Saturday, February 16, 2008

ആ പ്രണയദിനത്തില്‍ സംഭവിച്ചത്‌..

തെങ്ങു പോലെ നീളത്തിലൊരു പയ്യനും തേങ്ങ പോലെ ഉരുണ്ടിട്ടൊരു പെങ്കൊച്ചും.ഓഫീസ്‌ കഴിഞ്ഞ്‌ മാര്‍ക്കറ്റില്‍ ചുറ്റാനിറങ്ങിയതാണെന്ന്‌ കണ്ടാലറിയാം.രണ്ടു പേരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്‌. അവര്‍ നില്‍ക്കുന്നത്‌ ഒരു പൂക്കടയുടെ മുന്‍പിലാണ്‌.അവന്‍ ഒരു ചുവന്ന റോസാപ്പൂ വാങ്ങി എന്തോ പറഞ്ഞുകൊണ്ട്‌ അവള്‍ക്കു നീട്ടി. അവള്‍ ഒരു ചെറിയ ചമ്മലോടെ അതു വാങ്ങി.ഇപ്പോ എന്തോ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ തോന്നുന്നില്ലേ.ഇനി ഈ സംഭവം നടക്കുന്നത്‌ ഒരു വാലന്റൈന്‍സ്‌ ദിനത്തിലാണെന്നു കൂടി അറിയിക്കട്ടെ. ഇപ്പഴോ...സംഭവമൊക്കെ ഊഹിച്ചുകാണുമല്ലോ....


ഇനി ഈ സംഭവത്തിലെ നായികയ്ക്ക്‌ പറയാനുള്ളതെന്താണെന്നു കേള്‍ക്കാം.....


ചോദ്യം : കൊല്ലം കുറച്ചായില്ലേ ഈ സംഭവം നടന്നിട്ട്‌..ഇപ്പോഴും നന്നായി ഓര്‍മ്മയുണ്ടല്ലേ?


ഉത്തരം : പിന്നില്ലേ..ആ ദിവസത്തെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും കുളിരു കോരും..

ചോ: ആദ്യമായിട്ടയിരുന്നല്ലെ വാലന്റൈന്‍സ്‌-ഡേയ്ക്ക്‌ പൂ കിട്ടുന്നത്‌??

ഉ: അതെ..അവസാനമായിട്ടും..


ചോ: നിങ്ങള്‍ തമ്മില്‍ എത്ര നാളത്തെ പരിചയമുണ്ടായിരുന്നു?


ഉ : ഞാന്‍ ആ ഓഫീസില്‍ ജോയിന്‍ ചെയ്ത അന്നു മുതല്‍.. അതായത്‌ ഒരു 7-8 മാസം. ഞങ്ങള്‍ ഒരേ പ്രൊജക്ടിലായിരുന്നു.


ചോ : ആ പ്രൊജക്ടില്‍ വേറെയും ആള്‍ക്കാരുണ്ടായിരുന്നല്ലോ. ഇവനു മാത്രമെന്താണ്‌ പ്രത്യേകത തോന്നിയത്‌?


ഉ: പ്രത്യേകതയോ..എന്തു പ്രത്യേകത?


ചോ: അല്ല..അന്ന്‌ വാലന്റൈന്‍സ്‌ ഡേയ്ക്ക്‌ നിങ്ങള്‍ ഇവന്റെ കൂടെയാണല്ലോ പുറത്തു പോയത്‌ ..


ഉ: വേറെയാരുടെയെങ്കിലും കൂടെ എന്തിനു പോകണം!! ബെറ്റ്‌ വച്ചു തോറ്റത്‌ അവനോടായിരുന്നല്ലോ?


ചോ: എന്നുവച്ചാല്‍??


ഉ: അതേയ്‌.. എന്തെങ്കിലും പൊട്ടക്കാര്യത്തിന്‌ ചുമ്മാ ബെറ്റ്‌ വയ്ക്കുക എനുള്ളത്‌ എന്റെ ഹോബിയാണ്‌.മിക്കപ്പോഴും തോല്‍ക്കും. അന്നത്തെ ബെറ്റ്‌ അവനുമായിട്ടായിരുന്നു. പതിവു പോലെ തന്നെ തോറ്റു..അതിന്റെ ട്രീറ്റ്‌ കൊടുക്കാന്‍ പോയതാ അന്ന്‌..


ചോ: പിന്നെ പിന്നെ.. കറക്ടായി വാലന്റൈന്‍സ്‌ ഡേയുടെ അന്നു തന്നെയോ?


ഉ: അതിന്‌ അന്ന്‌ അങ്ങനൊരു സംഭവമുണ്ടന്നൊക്കെ ആരോര്‍ത്തു.സമയോം സൗകര്യം ഒക്കെ ഒത്തു കിട്ടീപ്പോ അങ്ങു പോയി അത്രെയുള്ളൂ


ചോ: നിങ്ങള്‌ കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ്‌ ചിരിച്ച്‌ നല്ല ജോളി മൂഡിലായിരുന്നല്ലോ?


ഉ: അതിപ്പോ.. ഈ ഓഫീസ്‌ ടൈം ഒന്നു കഴിഞ്ഞു കിട്ടിയാലീ ജോളി മൂഡൊക്കെ ഓട്ടോമാറ്റിക്കായി വരില്ലേ..പിന്നെ കൊച്ചുവര്‍ത്തമാനം..മിണ്ടാതേം പറയാതെമൊക്കെ നടക്കാന്‍ ഞങ്ങള്‌ അവാര്‍ഡ്‌ സിനിമയില്‍ അഭിനയിക്കുകയൊന്നുമായിരുന്നില്ലല്ലോ..


ചോ:എന്നാലും ഒന്നും അങ്ങോട്ടു ശരിയാകുന്നില്ലല്ലോ...ആ ചുവന്ന റോസാപ്പൂ..അതോ?


ഉ: ഓ അത്‌... മാര്‍ക്കറ്റിലെത്തീപ്പോ നോക്കുന്നിടത്തൊക്കെ എല്ലാര്‍ടേം കയ്യിലും റോസാപ്പൂ..എങ്കില്‍ പിന്നെ ഒന്നു മേടിച്ച്‌ കയ്യില്‍ പിടിച്ചേക്കാംന്ന്‌ എനിക്കും തോന്നി..


ചോ: പക്ഷെ അത്‌ അവനല്ലേ മേടിച്ചു തന്നത്‌?


ഉ: ങാ പൂ തരാനൊക്കെ പറഞ്ഞു നോക്കീപ്പഴാ കയ്യില്‍ കാശില്ലാന്ന്‌ മനസ്സിലായത്‌. പത്തു രൂപയ്ക്കു വേണ്ടി കാര്‍ഡു കൊടുക്കാന്‍ പറ്റുമോ..അതുകൊണ്ടാ അവന്‍ കാശു കൊടുത്തത്‌.

ചോ: ഓഹോ അപ്പോ പൂ തന്നപ്പോള്‍ ചമ്മിയതെന്തിനാ?

ഉ: പൂവും തന്നോണ്ട്‌ അവന്‍ ഒരു ഡയലോഗ്‌..'കയ്യില്‍ കാശില്ലാതെയാണോ ട്രീറ്റ്‌ തരാനിറങ്ങിയിരിക്കുന്നത്‌ ' എന്ന്‌. അഭിമാനമുള്ള ആരായാലും അതു കേട്ടാല്‍ ചമ്മിപ്പോകില്ലേ..

ചോ: അപ്പോള്‍ നിങ്ങള്‍ തമ്മില്‍ ഒന്നുമുണ്ടായിരുന്നില്ലല്ലേ. പിന്നെ ഇന്റര്‍വ്യൂന്റെ തുടക്കത്തില്‍ പറഞ്ഞതോ..ആ ദിവസത്തെ പറ്റി ഓര്‍ക്കുമ്പോള്‍ കുളിരു കോരുമെന്ന്‌ ?

ഉ: ഓ അതോ..ഫെബ്രുവരി മാസത്തില്‍ ഡെല്‍ഹിയിലെ കൊടും തണുപ്പത്ത്‌ നിരുലാസില്‍ പോയി രണ്ട്‌ ഐസ്‌ക്രീം കഴിച്ചു നോക്ക്‌... അപ്പോള്‍ അറിയാം കുളിരു കോരീതെന്തിനാണെന്ന്‌..

കഴിഞ്ഞു കഴിഞ്ഞു. ഇത്രേയുള്ളൂ ഇന്റര്‍വ്യൂ...ഇപ്പോ എല്ലാവര്‍ക്കും സത്യാവസ്ഥ മനസ്സിലായില്ലേ....

ഇനി ആ പൂ...അതിനു പകരം അവള്‍ ഒരു പൂച്ചെണ്ടു തന്നെ തിരിച്ചു കൊടുത്തു.ചുവപ്പു മാത്രമല്ല, മഞ്ഞേം റോസും വെള്ളേമൊക്കെ കളറുള്ള റോസാപ്പൂക്കള്‍ കൊണ്ടു തീര്‍ത്ത വെല്യോരു പൂച്ചെണ്ട്‌. കഴിഞ്ഞ വര്‍ഷം അവരുടെ - അവന്റേം ഈ ഇന്റര്‍വ്യൂ ചെയ്ത കൊച്ചിന്റേം - കല്യാണത്തിന്‌... പൂച്ചെണ്ടിന്റെ പടം ഇ-കാര്‍ഡായി അയച്ചുകൊടുത്തതു കൊണ്ട്‌ എനിയ്ക്ക്‌ അല്ലല്ല നമ്മടെ നായികയ്ക്ക്‌ ചില്ലിപ്പൈസ പോലും മുടക്കേണ്ടീം വന്നില്ല ..

അപ്പോ പറഞ്ഞു വന്നതെന്താണെന്നു വച്ചാല്‍ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന്‌. അതായത്‌ വാലന്റൈന്‍സ്‌ ഡേയ്ക്കു ചുറ്റിയടിച്ചു നടക്കുന്ന ആണ്‍-പെണ്‍ ജോഡികളെല്ലാം 'ലത്‌' അല്ലാ എന്ന്‌... മനസ്സിലായില്ലേ.....

Monday, February 11, 2008

മൗനത്തിന്റെ അര്‍ത്ഥം..

ദില്ലിഹാട്ടിലൂടെ വെറുതെ ചുറ്റിക്കറങ്ങി നടക്കുന്നതിനിടയിലാണ്‌ ആ കുട്ടി എന്റെ ശ്രദ്ധയില്‍ പെട്ടത്‌. കഷ്ടിച്ച്‌ ഒരു മൂന്നു വയസ്സു പ്രായം വരും. മറ്റു കുട്ടികളുടെ കൂടെ കളിച്ചു തിമിര്‍ക്കുകയാണ്‌. അവരു‍ടെ കൂടെവന്നവരൊക്കെ അങ്ങിങ്ങായി ഇരുന്നു വിശ്രമിക്കുന്നുണ്ട്‌. മറ്റു കുട്ടികളില്‍ നിന്നു വ്യത്യസ്തായി ഈ കുഞ്ഞിനു മാത്രം എന്തോ ഒരു പ്രത്യേകത എനിക്കു തോന്നി.സാധാരണ കുട്ടികള്‍ ഇടയ്ക്കിടയ്ക്കൊക്കെ കൂടെ വന്നിരിക്കുന്നവരെ നോക്കി ചിരിക്കുകയോ മറ്റോ ചെയ്യും. ഈ കുഞ്ഞു മാത്രം കൂടെ വന്നവരെ ഒന്നു നോക്കുക പോലും ചെയ്യാതെ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. 'ഇനിയിപ്പം കൂടെ ആരും ഇല്ലാത്തതു കൊണ്ടാണോ'- എനിക്ക്‌ വെറുതേ ഓരോരോ സംശയങ്ങള്‍ തോന്നാന്‍ തുടങ്ങി. ഞാന്‍ എന്റെ സംശയം കൂട്ടുകാരിയോടും പറഞ്ഞു.അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി അവിടിരുന്ന്‌ ആ കുട്ടിയെ നിരീക്ഷിക്കാന്‍ തുടങ്ങി..കുറെ സമയം കഴിഞ്ഞിട്ടും അവന്റെ അടുത്തേക്കു മാത്രം ആരും ചെല്ലുന്നില്ല.ലക്ഷണം വെച്ചു നോക്കുമ്പോള്‍ ഈ കുഞ്ഞ്‌ കൂട്ടം തെറ്റിവന്നതാവാനാണ്‌ സാധ്യത. എന്നാല്‍ അതങ്ങുറപ്പിക്കാനും പറ്റുന്നില്ല. വെറുമൊരു സംശയത്തിന്റെ പേരില്‍ അവിടെ കൂടിയിരിക്കുന്ന ഓരോരുത്തരോടും പോയി 'ആ കുഞ്ഞ്‌ നിങ്ങള്‍ടെയാണോ' എന്നൊന്നും ചോദിക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ പതുക്കെ കുട്ടിയുടെ അടുത്ത്‌ ചെന്ന്‌ കുപ്പായത്തിലെക്കൊക്കെ ഒന്നെത്തി നോക്കി. എന്റെ കസിന്‍കുട്ടികളെയൊക്കെ ഇങ്ങനെ വല്ല തിരക്കിലും കൊണ്ടുപോകുമ്പോള്‍ ഒരു പേപ്പറില്‍ പേരും കോണ്ടാക്ട്‌ നമ്പറുമൊക്കെ എഴുതി ഡ്രസ്സില്‍ പിന്‍ ചെയ്തു വയ്ക്കാറുണ്ട്‌. എങ്ങാനും കാണാതെ പോയാല്‍ അറിയിക്കാന്‍ വേണ്ടി. ഈ കുഞ്ഞിന്റെ കാര്യത്തിലാണെങ്കില്‍ അതുമില്ല. സമയം ഇരുട്ടിതുടങ്ങി. തിരക്കു കൂടിക്കൂടി വരികയാണ്‌. ഞങ്ങള്‍ക്കും തിരിച്ചു വീട്ടിലെത്താനുള്ളതാണ്‌. ഇങ്ങനൊരു സംശയം തോന്നിയ സ്ഥിതിയ്ക്ക്‌ ആ കുഞ്ഞിനെ അവിടെ വിട്ടിട്ടു പോവാനും ഒരു വിഷമം.ഒരുപക്ഷേ ഞങ്ങളുടെ സംശയം ശരിയാണെങ്കിലോ..


അവസാനം ഞാന്‍ ഒന്നു ദില്ലിഹാട്ടു മുഴുവന്‍ കറങ്ങിവരാംന്നു തീരുമാനിച്ചു. കുട്ടി ശരിക്കും മിസ്സിംഗ്‌ ആണെങ്കില്‍ കൂടെയുള്ളവര്‍ ഈ സമയം കൊണ്ട്‌ അതറിഞ്ഞിരിക്കണം. നെഞ്ചത്തടീം നിലവിളീമായി നില്‍ക്കുന്ന ഒരമ്മയെ കണ്ടുപിടിയ്ക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാവില്ല. ഇനി അങ്ങനെ ആരേയും കണ്ടില്ലെങ്കില്‍ ഞങ്ങള്‍ടെ സംശയം തെറ്റാണെന്നുള്ള സമാധാനത്തോടെ തിരിച്ചു പോകാമല്ലോ.ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു തിരയാനിറങ്ങിയാല്‍ തിരിച്ചു വരുമ്പോഴേയ്ക്കും ആ കുഞ്ഞ്‌ വല്ല വഴിയ്ക്കും പോയാലോ.അതുകൊണ്ട്‌ കൂട്ടുകാരി അവിടെ തന്നെ ഇരിയ്ക്കാന്‍ തീരുമാനിച്ചു.


വിചാരിച്ചത്ര എളുപ്പമായിരുന്നില്ല ആ തിരച്ചില്‍. നല്ല തിരക്ക്‌..അതിനിടയ്ക്ക്‌ എവിടെയൊക്കെ പോയി നോക്കാന്‍ പറ്റും..നടന്ന്‌ മടുത്ത്‌ അവസാനം ഞാന്‍ സെക്യൂരിറ്റിയുടെ അടുത്തു പോയി ഇക്കാര്യം പറയാംന്നു വെച്ചു. കാര്യം 'ഒരു കുട്ടി മിസ്സിംഗ്‌ ആണെന്നു കംപ്ലെയ്‌ന്റ്‌ കിട്ടീട്ടുണ്ടോ' എന്നങ്ങു ചോദിച്ചാല്‍ മതി. പക്ഷെ അങ്ങനൊരു കംപ്ലെയ്‌ന്റും ഇല്ലെങ്കില്‍ ഞാനെന്തിന്‌ അങ്ങനെ ചോദിച്ചു എന്നുള്ളതിനൊക്കെ എക്സ്പ്ലനേഷന്‍ കൊടുക്കേണ്ടി വരില്ലേ.. .'ചുമ്മാ .എനിക്കങ്ങനെ തോന്നി' എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. ഞാനാകെ ആശയക്കുഴപ്പത്തിലായി നില്‍ക്കുമ്പോഴാണ്‌ അതു കണ്ടത്‌. ഒരു സെക്യൂരിറ്റി ചേട്ടനും, കൂടെ ആകെ ടെന്‍ഷനടിച്ച്‌ ഒരു സ്ത്രീയും അവിടൊക്കെ ഓടിനടക്കുന്നു. അപ്പോള്‍ എന്റെ സംശയം ശരിയാണ്‌. പോയി ചോദിച്ചപ്പോള്‍ അതു തന്നെ സംഭവം. ആ ചേച്ചീടെ കയ്യില്‍ നിന്നു വിട്ടു പോയതാണ്‌. തിരക്കിനിടയില്‍ കാണാതാവുകയും ചെയ്തു. അവര്‍ ആ കുഞ്ഞിനെ കാണാതായ സ്ഥലത്തു തന്നെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്‌. കുഞ്ഞാകട്ടെ ഇതൊന്നുമറിയാതെ ദില്ലിഹാട്ടിന്റെ മറ്റേ അറ്റത്തെത്തി കളിച്ചുതിമിര്‍ക്കുകയാണ്‌.


ഞാന്‍ അവരെയും കൂട്ടിക്കൊണ്ട്‌ സംഭവസ്ഥലത്തെത്തി. അവിടെ കുഞ്ഞിനെയും എടുത്തു പിടിച്ച്‌ കൂട്ടുകാരി അക്ഷമയോടെ കാത്തുനില്‍ക്കുന്നുണ്ട്‌. കുഞ്ഞാണെങ്കില്‍ സര്‍വ്വശക്തിയുമെടുത്ത്‌ ആ പിടിയില്‍ നിന്ന്‌ രക്ഷപെടാന്‍ നോക്കുന്നുണ്ട്‌.എങ്ങോട്ടോ ഓടിപ്പോവാന്‍ തുടങ്ങീപ്പോ ബലമായി പിടിച്ചു വെച്ചതാണ്‌. . അമ്മയെ കണ്ടതും കുഞ്ഞ്‌ വേഗം അങ്ങോട്ടു ചാടി.കൊച്ചും അമ്മേം കുഞ്ഞും കൂടി ആകെപ്പാടെ ഉമ്മകൊടുക്കലും ബഹളവും.ഇത്തിരി കഷ്ടപ്പെട്ടാലെന്താ സംഭവം ഒരുവിധത്തില്‍ ഹാപ്പി എന്‍ഡിംഗ്‌ ആയിത്തീര്‍ന്നല്ലോ. ഞങ്ങള്‍ രണ്ടു പേരും എന്തോ വല്യ കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യത്തോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കി ചിരിച്ചോണ്ട്‌ നില്‍ക്കുകയാണ്‌. സെക്യൂരിറ്റിചേട്ടന്‍ ഞങ്ങളോട്‌ താങ്ക്സ്‌ ഒക്കെ പറഞ്ഞ്‌ തിരിച്ചു പോയി. ഇനി ആ ചേച്ചീടെ വകയായും ഒരു നന്ദിപ്രകടനം വേണമല്ലോ. ഒന്നുമില്ലേലും നഷ്ടപ്പെട്ടു പോയീന്നു കരുതിയ കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ തിരിച്ചു കൊടുത്തില്ലേ. ആ സ്ത്രീ ഞങ്ങളെ വെറുതെ നോക്കികൊണ്ടു നില്‍ക്കുകയാണ്‌. ഒന്നും മിണ്ടുന്നുമില്ല. കുറച്ചുനേരം അങ്ങനെ നോക്കി നിന്നിട്ട്‌ പെട്ടെന്ന്‌ തിരിഞ്ഞൊരു നടത്തം.ഒരു നന്ദി വാക്കു പോലും പറയാതെ .. ഞങ്ങള്‍ അന്തംവിട്ടു നിന്നു പോയി. ആ സ്ത്രീയോട്‌ അപ്പോള്‍ തോന്നിയ ദേഷ്യത്തിന്‌ കയ്യും കണക്കുമില്ല. ചെയ്തു കൊടുത്ത ഉപകാരത്തിന്‌ ഇതിലും മാന്യമായ ഒരു പെരുമാറ്റം ഞങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌.


പിന്നീട്‌ പലപ്പോഴും ഞങ്ങളുടെ സംഭാഷണങ്ങളില്‍ ആ നന്ദി കെട്ട സ്ത്രീ കടന്നു വന്നു. ആലോചിക്കുന്തോറും അവരോടുള്ള ദേഷ്യംകൂടിക്കൂടി വരികയായിരുന്നു.കൃത്യമായി പറഞ്ഞാല്‍ 2005-ലെ ദീപാവലിനാള്‍ വരെ ആ ദേഷ്യം അണുവിട കുറയാതെ ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുകയും ചെയ്തു.


2005-ലെ ദീപാവലിയുടെ തലേദിവസം വൈകുന്നേരം ഓഫീസില്‍ സെലിബ്രേഷന്‍ ഉണ്ടായിരുന്നു. ആദ്യം അതിലൊന്നും പങ്കെടുക്കുന്നില്ലാന്നു തീരുമാനിച്ചിട്ട്‌ അവസാനനിമിഷമാണ്‌ പ്ലാന്‍ മാറ്റി അവിടെ തന്നെ കൂടാന്‍ തീരുമാനിച്ചത്‌. പരിപാടികള്‍ക്കിടിടയ്ക്ക്‌ എപ്പഴോ ഫോണെടുത്തു നോക്കുമ്പോള്‍ അതില്‍ അമ്പതോളം മിസ്‌ഡ്‌ കോളുകള്‍!!മുഴുവനും വീട്ടുകാരുടേതാണ്‌.ഫോണ്‍ മ്യൂട്ടാക്കി ബാഗിലിട്ടതു കൊണ്ട്‌ അറിയാതെ പോയതാണ്‌.എന്താ കാര്യംന്നു ചോദിക്കാന്‍ പപ്പയെ വിളിച്ചപ്പോള്‍ ലൈന്‍ പോകുന്നില്ല. നെറ്റ്വര്‍ക്ക്‌ ജാം.അപ്പോഴേയ്ക്കും വാര്‍ത്തയെത്തി.ഡെല്‍ഹിയില്‍ മൂന്നിടങ്ങളില്‍ ബോംബ്‌ബ്ലാസ്റ്റുണ്ടായെന്നും ഇനിയും ഉണ്ടാവാവാന്‍ സാധ്യതയുണ്ടെന്നും..അതിലൊന്ന്‌ സരോജിനീ നഗര്‍ മാര്‍ക്കറ്റിലാണ്‌.ഞങ്ങള്‍ അന്ന്‌ ഓഫീസില്‍ നിന്ന്‌ നേരത്തെയിറങ്ങി ആ മാര്‍ക്കറ്റിലെക്കു പോകാന്‍ പ്ലാനിട്ടിരുന്നതാണ്‌.ഒരു സഹപ്രവര്‍ത്തകന്റെ കല്യാണത്തിന്റെ ഷോപ്പിംഗിന്‌. അതു മമ്മിയോടു പറയുകയും ചെയ്തിരുന്നു. പ്ലാന്‍ മാറ്റിയ കാര്യമൊട്ടു പറഞ്ഞുമില്ല.ഞങ്ങള്‍ അവിടെയായിരിക്കുംന്നു പേടിച്ച്‌ വീട്ടുകാര്‍ എന്നെ കോണ്ടാക്ട്‌ ചെയ്യാന്‍ ട്രൈ ചെയ്തുകൊണ്ടിരുന്നതാണ്‌ ആ മിസ്‌ഡ്‌ കോള്‍സ്‌ മുഴുവന്‍. ഞാന്‍ ഫോണെടുക്കത്തതു കൊണ്ട്‌ പപ്പയും മമ്മിയുമൊക്കെ ആധി പിടിച്ചു നടക്കുകയാണ്‌. സെയ്ഫാണെന്നറിയിക്കാന്‍ ഒരു മാര്‍ഗവുമില്ല. ഒടുക്കത്തെ നെറ്റ്വര്‍ക്ക്‌ ജാം. ഏതാണ്ട്‌ ഒരു മണിക്കൂറോളം ശ്രമിച്ചതിനു ശേഷമാണ്‌ വീട്ടിലെക്ക്‌ ലൈന്‍ കണക്ടായത്‌. അത്രേം നേരം പപ്പയും മമ്മിയും തീതിന്നോണ്ട്‌ ടി.വി.യും നോക്കിയിരിക്കുകയായിരുന്നു..എന്റെ പേരു കാണുന്നുണ്ടോ എന്നും നോക്കിക്കൊണ്ട്‌.


പപ്പയായിരുന്നു ഫോണെടുത്തത്‌.സാധാരണ പോലെ 'ഹലോ' എന്നൊന്നുമല്ല; ആകെ പേടിച്ചരണ്ട സ്വരത്തില്‍ 'ആരാ' എന്നൊരു ചോദ്യം മാത്രം... 'പപ്പാ ഇതു ഞാനാ' എന്നു പറഞ്ഞുകഴിഞ്ഞിട്ടും അപ്പുറത്തു നിന്നൊരു മറുപടിയുമില്ല .പപ്പ വെറുതെ ഫോണും പിടിച്ചു നില്‍ക്കുകയാണ്‌..ഒന്നും മിണ്ടുന്നില്ല.പപ്പ അത്രേം നേരം അനുഭവിച്ച ടെന്‍ഷന്‍ മുഴുവന്‍ ആ മൗനത്തിലൂടെ എനിക്കു മനസ്സിലായി. അപ്പോള്‍ എന്റെ മനസ്സിലെക്കോടിയെത്തിയത്‌ ദില്ലിഹാട്ടിലെ ആ അമ്മയുടെ പെരുമാറ്റമായിരുനു. കുഞ്ഞിനെ തിരിച്ചു കൊടുത്തതിന്‌ പകരമായി ഒരുവാക്കു പോലും പറയാതെ ഞങ്ങളെ വെറുതെ നോക്കിനിന്ന ആ അമ്മ. ആ മൗനത്തിലൂടെ , ആ ശൂന്യമായ നോട്ടത്തിലൂടെ ഞങ്ങളോട്‌ ഒരായിരം നന്ദികള്‍ പറയുകയായിരിക്കും അവര്‍ ചെയ്തത്‌. അവര്‍ക്ക്‌ തോന്നിയ ആശ്വാസവും കടപ്പാടും ഒരുപക്ഷെ വാക്കുകളില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്തതായിരിക്കും.ആ സംഭവത്തെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ തോന്നുന്നത്‌ കുറ്റബോധമാണ്‌.കുഞ്ഞിനെ നഷ്ടപ്പെട്ടു എന്നു വിചാരിച്ച്‌ ആ അമ്മയനുഭവിച്ച വേദനയ്ക്ക്‌ അവരോട്‌ ഒരാശ്വാസവാക്കു പോലും പറയാന്‍ പോലും എനിക്കു കഴിഞ്ഞില്ലല്ലോ..

Sunday, February 3, 2008

കഥ ഇതുവരെ..

എന്നെപറ്റി വല്യ പ്രതീക്ഷയൊന്നും വേണ്ടാന്ന്‌ ഞാന്‍ ജനിക്കുന്നതിനു മുന്‍പു തന്നെ പപ്പയ്ക്കും മമ്മിയ്ക്കും അറിയാമായിരുന്നു..ജീവനോടെ കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നും ഇനി അഥവാ കിട്ടിയാല്‍ തന്നെ ആരോഗ്യപ്രശ്നങ്ങള്‍ടെ ഒരു സൂപ്പര്‍മാര്‍ക്കറ്റായിരിക്കും ഈ കുഞ്ഞെന്നുമൊക്കെ ഡോക്ടര്‍ മുന്നറിയിപ്പു കൊടുത്തിരുന്നതാണ്‌. എന്നിട്ടും 'എന്റെ കാര്യം തീരുമാനിക്കാന്‍ താനാരെടോ' എന്നൊരു വെല്ലുവിളി പോലെ ഡോക്ടര്‍ കണക്കുകൂട്ടിയതിലും ഒരു മാസം മുന്‍പേ ഞാന്‍ ഈ ഭൂമിയിലേക്കു ലാന്‍ഡ്‌ ചെയ്തു. വന്ന ഉടനെ ഒരുമാതിരി അലമ്പുപിള്ളേരെ പോലെ കരച്ചിലും ബഹളോമൊന്നുണ്ടാക്കീല; എന്തിന്‌ ശ്വാസം വിടുന്നു പോലുമുണ്ടായിരുന്നില്ല (അന്നേ ഞാനൊരു ശാന്തശീലയായിരുന്നൂന്നര്‍ത്ഥം).ഡോക്ടര്‍ പഠിച്ച പണി പതിനെട്ടും നോക്കി.അവസാനം സഹികെട്ട്‌ എന്നെ കാലില്‍തൂക്കിയെടുത്ത്‌ ഒറ്റ കുടച്ചില്‍.ഞാനങ്ങനെ വവ്വാലു പോലെ തലയും കീഴായി തൂങ്ങിക്കിടക്കുന്ന ശുഭമുഹൂര്‍ത്തതിലാണ്‌ മമ്മിയ്ക്കു ബോധം തെളിയുന്നതും എന്നെ ആദ്യമായി കാണുന്നതും.എന്തായാലും അതേറ്റു. ഞാന്‍ നല്ല മിടുക്കിയായി ശ്വാസം വിടാനും കരയാനുമൊക്കെ തുടങ്ങി. അങ്ങനെ ആദ്യകടമ്പ കഴിഞ്ഞു കിട്ടി.പക്ഷെ ഈ ലോകത്തു ജീവിച്ചുപോകാന്‍ വേണ്ട മിനിമം ആരോഗ്യവും പൊക്കവും തൂക്കവുമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഏതുനിമിഷവും ഞാന്‍ റ്റാറ്റാ ബൈ ബൈ പറഞ്ഞു പോയേക്കാം എന്നൊരു പേടി ഡോകടറടക്കം എല്ലാര്‍ക്കുമുണ്ടായിരുന്നു.
അവിടെ ഞാന്‍ പിന്നെയും തന്നിഷ്ടം കാണിച്ചു. എല്ലാരെയും ഞെട്ടിച്ചുകൊണ്ട്‌ ഞാന്‍ പെട്ടെന്നു തന്നെ ഉരുണ്ടുപിരണ്ട്‌-നീന്തി- ഇരുന്ന്‌-നിന്ന്-എഴുന്നേറ്റു നടക്കാനും വര്‍ത്തമാനം പറയാനുമൊക്കെ തുടങ്ങി-സമപ്രായക്കാരൊക്കെ അപ്പഴും ഇടയ്ക്കുള്ള എതൊക്കെയോ സ്‌റ്റേജുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

പക്ഷെ അവിടം മുതല്‍ ഒരു പുതിയ പ്രശ്നം തുടങ്ങുകയായിരുന്നു. ഞാന്‍ ഒരു സമയത്തും വീട്ടിലിരിക്കുകയില്ല. ഏതു നേരവും പറമ്പിലൂടെ കറങ്ങി നടക്കും. സാധാരണ കുട്ടികളൊക്കെ അച്ഛനെയും അമ്മയെയുമൊക്കെ കണ്ടുപഠിക്കുമ്പോള്‍ എന്റെ റോള്‍-മോഡല്‍സ്‌ വീട്ടിലെ പശുവും ആടുമൊക്കെയാണ്‌. വിശക്കുമ്പോള്‍ പോയി ഏതെങ്കിലും കാട്ടുചെടീടെ ഇലയും കായുമൊക്കെ പറിച്ചു തിന്നും(അതില്‍ തന്നെ ഏറ്റവും പ്രിയപ്പെട്ടതു മുറ്റത്തു നില്‍ക്കുന്ന കാന്താരിയായിരുന്നൂന്ന്‌ ഒരു ഞെട്ടലോടെ മമ്മി ഇപ്പഴും അനുസ്മരിക്കാറുണ്ട്‌). ദാഹിക്കുകയാണെങ്കില്‍ പശൂനു വച്ചിരിക്കുന്ന കാടിവെള്ളം കുടിയ്ക്കും. തളര്‍ന്നുകഴിഞ്ഞാല്‍ എവിടെയെങ്കിലും-തൊഴുത്തിലോ വിറകുപുരയിലോ ഒക്കെ- പോയി കിടന്നുറങ്ങും. ആര്‍ക്കും ഒരു ശല്യവുമില്ല ആകെമൊത്തം ഒരു മൗഗ്ലി സ്‌റ്റെയില്‍. അവസാനം എന്നെ നോക്കാന്‍ വേണ്ടി തന്നെ വീട്ടുകാര്‍ ഒരു ഫുള്‍-ടൈം ചാരയെ നിയോഗിച്ചു- എന്റെ ചേച്ചിയെ. അവളാണെങ്കില്‍ ഓള്‍-റെഡി, എക്സ്ട്രാഡീസന്റ്‌ എന്ന സര്‍ട്ടിഫിക്കറ്റും കിട്ടി വാഴുകയാണ്‌. ഒരു ദിവസം അറിയാതെ റോഡിലിറങ്ങിയതിന്‌ പപ്പേടെ തല്ലു കൊണ്ടതില്‍ പിന്നെ ആരെങ്കിലും വലിച്ചുകൊണ്ടു പോയാലും റോഡില്‍ ചവിട്ടില്ല എന്നു മാത്രമല്ല അതു വഴി പോകുന്നവര്‍ക്കൊക്കെ 'അങ്കിളേ/ആന്റീ റോഡിലിറങ്ങല്ലേ..പപ്പ തല്ലും' എന്നു ഫ്രീയായി വാണിംഗും കൊടുത്തുകൊണ്ടിരിക്കുന്നവള്‍. കുറ്റം പറയരുതല്ലോ,ഫുള്‍-ടൈം എന്റെ പുറകേ നടന്നോണ്ട്‌-അവള്‍ കാന്താരി പറിച്ചു, ദാ പേരയുടെ ചുവട്ടിലേക്കു പോകുന്നു, ആട്ടിന്‍കൂട്ടില്‍ തലയിടുന്നു- എന്ന ലൈനിലുള്ള റണ്ണിംഗ്‌ കമന്ററി കൊടുത്തുകൊണ്ട്‌ ഏല്‍പിച്ച ഡ്യൂട്ടി വളരെ ആത്മാര്‍ത്ഥമായി തന്നെ അവള്‍ ചെയ്തു.

ഏതാണ്ടൊരു മൂന്നുവയസ്സാകുന്നതു വരെ വീട്ടുകാരുടെ പീഡനം ഞാനനുഭവിച്ചു. അതിനു ശേഷം അങ്ങോട്ട്‌ സുവര്‍ണ്ണകാലമായിരുന്നു. ചേച്ചിയെ ഒന്നാംക്ലാസ്സില്‍ കൊണ്ടു ചേര്‍ത്തതോടെ ആ ശല്യം തീര്‍ന്നു.അപ്പഴേയ്ക്കും അനിയന്‍ ഉണ്ടായതു കൊണ്ട്‌ നാട്ടുകാരും വീട്ടുകാരുമൊക്കെ അവന്റെ പുറകെ ബിസിയായി (ഒരു സൈന്യം മുഴുവനുണ്ടായലും അവനെ കണ്ട്രോള്‍ ചെയ്യാന്‍ പറ്റുമായിരുന്നില്ല.അമ്മാതിരി കുരുത്തക്കേടായിരുന്നു).അങ്ങനെ ഒടുവില്‍ എനിക്കെന്റെ സ്വാതന്ത്ര്യം തിരിച്ചു കിട്ടി. കുട്ടാപ്പീടെ പുറകെ ഓടുന്നതിനൊപ്പം തന്നെ ഇടയ്ക്കിടയ്ക്ക്‌ അപ്രതക്ഷ്യയായിക്കൊണ്ടിരിക്കുന്ന എന്നെ കണ്ടുപിടിക്കേണ്ട പണീം കൂടിയായപ്പോള്‍ മമ്മിയ്ക്ക്‌ ജീവിതം ഏതാണ്ടൊക്കെ മതിയായി. അങ്ങനെ ഒരുഗതീം പരഗതീമില്ലാതെവന്നപ്പോഴാണ്‌ എന്നെ വീട്ടില്‍ തന്നെ തളച്ചിടാനുള്ള മാര്‍ഗങ്ങളെപറ്റി മമ്മി ആലോചിച്ചുതുടങ്ങിയത്‌. വീട്ടിനുള്ളില്‍ കയറിയാല്‍ ഞാന്‍ ആകെ താല്‍പ്പര്യം കാണിക്കുന്നത്‌ ആരെങ്കിലും വര്‍ത്തമാനം പറയുമ്പോഴാണ്‌. അതുകൊണ്ട്‌ മമ്മി എന്നോട്‌ നോണ്‍-സ്റ്റോപ്പായി സംസാരിക്കാന്‍ തുടങ്ങി.ഇടയ്ക്കിടയ്ക്ക്‌ ഓരോ ചോദ്യങ്ങളൊക്കെ ചോദിച്ച്‌ എന്നെക്കൊണ്ടും വര്‍ത്ത്മാനം പറയിച്ചു. പിന്നെപിന്നെ ഞാനായി ലീഡ്‌റോളില്‍. കണ്ടതും കേട്ടതുമായ എല്ലാ കാര്യങ്ങളെപറ്റിയും ഞാന്‍ സംസാരിച്ചു തുടങ്ങി.അതു പിന്നെ ഒരു ശീലമായി. സ്കൂളില്‍ പോയി തുടങ്ങിയിട്ടും അതിനൊരു മാറ്റവും വന്നില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ തിരിച്ചു കേറുന്നതു വരെ സംഭവിച്ച ഓരോ കുഞ്ഞു കാര്യങ്ങള്‍ പോലും ഞാന്‍ മമ്മിയ്ക്ക്‌ വിശദീകരിച്ചുകൊടുത്തുകൊണ്ടിരുന്നു. സ്കൂളും കഴിഞ്ഞ്‌ കോളെജിലെത്തിയപ്പോഴും ആ പതിവു തുടര്‍ന്നു. എന്റെ ക്ലാസ്സ്‌റൂമിലുള്ള സാധനനങ്ങള്‍,ടീച്ചേര്‍സ്‌,പോകുന്ന വഴിക്കുള്ള വീടുകള്‍,അവിടുത്തെ ചെടികളുടെ സ്റ്റാറ്റസ്‌,വഴിയില്‍ കാണുന്ന ആളുകള്‍ -ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും ഇതെല്ലാം മമ്മിയ്ക്ക്‌ നല്ല പരിചയമായി.

അങ്ങനെ പഠിത്തമൊക്കെ കഴിഞ്ഞ്‌ ഇനിയേതായാലും വല്ല പുഴയോരത്തും കുടിലും കെട്ടി എന്തെങ്കിലുമൊക്കെ കൃഷീം ചെയ്തു ജീവിക്കാം എന്നൊക്കെ മനക്കോട്ട കെട്ടിയിരിക്കുമ്പോഴാണ്‌ ഒരു ഐ-ടി.ഭീകരന്‍ വന്ന്‌ എന്നെ തൂക്കിയെടുത്തു ഡെല്‍ഹിയില്‍ ഒരു കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചത്‌.അറിയാത്ത നാട്‌,ഭാഷ,വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതിന്റെ വിഷമം-ഇതിനെക്കാളൊക്കെ എനിക്ക്‌ അസഹനീയമായി തോന്നിയത്‌ സംസാരിക്കാനാരുമില്ല എന്നതായിരുന്നു.സീരിയസായി ഇന്റര്‍നാഷണല്‍ പ്രശ്നങ്ങളെപറ്റിയൊക്കെ ഡിസ്കസ്‌ ചെയ്യാന്‍ നൂറാളുകളെ കിട്ടും. പക്ഷെ എനിക്കു വേണ്ടിയിരുന്നത്‌ എന്റെ പൊട്ടത്തരങ്ങളും കുഞ്ഞുകുഞ്ഞുകാര്യങ്ങളുമൊക്കെ ക്ഷമയോടെ കേള്‍ക്കുന്ന ആരെയെങ്കിലുമായിരുന്നു. അവസാനം എന്റെ പ്രാര്‍ത്ഥന കേട്ടിട്ടെന്നപോലെ ദൈവം ഒരു കൂട്ടുകാരിയെ തന്നു. ബാംഗ്ലൂര്‍ നിന്നും ട്രാന്‍സ്ഫറായി വന്ന ഒരു മലയാളിക്കുട്ടി. മന്ദബുദ്ധിത്തരത്തില്‍ എന്നെ കവച്ചുവെയ്ക്കും.എന്തു പൊട്ടത്തരവും പറയാം. അതിലും വലുത്‌ കേള്‍ക്കേണ്ടി വരുമെന്നു മാത്രം.
മമ്മിയോടുള്ള സംസാരം മിക്കപ്പോഴും വണ്‍-വേ ആയിരുന്നെങ്കില്‍ കൂട്ടുകാരീമായിട്ടുള്ളത്‌ 2-വേ സംസാരമായിരുന്നു.കണ്ടതും കേട്ടതുമായ എല്ലാ കാര്യങ്ങളെപറ്റിയും ഞ്ഞങ്ങള്‍ കത്തിവച്ചു.അവധിദിവസങ്ങളിലൊക്കെ ഡെല്‍ഹിയിലൂടെ വെറുതെ കറങ്ങി നടന്നു. ഓരോ ഓളം കേറുന്നതു പോലെ ഇടയ്ക്കിടയ്ക്ക്‌ ആഗ്രയ്ക്കു പോയി. ലീവ്‌ പ്ലാന്‍ ചെയ്ത്‌ രണ്ടു പേരുടെ വീടുകളിലും ഒരുമിച്ചു പോയി..ബന്ധുക്കളെയൊക്കെ കണ്ടു. കേട്ടു കേട്ട്‌ നല്ല പരിചയമായിരുന്നതു കൊണ്ട്‌ ആരോടും ഒരപരിചിതത്വവും തോന്നിയില്ല. സമാനമനസ്കരായ സുഹൃത്തുക്കളെ കിട്ടുകയെന്നത്‌ ഒരു വലിയ ഭാഗ്യമാണ്‌.ശരിക്കും ആസ്വദിച്ച കുറെ വര്‍ഷങ്ങളായിരുന്നു അത്‌.

ജോലി മാറി ബാംഗ്ലൂരേയ്ക്കു വന്നപ്പോഴെക്കും എല്ലാം കീഴ്മേല്‍ മറിഞ്ഞതുപോലെ തോന്നി. വല്ലാത്തൊരു കാലമായിരുന്നു അത്‌. ജീവിതത്തിലെ അല്ലറചില്ലറപ്രശ്നങ്ങളുടെ ഒപ്പം ഒന്നു മിണ്ടാന്‍ പോലും ആരുമില്ല എന്ന അവസ്ഥയും കൂടിയായപ്പോള്‍ ശരിക്കും ശ്വാസംമുട്ടി തുടങ്ങിയിരുന്നു. ഈ അവസ്ഥയില്‍ നിന്ന്‌ എന്തെങ്കിലും ഒരു മാറ്റമുണ്ടായില്ലെങ്കില്‍ എന്റെ കാര്യത്തില്‍ അധികം താമസിയാതെ തന്നെ തീരുമാനമായേക്കും എന്നു തോന്നിയതു കൊണ്ട്‌ ഒരു മാറ്റത്തിനു വേണ്ടി പല വഴികളും ആലോചിച്ചു. അങ്ങനെയൊരു തിരച്ചിലിലാണ്‌ ബ്ലോഗിംഗ്‌ എന്ന സംഭവത്തെ പറ്റി അറിയുന്നത്‌ .എന്തൊക്കെയോ ടെക്നിക്കല്‍ ഡോക്യുമെന്റ്സ്‌ തപ്പിപ്പോയപ്പോള്‍ വഴി തെറ്റി ആരുടെയോ ബ്ലോഗിലെത്തിയതാണ്‌.ഫ്രീയാണെന്നു കണ്ടതും പിന്നൊന്നും ആലോചിച്ചില്ല. കേറി രെജിസ്റ്റര്‍ ചെയ്തു.പിന്നങ്ങോട്ടു കംപ്ലീറ്റ്‌ പരീക്ഷണങ്ങളായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ഏതെങ്കിലും ബ്ലോഗുകളൊക്കെ തപ്പിപ്പിടിച്ച്‌ വായിച്ചു. ആരും വായിക്കില്ലാന്നുറപ്പുള്ളതു കൊണ്ട്‌ സ്വന്തമായി പോസ്റ്റിട്ടു തുടങ്ങി.മലയാളത്തിലും ബ്ലോഗാന്‍ പറ്റും എന്നുള്ള കാര്യം അറിയില്ലാതിരുന്നതു കൊണ്ട്‌ ഇംഗ്ലീഷിലായിരുന്നു പയറ്റിയിരുന്നത്‌. ആദ്യമൊക്കെ ഒരു റിലീഫ്‌ തോന്നിയിരുന്നു എന്നതു സത്യം. പക്ഷെ ഇത്തിരി കഴിഞ്ഞപ്പോള്‍ ബ്ലോഗിംഗ്‌ എന്നത്‌ ഒരു ബാധ്യതയായി തോന്നാന്‍ തുടങ്ങി.അറിയാത്ത ഭാഷയില്‍ നാലു വാക്കെഴുതുന്നതിന്റെ ആ ഒരു അദ്ധ്വാനവും ബുദ്ധിമുട്ടും. ആദ്യമുണ്ടായിരുന്ന താല്‍പ്പര്യമൊക്കെ പതുക്കെ ചോര്‍ന്നു പോകാന്‍ തുടങ്ങി.

അങ്ങനെ ഒരു ദിവസം എന്റെ സുഹൃത്തുമായി ഞാന്‍ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെപറ്റി ഘോരഘോരം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു-ഫോണില്‌.എന്തിനു വേണ്ടി ജീവിക്കണം,ആര്‍ക്കു വേണ്ടി ജീവിക്കണം..എന്നാപിന്നെ മരിക്കാംന്നു വെച്ചാല്‍ എന്തിനു വേണ്ടി മരിക്കണം, ആര്‍ക്കു വേണ്ടി മരിക്കണം-എന്നൊക്കെ വല്ലോരും പറഞ്ഞ ഡയലോഗൊക്കെ എടുത്തു പ്രയോഗിച്ച്‌ പാവത്തിനെ ബോറടിപ്പിച്ചു കൊന്നോണ്ടിരിക്കുമ്പോള്‍ എങ്ങനെയെങ്കിലും രക്ഷപെടാന്‍ വേണ്ടിയാണ്‌ അവന്‍ ഒരു ലിങ്ക്‌ അയച്ചു തന്നത്‌.

ഏതോ ഒരു മലയാളം ലിങ്ക്‌.ഞാന്‍ അതുവരെ ആകെ വായിച്ചിട്ടുള്ള മലയാളം ബ്ലോഗ്‌ കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങളാണ്‌. വേറൊന്നും എന്റെ കണ്ണില്‍ പെട്ടിരുന്നില്ല. എങ്ങനെയൊക്കെ ആലോചിച്ചിട്ടും കുറുമാന്‍ ഇതെങ്ങനെ മലയാളത്തിലെഴുതി എന്നു മാത്രം പിടികിട്ടീല്ല. എന്നാല്‍ അങ്ങേരോടു മെയില്‍ അയച്ചെങ്ങാനും ചോദിക്കാമെന്നു വച്ചാല്‍, ഇത്രേം വല്യ എഴുത്തുകാരനോട്‌ ഇതൊക്കെ ചോദിക്കുന്നത്‌ മോശമല്ലേ എന്നും വിചാരിച്ച്‌ ആ ജിജ്ഞാസ ഞാനങ്ങ്‌ അടക്കിയതാണ്‌.അപ്പോഴാണ്‌ ഈ മലയാളം ബ്ലോഗിന്റെ വരവ്‌.എന്തായാലും അതു വായിച്ചു തുടങ്ങുന്നതിനു മുന്‍പു തന്നെ എന്റെ ബുദ്ധിജീവിലിസ്റ്റിലെ എണ്ണം ഒന്നൂടി കൂട്ടി .മലയാളത്തില്‍ ടൈപ്പാന്‍ പറ്റുന്ന എല്ലാരും എന്നെ സംബന്ധിച്ചിടത്തോളം അതിബുദ്ധിമാന്മാരാണല്ലോ.

വല്യ ഉത്സാഹമൊന്നുമില്ലാതെയാണ്‌ വായിച്ചു തുടങ്ങീത്‌. പക്ഷെ വായിച്ചു വായിച്ചു പോകവേ എനിക്കതു ഭയങ്കരമായി ഇഷ്ടപ്പെടാന്‍ തുടങ്ങി. അത്ര സിംപിളായി എഴുതിയിരിക്കുന്നു. കുറുമാന്റെ ബ്ലോഗ്‌ വായിക്കുമ്പോള്‍ ഒരു സിനിമ കാണുന്ന പോലെയാണു തോന്നിയിരുന്നതെങ്കില്‍ ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ ബ്ലോഗറുടെ കൂടെ നടക്കുന്നതു പോലെയാണ്‌ തോന്നിയത്‌. മമ്മിയോടും കൂട്ടുകാരിയോടും ഒക്കെ സംസാരിക്കുമ്പോള്‍ കിട്ടുന്ന ആ ഒരു അടുപ്പം തോന്നി. വല്ലാത്ത ഒരു സന്തോഷമായിരുന്നു അത്‌. ആ ഒരു പോസ്റ്റ്‌ തന്നെ ഞാന്‍ എത്ര പ്രാവശ്യം വായിച്ചു എന്നെനിക്കറിയീല്ല. ഒരുപാടു പരിചയമുള്ള ആരോ പറയുന്നതു കേട്ടിരിക്കുന്നതു പോലെ ഒരു ഫീലിംഗ്‌.ഞാനിരുന്ന്‌ ആ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിച്ചു.പല പ്രാവശ്യം. അങ്ങനെ കുറെ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും മലയാളത്തില്‍ എഴുതണം എന്ന്‌ അടക്കാനാവാത്ത ആഗ്രഹമായി. പിന്നെ അതിനുള്ള തിരച്ചിലായിരുന്നു.ഒട്വില്‍ വരമൊഴിയും അനുബന്ധസാധനങ്ങളുമൊക്കെ കണ്ടു പിടിച്ച്‌ ഞാന്‍ മെയ്മാസത്തില്‍ മലയാളം ബ്ലോഗിംഗ്‌ തുടങ്ങി.ഒരു ചെന്നൈ യാത്ര കഴിഞ്ഞു വന്ന ഉടനേ ആയിരുന്നു ആദ്യത്തെ മലയാളം പോസ്റ്റിട്ടത്‌. എങ്ങനെയാണ്‌ തുടങ്ങേണ്ടതെന്നതെന്നോ എന്താണെഴുതേണ്ടതെന്നോ ഒരൂഹവുമുണ്ടായിരുന്നില്ല. അവസാനം ഞാന്‍ ആ യാത്രയെ പറ്റി മമ്മിയോടു പറയുന്ന അതെ സ്‌റ്റെയിലില്‍ തന്നെ എഴുതിവിട്ടു. എവിടെയും നിര്‍ത്തി ആലോചിക്കേണ്ടി വന്നില്ല.അത്ര അനായാസമായിരുന്നു ആ എഴുത്ത്‌. ഇടയ്ക്കിടയ്ക്ക്‌ സംശയം തോന്നിയ അക്ഷരങ്ങളൊക്കെ മേല്‍പ്പറഞ്ഞ ബ്ലോഗില്‍ പോയി നോക്കി. അവിടെ മുഴുവന്‍ തിരഞ്ഞ്‌പിടിച്ചു കോപ്പി ചെയ്തു.അങ്ങനെ എന്റെ ആദ്യത്തെ മലയാളം പോസ്റ്റ്‌ വെളിച്ചം കണ്ടു.

അതെഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കു കിട്ടിയ ആശ്വാസം പറഞ്ഞറിയിക്കന്‍ പറ്റില്ല. ആരും വായിക്കില്ലെന്നു ഞാന്‍ ഇട്ട ആ പോസ്റ്റിന്‌ കുറച്ചു കമന്റ്സും കൂടി കിട്ടിയപ്പോള്‍ ആ സന്തോഷം ഇരട്ടിയായി. ഇടതടവില്ലതെ സംസാരിക്കാന്‍ ഇങ്ങനെ ഒരു മാധ്യമം കിട്ടുക എന്നുള്ളത്‌ അന്നത്തെ ഒരവസ്ഥയില്‍ എനിക്ക്‌ അത്യാവശ്യമായിരുന്നു. ഞാന്‍ അതിലൂടെ സംസാരിച്ചു തുടങ്ങി. മമ്മിയോടും കൂട്ടുകാരിയോടും ഒക്കെ പറയുന്നതു പോലെ അത്ര ഫ്രീയായിട്ട്‌. ഒരു പാടു പേര്‍ പ്രോത്സാഹിപ്പിച്ചു.ചിലര്‍ വിമര്‍ശിച്ചു. പ്രതികരണമെന്തായാലും ഒരാളെങ്കിലും എന്റെ പോസ്റ്റ്‌ വായിച്ചൂന്നറിഞ്ഞാല്‍ ഭയങ്കര സന്തോഷമായിരുന്നു-ഇപ്പോഴും അതെ. അതു പോലെ തന്നെയാണ്‌ എനിക്കു കിട്ടുന്ന മെയിലുകള്‍. ഇപ്പോഴും ബ്ലോഗില്‍ എഴുതാന്‍ എനിക്കറിയില്ല; സംസാരിക്കാനെ അറിയൂ. എന്റെ ബ്ലോഗ്‌ വായിക്കുന്നവരില്‍ എന്റെ പൊട്ടത്തരങ്ങളും ആശങ്കകളുമെല്ലാം ക്ഷമയോടെ കേട്ടിരിക്കുന്ന മമ്മിയെയും ,വാക്കിന്‌ വാക്കിന്‌ കളിയാക്കുന്ന കൂട്ടുകാരിയെയും ചേച്ചിയെയും അനിയനെയും, ഒരു പ്രതികരണവുമില്ലാതിരിക്കുകയും എന്നാല്‍ ഞാന്‍ മിണ്ടാതിരിക്കുമ്പോള്‍ 'വല്ലതും പറയ്‌ മോളേ' എന്നു പറയുകയും ചെയ്യുന്ന പപ്പയെയും ഒക്കെ എനിക്കു കാണാന്‍ കഴിയുന്നുണ്ട്‌. മലയാളം ബ്ലോഗിംഗിന്‌ എന്നെകൊണ്ട്‌ ഒരു ഗുണവുമുണ്ടായിട്ടില്ലായിരിക്കാം; പക്ഷെ ഒരു വിഷമഘട്ടം തരണം ചെയ്യാന്‍,ഇപ്പോഴും ചെയ്തുകൊണ്ടിരിക്കാന്‍ ഈ മീഡിയം എന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട്‌. എല്ലാരോടും വല്യ വല്യ വാക്കുകളില്‍ നന്ദി പറയണംന്നുണ്ട്‌. അതിനുള്ള കപ്പാസിറ്റിയില്ലാത്തതിനാല്‍ ഒരു കുഞ്ഞു നന്ദി മാത്രം പറഞ്ഞു കൊണ്ട്‌ ഈ മഹാഭാരതത്തിന്‌ ഫുള്‍സ്റ്റോപ്പിടുന്നു

എന്റെ ഈ വാര്‍ഷികപോസ്റ്റ്‌ ഞാന്‍ എന്റെ ബ്ലോഗിംഗ്‌ ഗുരുവിന്‌ സമര്‍പ്പിക്കുന്നു.
പൂട്ടികെട്ടിപോകാന്‍ തുടങ്ങിയ എന്റെ ബ്ലോഗിന്‌ വീണ്ടും ജീവന്‍ വെയ്ക്കാന്‍ കാരണം ഈ പോസ്റ്റാണ്‌. ദ്രോണാചാര്യരുടെ അടുത്തുന്ന്ന്‌ പണ്ട്‌ ഏകലവ്യന്‍ ഒളിച്ചിരുന്ന്‌ എന്താണ്ടൊക്കെയോ പഠിച്ചതു പോലെ അങ്ങയുടെ ബ്ലോഗില്‍ നിന്നാണ്‌ ഞാനും ബ്ലോഗാന്‍ പഠിച്ചത്‌. അരവിന്ദഗുരോ ഗുരുദക്ഷിണയായി എന്തു ചോദിച്ചാലും ഈ ശിഷ്യ തരും. ആവശ്യപ്പെട്ടാല്‍‍ എന്റെ കീബോര്‍ഡിലെ 'എന്റര്‍ കീ' പോലും.... (തള്ളവിരലൊക്കെ ഇപ്പോള്‍ ഔട്ട്‌-ഓഫ്‌-ഫാഷനായില്ലേ..)

Saturday, January 26, 2008

ഒരു പാചക പരാക്രമം..

"വായിച്ചു വളരൂ ചിന്തിച്ചു പ്രബുദ്ധരാകൂ എന്നല്ലേ മഹാന്‍മാര്‍ പറഞ്ഞിട്ടുള്ളത്‌ .ഞാനൊന്നു പ്രബുദ്ധയായിക്കോട്ടെന്റെ മമ്മീ.."

"ആയിടത്തോളം മതി. നേരം നട്ടപ്പാതിരയായി...ബാക്കി നാളെ വായിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല." എന്റെ എതിര്‍പ്പിനെ വകവെയ്ക്കാതെ മമ്മി പോയി ടി.വി. ഓഫ്‌ ചെയ്തു.

അവധിക്ക്‌ വീട്ടിലെത്തിയാലുള്ള എന്റെ പ്രധാനപരിപാടിയാണ്‌ 'മാസിക പെറുക്കല്‍'.എന്നു വച്ചാല്‍ ഞാന്‍ വീട്ടിലില്ലാതിരുന്ന സമയത്തുള്ള മാസികകള്‍,സണ്‍ഡേ സപ്ലിമെന്റുകള്‍, കസിന്‍പിള്ളേര്‍ വീട്ടിലിട്ടിട്ടു പോകുന്ന ബാലരമ-പൂമ്പാറ്റ ഇത്യാദികള്‍, എന്തിന്‌ ;കടയില്‍ നിന്ന്‌ സാധനം പൊതിഞ്ഞു തരുന്ന മംഗളത്തിന്റെയും മനോരമയുടെയും പേജുകള്‍ വരെ സമാഹരിക്കും. പക്ഷെ അതു മുഴുവനുമൊന്നും പകല്‍ വായിച്ചു തീര്‍ക്കാന്‍ പറ്റില്ല. വാചമടീം വായനയും കൂടി ഒന്നിച്ചു നടത്തിക്കൊണ്ടുപോകാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്‌.അതുകൊണ്ട്‌ രാത്രിയിലിരുന്നാണ്‌ മാരത്തോണ്‍ വായന. ഒരു കമ്പനിയ്ക്കു വേണ്ടി ടി.വീം ഓണ്‍ ചെയ്തു വെയ്ക്കും.ആകെമൊത്തം സംഭവം കുശാല്‍.അതാണ്‌ മമ്മി ഗുണ്ടായിസം കാണിച്ചു തടസ്സപ്പെടുത്തിയിരിക്കുന്നത്‌. ഇനീം പോയിക്കിടന്നുറങ്ങിയില്ലെങ്കില്‍ പ്രശ്നം ചിലപ്പോള്‍ പപ്പയുടെ അടുത്തേക്ക്‌ എസ്‌കലേറ്റ്‌ ചെയ്യപ്പെട്ടേക്കും. അതു കൊണ്ട്‌ ഞാന്‍ മനസ്സില്ലാമനസ്സോടെ ചാരുകസേരയില്‍ നിന്നെഴുന്നേറ്റ്‌ സ്ലോ-മോഷനില്‍ ഒന്നു നടു നിവര്‍ത്തി.എന്നിട്ടും മമ്മിയ്ക്കു പോകാനുള്ള ഭാവമൊന്നുമില്ല.എന്നെ വിശ്വാസമില്ലാത്തതു കൊണ്ടാവാം ; അവിടെ തന്നെ നില്‍ക്കുകയാണ്‌.ഞാന്‍ പോയീന്നുറപ്പു വരുത്തണമല്ലോ..

"മക്കളെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍..എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു.." ഞാന്‍ ആരോടെന്നില്ലാതെ ഒരു ഉപദേശി സ്‌റ്റൈലില്‍ പറഞ്ഞു.

എന്നിട്ടും മമ്മീടടുത്തുന്ന്‌ ഒരനക്കവുമില്ല. എന്തോ ഒരു പന്തികേടുണ്ട്‌. ഇങ്ങോട്ടു വന്നപ്പോഴുള്ള ആ രൗദ്രഭാവമല്ല ഇപ്പോള്‍ ആ മുഖത്തുള്ളത്‌.നവരസങ്ങളിലൊന്നും പെടാത്ത ഏതോ ഒരു ഭാവം..അതും പോരാഞ്ഞ്‌ തളര്‍ന്ന പോലെ കസേരയിലേക്ക്‌ അങ്ങിരിക്കുകയും കൂടി ചെയ്തപ്പോള്‍ എനിക്കു ശരിക്കും ടെന്‍ഷനായി..

"എന്തു പറ്റി..മമ്മീ സുഖമില്ലേ?"

"നീ മിണ്ടരുത്‌..ഓരോന്നൊക്കെ വന്നു കേറിയാല്‍ പിന്നെ ബാക്കിയുള്ളവരുടെ പണിയൊന്നും നടക്കില്ല.." മമ്മി ഒറ്റ പൊട്ടിത്തെറിക്കല്‍.

എന്നെയാണുദ്ദേശിച്ചതെന്ന്‌ പകല്‍ പോലെ വ്യക്തം.

"അതിനു ഞാനെന്തു മഹാപാപമാ ചെയ്തത്‌!!!"

"നിന്നോടു വര്‍ത്തമാനം പറഞ്ഞിരുന്നിട്ടല്ലേ ഞാനതങ്ങു മറന്നു പോയത്‌"

"ഏത്‌??"

"ഇഡ്ഡലിയ്ക്ക്‌ അരച്ചു വെയ്ക്കാന്‍.." എന്തോ അത്യാഹിതം സംഭവിച്ചതു പോലെയാണ്‌ പറച്ചില്‍..

സത്യം പറഞ്ഞാല്‍ എനിക്കു ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റീല്ല.അതും കൂടി കണ്ടപ്പോള്‍ മമ്മീടെ ദേഷ്യം ഇരട്ടിയായി.

"മതീടീ ചിരിച്ചത്‌..എന്നാപിന്നെ നീ ആ അടുക്കള വഴിയൊക്കെ കറങ്ങി നടക്കുന്നുണ്ടായിരുന്നല്ലോ..അതൊന്നെടുത്ത്‌ അരച്ചു വെച്ചുകൂടായിരുന്നോ?"

"വെയ്കാമായിരുന്നു..പക്ഷെ ഞാന്‍ അരച്ചിട്ട്‌ ആ മാവുംകൊണ്ടുണ്ടാക്കുന്ന ഇഡ്ഡലിയ്ക്ക്‌ മമ്മിയുണ്ടാക്കുന്നതിനേക്കാള്‍ ടേസ്റ്റ്‌ വന്നാലോ!!അതിന്റെ പേരില്‍ മമ്മിയ്ക്കൊരു പെരുന്തച്ചന്‍ കോംപ്ലക്സുണ്ടാകുന്നത്‌ എനിക്കു സഹിക്കാന്‍ പറ്റില്ല.." പണിയെടുക്കാതിരിക്കാന്‍ ഇതല്ല ഇതിനപ്പുറത്തെ കാരണവും ഞാന്‍ കണ്ടുപിടിയ്ക്കും.

അതിനു മറുപടിയൊന്നും കിട്ടിയില്ല.

"സാരമില്ലെന്നേ.. നമ്മളു മാത്രമല്ലേയുള്ളൂ..നാളെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയാല്‍ മതി." ഞാന്‍ മമ്മിയെ ആശ്വസിപ്പിച്ചു.

"എന്നാലും നീ ഇഡ്ഡലി വേണമ്ന്നു പറഞ്ഞിട്ട്‌...."മമ്മി സെന്റി മോഡിലെക്കു പോവുകയാണ്‌

"അയ്യോ..അത്‌ ഇന്നു മൂന്നു നേരോം പുട്ടു കഴിച്ചതു കൊണ്ട്‌ ഒരു ചെയ്ഞ്ചായിക്കോട്ടേന്നു കരുതി പറഞ്ഞതാണേ. ഞാന്‍ നാളെ വല്ല ബ്രഡും കഴിച്ചോളാം..:"

"എന്നാലും എന്റെയൊരു മറവി.. എടീ ഇതിനി ആ മറന്നു പോകുന്ന അസുഖമില്ലേ,അതെങ്ങാനുമാണോ? " മമ്മിയ്ക്ക്‌ ടെന്‍ഷനടിയ്ക്കാന്‍ ഒരു കാരണവും കൂടി കിട്ടി.

"ഏയ്‌ അതൊന്നുമല്ല..ഇതു മറ്റേ അസുഖമാ.."ഞാന്‍ വളരെ സീരിയസായി പറഞ്ഞു.

"ഏത്‌??"

"അതു തന്നെ..പക്ഷപാതം.അതായത്‌ ഇപ്പോള്‍ എന്റെ സ്ഥാനത്ത്‌ മമ്മീടെ പുന്നാരമോനോ പുന്നാരമോളോ ആണ്‌ ഇഡ്ഡലി ചോദിക്കുന്നതെന്നു വിചാരിക്ക്‌..നാളെ വരെ കാത്തു നില്‍ക്കാതെ മമ്മി വേണമെങ്കില്‍ ഇന്നു രാത്രീലേ ഉണ്ടാക്കി വെയ്ക്കുമായിരുന്നില്ലേ..ങ്‌ഹാ..ആര്‍ക്കും വേണ്ടാതെ ആ രണ്ടെണ്ണത്തിന്റേയും ഇടയ്ക്ക്‌ 'ഫില്‍ ഇന്‍ ദ ബ്ലാങ്‌ക്‍സ്‌' പോലെ വന്നുണ്ടായതല്ലേ ഞാന്‍.ഇത്രേമൊക്കെയെ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ മമ്മീ.."ഡയലോഗിനു ശേഷം ഒരു ദീര്‍ഘനിശ്വാസവും കൂടി വിട്ടപ്പോള്‍ സംഭവം ജോറായി.

ഇതു സ്ഥിരം നടക്കുന്ന കലാപരിപാടിയായതു കൊണ്ട്‌ മമ്മിയ്ക്ക്‌ വെല്യ ഭാവവ്യത്യാസമൊന്നുണ്ടായില്ല.

"അതേടീ നിന്നെ ഞാനിവിടെ പട്ടിണിക്കിടുവല്ലായിരുന്നോ..ചുമ്മാ വാചകമടിയ്ക്കാതെ നാളെയെന്തുണ്ടാക്കുംന്ന്‌ പറ.."

"ഒന്നു പോയി കിടക്കെന്റെ മമ്മീ..നാളത്തെ കാര്യം നാളെയല്ലേ..അതിന്‌ ഇന്നേ ആലോചിച്ച്‌ തല പുണ്ണാക്കുന്നതെന്തിനാ..അല്ലെങ്കിലും ഈ അമ്മവര്‍ഗം ഇങ്ങനെയാ.ഒരു പ്രതിസന്ധിഘട്ടം വന്നാല്‍ എന്തു ചെയ്യണമെന്നറിയില്ല" ഞാന്‍ വെറുതേ ഒരു പ്രസ്താവന നടത്തി.

"എന്നലൊരു കാര്യം ചെയ്യ്‌.. എന്റെ പൊന്നുമോള്‌ രാവിലെ എഴുന്നേറ്റ്‌ വല്ലതുമുണ്ടാക്ക്‌. പ്രതിസന്ധിഘട്ടത്തില്‍ എങ്ങനെയാ പെരുമാറേണ്ടതെന്നു ഞാനൊന്നു കണ്ടുമനസ്സിലാക്കട്ടെ.."

ഇതിപ്പോ വെളുക്കാന്‍ തേച്ചതു പാണ്ടായതു പോലെയായി.പക്ഷെ പിന്‍മാറാന്‍ പറ്റില്ല.ഈ വെല്ലുവിളിയേറ്റെടുത്ത്‌ മകള്‍വര്‍ഗത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കേണ്ട ചുമതലയെനിക്കുണ്ട്‌.

"ശരി നമുക്കു കാണാം.."

ഞാനങ്ങനെ ചുമ്മാ പറഞ്ഞതല്ല.. എന്റെ പാചകഗുരുക്കള്‍ - . കൈരളി ടി.വീലെ ലക്ഷ്മിച്ചേച്ചിയും ഏഷ്യാനെറ്റിലെ പാചകപരിപാടി നടത്തുന്ന ഒരിത്താത്തയും- എന്നെ കൈവിടില്ലെന്നുറപ്പായിരുന്നു. പറ്റുമ്പോഴൊക്കെ അവര്‍ടെ പ്രോഗ്രാംസ്‌ ഞാന്‍ വായും പൊളിച്ചിരുന്ന്‌ കാണാറുണ്ട്‌..അതില്‌ ഇത്താത്ത ഒരിക്കല്‍ ഉണ്ടാകിയ വിഭവം ഇവിടെ കറക്ടായി ഫിറ്റാകും.ഞാന്‍ എല്ലം തീരുമാനിച്ചുറപ്പിച്ചു.

"നീയെന്താ ഉണ്ടാക്കാന്‍ പോകുന്നത്‌?" എന്റെ കോണ്‍ഫിഡന്‍സ്‌ കണ്ടപ്പോള്‍ മമ്മിയ്ക്ക്‌ ആകാംക്ഷ സഹിക്കാന്‍ പറ്റീല്ല.

"അതു നാളെ കണ്ടാല്‍ മതി..ഇപ്പഴെ പറഞ്ഞാല്‍ എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി മമ്മി വല്ല പാരേം പണിതാലോ"

"എന്നാലും ഒന്നു പറയെടീ.."

"ഡോണ്ട്‌ വറി. ഒന്നുമില്ലേലും ഒരു ദിവസത്തെ പരിപ്പുകറിയെ പിറ്റേദിവസം സാമ്പാറാക്കി മാറ്റാനും ബാക്കിവരുന്ന ദോശയെ ഒരു കുഞ്ഞു പോലുമറിയാതെ ഉപ്പുമാവാക്കിമാറ്റാനുമൊക്കെ കഴിവുള്ള ഒരമ്മേടെ മോളല്ലേ ഞാന്‍..ആ കഴിവില്‍ ഒരു തരിയെങ്കിലും എനിക്കു കിട്ടാതിരിക്കുമോ.." ഞാന്‍ മമ്മിയെ ആശ്വസിപ്പിച്ചു..

"അതേടീ ഞാനിങ്ങനെയൊക്കെ പറ്റിക്കല്‍പരിപാടി കാണിച്ചിട്ടും നീയൊക്കെ ഒരു കുഴപ്പവുമില്ലാതെ ഇത്രേം വരെയൊക്കെയെത്തിയല്ലോ.." മമ്മി പിണങ്ങി.

"കളിയാക്കീതല്ല മമ്മീ.അതൊക്കെ കൊണ്ടല്ലേ ഞങ്ങള്‍ മൂന്നുപേര്‍ക്കും ഇത്ര പ്രതിരോധശക്തി..വിഷം കഴിച്ചാല്‍ പോലും ഏല്‍ക്കില്ല.."

അതിന്റെ മറുപടിയ്ക്കൊന്നും ഞാന്‍ കാത്തുനിന്നില്ല. ഓടി റൂമില്‍ കയറി കതകടച്ചു.

പിറ്റേ ദിവസം രാവിലെ തന്നെ മമ്മി വന്നു വിളിച്ചു.

"മമ്മീ പ്ലീസ്‌ കുതിര്‍ത്തു വെച്ച അരീം ഉഴുന്നുമൊക്കെ ഒന്നരച്ചുവെയ്ക്ക്‌..ഇഡലിയ്ക്കരയ്ക്കുന്നതു പോലെ..അപ്പഴെക്കും ഞാനങ്ങെത്തിയേക്കാം..." അത്രേം സമയം കൂടി ഉറങ്ങാലോ..

എന്തായാലും ഞാനടുക്കളയില്‍ പ്രവേശിച്ചപ്പോഴേക്കും പാവം മമ്മി ഇഡലിമാവൊക്കെ റെഡിയായാക്കിവെച്ചിട്ടുണ്ടായിരുന്നു.സമയം കളയാതെ ഞാന്‍ ഭരണം ഏറ്റെടുത്തു. ആദ്യം തന്നെ ഒരു കസേര വലിച്ചിട്ട്‌ മമ്മിയെ അവിടിരുത്തി.ശരിക്കും കണ്ടു പഠിക്കണമല്ലോ..

"ഏഷ്യാനെറ്റ്‌-ഇത്താത്തയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ പാചകം ആരംഭിച്ചു.. ആദ്യം തെന്നെ അരച്ചുവച്ച മാവിനെ കൃത്യം രണ്ടായി പകുത്ത്‌ രണ്ടു പാത്രങ്ങളിലായി സ്ഥാപിച്ചു. ഒരു ക്യാരറ്റെടുത്ത്‌ മിക്സീലടിച്ച്‌ ഒരു പാത്രത്തിലെ മാവില്‍ കലക്കി. പിന്നെ ഒരു ബീറ്റ്‌റൂട്ടെടുത്ത്‌ അരച്ച്‌ ബാക്കിയുള്ള മാവിലും കലക്കി.(അതിന്റെയൊക്കെ ജ്യൂസെടുത്തു ചേര്‍ക്കാനാണ്‌ ഇത്താത്ത പറഞ്ഞിരുന്നത്‌.. അതൊക്കെ ചിരണ്ടിപ്പിഴിഞ്ഞു ജ്യൂസെടുക്കാലൊക്കെ വെല്യ പാടല്ലേ..എളുപ്പവഴിയില്‍ ക്രിയ ചെയ്യുന്നതിന്റെ ഭാഗമായിട്ടണ്‌ അതിനെ മിക്സിയില്‍ അരച്ചെടുത്തത്‌)ഓകെ..ഇപ്പോള്‍ രണ്ടു കളറിലുള്ള മാവു കിട്ടി. ഇഡലി പാത്രമെടുത്ത്‌ അടുപ്പത്തു വച്ച്‌ അതിന്റെ കുഴിയിലൊക്കെ കുറച്ച്‌ എണ്ണ തടവി..(ഇങ്ങനെ ചെയ്തിലെങ്കില്‍ പാത്രത്തീന്നു വിട്ടു പോരാനൊക്കെ ഇഡലിയ്ക്കൊരു വിഷമമായിരിക്കും)

ആദ്യം ഒരു സ്പൂണ്‍ മാവെടുത്ത്‌ കുഴിയിലൊഴിച്ചു. അതു പകുതി വേവായപ്പോള്‍ ,അതായത്‌ വേവണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പത്തില്‍ മാവിരിക്കുമ്പോള്‍ ,അതിന്റെ മുകളിലേക്ക്‌ കുറച്ചു ചിരവിയ തേങ്ങയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും മിക്സ്‌ ചെയ്ത്‌ സ്നേഹത്തോടെ വിതറി. എന്നിട്ട്‌ മറ്റേ കളറിലുള്ള മാവെടുത്ത്‌ അതിന്റെ മുകളിലെക്കൊഴിച്ച്‌ കുഴി നിറച്ചു..കഴിഞ്ഞു..സംഭവം പെട്ടെന്നു തന്നെ വെന്തു കിട്ടി. ഇഡലിതട്ടില്‍ നിന്ന്‌ ഒരു പാത്രത്തിലേക്കിട്ടിട്ട്‌` മനോഹരമായി നിരത്തി വച്ചു.കാണാനൊക്കെ നല്ല ഭംഗിയുണ്ട്‌.അതുകൊണ്ട്‌ ഞാനതിന്‌ 'സുന്ദരി ഇഡ്ഡലി' എന്നു പേരിട്ടു. ദാ താഴെ അതിന്റെ പോട്ടം.ഞാനിട്ട പേരു കറക്ടല്ലേ..



ലുക്കില്‍ മാത്രമല്ലല്ലോ കാര്യം..വായില്‍ വെയ്ക്കാന്‍ കൊള്ളുന്നതാണോന്നു കൂടി നോക്കണ്ടേ.ഞാന്‍ ഒന്നെടുത്ത്‌ മമ്മിയ്ക്കു കൊടുത്ത്‌ അവിടെ മുഖത്തു വിരിയുന്ന ഭാവങ്ങളൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. കഴിച്ചു കഴിഞ്ഞിട്ടും അവിടുന്ന്‌ അഭിപ്രായങ്ങളൊന്നും വരുന്നില്ല.

"നല്ല ടേസ്റ്റുണ്ടല്ലേ...അതല്ലേ, 'ഇത്രേം നല്ല ഒരു മോളെ കിട്ടാന്‍ മമ്മി എന്തു പുണ്യമായിരിക്കും ചെയ്തിട്ടുണ്ടാവുക' ആലോചിച്ചുകൊണ്ടിരിക്കുന്നത്‌. എനിക്കു മനസിലായി." ഞാന്‍ വെറുതേയൊന്ന്‌ മമ്മിയെ പ്രകോപിപ്പിച്ചു നോക്കി.

"കൊള്ളം കേട്ടോ..എനിക്കിഷ്ടപ്പെട്ടു.." വിധിപ്രഖ്യാപനം വന്നു.

ഹാവൂ അപ്പോള്‍ അതു സക്സസ്‌.പൊതുവേ മധുരമുള്ള സാധനങ്ങളെപറ്റിയൊന്നും മമ്മി അങ്ങനെ നല്ല അഭിപ്രായം പറയാത്തതാണ്‌.ഞാനും കുറച്ചെടുത്ത്‌ രുചി നോക്കി. 'കാക്കയ്ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌' എന്ന പ്രതിഭാസം കൊണ്ടാണോന്നറിയില്ല;സംഭവം എനിയ്ക്കും ഇഷ്ടപ്പെട്ടു.വൈകുന്നേരം ചായേടെ കൂടെയൊക്കെ കഴിയ്ക്കാന്‍ പറ്റിയ സാധനം.

ഇനീം ഒന്നു രണ്ട്‌ ആള്‍ക്കാരിലും കൂടി ടെസ്റ്റ്‌ ചെയ്യണം. ഒരിഡ്ഡലിയെടുത്ത്‌ അടുത്ത വീട്ടിലെ രോഹിണിയേച്ചിക്കു കൊടുത്തു.അവിടുന്ന്‌ രണ്ട്‌ ഇരകളെ കൂടി ഒത്തുകിട്ടി. രോഹിണിയേച്ചീടെ പേരക്കുട്ടികളായ അപ്പൂം കുഞ്ഞാണീം ..സ്കൂളില്‍ പോകാനിറങ്ങിയ വഴിയ്ക്ക്‌ രണ്ടിനേം പിടിച്ചു നിര്‍ത്തി പരീക്ഷിച്ചു.

ഇനി ഫലപ്രഖ്യാപനം:

ഇഷ്ടപ്പെട്ടവര്‍ : 4 (മമ്മി,അപ്പു,രോഹിണിയേച്ചി,ഞാന്‍)

ഇഷ്ടപ്പെടാത്ത മൂരാച്ചികള്‍ : 1(കുഞ്ഞാണി).അത്‌ ഇഡ്ഡലിയോടുള്ള വിരോധം കൊണ്ടല്ല, എന്നോടുള്ള്‌ വിരോധം കൊണ്ടാണ്‌.ടി വി.റിമോട്ടിനെ ചൊല്ലി ഞങ്ങള്‍ക്കിടയില്‍ സാമാന്യം നല്ലൊരു പിണക്കം നിലവിലുണ്ട്‌.അതൊകൊണ്ട്‌ ആ വോട്ട്‌ ഞാന്‍ അസാധുവായി പ്രഖ്യാപിച്ചു. അല്ലെങ്കിലും 5 വയസ്സില്‍ താഴെയുള്ളവര്‍ക്കെവിടെയാ വോട്ടവകാശം!!

അങ്ങനെ അവസാനം ഒരു പീക്കിരി-അസാധുവോട്ടിനെതിരെ നാല്‌ യമണ്ടന്‍ വോട്ടുകളോടെ എന്റെ സുന്ദരി ഇഡ്ഡലി വിജയശ്രീലാളിതയായി..

അപ്പോള്‍ ശരി..ഇതു വായിച്ചു കഴിഞ്ഞാലുടനെ എല്ലാരും പോയി അരീം ഉഴുന്നും വെള്ളത്തിലിടൂ..അരച്ചുവെയ്ക്കാന്‍ മറക്കൂ.. എന്നിട്ട്‌ അടുത്ത ദിവസം രാവിലെ സുന്ദരി ഇഡ്ഡലികള്‍ ഉണ്ടാക്കൂ..എല്ലാര്‍ക്കും എന്റെ വക വിജയീ ഭവ..

എന്റെ പരാക്രമം കണ്ട്‌ മനസു മടുത്ത്‌ നമ്മുടെ അംന ഇതിന്റെ മറ്റൊരു വേര്‍ഷന്‍ ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. ഉപയോഗിച്ച ചേരുവകളൊക്കെ കണ്ടിട്ട്‌ അതിനു നല്ല രുചിയുണ്ടാകുമെന്ന്‌ ഉറപ്പാണ്‌.(ദൈവമേ ഇനിയിപ്പോ ഉഴുന്നിനു പകരം ബിരിയാണി അരി ഉപയോഗികണം എന്ന്‌ ഏഷ്യാനെറ്റിലെ ഇത്താത്ത പ്രത്യേകം പറഞ്ഞിരുന്നോ പോലും!!)

Monday, January 21, 2008

യാത്രയുടെ അവസാനം-അഞ്ചാം ദിവസം..

കൊച്ചീലെത്തിയിട്ടും ഉച്ചയ്ക്കു കഴിച്ച മീനിന്റെയൊന്നും കെട്ടു വിട്ടിരുന്നില്ല..എന്തോ വെല്യ അദ്ധ്വാനം കഴിഞ്ഞ പോലെ ക്ഷീണിച്ച്‌ സോഫയില്‍ തളര്‍ന്നിരിക്കുമ്പോഴാണ്‌ ചാച്ചന്റെ വക അടുത്ത ഓഫര്‍..

"ഡീ ഇവിടെ കൊച്ചീല്‌ നല്ല അടിപൊളി കരിമീന്‍-പൊള്ളിച്ചതു കിട്ടുന്ന ഒരു സ്ഥലമുണ്ട്‌. രാത്രീല്‌ അവിടുന്നാകാം ഭക്ഷണം. നിനക്ക്‌ എവിടെയെങ്കിലും പോവാനുണ്ടെങ്കില്‍ വേഗം പോയിട്ടു വാ.."
ദാ പിന്നെം മീന്‍..ഈ മനുഷ്യന്‌ ആരെങ്കിലും മീനില്‍ കൈവിഷം വെച്ചു കൊടുത്തിട്ടുണ്ടോ!!

"ചാച്ചാ പ്ലീസ്‌ എനിക്കിനി ഒരാഴ്ച്കത്തേയ്ക്ക്‌ ഭക്ഷണമേ വേണ്ട..എന്നെയൊന്നു വെറുതേ വിടൂ പ്ലീീീസ്‌.."

"ശരി..നീയൊന്ന്‌ മറൈന്‍ ഡ്രൈവിലൊക്കെ ചുറ്റിക്കറങ്ങീട്ടു വാ..എന്നിട്ടു നമ്മക്കു തീരുമാനിക്കാം"
ഇനി രക്ഷയില്ല..ഒരു സ്ഥലത്തെത്തിയാല്‍ അവിടെ അടച്ചുപൂട്ടിയിരിക്കാനൊന്നും ചാച്ചന്‍ സമ്മതിക്കില്ല. പുറത്തിറങ്ങി നടന്നാലേ ആത്മവിശ്വാസമുണ്ടാകൂന്നാണ്‌ ആള്‍ടെ പോളിസി. ഇങ്ങനൊരു നാടുചുറ്റലിനു പോലും ഏറ്റവും സപ്പോര്‍ട്ട്‌ ചാച്ചനായിരുന്നു.ഒറ്റയ്ക്കു പോകാനൊരു മൂഡില്ല. കപ്പലു കാണിച്ചു കൊടുക്കാംന്നുള്ള പ്രലോഭനമൊക്കെ നന്ദൂം പോപ്പൂം നിര്‍ദ്ദയം തള്ളിക്കളഞ്ഞു. അവരു പറയുന്നതും ശരിയാണ്‌..ഹോട്ടലിന്റെ ജനലിലൂടെ നോക്കിയാല്‍ കപ്പലോക്ക്‌ നല്ല ക്ലിയറായിട്ടു കാണാം.പിന്നെന്തിന്‌ അങ്ങു വരെ പോയി ബുദ്ധിമുട്ടണം!!അവസാനം കല്യാണ്‍ സില്‍ക്സില്‍ പോകാന്‍ കൂട്ടുവരാംന്നുള്ള മോഹനവാഗ്ദാനത്തില്‍ ആന്റി വീണു.

ഞങ്ങള്‍ ആദ്യം തന്നെ പോയത്‌ മറൈന്‍ഡ്രൈവിലെക്കാണ്‌..നല്ല സന്ധ്യാ സമയം. കാണാനൊക്കെ നല്ല ഭംഗിയുണ്ട്‌. പക്ഷെ സ്ഥലം കാണാന്‍ ഭംഗിയുണ്ടായതു കൊണ്ടു മാത്രമായില്ലല്ലോ;വല്ലാതെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം..എപ്പോള്‍ വേണമെങ്കിലും ഒരാക്രമണം ഉണ്ടായേക്കാം എന്നു തോന്നിക്കുന്ന തരം പെരുമാറ്റങ്ങള്‍..ഞങ്ങള്‍ പെട്ടെന്നു തന്നെ അവിടുന്നു പുറത്തേക്കു കടന്നു.

അവിടെ തന്നെ ഒരു ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌. കുറെ ഊഞ്ഞാലുകളും റൈഡ്സും ഒക്കെയുണ്ട്‌.ഞങ്ങള്‍ കുറച്ചു സമയം അതു വഴി ചുറ്റി നടന്നു.പെട്ടെന്നാണ്‌ അതെന്റെ കണ്ണില്‍ പെട്ടത്‌. ഇട്ടാവട്ടത്തില്‍ ഒരു പൂള്‍..അതില്‍ ബോട്ടിംഗ്‌ സൗകര്യവുമുണ്ട്‌.ഞാന്‍ ആന്റിയെയും വലിച്ചു കൊണ്ട്‌ അങ്ങോട്ടു പോയി.

"ഇത്രേം വെള്ളം കണ്ടിട്ടും നിന്റെ കൊതി മാറീല്ലേ. നാലു ചാണ്‍ വലിപ്പമില്ലാത്ത ഇതില്‍ എന്തോന്നു ബോട്ടിംഗ്‌!!"

ആന്റി പറയുന്നതിലും കാര്യമുണ്ട്‌. തൊട്ടപ്പുറത്ത്‌ കൊച്ചിക്കായല്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോഴാണ്‌ ഈ പൊട്ടക്കുളം പോലുള്ള പൂള്‍..

"എന്നാലും പ്ലീസാന്റീീ..ഇന്നും കൂടി കഴിഞ്ഞാല്‍ ഞാനിവിടം വിടില്ലേ..ഇനി ഞാനീ നാട്ടിലേയ്ക്ക്‌ ഒരിക്കലും വന്നില്ലെങ്കിലോ"

സെന്റിയില്‍ വീഴാത്ത ഒരാന്റിമാരും ഇന്നേ വരെ ലോകത്തുണ്ടായിട്ടില്ല.ഞങ്ങള്‍ ടിക്കറ്റെടുക്കാന്‍ ചെന്നു.

"പത്തു മിനിറ്റു നേരത്തെക്കാണ്‌ ബോട്ടിംഗ്‌. പക്ഷെ അതിന്‌ ഇപ്പോള്‍ തന്നെ ഒരുപാടാള്‍ക്കാര്‌ ക്യൂവിലുണ്ട്‌.ഒരു അര മണിക്കൂര്‍ വെയ്റ്റ്‌ ചെയ്യേണ്ടി വരും". കൗണ്ടറിലെ ചേട്ടന്‍ എന്റെ മോഹങ്ങളുടെ മേല്‍ മണ്ണു വാരിയിട്ടു.

അത്രെമൊന്നും കാത്തിരിക്കാനുള്ള സമയമില്ല. ഞങ്ങള്‍ പിന്തിരിഞ്ഞു.

"കൊച്ചുത്രേസ്യേ.."

പെട്ടെന്നു പുറകില്‍ നിന്നൊരു വിളി. ഇതാരപ്പാ ഈ പേരിലൊക്കെ എന്നെ വിളിക്കുന്നത്‌!!അന്തംവിട്ട്‌ ഞാന്‍ തിരിഞ്ഞു നോക്കി.

പിന്നിലൊരു കൊച്ചുകുടുംബം സന്തുഷ്ടകുടുംബം നില്‍ക്കുന്നു. അച്ഛന്‍. അമ്മ,പിന്നെയൊരു ചെറിയ മോനും.(എണ്ണത്തില്‍ മാത്രമാണു കേട്ടോ 'കൊച്ചു കുടുംബം', വലിപ്പത്തിലല്ല)അതില്‍ അച്ഛന്റെ തല ഏതോ ഒരു ബ്ലോഗില്‍ കണ്ടു നല്ല പരിചയമുണ്ട്‌.

"ദൈവമേ ഇതു കാര്‍ട്ടുവല്ലേ!!"

"കാര്‍ട്ടുവോ..അതാര്‌??" പേരു കേട്ടപ്പോള്‍ തന്നെ ആന്റിക്കെന്തോ ഒരു മിസ്റ്റേക്ക്‌ തോന്നി.. അപ്പോഴെയ്ക്കും അവരും അടുത്തെത്തി.

"ആന്റീ ഇതു കാര്‍ട്ടൂണിസ്റ്റ്‌ ..അല്ലല്ല സജീവേട്ടന്‍..നന്നായി വരയ്ക്കും..ഞാന്‍ അന്നു കാണിച്ചില്ലെ.എന്റെ ചട്ടേം മുണ്ടുമൊക്കെയിട്ട പടം..അതു കാര്‍ട്ടു വരച്ചതാ" ഞാന്‍ ഒറ്റ സ്വാസത്തില്‍ ഗമ്പ്ലീറ്റ്‌ കാര്യങ്ങളും പറഞ്ഞു കൊടുത്തു.

പിന്നെ അവിടെ നിന്ന്‌ മാരത്തോണ്‍ സംസാരം.ഞങ്ങള്‍ രണ്ടു പേരും സാമാന്യത്തിലധികം സ്പീഡില്‍ സംസാരിക്കുന്നവരായതു കൊണ്ട്‌ ആ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഒരു പാടു കാര്യങ്ങള്‍ പറയാന്‍ പറ്റി. അവസാനം സജ്ജീവേട്ടന്‍ വാങ്ങി തന്ന ഐസ്ക്രീമും കഴിച്ച്‌ അവിടുന്നു വിട വാങ്ങി. തികച്ചും അവിചാരിതമായ ഒരു കണ്ടുമുട്ടലായിരുന്നു അത്‌. ശരിക്കും ഭയങ്കര സന്തോഷം തോന്നി.

അടുത്തത്‌ കല്യാണ്‍ സില്‍ക്സിലെക്ക്‌. ഏഴെട്ടു നില പലവട്ടം കയറിയിറങ്ങി.എന്തായാലും വന്നതല്ലേന്നു കരുതി ആന്റി എന്തൊക്കെയോ വാങ്ങിച്ചു. എനിക്കു പിന്നെ അങ്ങനത്തെ നല്ല സ്വഭാവമൊന്നുമില്ലത്തതു കൊണ്ട്‌ ഒരു തൂവാല പോലും വാങ്ങിയില്ല. എല്ലാം കഴിഞ്ഞപ്പോഴെക്കും നന്നായി വൈകി. പിന്നെ അധികം ചുറ്റിക്കറങ്ങാതെ ഹോട്ടലിലെക്കു തന്നെ വിട്ടു.

പിറ്റെ ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ അടുത്ത പ്രതിസന്ധി. ചാച്ചന്റെയൊക്കെ പ്ലാന്‍ വീഗാലാന്‍ഡില്‍ പോവാനാണ്‌. സത്യം പറഞ്ഞാല്‍ ഞാനും കൂട്ടുകാരിയും കൂടി ഇങ്ങനൊരു യാത്ര പുറപ്പെട്ടപ്പോള്‍ തന്നെ പലരും സജസ്റ്റ്‌ ചെയ്തതാന്‌ ഈ വീഗാലാന്‍ഡ്‌. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും അതു തീരെ താല്‍പര്യമില്ലാതിരുന്നതു കൊണ്ടാണ്‌ അതുപേക്ഷിച്ചത്‌.

"ഇത്രേമൊക്കെ പ്രകൃതിദത്തമായ സ്ഥലങ്ങളും കായലുകളുമൊക്കെ കണ്ടു കഴിഞ്ഞിട്ടും നിങ്ങള്‍ക്ക്‌` ആ കൃത്രിമസ്ഥലത്തേക്കു പോവാന്‍ തോന്നുന്നുണ്ടല്ലോ ചാച്ചാ!! നിങ്ങളു പൊയ്ക്കോ..ഞാനിവിടൊക്കെ ചുറ്റി നടന്ന്‌ വൈകുന്നേരമാവുമ്പോള്‍ ബാംഗ്ലൂരെയ്ക്കു പൊയ്ക്കോളാം.." ഞാനങ്ങു പ്രകൃതിസ്‌നേഹിയായി.

"ഡീ നീ ഒരു പ്രാവശ്യമെങ്കിലും വന്നു കാണ്‌.എന്നിട്ടു തീരുമാനിക്ക്‌ നല്ലതാണോ ചീത്തയാണോ എന്ന്‌" ചാച്ചനും വിട്ടില്ല..

"ശരി ശരി..പക്ഷെ അവിടെ വെള്ളത്തിലിറങ്ങാനൊന്നും എന്നെ ആരും നിര്‍ബന്ധിക്കരുത്‌..ഇത്രെം ദിവസാം നല്ല നല്ല കായലുകളൊക്കെ കണ്ടിട്ട്‌ ഇനി ആ ക്ലോറിന്‍ വെള്ളത്തില്‍ പോയി ചാടാന്‍ ഞാനില്ല" ഞാന്‍ ഒരു ഒത്തുതീര്‍പ്പിനു തയ്യാറായി.

വീഗാലന്‍ഡിലെത്തി.വാക്കു പറഞ്ഞ പോലെ തന്നെ വെള്ളത്തില്‍ ചാടാന്‍ ആരും എന്നെ നിര്‍ബന്ധിച്ചില്ല.അല്ല അതു വേണ്ടീം വന്നില്ല.. എല്ലാരെക്കാളും മുന്‍പെ തന്നെ ഞാനാണാദ്യം വെള്ളത്തില്‍ ചാടിയത്‌. പിന്നെ ആക്രാന്തമായിരുന്നു. കണ്ട വാട്ടര്‍റൈഡ്സിലെല്ലാം വലിഞ്ഞു കേറി. അവസാനം വൈകുന്നേരമായപ്പോഴാണ്‌ ഞങ്ങള്‍ വെള്ളത്തില്‍ നിന്നും കയറിയത്‌.

തിരിച്ചു വരുമ്പോള്‍ ശരിക്കും തളര്‍ന്നിരുന്നു.ഭയങ്കര വിഷമവും തോന്നി. ഇതോടു കൂടി യാത്ര അവസാനിക്കുകയാണ്‌. .എന്റെ ബസ്‌ രാത്രി 8 മണിയ്ക്കെ പുറപ്പെടൂ. ഇനിയും രണ്ടു മൂന്നു മണിക്കൂറുണ്ട്‌. എനിക്കിഷ്ടമുള്ള സ്ഥലത്ത്‌ കൊണ്ടു പോയി ഇറക്കാന്‍ ഡ്രൈവര്‍ക്ക്‌ നിര്‍ദ്ദേശം കൊടുത്ത്‌ ചാച്ചനും കുടുംബവും റെയില്‍വേസ്റ്റേഷനിലിറങ്ങി.അവരും അന്നു തന്നെ തിരുവനന്തപുരത്തേയ്ക്കു തിരിച്ചു പോവുകയാണ്‌. 'എങ്ങോട്ടാണ്‌ പോവേണ്ടത്‌" എന്നു ഡ്രൈവര്‍ ചോദിച്ചപ്പോള്‍ അറിയാതെ പറഞ്ഞു പോയത്‌` 'മറൈന്‍ ഡ്രൈവ്‌' എന്നായിരുന്നു. പിന്നെ തിരുത്താനൊന്നും പോയില്ല. പക്ഷെ തലേ ദിവസത്ത അനുഭവം കൊണ്ട്‌ മറൈന്‍ഡ്രൈവിലേക്കു പോവാന്‍ എനിക്കു തീരെ താല്‍പര്യമുണ്ടായിരുന്നില്ല.ആ സമയത്ത്‌ കൊച്ചിയിലൂടെ ഒറ്റയ്ക്കു നടക്കാനും തീരെ വിശ്വാസമില്ല.

കുറച്ചങ്ങു ചെന്നപ്പോള്‍ റോഡ്‌സൈഡില്‍ തന്നെ കുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്ക്‌..ദൂരെ കായലും കാണാം.."ഇതു മറൈന്‍ ഡ്രൈവിന്റെ തന്നെ ഒരറ്റമാണ്‌. കുട്ടികള്‍ക്കുള്ള പാര്‍ക്കാണിത്‌" ഡ്രൈവര്‍ അറിയിച്ചു.എത്ര കണ്ടാലും മതിവരാത്ത രണ്ടു സംഭവങ്ങളാണ്‌ കുട്ടികളും കായലും. അതു രണ്ടും കൂടി ഇതേ പോലെ ഒരു സ്ഥലത്തു തന്നെ ഒത്തു വരികാന്നു വച്ചാല്‍ പിന്നെ വേറെയൊന്നും വേണ്ട..ഞാന്‍ അവിടെ ഇറങ്ങി.സൂര്യനിങ്ങനെ അസ്തമിക്കാന്‍ റെഡിയായി വരികയായിരുന്നു.അത്‌ അസ്തമിച്ചു തീരുന്നതു വരെ അവിടെതന്നെ ഇരുന്നു.

പിന്നെ ബാഗുമെടുത്ത്‌ ട്രാവെല്‍സിന്റെ ഓഫീസില്‍..അതു കഴിഞ്ഞ്‌ ബാംഗ്ലൂര്‍ ബസില്‍..അവസാനം ബാംഗ്ലൂരില്‍..ഒരു നല്ല യാത്ര അങ്ങനെ അവസാനിച്ചു..

ഇതോടു കൂടി ഈ നെടുനീളന്‍ യാത്രാവിവരണത്തിനും ഇവിടെ ഫുള്‍സ്റ്റോപ്പിടുകയാണ്‌.