Tuesday, September 9, 2008

ഇങ്ങനെയും ഒരവധിക്കാലം..

നമ്മുടെ നാട്ടിൽ ഡിപ്രഷൻ കൂടി വരുകയണത്രേ. അതിനെപറ്റി കുറെ ആർട്ടിക്കിൾസ്‌ ഒക്കെ വായിച്ചപ്പോഴാണ്‌ ഒരു കാര്യം എന്റെ ശ്രദ്ധയിൽപെട്ടത്‌. സാമാന്യം മോശമല്ലാത്ത ഒരു ഡിപ്രഷനിലേക്കു വഴിതിവീഴാനുള്ള എല്ലാ ചേരുവകളും ദൈവം സഹായിച്ച്‌ എനിക്കിപ്പോഴുണ്ട്‌. പോരാത്തതിന്‌ കുറച്ചു കാലമായി ലോകത്തിന്റെ ഗതിവിഗതികളെ പറ്റി ഓരോ മാതിരി ചിന്തകളും.. ഇങ്ങനെ അന്തോം കുന്തോമില്ലാതെ ചിന്തിച്ച്‌ അവസാനം നമ്മടെ ബുദ്ധനു കിട്ടിയ പോലെ വല്ല ബോധോദയവും എന്നെ തേടി വരുമെന്നൊക്കെ ആശ്വസിച്ചു നടക്കുകയായിരുന്നു. ബോധോദയം ഒന്നും കിട്ടീലെങ്കിലും അധികം താമസിയാതെ തന്നെ ഡിപ്രഷൻ എന്നെ തേടിവന്നേക്കുമെന്ന്‌ ആ ആർട്ടിക്കിൾസൊക്കെ വായിച്ചപ്പോൾ ഉറപ്പായി. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..വേഗം പോയി ബാഗും പാക്ക്‌ ചെയ്ത്‌ പത്തു ദിവസത്തെ ലീവുമെടുത്ത്‌ നാട്ടിലേക്കു വിട്ടു- കുറച്ചു ദിവസം മഴ ആസ്വദിക്കുക;പിന്നെയുള്ള ദിവസം വയനാടൻ കുന്നുകളിലും നിലമ്പൂർ കാടുകളിലൂടെയും അലഞ്ഞു തിരിഞ്ഞു നടക്കുക-ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ പിന്നെ ഡിപ്രഷനല്ല അതിന്റപ്പൂപ്പൻ വരെ വന്ന വഴിക്ക്‌ തിരിഞ്ഞോടിക്കോളുംന്നുറപ്പ്‌.

അവധികാലത്തിന്റെ ഒന്നാം ദിവസം അതിമനോഹരമായി കടന്നു പോയി. അതിരാവിലെ പെരുമഴയത്ത്‌ നനഞ്ഞു കുളിച്ചാണ്‌ വീട്ടിൽ ചെന്നു കയറിയത്‌. ചൂടുകാപ്പിയും പലഹാരങ്ങളുമൊക്കെ ഫിനിഷ്‌ ചെയ്തതിനു ശേഷം ഒരു മഴക്കാലത്തു ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം തന്നെ ചെയ്തു. അതു തന്നെ-മഴ തകർത്തു പെയ്യുമ്പോൾ അകത്ത്‌ തലവഴി മൂടിപ്പുതച്ചു സുഖസുന്ദരമായി കിടന്നുറങ്ങി.ഇടയ്ക്ക്ക്‌ ഭക്ഷണം കഴിക്കാനും വാചകമടിക്കാനുമായി കുറച്ചു സമയത്തേക്ക്‌ ഉണർന്നതല്ലാതെ ബാക്കി സമയം മുഴുവൻ ഉറക്കം.അതു കൊണ്ടു തന്നെ വേണ്ടാത്തതൊക്കെ ചിന്തിച്ച്‌ മൂഡോഫാകാനുള്ള ഗ്യാപ്പൊന്നും കിട്ടിയില്ല.

രണ്ടാമത്തെ ദിവസം രവിലെ തന്നെ മമ്മി വന്ന്‌ വിളിച്ചുണർത്തി. അടുത്ത വീട്ടിലെ രോഹിണിയേച്ചി പറശ്ശിനി അമ്പലത്തിൽ പോകുന്നുണ്ടത്രേ.. "ഞാനും.. ഞാനും" എന്ന്‌ പറഞ്ഞ്‌ കുപ്പായം മാറാനോടീതാണ്‌.മമ്മി തടഞ്ഞു നിർത്തി. കുളിച്ചിട്ടെ അമ്പലത്തിൽ പോകാവൂ പോലും. പറശ്ശിനീല്‌ അങ്ങനത്തെ പതിവൊക്കെ എന്നു തുടങ്ങീന്നു ചോദിച്ചപ്പോഴാണ്‌ കഥ മനസിലായത്‌. രോഹിണിയേച്ചി&പാർട്ടിയുടെ ലക്ഷ്യം പറശ്ശിനി മാത്രമല്ല.ഒത്താൽ ആ വഴിക്കുള്ള മറ്റു ചില അമ്പലങ്ങളിലും ഹാജർ വയ്ക്കണമെന്നുണ്ടത്രേ..ഒറ്റയടിക്ക്‌ എല്ലാ ദൈവങ്ങളെയും കുപ്പീലാക്കാനുള്ള ശ്രമം. ചുമ്മാ മതവികാരം വ്രണപ്പെടുത്തേണ്ട എന്നു കരുതി ഓടിപ്പോയി ഷവറിന്റെ താഴെ തല വച്ച്‌ ഒന്നു നനച്ചെടുത്തു. ബാക്കിയൊക്കെ മഴയത്ത്‌ അങ്ങെത്തുമ്പോഴേക്കും നനഞ്ഞോളും.ആദ്യം ചെന്നെത്തിയത്‌ ഒരു കുഞ്ഞമ്പലത്തിൽ. പറശ്ശിനിമുത്തപ്പനെ പോലെ അത്ര വിശാലമനസ്കനല്ല ഈ അമ്പലത്തിലെ ദൈവം. അതു കൊണ്ട്‌ "എന്നെ കണ്ടാൽ അന്യമതക്കാരിയാണെന്നു തോന്നുമോ" എന്നൊരു ലുക്കോടെ ഞാൻ അമ്പലത്തിന്റെ പുറത്തു വഴിവിളക്ക്‌ പോലെ നിന്നു. ഇത്തിരി കഴിഞ്ഞപ്പോൾ രോഹിണിയേച്ചീടെ പേരക്കുട്ടികളായ അപ്പൂം കുഞ്ഞാണീം അമ്പലത്തിലെ പ്രസാദം കൊണ്ടു തന്നു. അവിലും മലരും ശർക്കരയുമൊക്കെ നെയ്യിൽ വിളയിച്ചത്‌.എനിക്കു പിന്നെ പണ്ടേ 'പ്രതിഷ്ഠയേതായാലും പ്രസാദം നന്നായാൽ മതി' എന്ന പോളിസിയാണ്‌. അതു കൊണ്ട്‌ രണ്ടു പ്രാവശ്യം കൂടി അവരെക്കൊണ്ട്‌ പ്രസാദം വാങ്ങിപ്പിച്ചു കഴിച്ച ശേഷം ഞാൻ ആ സ്ഥലം ചുറ്റിക്കാണാനിറങ്ങി.ഗൈഡുകളായി അവരെയും കൂട്ടി. ഒരു പാട്‌ പാടങ്ങളും തോടും പാലവുമൊക്കെയുള്ള പ്രകൃതിരമണീയമായ സ്ഥലം.കുടയൊക്കെ മടക്കി കയ്യിൽ പിടിച്ചിട്ട്‌ നനഞ്ഞു തന്നെ നടന്നു. അതിനൊരു പ്രത്യേക സുഖമാണ്‌. പിന്നേം ഒന്നുരണ്ടു കുഞ്ഞമ്പലങ്ങളുടെ മുന്നിലും കൂടെ വഴിവിളക്കായി നിന്ന ശേഷം നമ്മടെ പറശ്ശിനിയിലെത്തി. കറക്ട്‌ ഊണിന്റെ സമയം. പിന്നെന്താലോചിക്കാൻ.. ഊണൊക്കെ കഴിച്ച്‌ കുറച്ചു നേരം പുഴയും നോക്കിനിന്ന്‌ പറശ്ശിനിയിൽ നിന്നു മടങ്ങി. ങാ പറയാൻ മറന്നു.. അവിടുത്തെ ചന്തയിൽ നിന്ന്‌ ഒരു കുഞ്ഞു പട്ടിക്കുട്ടിപ്പാവയേയുംവാങ്ങി.മൂഡോഫാകുമ്പോൾ അതിനെപിടിച്ചു ഞെക്കി പോം പോം-ന്നു ഒച്ചയുണ്ടാക്കിപ്പിച്ച്‌ സമാധാനിക്കാലോ.

മൂന്നാംദിവസമായിരുന്നു വയനാട്ടിലേക്കു യാത്ര പുറപ്പെടേണ്ടിയിരുന്നത്‌.അതിനു മുൻപെ തന്നെ എല്ലാം സെറ്റപ്പാക്കിയിരുന്നു. വയനാട്ടിലും നിലമ്പൂരിലുമുള്ള ബന്ധുജനങ്ങളെയൊക്കെ തേടിപ്പിടിച്ച്‌ വിളിച്ച്‌ പറ്റുന്ന പോലൊക്കെ സ്നേഹിച്ചു- അവസാനം അവരെക്കൊണ്ട്‌ 'കണ്ടിട്ടെത്ര കാലമായെടീ;നിനക്കിങ്ങോട്ടൊക്കെ ഒന്നിറങ്ങിക്കൂടേ' എന്നു ചോദിപ്പിക്കുന്നതു വരെ സംഭാഷണം കൊണ്ടുചെന്നെത്തിച്ചു.അങ്ങനെ എല്ലാം ഓക്കെയായ സ്ഥിതിക്ക്‌ വണ്ടി കേറി അങ്ങു ചെന്നെത്തുകയേ വീണ്ടൂ. പ്ലാൻ ചെയ്ത പോലെ തന്നെ പോകാനുദ്ദേശിച്ച ദിവസം വണ്ടിയൊക്കെ കൃത്യമായി വയനാട്ടിലെത്തി;പക്ഷെ അതില്‌ ഞാനുണ്ടായിരുന്നില്ലാന്നു മാത്രം. മഴ കാരണം വീടിനു പുറത്തേക്കിറങ്ങാൻ വയ്യാത്ത അവസ്ഥ. കാലവർഷം ചതിച്ചു എന്നൊക്കെ പത്രത്തില്‌ വായിച്ചിട്ടുണ്ടായിരുന്നു..ഇതിപ്പം അനുഭവിക്കുകയും ചെയ്തു.രണ്ടു മൂന്നു ദിവസവും കൂടി മഴ തോരുന്നതും കാത്തിരുന്നു. യെവടെ...എന്നോടെന്തോ വൈരാഗ്യം തീർക്കാനെന്ന പോലെ മഴ അങ്ങഴിഞ്ഞാടുകയാണ്‌. ഇത്രേം കാലം 'ഹായ്‌ മനസ്സിനെ കുളിർപ്പിക്കുന്ന മഴ" എന്നൊക്കെ സാഹിത്യഭാഷയിൽ തട്ടിവിട്ടിരുന്ന ഞാൻ 'ഈ നാട്ടിൽ മഴ നിരോധിക്കണം" എന്നൊക്കെ വിപ്ലവം പറയാൻ തുടങ്ങി.നല്ലൊന്നാന്തരം ഒരവധിക്കാലം ഈ ദുഷ്ടൻ-മഴ കാരണം കുളംതോണ്ടിപ്പോകുന്നത്‌ കണ്ടോണ്ടിരിക്കുമ്പോൾ ആരായാലും ഡിപ്രഷനടിച്ചു പോകും.

കാത്തിരുന്ന്‌ ക്ഷമ നശിച്ചപ്പോൾ പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ബാഗും തൂക്കി നേരെ തിരുവനന്തപുരത്തെത്തി. ചാച്ചന്റെ വീട്ടില്‌.അങ്ങോട്ടു പോവാൻ പ്രത്യേകിച്ചു കാരണമൊന്നുമില്ല; 'മിഷൻ വയനാട്‌' ചീറ്റിപ്പോയതിന്റെ ക്ഷീണം എങ്ങനെങ്കിലും തീർക്കണമല്ലോ..ഇതാവുമ്പോ കണ്ണൂരു മുതൽ അങ്ങു തിരുവനന്തപുരം വരെ നീട്ടിവലിച്ചൊരു യാത്ര പോയാൽ അത്രേം ദു:ഖം കുറഞ്ഞു കിട്ടും..അവിടെ ചെന്ന്‌ വീട്ടുകരെപറ്റിയും നമ്മടെ സാമൂഹ്യസാംസ്കാരികനായകരെപറ്റിയുമൊക്കെ അറിയാവുന്ന പരദൂഷണങ്ങളൊക്കെ പങ്കു വച്ചു കഴിഞ്ഞപ്പോൾ തന്നെ ഇത്തിരിയൊരു ആശ്വാസം കിട്ടി .അപ്പോഴാണ്‌ കസിൻകുട്ടിയെ നാഗർക്കോവിലിൽ എഞ്ചിനീയറിങ്ങിനു കൊണ്ടു ചേർക്കാനുള്ള ഒരുക്കപ്പാടുകളൊക്കെ കാണുന്നത്‌. പിന്നെ ആ വണ്ടീടേ ഒരു സൈഡിൽ ഞാനും കയറിപറ്റി- 'ആന്റിക്കൊരു കൂട്ട്‌' എന്നൊക്കെ പറഞ്ഞ്‌. കോളേജിലെത്തി ഒരു അരമണിക്കൂറ്‌ ആ കോളേജുകാരുടെ വീരവാദം കേട്ടിരുന്നപ്പോഴേക്കും ജീവിതം തന്നെ മടുത്തു തുടങ്ങി. അവരില്ലായിരുന്നെങ്കിൽ നമ്മടെ രാജ്യത്തെ ടെക്നോളജിയുടെക്കെ പുക കണ്ടേനേന്നുള്ള മട്ടിലൊക്കെയാണ്‌ തട്ടി വിടുന്നത്‌. ഇനീം ആ വധം സഹിക്കാൻ പറ്റില്ലാന്നു തോന്നിയപ്പോൾ പതുക്കെ നീനുവിനെയും കൂട്ടി നുഴഞ്ഞ്‌ പുറത്തു ചാടി. അവളും എന്നെപ്പോലെ ബോറടിച്ചു തകർന്നിരിക്കുകയാണ്‌. ചേച്ചി എഞ്ചിനീയറിംഗ്‌ പഠിക്കാൻ പോകുന്നത്‌ അവളീ വധം സഹിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. ഞങ്ങള്‌ നേരെ കന്യാകുമാരിയിലേക്ക്‌ വിട്ടു. വിവേകാനന്ദപ്പറയിൽ ഒന്നു കയറിയിറങ്ങി തിരിച്ചെത്തി.അതു കൊണ്ട്‌ പ്രത്യേകിച്ചു ഗുണമുണ്ടായില്ല. ഓഫായ മൂഡ്‌ പിന്നെം ഓഫായിതന്നെ തുടർന്നു.

തിരിച്ചു ചാച്ചന്റെ വീട്ടിലെത്തിയിട്ട്‌ പിന്നങ്ങോട്ടു വായനായായിരുന്നു.ആ വീട്ടിലുണ്ടായിരുന്ന മാതൃഭൂമി,മലയാളം, മാധ്യമം തുടങ്ങിയ 'മ' പ്രസിദ്ധീകരണങ്ങളൊക്കെ തപ്പിപ്പിടിച്ചെടുത്തു വായിച്ചു തീർത്തു. വീടിനുള്ളിലെ സ്റ്റോക്ക്‌ തീർന്നപ്പോൾ പതുക്കെ ബേസ്‌മെന്റിലേക്കിറങ്ങി. അവിടെ പഴയ മാഗസിനുകളൊക്കെ കൂട്ടിയിട്ടിട്ടിട്ടുണ്ട്‌. സ്റ്റെപ്പിറങ്ങുമ്പോൾ മോളിൽ നിന്നൊരു കുഞ്ഞുശബ്ദം .

"ഞാൻ പോയി എടുത്തു തരാം ചേച്ചീ..അവിടെ പാമ്പുണ്ട്‌"

നോക്കുമ്പോൾ എന്റെ കസിൻകുട്ടനാണ്‌..മൂന്നാംക്ലാസുകാരൻ നന്ദു.

"അതെന്താ നിന്നെ കണ്ടാൽ പാമ്പു പേടിച്ചോടുമോ" ഞാൻ ചോദിച്ചു. അപ്പോഴാണ്‌ നന്ദുവും അങ്ങനെയൊരു പോസിബിലിറ്റിയെപറ്റി ചിന്തിക്കുന്നത്‌.

"നമ്മക്കു രണ്ടു പേർക്കൂടെ പോവാം" നന്ദൂന്റെ വക പരിഹാരം വന്നു.

അതു കറക്ട്‌..രണ്ടു പേരെ കണ്ടാൽ പാമ്പ് എന്തായാലും ജീവനും കൊണ്ടോടിക്കോളും.ഞാൻ അവനെയും കൂട്ടി സ്റ്റെപ്പിറങ്ങി.അവസാനത്തെ സ്റ്റെപ്പിൽ അവനെ കൊണ്ടു നിർത്തിയിട്ട്‌ ഉത്തരവിട്ടു.

"നന്ദു ഇവിടെ നിന്നാൽ മതി. എന്നിട്ട്‌ വല്ല പാമ്പും വരുന്നുണ്ടോന്ന്‌ നോക്ക്‌. ഞാൻ പോയി മാഗസിനെടുത്തിട്ടു വരാം."

ഞാൻ പോയി മാഗസിൻ കൂമ്പാരത്തിൽ മുങ്ങിതപ്പാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ പിന്നിൽ ഒരനക്കം. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.സ്റ്റെപ്പിൽ നിർത്തിയിട്ടു വന്ന വിദ്വാൻ എന്റെ തൊട്ടു പുറകിൽ നിൽക്കുകയണ്‌.

"നിന്നോട്‌ ഞാൻ എവിടെ നിൽക്കാനാ പറഞ്ഞത്‌??" ഞാൻ സ്വരത്തിലൊക്കെ ദേഷ്യം വരുത്തി ചോദിച്ചു.

"അവിടെ.."നന്ദു സ്റ്റെപ്പിലേക്ക്‌ കൈ ചൂണ്ടിക്കാണിച്ചു..

"എന്നിട്ടിപ്പോ നീ എവിടാ നിൽക്കുന്നത്‌?" ഞാൻ കുറച്ചൂടെ ശബ്ദം കൂട്ടി

"ഇവിടെ.." നന്ദു കൂളായി ഉത്തരം പറഞ്ഞു.

ഇനി എന്തു പറയണംന്ന്‌ പിടികിടാത്തതു കൊണ്ട്‌ ഞാൻ അവനെ ഒന്നു നോക്കിപ്പേടിപ്പിച്ചിട്ട്‌ മാഗസിൻ-പെറുക്കലിലേക്കു തിരിച്ചു പോയി.

"ചേച്ചീ ഒരു ഇൻസെക്ട്‌ വന്ന്‌ ഇവിടൊക്കെ ഹോൾസുണ്ടാക്കി വച്ചിരിക്കുന്നു!" നന്ദു എന്തോ വല്യ കണ്ടുപിടിത്തം നടത്തിയ മട്ടിൽ പറഞ്ഞു.

"ഉണ്ടാക്കട്ടെ;അതിനു നിനക്കെന്താ" എന്തൊരു മലയാളം!! ഇവനെ രഞ്ജിനി ഹരിദാസാണോ മലയാളം പഠിപ്പിച്ചത്‌ എന്നൊക്കെ മനസ്സിലോർത്ത്‌ ഞാൻ കുറച്ചു ദേഷ്യത്തോടെ നന്ദൂന്റെ കണ്ടുപിടിത്തത്തെ അവഗണിച്ചു.

"ചേച്ചീ നോക്ക്‌..ഇവിടെ ഫുൾ ആ ഹോൾസാണ്‌!!"

അപ്പോ കാര്യം സീരിയസാണ്‌.ആ ഇൻസെക്ട്‌ ചില്ലറക്കാരനല്ലല്ലോന്നൊക്കെ വിചാരിച്ച്‌ ഞാൻ എത്തി നോക്കി. ഒന്നു നോക്കീതേയുള്ളൂ..പിന്നെ ചിരി കൺട്രോളു ചെയ്യാൻ പറ്റീല.ആരാണെന്നോ നന്ദൂന്റെ വില്ലൻ ഇൻസ്‌ക്ട്‌.. നമ്മടെ സ്വന്തം ആള്‌- കുഴിയാന!!

നന്ദൂന്‌ കുഴിയാനയെ അറിയില്ലേ!! എനിക്ക്‌ ഭയങ്കര അത്‌ഭുതംതോന്നി.കേരളത്തിൽ വളരുന്ന ഒരു കുട്ടി ആദ്യം പരിചയപ്പെടുന്ന ജീവികളാണ്‌ കുഴിയാനയും തുമ്പിയും പൂമ്പാറ്റയുമൊക്കെ.അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഞാൻ അവിടെ പടിഞ്ഞിരുന്ന്‌ അഞ്ചാറു കുഴിയാനകളെ പിടിച്ച്‌ നന്ദൂനേം കൂട്ടി മുകളിലെത്തി.എന്നിട്ട്‌ നല്ല വെളിച്ചത്തിൽ കാണിച്ചു കൊടുത്തു.അപ്പോഴേക്കും കാഴ്ച കാണാൻ നന്ദൂന്റെ നാലഞ്ച്‌ കൂട്ടുകരും കൂടി എത്തി.കുറെ നേരം കുഴിയാനകളെ പ്രദർശിപ്പിച്ച്‌ അതിനെ പറ്റി അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തുകഴിഞ്ഞ്‌ കുഴിയുണ്ടാക്കാൻ വേണ്ടി ചെടിച്ചട്ടിയിൽ മണൽ നിറച്ച്‌ അതിൽ കൊണ്ടിട്ടു. അതിപ്പോ ഹോൾസുണ്ടാക്കുമെന്നും എനിട്ട്‌ അതിൽ താമസിക്കുമെന്നും അതിൽ വീഴുന്ന ഉറുമ്പിനെ കാലുതെറ്റിച്ച്‌ വീഴ്‌ത്തി തിന്നുമെന്നുമൊക്കെ ഒരുപാട്‌ മോഹനവാഗ്‌ദാനങ്ങൾ കൊടുത്തു.പീക്കിരികളൊക്കെ ആകാംക്ഷയോടെ നിൽക്കുകയാണ്‌.അവരുടെ മുഖത്തെ ഭാവങ്ങളൊക്കെ നോക്കി നിൽക്കുന്നതു തന്നെ നല്ല ടൈംപാസായിരുന്നു.കുറെ കഴിഞ്ഞിട്ടുംകുഴിയാനകൾക്കൊന്നും ഒരനക്കവുമില്ല.എനിക്കും പതുക്കെ ടെൻഷനാവാൻ തുടങ്ങി. കുഴിയാന കുഴിയുണ്ടാക്കിയില്ലെങ്കിൽ പിന്നെ ഞാൻ കൊടുത്ത വാക്കിനെന്തു വില... അതു കാണാതെ പിള്ളേരൊട്ടുപിരിഞ്ഞു പോവില്ല താനും.

"നിങ്ങളൊക്കെ ഇങ്ങനെ നോക്കി നിൽക്കുന്നതു കൊണ്ടാണ്‌ അത്‌ അനങ്ങാത്തത്‌.പോയിട്ട്‌ നാളെ വന്നു നോക്കൂ..അപ്പോഴേക്കും എല്ലാം റെഡിയായിട്ടുണ്ടാവും"

ഞാൻ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ വേണ്ടി ഒരു കുഞ്ഞു നുണ അടിച്ചു വിട്ടു.എന്റെ വാക്കും വിശ്വ്വസിച്ച്‌ എല്ലാരും പിരിഞ്ഞു പോയി. അവരൊക്കെ പോയിക്കഴിഞ്ഞിട്ടും എനിക്കൊരു സമാധാനവുമില്ല. എങ്ങാനും കുഴിയാന എന്നെ വഞ്ചിച്ചാലോ..കുഴിയൊന്നുമുണ്ടാക്കാതെ നിസ്സഹകരിച്ചാൽ മാനം പോകുനത്‌ എന്റെയാണ്‌. രാതി ഒരു എട്ടൊൻപതു മണി വരെ കാത്തു. കുഴിയാന മൈൻഡാക്കുന്നില്ല. നന്ദു ഉറങ്ങാൻ പോയ തക്കം നോക്കി ഞാൻ പതുക്കെ പുറത്തേക്കിറങ്ങി.എന്നിട്ട്‌ ചെടിച്ചട്ടിയിലെ മണലിൽ വിരലും കൊണ്ട്‌ അഞ്ച്‌ കുഴി കുഴിച്ചു. ഫൈനൽ-ടച്ചപ്പോക്കെ നടത്തി ഒറിജിനലിലെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്‌ കുഴിയാനക്കുഴിയാക്കി. ആർക്കും കണ്ടു പിടിക്കാൻ പറ്റില്ല. സമാധാനത്തോടെ കിടന്നുറങ്ങി.പിറ്റേന്നു രാവിലെ നന്ദൂന്റെ ആഹ്ലാദാരവങ്ങൾ കേട്ടാണ്‌ ഞാൻ എഴുന്നേറ്റത്‌. ചില്ലറക്കര്യം വല്ലതുമാണോ നടന്നിരിക്കുന്നത്‌!!

എന്തായാലും എന്റെ അവധിക്കാലത്തിന്റെ അവസാനത്തെ എപ്പിസോഡായിരുന്നു അത്‌. അന്നുച്ചയ്ക്ക്‌ ഞാൻ തിരുവനന്തപുരം വിട്ടു. ഐലൻഡ്‌ എക്സ്പ്രസ്സിൽ കയറി ബാംഗ്ലൂരേക്കു തിരിച്ചു വരുമ്പോൾ ഡിപ്രഷന്റെ പൊടി പോലുമുണ്ടായിരുന്നില്ല. അവധിക്കാലത്തിന്റെ മുക്കാൽ ഭാഗവും മഴയിൽ കുതിർന്ന്‌ പോയതിലൊന്നും ഒരു വിഷമവും തോന്നിയില്ല.ഇമ്മിണി കള്ളത്തരം കാണിച്ചാലെന്ത്‌ ആ പീക്കിരീസിന്റെ സന്തോഷം കാണാൻ പറ്റിയല്ലോ. നമ്മടെ ഡ്യൂക്കിലി കുഴിയാനകൾക്ക്‌ വരെ മനുഷ്യരെ ഇത്രയ്ക്ക്‌ സന്തോഷിപ്പിക്കാൻ പറ്റുമെന്ന്‌ സത്യമായും എനിക്കറിയില്ലായിരുന്നു. ഓരോ യാത്രകളും നമ്മളെ ഓരോ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന്‌പറയുന്നത്‌ എത്ര സത്യം.

Friday, August 8, 2008

ഒരു പ്രണയസ്പെഷ്യലിസ്റ്റിന്റെ കേസ്‌ഡയറി..

ഏതാണ്ട്‌ രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ അമ്മച്ചിയോട്‌ പിണങ്ങി വീട്ടിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചിട്ടുണ്ട്‌ ഞാൻ. ഒരു ഉടുപ്പും കയ്യിൽ പിടിച്ച്‌ റോഡിലൂടെ നടക്കുന്ന എന്നെ അടുത്ത വീട്ടിലെ ചേട്ടൻ കണ്ടുപിടിച്ച്‌ തിരികെ വീട്ടിൽ കൊണ്ടു ചെന്നാക്കുകയായിരുന്നു. അത്രക്കങ്ങ്‌ ലോകപരിചയമില്ലാത്തതു കൊണ്ട്‌ ആ ഒളിച്ചോട്ടശ്രമം പാളിപ്പോയെങ്കിലും വീട്ടുകാർടെ മുന്നിൽ നല്ല ഇമേജായി. ഇത്ര ചെറുപ്പത്തിലേ ഒളിച്ചോടി പ്രാഗദ്ഭ്യം തെളിയിച്ച ഞാൻ വലുതാവുമ്പോൾ വല്ലവന്റേം കൂടെ ഒളിച്ചോടുമെന്ന്‌ വീട്ടിലെല്ലാരും അങ്ങുറപ്പിച്ചു. അവർടെ ആ പ്രതീക്ഷ നിറവേറ്റാൻ പറ്റീല്ലല്ലോ എന്നുള്ളതാണ്‌ എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ദുഃഖം. കുറ്റം എന്റേതല്ല. കൂടെയോടാൻ ആരും തയ്യാറായില്ല. അതിനു പ്രണയംന്നു പറയുന്ന ഒരു സാധനം വേണം പോലും. എന്നാൽപിന്നെ അതൊന്നു തപ്പിയെടുത്തേക്കാംന്നു വിചാരിച്ച്‌ ഗൂഗിളണ്ണനോടു ചോദിച്ചപ്പോ ഒരു സത്യം മനസിലായി.എല്ലത്തിനും ഉത്തരം തരുന്ന ഗൂഗിളിനു പോലും നിർവചിക്കാൻ പറ്റാത്ത ഒരേയൊരു സാധനമേ ഈ ദുനിയാവിലുള്ളൂ.. അതെ അദന്നെ..പ്രണയം. ഒന്നു സെർച്ച്‌ ചെയ്ത്‌ നോക്കിക്കേ..പത്തു പേര്‌ നൂറു തരത്തിൽ നിർവ്വചിക്കുന്നതു കാണാം. പിന്നെ ആരോ പറയുന്നതു കേട്ടു -താജ്മഹലിലേക്ക്‌ കുറേനേരം നോക്കിയിരുന്നാൽ നമ്മക്ക്‌ പ്രണയസംബന്ധിയായി എന്തൊക്ക്യോക്യോ തോന്നുമത്രേ.. അതായത്‌ പ്രണയമുള്ളവർക്ക്‌ അതു കൂടും, ഇല്ലാത്തവർക്ക്‌ പ്രണയം മുളപൊട്ടും. സംഭവം കൊള്ളാലോന്ന്‌ ഞാനും വിചാരിച്ചു. ഒത്താലൊത്തു എന്ന മട്ടിൽ അഞ്ചു പ്രാവശ്യം ഞാൻ താജ്മഹൽ കാണാൻ പോയിട്ടുണ്ട്‌. അതിലേക്ക്‌ സർവശക്തിയുമെടുത്ത്‌ സൂക്ഷിച്ചു നോക്കിയപ്പോൾ എനിക്കു തോന്നീത്‌ പ്രണയമല്ല .. മറിച്ച്‌ സംശയമാണ്‌. താജിന്റെ മുകളിലത്തെ മകുടമില്ലേ..അതിലെ കല്ലുകൾക്കിടയിൽ ചെറിയ കറുത്ത വളയങ്ങളുണ്ട്‌.(സൂക്ഷിച്ചു നോക്കണം..എന്നാലേ കാണൂ.. നോക്കി നോക്കി അവസാനം തലവേദനയെടുത്താൽ എന്നെ പറയരുത്‌) അതെന്തിനു വേണ്ടിയുള്ളതാണെന്ന്‌.അവിടെ കണ്ട ഗൈഡുകളോടൊക്കെ ചോദിച്ച്‌ അവസാനം ഉത്തരവും കിട്ടി.. അതു മകുടം വൃത്തിയാക്കുന്നവർക്ക്‌ ചവിട്ടിക്കയറാൻ വേണ്ടിയാണു പോലും. എന്റെ ശല്യം സഹിക്കാതെ ചുമ്മാ ഒരു കാരണം പറഞ്ഞൊഴിവാക്കീതാണോ എന്നും അറിയില്ല. എന്തായാലും അതെങ്കിലത്‌.. പ്രണയമൊന്നും കിട്ടീലെങ്കിലും കുറെ സമയമായി അലട്ടിയ ചോദ്യത്തിനുത്തരം കിട്ടിയല്ലോ.

താജ്മഹലവിടെനിൽക്കട്ടെ; ഞാൻ പറഞ്ഞു വരുന്നത്‌ പ്രണയവും ഞാനുമായുള്ള ആ ഒരു ഇരിപ്പുവശത്തെ പറ്റിയാണ്‌.പലരും പറയുന്നതു കേട്ടിട്ടുണ്ട്‌- നോക്കീപ്പം പ്രണയം വന്നു,മിണ്ടീപ്പം പ്രണയം വന്നു, ഓർത്തപ്പം പ്രണയം വന്നു എന്നൊക്കെ.. ചുരുക്കിപ്പറഞ്ഞാൽ ഈ സംഭവത്തിന്‌ അവതരിക്കാൻ അങ്ങനെ പ്രത്യേകിച്ച്‌ കാലോം സമയോം ഒന്നും വേണ്ടാന്നാണ്‌ അനുഭവസ്ഥരുടെ സാക്ഷ്യപത്രത്തിൽ നിന്നും ഞാൻ മനസ്സിലാക്കീട്ടുള്ളത്‌.ആകെമൊത്തംടോട്ടലായി പറയുകയാണെങ്കിൽ മരണം പോലെയാണ്‌ പ്രണയവും.സമയോം കാലോം നോക്കാതെ ആരേം കേറി അറ്റാക്ക്‌ ചെയ്യും.രംഗബോധമില്ലാത്ത കോമാളീസ്‌. എന്നിട്ടും ബെല്ലും ബ്രേക്കുമില്ലാതെ നടക്കുന്ന എന്നെ ഇതെന്തു കൊണ്ട്‌ മൈൻഡാക്കുന്നില്ല എന്നുള്ളത്‌ ഉത്തരം കിട്ടാത്ത ചോദ്യം തന്നെയാണ്‌. എന്നാലും വിധിയെ ഞാൻ കുറ്റം പറയില്ല കേട്ടോ.. ഒന്നിലും നായികയാവാൻ പറ്റിയില്ലെങ്കിലും പല പ്രണയങ്ങളുടെയും സംവിധായകയും സ്ക്രിപ്റ്റ്‌റൈറ്ററും അഡ്‌വൈസറി കമ്മിറ്റിയുമൊക്കെയായി പ്രവർത്തിക്കാൻ എനിക്കവസരം കിട്ടിയിട്ടിട്ടുണ്ട്‌. എന്നു വച്ചാൽ നല്ലൊന്നാന്താരം ഒരു പ്രണയസ്‌പെഷ്യലിസ്റ്റ്‌.അതിനൊക്കെ എനിക്കെന്തു യോഗ്യത എന്നൊക്കെ ആരോപിക്കുന്നവരോട്‌ എനിക്കൊന്നേ ചോദിക്കാനുള്ളൂ.. ക്യാൻസർ വന്നവരാണോ നമ്മടെ നാട്ടിൽ ക്യാൻസർ സ്പെഷ്യലിസ്റ്റുകളാവുന്നത്‌? അതു പോലെ തന്നെ ഇതും.എന്റെ ഹോസ്റ്റലിലെ പെൺകുട്ടികളുടെയൊക്കെ പ്രണയപ്രശ്നങ്ങൾ ഞാൻ പുഷ്പം പോലെയാണ്‌ കൈകാര്യം ചെയ്തു കൊടുത്തിരുന്നത്‌. മിക്കതിന്റെയും പരിഹാരമായി 'കളഞ്ഞിട്ടു പോഡേയ്‌' എന്നൊക്കെയാണുപദേശിച്ചിരുന്നതെങ്കിലും ഒന്നു രണ്ടു കേസുകൾ വിജയകരമായി ക്ലോസ്‌ ചെയ്യാൻ പറ്റീട്ടുണ്ടുണ്ട്‌ കേട്ടോ. അതു പണ്ട്‌ ചക്ക വീണു മുയൽ ചത്ത പോലെയാണെന്നൊക്കെ അസൂയാലുക്കൾ ഇടയ്ക്കിടയ്ക്ക്‌ സൂചിപ്പിക്കാറുണ്ടെങ്കിലും ആ രണ്ടു കേസുകളും എന്റെ കേസ്‌ഡയറിയിലെ അഭിമാനകരമായ അധ്യായങ്ങളായിട്ടാണ്‌ ഞാൻ കാണുന്നത്‌.ആ രണ്ടു സംഭവങ്ങളും ഇവിടെ കുറിക്കട്ടെ. ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെട്ടാലോ..

ഞാൻ ആദ്യമായി ഒരു പ്രണയത്തിൽ കേറി ഇടപെട്ടത്‌ ഒരു നട്ടപ്പാതിരയ്ക്കായിരുന്നു. ഹോസ്റ്റലിൽ ബോധം കെട്ടതു പോലെ ഉറങ്ങുന്ന എന്നെ വാതിലിൽ മുട്ടി മുട്ടി ഉണർത്തുകയായിരുനു. അടുത്ത റൂമിലെ പെൺകുട്ടി.ആ കുട്ടീടെ മൊബൈൽ വർക്കു ചെയ്യുന്നില്ലാ പോലും. പാതിരാത്രിയിൽ വിളിച്ചുണർത്തി മൊബൈൽ റിപ്പയർ ചെയ്യാനാവശ്യപ്പെടുന്നവരെ വിളിക്കാൻ പറയാൻ പറ്റിയ ചീത്തയേതാണെന്നാലോചിച്ചാണ്‌ കൊച്ചിന്റെ മുഖത്തേക്കു നോക്കിയത്‌. അപ്പോഴല്ലേ പിടികിട്ടീത്‌. സംഭവം ഞാൻ വിചാരിച്ച പോലല്ല; ഭയങ്കര സീരിയസാണ്‌. ഇതു ശരിയാക്കീലെങ്കിൽ പോയി കെട്ടിത്തൂങ്ങും എന്നൊരു ഭീഷണി കൊച്ചിന്റെ മുഖഭാവത്തിലുണ്ടോ എന്നൊരു സംശയം. വെറുതെ റിസ്കെടുക്കണ്ടാന്നു കരുതി വേഗം അകത്തേയ്ക്ക്‌ വിളിച്ചിരുത്തി മൊബൈൽ മേടിച്ച്‌ തിരിച്ചും മറിച്ചുമൊന്നു നോക്കി- അധികം ചിന്തിച്ചു സമയം കളയാതെ അതു തുറന്ന്‌ ബാറ്ററിയെടുത്ത്‌ ഒന്നു തുടച്ചു വൃത്തിയാക്കി തിരികെ വച്ചു.(എനിക്കാകെപ്പാടെയറിയാവുന്ന മൊബൈൽ റിപ്പയറിംഗ്‌ ടെക്നിക്കാണിത്‌).മുജ്ജന്മസുകൃതം കൊണ്ടാവണം അതേറ്റു. മൊബൈലിനു ജീവൻ തിരിച്ചു കിട്ടി. അന്ന്‌ ആ കൊച്ച്‌ എന്നെ നന്ദി പറഞ്ഞ്‌ നന്ദി പറഞ്ഞ്‌ കൊന്നില്ലെന്നേയുള്ളൂ. സംഭവമെന്താണെന്നോ.. ആ കൊച്ചും കൊച്ചിന്റെ ബോയ്ഫ്രണ്ടും കൂടി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു പോലും. അതിനിടയ്ക്ക്‌ എന്തോ പറഞ്ഞ്‌ അടിയായി( പ്രേമിക്കുന്നവർ ഇതിനെ സൗന്ദര്യപ്പിണക്കം എന്നേപറയൂ) അപ്പോഴാണ്‌, സഹികെട്ടിട്ടാവണം ,മൊബൈൽ പണി മുടക്കീത്‌. അതു താൻ മനപ്പൂർവ്വം ചെയ്താണെന്ന്‌ ബോയ്ഫ്രണ്ട്‌ സംശയിക്കില്ലേ എന്നതായി കൊച്ചിന്റെ ജീവൻമരണപ്രശ്നം പണ്ടിങ്ങനെ പിണങ്ങി ഫോൺ കട്ട്‌ ചെയ്തതിൽ പ്രതിഷേധിച്ച്‌ ബോയ്ഫ്രണ്ട്‌ എന്തോ കടുംകൈ ചെയ്യുംന്നു ഭീഷണിപ്പെടുത്തിയത്രേ (എന്താണെന്നു കൃത്യമായി പറഞ്ഞില്ല; ആത്മഹത്യ ആയിരിക്കുംന്ന്‌ എന്നിലെ ശുഭാപ്തിവിശ്വാസി അങ്ങൂഹിച്ചു) തന്റെ നിരപരാധിത്വം തെളിയിക്കാൻ മൊബൈലിന്‌ വീണ്ടും ജീവൻ വച്ചാലേ പറ്റൂ. അവിടെയാണ്‌ ഞാൻ എന്ന രക്ഷക സീനിൽ വന്നത്‌. കൊച്ചിന്റെ കദനകഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ഞാൻ ന്യായമായും എനിക്കു തോന്നിയ അഭിപ്രായം പറഞ്ഞു. ഒന്നു ബാറ്ററി ഡൗണായാലോ മൊബൈലിന്റെ റെയ്ഞ്ച്‌ പോയാലോ ഒക്കെ തകർന്നു പോയേക്കാവുന്ന ഒരു പ്രണയം വലിച്ചുനീട്ടി തുടർന്നു കൊണ്ടു പോവേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന്‌.. "ലവ്‌-ഈസ്‌-ലൈക്‌-ദാറ്റ്‌" എന്നാണ്‌ ഉത്തരം കിട്ടിയത്‌. പ്രത്യേകിച്ചൊന്നും മനസ്സിലാകില്ലാന്നുറപ്പുള്ളതു കൊണ്ട്‌ അപ്പറഞ്ഞതിന്‌ ഞാൻ വിശദീകരണമൊന്നും ചോദിച്ചില്ല. ആ കുട്ടി ബോയ്ഫ്രണ്ടിനെ പിന്നേം ഫോൺ ചെയ്ത്‌ ജസ്റ്റ്‌ അറ്റു പോവാൻ തുടങ്ങിയ ആ പ്രണയം പിന്നേം ഒട്ടിച്ചുവച്ചത്‌ ദാ ഈ രണ്ടു കണ്ണു കൊണ്ടും ഞാൻ കണ്ടതാണ്‌.. ഹോ അന്നെനിക്കു തോന്നിയ ഒരഭിമാനം!! അവർടെ പ്രണയത്തിന്റെ ഹിസ്റ്ററിയിൽ എന്റെ നാമം സുവർണ്ണലിപികളിൽ എഴുതപ്പെട്ടിട്ടുണ്ടാവുമെന്ന്‌ ഉറപ്പ്‌..


അടുത്ത കേസിൽ ഞാൻ പ്രണയത്തിന്റെ നടുക്കേക്ക്‌ ചാടിവീണതാണ്‌. സഹികെട്ടിട്ട്‌. പ്രണയം ദൂരെ നിന്ന്‌ നോക്കിക്കാണാൻ നല്ല കോമഡിയാണെങ്കിലും അതിലെ ചില കാര്യങ്ങളുണ്ട്‌ എനിക്ക്‌ സഹിക്കാൻ പറ്റാത്തതായിട്ട്‌.അതിലൊന്നാണ്‌ പോസസിവ്‌നെസ്സ്‌. ഞാൻ കണ്ടിട്ടുള്ള മിക്ക പ്രണയത്തിലും വില്ലനായിട്ടുള്ളത്‌ ഇപ്പറഞ്ഞ സംഭവമാണ്‌. ആദ്യം സൗഹൃദത്തിൽ തുടങ്ങും. പിന്നെ അതിന്റെ കൂടേ അൽപ്പസ്വൽപ്പം പോസസിവ്‌നെസ്സ്‌ കൂടി വന്നു ചേരും. അവസാനം സൗഹൃദം മൊത്തമായും പോസസീവ്‌നെസ്സിനു വഴിമാറും..പിന്നെ ലാസ്റ്റ്‌ സ്റ്റേജിൽ കംപ്ലീറ്റ്‌ സംശയം. അതോടു കൂടി ആ പ്രണയത്തിന്റെ ഗതി അധോഗതിയായിക്കോളും. എന്റെ കയ്യിൽ കിട്ടുമ്പോൾ മധൂന്റേം നീരജിന്റേം കേസും ഏതാണ്ടീ വഴിക്കായിരുന്നു.

ഒരു ഫ്രണ്ട്‌ മധുവിന്റെ ഫോണെടുത്ത്‌ ചുമ്മാ ഒരു നമ്പറിലേക്ക്‌ മിസ്‌ഡ്‌ കോൾ അടിക്കുന്നു.ആ മിസ്‌ഡ്‌ കോൾ കിട്ടിയ ആൾ (ഒരു ജുവാവ്‌) അതിന്റെ ഉറവിടം തേടി തിരിച്ചു വിളിയ്ക്കുന്നു. അപ്പോഴേക്കും ഇതിനു കാരണക്കാരനായ ഫ്രണ്ട്‌ രംഗത്തു നിന്നും പോയി കേട്ടോ. മധു ഫോണെടുക്കുന്നു. ഹലോ പറയുന്നു. ഡിം!! എല്ലാം വളരെ പെട്ടെന്നായിരുന്നു. പ്രണയം അവിടെ ആരംഭിച്ചു. പിന്നങ്ങോട്ടു വിളിയായി ഇങ്ങോട്ടു വിളിയായി..ഫുൾടൈം സംസാരം..പ്രണയം കൊടുമ്പിരി കൊണ്ടു. അവസാനം രണ്ടു പേരും തമ്മിൽ കാണാൻ തീരുമാനിക്കുന്നു. വാക്കുകളിലുള്ള സൗന്ദര്യം കാഴ്ചയിലുമുണ്ടോ എന്നറിയണമല്ലോ.. അവിടെ മധു കണ്ടത്‌ ഹിന്ദി സിനിമയിലെ ഏതോ ഒരു ഹീറോയെപ്പോലെ (ക്ഷമി..പേരു ഞാൻ മറന്നു പോയി) ഹാൻഡ്‌സം ആയ നീരജിനെയാണ്‌.ഏതായലും മധുവിന്റെ സൈഡ്‌ ഓക്കെയായി. നീരജിന്റെ ഭാഗത്തും പ്രശ്നങ്ങളൊന്നുമില്ല. മധുവിന്റെ കണ്ണ്‌ ,മൂക്ക്‌ ,മുടി ഇതിലേന്തോ വഴി അവിടെയും പാസ്‌മാർക്ക്‌ കിട്ടി. പ്രണയം പൂർവധികം ശക്തിയോടെ.. അങ്ങനെ ചുമ്മാ പ്രണയിച്ചു നടന്ന സമയത്താണ്‌ നീരജിന്‌ ഒരു സത്യം മനസിലാവുന്നത്‌. തന്റെ ഗേൾഫ്രണ്ടിന്‌ ഒരു ജേർണ്ണലിസ്റ്റാവാനുള്ള എല്ലാ വരപ്രസാദവുമുണ്ടെന്ന്‌. തന്നെ വിട്ടു പോവാൻ തയ്യാറാവാത്ത മധുവിനെ നിർബന്ധിച്ച്‌ അപേക്ഷ അയപ്പിച്ച്‌ അഡ്മിഷൻ മേടിച്ചെടുക്കുന്നു. അങ്ങനെ മധു ഡെൽഹിയിൽ എന്റെ റൂംമേറ്റായി എത്തുന്നു. നീരജ്‌ നാട്ടിലും. ഞാൻ ഈ കേസിൽ ഇടപെടുന്നതു വരെയുള്ള 'കഥ ഇതുവരെ' ആണ്‌ ദാ ഇപോൾ പറഞ്ഞു കഴിഞ്ഞത്‌.

ഒരു പ്രണയം ഇത്ര അടുത്ത്‌ കാണാൻ എനിക്കൊരു ചാൻസു കിട്ടുന്നത്‌ ആദ്യമായിട്ടായിരുന്നു. എനിക്കു തീരെ മനസിലാവാത്ത പല കാര്യങ്ങളും ആ പ്രണയത്തിലുണ്ടായിരുന്നു. ഉദാഹരണത്തിന്‌ ഐസ്ക്രീം.. രണ്ടു പേരും പ്രോമിസ്‌ചെയ്തിട്ടുണ്ടത്രേ..ഇനി തമ്മിൽ കാണുന്നതു വരെ ഐസ്‌ക്രീം കഴിക്കില്ലാന്ന്‌. എന്തായാലും ഇങ്ങനത്തെ ഉറച്ച തീരുമാനങ്ങളൊക്കെ എടുക്കാൻ തയ്യാറായ സ്ഥിതിയ്ക്ക്‌ ഐസ്ക്രീമിനു പകരം കുടിയോ വലിയോ ഒക്കെ വേണ്ടാന്നു വയ്ക്കണംന്നായിരുന്നു പ്രോമിസെങ്കിൽ അറ്റ്ലീസ്റ്റ്‌ ആരോഗ്യമെങ്കിലും രക്ഷപെട്ടേനേ എന്ന്‌ ഞാനൊരിക്കൽ സൂചിപ്പിച്ചു. പ്രണയത്തിൽ മദ്യം,സിഗരറ്റ്‌ എന്നിവയെക്കാൾ പ്രാധാന്യം ഐസ്ക്രീമിനുണ്ട്‌ എന്നായിരുന്നു മറുപടി. പിന്നൊന്ന്‌ അവർ തമ്മിൽ വിളിക്കുന്ന പേരായിരുന്നു. നമ്മടെ സിനിമയിൽ ഒക്കെ കാണുന്നതു പോലെ ചക്കരേ പഞ്ചാരേ എന്നൊന്നുമല്ല..കംപ്ലീറ്റ്‌ ഷുഗർഫ്രീയായ പനീർ!! മധൂന്‌ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ്‌ പനീർ. അപ്പോ അങ്ങനെ വിളിക്കുമ്പോൾ സ്നേഹം ഇരട്ടിയായി തോന്നുമത്രേ.. (ആ ലോജിക്‌ വച്ചാണെങ്കിൽ ഞാൻ എന്റെ ബോയ്ഫ്രണ്ടിനെ കണ്ണിമാങ്ങാ അച്ചാറേ എന്നു വിളിക്കേണ്ടി വന്നേനേ!!!പ്രേമിക്കാത്തത്‌ എത്ര നന്നായി..)

പതുക്കെ പതുക്കെ പ്രണയത്തിന്റെ ഗതി മാറാൻ തുടങ്ങി. പയ്യന്‌ ഭയങ്കര സംശയം. പിരിയുന്ന സമയത്ത്‌ അവരെടുത്ത ഭീഷ്മപ്രതിജ്ഞകളൊക്കെ മധു പാലിക്കുന്നുണ്ടോ എന്ന്. തിരിച്ചങ്ങോട്ടും സംശയത്തിന്‌ ഒരു ഉറവുമുണ്ടായിരുന്നില്ല കേട്ടോ. ഐസ്ക്രീം കഴിക്കുന്നുണ്ടോ സിനിമ കാണുന്നുണ്ടോ എന്നൊക്കെയുള്ള ചെറിയ ചെറിയ സംശയത്തിൽ തുടങ്ങി വേറേ ഗേൾഫ്രണ്ട്‌/ബോയ്ഫ്രണ്ട്‌ ഉണ്ടോ എന്നുള്ള വലിയ സംശയങ്ങളായി മാറാൻ തുടങ്ങി. ഫോൺ വിളിച്ചാലെങ്ങാനും അപ്പുറത്ത്‌ എടുത്തില്ലെങ്കിൽ അത്‌ പുതിയ ഗേൾഫ്രണ്ടിന്റെ കൂടെ ആയതു കൊണ്ടാണ്‌ എന്ന്‌ മധു നിഗമനത്തിലെത്തിച്ചേരും. പിന്നെ ഉറക്കം പോവുന്നത്‌ എന്റെയാണ്‌. രാത്രി മുഴുവൻ കരഞ്ഞുകൊണ്ടിരിക്കുന്ന മധുവിനെ ആശ്വസിപ്പിക്കണമല്ലോ. വല്ലവരുടേയും പ്രണയത്തിനു വേണ്ടി ഞാൻ ഉറക്കം കളയേണ്ട അവസ്ഥ!! നീരജിന്റെ കാര്യമാണെങ്കിൽ അതിലും വല്യ കോമഡി. ഒരു ദിവസം രാത്രി എനിക്കൊരു കോൾ വരുന്നു. നീരജിന്റെയാണ്‌. മധൂനെ ഫോൺ വിളിച്ചിട്ട്‌ എടുക്കുന്നില്ലത്രേ. മധു റിപ്പോർട്ടിംഗിനു പോയിരിക്കുകയാണെനും അതുകൊണ്ടാണ്‌ ഫോൺ എടുക്കാത്തതെന്നുമൊക്കെ ഞാൻ പറഞ്ഞുമനസ്സിലാക്കിക്കാൻ നോക്കി. മധൂന്‌ വേറെ ബോയ്ഫ്രണ്ടുണ്ടെന്ന്‌ നീരജിന്‌ മനസിലായെന്നും അതുകൊണ്ട്‌ സത്യം പറഞ്ഞാൽ മതിയെന്നുമൊക്കെ പറഞ്ഞ്‌ പയ്യൻ സമാധാനം തരുന്നില്ല. അവസാനം സഹികെട്ട്‌ 'ങാ എങ്കിൽ പിന്നെ അങ്ങനെ തന്നെ' എന്നും പറഞ്ഞ്‌ ഞാൻ ഉപസംഹരിക്കാൻ തുടങ്ങുമ്പോഴതാ അപ്പുറത്തു നിന്ന്‌ ഒരു അപശബ്ദം. പയ്യൻ കരയുകയാണ്‌!! സത്യം പറഞ്ഞാൽ എനിക്കു സഹതാപമല്ല തോന്നിയത്‌;കൊല്ലാനുള്ള ദേഷ്യമാണ്‌. ചുമ്മാ കാര്യമില്ലാത്ത കാര്യത്തിനു വേണ്ടി ദുഃഖപുത്രനാവുകയാണ്‌. ദേഷ്യം വന്നാൽ പിന്നെ എനിക്കു പിന്നെ കണ്ണുകാണില്ല. അതു മുഴുവൻ പറഞ്ഞു തീർത്താലേ സമാധാനം കിട്ടൂ.ഇവിടെയും അതു തന്നെ സംഭവിച്ചു.അന്നേ വരെ കണ്ടിട്ടില്ലാത്ത ആ പയ്യനെ ഞാനൊരു പത്തു-പതിനഞ്ചു മിനിട്ടു നേരം നിർത്താതെ ചീത്തപറഞ്ഞു.എന്തൊക്കെ പറഞ്ഞു എന്നെനിക്കോർമ്മയില്ല.എന്തെങ്കിലും സംശയമുണ്ടെങ്കിൽ രണ്ടു പേരും തമ്മിൽ സംസാരിച്ച്‌ തീർക്കണമെന്നും, ഇനീപ്പോ അതിനു പറ്റുന്നില്ലെങ്കിൽ അവിടുത്തെ പണി ഉപേക്ഷിച്ച്‌ നീരജ്‌ ഡെൽഹിക്കു വരണമെന്നും എന്നിട്ടും സംശയം ബാക്കി നിൽക്കുകയാണെങ്കിൽ പ്രേമമൊക്കെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടേലിട്ടിട്ട്‌ രണ്ടും രണ്ടു വഴിക്ക്‌ പിരിഞ്ഞു പോണംന്നുമൊക്കെ ഞാൻ അതിനിടയ്ക്കു പറഞ്ഞു തീർത്തു.

ചെറിയൊരു പേടിയോടാണ്‌ അന്നുറങ്ങിയത്‌. ഈ പ്രേമിക്കുന്നവര്‌ എന്ററിവിൽ ഭയങ്കര ലോലഹൃദയരാണ്‌. അവർടെ പ്രേമത്തിന്റെ 'ആൽമാർത്താത' ചോദ്യം ചെയ്യപ്പെടുന്നതൊന്നും സഹിക്കില്ല. പിന്നൊന്നൂടിയുണ്ട്‌. എത്ര പിണങ്ങിയിരിക്കുകയാണെങ്കിലും ഒരാളെ വഴക്കു പറഞ്ഞാൽ അതു മറ്റെയാളും കൂടി ഏറ്റു പിടിച്ച്‌ ആകെ അലമ്പാക്കിക്കൊളും. ഇവിടേം അതു തന്നെ സംഭവിക്കുംന്നാണ്‌ ഞാൻ വിചാരിച്ചത്‌. രാവിലെ മധൂന്റെ വക ഒരു കരച്ചിൽയജ്ഞം നേരിടാനുള്ള തയ്യാറെടുപ്പിലാണ്‌ ഉറക്കമുണർന്നത്‌. നോക്കുമ്പോൾ ആ കുട്ടി ഭയങ്കര ഹാപ്പി. രണ്ടു പേരും കൂടി കുറെ നേരം സംസാരിച്ചുവത്രേ.അവസാനം നീരജ്‌ ജോലി വിട്ട്‌ ഡെൽഹിയിൽ എന്തോ ഒരു കോഴ്സിനു ചേരാനും ഒന്നു രണ്ടു കൊല്ലം കഴിയുമ്പോൾ രണ്ടു പേരും നാട്ടിൽ പോയി വീട്ടുകാരുടെ കൂടെ താമസിക്കാനും ഒക്കെ തീരുമാനമായി. രണ്ടു മൂന്നു വർഷമായി ആലോചിച്ചിട്ടു കിട്ടാത്ത പ്ലാൻ ആണ്‌ ആ പതിഞ്ചു മിനിട്ടുനേരത്തെ എന്റെ പ്രകടനം കൊണ്ട്‌ ഒറ്റയടിക്ക്‌ ശരിയായത്‌.

മേൽപ്പറഞ്ഞ രണ്ടു കേസുകളുടെയും ലേറ്റസ്റ്റ്‌ സ്റ്റാറ്റസ്‌ എനികറിയില്ല. ഞാൻ അതന്വേഷിച്ചിട്ടുമില്ല. നമ്മടെ പണി കഴിഞ്ഞു,ഇനീപ്പം അവരായി അവരുടെ പാടായി. അല്ലെങ്കിലും ഏറ്റെടുത്തു വിജയിപ്പിച്ച കേസുകൾടെയൊക്കെ പുറകേ നടക്കാൻ ഇവിടാർക്കാ സമയം?. എന്റെ സേവനം ആവശ്യമുള്ളവർ ഇനിയും ഈ സമൂഹത്തിൽ ഒരുപാടുണ്ടെന്ന്‌ എന്റെ മനസു പറയുന്നു. അങ്ങനെയുള്ളവർക്കായി ഒരു ആശ്രമം കെട്ടിപ്പൊക്കി അവടുത്തെ അമ്മ/ദേവിയായി സ്വയം അവരോധിച്ചാലോ എന്നും ഒരാലോചനയുണ്ട്‌. ഈസ്റ്റ്‌കോസ്റ്റ്‌ വിജയൻ ലൈനിൽ പറഞ്ഞാൽ..പ്രണയിക്കുന്നവർക്കായ്‌, പ്രണയിക്കാൻ തുടങ്ങുന്നവർക്കായ്‌..പ്രണയിച്ചു ബോറടിച്ചവർക്കായ്‌....

Friday, July 25, 2008

എനിക്കൊന്നും പറ്റീല്ലാ...

ഇവിടെ ബാംഗ്ലൂരില്‍ എവിടൊക്കെയോ ബോംബ്‌ പൊട്ടീന്നോ ഇനീം പൊട്ടുമെന്നോ ഒക്കെ കേള്‍ക്കുന്നു. ഫോണ്‍ നെറ്റ്വര്‍ക്ക്‌ ജാമായിരിക്കുകയാണ്‌..മെയില്‍/ചാറ്റ്‌ ആക്സസ്‌ ഒട്ടില്ല താനും.പിന്നെ ആകെ ബ്ലോഗ്‌ മാത്രമേ പുറംലോകത്തേക്കൊരു വഴി കണ്ടുള്ളൂ.. ബങ്കലൂരു കൂട്ടുകാരെല്ലാവരും സുരക്ഷിതരെന്നു വിശ്വസിക്കുന്നു..ചാത്തന്‍ ,പീലി, ജിഹേഷ്‌ ,ഉപാസന, തഥഗതന്‍ മാഷ്‌ etc etc ..... എല്ലാവരും ഓക്കെയല്ലേ..

Sunday, July 6, 2008

ചില ഭാഷാപ്രേമികള്‍...

അല്‍പസ്വല്‍പ്പം ഹിന്ദി കയ്യിലുള്ളതു കൊണ്ട്‌ ഇവിടെ ബാംഗ്ലൂര്‌ ജീവിച്ചു പോവാന്‍ വല്യ ബുദ്ധിമുട്ടില്ല. ഇവിടുത്തുകാര്‍ക്കൊക്കെ ഹിന്ദി കേട്ടാല്‍ മനസ്സിലായിക്കോളും. ഇങ്ങനെയൊക്കെയാണെങ്കിലും കന്നഡ പഠിക്കണം എന്ന ആഗ്രഹം ഇടയ്ക്കിടയ്ക്കൊക്കെ പൊട്ടിമുളയ്ക്കാറുണ്ട്‌. പ്രത്യേകിച്ചും ബസിന്റെ ബോര്‍ഡില്‍ ജിലേബി പോലത്തെ കന്നഡ അക്ഷരങ്ങള്‍ കാണുമ്പോള്‍.. 'ഇതു പഠിച്ചിട്ടേ ഇനി വിശ്രമമുള്ളൂ' എന്നൊക്കെ ഓണ്‍-ദി-സ്പോട്ട്‌ പ്രതിജ്ഞയെടുത്തിട്ടുണ്ട്‌--പലവട്ടം.. എടുത്തതിന്റെ പിന്നാലെ തന്നെ അതപ്പടി മറന്നു പോകുന്നതു കൊണ്ട്‌ ഇതു വരെ ആ പ്രതിജ്ഞകളൊന്നും പാലിക്കേണ്ട ബുദ്ധിമുട്ടുണ്ടായിട്ടില്ല. ഒരു പ്രാവശ്യം 30 ദിവസത്തിനുള്ളില്‍ കന്നഡ പഠിക്കാം എന്ന ബുക്ക്‌ വാങ്ങുന്നതു വരെ കാര്യങ്ങള്‍ പുരോഗമിച്ചു. പഠനത്തിന്റെ കൂടുതല്‍ കൊണ്ട്‌ ആ ബുക്കിപ്പോള്‍ എവിടാണെന്നു പോലും എനിക്കറിയില്ല. ഏവംവിധം എന്റെ കന്നഡ പരിജ്ഞാനം ഇപ്പോഴും തുടങ്ങിയേടത്തു തന്നെ കുറ്റിയടിച്ചു നില്‍ക്കുകയാണ്‌. അപ്പോപിന്നെ പറയാതെ തന്നെ അറിയാല്ലോ,, പുതിയ ഭാഷ പഠിച്ചെടുക്കുന്നവരോട്‌ എനിക്കു ഭയങ്കര ബഹുമാനമാണ്‌. എന്നെകൊണ്ടു ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്യുന്നതു കൊണ്ടാവാം.. അങ്ങനെയുള്ള ചില മഹദ്‌വ്യക്തികളെപറ്റിയാവട്ടെ ഈ പോസ്റ്റ്‌ ..

ഈ ലിസ്റ്റില്‍ ആദ്യത്തേത്‌ ലളിതാന്റിയാണ്‌. കര്‍ണ്ണാടകയിലെ ഏതോ നാട്ടില്‍ പച്ചവെള്ളം പോലെ തുളുവും കന്നഡയും പറഞ്ഞ്‌ വളര്‍ന്ന ലളിതാന്റിയെ എന്റെ ഒരു ബന്ധു കല്യാണം കഴിച്ച്‌ ഞങ്ങള്‍ടെ കുടുംബത്തിലേക്കു കൊണ്ടുവന്നതാണ്‌. ജനിച്ചു വളര്‍ന്ന ടൗണില്‍ നിന്നും പരിഷ്കാരം തൊട്ടുതീണ്ടാത്ത ആ മലയോരഗ്രാമത്തിലേക്കുള്ള പറിച്ചുനടല്‍ ആര്‍ക്കായാലും വല്യ ബുദ്ധിമുട്ടുണ്ടാക്കും.പക്ഷെ ലളിതാന്റി ഈസിയായി അഡ്ജസ്റ്റ്‌ ചെയ്തു. ഒന്നൊഴികെ..മലയാള ഭാഷ.. അതുമാത്രം എത്ര ശ്രമിച്ചിട്ടും വഴങ്ങിയില്ല. പിന്നെ അതിനെ വരുതിയിലാക്കാനുള്ള കഠിനശ്രമമായിരുന്നു. നാവെടുത്താല്‍ മലയാളമേ പറയൂ. എത്ര പൊട്ടതെറ്റാണെങ്കിലും. "വേണ്ട ലളിതേ, അറിയാവുന്ന ഭാഷ പറഞ്ഞാല്‍ മതി,ഞങ്ങള്‍ മനസ്സിലാക്കിയെടുത്തോളാം" എന്നൊക്കെ വീട്ടുകാര്‌ ഓഫര്‍ ചെയ്തതാണ്‌. അത്‌ ആന്റിയോടുള സ്നേഹം കൊണ്ടല്ല, മറിച്ച്‌ ആന്റി പറയുന്ന വിഡ്ഢിത്തങ്ങള്‍ക്ക്‌ നാട്ടുകാരുടെ മുന്നില്‍ സമാധാനം പറയേണ്ടത്‌ അവരാണല്ലോ എന്നോര്‍ത്തിട്ടാണ്‌.കൊടുക്കുക, വാങ്ങുക, പോവുക, വരിക, ഇല്ല, ഉണ്ട്‌ തുടങ്ങിയ മര്‍മ്മപ്രധാനമായ പലവാക്കുകളും അനവസത്തില്‍ തെറ്റിയുപയോഗിക്കപ്പെട്ടു പോകും. ചില്ലറ പിണക്കം മുതല്‍ നാട്ടുകാര്‌ തമ്മില്‍ തല്ലിക്കൊല്ലാനുള്ള വക വരെ ഈ തെറ്റില്‍ നിന്നു സംഭവിച്ചേക്കാം. അതാണ്‌ പ്രധാന കാരണം.പക്ഷെ ലളിതാന്റി വഴങ്ങിയില്ല.. തന്റെ മലയാളഭാഷാപരിശീലനം പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നു.

അങ്ങനെ ഒരു ദിവസം ആന്റി എങ്ങോട്ടോ പോവാന്‍ വേണ്ടി ബസില്‍ കയറിയതാണ്‌. ഒരു സ്ത്രീ സീറ്റില്‍ ഒരു സഞ്ചിയും വച്ച്‌ വിശാലമായിട്ടിരിക്കുന്നു. ഒ‍ന്ന്‌ നീങ്ങിയിരുന്നാല്‍ ആന്റിയ്ക്കും കൂടി അവിടെ സുഖമായിട്ടിരിക്കാം. ആന്റി അടുത്തു ചെന്നിട്ടും ആ സ്ത്രീയ്ക്ക്‌ ഒരനക്കവുമില്ല. നീങ്ങിയിരിക്കാന്‍ ആംഗ്യം കാണിച്ചു. നോ രക്ഷ. അപ്പോള്‍ എല്ലാരും ചെയ്യുന്നതു പോലെ ആന്റി കണ്ടക്ടറിന്റെ സഹായം തേടി. നല്ല ഉറക്കെ തന്നെ.പച്ചമലയാളത്തില്‍..

" നോക്കൂ ഈ അമ്മച്ചിയോടു ചന്തി മാറ്റി വയ്ക്കാന്‍ പറയൂ.. "

പിന്നെന്താണ്‌ സംഭവിച്ചതെന്നതിനെ പറ്റി കുടുംബത്ത്‌ പല അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്‌. എന്തായാലും താന്‍ പറഞ്ഞ മലയാളം ശരി തന്നെയാണെന്നാണ്‌ ആന്റി ഇപ്പോഴും വിശ്വസിക്കുന്നത്‌. ഒന്നാലോചിച്ചാല്‍ ആന്റി പറഞ്ഞ മലയാളത്തിനെന്താ കുഴപ്പം?

അടുത്ത ഭാഷാപ്രേമിയെ കണ്ടുമുട്ടിയത്‌ ഒരു ട്രെയിന്‍ യാത്രയിലാണ്‌. നാട്ടിലേക്കു പോവാനായി ഡെല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കയറിയതാണ്‌ ഞനും ചേച്ചിയും എന്റെ കൂട്ടുകാരി കുരുട്ടും. ഞങ്ങള്‍ടെ അടുത്ത സീറ്റില്‍ ഒരു ചേച്ചിയും ചേട്ടനും ഉണ്ട്‌. പിന്നെ അവര്‍ടെ വകയായി എല്ലാ സീറ്റിന്റെയും അടിയില്‍ ബാഗുകളും കെട്ടുകളും.വെക്കേഷന്‍ തുടങ്ങിയാലുള്ള സ്ഥിരം കാഴചയാണ്‌. കുടുംബമായി പോകുന്നവര്‍ടെയൊക്കെ വകയായി നിറയെ കെട്ടുകളും ഭാണ്ഡങ്ങളുമായിരിക്കും. നമ്മളെപോലുള്ള ഒറ്റത്തടിക്കാരുടെ സ്ഥലം കൂടി അവര്‌ സ്വന്തമാക്കും. അവസാനം താഴെയെങ്ങും വയ്ക്കാന്‍ സ്ഥലമില്ലാത്തതു കൊണ്ട്‌ നമ്മടെ ബാഗും ബര്‍ത്തില്‍ തന്നെ സ്ഥാപിക്കേണ്ടി വരും.ഇവിടേം സ്ഥിതി അതു തന്നെ. ബാഗിനെം കൂടി ബര്‍ത്തിലേക്കു വലിച്ചു കയറ്റാന്‍ തോന്നാത്തതു കൊണ്ട്‌ ഞങ്ങള്‍ നിലത്തു പടിഞ്ഞിരുന്ന്‌ അതിനു വേണ്ടി സ്ഥലമുണ്ടാക്കുകയണ്‌. തൊട്ടടുത്ത സീറ്റില്‍ ഒരു സര്‍ദാര്‍ജി ഫാമിലി -അച്ഛനും അമ്മയും പിന്നെ ഞങ്ങള്‍ടെ പ്രായത്തിലൊരു മോനും- ഇരുന്ന്‌ വര്‍ത്തമാനം പറയുന്നുണ്ട്‌. ബാഗുകളൊക്കെ അവിടിവിടെ കുത്തിത്തിരുകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു ടൈംപാസിനു വേണ്ടി ഞങ്ങള്‍ അവരെ പറ്റി ചുമ്മാ ഓരോ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ തുടങ്ങി. നല്ല പച്ചമലയാളത്തില്‍. അതാവുമ്പോ കേട്ടാലും അവര്‍ക്കു മനസ്സിലാവില്ലല്ലോ.. ആ സര്‍ദാര്‍ജി പയ്യനെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നും, സൗന്ദര്യം വച്ചു നോക്കിയാല്‍ കൂടെയുള്ളവര്‍ അവര്‍ടെ അച്ഛനും അമ്മയുമാകാന്‍ ഒരു വഴിയുമില്ലെന്നുമൊക്കെ ഞങ്ങള്‍ കാര്യകാരണസഹിതം നിഗമനത്തിലെത്തി. പിന്നെ അവര്‌ ടര്‍ബന്‍ ഫിറ്റ്‌ ചെയ്യുന്നതെങ്ങനെയായിരിക്കും എന്നതിനെ പറ്റിയായി ചര്‍ച്ച. മൂന്നുപേരും അവരവരുടെ വാദഗതികളൊക്കെ അവതരിപ്പിച്ചു. അപ്പോഴാണ്‌ ഒരു ശബ്ദം..

"മാറൂ ഞാന്‍ സഹായിക്കാം.."

മൂന്നുപേരും ഞെട്ടി എഴുന്നേറ്റു പോയി. ഞെട്ടാന്‍ കാരണമുണ്ട്‌. ആ സര്‍ദാര്‍ജി പയ്യനാണ്‌ ഒന്നാന്തരം മലയാളത്തില്‍ സംസാരിച്ചത്‌. അയാള്‍ വേഗം ഭാണ്ടക്കെട്ടുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും നീക്കി ഞങ്ങള്‍ടെ ബാഗുകളും കൂടി അവിടെ തള്ളിക്കേറ്റി. എന്നിട്ടും ഞങ്ങള്‍ ഒന്നും പറയാതെ അസ്ത്രപ്രജ്ഞരായി നില്‍ക്കുകയാണ്‌. അയാളെപറ്റി പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സില്‍ ഒന്നു റീവൈന്‍ഡ്‌ ചെയ്തു നോക്കുകയായിരുന്നു മൂന്നുപേരും. എന്തേലും വേണ്ടാത്തതു പറഞ്ഞോന്നറിയില്ലല്ലോ.. എതായാലും ആ ട്രെയിന്‍ യാത്രയില്‍ ഞങ്ങള്‌ നല്ല കമ്പനിയായിരുന്നു. അയാളുടെ അമ്മ കേരളത്തില്‍ ടീച്ചറാണു പോലും.അമ്മയെ കാണാന്‍ വന്നു വന്ന്‌ മകന്‍ മലയാളം പഠിച്ചതാണ്‌. നല്ല ഒഴുക്കോടെ ഒരു തെറ്റുമില്ലാതെ ശുദ്ധമലയാളം. എന്തായാലും ദൈവത്തിന്റെ ഓരോ ചതികള്‍..അല്ലാതെന്തു പറയാന്‍..


ആത്മപ്രശംസയാണെന്നു വിചാരിക്കരുത്‌. മൂന്നാമത്തെ ഭാഷാപ്രേമി ഞാന്‍ തന്നെയാണ്‌. പഠിച്ചു മിടുക്കിയായ ഭാഷ ഹരിയാന്‍വിയും. എന്റെ ഒരു കൂട്ടുകാരി സോനുവിന്റെ വീട്‌ ഹരിയാനയിലെ കുരുക്ഷേത്രയിലാണ്‌. അങ്ങനെയാണ്‌ ഈ ഹരിയാന്‍വി പ്രേമം ഉടലെടുത്തത്‌. സോനൂനെ ഗുരുവായി സ്വീകരിച്ച്‌ ഭയങ്കര പഠനം. ഒരു ദിവസത്തിനപ്പുറം പഠനം മുന്നോട്ടു പോയില്ല. അപ്പോഴേക്കും ഞാന്‍ പഠിച്ചുകഴിഞ്ഞതു കൊണ്ടാണു കേട്ടോ. ആ ഒറ്റ ദിവസം കൊണ്ടു തന്നെ ഹരിയാന്‍വി പറയാനുള്ള ടെക്നിക്ക്‌ എനിക്കു പിടികിട്ടി. സംഭവം നമ്മടെ ഹിന്ദി തന്നെ. പക്ഷെ ബഹുമാനസ്വരങ്ങളൊന്നും പാടില്ല. പിന്നെ നല്ല സ്പീഡില്‍ ഉറക്കെ പറയുകയും വേണം. ഹിന്ദിവാക്കുകള്‍ മര്യാദയ്ക്കു പറയാതെ അവിടേം ഇവിടെമൊക്കെ ഒന്നു ചുരുക്കി പറഞ്ഞാല്‍ മതി. ഒരു കാര്യം കൂടി..പറയുന്നതു നല്ല ദേഷ്യത്തില്‍ വേണം... ആരെങ്കിലും കേട്ടാല്‍ കണ്ണുപൊട്ടുന്ന ചീത്ത പറയുകയാണെന്നേ തോന്നാവൂ...ആയി..ഹരിയാന്‍വിയായി. ഈ പാണ്ഡിത്യവും കൊണ്ടാണ്‌ ഞാന്‍ കുരുക്ഷേത്രയില്‍ സോനൂന്റെ വീട്ടില്‍ പോയത്‌. കൂടെ കുരുട്ടുമുണ്ട്‌.

അവിടെ നിറയെ നമ്മടെ മഹാഭാരതയുദ്ധത്തില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളാണ്‌. എല്ലാം കണ്ടുകണ്ട്‌ പാഞ്ചാലി മുടി കഴുകിയ കിണറ്റിലെത്തി. ദുശ്ശാസനന്റെ ചോരേം കൊണ്ട്‌ മുടികെട്ടിക്കഴിഞ്ഞ്‌ അതു കഴുകിക്കളഞ്ഞില്ലേ..ആ കിണര്‍ തന്നെ. ഒരു കുഴിയിലാണ്‌ കിണര്‍.. ഇടുങ്ങിയ വഴിയിലൂടെ കുഴിയിലിറങ്ങിയാല്‍ അതിനുള്ളില്‍ ഒരു ചെറിയ കിണര്‍. സോനു കുറെ ദൂരെ വിശ്രമിക്കുകയാണ്‌. പണ്ടത്തെ രാജകുമാരിമാരുടെയൊക്കെ ഒരു സ്വഭാവം വച്ചാണെങ്കില്‍ ഇത്രേം ദൂരമൊന്നും പാഞ്ചാലി വന്നു മുടി കഴുകാന്‍ സാധ്യതയില്ല.നമ്മടെ പുരാണസീരിയലുകളില്‍ തന്നെ കണ്ടിട്ടില്ലേ..ഒന്നനങ്ങുന്നതിനു പോലും അവര്‍ക്ക്‌ പരിചാരികമാര്‍ വേണം. അങ്ങനെയുള്ള ഒരാള്‍ മുടികഴുകാന്‍ വേണ്ടി ഇവിടെ വന്നൂന്നു പറഞ്ഞാല്‍.. ആ കിണര്‍ ഞങ്ങള്‍ വിശദമായി തന്നെ കണ്ടിരിക്കേണ്ടതാണ്‌. ഞാനും കുരുട്ടും പതുക്കെ കുഴിയിലേക്കിറങ്ങി.പെട്ടെന്നു മുകളില്‍ നിന്ന്‌ ആരോ ബഹളം വച്ചു കൊണ്ട്‌ ഓടി വരുന്ന ശബ്ദം.അവിടുത്തെ തൂപ്പുകാരിയാണ്‌. ഞങ്ങളെ നോക്കി വഴക്കു പറയുന്നതു പോലെ എന്തൊക്കെയോ പറയുന്നുണ്ട്‌. ഞങ്ങള്‍ക്ക്‌ പേടിയൊന്നും തോന്നിയില്ല. ഹരിയാന്‍വി ഭാഷേടെ ഒരു ലക്ഷണം വച്ചു നോക്കിയാല്‍ അവര്‌ സമാധാനപരമായി ഞങ്ങള്‍ക്കെന്തൊക്കെയോ പറഞ്ഞു തരാന്‍ ശ്രമിക്കുകയാണ്‌. അതെന്താണെന്നു മനസ്സിലാക്കിയെടുക്കാന്‍ വേണ്ടി ഞങ്ങള്‌ മുകളിലെക്കും നോക്കി കാതു കൂര്‍പ്പിച്ചു നിന്നു. ഞങ്ങളിങ്ങനെ മിഴുങ്ങസ്യാ എന്നു നില്‍ക്കുന്നതു കണ്ടിട്ടാവണം അവര്‌ കണ്ണൊക്കെ തുറിപ്പിച്ച്‌ ഞങ്ങളെ നോക്കി കയ്യിലുള്ള വടി വീശി അടിക്കുന്നതു പോലെ ആംഗ്യം കാണിച്ചു. ആ ആംഗ്യഭഷയ്ക്ക്‌ ഹരിയാനേലും കേരളത്തിലുമൊക്കെ ഒരേ അര്‍ത്ഥമാണ്‌. ഇനീം അവിടെ നിന്നാല്‍ അടിപൊട്ടും എന്ന്‌. അപ്പോഴാണ്‌ അവരത്രേം നേരോം ഞങ്ങളെ ശരിക്കും വഴക്കുപറയുകയായിരുന്നൂന്ന്‌ മനസ്സിലായത്‌.സോനു ഓടി വന്ന്‌ മാപ്പു പറഞ്ഞതുകൊണ്ട്‌ അടികിട്ടാതെ അവിടുന്നു രക്ഷപെട്ടു. ആ കുഴി ഒരു പുണ്യസ്ഥലമാണത്രേ..ഞങ്ങളെപോലുള്ള അലവലാതികള്‍ക്ക്‌ അവിടെ ഇറങ്ങാന്‍ അനുവാദമില്ലാന്ന്‌. എന്തായാലും ആ സംഭവത്തോടെ ഒരു കാര്യം കൂടി പഠിച്ചു.സാധാരണ ഹരിയാന്‍വിയും ദേഷ്യത്തിലുള്ള ഹരിയാന്‍വിയും തമ്മിലുള്ള വ്യത്യാസം. രണ്ടാമത്തേതില്‍ പറയുന്ന ആളിന്റെ കയ്യില്‍ ഒരു വടിയും കൂടിയുണ്ടാകും. ബാക്കിയൊക്കെ സേം സേം..

Tuesday, June 3, 2008

എന്റെ ദൈവവും ദേവാലയവും...

പണ്ടൊക്കെ തറവാട്ടിലെ കുരിശുവര നല്ല രസമായിരുന്നു. കൈയില്‍ കിട്ടുന്ന പിള്ളാരെയെല്ലാം പിടിച്ചോണ്ടു വന്ന്‌ അമ്മച്ചി ഒരു പായിലിരുത്തും. എന്നിട്ടു ഒരു കൊന്തേമെടുത്തു പിടിച്ച്‌ ആരംഭിയ്ക്കും.അതിനിടയ്ക്കു മടുത്തെങ്കില്‍ എഴുന്നേറ്റു പോകാം; ആര്‍ക്കെങ്കിലും ഇടയ്ക്കു വച്ച്‌ കുരിശുവരയില്‍ പങ്കെടുക്കണമെങ്കില്‍ അതുമാവാം.യാതൊരു നിബന്ധനകളുമില്ല.ഭിത്തിയില്‍ മൂന്നു ദൈവങ്ങള്‍ടെ പടങ്ങളുണ്ട്‌.അതില്‍ നോക്കിയാണ്‌ പ്രാര്‍ത്ഥന. ഒന്ന്‌ എല്ലാ ക്രിസ്ത്യന്‍ കുടുംബത്തിലുമുള്ള പടം തന്നെ- യേശു ക്രിസ്തു. പിന്നുള്ള രണ്ടു പേര്‍ സ്റ്റാലിനും ലെനിനുമാണെന്ന്‌ ചാച്ചന്മാര്‍ പറഞ്ഞു തന്നു. ഇവരില്‍ ആരോടാണ്‌ പ്രാര്‍ത്ഥിക്കേണ്ടതെന്നു ചോദിച്ചാല്‍ അമ്മച്ചി പറയും.. 'നീയങ്ങു പ്രാര്‍ത്ഥിക്ക്‌..അതില്‍ വേണ്ടവര്‍ പ്രാര്‍ത്ഥന പിടിച്ചെടുത്തോളും' എന്ന്‌. കുടുംബത്തില്‍ സത്യക്രിസ്താനികളും പള്ളിവിരോധികളും മാത്രമല്ല പല മതത്തിലും ജാതിയിലും നാട്ടിലും പെട്ട ആള്‍ക്കാരുണ്ട്‌. ഇവരിലാരുടെ മതമായിരിക്കും ശരിക്കുമുള്ളത്‌ എന്നതയിരുന്നു അക്കാലത്തെ ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍. കുട്ടികളില്‍ യാതൊരു രീതിയിലുള്ള മതചിന്തകളും (രാഷ്ട്രിയവും)അടിച്ചേല്‍പ്പിക്കരുത്‌ എന്നതായിരുന്നു പപ്പയുടെ പോളിസി. കേട്ടാലുടനെ മതം മനസ്സിലാവുന്ന പേരുകള്‍ ഞങ്ങള്‍ക്കിടരുതെന്നും പപ്പയ്ക്കു നിര്‍ബന്ധമായിരുന്നു. മാമോദീസയും വേദപാഠവുമൊക്കെ മമ്മിയുടെ ആഗ്രഹപ്രകാരമാണ്‌ നടന്നത്‌.പ്രായപൂര്‍ത്തിയായപ്പോള്‍ കടിഞ്ഞാണ്‍ ഞങ്ങള്‍ക്കു വിട്ടു തരികയും ചെയ്തു.

ഹിന്ദു-മുസ്ലീം മെജോറിറ്റി ഉള്ള സ്ഥലത്താണ്‌ ഞങ്ങള്‍ താമസിച്ചിരുന്നത്‌.അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലുമൊക്കെ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അക്കാലത്തെ ഏറ്റവും വലിയ പേടിസ്വപ്നം പള്ളിയില്‍ പോക്കായിരുന്നു.മിനിമം ഒരു മണിക്കൂര്‍ നേരം , പ്രാര്‍ത്ഥിച്ച കാര്യം തന്നെ തന്നെം പിന്നേം പറഞ്ഞുകൊണ്ടിരിക്കും. പറയുന്ന എനിക്കു തന്നെ ബോറടിക്കും..പിന്നല്ലേ ഇതിങ്ങനെ കേട്ടുകൊണ്ടിരിക്കുന്ന ദൈവത്തിന്‌.. പ്രാര്‍ത്ഥന നമ്മുടെ മനസിലുണ്ടെങ്കില്‍ അതു ദൈവത്തിനു മനസ്സിലാവില്ലേ.. അതിങ്ങനെ വീണ്ടും വീണ്ടും അലറിക്കൂവി പറഞ്ഞാല്‍ മാത്രമേ ദൈവം പരിഗണിക്കുകയുള്ളോ...ഇങ്ങനെ പല ചോദ്യങ്ങളും വേദപാഠം ക്ലാസ്സില്‍ വച്ചു ക്ലിയര്‍ ചെയ്യാന്‍ നോക്കി. അതിനെല്ലാം 'അരിയെത്ര.പയറഞ്ഞാഴി പോലുള്ള' ഉത്തരങ്ങളാണ്‌ കിട്ടിയത്‌. ക്രിസ്തു ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌,ബൈബിളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്‌ എന്നൊക്കെ. അതു മാത്രമല്ല പള്ളിയുടെ പല രീതികളും ഒരു ദേവാലയത്തിന്‌‍ യോജിച്ചതാണെന്ന്‌ എനിക്കു തോന്നിയിരുന്നില്ല. ക്രിസ്തുവാണ്‌ യഥാര്‍ത്ഥ ദൈവമെങ്കില്‍ അങ്ങാട്ടേയ്ക്കെത്താന്‍ ഇത്തരത്തിലുള്ള ഇടനിലക്കാര്‍ ആവശ്യമാണോ എന്നൊരു വലിയ ചോദ്യത്തോടെയാണ്‌‌ വേദപാഠപഠനം അവസാനിച്ചത്‌.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മതത്തിലും ഈ ഇടനിലക്കാരുണ്ടെന്നു പിന്നീട്‌ മനസ്സിലായി.

ഈ മതങ്ങളൊക്കെ ചുമ്മാതാണ്‌, ശരിക്കും ദൈവം ആരാണന്ന്‌ ആര്‍ക്കും അറിയില്ല എന്നൊക്കെ പതുക്കെ പതുക്കെ തോന്നിതുടങ്ങി.മതത്തെ പറ്റി എറ്റവും തൃപ്തികരമായ ഒരുത്തരം കിട്ടിയത്‌ ഇതാണ്‌- മതം എന്നാല്‍ അഭിപ്രായമാണ്‌. അതായത്‌ ദൈവം ഇങ്ങനെയൊക്കെയായിരിക്കാം എന്നുള്ള അഭിപ്രായം.ഉറപ്പൊന്നുമില്ല. എതാണ്‌ കുരുടന്‍ ആനയെ കണ്ടതു പോലെയാണ്‌ ഓരോ മതക്കാരും ദൈവത്തെ വര്‍ണ്ണിക്കുന്നത്‌. അതുകൊണ്ടു തന്നെ ഒരു മതത്തിനു വേണ്ടിയും രക്തം തിളപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. ശരിയോ തെറ്റോ എന്നറിയാത്ത ഒരു കാര്യത്തിനു വേണ്ടി എന്റെ എനര്‍ജി എന്തിനു കളയണം.. പത്തു പേര്‍ എന്റെ ചുറ്റുമിരുന്ന്‌ പതിനഞ്ചു തരത്തില്‍ ദൈവത്തെ വ്യാഖ്യാനിച്ചാലും എന്നെ അതു ബാധിക്കില്ല.നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..അതു തന്നെ..

അങ്ങനെ മതങ്ങള്‍ടെ കാര്യത്തില്‍ ഒരു തീരുമാനമായി.ഇനി എനിക്കൊരു ദൈവത്തെ വേണം.ദൈവമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ട്‌. ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊരു ദൈവത്തിനെ വേണം. അതെന്റെ ആവശ്യമാണ്‌. ഞാനെന്തെങ്കിലും തെറ്റു ചെയ്യുമ്പോള്‍ ;ഒക്കെ നീ കാരണമാണ്‌; എന്നു കുറ്റപ്പെടുത്താന്‍, ഏതെങ്കിലും പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ ഓടിവന്നു സഹായിക്കാന്‍ എന്നുവേണ്ട എനിക്കു വേണ്ടി മാത്രം നിലകൊള്ളുന്ന അമാനുഷികശക്തിയുള്ള ഒരു ദൈവം.അതിനങ്ങനെ രൂപമോ ഭാവമോ ഒന്നും വേണ്ട. മഥുരയിലെ അമ്പലത്തിലാണെന്നു തോന്നുന്നു, കൃഷ്ണന്റെ വിഗ്രഹം വല്ലപ്പോഴുമൊക്കെയേ ഭക്തര്‍ക്കായി തുറന്നു കൊടുക്കൂ. അതിലെ ആഭരണങ്ങള്‍ ആരെങ്കിലും മോഷ്ടിച്ചു കൊണ്ടു പോവുംന്ന്‌ പേടിയാണത്രേ. അങ്ങനെ മനുഷ്യനെ പേടിച്ച്‌ ഒളിച്ചിരിക്കേണ്ട ഗതികേട്‌ എന്റെ ദൈവത്തിനില്ല. തിരുപ്പതീലെ കഥ മറ്റൊന്നാണ്‌. സ്വന്തമായി എത്ര സ്വത്തുവകകളുണ്ടെന്ന്‌ ദൈവത്തിന്‌ യാതൊരു പിടിയുമില്ല. ദാരിദ്ര്യം മാറ്റിത്തരണംന്നു അപേക്ഷിക്കാന്‍ വേണ്ടിയൊക്കെ ഭക്തരെത്തുന്ന സ്ഥലമാണതെന്നോര്‍ക്കണം. എന്റെ ദൈവത്തിന്‌ ഇത്തരം ആശയക്കുഴപ്പങ്ങളൊന്നുമില്ല.തൊണ്ട പൊട്ടി പ്രാര്‍ത്ഥിച്ചാല്‍ മാതമേ ചെവി കെള്‍ക്കൂ എന്ന കുറവും എന്റെ ദൈവത്തിനില്ല. ദൈവത്തിനു വേണ്ടിയുണ്ടാക്കിയ so-called ആരാധനാലയങ്ങളിലുള്ള ഹാജര്‍ പരിശോധിച്ച്‌ എന്നെ വിധിക്കുന്ന ഒരാളല്ല ഈ ദൈവം. ഇന്ന ദിവസം ഞാന്‍ ചിക്കന്‍ കഴിച്ചു, അടുത്ത ദിവസം ഞാന്‍ പച്ചക്കറിയെ കഴിച്ചുള്ളൂ അല്ലെങ്കില്‍ അതിന്റടുത്ത ദിവസം ഞാന്‍ പട്ടിണി കിടന്നു-ഇതൊന്നും എന്റെ ദൈവത്തിനു വിഷയമല്ല. ഞാനെന്തു കുപ്പായമാണിട്ടത്‌ എന്നു നോക്കി എനിക്കു തരുന്ന അനുഗ്രഹങ്ങളില്‍ ഈ ദൈവം ഒരു കുറവും വരുത്തില്ല. അപ്പപ്പോള്‍ വായില്‍ വരുന്ന ദൈവങ്ങളുടെ പേരാണ്‌ ഞാന്‍ ഈ ദൈവത്തെ വിളിക്കുക. ഞാന്‍ ഏതു ആരാധനാലയങ്ങളില്‍ പോയാലും ദൈവത്തിനൊരു പരാതിയുമില്ല. അമ്പലങ്ങളിലെ നിശബ്ദത എനിക്കിഷ്ടമാണ്‌. ആളൊഴിഞ്ഞ പള്ളിയിലെ ഏകാന്തതയും. ഇതൊക്കെ എന്റെ ദൈവത്തിനറിയാം.ചുരുക്കിപ്പറഞ്ഞാല്‍ എന്റെ സ്വാര്‍ത്ഥപരമായ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഞാന്‍ ഡിസൈന്‍ ചെയ്തുണ്ടാക്കിയ ഒരു ദൈവം. അതു കൊണ്ടു തന്നെ ഈ ദൈവത്തിനു വേണ്ടി ഞാന്‍ ഒരു ശുപാര്‍ശയും നടത്തില്ല. വാദിക്കുകയുമില്ല. എന്റെതു മാത്രമായി എനിക്കു വേണ്ടി മാത്രമായി ആ ദൈവം നിലകൊള്ളട്ടെ.

ഇനി എന്റെ പ്രിയപ്പെട്ട ദേവാലയം;ജീവിതത്തിന്റെ നല്ലൊരു ഭാഗവും ത്രിച്ഛംബരം ക്ഷേത്രത്തിന്റെയും രാജരാജേശ്വരി ക്ഷേത്രത്തിന്റെയും പരിസരപ്രദേശങ്ങളിലാണ്‌ ഞാന്‍ കഴിച്ചു കൂട്ടിയത്‌. പിന്നെ ചുറ്റുവട്ടത്ത്‌ കുറച്ചു മുസ്ലീം പള്ളികളും ഒരു കൃസ്ത്യന്‍ പള്ളിയും.അത്രേം കാലത്തെ പരിചയം കൊണ്ട്‌ ആ ആരാധനാലയങ്ങളെ ഞാനിഷ്ടപ്പെട്ടു പോവേണ്ടതാണ്‌. പക്ഷെ അന്നും ഇന്നും എന്റെ പ്രിയപ്പെട്ട ആരാധനാലയം പറശ്ശിനി മുത്തപ്പന്റമ്പലമാണ്‌. മുത്തപ്പന്‍ ആരാണെന്ന്‌ എനിക്കറിയില്ല. ഞാന്‍ ആരാധിക്കാറുമില്ല. പക്ഷെ ആ അമ്പലം എനിക്കു പ്രിയപ്പെട്ടതാണ്‌.ഒരു ആരാധനാലയത്തില്‍ നിന്നു ഞാനെന്തെക്കെയാണോ പ്രതീക്ഷിക്കുന്നത്‌ അതവിടെയുണ്ട്‌. എന്ററിവില്‍, അവിടെ മതവും ജാതിയുമൊന്നുമില്ല.ഭക്തര്‍ക്ക്‌ ഒരു ഡ്രസ്‌കോഡുമില്ല. പാവപ്പെട്ടവനോ പണക്കാരോ എന്ന് ഭേദമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും കൊടുക്കുന്ന പയറും ചായയും. അതു പോലെ തന്നെ ഉച്ചയ്ക്കത്തെ ഊണും.ആ ഒരമ്പലം കൊണ്ടു മാത്രം കഴിഞ്ഞു പോവുന്ന ഒരു പാടു ദരിദ്രകുടുംബങ്ങളുണ്ട്‌ എന്നു കേട്ടിട്ടുണ്ട്‌. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇങ്ങനത്തെ പുണ്യപ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കാന്‍ മനസ്സുണ്ടെങ്കില്‍ അതാണ്‌ ഏറ്റവും വലിയ ആരാധന.അല്ലാതെ ആ പണം കൊണ്ട്‌ ദൈവത്തിനു മാലയും വളയും വാങ്ങിയിടുന്നതല്ല.. എല്ലാവരെയും സമന്മാരായി കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അതാണ്‌ ഏറ്റവും വലിയ ദൈവികത്വം. ജാതിമതഭേദമില്ലാതെ അവിടെ വന്നുപോകുന്ന ആള്‍ക്കരുടെ ഇടയിലൂടെ പറശ്ശിനി അമ്പലത്തിന്റെ ഉള്ളിലൂടെ നടന്ന്‌ അപ്പുറത്തെ വാതിലും കടന്ന്‌ കണ്ണഞ്ചിക്കുന്ന തിളക്കത്തോടെ ഒഴുകുന്ന പുഴയും നോക്കി നില്‍ക്കുമ്പോള്‍ കിട്ടുന്ന ആ ഒരു സമാധാനം...അതിനു തുല്യമായി ഈ ലോകത്തില്‍ മറ്റൊന്നുമില്ല..