലൂടെ പോവുമ്പോൾ ചടയംഗലത്തിനും നിലമേനും കൃത്യം നടുക്കാണ്‌ (രണ്ടു സ്ഥലങ്ങളിലേക്കും ഏതാണ്ട് 3 കി. മീ.) ഈ കഞ്ഞി സ്പെഷ്യൽ ജനാദ്ദന ഹോട്ടൽ. ഒരു വല്യ വളവും തിരിഞ്ഞങ്ങു ചെല്ലുന്ന പാടേ റോഡ്സൈഡിൽ തന്നെ ഒരു കൊച്ചു വീട്. മുൻപിലുള്ള ബോഡില്ലെങ്കി അതൊരു ഹോട്ടലാണെന്നു പോലും മനസിലാവില്ല. ഇനിയങ്ങോട്ട് കേറിച്ചെന്നാലോ.. ശരിക്കും ഒരു വീട്ടിലേക്കു കേറുന്നതു പോലെ. ആകപ്പാടെ രണ്ടു വല്യ മേശകളും അതിനു ചുറ്റും കുറെ സ്റ്റൂളുകളും. ഒരു സൈഡിൽ വിറകടുപ്പിൽ കരിക്കലത്തി വെള്ളമോ പാലോ എന്തോ തിളയ്ക്കുന്നു. സാധാരണ ഹോട്ടലുകളിലേതു പോലെ നമ്മളെ സേവിച്ചേ അടങ്ങൂ എന്ന മട്ടിലുള്ള വെയ്റ്റർമാരില്ല. ആകെയുള്ളത് ജനാർദ്ദന ചേട്ടനും ഭാര്യ ശശികല ചേച്ചിയും. ചേട്ടാ ശകലം കഞ്ഞിയെടുത്തേഎന്നു പറഞ്ഞാലുടനെ ഒരു സ്റ്റീൽ പാത്രത്തി കഞ്ഞി മുന്നിലെത്തും. അതും സാദാ കഞ്ഞിയല്ല. പൊറോട്ടയുടെയും ചപ്പാത്തിയുടെയുമൊക്കെ കടന്നുകയറ്റം കാരണം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാക്ഷാൽ പഴങ്കഞ്ഞി. ഒറ്റയ്ക്കല്ല, കൂടെ കുറച്ച് പരിവാരങ്ങളുമായിട്ടാണ്‌ കഞ്ഞിയുടെ വരവ്. മോളിൽ ഒഴുകിപരന്നിരിക്കുന്ന മോര്‌, കൂടെ കപ്പപുഴുക്കിന്റെ ഒരു കൊച്ചു കൂന, തൊട്ടു നക്കാൻ അച്ചാറ്, കടിച്ചു തിന്നാൻ പച്ച മുളക് അങ്ങനെയങ്ങനെ. ഇത്തിരൂടെ  ലാവിഷായേക്കാം എന്നുണ്ടെങ്കിൽ ജനാദ്ദന സ്പെഷ്യ മീറിയോ ച്ക്കകറിയോ കൂട ഓർ ചെയ്യുകേം ചെയ്യാം. ഇത്തിരി തിരക്കൊഴിഞ്ഞ സമയമാണെങ്കിൽ നാട്ടുവർത്തമാനവും ഹോട്ട ചരിത്രവുമൊക്കെയായി ജനാദ്ദന ചേട്ട കൂടെ ഇരിക്കും. കൂടെ നമ്മളെ ഭക്ഷണം കഴിപ്പിക്ക്വേം  ചെയ്യും. വയറ്റില് ഇത്തിരി പോലും സ്ഥലമില്ലാത്തതു കൊണ്ടു മാത്രം കപ്പപ്പുഴുക്കിനോട് തോറ്റു പിൻമാറാ ശ്രമിച്ച എന്നെ അത് കുറച്ചേയുള്ളൂ, അങ്ങിനെ വിളമ്പീതു കൊണ്ട് കുറെ ആയി തോന്നുന്നതാണ്‌ എന്നുമ്പറഞ്ഞ്  പ്രോൽസാഹിപ്പിച്ച് കഴിപ്പിച്ച് പിന്നേം ഞാ വലിയാൻ തുടങ്ങീപ്പോ അവിയ കൊണ്ടു വന്ന്‌ പാത്രത്തിലേക്കു തട്ടീട്ട് ഇനി ടേസ്റ്റൊന്നു മാറ്റിയാൽ കുറച്ചൂടെ കഴിക്കാൻ പറ്റും. ആ മീൻകറി മാറ്റീട്ട് ഇനി കുറച്ച് അവിയൽ കൂട്ടി കഴിച്ച് നോക്ക്. അതു മടുക്കുമ്പോ അടുത്ത കറി കൂട്ടി കഴിച്ചാൽ മതിഎന്നായി. ഇത്രേം സ്നേഹത്തോടെം ആത്മാർത്ഥതയോടെം ആരെങ്കിലും ഭക്ഷണം കഴിപ്പിക്കാൻ നോക്കുകയാണെങ്കി നമ്മള്‌ കപ്പയല്ല , കപ്പ വിളമ്പിയ പാത്രം വരെ കഴിച്ചു പോകും.ഇല്ലേ??


  
വർത്തമാനകാലത്തി നിന്ന് ഭൂതകാലത്തിലേക്കു പോവാം. ഏതാണ്ടൊരു പത്തു വർഷം മുപു വരെ പൊറോട്ടയും ചപ്പാത്തിയുമൊക്കെ മെയിൻ ഭക്ഷണമായിരുന്ന ഒരു സാദാ ഹോട്ടാലായിരുന്നു ഇതും. ഒരു ദിവസം ഭക്ഷണം തികയാതെ വന്നപ്പോൾ അറ്റകൈക്ക് തലേന്നത്തെ കഞ്ഞി ബാക്കിയുണ്ടായിരുന്നത് ഉള്ള കറീം കൂട്ടി അങ്ങു വിളമ്പി. അതോടെ കഞ്ഞി കേറി ക്ളിക്കായി. കഞ്ഞിക്ക് ഫാൻസ് കൂടിക്കൂടി വന്നപ്പോ ജനാദ്ദന ചേട്ട ഹോട്ടലിന്റെ മെയിൻ ഐറ്റം പഴങ്കഞ്ഞി ആക്കി മാറ്റുകേം ചെയ്തു. രാവിലെ  ഏഴു മണി മുതൽ പതിനൊന്നു വരെയാണ്‌ ഈ പഴങ്കഞ്ഞി വിളമ്പൽ. കഞ്ഞി പോലെ തന്നെ സൂപ്പർസ്റ്റാറായ വേറൊരു സംഭവമുണ്ട് ഇവിടെ .മീൻകറി. ഉപ്പും മുളകുമൊക്കെ നന്നായി ചേർന്ന്, വിരലു കടിച്ചു പോകുന്നത്രേം ടേസ്റ്റാണിതിന്‌. കിട്ടിയാലൊരു റെസിപ്പീ പോയാലൊരു വാക്ക് എന്നും വച്ച് അതിന്റെ റെസിപ്പീകൈക്കലാക്കാൻ ഞാനൊരു ശ്രമം നടത്തി. സോറി, ഞങ്ങളിത് പാരമ്പര്യമായി കൈമാറി വരുന്നതാണ്‌, ന്യൂക്ളിയർ ബോംബിന്റെ ഫോമുല പോലെ സൂക്ഷിക്കുന്നതാണ്‌ .ഷെയർ ചെയ്യാ പറ്റില്ല എന്നൊരു മറുപടിയാണ്‌ പ്രതീക്ഷിച്ചത്. പക്ഷെ എന്നെ അമ്പരപ്പിച്ചു കൊണ്ട് ചേട്ടൻ അവിടിരുന്ന് ഒക്കേം വിശദമായി പറഞ്ഞു തരാ തുടങ്ങി. ഇനി ഞങ്ങളുടെ റെസിപ്പീ-കൈമാറ്റ സംഭാഷണത്തിലേക്ക്.

ചേട്ടൻ : മീൻ വെട്ടിക്കഴുകി വാരി കുട്ടയി വെള്ളം വാന്നു പോകാനായ് വെയ്ക്കും.

(
മീൻകറി ഉണ്ടാക്കി ബാംഗ്ളൂ രാജ്യത്തെ പ്രജകളെ ഞെട്ടിക്കണമെന്ന ദുഷ്ടലാക്കോടെ ഞാൻ ഒക്കേം കുറിച്ചെടുക്കാ തുടങ്ങി. കുട്ടയ്ക്കു പകരം അരിപ്പ മതീന്നു തീരുമാനിക്കുകയും ചെയ്തു)


ചേട്ടൻ: മീൻ മുളകും മഞ്ഞപ്പൊടീം ഉപ്പുമിട്ട് വെള്ളം നന്നായി വെട്ടി തിളയ്ക്കണം

(
ഇത്​‍ ഈസി. ഇപ്പറയുന്ന സാധങ്ങളൊക്കെ ബാംഗ്ളൂരും കിട്ടും)

ചേട്ടൻ: തിള നന്നായി വന്നു കഴിയുമ്പോൾ ഉടനെ അടുപ്പി നിന്ന് വിറകു വലിക്കണം

(
ഇതും ഈസി. അയ്യോ വെയ്റ്റ്.. വിറകു വലിക്കാനോ. എന്റെ ഗ്യാസടുപ്പിൽ നിന്നെങ്ങനെ വിറകു വലിയ്ക്കും??)

ഞാൻ: ചേട്ടാ ഗ്യാസടുപ്പാണെങ്കിൽ സിമ്മിലിട്ടാ മതിയാവും അല്ലേ?

ചേട്ടൻ: ഇവിടെ ഗ്യാസും ഫ്രിഡ്ജുമൊന്നുമില്ല. വിറകടുപ്പേ ഉള്ളൂ. വിറകു വലിച്ചാൽ പിന്നെ ഒന്നര മണിക്കൂറോളം അതിലെ  കനലു കൊണ്ട്‌ മീൻ വെന്ത് വെള്ളം വറ്റണം.

(
അഞ്ചാം നിലയിലുള്ള ഫ്ളാറ്റില് വിറകടുപ്പു കൊണ്ടു വച്ച് സ്മോക്ക് അലാം അടിപ്പിച്ച് അന്നാട്ടിലെ ഫയർ- എഞ്ചിനുകൾക്ക് ഓട്ടം കൊടുക്കണോ എന്ന് ആലോചിച്ച് കൊണ്ടിരുന്ന ഞാൻ ആ ഒന്നര മണിക്കൂ പാചക സമയം കൂടി കേട്ടതോടെ മിഷൻ-മീൻകറി ടപ്പേന്നു ഡ്രോപ് ചെയ്തു)

എന്റെ ഉള്ളിലെ ധർമ്മസങ്കടം മനസിലാക്കാതെ ചേട്ടൻ മുഴുവ റെസിപീം പറഞ്ഞു തരികയും ചെയ്തു. ഒക്കേം കൈയളവായതു കൊണ്ട് ടീസ്പൂൺ/ടേബിൾസ്പൂൺ/ലിറ്റർ അളവുകോലിലൊന്നും അല്ലാന്നു മാത്രം. എന്നാലും കിട്ടിയ റെസിപീ ഞാൻ ഇവിടെ പങ്കു വെയ്ക്കാം. വിറകടുപ്പും സമയവും സർവ്വോപരി നല്ലോണം ക്ഷമയും ഉള്ളവർ മാത്രം പരീക്ഷിച്ചു നോക്കുക.

ഒക്കേം കേട്ടു കഴിഞ്ഞപ്പോഴാണ്‌ എനിക്കൊരു സംശയം ഉണ്ടായത്. ഈ മീൻകറി പത്തു ദിവസം വരെ കേടാകാതിരിക്കും എന്നാണ്‌ എനിക്കു കിട്ടിയ വിവരം. ഫ്രിഡ്ജില്ലാത്തെ ചേട്ടൻ ഇതെങ്ങനെയാണ്‌ കേടാവാതെ സൂക്ഷി ക്കുന്നത്. സംഭവം എന്താണെന്നോ. മീൻചട്ടി  വച്ച പാത്രം (ഏതു കറി ആയാലും ഇതു ബാധകം) അടച്ചു വച്ചിരിക്കുന്ന മൂടി/അടപ്പ് പെട്ടെന്നെടുത്ത് മാറ്റണം പോലും. കറിയിലെ ആവി കാരണം അടപ്പില് തങ്ങി നില്ക്കുന്ന വെള്ളത്തുള്ളികൾ കറിയിലേക്കു വീഴാതിരിക്കാനാണത്രേ ഇത്. അല്ലെങ്കിൽ ന്യൂസ് പേപ്പർ വച്ച് അടച്ചാലും മതി. എന്തായാലും ഇങ്ങനെ ആവിച്ചു വീഴുന്ന വെള്ളത്തുള്ളികളാണത്രേ കറികളെ പെട്ടെന്നു കേടാക്കുന്ന വില്ലൻ. വീട്ടിൽ വയറു വിശക്കുമ്പോ എന്തേലുന്മൊക്കെ തട്ടി ക്കൂട്ടി കഴിച്ചു ബാക്കിയുള്ളത് ഫ്രിഡ്ജിലെടുത്തു വെയ്ക്കാൻ സുന്ദരമായി മറന്ന്  പിറ്റേ  ദിവസം രാവിലെ വളിച്ചു പുളിച്ച കറിയും നോക്കി ഇതു ചീത്തയാക്കിയ ബാക്ടീരിയകളെ ഞാനിപ്പോ തല്ലിക്കൊല്ലുംഎന്നു കൊലവിളി നടത്തുന്ന എനിക്ക് കിട്ടിയ വിലയേറിയ ഒരു അറിവായിരുന്നു ഇത്.


എല്ലാ ദിവസവും എന്തിന്‌ ബന്ദു ദിവസം പോലും ഈ ഹോട്ടൽ തുറക്കും. ഇത്രേം ഫേമസ് ആണെങ്കിൽ പുറത്ത് വല്യ ഓഡറുക ഒക്കെ എടുക്കാലോ എന്നൊരു ബിസിനസ് ലാക്കു ചോദ്യത്തിന്‌ ചേട്ടൻ ഉള്ള കാര്യം പറഞ്ഞു. "ഇവിടാകെ ഞങ്ങൾ രണ്ടു പേരുമേ ഉള്ളൂ വെയ്ക്കാനും വിളമ്പാനുമൊക്കെ. ഞങ്ങളെ കൊണ്ട് പറ്റുന്നത്രയേ ഉണ്ടാക്കാറുള്ളൂ എന്ന്‌. ഇങ്ങനെ ആണെങ്കിലും  നേരത്തെ വിളിച്ചു പറഞ്ഞാൽ നല്ലൊന്നാന്തരം മീ അച്ചാ ഉണ്ടാക്കി വെയ്ക്കും കേട്ടോ. കഞ്ഞി കൂടാതെ മറ്റു വിഭവങ്ങളുമുണ്ട് ഇവിടെ. രാത്രി പതിനൊന്നു-പതിനൊന്നര വരെയൊക്കെ കട തുറന്നിരിക്കേം ചെയ്യും


മൂക്കറ്റം വെട്ടിവിഴുങ്ങി റെസിപീകളും പൊടിക്കൈകളുമൊക്കെ വശത്താക്കി ഇറങ്ങുമ്പോൾ ഞാ ഒരു സങ്കടം പങ്കു വച്ചു. പലപ്പോഴും രാവിലെ  റൂട്ടിൽ പോവാറുണ്ട്, പക്ഷെ ഏഴു മണി ആവാതെ കട തുറക്കാത്തതു കൊണ്ട് കേറി പഴങ്കഞ്ഞി കഴിക്കാൻ പറ്റില്ലാന്ന്. അതിനെന്ത് , വന്നു മുട്ടി വിളിച്ചാൽ മതി കഞ്ഞി തരാംന്നു ചേട്ടനും. ഇത്രേം ഷോട് നോടീസില്‌ ഒക്കേം എങ്ങനെ റെഡിയാക്കും എന്നായി ഞാൻ. അതിനു കിട്ടിയ മറുപടിയിലെ ആ സ്നേഹം ഒന്നു മതി , ആരായാലും ആ കടയിൽ സീസടിക്കറ്റെടുത്തു പോവും. 

പഴങ്കഞ്ഞി ഇവിടെപ്പോഴുമുണ്ടല്ലോ, പിന്നെ അതിനു കൂട്ടിനൊരു ചമ്മന്തി അരക്കാനല്ലേ. അതിനിപ്പോ ഒത്തിരി സമയമൊന്നും വേണ്ടല്ലോഎന്ന്

ഇനി പറ. ഇതിനെ ഹോട്ടലെന്നു വിളിക്കണോ അതോ വീടെന്നു വിളിക്കണോ?



===============
ഇന്നാ പിടി അഡ്രസും ഫോൺ നമ്പറും. വഴി കിട്ടീലെങ്കിൽ ഫോൺ വിളിച്ച് ചോയ്ച്ചു ചോയ്ച്ചു പോയാൽ മതി :

ജനാർദ്ദന ഹോടൽ
നിലമേൽ,കുരിയോട്
ചടയമംഗലം
കൊല്ലം
ഫോൺ:9746422764
================
ഇത്‌ മീൻകറീടേ റെസിപീ. ഓർത്തെടുത്തത് ഞാനായതു കൊണ്ട് അവ്ടിടേം ഇവിടേം എന്തേലുമൊക്കെ വിട്ടു പോവാൻ സാധ്യതയുണ്ട്. അതൂടെ മനസിൽ വച്ചിട്ടു വേണം ഇതു ട്രൈ ചെയ്യാൻ:


മീൻ വെട്ടിക്കഴുകി കുട്ടയിലിട്ട് കുറച്ചു സമയം വെയ്ക്കുക. വെള്ളം വാർന്നു പോവാനാണിത്. അതിനു ശേഷം വെള്ളത്തിൽ അല്പം ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപൊടിയുമിട്ട് മീൻ വേവിക്കുക. വെള്ളം നന്നായി തിളച്ചു കഴിയൂമ്പോൾ അടുപ്പിൽ നിന്നു വിറകു വലിക്കുക. അടുപ്പിലെ കനലിന്റെ ചൂടിൽ ഒന്നരമണിക്കൂറോളം മീൻ വേവാൻ വയ്ക്കുക. അപ്പോഴേക്കും മീനിൽ നിന്നിറങ്ങിയ വെള്ളമൊക്കെ വറ്റി മീനിൽ പിടിച്ചിട്ടുണ്ടാവും. ഇങ്ങനെ വെന്ത മീൻലേക്ക് അല്പം തേങ്ങാ വറുത്തരച്ചതും  വാളൻ പുളിയും കുടമ്പുളിയും ഉലുവയും ചേർത്ത് നന്നായി വേവിക്കുക. ഇനി ഒരല്പം എണ്ണയിൽ കടുകു വറുത്ത് അതിലേക്ക് വെളുത്തുള്ളി ഇടണം. വെളുത്തുള്ളി നന്നായി ചുവന്നു വരുമ്പോൾ ഇതിലേക്ക് എരിവിനും കളറിനും ആവശ്യാനുസരണം മുളകു പൊടി ഇട്ട് പച്ചമണം മാറുന്നതു വരെ  ഇളക്കുക. ഇത് നേരത്തെ തയ്യാറാക്കി വച്ചിർക്കുന്ന മീൻകറിയിലേക്ക് യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കിയ മീൻകറി മിനിമം ഒരു രാത്രിയെങ്കിലും കഴിഞ്ഞ്‌ എരിവും പുളിയുമൊക്കെ നന്നായി പിടിച്ചു കഴിഞ്ഞിട്ട് വേണം വിളമ്പാൻ

Monday, August 8, 2011

കൊച്ചൂസ് കിച്ചൺ..

ആദ്യം തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പറയാം (ഞെട്ടൽ ഓപ്ഷണൽ ആണ്. താല്പര്യമുള്ളവർ മാത്രം ഞെട്ടിയാൽ മതി).

ബ്ലോഗ്‌ലോകത്തിന്റെ ഒരു കോണിൽ “കൊച്ചൂസ് കിച്ചൺ“ (http://kochuskitchen.blogspot.com) തുറന്നു പ്രവർ‌ത്തനം ആരം‌ഭിച്ചിരിക്കുന്നു.ടൻ ട ടേൻ... ഇതിന്റെയൊക്കെ വല്ല ആവശ്യം ഒണ്ടാരുന്നോ എന്ന് വണ്ടറടിക്കുന്നവർക്കായി കഥ ഇതു വരെ...

ബേസിക്കലി ഞാനൊരു ഭക്ഷണപ്രേമിയാണ്. ഫുഡുമായി ബന്ധപ്പെട്ട എന്തും എനിക്ക് പെരുത്തിഷ്ടമാണ്. അതിപ്പോ ഭക്ഷണശാലകളായാലും ശരി, മാഗസിനുകളിലെ റെസിപ്പീകളായാലും ശരി, ടീവീലെ കുക്കറി ഷോകളായാലും ശരി, ഫുഡുണ്ടാ‍ക്കുന്നവരായാലും ശരി ഫുഡുമായി എന്തെലും ബന്ധമുള്ള സം‌ഭവങ്ങലുണ്ടോ അതിനെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. അതു പോലെ എന്തു ഫുഡും കഴിച്ചു നോക്കാനുള്ള ഒരു പരീക്ഷണമനോഭാവം അതും പണ്ടുമുതലേ ഉണ്ട്. അപ്പോ എല്ലാം കൂടി കൂട്ടിയുരുട്ടി വെച്ച് അവസാനം സംഭവിച്ചതെന്താന്നു വച്ചാൽ ഞാനങ്ങ് ഉരുണ്ടുരുണ്ടു വരാൻ തുടങ്ങി. ഓരോരോ കുപ്പായക്കടകളിൽ കയറി നമ്മക്ക് ഒരു രീതീലും പാകമാവത്ത കുപ്പായങ്ങൾ കാനുമ്പോഴൊക്കെ അന്തരാത്മാവീന്ന് ഒരു ദുഖം വരുംന്നല്ലാതെ അതിനെ മാറ്റാനൊന്നും ഞാൻ കാര്യമായി മെനക്കെട്ടിരുന്നില്ല. പറയാൻ മറന്നു. കുഴിമടി - അതു വിട്ടൊരു പരിപാടീം എനിക്കില്ലായിരുന്നു.

അങ്ങനെയിരിക്കേ വിധിയുടെ വിധാനം കൊണ്ട് ഞാൻ ബിലാത്തിയിലെത്തി. കുറെ ചുറ്റിക്കറക്കമൊക്കെ കഴിഞ്ഞ് പിന്നീടൊന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോൾ തലയിലൊരു മിന്നൽ. എന്തായാലും ഒന്നും ചെയ്യാനില്ല. എന്നാൽ പിന്നെ കുറച്ച് ആരോഗ്യപരിരക്ഷ നേടിയാലോ. വണ്ണമൊകെ കുറച്ച് നല്ല സ്റ്റൈലൻ കുപ്പായങ്ങളിൽ കയറിക്കൂടിയാലോ എന്ന്. പിന്നെ അതിനുള ഗവേഷണമായി. ശരീരത്തിനു പ്രത്യെകിച്ചൊരു ഗുണവുമില്ലാത്തെ സാധനങ്ങളൊക്കെ ഫുഡിൽ നിന്നും ഒഴിവാക്കി തുടങ്ങി. കാർബോഹൈഡ്രേറ്റുകൾ മാക്സിമം കുറച്ച് പ്രോടീൻ കണ്ടന്റ് കൂട്ടാൻ തുടങ്ങി. പഞ്ചസാര, എണ്ണ, മൈദ ഒക്കെ മാക്സിമം ഒഴിവാക്കി തുടങ്ങി. അങ്ങ്നേയങ്ങനെ ഞാൻ നന്നാവലിന്റെ ട്രാക്കിൽ കേറാൻ തുടങ്ങി.

പക്ഷെ എത്ര കാലം. നമ്മക്കൊരു മനസാക്ഷിയില്ലേ. ഓരോരോ കടകളിലിരുന്ന് എന്റെ ഫെവറൈറ്റ് പുട്ടറ്റംസ് കണ്ണും കലാശവുമൊക്കെ കാണിക്കുന്നു. ച്ഛെ അതിൽ നിരയെ മൈദയാ, പഞ്ചാര്യാ, നെയ്യാ എന്നൊക്കെ ബുദ്ധി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹൃദയം ഒരു മാതിരി കൊച്ചുപിള്ളാരെ പോലെ അലമ്പാക്കുന്നു. ഇങ്ങനെ എത്ര കാലം എനിക്കെന്റെ മനസാക്ഷിയെ വഞ്ചിച്ചു ജീവിക്കാൻ കഴിയും. അങ്ങനെ ഞാൻ ഒരു കടുത്ത തീരുമാനമെടുത്തു-ഹൃദയത്തെയും ബുദ്ധിയെയും നാവിനെയും ഒരു പോലെ സമാശ്വസിപ്പിച്ചു കൊണ്ട്. അദായത്, കഴിക്കണമെ ന്നു തോന്നുന്ന സാധങ്ങ്നളൊക്കെ കഴിക്കും. യാതൊരു കുറ്റബോധവുമില്ലാതെ. പക്ഷെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം. എന്നിട്ടെന്റെ തല പ്രവർ‌ത്തിപ്പിക്കും. എന്തിന്. ഈ സാധങ്ങ്നൾ‌കൊക്കെ ഹെൽ‌ത്തി ആൾട്രനേറ്റീവ്സ് കണ്ടു പിടിക്കാൻ. ഗൂഗിളല്ലേ വിടർ‌ന്നുവിശാലമായി കിടക്കുന്നത്. പിന്നെ ഉഡായിപ്പ് ട്രിക്ക്സ് നിറഞ്ഞുതുളുമ്പുന്ന എന്റെ തലച്ചോറും. പിന്നെന്താ പ്രശ്നം. അങ്ങനെ ഞാൻ അടുക്കളയിൽ കയറി അങ്കം കുറിച്ചു. യെസ്. കുറെ ഫ്ലോപ്പായി, കുറെ ഫ്ലോപിന്റെ ഫ്ലോപ്പായി. പക്ഷെ കുറെ ഹിറ്റുകളും ഉണ്ടായി. പതിയെ പതിയെ ഇത് ഞാനങ്ങ് എൻ‌ജോയ് ചെയ്യാൻ തുടങ്ങി. ക്രിയെറ്റിവിറ്റിക്ക് ക്രിയേറ്റിവിറ്റി, ഇമാജിനേഷൻ` ഇമാജിനേഷൻ, പരീക്ഷണത്തിന്` പരീക്ഷണം, ടേസ്റ്റിന് ടേസ്റ്റ്, അവസാനം ഫുഡിന് ഫുഡ്. ഒരു മാതിരി എനിക്കിഷ്ടമുള്ള സം‌ഭവങ്ഗ്നളെല്ലാം അടങ്ങിയ ഒരു പാക്കേജ് ആയിരുന്നു ഈ പുതിയ ഹോബി. ഫ്രെൻ‌ഡ്സ് സർക്കിലിൽ തന്നെ ഒരുപാടു ഗിനിപിഗ്സ് നെഞ്ചും വിരിച്ചു മുന്നോട്ടു വന്നതു കൊണ്ട് ഇരകൾ‌ക്കും ഫീ‌ഡ്ഡ്-ബാക്കുകൾക്കും പഞ്ഞമുണ്ടായില്ല. പിന്നെ ഉണ്ടാക്കുന്ന സാധനങ്ങളുടെ പടമെടുത്ത് ദൂരെയുള്ള ഫ്രെൻ‌ഡ്സിന് അയച്ചുകൊടുക്കുക വഴി എന്റെ ഫോടോഗ്രാഫി സ്വപ്നങ്ങളും പൂവണിഞ്ഞു.

പക്ഷെ ഇവിടൊക്കെ ഒരു പ്രശ്നമുണ്ടായിരുന്നു. കുക്കിം‌ഗിനു വേണ്ടി സ്പെൻ‌ഡ് ചെയ്യേണ്ടി വരുന്ന സമയം. എന്നെപോലെ രാവിലെ (ഒക്കെ നല്ലോണം വൈകി) എഴുന്നേറ്റ് പകുതി ബോധത്തിൽ ഓഫീസിലേക്കോടുന്ന ഒരു ഉദ്യോഗസ്ഥയെ സംബന്ധിച്ചിടത്തോളം റ്റൈം ഒരുപാട് ഇമ്പോർട്ടന്റാണ്. അടുത്ത പ്രശ്നം എന്റെ പിശുക്കും.ഈ രണ്ട് പ്രശ്നങ്ങളെയും അഡ്രസ് ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. പ്രിപറേഷനും കുക്കിം‌ഗിനും കഴിക്കാനും ഒക്കെ കൂറ്റി മാക്സിമം ഒരു മണിക്കൂർ. അതും ലോക്കലി കിട്ടുന്ന ഇൻ‌ഗ്രേദിയന്റ്സ് ഉപയോഗിച്ചു മാത്രം. അതായിരുന്നു അടുത്ത ചലഞ്ച്. അതിലേക്കായി പുതിയ റെസിപ്പീകൾ കണ്ടുപിടിച്ചു, നാടുചുറ്റി നടക്കുമ്പോൾ കണ്ണിലും വായിലും പെട്ട പല ഫുഡിനെയും അഴിച്ചുപണിത് പുതിയ രൂപത്തിലാക്കി.സാധാരണ ഉപയൊഗിക്കുന്ന ഇൻ‌ഗ്രേഡിയന്റ്സിനു പകരം പോഷകസമൃദ്ധവുംവും വിലകുറഞ്ഞതും നമ്മുടെ ചുറ്റും ലഭ്യമായതുമായ ഇൻ‌ഗ്രേദിയന്റ്സ് ഉപയൊഗിച്ചു. അങ്ങനെ മുന്നോട്ടു പോയപ്പോഴാണ് ഇത് മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നതിനെ പറ്റി ചിന്തിച്ചത്. എന്നെ പോലുള്ള ചലഞ്ച്സ് ദൈനംദിന ജീവിതത്തിൽ നേരിടുന്ന എത്രയോ പേരുണ്ട്. അവർക്കൊക്കെ ഇമ്മാതിരി റെസിപ്പീസ്- അതായത് ഈസി-ഫാസ്റ്റ്- ലോകോസ്റ്റ്-ഹെൽത്തി റെസിപ്പീസ് എത്ര മാത്രം ഉപയോഗപ്രദമാകുമെന്നും. എന്നെപോലെ ചിന്തിക്കുന്നവർ വേറെയും ഉണ്ടാകുമല്ലോ..കൊച്ചൂസ് കിച്ചൺ പിറവിയെടുത്തത് അവിടുന്നാ‍ണ്. നിങ്ങൾ‌ക്ക് വായിക്കാം പരീക്ഷിക്കാം പരീക്ഷിച്ചു പരാജയപ്പെട്ടാൽ എന്നെ ചീത്തവിളിക്കാം (ഇത് ഒരു ഫോർ‌മാലിറ്റിക്ക് പറഞ്ഞൂന്നെയുളൂ .അതേ പോലെ പാലിക്കണമെന്നില്ല കേട്ടോ) , ഇനി എന്തെലും കുഴപ്പം കണ്ടാൽ അത് കമന്റായി ഇടാം, ഇനീം റെസിപ്പീസ് ഹെൽ‌ത്തി ആക്കാനുള്ള സജഷൻസ് ഉണ്ടെങ്കിൽ അതും സ്വീകരിക്കുന്നതാണ്.

പിന്നൊരു കാര്യം. ഒരുപക്ഷെ ട്രെഡിഷണൽ കുക്കിം‌ഗിന്റെ നിയമങ്ങളെയും രീതികളെയും ഒക്കെ വെല്ലുവിളിക്കുന്നതാവും എന്റെ റെസിപ്പീസ്. ആദ്യം കാണുമ്പോൾ ഒരു ഞെട്ടലൊക്കെ ഉണ്ടാകുമായിരിക്കും. പിന്നെ പിന്നെ അങ്ങ് ശീലമായിക്കോളുമെന്നേ. ഒന്നൂലേലും ഫുഡടിക്കാനും ഫുഡുണ്ടാക്കാനും കൂടിയല്ലേ നമ്മുടെ ജീവിതം. അപ്പോ എന്നും ഒരു റൂട്ടീനിൽ ഒരേ ടൈപ് ഭക്ഷണങ്ങൾ അതും ഹെൽ‌ത്തിനെ പറ്റി ഒരു ബോധവുമില്ലാതെ മണിക്കൂരുകളോളം സ്പെൻഡ് ചെയ്ത് ഉണ്ടാക്കുന്ന് ബോറിം‌ഗ് പരിപാടി- അതു മാറ്റി അടുക്കളജീവിതം ഉല്ലാസപ്രദമാക്കൂ, നമ്മടെ ഇമാജിനേഷനും ക്രിയേറ്റിവിറ്റിയും ചിറകു വിരിച്ചു പറപ്പിക്കൂ, കുക്കിം‌ഗിൽ നിന്നും ഫ്രീ കിട്ടുന്ന സമയം മറ്റു വിനോദങ്ങൾ‌ക്കായി ഉപയൊഗിക്കൂ, ശരീരത്തിനു വല്യ തട്ടുകേടൊന്നുമില്ലാത്തെ ഫുഡാണുണ്ടാക്കുന്നതെന്ന ശാന്തിയും സമാധാനവും നേടൂ .. ഹല്ല പിന്നെ

എന്നാപിന്നെ ഞാനടുക്കളേലോട്ടു കേറട്ടെ..

Tuesday, August 2, 2011

ഒരിടത്തൊരു അച്ഛനും മോളും...

‘പപ്പേ ഈ കാൽ‌ടെക്സിനെങ്ങനാ കാൽ‌ടെക്സെന്നു പേരു വന്നത്?’

‘ഇവിടെ പണ്ട് ആ പേരിലെങ്ങാനും ഒരു പെട്രോൾ പമ്പുണ്ടാർന്നു. അങ്ങനെ ആണെന്നു തോന്നുന്നു. നീയീ സൈഡിലേക്ക് മാറി നടക്ക് മോളേ. വണ്ടി വരുന്നതു കാണുന്നില്ലേ’

കൈയിലെ പപ്പയുടെ പിടിത്തം മുറുകുന്നു. ഇത്തിരി അയച്ചാൽ ഞാൻ ഓടിപ്പോയി ഏതെങ്കിലും വണ്ടിക്ക് അട വെയ്ക്കും എന്നു വിചാരിച്ചാവും.

‘ശ്ശൊ ഇവിടാരുന്നൊ കെസാർടീസീ ബസ്റ്റ്‌റ്റാൻഡ്. ഞാനിതു ശ്രദ്ധിച്ചിട്ടില്ലാരുന്നു’

‘ഇതിവിടെ കുറെനാളായിട്ടുണ്ടല്ലോ. നീ പ്രൈവറ്റ് ബസിനു മാത്രം കേറുന്നതു കൊണ്ടല്ലേ. മൊളെ എന്തൊക്കെ പറഞ്ഞാലും സ്റ്റേറ്റ്ബസിന്റെ ആ ഒരിത്....(സ്റ്റേറ്റ്ബസുകളുടെ ഗുണങ്ങൾ..)‘

‘ഹ്മ്. പപ്പെ ഒരു മിനിട്ടേ. ഞാനാ ഉന്തുവണ്ടിക്കാരന്റെടുത്തൊന്നു ശകലം നെല്ലിക്ക വാങ്ങട്ടെ,

‘ഹ്മ്. ബാഗിങ്ങു തന്നിട്ട് ശ്രദ്ധിച്ചു പോ. ഇരൂട്ടാ. ചെളീലൊന്നും ചവിട്ടാ‍ണ്ട് പോണം കേട്ടൊ’

‘ നല്ല ആരോഗ്യമുള്ള നെല്ലിക്ക. നമ്മടെ ഇവിടെ ഇതു കിട്ടും‌ന്ന് എനിക്കറിയത്തില്ലാരുന്നു‘

‘ഇതൊക്കെ കർണാടകേന്നു വരുന്നതല്ലേ. നിനക്കിതാ ബാം‌ഗ്ലൂരിലെ മാർക്കറ്റീന്നു മേടിച്ചാ പോരാരുന്നോ. ഇവിടങ്ങളിലൊക്കെൈട്ടുന്നത് ചെറിയ ടൈപ്പ് നെല്ലികയല്ലേ.ചില്ലിക്കാന്നു പറയുന്ന സാധനം..... (കർണ്ണാടകയിലെ നെല്ലിക്കാ കൃഷി/വിപണനത്തെ പറ്റിയുള്ള വിവരങ്ങ്ങാൾ...)

‘ എനികു വെശക്കുന്നു. ഇവിടടുത്തെങ്ങാണ്ട് ഇന്ത്യൻ കോഫീ ഹൌസില്ലേപ്പേ’

‘പിന്നില്ലേ. എന്നാ അങ്ങോട്ടു നടക്കാം. ബസ് വരാൻ ഇനീം സമയമുണ്ടല്ലോ. അല്ല. നീയിതെന്തിനാ ആ പശൂന്റെ മുതുകത്തോട്ടു കേറുന്നേ.. ഇങ്ങോട്ടു മാറി നടക്കെടീ..”

“യ്യോ അതു പശുവാ‍ണോ. ഞാം വിചാരിച്ചു വല്ല ബൈക്കും നിർത്തിയിട്ടിരിക്കുന്നതാണെന്ന്‘“

“ശ്രദ്ധിച്ചു നോക്കി നടക്കെന്റെ മോളെ” (ടോൺ അഭ്യർത്ഥനയുടേതല്ല, ശാസനയുടേതാണ്‌)

“യീക്ക്. പപ്പേ ഞാൻ ചാണകം ചവുട്ടി. വ്രിത്തികെട്ട പശൂ‍ൂ‍ൂ‍ൂ‍ൂ..“

“ഹ്മ്. ഇതു തന്നാ പറഞ്ഞത്. സാരമില്ല. ബസ്സ്റ്റാൻ‌ഡിൽ ചെന്നിട്ട് കഴുകീട്ടു വരാം’

“ ശ്ശ്. ചാണകം മണക്കുന്നുണ്ടോ പപ്പേ..”

‘ഇല്ലെടീ. നീ പോയി കഴുകീട്ടു വാ.”

(ലൊക്കേഷൻ ഇന്ത്യൻ കോഫീ ഹൌസ്. മട്ടൻ കട്ലേറ്റ് തീർന്നു പോയതിന്റെ ദു:ഖത്തിൽ ഇരിക്കുന്ന ഞാൻ)

“കട്ലേറ്റ് അടുത്ത പ്രാവശ്യം മേടിച്ചു തരാടീ. ഇപ്പോ നീ നെയ്രോസ്റ്റ് കഴിക്ക്. നല്ല മൊരിഞ്ഞ നെയ്രോസ്റ്റ്. നീ ഒന്നു കഴിച്ചു നോക്ക്”

“അതു പിന്നെ പപ്പ അങ്ങനല്ലേ പറയുള്ളൂ. ഇന്ത്യൻ കോഫീ ഹൌസിലെ പാത്രം കഴുകിയ വെള്ളം കിട്ടിയാലും പപ്പ പറയും നല്ല ടേസ്റ്റാനെന്ന്”

“പിന്നേ അങ്ങനൊനുമില്ല. നിനക്കറിയാഞ്ഞിട്ടാ. ഇത്രെം വൃത്തിയുള്ള ഹോട്ടൽ വേറെ ഉണ്ടാവില്ല. ഏ.കെ.ജിടെ ഐഡിയയാ ഇത്. മുടിയൊന്നും പാറി വീഴാതിരിക്കാനാ ഇവിടുത്തെ പണിക്കാരു തൊപ്പിയൊക്കെ വച്ചു നടക്കുന്നത്”
(നെയ്രൊസ്റ്റിനു മെമ്പൊടിയായി ഇന്ത്യൻ കോഫീ ഹൌസിന്റെ ചരിത്രം)

തിരിച്ചു ബസ്‌സ്റ്റാൻ‌ദിലേക്ക്.
“ഇതു തന്നാണൊ നിന്റെ സീറ്റ്. നല്ലോണം നോക്ക്’“

“ആന്നേ. ഇതു കണ്ടില്ലേ നമ്പറ്”

“എന്നാപ്പിന്നെ ബാഗൊക്കെ ആ സൈഡിലെക്ക് മാറ്റി വെയ്ക്ക്. കാലു വെയ്ക്കാൻ സ്ഥലമില്ലേ. കുറച്ചു കഴിയുമ്പോൾ ആ ജനലടച്ചേക്ക്. കാറ്റടിച്ച് ജലദോഷം പിടിക്കണ്ട. പിന്നെ സീറ്റു മുന്നോട്ടും പിന്നോട്ടും ഒക്കെ ആക്കുമ്പോൾ പുറകിലിരിക്കുന്ന ആളെ നോക്കീട്ട് ചെയ്യനം. തുമ്മെന്ന് അങ്ങ് താഴ്തിയേക്കരുത്. പുറകിലുള്ളവരുടെ ദേഹത്തു പോയി ഇടിക്കും. പിന്നെ നിന്റെ കൈയും എവിടെം കുടുങ്ങാതെ നോക്കിക്കോണം.ടിക്കറ്റെന്ത്യേ. പെട്ടെന്ന് എടുക്കാവുന്ന സ്ഥ്ലലത്ത് തന്നെ വെച്ചേക്ക്. രാത്രീൽ വണ്ടി നിർ‌ത്തുമ്പോ ഇറങ്ങി ദൂരെയെങ്ങും പോകണ്ട കേട്ടോ. നിനക്ക ചില്ലറ വല്ലോം വേണോ വഴിക്ക് ചായ കുടിക്കാൻ...”

“എന്റെ പപ്പെ ഞാനിതാദ്യമായിട്ടാണോ ബാം‌ഗ്ലൂരേക്ക് ബസിനു പോകുന്നത്. പപ്പ പൊക്കോന്നേ.’

(പിന്നെം അവിടേം ഇവിടെം ഒക്കെ നോക്കി എല്ലാം ശരിയാണോ എന്നൊകെ ഉറപ്പുവരുത്തിക്കൊണ്ട് നിൽ‌ക്കുകയാണ്)

“ ഇതിപ്പോ ഓട്ടം കഴിഞ്ഞ് വന്ന വല്ല വണ്ടീമായിരിക്കുമോ പോലും .എങ്കീ പിന്നെ എഞ്ചിൻ തണുത്തിട്ടുണ്ടാവില്ല. ഇവമ്മാരെ ഒന്നും വിശ്വസിക്കാ‍ാൻ കൊള്ളില്ലെന്നേ”

“യേയ്. ഒന്നൂല്ലേലും ഇത് ഗവണ്മെന്റ് വണ്ടിയല്ലേ. അവരങ്ങനൊകെ ചെയ്യുമോ?”
(അവിടെ ഇൻസ്പെക്ഷൻ നടത്തുന്നതിനിടെ എന്റെ ‘ആക്കലൊന്നും’ അവിടങ്ങ് രെജിസ്റ്റർ ചെയ്യപ്പെടുന്നില്ല)
“പപ്പേ ഇറങ്നെന്നേ, വണ്ടി വിടാൻ പോവാ”

“എന്നാ ശരി മോളേ. അവിടെ ചെന്നപാട് വീട്ടിലേക്ക് വിളിച്ചെക്കണം കേട്ടോ. മമ്മി ചുമ്മാ ടെൻ‌ഷനടിക്കും”

(ഉവ്വേ ഉവ്വേ.. എത്തണ്ട സമയം കഴിഞ്ഞല്ലോ, അവളു വിളിച്ചില്ലേടീന്ന് നാഴികയ്ക്ക് നാപ്പതു വട്ടം മമ്മിയോട് ചോദിക്കുന്ന ആളാണ് ഒക്കേം മമ്മീടെ ടെൻ‌ഷനെ പറ്റി ടെൻ‌ഷനാവുന്നത്)

“വിളിക്കാം പപ്പേ. പപ്പേം വീട്ടിലെത്തീട്ട് വിളിക്ക് കേട്ടൊ. ഇവിടുന്നാവുമൊമ്പോ പപ്പേടെ സ്റ്റേറ്റ്ബസു തന്നെ ഇഷ്ടം പോലെ കിട്ടൂലോ“(പിന്നെം ഒരു ‘ആക്കൽ’ കൂടി വേസ്റ്റ് ആയി

“ശരീടി മോളേ. എന്നാ ഞാനിറങ്ങിയേക്കുവാ”

പുറത്തെ മഴയിൽ ധൃതിയിൽ നടന്ന് ഇരുട്ടിലേക്കു മറയുന്ന വെള്ളഷർട്റ്റും മുണ്ടുമിട്ട രൂപം. ഉള്ള നാടു മുഴുവൻ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മോളാണെങ്കിലും കൂടെ നടക്കുമ്പോൾ ഇള്ളക്കുട്റ്റികളെ കൊണ്ടുനടക്കുന്നതു പോലെ കൈയിൽ മുറുകെ പിടിച്ചേ നടക്കൂ. ബെല്ലും ബ്രേക്കുമില്ലാതെ നടക്കുകയാണെങ്കിലും ആ സ്നേഹത്തിന്റെ തണലിൽ പൂച്ചക്കുട്ടിയെ പോലെ പതുങ്ങിക്കിടക്കാനാണ് ഇടയ്ക്കിടെ ബഹളം വച്ചങ്ങോട്ടു കയറിചെല്ലുന്നതും. ലവ് യൂ..